2020 ജൂലൈ 4, ശനിയാഴ്‌ച

കവിതകൾ

                         ഉള്ളടക്കം

                1. പഞ്ചഭൂതങ്ങൾ 

 1.  ഭൂമി ഭൂതം           ..   ധരണീ പുരാണം   
 2.  ജല ഭൂതം            ..   വാരീ പുരാണം
 3.  വായു ഭൂതം        ..   മാരുത പുരാണം
 4.  അഗ്നി ഭൂതം       ..   പാവക പുരാണം
 5.  ആകാശ ഭൂതം  ..   ഗഗന പുരാണം 

                 2. പരിവാരങ്ങൾ

 6.  അരുണ വർണ്ണങ്ങൾ                        ..    
 7.  ചൊല്ലുമോ തിങ്കളേ?                          ..
 8.  ഗിരി രോദനം                                      ..
 9.  വയലേലയുടെ വിലാപം                   ..
10. വേനൽക്കാല വ്യോമം                      ..
11. വർഷ ഹർഷം                                    ..
12.  കേഴുന്ന വഴിത്താര                          ..
13.  വസുമതിയുടെ പ്രണയിതാക്കൾ
14.  പൂമ്പാറ്റയുടെ മനോഗതം                ..
15.  അരുണ വർണ്ണങ്ങൾ                       ..
16.  പുലർകാല കാഴ്ചകൾ                   ..
17.  ഒരു വേനൽമഴക്കാലം                    ..
18.  എന്റെ ഗ്രാമം അന്നും ഇന്നും          ..
19.  അമ്മയെന്ന നിർവൃതിച്ചെപ്പ്           ..
20.  മനസ്സെന്ന അഭിലാഷച്ചെപ്പ്            ..
21.  മനസ്സൊരു പ്രഹേളിക                    ..
22.  ഹൃദയ താളങ്ങൾ                            ..
23.  ഓർത്തെടുക്കട്ടെ ഞാൻ                ..
24.   മധുര ചിന്തകൾ                               ..
25.  നെയ്തലാമ്പലിനോട്                      ..
26.  ഗുരുനാഥന്മാർ             .. 
27.  ബാല്യത്തിലേക്കൊരു തിരിഞ്ഞു 
       നോട്ടം                                               ..
28.  ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ ..
29.  ഒരു തിരിഞ്ഞു നോട്ടം                     ..
30.  ഓർമ്മയിലായ ഓണക്കളികൾ    ..
31.  മാവേലി ഇന്ന് ഓണം കാണാൻ 
       വന്നാൽ                                            ..
32.  ഓണത്തിന്റെ ഓർമ്മയിൽ           ..
33.  പ്രണയ പുഷ്പ്പങ്ങൾ                     ..
34.  പ്രണയ ചാപല്യങ്ങൾ                     ..
35.  ബാർബിയുടെ ദുഃഖം                     ..
36.  സ്നേഹഭാവങ്ങൾ                         ..
37.  പ്ലാസ്റ്റിക് പൂക്കൾ                            ..
38.  പൊട്ടനെ ചെട്ടി ചതിച്ചാൽ            ..
39.  അമൃത ചംക്രമണം                        ..
40.  പാക്യജനക ചംക്രമണം                ..
        (ശാസ്ത്ര കവിത)
41.  ഉത്തരം പറയാമോ?                      ..
42.  കുടചരിതം                                     ..
43.  ഞാൻ കവളപ്പാറയുടെ
        ദുഃഖപുത്രൻ                                  ..
44.   അക്കരപ്പച്ചയിൽ poliyuna
        സ്വപ്നം                                          ..
45.  എന്റെ വിദ്യാരംഭം                          ..
46.  മകനെ ഓർത്ത്                             ..
47.  ഒരു സങ്കീർത്തനം പോലെ          ..        48.  ഒരു പക്ഷി വൃക്ഷ സംവാദം         ..
49.  വീണ്ടും ഒരു പക്ഷി വൃക്ഷ
        സംവാദം.
50.  മധുരക്കുരുക്കുകൾ                     ..               







-----------------------------------------------------------

                   1. ഭൂമി ഭൂതം 
              
                ധരണീ പുരാണം 

വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ

മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെത്തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല,മഗ്നി എന്നിവയെ സൃഷ്ടിച്ചാ-  
വാഹിച്ചടിമകളാക്കിയെൻ നെഞ്ചേറ്റി 
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവാക്കി മാറ്റിയെടുത്തു ഞാൻ മെല്ലേ 
ഒരുചെറുകോശംമെനഞ്ഞിട്ടു
ജീവൻറെ
പൊരുളാം തുടിപ്പേകി സംതൃപ്തയായി  

കടലിലെ പായൽ, ചെടികൾ മൽസ്യങ്ങളും  
കരയിലെ  പറവകൾ സസ്യലതാദികൾ,  
ഉരഗങ്ങൾ നാൽക്കാലികളെന്നി വയ്ക്കെല്ലാം
ഒരുപോലെനൽകിഞാൻജന്മവുംജീവനും

ഇനിയൊരുശ്രേഷ്ഠമാംസൃഷ്ടിനടത്തണം
ഇരുകാലി ജന്തുവായ്‌ക്കോട്ടെന്ന്  കരുതീട്ട് 
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധിമനാമിരുകാലിയെവാർത്തുഞാൻ  
മനസ്സിൽപ്രതീക്ഷയോടേകീയവന്നുഞൻ
'മനുഷ്യ'നെന്നുള്ള മനോഹര  നാമം  
'മനുഷ്യനും മണ്ണാകു'മെന്നതു  മറന്നിട്ട്
മാതൃത്വത്തെയിന്ന്   മുറിവേൽപ്പിക്കുന്നവൻ  

എന്നസ്ഥിയാകുന്ന ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
മണ്ണാകുമെന്റെ ശരീരവും ചേർന്നിട്ടു
പൂർണതയോലും ധരണിയാകുന്നു ഞാൻ 

എന്നസ്ഥി മുഴുവനും വെടിവച്ചു പൊട്ടിച്ച്
എൻ രക്തധമനികൾ ചൂടുപിടിപ്പിച്ച്
എൻ ദേഹമാകവേ കീറിമുറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കാനറിയില്ലവന്ന് 
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ച് നദികൾ തോടാക്കി 
വയലാകെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള മോഹമേറീട്ടവൻ
വളമെന്ന് കരുതി തളിക്കുന്നത് വിഷം    
അതു വീണിട്ടെൻതനു ചുട്ടുപൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും
        
പുക വമിച്ചീടും തൊഴിൽശാലകളേറെ  
പുകതുപ്പിയോടുന്ന ശകടങ്ങളേറെ
സിമന്റിൽ പൊതിഞ്ഞെന്റെ ദേഹം മറച്ചിട്ട് 
വിമ്മിട്ടത്താലെൻറെ കണ്ണു മിഴിക്കുന്നു

ചൂടേറ്റിട്ടെന്നുള്ളം വീർപ്പു മുട്ടീടുന്നു    
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ലിന്ന് 
വിലപിക്കുക മാത്രമേ വഴിയുള്ളെനിക്ക്  
വിലപിച്ചിടട്ടെ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായ് ഞാനായി  നേടിയത് 
മക്കളിൽ കേമനാം മനുജന്റെ നന്മയ്ക്ക് 
മർത്യനോ മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വമേലാത്ത മൃഗം പോലെയിന്ന്    

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച്
കുഴികുഴിച്ചിട്ടതിൽ   വീഴും   മനുജനെ      
കണ്ടിട്ടു സഹതപിച്ചീടുന്നു  ഞാനിന്നു   
കേഴുന്നീ വസുമതി, മർത്യനെയോർത്ത്  !
 
(Copy Right:  Upagupthan  K. അയിലറ )  

             ------            -----         -----

                  2.  ജല ഭൂതം 

               വാരീ പുരാണം 

ഭൂമി രൂപമെടുത്തിടേ ജലമായി ഞാനും    ഭൂതലേവന്നെത്തി വാസം  സാഗരത്തിലാക്കി 
ജീവജാലങ്ങൾക്കു ജന്മം 
ഏകുവാനുമൊപ്പം
ജീവൻ നിലനിർത്തുവാനുമെന്നുമെന്നേ വേണം

വാരിബിന്ദുക്കൾ ഞങ്ങൾ വെള്ളമെന്ന  രൂപത്തിൽ  
പാരാവാരം നിറഞ്ഞിട്ട് വരുണദേവൻ  തന്റെ
കാരുണ്യത്തിൽ ഓളമായി,   തിരമാലകളായ്      
തീരമാം കാമുകനെ നിരന്തരം ചുംബിക്കേ
    
അരുണനസൂയമൂലം നീരാവിയാക്കിയിട്ട്
കരുണയില്ലാതെ ഞങ്ങളെ  ഉയർത്തിവിട്ടു   
ഭാരമൊട്ടുമില്ലാതെ രൂപമൊന്നുമില്ലാതെ
ആരോരുമറിയാതെ  പറന്നുപൊങ്ങി  ഞങ്ങൾ 

ആകാശവീഥിയിലായ്ല  ക്ഷ്യമേതുമില്ലാതെ
 അകം നൊന്തു  നീറി പാറിപറന്നൂ ഞങ്ങൾ
ആകാരം മോഹിച്ചിട്ട് 
വെൺമേഘപ്പാളികൾ തൻ
അകത്തൊക്കെ കയറിക്കൂടി ഒളിച്ചു  ഞങ്ങൾ

അരുണന്നരിശമായ് കരിമേഘമാം പയോ- 
ധരമായി മാറ്റി ഞങ്ങളെ ശിക്ഷിക്കയായി 
കരൾനൊന്തു കദനമേറി കരഞ്ഞു  ഞങ്ങൾ     
പെരുമഴയായ് പെയ്തിറങ്ങി 
 പൃഥിവിയിലേക്ക്  
  
ദാഹജലത്തിനായി കാത്തിരുന്നമാനവർ  
മോഹമോടെ തളച്ചിട്ടൂ ഞങ്ങളേയെല്ലാം!
അണക്കെട്ട് കുളങ്ങളിൽ  തടയണകളിലും   
കിണറ്റിലുമൊക്കെ ഞങ്ങളെ തടഞ്ഞു  നിർത്തി  

അണക്കെട്ടിൽ നിറുത്തീട്ട്,
 ഊർജമൂറ്റിയെടുത്തിട്ട്
പിണമാക്കി  മാറ്റിയിട്ടു ഒഴുക്കിവിട്ടു
വഴക്കിട്ടു പോരെങ്കിൽ ഞങ്ങൾക്കായി  മാനവർ
വാദപ്രതിവാദവുമായ് കോടതീം കയറി   

സഹികെട്ട ഞങ്ങളുടെ സഹജരതു കണ്ട് 
സഹനമോടെ ഭൂമിയിലേയ്ക്കെടുത്തു  ചാടി! 
ശക്തിയും വാശിയുമൊരുമിച്ചു  കൂടിയപ്പോൾ  
മത്തുകേറിയാർത്തലറിക്കുതിച്ചു  ഞങ്ങൾ 
    
വഴിയിലെ തടസ്സമാകെയും തട്ടിമാറ്റീ
പുഴതാണ്ടീട്ടലയാഴിയിൽ ലയിക്കാനായി  
വരുണഭഗവാന്റെ സാമിപ്യമണയുവാൻ
വെറിപൂണ്ട് ഞങ്ങളൊന്നായ്പ്രളയമാ യൊഴുകി 
    
നഷ്ടങ്ങൾ കണ്ടിട്ടേറെവിലപിപ്പൂ മാനവർ
കഷ്ടമായിപ്പോയതെന്നു ഞങ്ങൾക്കും തോന്നി
ഇഷ്ടമോടെയല്ലവചെയ്തുപോയതെ
ന്നിന്നു
സ്പഷ്ടമായിപ്പറയുവാൻ മടിയില്ലൊട്ടും!

ഞങ്ങളേ പഴിച്ചിട്ടു കാര്യമില്ല കാരണം
ഞങ്ങളായിചെയ്തുവച്ചൊരുവിനയല്ലിത് 
മാനവാ നിങ്ങളല്ലേ ഞങ്ങളേത്തടയേണ്ട
മാനംമുട്ടുംവനങ്ങൾ വെട്ടിവെളുപ്പിച്ചതും?

പുഴയോരം കയ്യേറീം പുഴതൻ ഗതിമാറ്റീംq
വഴിയില്ലാതെ ഞങ്ങളേ പീഡിപ്പിച്ചതും?
ഖേദിച്ചിട്ടെന്തുനേട്ടം സ്വയമിനിതിരുത്തീടൂ
ഖേദിച്ചെന്നാൽ നഷ്ടമായത്  തിരികെ  കിട്ടുമോ  

അതുകൊണ്ട് മാനവാ ജലം   മലിനമാക്കാതെ 
അതിന്റെ രക്ഷയ്ക്കായി   വേണ്ടതൊക്കെ ചെയ്തിടൂ
മഴവെള്ളമെത്രയും ഭൂമിയിലേക്കിറക്കൂ 
പാഴാക്കാതെ ഉള്ള വെള്ളം  പുനഃസംസ്‌ക്കരിക്കൂ

 ------------------   

                3.  വായു ഭൂതം  

              മാരുത പുരാണം

പഞ്ചഭൂതങ്ങളിലൊന്നാണു ഞാനീപ്ര-
പഞ്ചത്തിന്നാധാരമെന്റെയും സാന്നിദ്ധ്യം
ആകാരമില്ലാത്ത വായു ഞാ,നെങ്കിലും 
അറിയുന്നുണ്ടെന്റെയപാരതമർത്യൻ  

മർത്യന്നു ജീവൻ നിലനിർത്തണമെങ്കിൽ 
മൂക്കിലെയ്‌ക്കെന്നെ വലിച്ചങ്ങുകേറ്റണം
മൂക്കിലേയ്ക്കൊന്നു ഞാൻ കേറാൻ മടിക്കുകിൽ
മർത്യൻ വലിച്ചീടുമൂർദ്ധ്വശ്വാസം പിന്നെ !

രൗദ്രഭാവത്തിൽഞാൻ വീശിയെന്നാലോ 
ആർദ്രതയില്ലാക്കൊടുങ്കാറ്റായ്  മാറിടും 
മരുഭൂമീൽ ഞാനൊന്ന് ചുറ്റി വരികിലോ    മണൽക്കാറ്റായോ ചുടുകാറ്റായോ മാറും!       
ചുറ്റുംചൂടുള്ളോരിടത്തിൽ പെട്ടിട്ടു ഞാൻ ചക്രശ്വാസം വലിച്ചോടി ക്കറങ്ങുകിൽ 
ചുഴലിക്കാറ്റെന്നോരു ചക്കരപ്പേരാണ്
ചാർത്തിത്തരുന്നതീമർത്യൻമഹാകേമൻ!

ശാന്തതയോടൊന്നു ചുറ്റിക്കറങ്ങുകിൽ  
മന്ദമാരുതനെന്നെന്നേ വിളിച്ചീടും        
പൂവിൻമണവും വഹിച്ചുഞാൻവീശുകിൽ
പൂങ്കാറ്റെന്നുള്ളോരു ഓമനപ്പേരിലും 

അറിയാതൊരു നാറുന്ന വസ്തുവിന്റെ  
അരികെക്കൂടൊന്നുകടന്നുപോയെന്നാൽ
നാറ്റക്കാറ്റായിട്ടു മാറിപ്പോയീടും  ഞാൻ
നാട്ടുകാരോടിപ്പോംമൂക്കുംപൊത്തിക്കൊണ്ടു  !

രൂപമില്ലാത്തയെനിക്കവരുണ്ടാക്കും
രൂപം ടയറിൻറെയും ബലൂണിൻറെയും!
നന്നായി പമ്പുചെയ്തും ഊതി ക്കേറ്റിയും
എന്നേയൊരു പരതന്ത്രനായ്  മാറ്റീടും!

കാറ്റാടിയന്ത്രത്തിലെന്നേ കുരുക്കീട്ടു   കറക്കിത്തിരിച്ചെന്റെ 'കാറ്റു പോക്കീട്ടു'
കറന്റുണ്ടാക്കീട്ട്  കറങ്ങുന്ന ഫാനിന്റെ
കാറ്റുകൊണ്ടിട്ടു സുഖിക്കുന്നു മനുജൻ       
ഇത്രയേറെയെന്നെ പീഡിപ്പിച്ചീടിലും
ഇത്രമേലെന്നെയധിക്ഷേപിച്ചീടിലും
ഇല്ലെനിക്കൊട്ടും പരിഭവമെ ന്തെന്നാൽ
ഇപ്പോഴുമെപ്പോഴും ഞാനൊരു
സാത്ത്വികൻ
    
മഴവേണ്ടും നേരത്ത് കാർമേഘപ്പാളികൾ
മലയിലെത്തിച്ച്  മഴപെയ്യിച്ചീടും ഞാൻ
മനുജന്ന് മാനസോല്ലാസമേകാനായി 
മാദകഗന്ധങ്ങളെത്തിച്ചു നൽകും ഞാൻ 

മാഞ്ചോട്ടിൽ കൂടീട്ട്  കരിമാടിക്കുട്ടന്മാർ 
മേലോട്ടുനോക്കീട്ട്കൊതിവെള്ളോമൂറിട്ടു
മാടിവിളിക്കുമ്പോളോടിയെത്തീട്ടു ഞാൻ
മാവു കുലുക്കീട്ടു മാമ്പഴം വീഴ്ത്തിടും

പുല്ലാംകുഴലിൻറെയുള്ളിൽക്കയറീട്ടു
എല്ലാ രാഗങ്ങളും മെച്ചമായ് മൂളീട്ടു
മനുജന് കർണത്തിനാനന്ദവും പിന്നെ 
മാനസോല്ലാസ്സവുമേകുമൊരുപോലെ

ആസ്വാദനങ്ങളെനിക്കുമുണ്ടു സ്വന്തം   
അപ്പൂപ്പന്താടികൾ തട്ടിക്കളിച്ചിട്ടും  
മുളംകാട്ടിൽ ചുറ്റീട്ട്  ചൂളം വിളിച്ചിട്ടും 
മൂളിപ്പാട്ടും പാടി പൂക്കളെ ചുംബിച്ചും

പൂമരത്തിൽ നിന്നും പൂമഴ പെയ്യിച്ചും
പാടത്തെ നെൽക്കതിർ കുലകളിട്ടാട്ടീം  
തരുണിതന്നളകങ്ങളാട്ടി രസിച്ചും 
തരമോടവൾതൻ കുട കയ്ക്കലാക്കീം  

പട്ടങ്ങളുയരത്തിൽ പാറിപ്പറത്തീട്ട്  
കുട്ടികൾതൻബലൂൺ പൊക്കി പ്പറത്തീട്ട്   കുസൃതികളോരോന്നു കാണിച്ചു കൂട്ടീട്ട്
രസിക്കുന്ന ഞാനൊരു സാത്ത്വികനല്ലേ?

മനുഷ്യന്നു  ഞാൻ ജീവവായുവാണല്ലോ?
മരണത്തെ അവന് ഭയവുമാണല്ലോ ?
എന്നിട്ടെന്തേയെന്നെ കാത്തു
രക്ഷിക്കാതെ
തോന്നിയപോലൊക്കെ ദുഷിപ്പിച്ചിടുന്നു?

പകലെന്നോ രാവെന്നോ ഭേദമില്ലാതെ
പുകയുന്ന വസ്തുക്കളൊക്കെയെരിച്ചും  
രാസവസ്തുക്കളും വിഷവും കലർത്തി 
ശ്വാസംമുട്ടിച്ചെന്നെകൊല്ലാതെകൊല്ലുന്നു!
ഇനിയും തുടർന്നിട്ടിതുപോലെ പോയാൽ
ഞാനൊരു കാകോളപ്പുകഗോള
മാകും !
മനുജാ നീ സ്വന്തം കുഴി കുഴിച്ചീടും
എന്നേയും കൂട്ടി നീ അതിലേക്കു വീഴും!

അതുകൊണ്ട്മർത്യാ നീ മനസ്സൊന്നുമാറ്റൂ
അവിവേകമൊക്കെയും മതിയാക്കിയിട്ട്
നിന്നന്തരീക്ഷം ശുചിയാക്കി സൂക്ഷിച്ചി- 
ട്ടെന്നേയും നിന്നേയുമൊന്നിച്ചു രക്ഷിക്കൂ 
   


                 4. അഗ്നി ഭൂതം   

              പാവക  പുരാണം 

പഞ്ചഭൂതങ്ങളിൽ ഒരു 'ഭൂത'മഗ്നി  ഞാൻ 
അഞ്ചാതെ നിങ്ങളതു സമ്മതിച്ചീടുകിൽ
ചൊല്ലീടുമനുജാ നീയെന്നെഭയക്കുന്നോ?
ഇല്ലെങ്കിലെന്നെയൊന്നെടുത്തിടൂ  കയ്യിലായ്  

അറിയാമെന്നേ നിങ്ങൾ  എടുക്കുകില്ലെന്നും             
അറിവോടെ നിങ്ങളതു ചെയ്യുകില്ലെന്നും 
അറിയാമെന്നാലൊരു സത്യം നിങ്ങൾക്കെന്നെ 
അധികമായ് ഇഷ്ടവും    ഭയവുമാണെന്നത്  

എന്നേ നിങ്ങളൊരു ദൈവമായ്    കരുതുന്നു  
എന്നിലൂടറിയുന്നു  മറ്റു ദൈവങ്ങളേം
എന്നേ ദീപം തെളിച്ചാദ്യം തൊഴുമെല്ലാരും
എന്നിട്ടേ തൊഴുതീടൂ മറ്റു ദൈവങ്ങളെ
                   
പഞ്ചഭൂതങ്ങളിൽ എനിക്കുള്ളയത്രയും  
പരിശുദ്ധി മാറ്റാർക്കുമില്ലെന്നറിയുക 
കളങ്കമുള്ളോരല്ലേ മറ്റുള്ള നാലുപേർ? 
കളങ്കപ്പെടുത്തുന്നു നിങ്ങൾ തന്നവരെ! 
                     
ശുദ്ധനാമെന്നെ കരുവാക്കിടും നിങ്ങൾ   
ശുദ്ധിക്കുമതുപോൽ നശീകരണത്തിനും!
ആത്മഹത്യയ്ക്കായും,  മനുജനെത്തന്നെയും        
ആഹുതി ചെയ്യാനുമെന്നെ  കരുവാക്കുന്നു! 
                         
അജയ്യനല്ലാ ഞാനെ ന്നറിയുന്നെന്തെന്നാൽ
അണച്ചിടും ജലമെന്നെ  ഞാനൊന്നെരിഞ്ഞാൽ                 
അജയ്യനാണെന്ന്‌ ഞാൻ കരുതി  മുന്നേറുമ്പോൾ 
അഹങ്കാരമെന്റേതൊടുക്കിടുന്നു ജലം!

ഞാനെന്നാലും തോറ്റു       പിന്മാറുകയില്ലല്ലോ 
ഞാനഭ്രപാളികളിലൊളിച്ചിരുന്നിട്ടു  
കൊള്ളിമീൻ രൂപത്തിൽ   പുനർജനിച്ചീടുന്നത് 
വെള്ളത്തിൽ നിന്നാണെന്നറിയേണ മെല്ലാരും 
                     
വേണ്ടപ്പോളെരിക്കാനായ്   തീപ്പെട്ടിക്കോലിലും
വൈദ്യുതിക്കമ്പിയിലും ഗ്യാസിൻ  ലയ്റ്ററിലും
പിന്നെ നിങ്ങൾക്കു തോന്നുന്ന  വിധമൊക്കെയും 
എന്നേയെന്നും തടവിലാക്കി വയ്ക്കും  നിങ്ങൾ          
                      
ആഹാരം പാചകം ചെയ്യുവാൻ മനുജനു 
'അവ'നുണ്ട്  ഇൻഡക്ഷൻ  കുക്കറുമുണ്ടെന്നാലോ
അറിയാതെ പോകുന്നവൻ       അവയ്ക്കുള്ളിലായ് 
അർബുദമെന്നുള്ളോരുഭീകരനു
ണ്ടെന്നത് 
                            
എന്നേയില്ലാതിന്നു ജീവിക്കുക സാധ്യമോ? 
മന്നവാ ചൊല്ലീടൂ ആത്മാർത്ഥതയോടെ നീ
പറ്റുകില്ലെന്നാണു നിന്നുത്തരമെങ്കിലാ
പോയ്‌മുഖം മാറ്റിയിട്ടെന്നെവാഴ്ത്തിപ്പാടൂ

 --------===-----=           -------===========
                   
  
                   5. ആകാശ ഭൂതം

                    ഗഗന പുരാണം 
           
ശൂന്യതയാമെനി'ക്കാകാശ'മെന്ന പേർ
മനുഷ്യൻ കനിഞ്ഞേകി, കരുണകാട്ടി 
രൂപമില്ലാത്തോരെനിക്കെന്തിനാണുപേർ? ആപേരു സ്വീകരിക്കുന്നു ഞാ,നെങ്കിലും!

ഇല്ലാത്തതൊന്നിവിടുണ്ടെന്നതവനെ 
വല്ലാതെ തെറ്റിദ്ധരിപ്പിച്ചതെൻ ജയം
അതുകൊണ്ടല്ലേയവനെന്നെയും പഞ്ച-
ഭൂതങ്ങളിലംഗമായംഗീകരിച്ചത്? 

ആകാശമെന്നതില്ലെന്നു ഞാൻ ചൊല്യാലും 
ആർക്കുമത് വിശ്വസമാകില്ലെന്നറിയാം 
ഉറച്ചൊരാ വിശ്വാസം ഞാനായ് മാറ്റില്ല
മറിച്ചോ, ഞാൻ കൂടീടാം നിങ്ങളോടൊപ്പം 

ആരുമെന്നേ നേരിൽ കണ്ടിട്ടുമില്ലല്ലോ?
ആരുമെന്നേ തൊട്ടറിഞ്ഞിട്ടുമില്ലല്ലോ?  
നിറവു, മാകാരവുമില്ലാത്തൊരെന്നെ  
'നീലയാകാശ'മെന്നല്ലേ വിളിക്കുന്നെ? 

അതുപോരേലെത്രയോ പേരിട്ടു നിങ്ങൾ
അഭ്രം, ഗഗനം, നഭസ്സും വിഹായസ്സും
പിന്നെയോ വ്യോമവുമംബരവും മറ്റും;
'പേരിലെന്തർത്ഥമിരിക്കുന്നു'വെങ്കിലും

എങ്കിലുമൊരു സത്യം ഞാനുറപ്പാക്കാം
എന്റെനേർക്കെത്രയോറോക്കറ്റയച്ചാലും
എത്ര കാതം നിങ്ങൾ താണ്ടിക്കടന്നാലും 
എന്നിലേയ്ക്കെത്തുവാനാവില്ല  മനുജാ!   
മേലോട്ടുകൈകൂപ്പിനിങ്ങൾധ്യാനിക്കുമ്പോൾ 
മനസ്സിലെനിക്കുതോന്നുന്നതെന്തെന്നോ?
നിങ്ങൾതൻദൈവങ്ങളെന്റടുത്താണെന്നും
നിങ്ങൾതൊഴുന്നതെന്നെക്കൂടിയാണെ
ന്നും!!!

ഞാനാകുമാകാശമെത്ര ചേതോഹരം!
ഞാൻകാത്തുരക്ഷിക്കുംസൂര്യചന്ദ്രന്മാരും
മിന്നിത്തിളങ്ങുന്ന താരാഗണങ്ങളും  
മഴവില്ലും വെൺമേഘപ്പാളിയുമെല്ലാം

ഒത്തുചേർന്നാലെന്റേതൊരു തിരുമുറ്റം
എത്രയോ ചന്തം തികഞ്ഞോരു ചത്വരം!
മനുഷ്യനെന്നാലത്‌ മനസ്സിലാക്കാതെ
മലീമസമാക്കീടുന്നെന്റെയജിരം 
 
കർണകഠോരമാം ശബ്ദവുമായിട്ടു
കാച്ചിവിടുന്നേറെ റോക്കറ്റും റോബോട്ടും 
സ്പുട്നിക്ക്, സർവേയർ, പയനീറ്,  ചന്ദ്രയാൻ  
സോയൂസ്സ്, ലൂണാ, കൂടാതെത്ര 'പേടകം'?!

ഇവ വമിച്ചീടും   പുകയാണപാരം
ഇവയോക്കെ പൊട്ടിപ്പൊളിഞ്ഞവസാനം
കുറുമ്പുകാട്ടും കുട്ടി ദൂരേക്കെറിഞ്ഞ
കളിപ്പാട്ടം പോലെയവയെല്ലാം തന്നെ
 
എന്റെ മുറ്റത്തല്ലേ ചിതറിക്കിടക്കൂ?
എന്റെ മുറ്റമാകും മാലിന്യക്കൂമ്പാരം!  
എങ്ങിനെ,വിടേയ്ക്കു ഞാനവനീക്കീടും? 
നിങ്ങൾക്കവയെ തിരികെയെടുത്തൂടേ!!!?

ശുദ്ധമായ് സൂക്ഷിക്കീആകാശവീഥികൾ
ശൂന്യമായ് മാറുമതൊരിക്കലല്ലെങ്കിൽ
പുകമറയ്ക്കിപ്പുറം പോയ്മറഞ്ഞീടും  ഞാനു'മെന്റാളുകളു'മെന്നേക്കുമായി !
 
 -------=--------       --------==---=== ------   
  
              2.  പരിവാരങ്ങൾ

       6.  അരുണ ചംക്രമണം             
                                                             
ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ  
നോക്കവേ കാണ്മതോ ധവളാഭയോലും 
നീഹാര പടലം പുതച്ച ക്ഷിതിയെ 
                          
മെല്ലവേയൂഷ്മളമായ കരങ്ങളാൽ 
മഞ്ഞിൻ പുതപ്പലിയിച്ചു മാറ്റീട്ടർക്കൻ      
അരുണാഭയോലും കിരണങ്ങളാലേ  
പരിരംഭണത്തിലൊതുക്കീ പൃഥിയെ  
                           
ധരയെ ഉഷസ്സിലാലിംഗനം ചെയ്തി-  
ട്ടൊരിളവെയിൽ പട്ട് പുതപ്പിച്ച ശേഷം 
അരുണനുയരത്തിലെത്തേ ഈ 'വിശ്വം- 
ഭരയെത്രസുന്ദരി' എന്നോർത്തു പോയി! 
                           
ദിനകരൻ മദ്ധ്യാഹ്ന വേളയിൽ നോക്കേ
തന്നുടെ ചൂടേറ്റു മേദിനി ചൂടിടും   
പൊന്നിളവെയിൽ പട്ടുരുകുമെന്നു കണ്ട്  
പകരമായ് ശ്വേതാംബരത്താലെ മൂടി 
                                      
പശ്ചിമചക്രവാളത്തിലെത്തേ ദിന-
പതിതൻ  രശ്മിയുമഭ്രവുമാഴിയും 
ഒരുമിച്ചൊരുക്കീയഭൗമമായീടു-
മൊരുസന്ധ്യ, ഒപ്പമൊരു മാരിവില്ലും 

സിന്ദൂരസന്ധ്യയ്ക്കകമ്പടിയായ് വന്നു
ചന്ദ്ര,താര,പ്പരിവാരങ്ങളൊക്കെയും    
രാവിന്റെ പാലൊളിച്ചോലയിൽ ആറാടി-
ച്ചവളെ 'പുലർച്ച'യായ് നൽകീ ദിനേശന്              
************** *************
സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തേയമർന്ന ദിനകരൻ 
സുഖനിദ്രയിൽ നിന്നുണർന്നിട്ടു വന്നൂ  
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം!!!
                                             
ശ്യാമപ്പുതപ്പു പതുക്കെ  മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ 
നോക്കവേ കാണ്മതോ ധവളാഭയാർന്ന
നീഹാരപടലം പുതച്ച  ക്ഷിതിയെ !
    *************** **************                         
സൂര്യ, ധര, താര, ചന്ദ്രന്മാരൊക്കെയും 
ഒരുമിച്ച് കാട്ടുന്ന ലീലാവിലാസങ്ങൾ
പ്രകൃതിയ്ക്കഭൗമ സൗന്ദര്യം പകരും
പ്രജകൾക്കോ കണ്ണിന്നമൃതം പകരും!

 -------=--------       --------==---=== ------    





   
 
  

              





   
    



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ