2020 ജൂലൈ 31, വെള്ളിയാഴ്‌ച

സുലൈമാൻ




ഓർമ്മയിലായ ഒരു ചങ്ങാതി   

(എന്റെ ആത്മകഥയുടെ ഭാഗമായി  എഴുതിയെങ്കിലും സ്ഥലപരിമിതി  കാരണം, അതിൽ ഉൾപ്പെടുത്തുവാൻ കഴിയാതെ പോയ പല അനുഭവകഥകളിൽ ഒന്ന്)
                 **************
അടുത്തുള്ള പ്രൈമറി സ്കൂളിലെ  വിദ്യാഭ്യാസം കഴിഞ്ഞ് ദൂരെയുള്ള ഏരൂർ മിഡ്‌ഡിൽ സ്കൂളിൽ ചേർന്നപ്പോൾ  മുൻബെഞ്ചിൽ  ഇടതും വലതുമായി  ഇരുന്നിരുന്ന മാധവൻ കുട്ടിയേയും കൃഷ്ണൻ കുട്ടിയേയും പുതിയ കൂട്ടുകാരായി കിട്ടിയെങ്കിലും, അധികം താമസിയാതെ തന്നെ പിൻ ബെഞ്ചുകാരനായ, എന്നേക്കാൾ മുതിർന്ന, വഹാബ് എന്റെ  ഏറ്റവുമടുത്ത കൂട്ടുകാരനായി മാറുവാൻ അധിക സമയം വേണ്ടി വന്നില്ല.  രാവിലെ വഴി മദ്ധ്യേ സ്കൂളിലേക്കും, വൈകിട്ട് തിരിച്ചും ഒരുമിച്ചുള്ള യാത്രയ്ക്ക് പുറമേ വഹാബിന്റെ  സഹോദര തുല്യമായ സ്നേഹപ്രകടനവുമായിരുന്നു അതിനു പിറകിൽ.  ഒരു  ജ്യേഷ്ഠ സഹോദരൻ ഇല്ലാതിരുന്ന  കുറവ് ഞാൻ വഹാബിൽ കൂടി  നികത്തുകയും ചെയ്തു.

ബുധനും  ശനിയും ഏരുർ ചന്ത ദിവസമാണ്.  ശനിയാഴ്ച ക്ലാസ്സില്ല.  ബുധനാഴ്ച  സ്കൂളിലേയ്ക്ക് പോകുമ്പോൾ,  അച്ഛനോടൊപ്പം,
എൻ്റെയും തലയിൽ പച്ചക്കറിയുടേയോ മരച്ചീനിയുടെയോ ഏതെങ്കിലും ഒരു ചുമടുമുണ്ടായിരിക്കും.  ചന്തയിൽ അതിറക്കിവച്ചിട്ടായിരിക്കും സ്കൂളിലേക്കു പോകുക.   ഒരു ശനിയാഴ്ച ദിവസ്സം,   അച്ഛൻ അടുത്തില്ലാതിരുന്ന സമയം,  
ഞാൻ  ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ, അതാ, അപ്രതീക്ഷിതമായി, എന്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു!  തലയുയർത്തി നോക്കിയ ഞാൻ അതിശയിച്ചു പോയി. അതു  വഹാബിൻ്റെ കയ്യായിരുന്നു !   "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ" അവൻ പറഞ്ഞു. കുറച്ചകലേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു കൊണ്ട്  അവൻ തുടർന്നു: :  "ദേ, ഞാൻ അവിടെ നിന്നോണ്ട് എല്ലാ ശനിയാഴ്ചയും സർബത്തു വിക്കുന്നൊണ്ട്".  മടിച്ചു മടിച്ചാണെങ്കിലും എനിക്ക്  അത് വാങ്ങി കുടിക്കാതെ നിർവാഹമില്ലായിരുന്നു. തിരികെ ഗ്ളാസ്സുമായി നടക്കുന്നതിനു മുൻപ്  വഹാബിൻ്റെ അധികാരത്തോടെയുള്ള ഒരുത്തരവും :  "ചന്തേ വരുമ്പോളൊക്കെ എൻ്റെടുത്തു വന്നു   സർബത്  കുടിച്ചേക്കണം, മടിച്ചേക്കരുത്".  സാക്കറിനും നിറങ്ങളും  ചേർത്തുള്ള സർബത്.  കുറഞ്ഞ ചെലവിൽ  കൂടുതൽ  ലാഭമുള്ള കച്ചവടം.  പോകെപ്പോകെ, സ്കൂളുള്ള ബുധനാഴ്ചകളിലും വഹാബ്  സർബത്  കച്ചവടം നടത്തുകയും   ഉച്ചകഴിഞ്ഞു മാത്രം സ്കൂളിൽ വരിക പതിവാക്കുകയും ചെയ്തു.  ഒരു ദിവസ്സം ഞാൻ  അവനോടു ചോദിച്ചു:  "സർബത് വിറ്റു  കിട്ടുന്ന പൈസാ കൊണ്ട് നീ എന്താ ചെയ്യ്യുന്നേ ?"
"കൂടുതലും  ഞാൻ ഉമ്മേടെ കയ്യി കൊടൂക്കും, വീട്ടു ചെലവിന്.  ബാക്കീന്നു ഫീസിനൊള്ളതെടുത്തിട്ടു  കൊറച്ചു ഞാൻ സൂക്ഷിച്ചു വെക്കും; കൊറച്ചു ചെലവാക്കുവേം ചെയ്യും." അവൻ പറഞ്ഞു.  മിഡ്‌ഡിൽ സ്കൂളിൽ അക്കാലത്തു ഒന്നര രൂപാ ഫീസ്സു കൊടുക്കേണ്ടിയിരുന്നു.  ഞാൻ  ഓർത്തു : 'ശനിയാഴ്ചകളിൽ, പച്ചക്കറിയും മറ്റും വിറ്റു കഴിഞ്ഞാൽ അച്ഛൻ തന്നേയും കൊണ്ട് ചന്തയിലുള്ള കാപ്പിക്കടയിൽ കയറുകയും, അച്ഛൻ ഒരു ചായ വാങ്ങിക്കുടിക്കുകയും തനിക്കൊരു പാലും വെള്ളത്തിനൊപ്പം  പരിപ്പ് വടയോ മോദകമോ വാങ്ങി തരികയുമാണ് പതിവ്.  പൈസായായി അച്ഛൻ തരാറില്ല'  സ്കൂൾ വിട്ടു വീട്ടിലേയ്ക്കു ഒരുമിച്ചുള്ള യാത്രയിൽ പലപ്പോഴും വഹാബ്  കാലണയ്ക്കു ഒരു കടലാസ്സു കുമ്പിളിൽ നുറുങ്ങിയ കശുവണ്ടിപ്പരിപ്പോ വറുത്ത കടലയോ വാങ്ങുകയും  രണ്ടുപേരും കൂടെ കൊറിച്ചുകൊണ്ട് യാത്ര തുടരുകയും പതിവായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന വഹാബിൻ്റെ  വാപ്പ ഖാദറിനും കുടുംബത്തിനും താമസിക്കുവാനായി  രാജരത്നം എസ്റ്റേറ്റ് ഉടമ എസ്റ്റേറ്റിലെ ഒഴിഞ്ഞുകിടന്ന ചെറിയ വീട്  വെറുതേ  കൊടുത്തിരിക്കുകയാണ്; ഒപ്പം എസ്റ്റേറ്റിൻ്റെ പൊതുവായ ഒരു മേൽനോട്ടവും വേണം.    ഖാദർ റബർ  ടാപ്പിംഗ് തൊഴിലാളിയാണെങ്കിലും എന്നും ടാപ്പിംഗ് ഇല്ലാതിരുന്നതിനാൽ എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു. വഹാബ്  ആയിരുന്നു മൂത്ത മകൻ.

ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഞാനും വഹാബും  അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു.  എന്നാൽ  രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും, എനിക്ക്  പുതിയ  കൂട്ടൂകാരെ കിട്ടുകയുണ്ടായെങ്കിലും, 
വഹാബ് തന്നെയായിരുന്നു എന്റെ  
പ്രഥമ ചങ്ങാതി.  വൈകിട്ട് സ്കൂൾ വിട്ടാൽ സ്കൂളിന് മുൻവശത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുവാൻ വഹാബിനൊപ്പം എനിക്കും  കൂടേണ്ടി വന്നു.  ആദ്യമായി അങ്ങിനെ താമസിച്ചപ്പോൾ അച്ഛൻ എന്നേ അന്വേഷിച്ചു ഏരൂർ വരെ വരികയും, താമസിച്ചതിനു ശകാരിക്കുകയും ചെയ്തു.  രണ്ടാമത്തെ പ്രാവശ്യം തല്ലുകിട്ടുകയുമുണ്ടായി.  പിന്നെപ്പിന്നെ അച്ഛൻ അത് ഗൗനിക്കാതെയുമായി.  

ഹൈസ്കൂളിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ഒന്നര രൂപാ ഫീസ്സ്‌ ആറു രൂപയായി വർദ്ധിച്ചു.  അതു  മൂലം നല്ല ഒരു ശതമാനം കുട്ടികൾക്കു  തേർഡ് ഫോം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഞാനും വഹാബും  വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. വഹാബിന്റെ  കുടുംബത്തേ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.  പക്ഷെ, അവൻ അതുകൊണ്ടൊന്നും പിന്മാറിയില്ല. വിദ്യാഭ്യാസത്തിൽ തനിക്കു ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെ ചെറിയ വരുമാന മാർഗമായ സർബത്തു കച്ചവടത്തിനും അവൻ  പ്രൊമോഷൻ കൊടുത്തു -  സർബത്തിനു  പകരം സേമിയാ പായസ്സം!  ശനിയാഴ്ചകളിൽ ചന്തയിലെ വിൽപ്പന കഴിഞ്ഞാൽ പിന്നെ ഏരൂർ ജംഗ്ഷനിലും നിലയുറപ്പിച്ചു പായസം തീരുന്നതു വരെ വില്പന തുടരും.  ആദ്യമൊക്കെ ബുധനാഴ്ചകളിൽ കച്ചവടം ഒഴിവാക്കിയിരുന്നെങ്കിലും ചിലപ്പോഴൊക്കെ, പൈസായുടെ അത്യാവശ്യം കാരണമാവാം, ചില ബുധനാഴ്ചകളിലും, സ്കൂളിൽ വരാതെ, കച്ചവടം നടത്തിവന്നു.  ഒരു  ദിവസ്സം സ്കൂൾ വിട്ടു വരുന്നവഴി അവൻ എന്നോട് പറഞ്ഞു:  "നാളെ ഞാൻ സ്സ്കൂളിൽ  വരത്തില്ല.  വൈകിട്ട് സ്കൂൾ വിട്ടാൽ  നീ അഞ്ചൽ ജംഗ്ഷൻ  വഴി വരണം.  ഞാൻ മിക്കവാറും സിനിമാക്കൊട്ടകയ്ക്കു മുൻപിൽ നിൽക്കുന്നുണ്ടാവും."  പിറ്റേ ദിവസ്സം വൈകിട്ട് ഞാൻ സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് വഹാബ്  ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. അടുത്തു 
ചെന്നപ്പോൾ അവൻ പറഞ്ഞു :  "നീ ഉടനെ വീട്ടിലേയ്ക്കു പോകേണ്ടാ; നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം.  നല്ല തമിഴ് സിനിമയാണ്.  MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ അവൻ  ഒരു ഗ്ലാസ് കഴുകി എനിക്ക് പായസ്സം  പകർന്നു  തന്നു.  ഞാൻ  അതുവരെ തമിഴ് സിനിമാ കണ്ടിട്ടുണ്ടായിരുന്നില്ല.  
അതുകൊണ്ടുതന്നെ അന്നു ഞാൻ വഹാബിനോടൊപ്പം സിനിമാ കണ്ടിട്ടേ വീട്ടിൽ പോയുള്ളു. അവൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും,  ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസ്സവുമായി തീയേറ്ററിന്  അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു്  പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു. സിനിമാ കഴിഞ്ഞു വീട്ടിലേയ്ക്കു നടക്കവേ :  വഹാബ് പറഞ്ഞു : "ഞാൻ മിക്ക ശനിയാഴ്ചകളിലും പായസ്സവും കൊണ്ട് സിനിമാക്കൊട്ടകയിൽ വരാറുണ്ട്.  ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ്‌ മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു."  അത് കേട്ട ഞാൻ   ഓർത്തു പോയി:  'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ്  എന്റെ ഫീസ്സിനുള്ള  തുക കണ്ടെത്തുന്നത്? എല്ലാ  മാസവും ഫൈനോടു  കൂടി 
മാത്രമേ ഫീസ്സ് കൊടുക്കാറുള്ളു.  SSLC  വരെ വഹാബ്  സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ്‌  മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം അവസാന സ്കൂൾ വർഷം  തുടർച്ചയായി മൂന്നു മാസം തൻ്റെ  ഫീസ്സ്‌  മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി  വിടപ്പെടുകയും,   അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണുണ്ടായത്.
  
സർബത്തിൻ്റെയും  പായസ്സത്തിൻ്റെയും കച്ചവടം മാത്രമായിരുന്നില്ല 
വഹാബിന്റെ വരുമാന മാർഗം. ഹൈസ്കൂളിൽ പഠിക്കുന്ന സമയം വൈകിട്ട് തിരികെ പോകുമ്പോൾ ആലഞ്ചേരി എന്ന സ്ഥലത്തെത്തുമ്പോൾ പല ദിവസങ്ങളിലും   ഒരു പ്രത്യേക തരം  കളിയിലേർപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം  അവൻ  ചേർന്ന് കളിച്ചു   കുറെയേറെ നാണയങ്ങൾ നേടുകയും പതിവായിരുന്നു. എട്ടോ മറ്റോ ചതുരക്കളങ്ങൾ വരച്ചു അതിൽ പൂജ്യം മുതൽ ഏഴു വരെ എഴുതിയ ശേഷം പതിനഞ്ചോളം അടി ദൂരെ നിന്നും ഒരു ഗോലി  ഉരുട്ടി   എറിഞ്ഞു  ഏറ്റവും വലിയ നമ്പറുള്ള ചതുരത്തിൽ ഇടുന്ന ആൾ  ജയിക്കുകയും, മറ്റുള്ളവർ അവർ ഇട്ട നമ്പറിന് സമാനമായ അണ  തുട്ടുകൾ ജയിച്ച ആൾക്ക് കൊടുക്കുക എന്നതുമായിരുന്നു ആ കളി. ഞാൻ  വെറും കാഴ്ചക്കാരനായി നിൽപ്പുണ്ടാകും..  ആ കളിയിൽ നേട്ടമുണ്ടാക്കുവാൻ അവന്   ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. അത് പോലെ തന്നെ അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലുമേർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു. അപൂർവമായേ ആവന് നഷ്ട്ടമുണ്ടാകാറുള്ളു.  അതും തുശ്ചമായ തുകയ്ക്കും.

ഞങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷയുടെ അവസാന പേപ്പർ എഴുതിക്കഴിഞ്ഞു അതൊരു ആഘോഷമാക്കുവാൻ  വഹാബ്  എന്നെയും  കൂട്ടി സിനിമ കാണുകയും  അതിനു ശേഷം  രാജരത്‌നം എസ്റ്റേറ്റിലേയ്ക്ക് തിരിയുന്ന ജംഗ്ഷനിൽ വച്ച്  പിരിഞ്ഞതുമാണ് ഞങ്ങളുടെ  അവസാന കൂടിക്കാഴ്ചയായി പര്യവസാനിച്ചത്.  പരീക്ഷ കഴിഞ്ഞു താമസിയാതെ ഞാൻ  പത്തനംതിട്ടയിലെ മലയാലപ്പുഴയിലുള്ള മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും ടൈപ്പ് റൈറ്റിങ്ങും   ഷോർട് ഹാൻഡും പഠിക്കുവാൻ  അവിടെ അടുത്തുള്ള   ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു. SSLC  റിസൾട് വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും   പാസ്സായെന്ന് ന്യൂസ് പേപ്പറിൽ നിന്നും  മനസ്സിലാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് SSLC സർട്ടിഫിക്കറ്റ് വാങ്ങുവാനായി 
ഞാൻ നാട്ടിലേയ്ക്ക് പോയത്.  അന്ന് വഹാബിനെ  കാണുവാൻ ശ്രമിച്ചെങ്കിലും അവൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഞാൻ   നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, വഹാബും  കുടുംബവും പുനലൂർ - ചെങ്കോട്ട റൂട്ടിലുള്ള ഏതോ മലയോര ഗ്രാമത്തിലേക്ക് താമസം മാറ്റിയെന്നും, അവൻ  ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും.  അതിനു ശേഷം ഇതേവരെ, 60 വർഷങ്ങൾ കഴിഞ്ഞിട്ടും, അവനെപ്പറ്റി  ഒരു വിവരവും എനിക്ക്  കിട്ടിയിട്ടില്ല തന്നെ !
വഹാബെന്ന  ആ ചങ്ങാതി പ്രതിഭാസം  എൻ്റെ  മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു  നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ് !!!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ