ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ
(കാളിഘട്ടവും അനന്തപുരിയും ഇടത്താവളങ്ങൾ)
ഉപഗുപ്തൻ കെ. അയിലറ
**********
സുദീർഘമായ ഒരു യാത്രയുടെ തുടക്കം
ട്രെയിൻ പുനലൂർ സ്റ്റേഷനിൽ നിന്നും മദ്രാസ് എഗ്മോറിലേയ്ക്ക് പുറപ്പെടേണ്ട സമയത്തിനും ഏതാണ്ട് ഒരു മണിക്കൂർ മുൻപു തന്നെ ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിച്ചേർന്നു. റിസർവേഷൻ ഇല്ലാതിരുന്നതിനാൽ, ജനറൽ കംപാർട്മെന്റ് ഏതു ഭാഗത്തായിരിക്കുമെന്നു തിരക്കി ഉറപ്പു വരുത്തിയിട്ട് ഒരു ഒഴിഞ്ഞ സിമെന്റ് ബഞ്ചിനോട് ചേർത്ത് ഇരുമ്പു പെട്ടിയും ബെഡ്‌ഹോൾഡറും ചണസഞ്ചിയും വച്ചിട്ടു ഞങ്ങൾ ബഞ്ചിൽ ഇരിപ്പുറപ്പിച്ചു . അനിശ്ചിത കാലത്തേയ്ക്കുള്ള ഒരു വേർ പിരിയലായതിനാലാകാം , രണ്ടുപേരും അവരവരുടേതായ മനോവിചാരങ്ങളിൽ മുഴുകി, മൗനരായിരുന്നു. ഇടയ്ക്കിടെ ഞാൻ അച്ഛൻ്റെ മുഖത്തേയ്ക്കു ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ആ മുഖത്ത് പ്രതിഫലിച്ചിരുന്ന വിവിധ വികാരങ്ങൾ - വേർപാടിൻ്റെ , കുടുംബം രക്ഷപ്പെടുവാൻ ഉതകുന്ന ഒരു ജോലി എനിക്കു തരപ്പെടുമോ എന്ന ആകാംക്ഷയുടെ, അതിലുപരി, എനിക്കു ഈ യാത്രയ്ക്കുള്ള വണ്ടിക്കൂലിയായ വെറും മുപ്പതു രൂപാ സ്വയം തരപ്പെടുത്തിത്തരുവാൻ സാധിക്കാതെ പോയതിൻ്റെ ദൈന്യത കലർന്ന നിസ്സഹായത - എല്ലാം എനിക്കു മനസ്സിലാക്കുവാൻ കഴിയുമായിരുന്നതേയുള്ളു.
അന്ന് മൂത്ത സഹോദരി വിലാസിനിച്ചേച്ചിയുടെ ഭർത്താവ് ഗോപാലൻ അളിയൻ മദ്ധ്യപ്രദേശിൽ ബസ്തർ ജില്ലയിലെ ബോർഗാവ് എന്ന സ്ഥലത്തു കേന്ദ്ര ഗവണ്മെന്റിൻ്റെ കീഴിലുള്ള ദണ്ഡകാരണ്യ പ്രോജക്ടിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ എത്തിയാൽ എനിക്കു എന്തെങ്കിലും ഒരു ജോലി തരപ്പെട്ടു കിട്ടുവാൻ സാധിച്ചേയ്ക്കുമെന്നു അളിയൻ ചേചച്ചിയ്ക്കെഴുതിയിട്ട് ഒന്നര മാസത്തോളമായെങ്കിലും വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ള തുക കണ്ടെത്തുവാൻ അച്ഛന് കഴിയാതെ വന്നപ്പോൾ ചേച്ചി തന്നെ ആ തുക, എനിക്കു ജോലി കിട്ടിയാലുടൻ ഞാൻ തന്നെ തിരിച്ചു കൊടുക്കുമെന്ന വ്യവസ്ഥയിൽ, ഒരു അകന്ന ബന്ധുവിന്റ കയ്യിൽ നിന്നും തരപ്പെടുത്തുകയാണുണ്ടായത്.
അളിയൻ വഴി വിശദമായി അറിയിച്ചിരുന്നു. മദ്രാസ് എഗ്‌മോറിൽ എത്തിയിട്ടു മദ്രാസ് സെൻട്രൽ സ്റ്റേഷനിൽ എത്തിയിട്ട് അവിടെ നിന്നും ഡെൽഹിയ്ക്കുള്ള ട്രെയിനിൽ കയറി നാഗപ്പൂരിൽ ഇറങ്ങിയാൽ മതി, അളിയൻ അവിടെ കാത്തു നിൽക്കും.
എൻ്റെ ചിന്തകൾക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് അച്ഛൻ്റെ ശബ്ദം :
"ആദ്യത്തെ ദൂരയാത്രയാണ്; സർട്ടിഫിക്കറ്റും മറ്റും സൂക്ഷിച്ചുകൊള്ളണം; അപരിചിതരുമായി അധികം അടുക്കരുത്. അങ്ങെത്തിയാലുടൻ എഴുതണം".
"ങ്ങും", ഞാൻ മൂളിക്കേട്ടു. കുറേ നേരത്തെ നിശ്ശബ്ദത. പിന്നെ വീണ്ടും ഉപദേശ രൂപേണ അച്ഛൻ്റെ ശബ്ദം :
"കിട്ടുന്ന ജോലി ഏതായാലും ആത്‌മാർത്ഥതയോടും സത്യസന്ധതയോടും ചെയ്യണം. ആരുടേയും മുന്നിൽ തല കുനിക്കുവാനിട വരരുത്. ഏതു സാഹചര്യമുണ്ടായാലും കൈക്കൂലി വാങ്ങരുത്.
ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു. ഇറങ്ങുവാൻ ധാരാളം പേരുണ്ടായിരുന്നു. കയറുവാൻ അധികം പേർ ഉണ്ടായിരുന്നില്ല. അച്ഛൻ പെട്ടിയും ചണസഞ്ചിയും ഞാൻ ബെഡ്ഡുമെടുത്തു വാതിലിനടുത്തെത്തി. തുറന്ന ജനലിനടുത്തിരുന്ന ആളുകൾ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ അതു കണ്ട അച്ഛൻ ജനലിൽക്കൂടി സഞ്ചിയും പെട്ടിയും ഒഴിഞ്ഞ സീറ്റിലേയ്ക്ക് വച്ച് അതു 'റിസേർവ്' ചെയ്തു . അകത്തു ചെന്നപ്പോൾ
ഭാഗ്യത്തിന് ആ സീറ്റിന്റെ മുകളിലത്തെ ബെർത്ത് ഒഴിഞ്ഞു കിടക്കുന്നതു കണ്ട് ഞാൻ ബെഡ്ഡ് നിവർത്തിയിട്ട് അതും 'റിസേർവ്' ചെയ്തു. എതിരെയുള്ള സീറ്റിൽ മുപ്പത്തഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളും അടുത്തു ഒരു സ്ത്രീയും അവരുടെ ഇടയ്ക്കു നാലഞ്ചു വയസ്സുള്ള ഒരാൺകുട്ടിയും ഇരുന്നിരുന്നു. ഒരു ചെറിയ കുടുംബം. അച്ഛൻ അയാളോട് സംസാരിച്ചതിൽ നിന്നും അവർ ഡൽഹിക്കു പോകുകയാണെന്നു മനസ്സിലായി. എന്നേ ചൂണ്ടിക്കാണിച്ചുകൊണ്ട് അച്ഛൻ അദ്ദേഹത്തോട് സഹായമഭ്യർഥിച്ചു:
‘“അത് എൻ്റെ മകൻ ഉപഗുപ്തൻ. അവൻ്റെ അളിയൻ്റെ അടുത്തേയ്ക്കു പോകുവാണ്. നാഗപ്പൂരിലിറങ്ങും. ആദ്യമായി ദൂരയാത്ര ചെയ്യുവാ. അവൻ്റെ മേൽ ഒരു കണ്ണ് വേണം. എഗ്‌മോറിൽ നിന്നും മദ്രാസ് സെൻട്രലിലേയ്ക്ക് പോകുവാൻ ഒന്ന് സഹായിക്കുകേം വേണം.” അയാൾ അങ്ങിനെയാവാം എന്നു സമ്മതിച്ചു .
ട്രെയിൻ സാവധാനം നീങ്ങിത്തുടങ്ങി. നിമിഷങ്ങൾ ഘനീഭവിച്ചതുപോലെ. ഞാൻ അച്ഛനെ നോക്കി പതുക്കെ തലയാട്ടി, മൗനമായി, അച്ഛനോട് യാത്രാനുമതി തേടി. അച്ഛനും അതേപോലെ യാത്രാനുമതിയും തന്നു. ട്രെയിൻ അകന്നു മാറുന്നതിനോടൊപ്പം അച്ഛൻ്റെ മുഖത്ത് പെട്ടെന്ന് മിന്നി മറയുന്ന ഭാവഭേദങ്ങൾ എൻ്റെ മനസ്സിലേയ്ക്ക് ആഴത്തിൽ പതിച്ചു. വേർപിരിയലിന്റെയും ആകാംക്ഷയുടേയും ഘനീഭവിച്ച ആ നിമിഷങ്ങൾ കുറേസമയത്തേയ്ക്കു എന്നേ കീഴ്പ്പെടുത്തിയിരുന്നു. എതീരേയിരുന്ന ആൾ എന്തോ ചോദിച്ചപ്പോഴാണ് എനിക്കു സ്ഥലകാലബോധം ഉണ്ടായത്. അയാളുടെ ചോദ്യങ്ങൾക്കു ഒന്നും രണ്ടും വാക്കുകളിൽ മറുപടി കൊടുത്തിട്ടു വീണ്ടും ഞാൻ മൗനിയായി ഇരുന്നു. വെളിയിൽ, ജനലിൽ കൂടി മിന്നിമറഞ്ഞു പോകുന്ന കാഴ്ചകൾ, പച്ചപ്പു നിറഞ്ഞ വനഭംഗി, മലകൾക്കിടയിൽക്കൂടി താഴോട്ടു പതഞ്ഞു പതിക്കുന്ന ചെറിയ കാട്ടരുവികൾ, കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലയിനം കാട്ടുപക്ഷികളുടെ കളകൂജഞങ്ങൾ, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവ ആസ്വദിക്കുവാനുള്ള മനസ്ഥിതി അപ്പോൾ എനിയ്ക്കുണ്ടായിരുന്നില്ല.
ചിന്തകൾ വീണ്ടും അച്ഛനേ ചുറ്റിപ്പറ്റിയായി; എട്ടു മക്കളേയും സ്ഥിരം രോഗിയായ അമ്മയേയും തീറ്റിപ്പോറ്റുവാനും മക്കൾക്ക് വേണ്ട വിദ്യാഭ്യാസം നൽകുവാനും പെടാപ്പാടു പെടുന്ന, പ്രായമേറി വരുന്ന, അച്ഛൻ്റെ അവസ്ഥയെപ്പറ്റി, മൂത്ത രണ്ടു പെൺമക്കളെയും, ആ പ്രാരാബ്ധങ്ങൾക്കിടയിലും, വിവാഹം കഴിച്ചയച്ചതിൻ്റെ അവശതയിൽ നിന്നും ഇനിയും പൂർണമായി മുക്തനായിട്ടില്ലാത്ത അച്ഛനെപ്പറ്റി, അതിനെല്ലാമുപരി, തീരാ രോഗിയായ അമ്മയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വേദനയും വേവലാതിയും മൂലമുളവായ അച്ഛൻ്റെ നിസ്സംഗതയെപ്പയറ്റി.
അച്ഛനെപ്പറ്റിയുള്ള തൻ്റെ ഓർമ്മകൾ എവിടെ തുടങ്ങുന്നു? ഓർത്തു നോക്കുവാൻ തോന്നി - അല്ല, തനിക്കു തെറ്റ് പറ്റി - അത്തരം ഓർമ്മകൾ അച്ഛനിൽ മാത്രം ഒതുങ്ങുന്നതല്ല എന്നുള്ളതല്ലേ വാസ്തവം? അവ തന്നേപ്പറ്റിയും, തനിക്കു ചുറ്റുമുള്ളവരേപ്പറ്റിയും, അതിനുപരി ചുറ്റുമുള്ള വസ്തുതകളെപ്പറ്റിയും കൂടി ഉള്ളവയാണല്ലോ ? താനിതുവരെ കടന്നുവന്ന വഴികൾ ഏതൊക്കെ ? എന്തോക്കെയായിരുന്നൂ തൻ്റെ ഇതുവരെയുള്ള അനുഭവങ്ങൾ - പ്രത്യേകിച്ച് ഓർത്തിരിക്കത്തക്കവ - നല്ലവയും അല്ലാത്തവയും?
ഓർമ്മകൾ പിറകോട്ടു പിറകോട്ടു പോയി. അതേ , വ്യക്തതയുള്ള ഓർമ്മ അവിടെ തുടങ്ങുന്നു; അച്ഛൻ്റെ തോളിലേറി, ഒരു കുന്നും അതു കഴിഞ്ഞു ഒരിറക്കവുമിറങ്ങി, താനൊരു ശ്രദ്ധാകേന്ദ്രമായി മാറിയ, ആ കല്യാണം കൂടുവാൻ പോയ സംഭവം തന്ന.
ബാല കാണ്ഡ
ഓർമ്മതൻ ചെപ്പിലെ ഓമന മുത്തുകൾ
ഓരോന്നായെണ്ണിപ്പുറത്തെടുക്കട്ടെഞാൻ ... മറവിതൻ ചാമ്പലിൽ മൂടിക്കിടന്നേലും
നറു നിറമാർന്നോരു കനലുകളാണവ.
*** *** ***
അച്ഛൻ്റെ തോളേറി, ക്കുന്നേറി, ശ്ശാരദ-
ച്ചേച്ചീടെ കല്യാണപ്പന്തലീലെത്തീട്ടു
അച്ഛനുയർത്തിയാ മേശമേൽ വച്ചപ്പോൾ
ഒച്ച ശരിയാക്കി, ക്കൊഞ്ചുന്ന ശബ്ദത്തിൽ
ചേച്ചിക്കും ചേട്ടനുമാശംസാ വാക്കുകൾ
അച്ഛൻ പഠിപ്പിച്ചു തന്ന, തതുപോലെ
ഉച്ചത്തിലങ്ങോട്ടു, ധൈര്യത്തിലങ്ങോട്ട്
മെച്ചമായ് ചൊല്ലിയതൊന്നാമത്തേ മുത്ത്
****
1. ഒരു കുഞ്ഞു വിവാഹ മംഗളാശംസ പ്രസംഗം
"അച്ചാച്ചാ ......."
കാരമ്മേലിൽ കേശവൻ ഉപൻമോൻ്റെ ആ വിളി കേട്ടില്ലെന്നു തോന്നുന്നു.
അച്ഛൻ്റെ ഇടതുതോളിൽ, മുന്നിലും പിന്നിലുമായി കാലുകൾ തൂക്കിയിട്ടു, അകാലത്തിൽ കഷണ്ടികയറിയ അച്ഛൻ്റെ തലയിൽ രണ്ടു കുഞ്ഞു കൈപ്പത്തികളും അമർത്തിവച്ചു, തൻ്റെ പിൻഭാഗത്തു അച്ഛൻ്റെ ഇടതുകൈപ്പത്തിയാലുള്ള താങ്ങിൻ്റെ ഭദ്രതയിൽ ഇടതുവഴിയിലൂടെ നടന്നു കുന്നുകയറുന്ന, അച്ഛൻ്റെ ഓരോ ചുവടുവെപ്പിലും താളത്മകമായി പൊങ്ങിയും താണുമിരുന്നുകൊണ്ടുള്ള യാത്ര ആസ്വദിച്ച് , മൂന്നുവയസ്സുകാരൻ ഉപൻമോൻ അച്ഛനെ വീണ്ടും നീട്ടി വിളിച്ചു :
"അച്ചാച്ചാാാാ..... "
"എന്താ മോനേ?" കേശവൻ ചോദിച്ചു.
"നമ്മള് പുലുക്കുഴീലെ ശാരദ ചേച്ചീടെ കല്യാണത്തിന് പോവല്ല്യോ? കല്യാണോന്നു വച്ചാ എന്തുവാച്ചാ ?"
"അത് ആ ചേച്ചിയെ ഇന്നൊരു ചേട്ടൻ കെട്ടും"
"കയറുകൊണ്ടാന്നോ കെട്ടുന്നേ ?"
"അല്ല മോനേ, താലിമാലകൊണ്ടാ "
"അപ്പം താലിമാലകൊണ്ടു ചേച്ചിയെ ആ ചേട്ടൻ തൂണില് കെട്ടീടുവോ ? നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
കേശവൻ ആസ്വദിച്ചു ചിരിച്ചു - ഒപ്പം പിറകേ.ഇളയ കുഞ്ഞ് ബാബുവിനെയുമെടുത്തു ആയാസ്സപ്പെട്ടു നടക്കുന്ന ഭവാനിയും.
"അച്ചനുമമ്മച്ചീമെന്തിനാ ചിരിക്കൂന്നേ?"
"അതുപിന്നെ മോൻ്റെ പറച്ചിലു കെട്ടാ എങ്ങനാ ചിരിക്കാതിരിക്കുന്നേ ? താലിമാലകൊണ്ടു തൂണില് കേട്ടീടുവല്ല ചെയ്യുന്നെ. ചേട്ടൻ താലിമാല ചേച്ചീടെ കഴുത്തിലിടും. പിന്നെ അവരൂ അങ്ങോട്ടുമിങ്ങോട്ടും പൂമാലേം കഴുത്തിലിടും.. അതിനാ കല്യാണം കഴിക്കുന്നെന്നു പറേന്നെ. അമ്മച്ചീടെ കഴുത്തേക്കെടക്കുന്ന
താലിമാല മോൻ കണ്ടിട്ടില്ല്യോ ? അത് അമ്മച്ചിയെ അച്ചൻ കല്യാണം കഴിച്ചപ്പോ ഇട്ടതാ" കേശവൻ വിശദീകരിച്ചു.
"അന്നേരം അവര് അച്ചനുമമ്മച്ചീമല്യോ ആകുന്നേ?"
കേശവനും ഭവാനിയ്ക്കും വീണ്ടും ചിരിവന്നു.
"അന്നേരമവര് പുത്തൻപെണ്ണും പുത്തൻ ചെറുക്കനുമേ ആവത്തുള്ളു. കെട്ടിയോളും കെട്ടിയൊനുമെന്നും പിന്നെ നവ വധുവെന്നും വരനുമെന്നും പറേം. അച്ചൻ മോനേ പഠിപ്പിച്ച മംഗളാശംസയിലില്ലേ 'നവ വധൂവരന്മാരേ' എന്ന്. അവര് അച്ഛനുമമ്മയുമാകുന്നത് അവർക്കും മോനേം ചേച്ചിമാരെയും പോലുള്ള കുഞ്ഞുങ്ങളുണ്ടാവുമ്പോളാ ".
കേശവൻ ഒന്ന് നിറുത്തിയിട്ട് തുടർന്നു :
ആട്ടെ, അച്ഛൻ മോനേ പഠിപ്പിച്ച മംഗളാശംസ മറന്നില്ലല്ലോ ? ആ ചേച്ചീടേം ചേട്ടന്റേം കല്യാണത്തിന് പറയാൻ പഠിപ്പിച്ചത്. മാലയിടീലും മറ്റും കഴീമ്പം അച്ചൻ മോനേ മേശപ്പുറത്തു കയറ്റിനിറുത്തും. അപ്പോ മോൻ അത് ആ ചേച്ചിയേം ചേട്ടനേം നോക്കി തെറ്റാതെ, അച്ചൻ പഠിപ്പിച്ചതുപോലെതന്നെ, ഉറക്കെ പറയണം. പറഞ്ഞുതീരുമ്പോ അവിടുള്ളോരു മോനോട് സ്നേഹം തോന്നീട്ടു മിടുക്കനെന്നു പറകേം കയ്യടക്കേം നാരങ്ങായുമൊക്കെ തരികേം ചെയ്യും. അപ്പോ അച്ഛനുമമ്മച്ചിക്കും ഒത്തിരി സന്തോഷമാകും. മോനതു തെറ്റാതെ ഒന്നുകൂടി പറഞ്ഞേ , അച്ഛനുമമ്മച്ചിം കേക്കട്ടെ."
"അമ്മച്ചി അങ്ങനിപ്പം കേക്കണ്ട . കുഞ്ഞുവാവേം അച്ചനും മാത്രം കേട്ടാ മതി."
"നീയൊന്നു പതുക്കെ വാടീ ഭവാനീ ; മോൻ പറയുന്നത് നീ കേക്കണ്ടാ" കേശവൻ ഭവാനിയോടായി പറഞ്ഞു. ഭവാനിയുടെ നടപ്പു പതുക്കെയായി. കേശവൻ തുടർന്നു :
"ഇനി മോൻ പറഞ്ഞാട്ടെ. അമ്മച്ചിക്ക് കേക്കാൻ പറ്റൂകേല. മോൻ കൊറേപ്പേരുടെ നടുവിൽ ഒരു മേശപ്പുറത്തു നിന്നുകൊണ്ട് പറേന്ന പോലെ മനസ്സില് കണ്ടേ ; ഇന്നാളൊരു ദിവസം കവലേല് നിന്നോണ്ട് ഒരു മാമൻ പ്രസംഗിക്കുന്നത് മോൻ കണ്ടാരുന്നല്ലോ. മോനും അതുപോലെ പ്രസങ്ങിക്കുവാന്നു കരുതി
"ഉം"യാമതി. അപ്പോ അറപ്പുണ്ടകുവേല. എന്താ, മനസ്സില് അതുപോലെ കരുതിയോ മോൻ?"
"എന്നാ മോൻ പറഞ്ഞേ : (ശബ്ദമുയർത്തി) "അല്ലയോ..... " "മോൻ ഉറക്കെ പറഞ്ഞേ "
അവൻ ഉറച്ചതെങ്കിലും അവ്യക്തത കലർന്ന അക്ഷരങ്ങളോടെ പറഞ്ഞു തുടങ്ങി :
"അല്ലയോ നവ വതൂവരമ്മാരേ; ഇന്നത്തെ ഈ സുപമുകൂർത്തത്തിനു സേസം ഇനിയൊള്ള കാലം ഒത്തൊരുമിച്ചു തോളോടുതോൾ ചേർന്ന് സുകവും സന്തോസവുമുള്ള ഒരു നീണ്ട ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾ പ്രതിഞ്ഞാ ബന്തരാണ്. മുന്നോട്ടുള്ള ജീവിതത്തിലെ ആയവും പരപ്പും കണ്ടു പ്രമിക്കാതിരിക്കുക. ഏതു പ്രതിസന്തീലും അന്നിയോന്നിയം താങ്ങും തണലുമായി നിന്നുകൊണ്ട് അത് തരണം ചെയ്യാനുള്ള മനക്കരുത്തും നിച്ചയദാർഡിയവും നിങ്ങക്കൊണ്ടാകട്ടെ. നിങ്ങളുടെ ജീവിതവല്ലരി പുസ്പിച്ചു സന്താനസൗപാക്യമുണ്ടാകട്ടെ. നല്ലകാര്യങ്ങൾ മാത്രം ചെയ്യുക, ആപത്തിൽ മനോതൈര്യം കൈവിടാതിരിക്കുക. സന്തോസവും സൗപാക്യവും ആയുരാരോക്യവുമുള്ള ഒരു ജീവിതം നയിക്കുവാനായി ഈ ഉപൻമോൻ എല്ലാവിത മംഗളാസംസകളും നേർന്നുകൊള്ളുന്നു. നിങ്ങക്ക് ഈസ്വരന്റെ അനുക്കര കമൊണ്ടാകട്ടെ!"
ഉപൻമോൻ പറഞ്ഞു നിർത്തിയിട്ടു ഒരു ദീർഘനിശ്വാസവും വിട്ടു.
"മിടുക്കൻ. ഇതുപോലെ, ഒന്നും മറക്കാതെ, അവിടെയും മോൻ പറയണം." കേശവൻ മകനെ പ്രോത്സാഹിപ്പിച്ചു.
"ഉം" ഉപൻമോൻ സമ്മതം മൂളി.
അപ്പോഴേയ്ക്കും അവർ കുന്നിൻ മുകളിലെത്തിയിരുന്നു. പിന്നെ കുറച്ചു ദൂരത്തെ നിരപ്പായ വഴിയും ഇറക്കവും താണ്ടി അവർ പുലിക്കുഴി കേശവൻ്റെ വീട്ടിലെത്തി.
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോൻ്റെ മംഗളാശംസ ചൊല്ലലും ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം കിട്ടുകയുമുണ്ടായി. സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി. ഉപൻമോൻ്റെ ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി. വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും. ആയാസപ്പെട്ട് തിരികെ കുന്നുകയറുന്ന അച്ഛൻ്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവൻ്റെ വലതുകാൽ അച്ഛൻ്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു, താളാൽമകമായ ഒരു മുഴക്കമായി അവൻ്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത് ദൂരെയെവിടെയോ നിന്ന് അതിവേഗം തങ്ങളെ ലക്‌ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടി ശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
മോനെന്തേ മൗനിയായതെന്നു കേശവൻ ചിന്തിച്ചതേയുള്ളു. അപ്പോൾ, ഉണ്ടായ ഭയചിന്തയിൽ നിന്നും മോചിതനാകാനെന്നവിധം, അവൻ അച്ഛനെ വിളിച്ചു :
"അച്ചാച്ചാ... "
"എന്താ മോനേ?"
"കല്യാണം കഴിഞ്ഞുപോകാന്നേരം ആ ചേച്ചിയെന്തിനാ കരഞ്ഞേ ? ചേച്ചീടമ്മേം കരഞ്ഞാരുന്നു. ആ ചേട്ടൻ അവരെ വയക്കു പറേവോ അടിക്കുവോ ചെയ്തോ ?"
"അല്ല മോനേ, ചേട്ടനടിച്ചിട്ടല്ല അവരു കരഞ്ഞേ. ഇനിമുതൽ ആ ചേച്ചി ചേട്ടൻ്റെ വീട്ടിലാ താമസിക്കേണ്ടേ. അപ്പോ ചേച്ചി ചേട്ടൻ്റെ കൂടങ്ങു പോകുമ്പം ചേച്ചിക്കും ചേച്ചീടമ്മയ്ക്കുമൊക്കെ സങ്കടം വരത്തില്ല്യോ ? അതുകൊണ്ടാ ചെച്ചിം അമ്മേം കരഞ്ഞേ."
"അപ്പം വിലാസിനിച്ചേച്ചിയേം വാഗമ്മചേച്ചിയേം കല്യാണം കയിച്ചോണ്ടു പൊമ്പോ അവരും അമ്മച്ചീം കരേവോ?"
"പിന്നേ, അവർക്കും സങ്കടം വാരത്തില്യോ ?"
"അങ്ങനാന്നേ അവരെ ആരും കല്യാണം കയിക്കണ്ടാ. മോനും സങ്കടം വരും."
"അന്നത്തേക്കു മോനങ്ങ് വളന്നു വലുതാകത്തില്ലിയോ. വലുതായാൽ ആണുങ്ങൾ കരയത്തില്ല. പെണ്ണുങ്ങളേ കരയത്തൊള്ളൂ "
കേശവൻ അവനേ ധൈര്യപ്പെടുത്തി.
“അതു ശരിയാ”, ഉപൻ മോന് ആശ്വാസമനായി.
അധികം താമസിക്കാതെ അവർ വീട്ടിലെത്തി.
*****.
മേമ്പൊടി
-----------------
താതൻ താൻ തന്നുടെയാരാധനാ മൂർത്തി- . യതുപോലെതന്നെ താനനുകരിക്കേണ്ടയാൾ
ഇതു ലോകനീതിപോൽ ബാലമനസ്സിലേ-
ക്കതിവേഗമാഴ്ന്നിടും, പിച്ചവയ്ക്കുമ്പോഴേ.
ധീരനാമച്ഛൻ്റെ കാലടിപ്പാടുകൾ
ധൈര്യം പകർന്നു തരും. പാതയാകുകിൽ
വീര്യം പകർന്നുകൊണ്ടപ്പാത പൂകുന്ന
കാര്യം നിസ്സാരമാണേതോരു ബാലനും.
കാപട്യമെന്തെന്നറിയാത്ത നാളുകൾ
പാപകാര്യങ്ങളോ ചെയ്യാത്ത നാളുകൾ
മനതാരിലാശങ്കയില്ലാത്ത നാളുകൾ
വിനയായ് ഭയം ലേശമേലാത്ത നാളുകൾ
അന്നാളിലച്ഛൻ പഠിപ്പിച്ച പാഠങ്ങ-
ളൊന്നായതുപോലെ, തെറ്റാതുരുവിടാൻ
എന്നിലേബ്ബാലന്നസാദ്ധ്യമല്ലെങ്കിലീ
മന്നിലെബ്ബാല്യങ്ങൾക്കൊക്കെയും സാദ്ധ്യമാം.
2 .ഐലറ എന്ന മനോഹര ഗ്രാമം
കേശവൻ്റെ ജന്മസ്ഥലം കോഴഞ്ചേരിയിലുള്ള കാരംവേലി ആണ്. പഴയ ഏഴാം ക്‌ളാസ് കഴിഞ്ഞപ്പോൾ പഠിപ്പ് മതിയാക്കി അച്ഛനെ ക്രിഷി കാര്യങ്ങളിൽ സഹായിക്കുവാൻ കൂടിയതു കാരണം ഒന്നാംതരം ഒരു കൃഷിക്കാരനായി മാറി. ഭവാനിയുടെ ജന്മസ്ഥലം പത്തനംതിട്ടയ്ക്കടുത്തുള്ള മലയാലപ്പുഴയും. മൂത്ത മക്കൾ വിലാസിനിയുടെയും വാഗമ്മയുടെയും ജനനവും കഴിഞ്ഞ് ഉപനെ ഭവാനി ഗർഭം ധരിച്ചിരിക്കുമ്പോഴാണ് കേശവൻ തൻ്റെ ഓഹരി വിറ്റിട്ട് അയിലറ ഗ്രാമത്തിൽ വന്നു മൂന്ന് ഏക്കറോളം വരുന്ന പഴയ പറങ്കിമാവിൻ തോപ്പ് വാങ്ങിയത്. ആ വസ്തുവിൽ വീടില്ലാതിരുന്നതിനാൽ അതിനടുത്തു തന്നെയുള്ള, കൊല്ലത്തുകാരൻ ജന്മിയുടെ, ഒരു പുല്ലു മേഞ്ഞ വീടോട് കൂടിയുള്ള, കുറേ സ്ഥലം പാട്ടത്തിനെടുത്തു അവിടെ താമസമാക്കി, കൃഷിയുമിറക്കി. താമസിയാതെ അവിടെവച്ചു ഉപൻമോൻ ജനിച്ചു. രണ്ടു വർഷത്തിനകം പാട്ട വസ്തു ഒഴിഞ്ഞു കൊടുക്കുകയും, താമസിക്കുവാനായി വയലിനും തോടിനും അക്കരെയുള്ള പഴയ റബ്ബർ തോട്ടത്തിലെ ഓടിട്ട പാട്ടത്തിനെടുക്കുകയും ചെയ്തു. അടുത്ത അദ്ധ്യയന വർഷം മൂത്ത മകൾ വിലാസിനിയെ ഏരൂരുള്ള പ്രാഥമിക വിദ്യാലയത്തിൽ ചേർത്തു. അതിനിടെ സ്വന്തമായി വാങ്ങിയ പറങ്കിമാവിൻ പുരയിടത്തിൻ്റെ റോഡരികിലുള്ള പകുതിയോളം ഭാഗം വെട്ടിത്തെളിച്ചു കയ്യാലകൾ കെട്ടി, തട്ട് തിരിച്ചു , ഒരു വീട് വൈക്കുവാനുള്ള സ്ഥലം തെളിച്ച വസ്തുവിൻ്റെ മദ്ധ്യ ഭാഗത്തായി വിട്ടിട്ടു, ബാക്കിയുള്ള സ്ഥലത്തു തെങ്ങും തൈകൾ വച്ചു പിടിപ്പിക്കുകയും, മരച്ചീനി, വാഴ , പച്ചക്കറികൾ തുടങ്ങിയ കൃഷികൾ ഇറക്കുകയും ചെയ്തു. ഏറിയ പങ്കും ജോലി കേശവൻ തൻ്റെ കഠിനാധ്വാനത്തിലൂടെ ചെയ്യുകയാണ് പതിവ്. അതു കാരണം അധികം അധ്വാന ശീലമില്ലാത്ത സ്ഥലവാസികൾക്ക് കേശവനിൽ വലിയ മതിപ്പുളവായി. നാട്ടുകാരിൽ ചിലർ കേശവനെ "കരമ്മേലിൽ" കേശവനെന്നും മറ്റു ചിലർ "മലയാലപ്പുഴ" കേശവൻ എന്നും, ഇനിയും ചിലർ "വെളുത്ത" കേശവൻ എന്നുമാണ്, അന്ന്യോന്യമുള്ള സംഭാഷണത്തിൽ പരാമർശിച്ചിരുന്നത്.
അയിലറ ഗ്രാമം നാലു വശങ്ങളും കുന്നുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലമാണ്; ഒരു അറ പോലെ. അതിനാൽ തന്നെയാവണം ആ ഗ്രാമത്തിന് 'അയിലറ' എന്ന പേര് ലഭിച്ചത്. ഗ്രാമത്തിൻ്റെ വടക്കു ഭാഗം മുഴുവൻ അന്നു വനമായിരുന്നു. അഞ്ചൽ - കുളത്തൂപ്പുഴ റോഡിൽ ഏരൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ടുള്ള, ഇളകിയ മെറ്റലും മണ്ണും നിറഞ്ഞ, റോഡേ ഒരു മൈൽ കഴിഞ്ഞാൽ തുടങ്ങുന്ന, "പന്നിത്താഴെ തേരി" എന്ന വലിയ ഇറക്കമിറങ്ങിച്ചെന്നാൽ അയിലറ ഗ്രാമം, ഒരു പാടശേഖരത്തോടെ തുടങ്ങുകയായി. വയലിൻ്റെ ഇടതു വശത്തു കൂടി മുകളിൽനിന്നും ഒഴുകി വരുന്ന തോടു താഴെ പടിഞ്ഞാറോട്ടൊഴുകി ആർച്ചൽ എന്ന സ്ഥലത്തേയ്ക്ക് പോകുന്നു. വയലിൻ്റെ വലത് വശത്തുകൂടി പോകുന്ന റോഡ് അയിലറയുടെ പകുതി ഭാഗം കഴിഞ്ഞാൽ ഇടതു ഭാഗത്തെ തൊട്ടിലുള്ള വെള്ളച്ചാട്ടവും കടന്നു അയിലറയുടെ തന്നെ ഭാഗമായ മുഴത്താങ്ങും കഴിഞ്ഞു വനത്തിൽ പ്രവേശിച്ചു മദ്രാസ് പ്രൊവിൻസിലേക്കുള്ള ഇടമൺ - തെന്മല റോഡിലെത്തുന്നു. അന്നൊക്കെ, ഇടത് വശത്തുള്ള തോട് വനത്തിൽ നിന്നും ഒഴുകിയെത്തുന്ന തണുത്ത ശുദ്ധ ജലത്തോടുകൂടിയതും ഒരിക്കലൂം വറ്റാത്ത ഒന്നുമായിരുന്നു. മഴക്കാലത്ത് വനത്തിൽ നിന്നും കുത്തിയൊഴുകി വരുന്ന വെള്ളം പാടശേഖരത്തെ വലിയ ഒരാറായി മാറ്റുകയും ആ ഒഴുക്കിൽ വലിയ തടികളും കടപുഴകിയ മരങ്ങളും ഒപ്പം വന്യജീവികളും ഒഴുകി വരികയും പതിവായിരുന്നു. പിൽക്കാലത്ത്, ക്രമേണ, ആ വനം മുഴുവൻ വെട്ടിതെളിച്ച് , പട്ടയവും നൽകി പുതിയ ഗ്രാമങ്ങളായി രൂപാന്തരപ്പെടുകയും കുറേ ഭാഗം എണ്ണപ്പന തോട്ടമായും വേറേ കുറേ ഭാഗം റബ്ബർ തോട്ടമായും മാറുകയും ചെയ്തു. അങ്ങിനെ രൂപാന്തരപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ്, അയിലറ കഴിഞ്ഞാൽ, റസൂൽ പൂക്കുട്ടിയെന്ന ഓസ്‌കാർ അവാർഡ് ജേതാവിനാൽ പ്രസിദ്ധമായ, 'വിളക്കുപാറ' എന്ന ഗ്രാമം. പണ്ട്, വനമുണ്ടായിരുന്ന കാലത്ത്, കഠിനമായ വേനലിൽപോലും അയിലറ ഗ്രാമക്കാർ ചൂടോ വെള്ളത്തിൻ്റെ ക്ഷാമമോ അനുഭവിക്കുക ഉണ്ടായിട്ടില്ല. ഇന്ന്, ആ കാട്ടരുവി വറ്റിവരണ്ടു മഴക്കാലത്ത് മാത്രം പെട്ടെന്നൊഴുകിയവസാനിക്കുന്ന ഒരു നീർചാലും, ഗ്രാമം വേനൽക്കാലത്തു കുടിവെള്ളതിന് വേണ്ടി വലയുന്ന ഒന്നും ആയിക്കഴിഞ്ഞിരിക്കുന്നു. എന്തിനേറെ, അയിലറെ നിന്നും നേരിട്ട് വെറും 12 കിലോമീറ്റർ മാത്രം ദൂരെയുള്ള പുനലൂർ ഠൗൺ ഇന്ന് കേരളത്തിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്ന സ്ഥലമാണ്. മനുഷ്യൻ്റെ മനമറിഞ്ഞു കനിയുന്ന വനദേവതയെ മനുഷ്യൻ വേദനിപ്പിച്ചതിനു ലഭിച്ച ശിക്ഷ !
കേശവൻ്റെ കുടുംബം അയിലറയിൽ എത്തുമ്പോൾ അതൊരു ഉറക്കം നടിച്ചു കിടന്ന, ശാലീന സുന്ദരമായ, ഗ്രാമം ആയിരുന്നു. സ്ഥലവാസികൾ പൊതുവേ ശാന്തശീലരും നിഷ്കളങ്കരും. ഏറെയും കുടുംബങ്ങൾ തെക്കൻ തിരുവിതാംകൂറിൻ്റെ പല ഭാഗങ്ങളിൽ നിന്നും പണ്ടെങ്ങോ വന്നു കുടിയേറിയവർ. അതു കൊണ്ടു തന്നെ, അവർക്കു സ്വന്തം വീട്ടുപേര് ഉണ്ടായിരുന്നിട്ടുകൂടി, നാട്ടിൽ അറിയപ്പെട്ടിരുന്നത് അവരുടെ പഴയ സ്ഥലപ്പേര് കൂടി ചേർത്തിട്ടായിരുന്നു; കുണ്ടറക്കാര്, കോന്നീക്കാര്, ആയൂർക്കാര്, ഓയൂര്ക്കാര്, വയയ്ക്കൽക്കാര്, വെട്ടിക്കവലക്കാര്, എന്നിങ്ങനെ. അങ്ങിനെയാണ് കേശവന്റെ കുടുംബത്തിന്, കമലവിലാസം എന്ന വീട്ടുപേരുണ്ടായിരുന്നിട്ടും, അവർ കാരംവേലിക്കാരെന്നും , മലയാലപ്പുഴക്കാരെന്നും വിളിക്കപ്പെട്ടു പോന്നത്. സ്ഥലത്തേ തന്നെ, ഏറ്റവും പഴയ ഒരു കുടുംബം മാത്രം അറിയപ്പെട്ടിരുന്നത് 'അയിലറക്കാര്' എന്നായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ട അഞ്ചോ ആറോ പഴയ കുടുംബങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. കേശവൻ അയിലറയിൽ എത്തുന്നതിനു മുൻപുതന്നെ മലയാലപ്പുഴക്കാരായ നാലഞ്ച് കുടുംബങ്ങൾ അവിടെ താമസമാക്കിയിരുന്നു. അവർ മുഖാന്തിരം .ആയിരുന്നു കേശവനും കുടുംബവും അയിലറയിൽ എത്തിപ്പെട്ടതും. അങ്ങിനെ അയിലറയിൽ കുടിയേറിയ കേശവത്രയങ്ങൾ ആയിരുന്നു അവർ : കാരമ്മേലിൽ കേശവനും, മൂലയ്ക്കൽ കേശവനും, പുലിക്കുഴി കേശവനും !
പാടശേഖരത്തിൽ പകുതിയിലേറെയും ഇടവയിലുള്ള ഒരു ജന്മിയുടെ കൈവശമായിരുന്നു. ബാക്കിയുള്ളതു മേൽപ്പറഞ്ഞ അഞ്ചോ ആറോ കുടുംബങ്ങളുടെ കൈവശവും. ജന്മിയുടെ പാടങ്ങൾ രണ്ടു മുതൽ പത്തു പറ വരെയുള്ള ഭാഗങ്ങളായി വയലില്ലാത്ത പാവപ്പെട്ട നാട്ടുകാർക്ക് പകുതിവാര കൃഷിക്കായി വീതിച്ചു കൊടുത്തിരിക്കുകയാണ്. (പത്തു സെന്റാണ് ഒരു പറ). അവിടെയെത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ കേശവനും കിട്ടി അതിൽ മൂന്നു പറ നിലം. ഇരിപ്പൂ കൃഷിയാണെങ്കിലും, വിളവിന്റെ പകുതിയും അതിനു പുറമേ 'വാര' വും ജന്മിക്കു കൊടുത്തു കഴിഞ്ഞാൽ പിന്നെയുള്ളതു കൃഷിക്കാരുടെ ആവശ്യത്തന് ഒരിക്കലും തികയാറില്ല. പിന്നെ മരച്ചീനിയാണ് പ്രധാന കൃഷി. അതും കഷ്ടിച്ച് തങ്ങളുടെ ആവശ്യത്തിനു മാത്രം. ചക്കയാണ് പിന്നെയുള്ള പ്രധാന ആഹാരം. ഗ്രാമത്തിൽ ഒന്നുരണ്ടു ചെറിയ ചായക്കടകളും ഒരു പലവ്യഞ്ജനക്കടയും മാത്രം. ക്രയവിക്രയങ്ങൾക്കു ഒരു ചന്ത പോലുമില്ല. നാണ്യ വിളകളായ കുരുമുളക്, കശുവണ്ടി, അടയ്ക്ക എന്നിവ വിൽക്കുവാനും പച്ചക്കറിയോ തുണിയോ മറ്റു പല അവശ്യ സാധനങ്ങളോ വാങ്ങണമെങ്കിലും മൂന്ന് മൈലിലധികം നടന്ന് ഏരൂരിൽ പോകേണ്ടിയിരുന്നു. അന്ന് ബസ്സുമില്ല.
പാട്ടപ്പുരയിടത്തിലും സ്വന്തമായ സ്ഥലത്തും കേശവൻ പച്ചക്കറികൾ ഉൾപ്പെടെ എല്ലായിനം കൃഷികളും കുറേശ്ശെയെങ്കിലും ചെയ്തു പൊന്നു. കശുവണ്ടിയും അധികം വരുന്ന പച്ചക്കറികളും മറ്റും ആഴ്ചയിൽ രണ്ടു ദിവസം എരൂരുള്ള ചന്തയിൽ തലച്ചുമടായും, ചിലപ്പോൾ കാളവണ്ടിക്കൂലി കൊടുത്തു കൊണ്ടുപോയി കൊടുത്തിട്ടു വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും തുണിത്തരങ്ങളും മറ്റും വാങ്ങുകയാണ് ചെയ്യുന്നത്. അയിലറയിൽ അന്ന് പല അവശ്യാവശ്യങ്ങളുടെയും അഭാവത്തിൻ്റെ കൂട്ടത്തിൽ മുന്നിട്ടു നിന്നിരുന്ന ഒന്നായിരുന്നു ഒരു സ്കൂളിൻ്റെ അഭാവം. ഏറ്റവും അടുത്തുള്ള സ്കൂൾ മൂന്നു മൈലിലധികം ദൂരെ എരൂരിൽ ആയിരുന്നു . മിഡ്‌ഡിൽ സ്കൂൾ വരെ. ഹൈസ്കൂൾ എട്ടു മൈൽ അധികം ദൂരെ അഞ്ചലിലും. മിഡ്‌ഡിൽ സ്കൂൾ മുതൽ സാധാരണക്കാർക്ക് വഹിക്കുവാനാകുന്നതിൽ കവിഞ്ഞ ഫീസ്സും. തന്മൂലം ഗ്രാമത്തിലെ നല്ലയൊരു ശതമാനവും കുട്ടികളും സ്ഥലത്തെ ഓലപ്പള്ളിക്കൂടം കൊണ്ട് പഠിത്തം അവസാനിപ്പിക്കുകയാണ് പതിവ്. അപൂർവം ചിലർ ഏരൂർ പ്രൈമറി സ്കൂളിൽ ചേർന്നെന്നിരിക്കും. ആ സാഹചര്യത്തിലായിരുന്നു മൂത്ത മകൾ വിലാസിനിയെ കേശവൻ ഏരൂർ സ്കൂളിൽ ഒന്നാം ക്‌ളാസ്സിൽ ചേർത്തതും അവളുടെ ബുദ്ധിമുട്ടുകൾ കണ്ടിട്ട് അതേ അനുഭവം തൻ്റെ ഇളയ കുട്ടികൾക്കും മറ്റു പാവപ്പെട്ട കുട്ടികൾക്കും ഉണ്ടാകരുതെന്നു കരുതി സ്ഥലത്തു ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാനായി തിരുവിതാംകൂർ ദിവാന് ഹർജി സമർപ്പിക്കുവാൻ മുൻകയ്യെടുത്തത്. ഹർജി സമർപ്പിച്ചിട്ടു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേശവൻ.
3 പൂവൻ കോഴി സമ്മാനിച്ച തിരിച്ചറിയൽ അടയാളം
ഉപൻ മോനും നേരെ മൂത്ത ചേച്ചി വാഗമ്മയും (വാഗീശ്വരി) ഇനിയും വിദ്യാരംഭം കുറിച്ചിട്ടില്ല. അവർക്കു പകൽസമയം മുഴുവൻ കളിച്ചു 'പഠി'ക്കുന്നതു തന്നെ ജോലി.. അന്നും അവർ മുറ്റത്തു 'കളംചാടി' കളിക്കുമ്പോൾ അമ്മച്ചി ഭവാനി നെല്ലു പുഴുങ്ങിയത് കൊണ്ടുവന്നു പരമ്പിൽ നിരത്തിയിട്ടിട്ടു പറഞ്ഞു
"കളിയൊക്കെ കൊള്ളാം, കോഴി നെല്ലു തിന്നാൽ രണ്ടിനേം വച്ചേക്കില്ല, കേട്ടല്ലോ ?"
അവർ കളി തുടർന്നു. അധികം താമസ്സിച്ചില്ല, വീട്ടിലെ പൂവൻ കോഴി മൂന്നുനാലു പിടകളേയും നയിച്ച് പരമ്പിൽക്കയറി കുശാലായി കൊത്തിപ്പെറുക്കുവാൻ തുടങ്ങിയപ്പോഴാണ് അവർ അറിഞ്ഞത്. രണ്ടുപേരും കൂടി കോഴികളെ കുറച്ചു ദൂരത്തേക്ക് ഓടിച്ചു വിട്ടിട്ടു വീണ്ടും കളിയിൽ മുഴുകി. ഇത് പലപ്രാവശ്യം തുടർന്നു. പിടക്കോഴികൾ പരമ്പിനു വെളിയിൽ നിന്നു വേഗം വേഗം കൊത്തിപ്പെറുക്കുമ്പോൾ പൂവൻ പരമ്പിനകത്തു തന്നെ കയറി നെല്ലു ചികഞ്ഞു തെറിപ്പിച്ചിട്ടു പിടകളോട് "നിങ്ങളൊട്ടും പേടിക്കേണ്ടാ, ഞാനില്ലേ, വേഗം നിറയെ കൊത്തിക്കൊത്തി തിന്നോ" എന്ന് പറയും പോലെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും; ഇടയ്ക്കിടയ്ക്ക് അവനും കൊത്തിപ്പെറുക്കും. ആ പ്രക്രിയയിൽ കുറെ നെല്ലു പരമ്പിന് വെളിയിൽ പോകുകയും ചെയ്തു. അതു കണ്ട് ഉപൻമോൻ ചേച്ചിയോടായി പറഞ്ഞു :
"നെല്ലൊക്കെ വേളീപ്പോയി. ചേച്ചിക്കിന്നു അമ്മച്ചീടേന്നു കിയുക്കു കിട്ടിയത് തന്നെ".
"നെനക്കും കിട്ടും. രണ്ടുപേരോടും കൂടാ കോഴിയെ നോക്കാൻ അമ്മച്ചി പറഞ്ഞേ."
ചേച്ചിയും വിട്ടില്ല.
"ചേച്ചിയല്ല്യോ വല്യേത്. ഞാൻ കൊച്ചായോണ്ട് എന്നേ തല്ലൂല്ലല്ലോ!" അവൻ ആശ്വാസം കൊള്ളുവാൻ നോക്കി.
"അതിനു നീയിപ്പം കൊച്ചല്ലല്ലോ, കുഞ്ഞുവാവ വന്നേപ്പിന്നെ നീയും വല്യതായി. അപ്പപ്പിന്നെ നിനക്കും കിട്ടിയത് തന്നെ " വീണ്ടും ചേച്ചി. അപ്പോ അടിയോ ഞെരിടോ തനിക്കും കിട്ടിയെന്നിരിക്കും. അടുത്ത പ്രാവശ്യം കോഴികൾ വന്നപ്പോൾ ഉപൻ അവയെ ഓടിച്ചുവിട്ടെങ്കിലും പതുക്കെ ഓടിയിട്ടു പൂവൻ പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് അവനു നേരേ കൊത്തുവാനായി ആഞ്ഞു ചെന്നു. അവൻ പേടിച്ചു പിറകോട്ടോടിയപ്പോൾ പൂവൻ നിന്നിട്ടു "ഹും, എന്നോടാ കളി; പേടിച്ചുതൂറി !" എന്ന വിധം ശബ്‌ദമുണ്ടാക്കികൊണ്ടു തിരിഞ്ഞു നടക്കുവാൻ തുടങ്ങി. ഉപനു ദേഷ്യം വന്നിട്ട് അടുത്തു കണ്ട ഒരു കമ്പും കൈക്കലാക്കി പൂവൻ്റെ പിറകേ ഓടി. പൂവൻ വീടിനു വലം വച്ച് ഓടുവാൻ തുടങ്ങി. ഉപൻ കമ്പുമായി പിറകേയും. രണ്ടാമത്തെ വലംവയ്‌പ്പിൽ കോഴി വീട്ടിനുള്ളിലേക്ക് ചാടിക്കയറി. അവനും ഓടി വീടിൻ്റെ നട ചാടിക്കയറുവാൻ ശ്രമിക്കവേ കാൽ വഴുതി കമിഴ്ന്നു സ്റ്റെപ്പിൽ മൂക്കിടിച്ചു വീണു: മൂക്കിൻ്റെ പാലം ചതഞ്ഞു തകർന്നു വലിയ മുറിവുമായി രക്തം വാർന്നൊഴുകുവാൻ തുടങ്ങി; അവൻ അലറി വിളിക്കുവാനും. ശബ്ദം കേട്ട് ഭവാനി വന്നു അവനെ കോരിയെടുത്തു. വാഗമ്മ പറമ്പിൽ നിന്നും വിളിച്ചുകൊണ്ടു വന്ന കേശവൻ മോൻ്റെ കവിളിൽ തടവി ആശ്വസിപ്പിച്ചുകൊണ്ടു നാട്ടുവൈദ്യൻ്റെ അടുത്തേക്കോടി. വൈദ്യൻ മരുന്നുവച്ചു കെട്ടിക്കൊടുത്തു. രണ്ടോളം മാസങ്ങളെടുത്തു മുറിവു ഉണങ്ങിക്കഴിഞ്ഞപ്പോൾ നീണ്ട വലിയ ഒരു മുറിപ്പാടു കൂടാതെ മൂക്കൊന്ന് പതിഞ്ഞു താഴുകയും ചെയ്തിരുന്നു. പിന്നീട് അമ്മച്ചിയുടെ തറവാട്ടിലെത്തുമ്പോഴൊക്കെ കുഞ്ഞുമ്മമാരും മറ്റു ബന്ധുക്കളും സ്നേഹത്തോടെ അവനേ 'മുറിമൂക്കൻ മോനേ', 'പതിമൂക്കൻ മോനേ' എന്നൊക്കെ വിളിക്കുമ്പോൾ അവനു സങ്കടവും നാണവും വരുമായിരുന്നു. പിന്നീട് ആശാൻ പള്ളിക്കൂടത്തിൽ വച്ച് അക്ഷരമാലയെല്ലാം പഠിച്ചു തീർന്നു കഴിഞ്ഞു സ്ലേറ്റിലേക്കു പ്രൊമോഷൻ കിട്ടിയപ്പോൾ, ആശാൻ അവനു കേട്ടെഴുത്തിൽ പത്തിൽ പത്തു മാർക്കും കൊടുത്തത് ക്‌ളാസ്സിലെ തടിയൻ കുട്ടിയായ തങ്കപ്പൻ മായ്ച്ചുകളഞ്ഞു. അവനു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. അതു കണ്ട ഉപൻ അവൻ്റെ കൈക്കടിച്ചപ്പോൾ അവൻ ഉപനേ 'മുറിമൂക്കൻ' എന്നു വിളിച്ചപ്പോൾ ആശാൻ അതിനു അവൻ്റെ തുടയ്ക്കു പിറകിൽ ഞെരുടി കുതിരച്ചാട്ടം ചാടിച്ചതിനാൽ കുടിപ്പള്ളിക്കൂടത്തിൽ വച്ചു പിന്നീടാരും ഉപനെ ആ ഇരട്ടപ്പേരിട്ടു വിളിക്കുകയുണ്ടായിട്ടില്ല. എന്നാൽ പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ഇരട്ടപ്പേരുമായി - 'മൂക്കു ചപ്പൻ'. ആദ്യമൊക്കെ കളിക്കിടയിലും മറ്റും വഴക്കും പിണക്കവുമുണ്ടായാൽ ഉടൻ "നീ പോടാ മുറിമൂക്കാ" അല്ലെങ്കിൽ "പതിമൂക്കാ" എന്നൊക്കെ വിളിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു. പിന്നീടത് തമ്മിലടിയായി മാറി. സ്ഥലത്തെ അഞ്ചാം ക്ലാസ്സ് വരെ ഈ സ്ഥിതി തുടർന്നു. അകലെയുള്ള മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നതിനു ശേഷമാണു ഇതിനൊരാശ്വാസം ഉണ്ടായതു.
ക്രമേണ മൂക്കിൻ്റെ പതിയൽ കുറയുകയും ഇനി മൂക്കൊരു പ്രശ്നമാവില്ലെന്നു കണ്ട്, അക്കാര്യം പാടേ മറന്നിരിക്കുമ്പോഴാണ്, SSLC ക്ലാസ്സ് അവസാനിക്കാറായപ്പോൾ, അശനിപാതം പോലെ മൂക്ക് കാര്യം വീണ്ടും തലപൊക്കിയത്. SSLC ബുക്കിൽ പല വ്യക്തിഗത വിവരങ്ങളും എഴുതി ചേർക്കുവാനായി ക്ലാസ്സ് ടീച്ചർ പ്രഭാകരൻ സാർ അവനോടു ഓരോരോ കാര്യങ്ങൾ ചോദിച്ചു ബുക്കിലെഴുതുവാൻ തുടങ്ങി. 'Identification Mark' എന്ന കോളം വന്നപ്പോൾ ആദ്യത്തേതെഴുതിക്കഴിഞ്ഞിട്ടു അവൻ്റെ മുഖത്ത് നോക്കി റ്റീച്ചർ ചോദിച്ചു :
"ഇനി നിൻ്റെ ദേഹത്തെവിടെയെങ്കിലും വല്ല മറുകോ മുറിപ്പാടുകളോ ഉണ്ടോ?"
"അറിയില്ല", അവൻ പറഞ്ഞു.
റ്റീച്ചർ കുനിഞ്ഞു നിക്കറിട്ടിരുന്ന അവന്റെ രണ്ടു കാലുകളുടെയും മുട്ടിനു താഴെ പരിശോധിച്ചു. ഒന്നും കണ്ടു കിട്ടിയില്ല. ഇടതു കൈയ്യുടെ അരക്കയ്യൻ ഷിർട്ടിൻ്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി പരിശോധിച്ചപ്പോൾ കണ്ടൂ, കൈമുട്ടിന് രണ്ടിഞ്ച് മുകളിലായി, തെളിച്ചം കുറഞ്ഞ കറുപ്പോടു കൂടിയ ഒരു മറുക്. (അതു പോലൊരു മറുക് അവൻ്റെ വയറ്റിലുമുണ്ടായിരുന്നു). റ്റീച്ചർ അവൻ്റെ കാലുകൾ പരിശോധിക്കുന്നതിനിടെ അവൻ ഒളിഞ്ഞു, റ്റീച്ചർ എന്താണ് ആദ്യം എഴുതിയിരിക്കുന്നതെന്നറിയുവാനായി, ബുക്കിലേക്ക് നോക്കി; കാണുകയും ചെയ്തു.
"A linear scar on the nose."
പെട്ടെന്ന്, വർഷങ്ങളായി മറന്നുകിടന്ന ആ സംഭവവും ആ പൂവൻ കോഴിയും അവൻ്റെ മനസ്സിലേക്ക് ഓടിവന്നു. ഇതാ, ഈ നിമിഷം മുതൽ ആ 'കുക്കുടൻ" തനിക്കു മൂക്കിന്മേൽ തന്ന സമ്മാനം തൻ്റെ സ്ഥിരം 'തിരിച്ചറിയൽ കാർഡാ"യി മാറിയിരിക്കുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ID കാർഡോ ആധാർ കാർഡോ ഇല്ലാതിരുന്നതിനാൽ പലകാര്യങ്ങൾക്കും തിരിച്ചറിയാലിനായി SSLC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള 'Identification Mark' ആയിരുന്നു പ്രയോജനപ്പെട്ടിരുന്നത്. കൈമുട്ടിനു മുകളിലും വയറ്റിലുമുള്ള, അത്ര വ്യക്തമല്ലാതിരുന്ന, ആ മറുകുകൾ കുറച്ചു വർഷങ്ങള്ക്കു ശേഷം മാഞ്ഞു പോയിരുന്നു. അപ്പോൾ ആ പാവം കോഴി സമ്മാനമായിത്തന്ന ആ 'identity' ക്കു, എത്ര പ്രാധാന്യം വന്നെന്നോ !!!. മൂക്കിലെ ആ അടയാളത്തിൻ്റെ അഭാവത്തിൽ താനൊരു identity ഇല്ലാത്ത വ്യക്തി ആയി മാറിയേനേ എന്നോർക്കുമ്പോൾ........ 'കുക്കുട' നു നമോവാകം!!!
*****
മേമ്പൊടി
---------------
'കുക്കുടൻ' തന്നോരു സമ്മാനം ഞാനെൻ്റെ
മൂക്കിൻ്റെ തുമ്പത്തായൊട്ടിച്ചു വച്ചിട്ട-
തെക്കാലത്തേക്കുമെ 'ന്നൈഡെന്റിറ്റി' ക്കുള്ള
മാർക്കായി മാറ്റിയെടുത്തറിയാതെ ഞാൻ
.
എപ്പോഴും കൂട്ടുകാർ കളിയാക്കി ഞാനൊരു
ചപ്പിയ മൂക്കനാ, മുറിമൂക്കനെന്നൊക്കെ
അപ്പോഴെൻ മനതാരിലൂറിയ വേദന
ഇപ്പോഴെനിക്കില്ല, കാരണം കേൾക്കണോ ?
വേഗത്തിലോടുന്ന കാലം മുറിവുള്ള
ഭാഗമുണക്കിടും,നിശ്ച്ചയമെന്നപോൽ,
ഭാഗ്യമെനിക്കനുകൂലമാണെൻ വാമ -
ഭാഗത്തിൻ മൂക്കിന്നു നീളമുണ്ടേറെയായ്.
4 ഇടിച്ചു കയറി ഒരു വിദ്യാരംഭം
ഉപൻ്റെ മൂക്കിലെ മുറിവുണങ്ങി അധികം താമസിയാതെ തന്നെ സ്ഥലത്തെ ഓലപ്പള്ളിക്കൂടത്തിൽ വാഗമ്മ മോളെ വിദ്യാരംഭം കുറിക്കാൻ ചേർക്കുന്നതിനു കേശവൻ തീരുമാനിച്ചു.. “ഉപൻ മോനെ ചേർക്കുവാൻ പ്രായമായിട്ടില്ല ", കേശവൻ മനസ്സിലോർത്തു. "ഇനി മോക്കൊരു ഫ്രോക്ക് തൈപ്പിക്കണം. പക്ഷേ ഉപൻമൊനു കൂടി തൈപ്പിച്ചേ പറ്റൂ." രണ്ടുപേർക്കും തൈപ്പിച്ചു. എഴുത്തോലയും സംഘടിപ്പിച്ചു.
അച്ഛൻ എഴുത്തു പനയോലയുടെ ഒരു കയ്യു മുഴുവനായി കൊണ്ടുവന്നു ഓലകൾ ഓരോന്നായി മുറിച്ചു അടുക്കി വയ്ക്കുന്നത് കണ്ടപ്പോൾ ഉപൻ അടുത്ത് ചെന്ന് ഒരോല എടുത്തു അതിൻ്റെ മണം ആസ്വദിച്ചു കൊണ്ട് അച്ഛനോട് ചോദിച്ചു:
"എന്തിനാച്ചാച്ചാ ഈ ഓല ?"
"ചേച്ചിയെ നാളെ എഴുത്തു പഠിക്കുവാൻ ആശാൻ പള്ളിക്കൂടത്തിൽ ചേർക്കുവല്യോ. ഈ ഒലേലാ ആശാൻ അക്ഷരങ്ങളെഴുതി തരുന്നത്.
ഉപനു കൗതുകമായി.
"എനിച്ചും ചേച്ചീടെ കൂടെ പഠിക്കാൻ പോണം.. ചേച്ചി ചെയ്യുന്നതൊക്കെ എനിക്കും ചെയ്യാൻ പറ്റൂല്ലോ. . ചേച്ചിക്കറിയാവുന്നൊക്കെ എനിച്ചുമറിയാവല്ലോ." ഒരു നിസ്സാര കാര്യമെന്നപോലെ അവൻ പറഞ്ഞു.
"മോനിപ്പം കുഞ്ഞല്യോ? ചേച്ചീടത്രേം വലുതാകുമ്പോ മോനേം ചേർക്കാം."
"അതു പറ്റൂല. എനിക്കും ചേചീടെകൂടെ പടിച്ചാൻ പോയാമതി." സങ്കടം വന്നിട്ട് അവൻ ചിണുങ്ങിക്കൊണ്ടു നിർബന്ധം പിടിച്ചു .
"മോൻ വലുതാകുമ്പം വിടാം " അച്ഛൻ അവസാന വാക്കെന്നപോലെ പറഞ്ഞു.
അവൻ കരഞ്ഞുകൊണ്ട് അമ്മച്ചിയുടെ അടുത്തേക്കോടിച്ചെന്ന് പരാതിപ്പെട്ടു. രക്ഷയില്ല; അച്ഛൻ പറഞ്ഞത് തന്നെ അമ്മച്ചിയും പറഞ്ഞു. എന്നിട്ടൂ ആശ്വസിപ്പിക്കാനെന്നപോലെ ഭവാനി പറഞ്ഞു :
"മെറ്റലെളകിക്കെടക്കുന്ന ആ റോഡേ ദിവസോം മോന് അത്രേം ദൂരം നടക്കാൻ പറ്റുവേല. ആ റോഡേ പോകുമ്പോഴൊക്കെ മോനേ അച്ഛനോ അമ്മച്ചിയോ എടുക്കുവല്ലിയോ ചെയ്യുന്നേ? ചേച്ചീടത്രേം വലുതാവുമ്പോ മോനും തനിയെ അതിലെ നടക്കാൻ പറ്റും, മോനേ അപ്പോൾ ചേർക്കാം."
അവൻ പിന്നെയും ചിണുങ്ങലും പരാതിയുമായി നിന്നപ്പോൾ ഭവാനി ദേഷ്യപ്പെട്ടു:
"എനിക്കിവിടെ പിടിപ്പതു ജോലിയുണ്ട്. വാവ ഉണന്നാപ്പിന്നെ ഒന്നും നടക്കുകേല. നീ കിണുങ്ങാതെ ഒന്നു പോകുന്നുണ്ടോ, വല്ലതും വാങ്ങിച്ചു കെട്ടാതെ?"
ഇനി നിന്നിട്ടു രക്ഷയില്ല. കുഞ്ഞു വാവ വന്നേപ്പിന്നെ അമ്മച്ചിക്ക് അവനോടാ സ്നേഹം മുഴുവൻ. തന്നോടെപ്പോഴും ദേഷ്യമാ. അവൻ പോയി കട്ടിലിൽ കേറിക്കിടന്നു കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി, ഉച്ചയ്ക്ക് ചോറ് തിന്നാൻ അമ്മച്ചി വന്നു വിളിക്കുന്നത് വരെ. അതു കഴിഞ്ഞും രാത്രി ഉറങ്ങുന്നവരെയും അവൻ ചിന്തയിലായിരുന്നു. ആലോചനയ്ക്കു ശേഷം ഉപൻമോൻ ഒന്നുറപ്പിച്ചു. “വാഗമ്മ ചേച്ചി എഴുത്തു പഠിക്കുവാൻ പോയാൽ ഞാനും പോകും, തീർച്ച !”
രാവിലെ എഴുന്നേറ്റു കഴിഞ്ഞപ്പോൾ വാഗമ്മച്ചേച്ചി എവിടെ എന്തിനു പോയാലും അവനും പിറകേ കൂടി. ചേച്ചി കുളിക്കാൻ പോകാനിറങ്ങിയപ്പോൾ അവനും പിറകേ കൂടി,തോട്ടിലിറങ്ങി മുങ്ങിക്കുളിച്ചു. തിരികെ വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു
"മോളാ എഴുത്തോലക്കെട്ടേന്ന് ഒരോല ഊരിയെടുത്തു തിണ്ണേലെ ബെഞ്ചേ വെച്ചേച്ചു പോയി കഞ്ഞി കുടിക്ക്. പോകാന്നേരം ഓലയെടുക്കാൻ മറക്കരുത് ."
ചേച്ചി ഒരു ഓല എടുത്തു ബഞ്ചിൽ വച്ചിട്ട് അടുക്കളയിലേയ്ക്കു പോയ തക്കം നോക്കി ആരും കാണാതെ അവൻ പോയി ഒരോലകൂടി ഊരിക്കൊണ്ടുവന്നു ചേച്ചിയുടെ ഓല രണ്ടായി വിടർത്തി അതിനകത്തു തിരുകിക്കയറ്റി വച്ചു. ഒറ്റ നോട്ടത്തിൽ അത് ഒരോല മാത്രമാണെന്നേ തോന്നൂ. എന്നിട്ടു വേഗം അടുക്കളയിൽ പോയി കഞ്ഞി വാങ്ങി കുടിച്ചിട്ട് ചേച്ചിക്കൊപ്പം പോയി. ചേച്ചി പുതിയ ഫ്രോക്ക് എടുത്തിട്ടപ്പോൾ അവൻ ആരും കാണാതെ തൻ്റെ പുതിയ നിക്കറും ഉടുപ്പുമെടുത്തിട്ടു. അല്പം കഴിഞ്ഞപ്പോൾ അച്ഛൻ ചേച്ചിയോടായിപ്പറയുന്നത് കേട്ടു :
"ഓലേം എടുത്തോണ്ട് വാ മോളെ, ദേവിയെ ധ്യാനിച്ചോണ്ടു വേണം പടിയിറങ്ങാൻ?"
"ങ്ങും", ചേച്ചി മൂളി.
വെളിയിൽ വരാതെ ഉപൻ തിണ്ണയിൽ നടക്കുന്നതെല്ലാം ഒളിഞ്ഞു നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു. അച്ഛൻ വെറ്റിലയും പാക്കും ഒരു ചക്രവും കടലാസ്സിൽ പൊതിഞ്ഞു എടുക്കുന്നത് കണ്ടിരുന്നു. അതെന്തിനാണെന്നു അവനു മനസ്സിലായില്ല. അമ്മച്ചിയും ബാബുമോനേയും ഒക്കത്തു വച്ച് തിണ്ണയിലുണ്ട്. അച്ഛൻ വെളിയിലേക്കിറങ്ങി. പിറകേ ഓലയുമെടുത്തു കൊണ്ട് ചേച്ചിയും. അമ്മച്ചി തിണ്ണയിൽ നിന്നും അടുക്കളയിലേക്കു പോയ ഉടൻ അവൻ ഓടിയിറങ്ങി അച്ഛന്റെയും ചേച്ചിയുടെയും ഒപ്പമെത്തി. അവനേ കണ്ടതും അച്ഛൻ ഉറക്കെ ദേഷ്യപ്പെട്ടു :
"നീ എവിടെപ്പോവാടാ ? കേറിപ്പോടാ അകത്തു, ഒന്നും കിട്ടേണ്ടേൽ"
"ഞാനും വരണു. എന്നേം കൊണ്ടോണം. ചേച്ചിയെ ആശാൻ പഠിപ്പിക്കുന്നെ കാണാനാ. അച്ചാച്ചൻ തിരിയെ വരുമ്പം ഞാനും വന്നോളാം ."
കരച്ചിലിൻ്റെ വക്കിലെത്തിക്കഴിഞ്ഞിരുന്ന ഉപൻമോൻ പറഞ്ഞു.
"വേണ്ടാ, നീയിപ്പോ വരണ്ടാ. നിന്നെ വേറൊരു ദിവസം ഞാൻ കൊണ്ട് പോകാം. ഇപ്പം മര്യാദക്ക് അകത്തു കേറിപ്പോ" അച്ഛൻ വഴങ്ങുന്ന മട്ടില്ല.
അവൻ ഉറക്കെ കരയാൻ തുടങ്ങി. ബഹളം കേട്ടു ഭവാനി ഇറങ്ങി വന്നു. കാര്യം മനസ്സിലായപ്പോൾ അമ്മച്ചി അവൻ്റെ രക്ഷയ്ക്കെത്തി :
"അവനും വരട്ടെ . നിങ്ങള് പോരുമ്പോ കൂടിങ്ങു കൊണ്ടുപൊന്നാപ്പോരേ?"
തന്നെ കൂട്ടാതിരുന്നാൽ അവിടെ താൻ കാട്ടിക്കൂട്ടാവുന്ന പുകിലിൽ നിന്നും അമ്മച്ചിക്ക് രക്ഷപ്പെടാനാവുമല്ലോ! അവനു ആശ്വാസമായി. അച്ഛൻ പിന്നെയൊന്നും പറഞ്ഞില്ല. അവൻ കരച്ചിൽ നിറുത്തി ധൈര്യമായി അവരുടെയൊപ്പം നടന്നു. തലേ ദിവസം ചേച്ചി പറഞ്ഞാരുന്നു, ഉണ്ണിയാശാൻ്റെ ആശാൻ പള്ളിക്കൂടം കരിക്കത്തിൽ വീട്ടിലാണെന്നും, വെള്ളച്ചട്ടവും കഴിഞ്ഞു കൊറേ ദൂരം പോകണമെന്നും. അവർ തോടും കടന്നു റോഡിൽ കയറി. നിറയെ മെറ്റൽക്കഷണങ്ങൾ ഇളകിക്കിടക്കുന്ന റോഡ് കണ്ടപ്പോൾത്തന്നെ അവനു പേടിയായി. ഇന്നത് പുറമേ കാണിച്ചു പതിവുപോലെ അച്ഛനോട് തന്നെ എടുക്കുവാൻ പറയാനുമാവില്ലല്ലോ! ധൈര്യം നടിച്ചുകൊണ്ടു തട്ടിയും തടഞ്ഞും അവൻ നടക്കുവാൻ തുടങ്ങുന്നത് കണ്ടു അവനേ എടുക്കുവാനായി അച്ഛൻ തുനിഞ്ഞപ്പോൾ കുതറി മാറിക്കൊണ്ട് അവൻ പറഞ്ഞു :
"വേണ്ടാ, എന്നെ എടുക്കേണ്ട, ഞാൻ നടന്നോളാം "
വെള്ളച്ചട്ടവും കഴിഞ്ഞു കുറേദൂരം നടന്നപ്പോൾ അവർ പള്ളിക്കൂടത്തിലെത്തി. പുല്ലു മേഞ്ഞ ഒരു ഷെഡ്ഡ്. ഷെഡിനുള്ളിലായി നാലരികിലും ഓലത്തടുക്കും അതിനു മുന്നിലായി പൂഴിമണ്ണും വിരിച്ചിരിക്കുന്നു. വേറെയും അച്ഛനമ്മമാർ കുട്ടികളേയും കൊണ്ട് വന്നിട്ടുണ്ട്. ചേച്ചിയുടെ ഊഴം വന്നപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു :
"മോളു ഓല ഉപൻമോൻ്റെ കയ്യിൽ കൊട്. എന്നിട്ടു ഈ വെറ്റയും പാക്കും ആശാനു ദക്ഷിണ കൊടുത്തിട്ടു ആശാൻ്റെ പാദത്തിൽ തൊട്ടു തൊഴുതു വന്ദിക്ക്."
ചേച്ചി അച്ഛൻ പറഞ്ഞത് പോലെ ചെയ്തു. ആശാൻ ചേച്ചിയുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചിട്ടു ചേച്ചിയുടെ കൈ പിടിച്ചു തടുക്കിലിരുത്തി . ഉപൻമൊനും ധൃതിയിൽ ചേച്ചിയുടെ അടുത്തായി ഇരുപ്പുറപ്പിച്ചു. ആശാൻ ചേച്ചിയുടെ മുന്നിലെ പൂഴിമണ്ണിൽ 'ഹരി' എന്നു പറഞ്ഞു കൊണ്ട് ആ അക്ഷരങ്ങൾ വലുതായി എഴുതിയിട്ട്, ചേച്ചിയെക്കൊണ്ടും പറയിച്ചു. (അവനും , മനസ്സിൽ, അതേറ്റുപറഞ്ഞു). അതു കഴിഞ്ഞു ആശാൻ ചേച്ചിയുടെ വലതുകൈയ്യുടെ ചൂണ്ടുവിരൽ പിടിച്ചു ആ അക്ഷരങ്ങളുടെ മുകളിൽക്കൂടി രണ്ടുമൂന്നു പ്രാവശ്യാം എഴുതിക്കുകയും 'ഹ ....രി ...' എന്നു പറയിക്കുകയും ചെയ്തു.
"കുഞ്ഞിനി അതിൻ്റെ മോളിക്കൂടെ പല പ്രാവശ്യം എഴുതി 'ഹരീ'ന്ന് കാണാതെ എഴുതാനും വായിക്കാനും പഠിക്ക്. അനിയൻ കുഞ്ഞു ആ ഓലയിങ്ങു തന്നാട്ടെ, ചേച്ചിക്കു ആദ്യത്തെ പാഠം അതിലെഴുതിക്കൊടുക്കട്ടെ ."
ആശാൻ കൈ നീട്ടിയപ്പോൾ ഉപൻ പെട്ടെന്ന് വിക്കി വിക്കി പറഞ്ഞൊപ്പിച്ചു :
"എനിച്ചും എഴുതിപ്പടിച്ചണം, എൻ്റെ ഓലേം ഇതിലൊണ്ട് "
ആശാൻ അവൻ്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. എതിർത്ത് എന്തോ പറയുവാൻ തുനിഞ്ഞ അച്ഛനെ കയ്യുയർത്തി വിലക്കിക്കൊണ്ട്, ഉപൻമോൻ്റെ കണ്ണിലെ പഠിക്കുവാനായുള്ള 'ത്വര' യും നിശ്ചയദാർഢ്യവും കണ്ടിട്ടാകണം, ആശാൻ പറഞ്ഞു :
"ഈ കുഞ്ഞിന് പഠിക്കുവാനുള്ള ആത്മാർത്ഥതയുണ്ട്. അവൻ ഇരുന്നോട്ടെ. എതിരു പറയരുത്."
പിന്നെ അച്ഛൻ ഒന്നും പറയാതെ അവനേക്കൊണ്ട് ആശാന് ദക്ഷിണ കൊടുപ്പിച്ചു. ആശാൻ അവനും ആദ്യാക്ഷരങ്ങൾ എഴുതിക്കൊടുത്തു, പഠിപ്പിച്ചു. അങ്ങിനെ, ഇടിച്ചു കയറി, വിദ്യാരംഭംകുറിച്ചു ഉപൻ അവൻ്റെ കുടിപ്പള്ളിക്കൂട ജീവിതം ആരംഭിച്ചു.
***** ***** *****
ട്രെയിൻ ചെങ്കോട്ടയിലെത്തിയെന്ന് എതിരെയിരുന്ന സഹയാത്രികൻ ഓർമപ്പെടുത്തിയപ്പോഴാണറിഞ്ഞത്.
“ഉണ്ണണ്ടേ?”, അയാൾ ചോദിച്ചു.
“പൊതിച്ചോറ് സഞ്ചിയിലുണ്ട്”, ഞാൻ പറഞ്ഞു.
“എന്നാൽ എടുത്തോളൂ, ഞങ്ങളും കരുതിയിട്ടുണ്ട്.
ഞങ്ങൾ ഊണു കഴിച്ചു. ഇടയ്ക്കു അന്യോന്യം വിവരങ്ങൾ ചോദിച്ചറിഞ്ഞു. എഗ്‌മോറിൽ നിന്നും മദ്രാസ് സെൻട്രലിലേയ്ക്കും അവിടെ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിനിൽ ഒരുമിച്ചു യാത്ര ചെയ്യാമെന്നും അദ്ദേഹം പറയുകയുണ്ടായി.
“ഉറങ്ങണമെങ്കിൽ മുകളിൽ കയറി കിടന്നോളൂ; ഞാനെന്താലും ഒന്നുറങ്ങാൻ പോകുകയാണ്.” അയാൾ പറഞ്ഞു. ഉറങ്ങുവാൻ പറ്റില്ലെന്നറിയാമെങ്കിലും ഞാൻ ന്മുകളിൽ കയറിക്കിടന്നു. താമസിയാതെ തന്നെ ചിന്തകൾ പിറകോട്ടു പോയി. എവിടെയെത്തിയപ്പോഴായിരുന്നു തൻ്റെ ചിന്തകൾ മുറിഞ്ഞത്? ഞാൻ ഓർത്തു നോക്കി. അതേ, ഞാൻ ചേച്ചിക്കൊപ്പം ഇടിച്ചു കയറി വിദ്യാരംഭം കുറിച്ച കാര്ര്യം തന്നെ. പിന്നെ കുടിപ്പാള്ളിക്കൂട ജീവിതത്തിലേയ്ക്കു ചിന്തകൾ നുഴഞ്ഞു കയറയുവാൻ തുടങ്ങി.
***** ***** *****
5 ഓലപ്പള്ളിക്കൂട ജീവിതവും കുള അട്ട ആക്രമണവും
.
കുടിപ്പള്ളിക്കൂടത്തിൽ ഇരുപത്തഞ്ചോളം കുട്ടികളുണ്ടായിരുന്നു. ഏറ്റവും പ്രായക്കുറവും വലിപ്പക്കുറവും ഉപൻമൊനായിരുന്നു. ആശാൻ ഓലപ്പുസ്തകം തയ്യാറാക്കുന്നത് വളരെ കലാപരമായാണ്. ഓലയുടെ തുമ്പിൽ നല്ല ഒരു 'തലേക്കെട്ട്' ഉണ്ടാക്കും. ഒരേ നീളമുള്ള ഓലകളുടെ ചുവട്ടിൽ നിന്നും അരയടി മുകളിലായി, സുഷിരമിട്ടു . ഒരു ചരടിൽ എല്ലാ ഓലകളും കൂടി കോർത്ത് കെട്ടിയാൽ നല്ല ഭംഗിയുള്ള ഒരു ഓലപ്പുസ്തക കെട്ടായി. ഈ ഓലക്കെട്ടു കൊണ്ട് കുട്ടികൾക്ക് വേറേ പ്രയോജനങ്ങൾ കൂടി ഉണ്ടായിരുന്നു. തെരുവ് നായ അടുത്തു കൂടിയെങ്ങാനും വന്നാൽ ഓല വീശി അതിനെ ഓടിക്കാം. ഇനി അതു ഒന്നാംതരമൊരു വാദ്യോപകരണമായി മാറ്റമെന്നതാണ്. ഓലക്കെട്ടു താളാൽമകമായി കുലുക്കിയാൽ തലക്കെട്ടുകൾ തമ്മിൽ അടിച്ചു താളാൽമകമായ ശബ്ദമുണ്ടാക്കും. ഉള്ളിലേയ്ക്ക് ശ്വാസം ആഞ്ഞെടുത്തിട്ടു ഓലയുടെ തുറന്ന ഭാഗത്തു ഊതിയാൽ നല്ല " പീ.... പീ... " ശബ്ദമുണ്ടാകും. അല്പം ട്യൂൺ കൂടി കൊടുത്തൂതിയാൽ സംഗീതവും. ഇവയൊക്കെ അന്നത്തെ കുട്ടികളുടെ കലാപരിപാടികളുടെ ഭാഗമായിരുന്നു; ഇപ്പോഴത്തെ ഗൃഹാതുരത്വവും !!! ഇന്നത്തെ കുട്ടികൾക്കു അതൊക്കെ അന്യം നിന്നുപോയി എന്ന് പറഞ്ഞാൽ മതി.
കുടിപ്പള്ളിക്കൂടത്തിലെ പഠിത്തം സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കഴിഞ്ഞു കൂട്ടക്ഷരtങ്ങളിലേയ്ക്ക് കടന്നു. (ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ആശാൻ 'ക്ക ങ്ങ ക്ഷ ' വരപ്പിച്ചു - പഠിപ്പിച്ചു -മൂക്കിൻ തുമ്പ് കൊണ്ടല്ല , വിരലിൻ തുമ്പുകൊണ്ടു ). പിന്നെ ഒരു പ്രൊമോഷൻ . ഒന്നാം ക്ലാസ്സ് പുസ്തകത്തിലെ പാഠങ്ങളും, പിന്നെ അക്കങ്ങളും, സ്ലേറ്റും. അക്കങ്ങൾ കൂട്ടുവാനും കുറയ്ക്കുവാനും ഒക്കെ ആശാൻ പഠിപ്പിച്ചു. പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ ഒരു കേട്ടെഴുത്തും കണക്കിൻ്റെ പരീക്ഷയും നടത്തി, സ്ലേറ്റിൽ മാർക്കും ഇട്ടുകൊടുക്കും. മാർക്ക് മായിച്ചു കളയാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണമെന്നാണ് ആശാൻ്റെ നിർദേശം.
ഒരിക്കൽ ആശാൻ ഉപന് കണക്കിന് പത്തിൽ പത്തു മാർക്കും കൊടുത്തത് സ്ലേറ്റുയർത്തി അവൻ കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട് 'വെളിക്കു' വിട്ടപ്പോൾ മോഹനനൊപ്പം കളിച്ചു കൊണ്ട് നിന്ന ഉപൻ്റെ അടുത്തേയ്ക്കു ഭാസ്കരൻ ഓടി വന്നിട്ട് പറഞ്ഞു :
"ഉപനേ, ദേ നിൻ്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലു തൊട്ടു മാച്ചുകളേന്നു."
ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും. അവനു ആ കണക്കു പരീക്ഷയ്ക്കു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന് സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവൻ്റെ കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു. ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻ കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി. ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ സ്ലേറ്റ് വാങ്ങി വീണ്ടും മാർക്കിട്ടു കൊടുത്തിട്ട് തങ്കപ്പനെ വിളിച്ചു അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവൻ്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തിപിടിച്ച് മറ്റേക്കാലിൽ കുതിരച്ചാട്ടം ചാടിയത് പിന്നീട് അവിടെ ആരും ഉപൻമോനെ ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു.
ഉപൻ്റെയും ചേച്ചിയുടെയും അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ മോഹനനും മംഗലത്തെ ഓമനയും ആയിരുന്നു. മോഹനനും ഓമനയും ചേച്ചിയുടെ പ്രായക്കാരായിരുന്നു. മോഹനൻ്റെ കുടുംബവും, അമ്മച്ചിയുടെ സ്ഥലമായ, മലയാലപ്പുഴയിൽ നിന്നും വന്നവരായിരുന്നതിനാൽ അവനുമായി, അവർക്ക് കൂടുതൽ അടുപ്പ മുണ്ടായിരുന്നു. അവർ നാലുപേരും ഒരുമിച്ചായിരുന്നു പള്ളിക്കൂടത്തിലേക്കു പോകുന്നതും തിരികെ വരുന്നതും. ഉച്ച വരെ മാത്രമേ പഠിത്തമുള്ളു. സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ അവർ മൂന്നു താവളങ്ങളിൽ കുറച്ചു സമയം ചെലവാക്കുക പതിവായിരുന്നു. ആദ്യത്തെ താവളം സ്കൂളിൻ്റെ കുറച്ചടുത്തു റോഡരികിൽ നിന്നിരുന്ന ഒരു വലിയ കുളമാവിൻ ചുവടായിരുന്നു. രണ്ടാമത്തെ താവളം വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള വെള്ളച്ചാട്ടവും അതിനടുത്തു റോഡരികിൽ നിന്നിരുന്ന ഒരു കൂറ്റൻ ഇലവുമരത്തിൻ്റെ ചുവടുമായിരുന്നു. മൂന്നാമത്തേത് റോഡിൻ്റെയും അവരുടെ വീടുനിൽക്കുന്ന പുര യിടത്തിൻ്റെയും ഇടയിൽക്കൂടി, വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകിയെത്തുന്ന, തോട്ടിലെ കുളിക്കടവാണ്. അവിടെ ഒരു ചെറിയ കുളത്തിൻ്റെ വലുപ്പത്തിൽ വെള്ളം കെട്ടിനിൽക്കത്തക്ക വിധം കുഴിയുണ്ട്. കുളമാവ് കായ്ക്കുന്ന കാലമായാൽ സ്കൂൾ വിട്ടാൽ ഉടൻ അതിൻ്റെ ചുവട്ടിലേക്ക് ഓടിയെത്തും. ധാരാളം കുളമാവിൻ കായ്കൾ വീണു കിടപ്പുണ്ടാവും. മഞ്ചാടിക്കുരുവിനേക്കാൾ അല്പം കൂടി വലിപ്പമുള്ള കായ്ക്കു കനമുള്ള തോടും അതിനകത്ത് നല്ല വെള്ള നിറത്തിലുള്ള, രുചിയുള്ള പരിപ്പുമാണുള്ളത്. ആദ്യം നിക്കറിൻ്റെ രണ്ടു പോക്കറ്റുകളിലും അവ പെറുക്കി നിറയ്ക്കും. പിന്നീടു പെറുക്കുന്നവയെല്ലാം അവിടെത്തന്നെയുള്ള പാറക്കല്ലിൽ വച്ചു ഇളകിക്കിടക്കുന്ന മെറ്റലെടുത്തു ഇടിച്ചു പൊട്ടിച്ചു പരിപ്പെടുത്തു മതിയാവോളം തിന്നും. പോക്കറ്റിൽ കിടക്കുന്നവ വീട്ടലെത്തിയാൽ സൗകര്യം കിട്ടുമ്പോൾ തല്ലിപ്പൊട്ടിച്ചു തിന്നും. കുളമാവിൻ ചുവട്ടിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ ഇലവിൻ ചുവട്ടിൽ നിന്നുകൊണ്ട്, നുരയും പതയുമായി ഇരുപതു അടിയോളം താഴ്ചയിലേക്ക് കുതിച്ചു ചാടുന്ന, വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയും അതിനുപരിയായി, വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിൽ നിന്നും വെള്ളച്ചാട്ടത്തിന് മുകളിൽ എത്തുവാനായി ചാടിച്ചാടി അശ്രാന്തം പരിശ്രമിക്കുന്ന പരൽമീനുകളുടെ വ്യഗ്രതയും നോക്കി ആസ്വദിച്ചു നിൽക്കും. താഴെ നിന്നും മുകളിലേയ്ക്കു ചാടുന്ന മീനുകളിൽ ചിലവ കുത്തൊഴുക്കിൽ തെറിച്ചു പാറ പൊട്ടിച്ചുള്ള കുഴികളിൽ വീഴും. അവയിൽ ചിലവ വീണ്ടും മുകളിലേയ്ക്കു ചാടുമ്പോൾ അതുപോലെയുള്ള മുകളിലത്തെ കുഴിയിൽ വീണെന്നിരിക്കും. ഈവിധം അശ്രാന്ത പരിശ്രമത്തിന്റെ ഫലം വിജയമായി ആഘോഷിക്കുന്നത് മുകളിലെത്തിയ മീനുകൾ അതിവേഗം, ഇനി താഴേയ്ക്ക് വീഴുമോ എന്ന ഭയത്താലെന്ന വിധം, മുകളിലത്തെ ചെറിയ ഒഴുക്കിൽ സസന്തോഷം നീന്തിത്തുടിച്ചു മുന്നോട്ടു പോയിട്ടാണ്. അവയുടെ ആ ശ്രമവും വിജയാഘോഷവും ഉപനും കൂട്ടരും നോക്കിനിന്നു, അവയോടൊപ്പം, ആസ്വദിക്കാറുണ്ട്. അവിടെ നിന്നും കുളിക്കടവിൽ എത്തിയാൽ ഉടുപ്പുകളൂരി, അവയും ഓലപ്പുസ്തകക്കെട്ടും കൂടി കരയിൽ വച്ചിട്ട്, നാലുപേരും ദിഗംബരരായിട്ടു തോട്ടിൽ അര മണിക്കൂറോളം ചാടിമറിഞ്ഞിട്ടേ വീട്ടിലെത്തൂ. ഇലവ് പൂക്കുന്ന കാലമായാൽ (അപ്പോൾ കുളമാങ്ങാ ഉണ്ടാകില്ല) ഇലവിൻ ചുവടാണ് ആദ്യ താവളം. അവിടെ എത്തിയാൽ വെള്ളച്ചാട്ടവും പരൽ മീൻ ചാട്ടവും നോക്കി കുറച്ചു നേരം രസിച്ചു നിൽക്കും. പിന്നെ ഇലവിൻ പൂവുകൾ പെറുക്കിയെടുത്തു അവയുടെ വെൽവെറ്റ് നിറത്തിൽ, നീണ്ട കട്ടിയുള്ള ദളങ്ങൾ ഇറുത്ത് മാറ്റി, നീണ്ട ഷേവിങ്ങ് ബ്രഷിൻ്റെ ആകൃതിയിലുള്ള പിടിയും കേസരങ്ങളും ചേർന്ന ഭാഗം ശേഖരിച്ചിട്ടു കുളിക്കടവിലെത്തി അവ വെള്ളത്തിലെറിഞ്ഞു ഒഴുകി വരുമ്പോൾ പിടിച്ചെടുത്തു കളിച്ചു രസിക്കും. ഇലവുമരത്തിലെ പൂക്കളെല്ലാം കൊഴിഞ്ഞു കായ്ക്കളായി ഉണങ്ങി പൊട്ടിത്തെറിച്ചു നാലുപാടും സിൽക്കുപോലെയുള്ള പഞ്ഞിക്കൂടുകൾ പറന്നുനടക്കുന്ന കാലമാകുമ്പോൾ, റോഡിൻ്റെ ഇരുവശത്തുമുള്ള കാട്ടു ചെടികളിൽ അവ പറ്റിപ്പിടിച്ചു വെള്ളപ്പൂക്കളുടെ നീണ്ട നിരകളുടെ മനോഹര ദൃശ്യം ഉളവാകുകയായി. ഉപനും കൂട്ടുകാരും മത്സരിച്ചു ഓടിനടന്നു അവ പെറുക്കി വായുവിലേക്ക് വീണ്ടും വീണ്ടും ഊതിപ്പറത്തി രസിക്കുകയായി. ഇലവിൻ്റെ പൂവോ കായോ ഇല്ലാത്ത സമയത്തു വീട്ടിലെ വയസ്സൻ റബ്ബർ മരങ്ങളിൽ നിന്നു പൊട്ടിത്തെറിച്ചു വീണുകിടക്കുന്ന റബ്ബർ കുരുക്കളാണ് വെള്ളത്തിലെറിഞ്ഞു കളിക്കുവാനുള്ള കളിപ്പാട്ടമായിഅവർ കരുതുക.
ഓലപ്പള്ളിക്കൂടത്തിൽ ചേർന്നിട്ടു ആറേഴു മാസം കഴിഞ്ഞ ഒരു ദിവസം, പനി പിടിച്ച ചേച്ചിയില്ലാതെ ഉപൻ കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് പോയി. ഇലവിൻ പൂക്കളുമായി അവർ മൂവരും കുളിക്കടവിലെത്തി. ഓമന വീട്ടിലേയ്ക്കു പോയി. ഉപനും മോഹനനും ദിഗംബരരായി, പൂക്കളുമെടുത്തു, തോട്ടിലേക്ക് ചാടി കളി തുടങ്ങി. അറിയാതെ ആഴക്കൂടുതൽ ഉള്ളിടത്തേയ്ക്കു, നീങ്ങി നീങ്ങി അരയ്ക്കു മുകളിൽ വെള്ളമുള്ളിടത്തായി കളി. കുറച്ചു കഴിഞ്ഞു മോഹനൻ പറഞ്ഞു :
"നമ്മക്കിനി വീട്ടിപ്പോവാം. ഒരുപാടു താമസ്സിച്ചാ അച്ചനടിക്കും".
രണ്ടുപേരും കരയ്ക്കു കയറി. മോഹനൻ പിറകേ കയറിച്ചെന്ന ഉപനേ തിരിഞ്ഞു നോക്കിയതും ഭയത്തോടെ ഉപൻ്റെ അരയ്ക്കു ചൂണ്ടി വിളിച്ചു പറഞ്ഞു :
"ഉപനേ ദേ അട്ട കടിച്ചു തൂങ്ങിക്കെടക്കുന്നു"
അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് ഉപൻ ഭയപ്പാടോടെ കുനിഞ്ഞു നോക്കിയതും, ഉച്ചത്തിൽ അലറിയതും ഒരുമിച്ചായിരുന്നു. ഒരു കുള അട്ട രക്‌തം കുടിച്ചു വീർത്തുരുണ്ട് അവൻ്റെ നാഭിയിൽ തൂങ്ങിക്കിടക്കുന്നു ! അവൻ തുള്ളിച്ചാടി, നിർത്താതെ, അലറിവിളിക്കുന്നതു കണ്ടപ്പോൾ മോഹനൻ ഭയന്ന് വശായി കാര്യം പന്തിയല്ലെന്ന് തോന്നിയിട്ടാവണം, അവൻ്റെ തുണികളും ഓലക്കെട്ടും വലിച്ചു വാരിയെടുത്തു ഒറ്റ ഓട്ടം വച്ചുകൊടുത്തു. തനിച്ചായപ്പോൾ, ഉപൻ്റെ അലർച്ചയുടെ ആക്കം പതിന്മടങ്ങായി. അലർച്ചയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട് :
"അമ്മച്ചിയേ....... ഓടിവായോ... ഉപമ്മോനെ അട്ടകടിച്ചേ...... ഞാം ചത്തുപൊമേ....ഓടിവായോ.... " എന്ന്.
ആ സമയം വീട്ടിൽ ഭവാനി ആലോചിക്കുകയായിരുന്നു : 'ഉപൻമോൻ തനിയെയാണല്ലോ ഇന്ന് പോയിരിക്കുന്നത്. വരേണ്ട സമയവും കഴിഞ്ഞെന്നു തോന്നുന്നു. ഒന്ന് തോടുവരെ പോയിനോക്കാം. ചേച്ചിയില്ലാതെ തോട്ടിൽ ചാടരുതെന്നു പറഞ്ഞിട്ടുള്ളതാണ്. മറ്റു പിള്ളേര് കൂടെയുള്ളതിനാൽ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകും.' ഭവാനി ഉടൻതന്നെ വഴിയിലേക്കിറങ്ങി.
കുറച്ചു നേരം എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഉപൻമോൻ പകച്ചു നിന്നുപോയി. അല്പം കഴിഞ്ഞപ്പോൾ തുണിയും ഓലക്കെട്ടുമെടുക്കാതെ, അലറിവിളിച്ചുകൊണ്ടു തന്നെ, വീട്ടിലേയ്ക്കുള്ള വഴിയേ മേലോട്ടൊടുവാൻ തുടങ്ങി. പകുതി വഴിയ്ക്കു എത്തിയതും ഭവാനി ഉപൻമോന്റെ അലർച്ച കേട്ടു. ഏന്തോ കാര്യമായി നടന്നിരിക്കുന്നു ; ഭവാനി ഓടിയിറങ്ങി ചെന്നപ്പോൾ കണ്ടത് പറക്കുന്നവിധം കൈകൾ രണ്ടു വശങ്ങളിലും അടിച്ചുകൊണ്ട് നഗ്നനായി ഓടിവരുന്ന ഉപൻമോനെയാണ്. അമ്മച്ചിയെ കണ്ടതും അവന് സങ്കടം കൂടുതലായി. ശബ്ദവും ഒപ്പം കൈകളും ഒന്നുകൂടി ഉയർത്തി, ഓട്ടത്തിൻ്റെ വേഗത കൂട്ടിക്കൊണ്ടു അവൻ അടുത്തെത്തി ഏങ്ങി ഏങ്ങി പറഞ്ഞൊപ്പിച്ചു : "മ്മചീ, അട്ട കടിച്ചു, മോൻ ചത്തുപോം" . അപ്പോഴാണ് അതു ഭവാനിയുടെ ശ്രദ്ധയിൽപ്പെടുന്നത് : ഒരു കുള അട്ട അവൻ്റെ അടിവയറ്റിൽ രക്തം കുടിച്ചു വീർത്തുരുണ്ട് കടിച്ചു തൂങ്ങിക്കിടക്കുന്നു. ഭവാനി പെട്ടെന്ന് അവനേ പിടിച്ചു നിർത്തിയിട്ടു കുനിഞ്ഞു അട്ടയെ അടർത്തിയെടുത്തു ദൂരേക്കെറിഞ്ഞിട്ട് സമാധാനിപ്പിച്ചു :
"അട്ട പോയില്ലേ? ഇനി കരച്ചില് നിർത്ത്. മോൻ ചത്തു പോത്തോന്നുമില്ല" എന്നിട്ടു ഉടുത്തിരുന്ന മുണ്ടിൻ്റെ തുമ്പുകൊണ്ടു അവൻ്റെ നനഞ്ഞിരുന്ന തലയും ദേഹവും തുവർത്തിക്കൊടുത്തു.. ഒരുമ്മ അവൻ്റെ കവിളിൽ കൊടുത്തിട്ട്, ആശ്വസിപ്പിക്കാനും വിഷയം മാറ്റാനുമെന്ന വിധം ഒരു പുഞ്ചിരിയോട്, അവൻ്റെ പുറം തുടയ്ക്കു ഒരു കൊച്ചടി പാസ്സാക്കിക്കൊണ്ടു ഭവാനി അവനേ ശാസിച്ചു, :
"തനിയെ തൊട്ടിൽ ഇറങ്ങരുതെന്നു ഞാൻ പറഞ്ഞിട്ടില്ലേ ? അതനുസരിക്കാഞ്ഞിട്ടല്ലേ അട്ട കടിച്ചത് ? മനുഷ്യനെ തീ തീറ്റിച്ചില്ലേ, നീ? ഇനി എന്നേലും തനിയേ നീ തോട്ടിലിറങ്ങുവോ ?"
"ഇല്ല", തൻ്റെ തെറ്റ് മനസ്സിലായവണ്ണം അവൻ ജാള്യതയോടെ പറഞ്ഞു. അപ്പോഴാണ് അവൻ്റെ തുണിയുടെയും ഓലക്കെട്ടിൻ്റെയും കാര്യം ഓർമ വന്നത്. ഭവാനി ചോദിച്ചു :
"മോൻ്റെ ഉടുപ്പും ഓലേമൊക്കെ എവിടെ?"
"തോട്ടുകരേലൊണ്ട് "
"എന്നാ മോനിവിടെ നിക്ക്; അമ്മച്ചി അതെടുത്തോണ്ടു വരാം "
"വേണ്ടാ, എനിച്ചു പേടിയാ, ഞാനും വരും " : അവൻ ചിണുങ്ങി. ഭവാനി അവനെയും എടുത്തു താഴെച്ചെന്നു തുണികളും മറ്റും എടുത്തുകൊണ്ടു വീട്ടിലേക്കു മടങ്ങി.
ഒരു ദിവസം കേശവൻ ഉപനേയും കൊണ്ട് അടുത്തുള്ള ആയിരവല്ലി ക്ഷേത്രത്തിൽ ഉൽസവം കാണുവാൻ കൊണ്ടുപോകുകയും അവിടെ വച്ച് ആദ്യമായി അവൻ കഥകളി കാണുകയുമുണ്ടായി. കഥകളി അവനു പുതിയ ഒരനുഭവവും അനുഭൂതിയു മായിരുന്നു. താമസിയാതെ, ചേച്ചിയ്‌ക്കൊപ്പ, അവനെ അയിലറയിൽ പുതുതായി തുടങ്ങിയ പ്രാഥമിക വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയും കുടിപ്പള്ളിക്കൂട ജീവിതത്തിൽ നിന്നും അവൻ വിട വാങ്ങുകയും ചെയ്തു.
മേമ്പൊടി
----------------
പനയോലപ്പുസ്തകത്താളിലാശാൻ
കനിവോടെ നാരായത്തുമ്പിനാലേ
വിരചിക്കുമക്ഷര മാലകൾ ഞാനൊരു
വരമായ്ക്കരുതിപ്പഠിച്ച കാലം
കുളമാവിൻ ചോട്ടിൽ കഴിച്ച കാലം
കുളയട്ട തൻ കടിയേറ്റ കാലം
ആ കടി മൂലം താനങ്ങു പരലോകം പൂകുമെ - ന്നകതാരു നൊന്തു കരഞ്ഞകാലം.
നുരയും പതയുമായ്ച്ചാടിടും വെള്ളത്തിൽ പരൽമീൻ കുതിപ്പിൽ രസിച്ച കാലം
ഇലവിലെ പൂക്കളും കായ്കളു മൊരുപോലെ
നിലവിൽ കളിക്കൂട്ടരായ കാലം
കഥകളിയാദ്യമായ് കണ്ടകാലം ഞാൻ
കഥയറിയാതാട്ടം കണ്ട കാലം
ഇവയൊക്കെയാണെന്റെയാശാൻ പള്ളിക്കൂട
ജീവിത കാലത്തെയോർമ്മപ്പൂക്കൾ
6. ഉപൻ്റെ കഥകളിയരങ്ങേറ്റം
. ആ വർഷം അടുത്തുള്ള ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടത്തിയ കഥകളി ആട്ടം കാണുവാൻ കേശവൻ ഉപനേയും കൂട്ടി പോവുകയുണ്ടായി. നിറക്കൂട്ടുള്ള വേഷഭൂഷാദികളണിഞ്ഞു എരിയുന്ന വലിയ വിളക്കിൻ്റെ പിൻപിൽ നിന്നു ചാടുകേം ആടുകേം കൈക്രിയ കാണിക്കുകേം മുഖം വിറപ്പിക്കുകേം ഇടയ്ക്കു 'കോക്വ' എന്നു അലറുകേം ഒക്കെ ചെയ്യുന്ന ജന്തുക്കളെ കണ്ടു ഉപൻ മോൻ അമ്പരന്നു, അത്ഭുതം കൂറി അച്ഛൻ്റെ കയ്യിൽ മുറുകെപ്പിടിച്ചു ഇരുന്നുപോയി. പതുക്കെ ആദ്യത്തെ ഭയം മാറിയപ്പോൾ ഉപന് അവരുടെ വേഷ ഭൂഷാദികളും ആടയാഭരണങ്ങളും ആട്ടവും ചാട്ടവും നൃത്തവുമൊക്കെ കാണുവാൻ നല്ല രസമായി. എല്ലാം ശ്രദ്ധിച്ചു, എന്നാൽ ഒന്നും മനസ്സിലാകാതെ, നോക്കി രസിച്ചു അവൻ ഇരുന്നുപോയി .പൊതുവേ അവന് ആ കളി ഇഷ്ടപ്പട്ടു. കളി കഴിഞ്ഞു തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഉപൻ അവൻ്റെ സംശയങ്ങൾ അച്ഛനോട് ചോദിച്ചു.
"അച്ചാച്ചാ ആ ചാടിക്കളിച്ചോരു മനുസമ്മരല്ല്യോ, അവർക്കു മിണ്ടാൻ പറ്റൂലേ, അവരെന്താ നഖം വെട്ടിക്കളയാത്തെ ?" ഇനിയുമുണ്ട് അവനു ചോദ്യങ്ങൾ.
"അവരു മനുഷ്യേന്മാര് തന്നാ, മോനേ. ഇങ്ങനെ വേഷോമൊക്കെ കെട്ടി കൈക്രിയേമൊക്കെ കാണിച്ചു ചാടീം ആടീം ഒക്കെ കളിക്കുന്നേനാ ആട്ടക്കളി എന്നു പറേന്നെ. കഥകളീന്നും പറേം. ആടുന്നോർക്കു മിണ്ടിക്കൂടാ. പകരം പെറകീ നിന്നു പാടുന്ന പാട്ടിൽ ഒരു കഥയുണ്ട്. ആ കഥ ആടുന്നോരു കൈക്രിയ കൊണ്ടും കണ്ണ് കൊണ്ടും മുഖത്തെ ഭാവം കൊണ്ടുമൊക്കെ അടയാളം കാണിച്ചു കാണാനിരിക്കുന്നോരെ മനസ്സിലാക്കിക്കൊടുക്കും. വലുതാകുമ്പോ മോനെല്ലാം മനസ്സിലാകും.
"കാണാൻ നല്ല രസോണ്ടാരുന്നു. ആ പാടിയേല് എന്തോന്ന് കതയാരുന്നച്ചാച്ചാ?"
"മഹാഭാരതോന്നു ഒരു കഥാ പുസ്തകോണ്ട്. . പാണ്ഡവന്മാരുടേം കൗരവമ്മാരുടേം ഒക്കെ. അതിലേ ഒരു കഥയാ ദുശ്ശാസന വധം. ആ കഥയാ ഇന്ന് കളിച്ചേ."
"ന്നാ ആ കത മോന് പറഞ്ഞു താ. എനിച്ചു കേക്കാം കൊതിയാ." അവൻ നിർബന്ധിച്ചു.
കേശവൻ മകന് മനസ്സിലാകും വിധം ആ കഥ അവനു പറഞ്ഞു കൊടുത്തു. അവൻ കണ്ട കാഴ്ചയും അച്ഛൻ പറഞ്ഞുകൊടുത്ത വിവരണങ്ങളും അവൻ്റെ കുഞ്ഞു ബുദ്ധിയിൽ സമന്വയിപ്പിച്ചു ആ കളി വീണ്ടും അവൻ മനസ്സിൽ കണ്ടുകൊണ്ടേ നടന്നു.
വീടെത്തിയിട്ടു ഉറങ്ങുന്നത് വരെയും, അടുത്ത ദിവസങ്ങളിലും ആ ദൃശ്യ വിരുന്നു അവൻ്റെ കൊച്ചു മനസ്സിൽ തെളിഞ്ഞു 'കളി'യാടിക്കൊണ്ടേയിരുന്നു.
ഒരു അവധി ദിവസം. ഉപൻ തനിയെ മുറ്റത്തിറങ്ങി ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചു കൂട്ടി കളിയ്ക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന് അവൻ്റെ മനസ്സിൽ ഒരാശയവും കടന്നുവന്നു. ആട്ടക്കളി ഒന്ന് ആടിനോക്കിയാലെന്ത്? പിന്നെ താമസിച്ചില്ല. വേഷമില്ലാതെന്ത് ആട്ടം? ഉപൻ ആലോചിച്ചു. ഉണങ്ങിയ വാഴനാരിൽ ചെമ്പരത്തിപ്പൂവുകൾ കെട്ടിത്തൂക്കി അഞ്ചാറ് മാലകളുണ്ടാക്കി. കുറേ പഴുത്ത പ്ലാവിലകൾ പെറുക്കിക്കൂട്ടി അവയും വാഴനാരിൽ നീട്ടിയും കുറുക്കിയും കെട്ടിതൂക്കി പാവാടയും 'തുന്നി'യെടുത്തു. ഇനി കിരീടംത്തിനായി അച്ഛൻ പണിയ്ക്കു പോകുമ്പോൾ തലയിൽ വയ്ക്കുന്ന പാളത്തൊപ്പി എടുത്തുകൊണ്ടു വന്നു പഴയ തുണികൾ കുത്തിനിറച്ചു തൊപ്പി തലയിൽ ഉറച്ചിരിക്കവിധമാക്കിയിട്ട് അതിൽ ഒരു ചെമ്പരത്തിപ്പൂ മാല ചുറ്റിക്കെട്ടിയിട്ടു. ഒരു ചെമ്പരത്തിപ്പൂവ് തൊപ്പിയുടെ മുകളറ്റത്തുള്ള കുത്തി നിറുത്തി. ഇപ്പോൾ വേഷ ഭൂഷാദികളെല്ലാം വർണാഭയുള്ളവയായിക്കഴിഞ്ഞു. കളിവിളക്കിനായി . തലപ്പത്തു പൂവുള്ള ഒരു ചെമ്പരത്തിക്കമ്പു അടർത്തിയെടുത്ത് ഇലകളെല്ലാം നീക്കി മുറ്റത്തരികിലുള്ള ഒരു ചെറിയ കുഴിയിൽ കുത്തിനിറുത്തി മണ്ണിട്ട് 'വിളക്ക്' ഉറപ്പിച്ചു നിറുത്തി. എന്നിട്ട് അവൻ ആടയാഭരണങ്ങൾ എടുത്തണിഞ്ഞു. നീളമുള്ള ഒരു മാല അറ്റങ്ങൾ കൂട്ടിക്കെട്ടാതെ കഴുത്തിൽ കൂടി രണ്ടുവശങ്ങളിലായി ഒരേ നീളത്തിൽ തൂക്കിയിട്ടു - അതു തുമ്പത്തു കണ്ണാടിയുള്ള മാല. ഇനി ഒരു മാല ദുശ്ശാസനൻ്റെ കുടൽമലയ്ക്കായി മാറ്റിവച്ചു. ഒരു ഉണങ്ങിയ തെങ്ങിൻ കൊതുമ്പു ദുര്യോധനൻ്റെ ഗദയാക്കി ഇനി ആടിത്തകർത്താൽ മതി. അവൻ ആലോചിച്ചു, എവിടെയാണ് തുടക്കം? പിടി കിട്ടി. ആദ്യം തിരനോട്ടം. തിരശ്ശീലയും അതു പിടിക്കുവാൻ ആളുമില്ല. സാരമില്ല. അവൻ സാങ്കൽപ്പിക തിരശീലയിൽ കയ്കൾ 'അങ്ങോട്ടുമിങ്ങോട്ടും നീക്കി പുരികങ്ങൾ ചുളിച്ചും കണ്ണുകൾ ഉരുട്ടിയും കവിളുകൾ വിറപ്പിച്ചും കൊണ്ട് ഒരു 'കോക്വാ' വിളിയോടെ, തിരശ്ശീല ഒന്ന് ബലത്തിൽ താഴ്ത്തിയിട്ടു വീണ്ടും ഉയർത്തി, പെട്ടെന്ന് പിടിവിട്ടു, തിരിഞ്ഞു മറിഞ്ഞു വേദിയിൽ നിന്നും അല്പം മാറി നിന്നു. എന്നിട്ടു വീണ്ടും ആലോചിച്ചു. തുടക്കം നന്നായിട്ടുണ്ട്. അവനു അവനിൽത്തന്നെ അഭിമാനം തോന്നി. ഇനി? താമരപ്പൂ വിരിയിച്ചു പങ്കജാക്ഷനെ അവതരിപ്പിച്ചു. വീണ്ടും ഇടവിട്ട് ആലോചിച്ചാലോചിച്ചു നടനവും നൃത്തവും ദുര്യോധനനായി ഗദാപ്രയോഗവും, "കോക്വാ' പ്രയോഗവും നടത്തി. അടുത്തത് ദുശ്ശാസനനായി പാഞ്ചാലിയുടെ വസ്ത്രം വലിച്ചഴിച്ചു. ഭീമനായി മാറിയിട്ട് , ദുര്യോധനൻ്റെ ഗദയെ ദുശ്ശാസനനാക്കി, അതിൻ്റെ മാറു പിളർന്നു രക്‌തം കുടിച്ചു, കരുതി വച്ചിരുന്ന ചെമ്പരത്തിപ്പൂമാല കുടൽമാലയാക്കി, അതിൽ നിന്നും ഒരു പൂവ് കടിച്ചു പിടിച്ചു രക്തമൊഴുകുന്ന ചുണ്ടുകളുമാക്കി, അലറിക്കൊണ്ട്, രണ്ടുകൈകളിലും പൂവിൻ്റെ ദളങ്ങൾ വച്ചു രക്താഭമാക്കി, എഴുന്നേറ്റു, ആ കൈകളിലെ രക്തം പാഞ്ചാലിയുടെ മുടിയിൽ പുരട്ടിക്കൊണ്ട്, ദുശ്ശാസന വധം അവസാനിപ്പിച്ചു.
ഉപൻ ആട്ടം തുടങ്ങിയപ്പോൾ ഒരാൾ താഴേ വഴിയിൽക്കൂടി കയറിവരികയും അവൻ്റെ കോപ്രായക്കളി മറഞ്ഞുനിന്നു വീക്ഷിക്കുന്നതും അവൻ അറിഞ്ഞിരുന്നില്ല. ഭവാനിയുടെ ഇളയ സഹോദരൻ കാർത്തികേയൻ, മലയാലപ്പുഴയിൽ നിന്നും വന്നതായിരുന്നു. മുറ്റത്തേയ്ക്കു കയറുന്ന വഴിയിലെത്തിയപ്പോൾ മുറ്റത്ത് ചുവപ്പു നിറത്തിൽ എന്തോ പൊങ്ങിയും താണും ചലിക്കുന്നത് കാണുകയും, 'കോക്വാ' എന്നൊരു കുട്ടിശ്ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ അതു എന്താണെന്ന് മറഞ്ഞു നിന്നു ശ്രദ്ധിച്ചതാണ്.. ഉപൻമോൻ തകർത്തു കഥകളി ആടുന്നു! കളി കഴിഞ്ഞതും കാർത്തികേയൻ ഓടിച്ചെന്നു അവനേ കോരിയെടുത്തു "എടാ ഭയങ്കരാ" എന്നു പറഞ്ഞുകൊണ്ട് അവൻ്റെ മുഖത്തും നെഞ്ചത്തുമൊക്കെ തുരുതുരാ ഉമ്മകൾ വയ്ക്കുവാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഉപൻമോൻ ഭയന്നുപോയി. അപ്പോഴാണ് ഉമ്മവയ്പ്പു കഴിഞ്ഞു തലയുയർത്തി തൻ്റെ മുഖത്ത് വാത്സല്യത്തോടെ നോക്കി ചിരിക്കുന്ന 'പൊന്ന'മ്മാവനെ അവൻ കാണുന്നത്. കണ്ടതും, നാണം കൊണ്ട് അവൻ ചൂളിപ്പോയി. കാർത്തികേയൻ ഉപൻമോനെയുമെടുത്തുകൊണ്ടു വീടിനകത്തു കയറി ചേച്ചിയേയുമന്വേഷിച്ചു നേരേ അടുക്കളയിലെത്തി, അവനേ നിലത്തു നിർത്തിക്കൊണ്ട് നടന്ന കാര്യങ്ങൾ ചേച്ചിയേ പറഞ്ഞു കേൾപ്പിച്ചിട്ടു അവർ രണ്ടുപേരും മതിയാവോളം ചിരിച്ചു. ഉപനാണെങ്കിൽ, നാണം വന്നു അമ്മച്ചിയുടെ മുണ്ടിൻ തുമ്പെടുത്തു മുഖം ഒളിപ്പിച്ചു.
.
******* ******* *******
ഉപൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. കഥകളിയിൽ വലിയ ഭ്രമമുണ്ടായിരുന്ന ഒരു നാട്ടുകാരൻ ഒരു കഥകളി ആശാനെ സംഘടിപ്പിച്ചു കൊണ്ടുവന്ന് പത്തു പതിനഞ്ചു കുട്ടികൾക്ക് കഥകളി ക്ലാസ് തുടങ്ങി. ഉപന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും, ഉയരവും തടിയുമില്ലെന്നതിനാൽ അവനൻ്റെ ആഗ്രഹം സഫലമായില്ല. അവൻ്റെ നിരാശ്ശ മനസ്സിലാക്കിയ കേശവൻ അവനേ സമാധാനിപ്പിച്ചു.
"ഇവരു പഠിച്ചു കഴിയുമ്പോഴേയ്‌ക്ക് രണ്ടുവർഷം കഴിയും. അപ്പോഴേയ്‌ക്ക്, മോൻ വലുതാകുവേം ചെയ്യും. അന്നേരം പുതിയ ക്ലാസ്സ് തൊടങ്ങുമ്പം മോനും ചേരാം."
ഉപൻ അവധിദിവസങ്ങളിൽ പോയി കഥകളി പഠനം കണ്ടു മനസ്സിലാക്കുക പതിവാക്കിയിരുന്നു. അവരുടെ ചവിട്ടി ഉഴിയലുകളും, റിഹേർസലുകളും അരങ്ങേറ്റ സമയത്തെ ചുട്ടികുത്തലും വേഷമണിയലും അരങ്ങേറ്റവും വരെ അവൻ കൗതുകത്തോടെ നോക്കിക്കണ്ടു സ്വയം മനസ്സിലാക്കിപ്പഠിച്ചു; ഏകാന്തതതയിൽ സ്വയം അഭിനയിച്ചു നോക്കി തൃപ്തിപ്പെട്ടു. ആശാൻ തൻ്റെ ശിഷ്യരേയും കൂട്ടി ഉത്സവക്കാലത്തു കുറച്ചകലെയുള്ള സ്ഥലങ്ങളിൽ കഥകളി ആടുവാൻ പോയിത്തുടങ്ങി. താമസിയാതെ കുറേ കുട്ടികളെ സംഘടിപ്പിച്ചു അടുത്ത ക്ലാസ്സ് തുടങ്ങുവാനുള്ള പദ്ധതിയുമിട്ടിട്ടു. അതിനു മുൻപ് തൻ്റെ നാട്ടിലൊന്നു പോയി വരാമെന്നു പറഞ്ഞു ആശാൻ പോയി. അതു കഴിഞ്ഞു അയിലറനാട്ടിൽ ആരും ആശാനേ കാണുകയുണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞറിഞ്ഞൂ , ആശാൻ മരണപ്പെട്ടുവെന്ന്. ഉപൻ്റെ കഥകളി പഠികൂവാനുള്ള അമിതമായ ആഗ്രഹം അതോടെ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു
******* ******* *******
വർഷങ്ങൾക്ക് ശേഷം അമ്മാവന് ദൂരെയുള്ള സർക്കാർ സ്കൂളിൽ ഡ്രായിങ് മാസ്റ്റർ ആയി ജോലിയായി. ഉപനും സഹോദരരും, അമ്മച്ചിയുടെ ചേച്ചിമാരുടെയും അനുജത്തിമാരുടെയും, ഏതാണ്ടൊക്കെ സമപ്രായക്കാരായ, കുട്ടികളെല്ലാവരും, വേനലവധിക്കാലത്തു മലയാലപ്പുഴയിലെ കുടുംബവീട്ടിൽ അവധിക്കാലം അടിച്ചുപൊളിക്കുവാൻ എത്തും. ഒരു വേനലവധിക്കാലത്തു പത്തോളം, കുട്ടികൾ കുടുംബത്തെത്തി അടിച്ചുപൊളി ആരംഭിച്ചു. പിറകെ അമ്മാവനുമെത്തി. മാമ്പഴക്കാലം. പകൽ മുഴുവൻ മാഞ്ചുവടുകളിൽ കൂടിയും മറ്റു കളികളിലേർപ്പെട്ടും അടിച്ചു പൊളിച്ചതിനു ശേഷം സന്ധ്യയ്ക്കു മുൻപ് അടുത്തുള്ള വലിയ കുളത്തിൽ ചാടിമറിഞ്ഞു കുളിച്ചിട്ടു വീട്ടിലെത്തിയ ഒരു ദിവസം അമ്മാവൻ കുട്ടികളെയെല്ലാം മുറ്റത്തു വിളിച്ചു കൂട്ടിയിട്ട് പറഞ്ഞു :
"ഇനി വൈകുന്നേരങ്ങളിലെല്ലാം കുളിയും കഴിഞ്ഞു ഇതേ സമയത്തു നിങ്ങളെല്ലാവരും ഈ മുറ്റത്തു കൂടിയിരിക്കണം. എല്ലാവരും അവരോർക്കറിയാവുന്ന ഓരോ കലാ പ്രകടനം നടത്തണം. പാട്ടോ, ഡാൻസോ, കഥാപ്രസംഗമോ, കഥകളിയോ, പദ്യം ചൊല്ലലോ, ഉപന്യാസമോ , എന്തു വേണമെങ്കിലുമാകാം. ഇന്ന് ആദ്യം യമുനയുടെ പാട്ട്, പിന്നെ കമലയുടെ ഡാൻസ്. അതുകഴിഞ്ഞു ഉപൻ്റെ കഥകളി."
അമ്മാവനെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്. ആർക്കും ഒഴിഞ്ഞു മാറുവാൻ സാധ്യമല്ല, അനുസരിക്കുകയേ നിവർത്തിയുള്ളൂ. പരിപാടി തുടങ്ങി. യമുന പാടിയപ്പോഴും കമല 'അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് ' എന്ന പാട്ട് പാടി ഡാൻസ് ചെയ്യുമ്പോഴും ഉപൻ കഥകളി എങ്ങിനെ അവതരിപ്പിക്കണമെന്നു ആലോചിച്ചുറപ്പിക്കുകയായിരുന്നു ഉപൻ്റെ അവസരമായി. പണ്ട് സ്വന്തം കയ്യൊപ്പുണ്ടായിരുന്ന വേഷ ഭൂഷാദികളുടെയും ആടയാഭരണങ്ങളുടെയും സഹായത്തോടെ അവൻ ആടിയ 'കോപ്രായ' ആട്ടക്കളി മറഞ്ഞു നിന്നു കണ്ടു ആസ്വദിച്ച അമ്മാവനും, അതേപ്പറ്റി അറിവില്ലാത്ത മറ്റുള്ളവരുമടങ്ങിയ കുടുംബസദസ്സിനും മുൻപിൽ വേഷങ്ങളൊന്നുമില്ലാതെ കുറെയൊക്കെ ആധികാരികമായ വിധത്തിൽ ഉപൻ തകർത്ത് ഒരു ഒറ്റയാൾ കഥകളി അവതരിപ്പിച്ചു. ഉപൻ്റെ സ്വയം പരിശീലനത്തെപ്പറ്റി അറിവില്ലാതിരുന്ന അവർ അത് എത്രമാത്രം ആസ്വദിച്ചിരിക്കണമെന്നറിയില്ല. എന്തായാലും ഒരു കയ്യടിയോടെ അവരെല്ലാം അവൻ്റെ കളി അംഗീകരിക്കുകയുണ്ടായി.
മേമ്പൊടി