2020 ഏപ്രിൽ 21, ചൊവ്വാഴ്ച

സംസ്‌കൃത പാഠങ്ങൾ (2)

സംസ്‌കൃത പാഠങ്ങൾ (2)



🌹 സംസ്കൃതഭാഷാപരിചയം -13 🌹
                                                രാജേന്ദ്രൻ.ഡി
അവ്യയങ്ങൾ (Indeclinable):- സംസ്കൃതഭാഷയിൽ പദങ്ങൾ രണ്ടുവിധം(സുബന്തം/തിങന്തം) എന്നു കണ്ടു. വിശാലാർത്ഥത്തിൽ ഇത് ശരിയെങ്കിലും മൂന്നാമതൊരുതരം പദവിഭാഗം കൂടി വ്യാകരണഗ്രന്ഥങ്ങൾ പറയാറുണ്ട്. " അവ്യയം''.
(വ്യയമില്ലാത്തത്). സാധാരണ നാമപദങ്ങളെപ്പോലെ ലിംഗവചനവിഭക്തിവ്യത്യാസങ്ങൾ യാതൊന്നും വരാത്തവയാണ് അവ്യയങ്ങൾ. പൊതുവിൽ ഇവ ക്രിയാവിശേഷണങ്ങളായാണ് ഉപയോഗപ്പെടുന്നത്. പ്രധാനമായി രണ്ടുതരം. ഒന്ന് പ്രകൃത്യാലുള്ളവ. മറ്റൊന്ന് ധാതുവിനോട് ചില 'കൃത്' പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നത്.(കൃദന്തങ്ങൾ). 
ഉദാഹരണങ്ങളിലൂടെ വ്യക്തമാവും. 
1. സ്വാഭാവിക ക്രിയാവിശേഷണങ്ങൾ:-
അകസ്മാത് = പെട്ടെന്ന്; 
അചിരാത് = താമസമില്ലാതെ ;
അഗ്രതഃ = മുൻപിൽ ;
അജസ്രം = ഇടവിടാതെ ;അതഃ = അതിനാൽ;
അതീവ=ഏറ്റവും ;അത്ര= ഇവിടെ ;
അഥ= അനന്തരം ;
അഥകിം= അതുതന്നെ/അല്ലാതെന്ത് ;
അദ്യ= ഇന്ന് / ഇപ്പോൾ ;അപി = ഉം ;
അധുനാ = ഇപ്പോൾ ;
അനിശം = എല്ലായ്പോഴും ;
അന്തരാ= കൂടാതെ ;അന്യത്ര =മറ്റൊരിടത്ത് ;
അഭിതഃ = നാലുവശത്തും ;
അലം = മതി /പര്യാപ്തം ;
ആരാത് = ദൂരം / സമീപം ;
ഇതസ്തതഃ = ഇതിലേയതിലേ ;
ഇതി= ഇപ്രകാരം/എന്ന് ;ഇത്ഥം = ഇപ്രകാരം ;
ഇദാനീം = ഇപ്പോൾ ;ഇഹ = ഇവിടെ ;
ഈഷത് = അല്പം ;ഉച്ചൈഃ = ഉറക്കെ ;
ഉഭയതഃ = ഇരുവശത്തും ;ഏകത്ര = ഒരിടത്ത് ;
ഏകദാ = ഒരിക്കൽ ;ഏവ = തന്നെ ;
ഏവം = ഇപ്രകാരം ;കച്ചിത് = എന്ത് ;
കഥം = എങ്ങനെ ;കദാ = എപ്പോൾ ;
കദാചിത് /കദാചന= ഒരിക്കൽ/ ചിലപ്പോൾ ;
കിം = എന്ത് ; കിംതു = പക്ഷേ ; 
കിമർഥം = എന്തിനായി ; കില = തീർച്ചയായും
കുതഃ = എനതുകൊണ്ട് ;
ക്വ = എവിടെ ; ഖലു = തന്നെ ;
ഝടിതി = പെട്ടെന്ന് ;തതഃ = അനന്തരം ;
തത്ര = അവിടെ ;താവത് = അതുവരെ ;
തൂഷ്ണീം = നിശ്ശബ്ദം ;ദിവാ = പകൽ ;
ദിഷ്ട്യാ = ദൈവാധീനത്താൽ ;
ധ്രുവം = തീർച്ചയായും ;നക്തം = രാത്രിയിൽ ;
ന = ഇല്ല ;നികഷാ = സമീപം ;
നൂനം = തീർച്ചയായും ;പരശ്വഃ = മറ്റന്നാൾ ;
പുനഃ = വീണ്ടും ;പുരതഃ = മുന്നിൽ ;
പുരാ= പണ്ട് ;പൃഥക് = വെവ്വേറെ ;
പ്രതിദിനം = ദിവസംതോറും ;
പ്രത്യുത = നേരേമറിച്ച് ;പ്രാതഃ = പ്രഭാതത്തിൽ ;
പ്രായഃ = മിക്കവാറും ;ബഹിഃ = പുറമേ ;
ഭൂയഃ = വീണ്ടുംവീണ്ടും ;മൃഷാ = കളവായി -;
യതഃ = എന്തുകൊണ്ടെന്നാൽ ;
യത്ര = യാതൊരിടത്ത് ;യഥാ = എപ്രകാരം ;
യദാ= എപ്പോൾ ;വിനാ = കൂടാതെ ;
വൃഥാ = വെറുതേ ;ശനൈഃ = മന്ദം ;
ശ്വഃ = നാളെ ;സദാ = എപ്പോഴും ;
സഹ = കൂടെ ;സകൃത് = ഒരുതവണ ;
സത്വരം = വേഗത്തിൽ ;സദ്യഃ = പെട്ടെന്ന് ;
സമ്യക് = വേണ്ടപോലെ ;
സർവത്ര = എല്ലായിടത്തും ;
സാമ്പ്രതം = ഇപ്പോൾ ;സായം = സന്ധ്യക്ക് ;
സ്വസ്തി = മംഗളം ;സ്വയം = തനിയേ ;
സാർധം = കൂടെ ;ഹ്യഃ = ഇന്നലെ ; കൂടാതെ  ;
അഥവാ = അല്ലെങ്കിൽ ;ചേത് = എങ്കിൽ ;
തു =ആകട്ടെ ;ഹി = നിശ്ചയമായും   എന്നീ സമുച്ചയങ്ങളും
" ആഃ "(ദേഷ്യവും സങ്കടവും)
"അഹോ " ( അൽഭുതം )
"ആം " ( അതെ/ സമ്മതം )
"അഹഹ " (ദുഃഖം ) എന്നീ വ്യാക്ഷേപകങ്ങളും
അവ്യയത്തിന്റെ ആദ്യവിഭാഗത്തിൽ പെടുന്നു.
2. പ്രത്യയാന്തധാതുക്കൾ:-
ഈ വിഭാഗത്തിൽ " തുമുൻ " ; "ക്ത്വാ " ; "ല്യപ് " മുതലായ കൃത് പ്രത്യയങ്ങൾ ചേർന്ന ധാതുക്കളാണ് വരുന്നത്. ഏതാണ്ട് എല്ലാ ക്രിയാധാതുക്കളോടും ഈ പ്രത്യയങ്ങൾ ചേർക്കാവുന്നതാണ്. 
ഉദാ:- "തുമുന്നന്തം "- സഃ "പഠിതും "  വിദ്യാലയം ഗച്ഛതി = അവൻ പഠിക്കുവാൻ വിദ്യാലയത്തിലേയ്ക്ക് പോകുന്നു.
നേതാ ഭാഷിതും ആഗതവാൻ = നേതാവ് സംസാരിക്കുവാൻ വന്നു.
(മേൽ ഉദാഹരണങ്ങളിൽ "പഠിതും " ,"ഭാഷിതും " എന്നീ അവ്യയങ്ങൾ 'തുമുന്നന്ത' ഉദാഹരണങ്ങളാണ്.) 
ബാലകഃ വിദ്യാലയം ഗത്വാ സംസ്കൃതം പഠതി
 = ബാലകൻ വിദ്യാലയത്തിലേക്ക് പോയിട്ട് സംസ്കൃതത്തെ പഠിക്കുന്നു.
അംബാ പുത്രീം ദൃഷ്ട്വാ ആഹ്വയതി = അമ്മ മകളെ കണ്ടിട്ട് വിളിക്കുന്നു.
( ഇവിടെ "ഗത്വാ " ദൃഷ്ട്വാ " എന്നിവ "ക്ത്വാന്ത " ങ്ങളായ അവ്യയങ്ങളാണ്.)
ക്ത്വാന്തങ്ങളുടെ അതേ അർത്ഥമുള്ളവയാണ് "ല്യപ് " പ്രത്യയങ്ങളിലവസാനിക്കുന്ന "ല്യബന്തങ്ങൾ ". ഇവ ഉപസർഗക്രിയാധാതുക്കളുടെ കൂടെമാത്രമേ ഉപയോഗിക്കുകയുള്ളു. 
ഉദാ:- ജനകഃ ഗൃഹം ആഗത്യ സ്നാനം കരോതി = അച്ഛൻ വീട്ടിലേക്ക് വന്നിട്ട് കുളിക്കുന്നു.
( ഗത്വാ എന്നത് ക്ത്വാന്തമാണെങ്കിൽ ഇവിടെ ആഗത്യ എന്നത് ല്യബന്തമാണ്.ആഗമ് എന്ന ധാതു ഉപസർഗധാതുവായതിനാൽ 'ആഗത്വാ'  എന്നുപറയാതെ 'ആഗത്യ' എന്ന 'ല്യപ് ' പ്രത്യയമാണ് ഉപയോഗിച്ചത്. ('ഗമ് ' എന്ന ധാതുവിന്റെ ആദ്യത്തിൽ "ആ" എന്ന ഉപസർഗ്ഗം ചേർത്താണ് 'ആഗമ് ' എന്ന ഉപസർഗക്രിയ ഉണ്ടായത്.) 
'ഗത്വാ ' എന്നതിലെ "ത്വാ " എന്ന പ്രത്യയവർണമാണ് "ക്ത്വാ" എന്നപേരിൽ വിളിക്കപ്പെടുന്നത്. അതുപോലെ "ല്യപ് " എന്നതിൽ "യ " എന്ന പ്രത്യയവർണ്ണമാണ് കാണപ്പെടുന്നത്. (ല്യപ് + അന്തം = ല്യബന്തം ) "തുമുൻ " എന്ന പ്രത്യയത്തിലെ "തുമ് " എന്നവർണ്ണങ്ങളാണ് ദൃശ്യമാവുക. ഈ പ്രത്യയങ്ങളുടെയെല്ലാം ആദ്യഭാഗത്ത്/ അവസാനഭാഗത്ത് ഉള്ള വ്യഞ്ജനവർണം (ക്,ല്,പ്,ന്) പ്രയോഗത്തിൽ വരാത്ത പ്രത്യാഹാര സൂചകങ്ങളാണ്. 
അവ്യയങ്ങൾ ഭാഷയിൽ ക്ലേശരഹിതമായി ഉപയോഗിക്കാവുന്ന പദങ്ങളാണ്. വിവിധ വ്യാകരണപ്രയോഗങ്ങളിൽ ഇവ മാറ്റമില്ലാതെ പ്രയോഗിക്കാം. അടുത്തതായി ഉപസർഗക്രിയകളെന്തെന്നു നോക്കാം. പദങ്ങളുടെ ആദ്യത്തിൽ ചേരുന്ന ചില പ്രത്യേക അക്ഷരങ്ങളാണ് സാധാരണ ക്രിയകളെ ഉപസർഗക്രിയകളാക്കുന്നത്. ധാതുവിന്റെ അർത്ഥത്തെ ഉപസർഗ്ഗങ്ങൾ  പലപ്പോഴും വ്യത്യാസപ്പെടുത്തുകയും ചെയ്യും.
ഉദാഹരണത്തിന് 'ഹരതി ' എന്ന പരസ്മൈപദി ക്രിയയുടെ അർത്ഥങ്ങളിൽ  സാധാരണമായതാണ് "കൊണ്ടുവരിക " എന്നത്. ഇതിനോട് വിവിധ ഉപസർഗ്ഗങ്ങൾ ചേർത്ത് പലപല അർത്ഥങ്ങൾ വരുത്തുന്നു.
വിഹരതി= വിഹരിക്കുന്നു; പ്രഹരതി= അടിക്കുന്നു ; ആഹരതി = ഭക്ഷിക്കുന്നു ; അപഹരതി = മോഷ്ടിക്കുന്നു ; സംഹരതി = ഇല്ലാതാക്കുന്നു. ഏതാണ്ട് 21 ഉപസർഗ്ഗങ്ങളാണ് സാധാരണ ഉപയോഗത്തിലുള്ളത്.
***********************************************
ഉപസർഗ്ഗം       അർത്ഥം               ഉദാഹരണം
***********************************************
പ്ര             പ്രകർഷേണ           പ്രയോജനം
പരാ         വിപരീതം                 പരാജയം
അപ        വിപരീതം                 അപമാനം
സം           നന്നായി                   സംപൂജ്യം
അവ         നിന്ദ                          അവമതിഃ
നിസ്         കൂടാതെ                   നിസ്സന്ദേഹം
നിര്           കൂടാതെ                   നിർവ്യാജം
ദുസ്          പ്രയാസം                   ദുസ്സഹം
ദുർ            ചീത്ത                        ദുർമാർഗ്ഗം
വി              അധികം                   വിജയം
ആങ്        അല്പം                       ആതാമ്ര
നി              താഴെ                       നിപാതം
അധി         മുകളിൽ                 അധിദേവൻ
അതി         കൂടുതൽ                അതിമോഹം
സു             ഭംഗിയായ                സുലോചന
ഉത്            മുകളിൽ                  ഉദ്ഗളിതം
അഭി         പ്രതികൂലം                അഭിഗമനം
പ്രതി          നേർക്ക്                    പ്രതികാരം
പരി            ചുറ്റും                        പരിപഥം
ഉപ             സമീപം                      ഉപഗൃഹം
അനു          കൂടെ                        അനുധാവനം
***********************************************
അനുബന്ധം:- അവ്യയങ്ങളിൽ ചോദ്യരൂപത്തിലുള്ള ഏഴ് പദങ്ങൾ  ഉണ്ട്. ഇവയെ "സപ്ത കകാരങ്ങൾ " എന്നാണ് പറയുക. പ്രധാന ചോദ്യവാചകപദങ്ങളായ ഇവ ഏഴും "ക " എന്ന അക്ഷരത്തിൽ ആരംഭിക്കുന്നതിനാലാണ് ഇവയെ 'സപ്തകകാരങ്ങൾ' എന്നുവിളിക്കുന്നത്.
***********************************************
കിം = എന്ത്?  ;കിമർഥം = എന്തിന് ? ;
കതി = എത്ര ? ; കുതഃ = എവിടുന്ന് ? ;
കദാ = എപ്പോൾ ? ; കഥം = എങ്ങനെ ? ;
കുത്ര = എവിടെ ?
ഇവ ചേർത്ത് പറഞ്ഞു പഠിക്കുക രസകരമാണ്.
"കിംകിമർഥംകതികുതഃകദാകഥംകുത്ര".
***********************************************
ഭവതഃ ഗൃഹം കുത്ര അസ്തി?=ഭവാന്റെ വീട് എവിടെയാണ്?
മമ ഗൃഹം തത്ര അസ്തി = എന്റെ വീട് അവിടെയാണ്.
അത്ര കിമർഥം ആഗതവാൻ? = ഇവിടെ എന്തിനു വന്നു?
അന്യത്ര ഗന്തും ഇച്ഛാ നാസ്തി = മറ്റൊരിടത്ത് പോകാൻ ആഗ്രഹം ഇല്ല.
ഏകത്ര കതി ദിനാനി വസിതും ഇച്ഛതേ? = ഒരിടത്ത് എത്രദിവസങ്ങൾ താമസിക്കുവാൻ ആഗ്രഹിക്കുന്നു?
സർവത്ര ഏകദിനമേവ വസിതും ഇച്ഛാമി = എല്ലായിടത്തും ഒരുദിവസം തന്നെ താമസിക്കുവാൻ ഞാനാഗ്രഹിക്കുന്നു.
ഇദാനീം ഭവാൻ കുതഃ അത്ര ആഗതവാൻ?
= ഇപ്പോൾ ഭവാൻ എവിടെനിന്ന് ഇങ്ങോട്ടു വന്നു?
കദാ ഗന്തും ഇച്ഛതി?=എപ്പോൾ പോകാൻ ആഗ്രഹിക്കുന്നു?
ഭവതഃ ഭോജനവ്യവസ്ഥാ കഥം അസ്തി?=
ഭവാന്റെ ആഹാരകാര്യം എങ്ങനെയുണ്ട്?
***********************************************
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹 സംസ്കൃതഭാഷാപരിചയം - 14 🌹
                                                   രാജേന്ദ്രൻ.ഡി
നാമപദങ്ങൾ :- സംസ്കൃതഭാഷയിൽ വ്യാകരണപ്രക്രിയയിൽ സ്വരാന്തങ്ങളായ (അജന്ത) നാമപദങ്ങൾക്ക് വരുന്ന മാറ്റങ്ങൾ ഏകവചനത്തിൽ പ്രഥമാവിഭക്തിരൂപത്തിന്റെ അന്ത്യശബ്ദത്തിനെ അടിസ്ഥാനപ്പെടുത്തിയാണല്ലോ. ( പ്രഥമാവിഭക്തിയെന്നത് നാമത്തിന്റെ, "പ്രവൃത്തിചെയ്യുന്നവൻ/ചെയ്യുന്നവൾ/ചെയ്യുന്നത് " എന്നർത്ഥം വരുന്നരൂപമാണ് - കർത്താവ്. ) പുല്ലിംഗത്തിൽ 'അ'കാരത്തിലും സ്ത്രീലിംഗത്തിൽ 'ആ'കാരത്തിലും നപുംസകലിംഗത്തിൽ 'അ'കാരത്തിലും അവസാനിക്കുന്ന പദങ്ങളാണ് നമ്മൾ മുൻപ് കണ്ടത്. എന്നാൽ മറ്റ് സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും അവസാനിക്കുന്ന നാമപദങ്ങളുമുണ്ട്. അവയിൽ ചിലത് നോക്കാം. 
🌹പുല്ലിംഗ നാമശബ്ദങ്ങൾ :-( സ്വരാന്തങ്ങൾ )/ (അജന്തങ്ങൾ)
**********************************************
അന്തം         ഏ.വ            ദ്വി.വ                ബ.വ
**********************************************
'ഇ'കാരം-     കവിഃ           കവീ               കവയഃ
'ഉ'കാരം -      ഗുരുഃ          ഗുരൂ                ഗുരവഃ
'ഋ'കാരം-      *പിതാ        പിതരൗ           പിതരഃ
'ഓ'കാരം-     †ഗൗ            ഗാവൗ             ഗാവഃ

  * 'പിതൃ' ശബ്ദം.       †'ഗോ'ശബ്ദം
**********************************************
❤️സ്ത്രീലിംഗ അജന്ത നാമശബ്ദങ്ങൾ:-
**********************************************
'ഇ'കാരം-      മതിഃ            മതീ                 മതയഃ
'ഈ'കാരം-   ഗൗരീ           ഗൗര്യൗ           ഗൗര്യഃ
'ഉ'കാരം-       ധേനുഃ         ധേനൂ              ധേനവഃ
'ഊ'കാരം-     വധൂഃ           വധ്വൗ            വധ്വഃ
'ഋ'കാരം-       *മാതാ         മാതരൗ         മാതരഃ

*'മാതൃ'ശബ്ദം           
**********************************************
(ഇവയുടെ പൊതുവായ പ്രത്യേകതകൾ മനസ്സിലാക്കുക) കൂടാതെ വ്യഞ്ജനാന്ത (ഹലന്ത) നാമശബ്ദങ്ങൾ പ്രഥമാവിഭക്തി ബഹുവചനരൂപത്തിന്റെ അവസാനത്തെ വ്യഞ്ജനവർണ്ണമാണ് 'അന്ത' മായി സ്വീകരിക്കുന്നത് എന്നത് പ്രത്യേകം ഓർമ്മിക്കണം.
***********************************************
🌹പുല്ലിംഗ ഹലന്ത നാമശബ്ദങ്ങൾ:-
***********************************************
ചകാരം-     ജലമുക്      ജലമുചൗ        ജലമുചഃ
ജകാരം-    ഭിഷക്         ഭിഷജൗ           ഭിഷജഃ
തകാരം-    മരുത്          മരുതൗ            മരുതഃ
തകാരം-    ഭവാൻ         ഭവന്തൗ           ഭവന്തഃ
ദകാരം-     സുഹൃത്       സുഹൃദൗ        സുഹൃദഃ
നകാരം-    മഹിമാ         മഹിമാനൗ      മഹിമാനഃ
നകാരം-    ഗുണീ           ഗുണിനൗ        ഗുണിനഃ
ശകാരം-    വിട്               വിശൗ             വിശഃ
ഷകാരം-   ദ്വിട്                ദ്വിഷൗ             ദ്വിഷഃ
സകാരം-   വേധാഃ         വേധസൗ        വേധസഃ
***********************************************
ഹലന്ത സ്ത്രീലിംഗശബ്ദാഃ :-
***********************************************
ചകാരം-      വാക്          വാചൗ                വാചഃ
ജകാരം-      സ്രക്          സ്രജൗ                സ്രജഃ
തകാരം-     സരിത്        സരിതൗ             സരിതഃ
ദകാരം-      ശരത്          ശരദൗ                ശരദഃ
നകാരം-     സീമാ          സീമാനൗ           സീമാനഃ
രേഫം-        ഗീഃ              ഗിരൗ                   ഗിരഃ
ശകാരം-    ദിക്             ദിശൗ                   ദിശഃ
സകാരം-   സുമനാഃ      സുമനസൗ      സുമനസഃ
ഷകാരം-   അർചിഃ       അർചിഷൗ     അർചിഷഃ
***********************************************
ഹലന്ത നപുംസകലിംഗനാമശബ്ദങ്ങൾ:-
***********************************************
ജകാരം-    അസൃക്       അസൃജീ        അസൃഞ്ജി
തകാരം-    ജഗത്           ജഗതീ            ജഗന്തി
ദകാരം-     ഹൃത്             ഹൃദീ               ഹൃന്ദി
നകാരം-    നാമ              നാമ്നീ           നാമാനി
സകാരം-   മനഃ               മനസീ           മനാംസി
സകാരം-   ധനുഃ.            ധനുഷീ          ധനുംഷി
***********************************************
🌹സംഖ്യാവാചിശബ്ദങ്ങൾ:- "ഒന്ന്" മുതൽ "നാല്" വരെ മൂന്നുലിംഗങ്ങളിലും വ്യത്യസ്തരൂപം ആണെങ്കിലും അഞ്ചുമുതൽ വ്യത്യാസമില്ല.
മൂന്നുമുതൽ മുകളിലോട്ട് ബഹുവചനങ്ങളാണ്.
ഇവയ്ക്കും അന്തശബ്ദനിബന്ധനകൾ കാണാം. 
**********************************************
സംഖ്യ         പു.ലിം             സ്ത്രീ.              നപും.
**********************************************
ഒന്ന്    -       ഏകഃ              ഏകാ               ഏകം
രണ്ട്   -        ദ്വൗ                  ദ്വേ                     ദ്വേ
മൂന്ന്  -        ത്രയഃ               തിസ്രഃ               ത്രീണി
നാല്  -        ചത്വാരഃ           ചതസ്രഃ           ചത്വാരി
**********************************************
5 - പഞ്ച     11-ഏകാദശ      17-സപ്തദശ
6- ഷട്         12-ദ്വാദശ            18-അഷ്ടാദശ
7- സപ്ത    13-ത്രയോദശ    19-നവദശ
8- അഷ്ട    14-ചതുർദശ      20-വിംശതിഃ
9- നവ         15-പഞ്ചദശ        21-ഏകവിംശതിഃ
10-ദശ         16-ഷോഡശ      22-ദ്വാവിംശതിഃ
**********************************************
30-ത്രിംശത്           60-ഷഷ്ടിഃ      90-നവതിഃ
40-ചത്വാരിംശത്   70-സപ്തതിഃ 100-ശതം
50-പഞ്ചാശത്       80-അശീതിഃ 1000-സഹസ്രം
**********************************************
10000-അയുതം   10ലക്ഷം-പ്രയുതം
ലക്ഷം- ലക്ഷം        കോടി - കോടിഃ
(നൂറിനുമുകളിൽ 'ഏകോത്തരശതം'=101; അഥവാ 'ഏകാധികശതം' എന്നിങ്ങനെ 'ഉത്തരം'/'അധികം' ശബ്ദങ്ങൾ ഉപയോഗിക്കുന്നു.)
**********************************************
ക്രമബോധകസംഖ്യാവാചികൾ:- സംഖ്യാപരമായി 'ഇത്രാമത്തെ' എന്നുപറയുവാൻ ക്രമബോധകശബ്ദങ്ങൾ (പൂരണപ്രത്യയാന്തങ്ങൾ) ഉപയോഗിക്കുന്നു. ഇവ മൂന്നുലിംഗങ്ങളിലും വ്യത്യസ്തമാണ്.
**********************************************
ക്രമം              പു.ലിം            സ്ത്രീ.             നപും.
**********************************************
ഒന്നാമത്തെ- പ്രഥമഃ           പ്രഥമാ          പ്രഥമം
രണ്ടാമത്തെ- ദ്വിതീയഃ       ദ്വിതീയാ        ദ്വിതീയം
3 മത്തെ   -    തൃതീയഃ       തൃതീയാ       തൃതീയം
4മത്തെ   - ചതുർഥഃ         ചതുർഥീ      ചതുർഥം
5മത്തെ   -   പഞ്ചമഃ        പഞ്ചമീ        പഞ്ചമം
6മത്തെ  -    ഷഷ്ഠഃ          ഷഷ്ഠീ          ഷഷ്ഠം
7മത്തെ  -    സപ്തമഃ       സപ്തമീ      സപ്തമം
8മത്തെ  -    അഷ്ടമഃ       അഷ്ടമീ     അഷ്ടമം
9മത്തെ  -     നവമഃ            നവമീ           നവമം
10മത്തെ  -   ദശമഃ             ദശമീ            ദശമം
11മത്തെ  - ഏകാദശഃ    ഏകാദശീ   ഏകാദശം
12മത്തെ  -  ദ്വാദശഃ         ദ്വാദശീ          ദ്വാദശം
13മത്തെ -ത്രയോദശഃ ത്രയോദശീ   ത്രയോദശം
14മത്തെ-ചതുർദശഃ- ചതുർദശീ - ചതുർദശം
15മത്തെ- പഞ്ചദശഃ- പഞ്ചദശീ -  പഞ്ചദശം
16മത്തെ- ഷോഡശഃ  - ഷോഡശീ  -  ഷോഡശം
17മത്തെ- സപ്തദശഃ - സപ്തദശീ - സപ്തദശം
18-ം - അഷ്ടാദശഃ-  അഷ്ടാദശീ-  അഷ്ടാദശം
19-ം-  നവദശഃ   -   നവദശീ    -      നവദശം
20-ം-  വിംശതിതമഃ-വിംശതിതമീ- വിംശതിതമം
**********************************************
ഇരുപതുമുതൽ മുകളിലോട്ട് "തമഃ"; "തമീ" ; "തമം " എന്നിങ്ങനെ യഥാക്രമം പും,സ്ത്രീ,നപും ലിംഗങ്ങൾക്ക് ചേർക്കണം.
**********************************************
🌹"സ്മ " പ്രയോഗം :- 'സ്മ' എന്നത് വിശേഷപ്പെട്ട ഒരു അവ്യയമാണ്. വർത്തമാനകാലക്രിയയോട് കൂടി " സ്മ" ചേർത്താൽ ഭൂതകാല ക്രിയയാവും. (Past Continuous).
സഃ പഠതി = അവൻ പഠിക്കുന്നു.
സഃ പഠതി സ്മ = അവൻ പഠിക്കുകയായിരുന്നു.
                             ( അവൻ പഠിക്കുമായിരുന്നു.)
ഒരേ പ്രയോഗത്തിന് രണ്ടുതരം അർത്ഥം പ്രകടിപ്പിക്കുവാൻ കഴിയും. ഭൂതകാലത്തിൽ ഒരു ക്രിയ തുടരുന്നുവെന്നോ അഥവാ ഭൂതകാലത്തിലെ ഒരു പതിവ്ശീലം പറയുവാനോ "സ്മ" ഉപയോഗിക്കാം.
യദാ ജനകഃ ഗൃഹം ആഗതവാൻ തദാ വയം ക്രീഡാമഃ സ്മ = എപ്പോഴാണോ അച്ഛൻ വീട്ടിലേക്കുവന്നത് അപ്പോൾ ഞങ്ങൾ കളിക്കുകയായിരുന്നു.
വയം സംസ്കൃതം പഠാമഃ സ്മ = നമ്മൾ സംസ്കൃതത്തെ പഠിക്കുകയായിരുന്നു/ പഠിക്കുമായിരുന്നു. (ഈ അർത്ഥവ്യത്യാസം സാന്ദർഭികമായി ഗ്രഹിക്കേണ്ടതാണ്.)
***********************************************
🌹അനുബന്ധം:- സമയസംബന്ധിയായി "മണി" എന്നതിന് "വാദനം" എന്നാണ് പറയുക.
ഉദാ:- ഇദാനീം സമയഃ കഃ ?=ഇപ്പോൾ സമയം എന്ത്?( ഇദാനീം സമയഃ സപ്തവാദനം = ഇപ്പോൾ സമയം 7 മണി)
"അര " = "സാർധം" ; "കാൽ"= "സപാദം"
സാർധ പഞ്ചവാദനം = അഞ്ചരമണി (അരയോടുകൂടിയ അഞ്ചുമണി)
സപാദ അഷ്ടവാദനം = എട്ടേകാൽമണി (കാലോടുകൂടി എട്ടുമണി)
പാദോന ദശവാദനം=ഒമ്പതേമുക്കാൽമണി (പാദ ഊന = കാൽ കുറഞ്ഞ, പത്തുമണി)
പഞ്ചാധിക ഏകാദശവാദനം= 11മണി 5 മിനിട്ട്
ദശോന ദശവാദനം= 10 മണിക്ക് 10 മിനിട്ട് (9 മണി 50 മിനിട്ട്)
അദ്യ പ്രഭാതേ ഭവാൻ കദാ ഉത്തിഷ്ഠവാൻ? = ഇന്നുരാവിലെ ഭവാൻ എപ്പോൾ എഴുന്നേറ്റു?
അദ്യ അഹം സാർധപഞ്ചവാദനേ ഉത്തിഷ്ഠവാൻ. = ഇന്നു ഞാൻ അഞ്ചരമണിക്ക്  എഴുന്നേറ്റു.
"ഘണ്ടാ " = മണി/മണിക്കൂർ ; അർധഘണ്ടാ= അരമണിക്കൂർ.
***********************************************
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം-15 🌹
                                              രാജേന്ദ്രൻ.ഡി
🥀"കാമധേനുഗുണാവിദ്യാ
      ഹ്യയകാലേ ഫലദായിനീ
      പ്രവാസേ മാതൃസദൃശാ
      വിദ്യാ ഗുപ്തംധനം സ്മൃതം🥀
(വിദ്യ കാമധേനുവിനെപ്പോലെ കാലമനുസരിച്ച് ഗുണംചെയ്യും. അന്യദിക്കിൽ അമ്മയെപ്പോലെയാണ്. ഒളിഞ്ഞിരിക്കുന്ന ധനംതന്നെയാണ് വിദ്യയെന്നോർക്കണം.)
                          വിഭക്തിഃ (case)
 അതിപ്രധാനമായ ഭാഗമാണ് നമ്മൾ ഇനി നോക്കുന്നത്. വിഭക്തിഃ. പാഠം- 4ൽ അതിന്റെ പൊതുവായ കാര്യങ്ങൾ പറഞ്ഞിട്ടുള്ളത് ഒന്നുവായിച്ചിട്ടുമാത്രം ഈ ഭാഗം ശ്രദ്ധിക്കുന്നതാണ് നല്ലത്. സുബന്തങ്ങൾ അഥവാ നാമപദങ്ങളുടെ പ്രത്യയഭാഗങ്ങളായ  "സുപ് " ഓരോ പ്രാതിപദികത്തിനും 21 തരത്തിൽ വരുമെന്നു കണ്ടു. ഒരുവചനത്തിന് ഏഴുവിധം മൂന്നുവചനങ്ങൾക്കും കൂടി 21. ഏഴുവിഭക്തിരൂപങ്ങൾ പ്രഥമാ,ദ്വിതീയാ തുടങ്ങി സപ്തമീ വരെ. ഈ ഓരോ വിഭക്തിയ്ക്കും ഉദ്ദേശിച്ചുള്ള വിഭക്തിപ്രത്യയങ്ങൾ പൊതുവായി 21 പ്രത്യാഹാരങ്ങളായി ( code)  സൂചിപ്പിക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.
***********************************************
വിഭക്തിഃ         ഏ.വ          ദ്വി.വ               ബ.വ
***********************************************
പ്രഥമാ          സു(സ്)         ഔ          അസ്(ജസ്)
ദ്വിതീയാ        അമ്         ഔ(ഔട്)    അസ്(ശസ്)
തൃതീയാ       ആ(ടാ)       ഭ്യാം           ഭിസ്
ചതുർഥീ       ഏ(ങേ)     ഭ്യാം           ഭ്യസ്
പഞ്ചമീ    അസ്(ങസി)  ഭ്യാം           ഭ്യസ്
ഷഷ്ഠീ     അസ്(ങസ്)   ഓസ്         ആമ്
സപ്തമീ      ഇ (ങി)        ഓസ്         സു(സുപ്)
***********************************************
(പ്രഥമാവിഭക്തിഃ ഏകവചനപ്രത്യയമായ "സു" എന്നതും സപ്തമീ ബഹുവചനപ്രത്യയമായ "സുപ് " എന്നതിലെ 'ഇത്ത്' ആയ "പ്" എന്നവ്യഞ്ജനവും ചേർന്നുവരുമ്പോൾ ഇടയ്ക്കുള്ള മറ്റെല്ലാ പ്രത്യയങ്ങളേയും പ്രതിനിധീകരിക്കുന്നു. അപ്രകാരം പൊതുവായി വിഭക്തിപ്രത്യയങ്ങളെ "സുപ്" എന്നു വിളിക്കുന്നു. വിഭിന്ന 'അന്തങ്ങളി'ലുള്ള നാമപദങ്ങൾക്ക്, മേൽപ്രത്യയങ്ങൾ ചേരുമ്പോൾ  ലോപവും മാറ്റവുമെല്ലാം വരാറുണ്ട്. ഈഭാഗം കേവലം അറിവിലേക്കായി മാത്രം കൊടുത്തതാണ്. "സിദ്ധരൂപം" എന്നത് ഇപ്രകാരം ഓരോ ലിംഗത്തിലും വിഭിന്നങ്ങളായ സ്വരാന്തപദങ്ങൾക്കും വ്യഞ്ജനാന്തപദങ്ങൾക്കും വിഭക്തിപ്രത്യയങ്ങൾ ചേർന്ന രൂപങ്ങളെ ക്രോഡീകരിച്ചതാണ്. നല്ല ഒരു " സിദ്ധരൂപം " കൈവശമുണ്ടായിരിക്കണം. വിഭക്തികളുടെ അർത്ഥം മുൻപ് പറഞ്ഞതാണെങ്കിലും ഒന്നുകൂടി നോക്കാം.
കാരകവും വിഭക്തിയും:-  സാധാരണഗതിയിൽ ഒരു പൂർണ്ണവാക്യത്തിൽ കുറഞ്ഞത് ഒരു നാമവും ഒരു ക്രിയയും കാണും.  ഇവിടെ നാമം എന്നത് ക്രിയയെ ചെയ്യുന്ന വ്യക്തിയോ വസ്തുവോ ആയിരിക്കും. ഉദാഹരണമായി " ബാലകഃ ലിഖതി"(ബാലൻ എഴുതുന്നു). ഇവിടെ ലിഖതി എന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്ന പദമായ ക്രിയയ്ക്ക് സ്വാഭാവികമായുണ്ടാകുന്ന ഒരു 'ആകാംക്ഷ' ഉണ്ട്. അതാണ് യഥാർത്ഥത്തിൽ നാമത്തിലേക്ക് നയിക്കുന്നത്. ഇവിടെ 'എഴുതുന്നു' എന്ന് കണ്ടാൽ ഉടനെ 'ആര്' എന്ന ആകാംക്ഷ ഉണ്ടാകുന്നു. അതിനുത്തരം 'ബാലകഃ' എന്ന നാമപദമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ക്രിയ ചെയ്യുന്നയാൾ അഥവാ വസ്തു 'കർത്താവ്'. അതിനാൽ ക്രിയാപദത്തിന് നാമപദങ്ങളുമായി ഉണ്ടാകുന്ന ആകാംക്ഷമൂലമുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്  "കാരകം ". ഇപ്രകാരമുള്ള കാരകബന്ധത്താൽ നാമപദങ്ങളുടെ രൂപമാറ്റത്തിനെയാണ് (declension) വിഭക്തിഃ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. നാമപദങ്ങളുടെ അന്ത്യത്തിലുള്ള പ്രത്യയവർണ്ണവ്യത്യാസങ്ങളാണിവ. അതായത് ക്രിയയുടെ നാമപദങ്ങളുമായുള്ള ബന്ധം, "കാരകം"; കാരകത്വം മൂലം നാമത്തിനുവരുന്ന മാറ്റം "വിഭക്തിഃ ". കാരകങ്ങൾ, ആറുവിധത്തിലും വിഭക്തികൾ ഏഴുവിധത്തിലും ആണുള്ളത്. 
1. കർത്തൃകാരകം, 2.കർമ്മകാരകം, 3.കരണകാരകം, 4.സംപ്രദാനകാരകം, 5.അപാദാനകാരകം, (6.സംബന്ധം), 7.അധികരണകാരകം. 6 -ൽ കൊടുത്തിരിക്കുന്ന "സംബന്ധം " യഥാർത്ഥത്തിൽ കാരകമല്ല. കാരണം ക്രിയയുമായി നാമപദബന്ധം കാണിക്കുന്നതല്ല,അത്. മറിച്ച്, നാമപദങ്ങൾ തമ്മിൽ ബന്ധം സൂചിപ്പിക്കുന്നതാണ് 
" സംബന്ധം" എന്ന വിഭക്തി. അതിനാൽ, കാരകം ആറ് എണ്ണമെങ്കിൽ വിഭക്തി, ഏഴാണ്. കൂടാതെ "സംബോധനാപ്രഥമാ" എന്ന വിഭക്തികൂടി ചേർത്താൽ, വിഭക്തി എട്ടെന്നും പറയാം, സാധാരണമല്ലെങ്കിലും. മറ്റൊരു കാര്യം കൂടി. നിശ്ചിത കാരകസൂചകമായി ഒന്നിലേറെ വിഭക്തിരൂപങ്ങൾ വരാം. അതുപോലെ നിശ്ചിത വിഭക്തിരൂപം, ഒന്നിലേറെ കാരകസൂചകങ്ങളുമാവാം. ഇത് സാവധാനം മനസ്സിലാക്കാം.
***********************************************
വിഭക്തിഃ                        വിശദീകരണം
***********************************************
1.പ്രഥമാ(Nominative)- വ്യക്തി/വസ്തു/ഗുണം (subject)
2.ദ്വിതീയാ(Accusative)-കർമ്മം(object)- Destination (ലക്ഷ്യം)
3.തൃതീയാ(Instrumental)-കരണം/കാരണം (by/with)- Reason (ഹേതു)
4.ചതുർഥീ(Dative)-സംപ്രദാനം (to/for)- Beneficiary ( പ്രയോജനം)
5.പഞ്ചമീ(Ablative)- അപാദാനം (from/than) -Separation (വേർപാട് )
6.ഷഷ്ഠീ(Genitive)- സംബന്ധം (of ) - Ownership.( ഉടമസ്ഥത)
7.സപ്തമീ(Locative)- അധികരണം ( in / at ) - Inside. ( സ്ഥാനം )
8.സംബോധനാ(Vocative)- സംബോധന ( Oh !)
***********************************************
1.പ്രഥമാ - അത്(നാമം)
2.ദ്വിതീയാ- അതിനെ/അതിനോട്/അത്തെ/മുഴുവൻ/കുറിച്ച്/ഇലേയ്ക്ക്.
3.തൃതീയാ- ഹേതുവായി/കൊണ്ട്/ആൽ/ഓട്/ഊടെ
4.ചതുർഥീ- ആയിക്കൊണ്ട്
5.പഞ്ചമീ-അതിൽനിന്ന്/പോകെ/കാൾ/ഹേതുവായി
6.ഷഷ്ഠീ- ക്ക്/ന്ന്/ഉടെ/അതിന്റെ/വച്ചും
7.സപ്തമീ- അതിങ്കൽ/അതിൽവച്ച്/വിഷയം
( 'ബാലപ്രബോധനത്തി'ലെ ശ്ലോകം താഴെക്കൊടുക്കുന്നു.
"അതെന്നുപ്രഥമയ്ക്കർത്ഥം
 ദ്വിതീയയ്ക്കതിനെപ്പുനഃ
 അതിനോടത്തെമുഴുവൻ
 കുറിച്ചെന്നും വരുന്നുപോൽ
 തൃതീയാഹേതുവായി 
 ക്കൊണ്ട്ആലോടൂടെയെന്നപി
 ആയിക്കൊണ്ട് ചതുർഥീ ച
 സർവ്വത്ര പരികീർത്തിതാ
 അതിങ്കൽനിന്നുപോകെകാൾ
 ഹേതുവായിട്ടു പഞ്ചമീ
 ക്ക് ഇന്നുമുടെ ഷഷ്ഠി
 ക്കതിന്റെ വച്ചുമെന്നപി
 അതിങ്കൽ അതിൽവച്ചെന്നും
 വിഷയം സപ്തമീമതാം
 വിഭക്ത്യർത്ഥങ്ങളീവിധം
 ചൊല്ലുന്നൂ പലജാതിയും! )
ഇപ്രകാരം വിഭക്തിരൂപങ്ങളുടെ അർത്ഥം എളുപ്പം മനസ്സിലോർക്കാൻ തല്ക്കാലം "ദ്വിതീയാ മുതൽ സപ്തമീ " വരെയുള്ള ആംഗലേയ അർത്ഥങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് " DR. BSOI "(ഡോക്ടർ ബിസോയ്)
മനസ്സിൽ കുറിച്ചാൽ മതി. അതായത്, 
ദ്വിതീയാ D ( destination = ലക്ഷ്യം)
തൃതീയാ R ( reason = ഹേതു)
ചതുർഥീ B ( beneficiary = ഗുണഭോക്താവ്)
പഞ്ചമീ   S ( Separation = വേർപാട്)
ഷഷ്ഠീ    O ( Ownership = ഉടമസ്ഥത)
സപ്തമീ  I ( Inside = സ്ഥാനസൂചകം)
***********************************************
ആദ്യം കൊടുത്ത ഉദാഹരണത്തിൽ ( ബാലകഃ ലിഖതി ) കർത്താവായ നാമപദം 'പ്രഥമാ' എന്നതരം വിഭക്തിരൂപത്തിലാണ് ഉള്ളത് (ബാലകഃ). അതേസമയം 'ലിഖതി' എന്ന ക്രിയയ്ക്ക് വീണ്ടും ആകാംക്ഷ ഉണ്ടാകാം. 'ആരെ ' / 'എന്തിനെ' എഴുതുന്നു എന്ന്. അപ്പോൾ മറ്റൊരു നാമപദം രംഗത്തുവരുന്നു. "ബാലകഃ ലേഖനം ലിഖതി" (ബാലൻ എഴുത്തിനെ എഴുതുന്നു.) ഇപ്പോൾ അല്പംകൂടി ആശയം വ്യക്തമായി. ഇവിടെ കർത്താവ് ചെയ്യുന്ന പ്രവൃത്തിയുടെ ഫലം  ( എഴുതുന്നതിന്റെ ) അനുഭവിക്കുന്നത് 'ലേഖനം'(എഴുത്ത്) എന്ന നാമപദമാണ്. അതിനാൽ അതിനെ 'കർമ്മം' എന്നുപറയുന്നു. ഇങ്ങനെ ക്രിയ, കർത്താവിനോട് 'ആരെ/എന്തിനെ' എന്നുചോദിച്ചാൽ മറ്റൊരു നാമപദം ഉത്തരമായുണ്ടായാൽ അതുപോലുള്ള ക്രിയകളാണ് 'സകർമ്മക' ക്രിയകൾ.(transitive verbs). കർത്താവ് ചെയ്യുന്ന ക്രിയയുടെ ഫലം അനുഭവിക്കാൻ മറ്റൊരു നാമപദം ഇല്ലാതെ വരുന്നതരം ക്രിയകളും ഉണ്ട്. അവ 'അകർമ്മക' ക്രിയകൾ. ഉദാ:- "ബാലകഃ ധാവതി"(ബാലൻ ഓടുന്നു). ഇവിടെ 'ആരെ/എന്തിനെ' ഓടുന്നു എന്ന ആകാംക്ഷ വരുന്നില്ല. അതിനാൽ 'ധാവതി'( ഓടുക) എന്നത് 'അകർമ്മക' ക്രിയ (intransitive verb) എന്നു പറയുന്നു. വീണ്ടും ആദ്യ വാചകത്തിലേയ്ക്ക് വന്നാൽ (ബാലകഃ ലേഖനം ലിഖതി) 'ലേഖനം' എന്നത് കർമ്മപദമെന്നും അത് "ദ്വിതീയാ" എന്നതരം വിഭക്തിയിലാണെന്നും മനസ്സിലാക്കണം. ബാലൻ, 'എഴുതുക' എന്ന ക്രിയയുടെ ലക്ഷ്യം (destination) "എഴുത്ത് "എന്ന കർമ്മപദമാണ്. അതായത്, ദ്വിതീയാവിഭക്തി, ക്രിയയുടെ ലക്ഷ്യത്തെ (Destination) സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ ക്രിയയെ ചെയ്യുന്നത്, കർത്താവും (പ്രഥമാവിഭക്തിയിലുള്ള നാമപദം), ക്രിയയുടെ ലക്ഷ്യം കർമ്മവും (ദ്വിതീയാവിഭക്തിയിലുള്ള നാമപദം) ആകുന്നു.  വീണ്ടും 'ലിഖതി' എന്ന ക്രിയയ്ക്ക് ആകാംക്ഷ വരാം. എന്തുകൊണ്ട് അഥവാ എന്തിനാൽ എഴുതുന്നു? "പേനയാൽ/പേനകൊണ്ട് " എന്ന് മൂന്നാമതൊരു നാമപദം ഉത്തരമാകാം.
"ബാലകഃ ലേഖന്യാ ലേഖനം ലിഖതി" (ബാലൻ പേനയാൽ എഴുത്തിനെ എഴുതുന്നു). ഇവിടെ ലേഖനീ(പേന) എന്ന നാമപദത്തിന്റെ തൃതീയാവിഭക്തിരൂപമായ "ലേഖന്യാ" എന്നാണുപയോഗിച്ചത്. അതായത് തൃതീയാവിഭക്തി 'എഴുതുന്നു' എന്നക്രിയയുടെ 'ഹേതു/കാരണം'അഥവാ ഉപകരണം (Reason/instrument) ആണ് കാണിച്ചത്. വീണ്ടും ക്രിയയോട് "ആർക്കായിക്കൊണ്ട് " എഴുതുന്നു എന്ന് ആകാംക്ഷ വരാം. അപ്പോൾ പുതിയൊരു നാമപദം കൂടി വരുന്നു. "ബാലകഃ ജനകായ ലേഖന്യാ ലേഖനം ലിഖതി " ( ബാലൻ അച്ഛനായിക്കൊണ്ട് പേനയാൽ എഴുത്തിനെ എഴുതുന്നു ). ഇവിടെ "ജനകായ " എന്നത് 'ജനകഃ' എന്ന നാമത്തിന്റെ ചതുർഥീവിഭക്തിരൂപമാണ്. അത് "എഴുതുന്നു" എന്ന ക്രിയയുടെ ഗുണഭോക്താവ് (Beneficiary)   എന്ന നാമബന്ധമാണ് കാണിച്ചത്. (അച്ഛനുവേണ്ടിയാണല്ലോ എഴുതുന്നത്). 
ഇനി മറ്റൊരു ഉദാഹരണം നോക്കാം. 
"വൃക്ഷാത് ഫലം പതതി " = വൃക്ഷത്തിൽനിന്ന്  പഴം വീഴുന്നു. ഇവിടെ വീഴുന്നു എന്ന ക്രിയയോടുള്ള ആകാംക്ഷയായി "എവിടെനിന്ന് അഥവാ എന്തിൽനിന്ന് " വീഴുന്നു? അതിനുത്തരമായി "വൃക്ഷാത്"="വൃക്ഷത്തിൽ നിന്ന് "എന്ന വൃക്ഷഃ എന്ന നാമപദത്തിന്റെ പഞ്ചമീവിഭക്തിരൂപമാണ് വരുന്നത്. വീഴുന്നു എന്ന ക്രിയയുടെ വേർപാട് (Separation) എവിടെനിന്ന് എന്ന് സൂചിപ്പിക്കുന്നു. പഴം മരത്തിൽനിന്ന് വേർപെടുന്നു.
അടുത്തതായി ഷഷ്ഠീ എന്ന കാരകമല്ലാത്ത വിഭക്തിരൂപം നോക്കാം. ഇവിടെ രണ്ടു നാമപദങ്ങൾ തമ്മിലുള്ള സംബന്ധമാണ് സൂചിപ്പിക്കപ്പെടുന്നത്. ഉദാഹരണം:- "ബാലകസ്യ ലേഖനീ" = ബാലകന്റെ പേന. ഇവിടെ "ലേഖനീ" എന്ന പ്രഥമാവിഭക്തിയിലുള്ള നാമത്തിന്റെ ഉടമസ്ഥാവകാശം സൂചിപ്പിക്കപ്പെടുകയാണ് മറ്റൊരു നാമപദത്താൽ, ഷഷ്ഠീവിഭക്തിരൂപത്തിൽ. 'ബാലകഃ' എന്ന നാമത്തിന്റെ ഷഷ്ഠീവിഭക്തി രൂപമാണ് "ബാലകസ്യ " എന്നത്. ഇവിടെ ക്രിയയുടെ ആകാംക്ഷയല്ല പ്രവർത്തിക്കുന്നത് എന്നത് ശ്രദ്ധിക്കണം. വീണ്ടും "ബാലകസ്യ ലേഖനീ സ്യൂതേ അസ്തി"= ബാലകന്റെ പേന ബാഗിൽ ഉണ്ട്. ഇവിടെ 'ഉണ്ട് ' എന്ന ക്രിയയോടുള്ള 'എവിടെ 'എന്ന ആകാംക്ഷയിൽനിന്ന് "സ്യൂതേ" "(ബാഗിൽ)" എന്ന സപ്തമീ വിഭക്തിരൂപനാമപദം സ്ഥാനസൂചകമായിവരുന്നു.
"സ്യൂതഃ " എന്ന നാമത്തിന്റെ സപ്തമീരൂപമാണ് "സ്യൂതേ" എന്നത്. അവസാനമായി പ്രഥമാവിഭക്തിയുടെ തന്നെ വ്യത്യസ്തരൂപമായ "സംബോധനാപ്രഥമാ" കാണാം. ഇവിടെ നാമപദങ്ങളെ വിളിക്കുന്ന രൂപമാണ്. അതിനാൽ മിക്കവാറും "ഹേ" മുതലായ സംബോധനാസൂചകശബ്ദങ്ങൾ തുടക്കത്തിൽ ചേർക്കാറുണ്ട്. അതുപോലെ മിക്കവാറും ഏകവചനരൂപങ്ങൾക്കേ പ്രഥമാവിഭക്തിയുമായി ചെറിയ വ്യത്യാസം ഉണ്ടാകാറുള്ളു. " ഹേ! ബാലക!" "ഹേ! ബാലികേ!" പുല്ലിംഗപദങ്ങളുടെ ഏകവചനത്തിനവസാനം കാണുന്ന വിസർഗ്ഗം സംബോധനയിൽ ലോപിക്കുന്നു. ആകാരാന്ത സ്ത്രീലിംഗപദങ്ങളിൽ "ഏ" എന്നാകും സംബോധനയിൽ. ഈകാരാന്ത സ്ത്രീലിംഗപദങ്ങൾ ഹ്രസ്വ ഇകാരത്തിലവസാനിക്കും. " ഹേ! സരസ്വതി!"
ഇകാരാന്ത പുല്ലിംഗപദങ്ങൾ "ഏ" എന്നവസാനിക്കും. " ഹേ! കവേ!". ഉകാരാന്ത പുല്ലിംഗങ്ങൾ "ഓ" ൽ അവസാനിക്കും. "ഗുരോ"
ദ്വിവചന,ബഹുവചനരൂപങ്ങൾക്ക് പ്രഥമാവിഭക്തിയിൽനിന്നും വ്യത്യാസമില്ല.
. സിദ്ധരൂപം പരിശോധിച്ച് പഠിക്കണം.
സുദീർഘമായ ഈ പാഠഭാഗത്തിന്റെ വിശദമായ പ്രയോഗവിശേഷങ്ങൾ വരുംപാഠങ്ങളിൽ നോക്കാം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


🌹 സംസ്കൃതഭാഷാപരിചയം -16🌹
                                                      രാജേന്ദ്രൻ.ഡി
പ്രഥമാവിഭക്തിഃ :-  (प्रथमाविभक्तिः) നാമത്തിന്റെയും (नाम)  സർവ്വനാമത്തിന്റെയും ( सर्वनाम) സ്വാഭാവികരൂപമായി പറയപ്പെടുന്ന പ്രഥമാവിഭക്തി പ്രധാനമായി നാലുതരത്തിൽ വാക്യത്തിലുപയോഗപ്പെടുന്നു.
1. വസ്തുനിർദ്ദേശം:- (वस्तुनिर्देशः) വ്യക്തി/വസ്തു/ഗുണം ഇവയെ നിർദ്ദേശിക്കുവാൻ. മൂന്നു ലിംഗങ്ങളിലും മൂന്നുവചനങ്ങളിലും വിഭിന്ന അജന്തങ്ങളിലും (സ്വരാന്തങ്ങൾ) വിഭിന്ന ഹലന്തങ്ങളിലും (വ്യഞ്ജനാന്തങ്ങൾ) പെട്ട, നാമങ്ങൾ മുൻപാഠങ്ങളിൽ കൊടുത്തിരുന്നത് ഈയിനത്തിലെ പ്രഥമാവിഭക്തിരൂപങ്ങളാണ്. സർവ്വനാമങ്ങളുടെ പട്ടികകളും ഇതുപോലെ പ്രഥമാവിഭക്തിയിലായിരുന്നു. 
ഉദാഹരണം:- രാമഃ രാജമണിഃ (रामः राजमणिः) = രാമൻ രാജമണി (ഇവിടെ " രാമഃ " ,"രാജമണിഃ " എന്നിവ പ്രഥമാവിഭക്തിഃ,പുല്ലിംഗഃ,ഏകവചനം)
സഃ ബാലകഃ = (सः बालकः) അവൻ ബാലകൻ (ഇവിടെ "സഃ" എന്ന സർവ്വനാമവും "ബാലകഃ" എന്ന നാമവും പ്ര.വി,പു.ലിം,ഏ.വ )
സാ വനിതാ (सा वनिता) = അവൾ സ്ത്രീ ( "സാ","വനിതാ" -പ്ര.വി,സ്ത്രീ.ലിം,ഏ.വ)
തൗ ഛാത്രൗ (तौ छात्रौ) = അവർ2 വിദ്യാർത്ഥികൾ ( "തൗ","ഛാത്രൗ"- പ്ര.വി.പു.ലിം,ദ്വി.വ)
താഃ ബാലികാഃ  (ताः बालिकाः) = അവർ ബാലികമാർ ("താഃ", "ബാലികാഃ" -പ്ര.വി., സ്ത്രീ.ലിം., ബ.വ. )
തത് ഫലം (तत् फलम् )  = അത് പഴം ( "തത്", "ഫലം" -പ്ര.വി, നപും.ലിം, ഏ.വ. )
ഏതേ മിത്രേ (एते मित्रे ) = ഇവർ2 കൂട്ടുകാർ ( " ഏതേ", "മിത്രേ" - പ്ര.വി, നപും.ലിം, ദ്വി.വ )
ഇമാനി പുഷ്പാണി (इमानि पुष्पाणि ) = ഇവ പുഷ്പങ്ങൾ (  "ഇമാനി", "പുഷ്പാണി"- പ്ര.വി, നപും.ലിം, ബ.വ.)
2. കർത്തൃനിർദ്ദേശം (कर्तृनिर्देशः)  :- ഒരു പ്രവൃത്തി അഥവാ ക്രിയ ചെയ്യുന്ന വ്യക്തി/ വസ്തു / ഗുണം എന്നിവയെ സൂചിപ്പിക്കുവാൻ. ഇവയെ വാക്യത്തിൽ 'കർത്താവ് ' (कर्ता ) എന്നുപറയുന്നു. ക്രിയയോട്  "ആര്/ എന്ത് " (कः / का/ किम् ) എന്ന ആകാംക്ഷമൂലമാണ് ഇവയുടെ പ്രസക്തി വരുന്നത്. കർത്താവ് പ്രഥമാവിഭക്തിയിൽ പ്രയോഗിക്കപ്പെടുന്നതരം സാധാരണമായ പ്രയോഗമാണ്  കർത്തരിപ്രയോഗം (कर्तरिप्रयोगः). ഇവിടെ കർത്താവായ നാമം നേരിട്ട് ഒരു ക്രിയചെയ്യുന്നതായി പറയുന്നു. ഉദാഹരണം :- ബാലകഃ പഠതി (बालकः पठति)= ബാലകൻ പഠിക്കുന്നു. (ഇവിടെ "ബാലകഃ " പ്ര.വി., പു.ലിം, ഏ.വ )
ബാലകൗ പഠതഃ (बालकौ पठतः)= 2ബാലൻമാർ പഠിക്കുന്നു. ( പ്ര.വി., പു.ലിം., ദ്വി.വ. )
ബാലകാഃ പഠന്തി (बालकाः पठन्ति)= ബാലൻമാർ പഠിക്കുന്നു. ( പ്ര.വി., പു.ലിം., ബ.വ.)
ബാലികാ പഠതി (बालिका पठति) ; ബാലികേ പഠതഃ (बालिके पठतः) ; ബാലികാഃ പഠന്തി (बालिकाः पठन्ति) -പ്ര.വി., സ്ത്രീ.ലിം., ഏക,ദ്വി,ബഹു വചനങ്ങൾ.
യാനം ഗച്ഛതി यानं गच्छति (വണ്ടി പോകുന്നു) ; യാനേ ഗച്ഛതഃ याने गच्छतः ; യാനാനി ഗച്ഛന്തി यानानि गच्छन्ति - പ്ര.വി., നപും.ലിം, ഏക,ദ്വി,ബഹു വചനങ്ങൾ.
3. കർമ്മണിപ്രയോഗത്തിൽ കർമ്മനിർദ്ദേശം:- ( कर्मणिप्रयोगे कर्मनिर्देशः) :- കർമ്മണിപ്രയോഗത്തിൽ കർമ്മത്തിന് പ്രാധാന്യം നല്കുന്നു. അതായത് കർത്തരിപ്രയോഗത്തിൽ, കർത്താവ് ഒരു ക്രിയ ചെയ്യുകയും അതിന്റെ ഫലം കർമ്മം അനുഭവിക്കുകയും ചെയ്യുന്നു. " ബാലകഃ പാഠം പഠതി " बालकः पाठं पठति (ബാലകൻ പാഠത്തെ പഠിക്കുന്നു.) ഇവിടെ ബാലകൻ ചെയ്യുന്ന ക്രിയ 'പഠിക്കുന്നു' എന്നതാണ്. പഠിക്കുന്ന പ്രവൃത്തി അനുഭവിക്കുന്നത്  "പാഠഃ" पाठः (പാഠം) എന്ന പുല്ലിംഗ ഏകവചന നാമം ആണ്. " പാഠഃ " എന്ന കർമ്മം ദ്വിതീയാവിഭക്തി (पाठं) രൂപത്തിലാണ് കർത്തരിപ്രയോഗത്തിൽ വരുന്നത്. "പാഠഃ " എന്നതിന്റെ ദ്വിതീയാവിഭക്തിയാണ് "പാഠം"(पाठं) . ഇവിടെ മലയാളത്തിലെ പാഠം എന്ന നാമവുമായി സാമ്യപ്പെടുത്തരുത്. സംസ്കൃതത്തിൽ "പാഠഃ '' അകാരാന്ത പുല്ലിംഗ ഏകവചനനാമപദമാണ്. അപ്പോൾ കർത്തരിപ്രയോഗത്തിൽ കർത്താവ് പ്രഥമാവിഭക്തിയിലും കർമ്മം ദ്വിതീയാവിഭക്തിയിലുമെന്ന് (द्वितीयाविभक्तिः) ചുരുക്കം. ഇതേ വാചകം കർമ്മണിപ്രയോഗത്തിലാവുമ്പോൾ "ബാലകേന പാഠഃ പഠ്യതേ " बालकेन पाठः पठ्यते (ബാലകനാൽ പാഠം  പഠിക്കപ്പെടുന്നു.) ഇതിൽ 'പാഠഃ' എന്ന കർമ്മപദത്തിനാണ് ഊന്നൽ. ബാലകൻ വഴിയായാലും പഠിക്കപ്പെടുന്നത് "പാഠഃ" (പാഠം) എന്നതാണ് പ്രധാനം. ഇവിടെ കർമ്മം "പാഠഃ " എന്ന് പ്രഥമാവിഭക്തിയിലാവുന്നു. അതായത് കർത്തരിപ്രയോഗത്തിൽ കർത്താവ് പ്രഥമാവിഭക്തിയിലും കർമ്മം ദ്വിതീയാവിഭക്തിയിലും. കർമ്മണിപ്രയോഗത്തിലാവട്ടെ, കർമ്മം പ്രഥമാവിഭക്തിയിലും കർത്താവ് തൃതീയാവിഭക്തിയിലുമാണ്. പ്രയോഗങ്ങളിലെ പ്രധാന നിയമമാണ്. മറ്റ് രണ്ട്നിയമങ്ങൾ കൂടിയുണ്ട്. കർമ്മണിപ്രയോഗം വിശദമായി പഠിക്കുമ്പോൾ കാണാം. അപ്രകാരം പ്രഥമാവിഭക്തിയുടെ കർമ്മനിർദ്ദേശവും നാം കണ്ടു. ഇനി പ്രഥമാവിഭക്തിയുടെ തന്നെ വകഭേദമായ "സംബോധനാപ്രഥമാ" നോക്കാം.
4. സംബോധനാ (सम्बोधना) :- മുൻപുസൂചിപ്പിച്ചതുപോലെ ഏകവചനരൂപങ്ങളിൽ മാത്രമാണ് സംബോധനക്ക് പ്രഥമാവിഭക്തിയിൽനിന്ന് അല്പം വ്യത്യാസമുള്ളത്. കഴിഞ്ഞപാഠത്തിൽ വിശദീകരിച്ചതുപോലെ അകാരാന്ത പുല്ലിംഗപദങ്ങളിൽ അന്ത്യത്തിൽ സംബോധനക്ക് വിസർഗ്ഗം ഉണ്ടാവില്ല. ഉദാ:- "ഹേ! രാമ" (हे!राम) (ഹേ!രാമാ)
" ഹേ! ബാലക" (हे! बालक) (ഹേ! ബാലകാ)
ഇകാരാന്ത പുല്ലിംഗപദങ്ങളിൽ സംബോധനക്ക് അവസാനം 'ഏ' എന്നുവരും. ഉദാ:- "ഹേ!കവേ" (हे!कवे) (ഹേ! കവീ)
"ഹേ! രവേ" (हे!रवे) (ഹേ! രവീ)
"ഹേ! ഹരേ" (हे!हरे) (ഹേ! ഹരീ)
ഉകാരാന്ത പുല്ലിംഗപദങ്ങളിൽ സംബോധനയിൽ അവസാനം 'ഓ' എന്നുവരും.
"ഗുരോ!" ( गुरो) ( അല്ലയോ ഗുരുവേ)
"ഹേ! ശിശോ" (हे!शिशो)  (ഹേ! ശിശൂ)
ഋകാരാന്തത്തിൽ വിസർഗ്ഗം വന്നുചേരും.
"ഹേ! പിതഃ" (हे! पितः) (ഹേ! പിതാവേ)
ഓകാരാന്തത്തിലും വിസർഗ്ഗം വന്നുചേരും.
"ഹേ! ഗൗഃ " (हे! गौः)  (ഹേ! ഗോവേ=കാള)
ഹലന്തനാമശബ്ദങ്ങൾ മിക്കതും സംബോധനയ്ക്ക് പ്രഥമയിൽനിന്ന് വ്യത്യാസമില്ല. തകാരാന്ത "ഭവത് "(ഭവാൻ) ശബ്ദം സംബോധന "ഹേ!ഭവൻ " (हे!भवन् ) എന്നാണ്. നകാരാന്തങ്ങളും വ്യത്യസ്തങ്ങളാണ്. 
ആകാരാന്ത / ഇകാരാന്ത സ്ത്രീലിംഗശബ്ദങ്ങൾ സംബോധനയിൽ 'ഏ' എന്നവസാനിക്കും. "ഹേ! സീതേ " (हे!सीते) ( ഹേ!സീതേ) " ഹേ! മതേ "(ഹേ! മതിയേ = ബുദ്ധി) 
( 'തിഃ' എന്നവസാനിക്കുന്ന മിക്കവാറും സംസ്കൃതപദങ്ങൾ 'ക്തിൻ' എന്ന പ്രത്യയാന്തം ആണ്. അവയെല്ലാം സ്ത്രീലിംഗശബ്ദങ്ങളാണ്. ഗതിഃ,ജ്യുതിഃ,ദ്യുതിഃ, ശക്തിഃ,ബുദ്ധിഃ, സിദ്ധിഃ, വൃദ്ധിഃ, യുക്തിഃ തുടങ്ങിയവ. എന്നാൽ "പതിഃ " തുടങ്ങി ചിലപദങ്ങൾ പുല്ലിംഗരൂപവുമുണ്ട്. ഈകാരാന്തസ്ത്രീലിംഗശബ്ദങ്ങൾ 'ഇ' എന്ന് ഹ്രസ്വമായി അവസാനിക്കും സംബോധനയിൽ.  "ഹേ!സരസ്വതി" (हे!सरस्वति) (ഹേ! സരസ്വതീ)
" ഹേ!ദേവി " ( हे!देवि) (ഹേ!ദേവീ). ഇത് മലയാളവുമായി നേർവിപരീതമാണ്. മലയാളത്തിൽ പ്രഥമാവിഭക്തി, ഇകാരാന്തവും സംബോധന, ഈകാരവുമായാൽ, സംസ്കൃതത്തിൽ, പ്രഥമാ ഈകാരാന്തമായത്,സംബോധന ഇകാരാന്തമാവുന്നു. സാധാരണ വരുന്ന ഒരു വ്യാകരണദോഷം. സംസ്കൃതത്തിൽ സരസ്വതിയെ വിളിക്കുന്നത് " സരസ്വതി" എന്നും മലയാളത്തിൽ "സരസ്വതീ" എന്നും. എന്നാൽ "സരസ്വതി" എന്ന് സാധാരണ മലയാളത്തിൽ പറയുന്ന പ്രഥമാവിഭക്തി, സംസ്കൃതത്തിൽ "സരസ്വതീ" (सरस्वती) എന്ന് ഈകാരാന്തമാണ്. ഊകാരാന്തമായ "വധൂ" (वधू) ശബ്ദവും ഇതുപോലെയാണ്. സംബോധന, "ഹേ! വധു" (हे!वधु) 
ഉകാരാന്ത സ്ത്രീലിംഗ "ധേനുഃ" (धेनुः) ശബ്ദം, ഓകാരാന്തമായി "ഹേ!ധേനോ" ( हे!धेनो) എന്ന് സംബോധന. ഋകാരാന്ത മാതാ ശബ്ദത്തിന്റെ സംബോധന, "ഹേ!മാതഃ" (हे!मातः) എന്നാണ്. പുല്ലിംഗ "പിതൃ" ശബ്ദം പോലെ. നപുംസകലിംഗശബ്ദങ്ങൾ മിക്കവാറും അകാരാന്തവും അനുസ്വാരത്തിൽ അവസാനിക്കുന്നവയുമാണ്. ഇതിന്റെയെല്ലാം സംബോധന അനുസ്വാരം ഒഴിവാക്കിയ രൂപമാണ്. "ഹേ!ഫല" ( हे!फल) (ഹേ!ഫലമേ)
"ഹേ!വന" ( हे! वन) (ഹേ! വനമേ). അനുസ്വാരാന്തമല്ലാത്ത നപുംസകപദങ്ങളുടെ പ്രഥമാവിഭക്തിയും സംബോധനപ്രഥമായും തമ്മിൽ മിക്കവാറും വ്യത്യാസങ്ങളില്ല. മുകളിൽ പറഞ്ഞിരിക്കുന്ന പൊതുസ്വഭാവങ്ങൾക്ക് അപൂർവ്വം അപവാദങ്ങൾ ഉണ്ടായേക്കാം. 
അനുബന്ധം:-
" ഹേ! ഹേരംബ! " "കിമംബ!" രോദിഷി കുതഃ"
" കർണൗ ലുഠത്യഗ്നിഭൂഃ"
"കിംതേ സ്കന്ദ!വിചേഷ്ടിതം"
"മമ പുരാ സംഖ്യാ കൃതാ ചക്ഷുഷാം"
"നൈതത്തേfപ്യുചിതം ഗജാസ്യ!
"ചരിതം നാസാം മിമീതേfമ്ബ മേ"
താവേവം സഹസാ വിലോക്യ
ഹസിതവ്യഗ്രാ ശിവാ പാതു വഃ"
("ഹേ!ഹേരംബാ! 
എന്താണമ്മേ! 
നീ കരയുന്നതെന്തിന്?
അഗ്നിഭൂ ( മുരുകൻ)ചെവികൾ തിരിച്ചു
എന്താ സ്കന്ദാ! നിന്റെ കുസൃതി
ആദ്യം എന്റെ കണ്ണുകളെണ്ണി
ഗജാസ്യാ!ഇതും ഉചിതമായില്ല
കാരണം അമ്മേ!എന്റെ മൂക്ക് അളന്നു"
അവരെ ഇങ്ങനെ പുഞ്ചിരിയോടെ നോക്കി ചിരിയൊതുക്കുന്ന ശിവ നിങ്ങളെ രക്ഷിക്കട്ടെ!)
ഇതിന്റെ ആശയാവിഷ്ക്കാരം ചെറുകവിതയായി അടുത്തദിവസം പോസ്റ്റുചെയ്യുന്നുണ്ടേ!🙏🌹❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


🌹സംസ്കൃതഭാഷാപരിചയം-17🌹
                                                         രാജേന്ദ്രൻ.ഡി
ദ്വിതീയാവിഭക്തിഃ ( द्वितीयाविभक्तिः ):- മുൻ പാഠങ്ങളിൽ സൂചിപ്പിച്ചതുപോലെ ദ്വിതീയാവിഭക്തി മുതൽ സപ്തമീവിഭക്തി വരെ ആറു വിഭക്തികളുടെയും അർത്ഥം സൂചിപ്പിക്കുന്ന കോഡ് (code) ഓർക്കുന്നുണ്ടാവുമല്ലോ. 'DR.BSOI'. ( Destination/Reason/Beneficiary/Separation/Ownership/Inside) ഇതിലെ ആദ്യ അക്ഷരം 'D' ദ്വിതീയാവിഭക്തിയെ ഓർക്കുവാനാണ്. അതായത് 'Destination' അഥവാ 'ലക്ഷ്യം'. കർത്താവുചെയ്യുന്ന പ്രവൃത്തിയുടെ അഥവാ ക്രിയയുടെ ലക്ഷ്യം മറ്റൊരു നാമം ആയിരിക്കും. (ക്രിയയോട് 'ആരെ/എന്തിനെ' എന്ന ആകാംക്ഷയ്ക്കുള്ള സമാധാനം) അതാണ് 'കർമ്മം'(कर्म)). ഈ കർമ്മം ദ്വിതീയാവിഭക്തിയിലായിരിക്കും. ( ഇത് കർത്തരിപ്രയോഗത്തിന്റെ കാര്യത്തിലാണേ!) ഉദാ:- ബാലകഃ പാഠം പഠതി-बालकः पाठं पठति
(ബാലകൻ പാഠത്തെ പഠിക്കുന്നു) ഇവിടെ  'ബാലകഃ' बालकःഎന്ന കർത്താവ് ചെയ്യുന്ന ക്രിയയാണ് 'പഠതി' पठति എന്നത്. ഈ ക്രിയയുടെ ലക്ഷ്യം 'പാഠഃ' पाठः ആണ്. അതായത്  ബാലകന്റെ പഠനം എന്ന ക്രിയയുടെ ഫലം (ലക്ഷ്യം) അനുഭവിക്കുന്നത്  'പാഠഃ' എന്ന നാമം (കർമ്മം) ആണ്. അതിനാൽ 'പാഠഃ' എന്ന നാമത്തിന്റെ ദ്വിതീയാവിഭക്തിരൂപമായ 'പാഠം' = പാഠത്തെ എന്ന് പ്രയോഗിച്ചു. പൊതുവെ ദ്വിതീയാവിഭക്തി മൂന്നു വിധത്തിൽ പ്രയോഗിക്കപ്പെടുന്നു.
1. കർമനിർദേശഃ कर्मनिर्देशः :- കർത്തരിപ്രയോഗത്തിൽ कर्तरिप्रयोगः കർമ്മപദത്തിന്റെ രൂപം. മുകളിൽ കൊടുത്ത ഉദാഹരണം തന്നെ. 'ബാലകഃ പാഠം പഠതി' 
ഇവിടെ 'പാഠഃ' എന്ന അകാരാന്തപുല്ലിംഗ ഏകവചനത്തിന്റെ ദ്വിതീയാവിഭക്തിയായ 'പാഠം' എന്ന പദം, "അം" എന്ന പ്രത്യയം ചേർന്നാണുണ്ടായത്. (പാഠ് + അം =പാഠം). മലയാളത്തിൽ 'പാഠത്തെ ' എന്നർത്ഥം.
എല്ലാ നാമങ്ങളുടെയും ദ്വിതീയാവിഭക്തിയുടെ ഏകവചനരൂപങ്ങൾ एकवचनरूपाणि ഇപ്രകാരം അനുസ്വാരത്തിലവസാനിക്കുന്നു. (अनुस्वारः ) അതുകൊണ്ടുതന്നെ അനുസ്വാരത്തിലവസാനിക്കുന്ന അകാരാന്തനപുംസകലിംഗം, (अकारान्तनपुंसकलिङ्गं) ഏകവചനരൂപത്തിന് एकवचनरूपं പ്രഥമാവിഭക്തിയും ദ്വിതീയാവിഭക്തിയും ഒരുപോലെയാണ്. ഫലം फलं = പഴം / പഴത്തെ. ( ദ്വിതീയാപ്രത്യയത്തിന് മലയാളത്തിൽ " എ " / " അത്തെ "/ " ഓട് " / " ഇലേക്ക് " എന്നിങ്ങനെ അർത്ഥങ്ങൾ വരാം. )
ഉദാ:- "രാമഃ ലക്ഷ്മണം പശ്യതി "  रामः लक्ष्मणं पश्यति = രാമൻ ലക്ഷ്മണനെ കാണുന്നു. ( 'ലക്ഷ്മണം' = ലക്ഷ്മണനെ )
"അധ്യാപകഃ ബാലകം പൃച്ഛതി " अध्यापकः बालकं पृच्छति = അദ്ധ്യാപകൻ ബാലകനോട്  ചോദിക്കുന്നു. ( 'ബാലകം' = ബാലകനോട് )
"രാമഃ സീതാം ആഹ്വയതി " रामः सीताम् आह्वयति = രാമൻ സീതയെ വിളിക്കുന്നു. ('സീതാം' सीतां = സീതയെ )
"ഗുരുഃ ശിഷ്യം ഉപദിശതി " गुरुः शिष्यम् उपदिशति = ഗുരു ശിഷ്യനെ ഉപദേശിക്കുന്നു. ( 'ശിഷ്യം' शिष्यं = ശിഷ്യനെ )
"ശിശുഃ ഫലം ഖാദതി " शिशुः फलं खादति = ശിശു പഴത്തെ തിന്നുന്നു. ( 'ഫലം' = പഴത്തെ )
ബാലികാ വിദ്യാലയം ഗച്ഛതി बालिका विद्यालयं गच्छति = ബാലിക വിദ്യാലയത്തിലേക്ക് പോകുന്നു. ( ' വിദ്യാലയം' = വിദ്യാലയത്തിലേക്ക് ) - ഇവിടെ ഒരുകാര്യം ശ്രദ്ധിക്കണം. "ഗമ് " गम् ധാതുവിന്റെ ക്രിയാരൂപമായ 'ഗച്ഛതി' = പോകുന്നു  എന്നത് സംസ്കൃതത്തിൽ സകർമ്മകക്രിയയാണ്. മലയാളത്തിൽ അങ്ങനെയല്ലെങ്കിലും. 'പോകുന്നു' എന്ന ക്രിയയുടെ ലക്ഷ്യം, 'വിദ്യാലയഃ' विद्यालयः എന്ന അകാരാന്തപുല്ലിംഗ ഏകവചനത്തിന്റെ അനുസ്വാരത്തിൽ അവസാനിക്കുന്ന ദ്വിതീയാവിഭക്തിരൂപമായ 'വിദ്യാലയം' എന്ന കർമ്മപദമാണ്. വിഭിന്ന അന്തങ്ങളിലുള്ള പദങ്ങളുടെ ദ്വിതീയാവിഭക്തിരൂപങ്ങൾ അവസാനം കൊടുക്കുന്നുണ്ട്. 
2. ദ്വികർമകദ്വിതീയാവിഭക്തിഃ द्विकर्मकद्वितीया:- ചില പ്രത്യേക ക്രിയാപദങ്ങൾക്ക് ഒരേവാക്യത്തിൽ രണ്ട് കർമ്മപദങ്ങൾ സംഭവിക്കാം. ഇങ്ങനെയുള്ളവയാണ് ദ്വികർമ്മകക്രിയകൾ द्विकर्मकक्रिया
ഉദാ:- പൃച്ഛതി पृच्छति = ചോദിക്കുന്നു
വദതി वदति = പറയുന്നു ; ബോധയതി बोधयति = ഉണർത്തുന്നു
പ്രാർഥയതി प्रार्थयति = ആവശ്യപ്പെടുന്നു ; നയതി नयति = കൊണ്ടുപോകുന്നു ; ഉപദിശതി उपदिशति = ഉപദേശിക്കുന്നു ; ആഹ്വയതി आह्वयति = വിളിക്കുന്നു
സ്മരതി स्मरति = ഓർമ്മിക്കുന്നു ; പ്രേഷയതി प्रेषयति = അയയ്ക്കുന്നു ; 
"അധ്യാപകഃ ഛാത്രം കാരണം പൃച്ഛതി " अध्यापकः छात्रं कारणं पृच्छति = അദ്ധ്യാപകൻ വിദ്യാർത്ഥിയോട് കാരണത്തെ ചോദിക്കുന്നു. (' ഛാത്രം / കാരണം ' ഇവ രണ്ടും കർമ്മപദങ്ങൾ. 'ഓട് '/'അത്തെ' - ചോദിക്കുന്നു, ആരോട്? വിദ്യാർത്ഥിയോട്. എന്തിനെ? കാരണത്തെ.)
"ജനകഃ പുത്രം കഥാം വദതി " जनकः पुत्रं कथां वदति = അച്ഛൻ പുത്രനോട് കഥയെ പറയുന്നു. ( പുത്രം/കഥാം = പുത്രനോട് / കഥയെ )
"ഗുരുഃ ശിഷ്യം ധർമം ബോധയതി" गुरुः शिष्यं धर्मं बोधयति = ഗുരു ശിഷ്യനോട് ധർമ്മത്തെ ഉണർത്തുന്നു. (ശിഷ്യം / ധർമം = ശിഷ്യനോട് / ധർമ്മത്തെ )
"യാചകഃ ധനികം ധനം പ്രാർഥയതി " याचकः धनिकं धनं प्रार्थयति = യാചകൻ ധനികനോട് ധനത്തെ ആവശ്യപ്പെടുന്നു. ( ധനികം/ധനം = ധനികനോട് / ധനത്തെ )
" ബാലികാ വിദ്യാലയം ലേഖനീം നയതി " बालिका विद्यालयं लेखनीं नयति = ബാലിക, വിദ്യാലയത്തിലേക്ക്  പേനയെ കൊണ്ടുപോകുന്നു. ( വിദ്യാലയം / ലേഖനീം = വിദ്യാലയത്തിലേക്ക് / പേനയെ )
ഇവിടെ രണ്ടുകർമ്മപദങ്ങൾക്കും ചേർന്ന സംസ്കൃത ദ്വിതീയാവിഭക്തിപ്രത്യയത്തിനു സമാനമായ വിഭിന്നമലയാളം പ്രത്യയങ്ങൾ ശ്രദ്ധിക്കുക.
3. ഉപപദദ്വിതീയാവിഭക്തിഃ :- "വിനാ "= കൂടാതെ
"അഭിതഃ" = സമീപം ; ഉഭയതഃ = ഇരുവശത്തും;
പരിതഃ = നാലുപുറവും  എന്നീ അവ്യയങ്ങൾക്കു മുൻപായി വരുന്ന നാമപദങ്ങൾ ദ്വിതീയാവിഭക്തിയിലാകണം. ഇതിൽ "വിനാ" എന്നതിനുമുൻപായി തൃതീയാ/പഞ്ചമീവിഭക്തികളും വരാം. അതുപോലെ "അധി "എന്ന ഉപസർഗ്ഗം ചേർന്നുവരുന്ന "വസതി"/"തിഷ്ഠതി"( ആശ്രയിച്ചുതാമസിക്കുന്നു / ആശ്രയിച്ചുനില്ക്കുന്നു) എന്നീ ക്രിയാപദങ്ങൾ സൂചിപ്പിക്കുന്ന സ്ഥലം ദ്വിതീയാവിഭക്തിയിലാവണം. 
ഉദാ:- "ജലം വിനാ മീനാഃ ന ജീവന്തി "= ജലത്തെ കൂടാതെ മത്സ്യങ്ങൾ ജീവിക്കുന്നില്ല. ( ജലം = ജലത്തെ - ദ്വിതീയാ)
" ഗ്രാമം അഭിതഃ അരണ്യാനി സന്തി " = ഗ്രാമത്തിനു സമീപം കാടുകൾ ഉണ്ട്. ( ഗ്രാമം - ദ്വിതീയാ )
" ഗൃഹം ഉഭയതഃ മാർഗൗ സ്തഃ " = വീടിനിരുവശവും 2വഴികൾ ഉണ്ട്. ( ഗൃഹം - ദ്വിതീയാ)
" നഗരം പരിതഃ ജലാശയഃ അസ്തി " = നഗരത്തെ ചുറ്റി ജലാശയം ഉണ്ട്.( നഗരം- ദ്വിതീയാ)
മുകളിൽപറഞ്ഞവ കൂടാതെ രണ്ട് ഉപസർഗ്ഗക്രിയകളും ഉപപദങ്ങളിൽ പെടുന്നു.
'അധിവസതി / അധിതിഷ്ഠതി ' ( 'അധി ' എന്ന ഉപസർഗ്ഗം )
" വ്യാഘ്രഃ വനം അധിവസതി" = വ്യാഘ്രം വനത്തെ ആശ്രയിച്ചുവസിക്കുന്നു. ( വനം- ദ്വിതീയാ)
" ചന്ദനവൃക്ഷാഃ മലയവനം അധിതിഷ്ഠന്തി" = 
ചന്ദനമരങ്ങൾ മലയവനത്തെ ആശ്രയിച്ചുനില്ക്കുന്നു. മേൽകൊടുത്ത ഉദാഹരണങ്ങളിൽ 'ഉപപദങ്ങളുടെ' ( വിനാ / അഭിതഃ / ഉഭയതഃ / പരിതഃ ) മുൻപിൽ ദ്വിതീയാ നാമങ്ങൾ ആണ് വരുന്നത്.
പ്രധാന അജന്തങ്ങളുടെയും ഹലന്തങ്ങളുടെയും ദ്വിതീയാവിഭക്തിരൂപങ്ങൾ മൂന്നുവചനങ്ങൾക്കും എങ്ങനെ മാറുന്നുവെന്നത് സിദ്ധരൂപം നോക്കിയാണ് മനസ്സിലാക്കേണ്ടത്. അതിനായി ക്രമത്തിൽ പുല്ലിംഗം,സ്ത്രീലിംഗം,നപുംസകലിംഗം എന്നിവയിൽ ഓരോന്നിലും വിഭിന്ന അജന്തങ്ങൾക്കും ഹലന്തങ്ങൾക്കും ഏഴുവിഭക്തിരൂപങ്ങളും നോക്കാം. പ്രഥമദർശനത്തിൽ ഹൃദിസ്ഥമാക്കുവാൻ പ്രയാസം തോന്നിയേക്കാം. എന്നാൽ വർണ്ണങ്ങളുടെ സൂക്ഷ്മതാളം സാവധാനം ഗ്രഹിക്കുന്നതിലൂടെ ഇത് സാദ്ധ്യമാകും.
***********************************************
അനുബന്ധം:- വിഭക്തി പ്രത്യയങ്ങൾ
പുല്ലിംഗപദങ്ങൾ:-
1. അകാരാന്ത "ബാല" ശബ്ദം:- ( ബാലൻ )
വിഭക്തിഃ.  ഏ.വ.          ദ്വി.വ.                   ബ.വ.
പ്ര.വി. -    ബാലഃ          ബാലൗ                ബാലാഃ
ദ്വി.വി. -    ബാലം          ബാലൗ                ബാലാൻ
തൃ.വി. -    ബാലേന     ബാലാഭ്യാം          ബാലൈഃ
ച.വി. -     ബാലായ     ബാലാഭ്യാം          ബാലേഭ്യഃ
പ.വി. -     ബാലാത്      ബാലാഭ്യാം         ബാലേഭ്യഃ
ഷ.വി. -    ബാലസ്യ      ബാലയോഃ      ബാലാനാം
സ.വി. -    ബാലേ         ബാലയോഃ      ബാലേഷു
***********************************************
( ഇതുപോലെ തന്നെയാണ് 'രാമ/വൃക്ഷ/ഗ്രന്ഥ' തുടങ്ങിയ അകാരാന്ത പുല്ലിംഗശബ്ദങ്ങളെല്ലാം.) ഇതെല്ലാം ഓർത്തിരിക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട്. ഇവിടെ ഏകവചനരൂപത്തിന്റെ പ്രത്യയങ്ങൾ 'ദ്വിതീയാ തൊട്ട് സപ്തമീ ' വരെ " അം/ഏന / ആയ/ ആത് / അസ്യ / ഏ "  ഇങ്ങനെയാണ്. ആറും ചേർത്തുപറഞ്ഞാൽ  " അമ്മേന ആയാത്തസ്യേ " എന്ന് ഓർമ്മിക്കാം! 
ദ്വിവചനങ്ങളുടെ കാര്യത്തിൽ ഏത് അന്തമായാലും പൊതുവായ രീതിതന്നെയാണുള്ളത്. ശ്രദ്ധിക്കണം.  ദ്വിവചനപ്രഥമാവിഭക്തിയും ദ്വിവചന ദ്വിതീയാവിഭക്തിയും ഒരുപോലെതന്നെ. തൃതീയാവിഭക്തി തൊട്ട് സപ്തമീവിഭക്തിവരെ അഞ്ച് രൂപങ്ങളുടെയും ദ്വിവചനപ്രത്യയങ്ങൾ 
" ഭ്യാം / ഭ്യാം /ഭ്യാം / ഓഃ /ഓഃ " എന്നാണ്. സകലമാന ദ്വിവചനങ്ങൾക്കും ബാധകമാണിത്. ഇനി ബഹുവചനങ്ങളുടെ കാര്യമെടുത്താൽ മുകളിൽ പട്ടികയിൽ കൊടുത്ത അകാരാന്ത പുല്ലിംഗശബ്ദങ്ങൾക്ക് 
'ദ്വിതീയാ' തൊട്ട് 'സപ്തമീ' വരെ പ്രത്യയങ്ങൾ 
" ആൻ / ഐഃ / ഏഭ്യഃ /ഏഭ്യഃ / ആനാം / ഏഷു "  എന്നാണ്. മറ്റ് അന്തങ്ങളിൽ പൊതുവായ ചില സാദൃശ്യങ്ങൾ കാണാം. അവ പിന്നീട് നോക്കാം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹സംസ്കൃതഭാഷാപരിചയം - 18🌹
                                                     രാജേന്ദ്രൻ.ഡി
തൃതീയാവിഭക്തിഃ तृतीयाविभक्तिः ( Instrumental Case ):- 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള 6  വിഭക്തികളുടെ അർത്ഥം സൂചിപ്പിക്കുന്ന കോഡിൽ (DR.BSOI ) തൃതീയാവിഭക്തിയെ സൂചിപ്പിച്ച് രണ്ടാമത്തെ അക്ഷരം R (Reason) അതായത് "ഹേതുവിനെ" ആണുദ്ദേശിക്കുന്നത്. പ്രത്യയാർത്ഥങ്ങൾ മലയാളത്തിൽ " കൊണ്ട് / ആൽ / ഓട് / ഊടെ" എന്നിങ്ങനെ. സാധാരണഗതിയിൽ "കൊണ്ട് / ആൽ " എന്നതാണ് മിക്കവാറും അർത്ഥം.  തൃതീയാവിഭക്തി അഞ്ചുവിധത്തിൽ പ്രയോഗിക്കപ്പെടാം.
1. കരണവാചകതൃതീയാ करणवाचकतृतीया ः-
(Instrumental)- " ബാലികാ അന്നം ചമസേന ഖാദതി " बालिका अन्नं चमसेन खादति = പെൺകുട്ടി ചോറിനെ സ്പൂൺകൊണ്ട് ( സ്പൂണിനാൽ ) തിന്നുന്നു. ഇവിടെ "തിന്നുന്നു खादति " എന്ന ക്രിയയോട് ആദ്യത്തെ ആകാംക്ഷ " ആര് " का എന്നതാണ്. ഉത്തരം, "ബാലികാ" बालिका  (കർത്താവ് कर्ता ). പിന്നീട് "ആരെ / എന്തിനെ कम् / किम् ". ഉത്തരം " അന്നം " अन्नं = ചോറിനെ ( കർമ്മം कर्म ). അടുത്തത് "എന്തുകൊണ്ട്" केन അഥവാ " എന്തിനാൽ" . ഉത്തരം "ചമസേന चमसेन " = സ്പൂൺകൊണ്ട്/ സ്പൂണിനാൽ ( 'കരണം'   അതായത് പ്രവൃത്തി ചെയ്യുന്ന ഉപകരണം  എന്നു ചിന്തിക്കാം ). 
***********************************************
(കഃ/കാ )    -   (കിം)    -  (കേന/കയാ)      ക്രിയ  ആര് - ആരെ/എന്തിനെ- ആരാൽ/എന്തിനാൽ
***********************************************
ബാലകഃ         പത്രം          ലേഖന്യാ         ലിഖതി
बालकः                पत्रं               लेखन्या           लिखति
(ബാലകൻ)കത്തിനെ)പേനയാൽ)എഴുതുന്നു)
ബാലികാ           അന്നം       ചമസേന   ഖാദതി
(ബാലിക)(ചോറിനെ)(സ്പൂണിനാൽ(തിന്നുന്നു)
വ്യാധഃ            ക്രൗഞ്ചം    ബാണേന     മാരയതി
व्याधः                क्रौञ्चं          बाणेन              मारयति
(വേടൻ) (പക്ഷിയെ) (അമ്പിനാൽ) (കൊല്ലുന്നു)
വയം -   നവദില്യാം -    വിമാനേന -   ഗച്ഛാമഃ
वयं            नवदिल्यां           विमानेन           गच्छामः
നാം- ദില്ലിയിലേക്ക്- വിമാനത്താൽ- പോകുന്നു
സാ   -      ഭോജനം     -    ഹസ്തേന.  -  ഖാദതി
सा                भोजनं                  हस्तेन               खादति
അവൾ - ഭക്ഷണം - കൈകൊണ്ട് - തിന്നുന്നു
***********************************************
2. ഭാവവാചകതൃതീയാ भाववाचकतृतीया:- ഇവിടെ തൃതീയാവിഭക്തിയിൽ ഉപകരണമാകുന്നത്  ഒന്നാം വിഭാഗത്തിൽ പറഞ്ഞതുപോലെ വസ്തുക്കളല്ല. (പേനയാൽ/ സ്പൂണിനാൽ/ അമ്പിനാൽ/ വിമാനത്താൽ / കൈകൊണ്ട് ) മറിച്ച് പ്രത്യേക മാനസികഭാവത്താലാണ്. ഉദാ:- ബാലഃ       വിദ്യാലയം         ഭയേന           ഗച്ഛതി
बालः              विद्यालयं              भयेन              गच्छति 
ബാലൻ -സ്കൂളിലേക്ക് -ഭയത്തോട് - പോകുന്നു
ഇവിടെ , 'പോകുന്നു ' - ആര്? -ബാലൻ (പ്രഥമാ)
എങ്ങോട്ട്? - സ്കൂളിലേക്ക് ( ദ്വിതീയാ)
എങ്ങിനെ ? - ഭയത്തോടുകൂടി (തൃതീയാ - ഇവിടെ ഭാവമാണ് )
അംബാ     ഭോജനം    സന്തോഷേണ      പചതി
अम्बा              भोजनं           सन्तोषेण                 पचति
അമ്മ ഭക്ഷണം സന്തോഷത്തോട്  ഉണ്ടാക്കുന്നു
ജനാഃ        വാർതാം     ദുഃഖേന    ശ്രുണ്വന്തി
जनाः              वार्तां             दुःखेन          श्रुण्वन्ति
ജനങ്ങൾ-വാർത്തയെ- ദുഃഖത്തോട് -കേൾക്കുന്നു
വനിതാഃ       ഗീതം        ലജ്ജയാ           ഗായന്തി
वनिताः              गीतं            लज्जया                गायन्ति          
സ്ത്രീകൾ   പാട്ടിനെ   നാണത്തോട്    പാടുന്നു
(ഭയേന/സന്തോഷേണ/ദുഃഖേന/കഷ്ടേന/ കോപേന/ ആനന്ദേന തുടങ്ങിയ പുല്ലിംഗപദങ്ങളും ലജ്ജയാ/ ത്വരയാ / അസൂയയാ/ ജാഗരൂകതയാ/ ഏകാഗ്രതയാ തുടങ്ങിയ സ്ത്രീലിംഗപദങ്ങളും ഭാവവാചകതൃതീയയുടെ ഉദാഹരണങ്ങളാണ്)
3. കർതൃവാചക തൃതീയാ कर्तृवाचकतृतीया (കർമണിപ്രയോഗേ कर्मणिप्रयोगे )
കർമണിപ്രയോഗത്തിൽ കർത്താവ് തൃതീയാവിഭക്തിയിലായിരിക്കും. (മുൻപ് സൂചിപ്പിച്ചതാണ്). ഉദാ:- പാഠഃ ബാലകേന പഠ്യതേ पाठः बालकेन पठ्यते 
= പാഠം ബാലകനാൽ പഠിക്കപ്പെടുന്നു. ഈ കർമ്മണിപ്രയോഗത്തിൽ കർമ്മമായ പാഠം ആണ് പ്രഥമാവിഭക്തിയിൽ (പാഠഃ ).  കർത്താവായ ബാലകൻ തൃതീയായിൽ (ബാലകേന ) എന്നും വരുന്നു.
പുത്രഃ ജനകേന പാല്യതേ पुत्रः जनकेन पाल्यते = പുത്രൻ ജനകനാൽ പാലിക്കപ്പെടുന്നു. ഇവിടെ കർത്താവായ ജനകൻ തൃതീയായിൽ (ജനകേന) എന്നായി. 
ബാലികാ അംബയാ ദൃശ്യതേ बालिका अम्बया दृश्यते = ബാലിക അമ്മയാൽ കാണപ്പെടുന്നു.
ഇവിടെ കർത്താവായ 'അംബാ' , 'അംബയാ' എന്ന് തൃതീയായിലായി. ഇപ്രകാരം കർമ്മണിപ്രയോഗത്തിൽ കർതൃപദങ്ങൾ തൃതീയായിലാവും.
4. ഉപപദതൃതീയാ उपपदतृतीया :- ഉപപദദ്വിതീയായിലുപയോഗിക്കുന്ന "വിനാ" विना എന്ന അവ്യയം തൃതീയായിലും ഉപയോഗിക്കാറുണ്ട്. ഉദാ:- മീനാഃ ജലേന വിനാ ന  ജീവന്തി मीनाः जलेन विना न जीवन्ति = മത്സ്യങ്ങൾ ജലത്തോടുകൂടാതെ ജീവിക്കുന്നില്ല. ഇവിടെ "വിനാ " എന്നതിനുമുൻപ്  "ജലേന" എന്ന് തൃതീയാ പ്രയോഗിച്ചു. അതുപോലെ "സഹ/ സാകം/ സാർധം/ സമം " सह/ साकम् / सार्धम् / समम् എന്നീ അവ്യയങ്ങളും ("കൂടെ" എന്നർത്ഥം) ഉപയോഗിക്കുമ്പോൾ അതിനുമുൻപ് തൃതീയാനാമപദങ്ങൾ ഉപയോഗിക്കണം. രാമേണ സഹ സീതാ വനം ഗച്ഛതി = രാമനോടു കൂടെ സീത വനത്തിലേക്ക് പോകുന്നു.
രാമേണ സാകം ലക്ഷ്മണഃ അപി വനം ഗച്ഛതി
= രാമനോടു കൂടെ ലക്ഷ്മണനും വനത്തിലേക്ക് പോകുന്നു.
സീതയാ സാർധം രാമഃ വനം അഗച്ഛത് = സീതയോടു കൂടെ രാമൻ വനത്തിലേക്ക് പോയി. 
ലക്ഷ്മണേന സമം രാമഃ  വനം ഗതവാൻ = ലക്ഷ്മണനോടു കൂടെ രാമൻ വനത്തിലേക്ക് പോയി. ഇതുകൂടാതെ "അലം " (യഥേഷ്ടം) എന്ന അവ്യയത്തിനോടുചേർന്നും തൃതീയാനാമപദങ്ങൾ കാണാം. (അലം അഹങ്കാരേണ = യഥേഷ്ടം അഹങ്കാരത്തോട് )
(അലം നിദ്രയാ = യഥേഷ്ടം ഉറക്കത്തോട് )
(അലം ജല്പനേന = മതിയാവുംപോലെ ജല്പനത്തോട്) ( ക്രോധഃ / ലജ്ജാ/ ദുരാശാ / ദുഃഖം ) എന്നീ നാമപദങ്ങൾ തൃതീയായിൽ " അലം" ചേർത്തുപയോഗിക്കാം. 
മേൽ ഉദാഹരണങ്ങളിലെല്ലാം ഉപപദങ്ങളൊത്ത് തൃതീയാനാമങ്ങൾ വരുന്നത് ശ്രദ്ധിക്കുക. 
5. വിശിഷ്ടപ്രയോഗതൃതീയാ विशिष्टप्रयोगतृतीया :- "മാസേന അധീതേ "= മാസംകൊണ്ട് (മാസം മുഴുവൻ) പഠിക്കുന്നു. 
വർഷേണ ലഭതേ = വർഷംകൊണ്ട് (കൊല്ലം മുഴുവൻ) ലഭിക്കുന്നു.
സമവസ്ത്രേണ ഛാത്രഃ = യൂണിഫോമിനാൽ വിദ്യാർത്ഥി 
ഇതുപോലെ ചില വിശേഷപ്രയോഗങ്ങളിലും തൃതീയാവിഭക്തി പ്രത്യക്ഷപ്പെടുന്നു.
🌹അനുബന്ധം :-
***********************************************
ആകാരാന്ത സ്ത്രീലിംഗശബ്ദഃ " സീതാ"
പ്ര-  സീതാ               സീതേ                         സീതാഃ
ദ്വി-  സീതാം             സീതേ                         സീതാഃ
തൃ- സീതയാ           സീതാഭ്യാം                സീതാഭിഃ
ച-  സീതായൈ      സീതാഭ്യാം                സീതാഭ്യഃ
പ-  സീതായാഃ         സീതാഭ്യാം               സീതാഭ്യഃ
ഷ- സീതായാഃ         സീതയോഃ             സീതാനാം
സ- സീതായാം        സീതയോഃ             സീതാസു
***********************************************
ഇതുപോലെ തന്നെയാണ് 'ശാലാ/ ഗീതാ/അംബാ/ ബാലാ/ ബാലികാ/ കഥാ/ വിദ്യാ/ ഭാഷാ/ അഗ്രജാ/ അനുജാ/ കലാ/ പ്രജാ/ ശാഖാ/ മാലാ/ മാത്രാ/ .......' മുതലായ ആകാരാന്ത സ്ത്രീലിംഗ പദങ്ങളുടെയും വിഭക്തിരൂപങ്ങൾ!
ഇവിടെ ഏകവചനപ്രത്യയങ്ങൾ ദ്വിതീയാ മുതൽ സപ്തമീ വരെ " ആം/അയാ/ആയൈ/ആയാഃ/ആയാഃ/ ആയാം " എന്ന് ഓർക്കണം.
ദ്വിവചനത്തിന് സർവ്വത്ര പ്രഥമാ/ദ്വിതീയാ വിഭക്തികൾ ഒരുപോലെ. കൂടാതെ തൃതീയാ തൊട്ട് സപ്തമീ വരെ " ഭ്യാം/ഭ്യാം/ഭ്യാം/ഓഃ/ഓഃ " എന്നാണല്ലോ! ഇവിടെ ബഹുവചനത്തിന് പ്രഥമാ/ദ്വിതീയാ ഒരുപോലെ. ശേഷം " ഭിഃ/ഭ്യഃ /ഭ്യഃ /നാം / സു " എന്നോർക്കാം. ഇവിടെ ഏകവചനത്തിൽ പഞ്ചമീ/ഷഷ്ഠീ ഒരുപോലെ. ബഹുവചനത്തിൽ ചതുർഥീ/ പഞ്ചമീ ഒരുപോലെ. മിക്കവാറും ഈ പ്രത്യേകതകൾ കാണാം. പ്രത്യയങ്ങൾ കഴിയുന്നതും
 കണ്ഠസ്ഥീകരിക്കേണ്ടത് ആവശ്യമാണ്.
***********************************************
പ്രയോഗപരിചയം :- 
1. വലയങ്ങൾക്കകത്തുള്ള പദങ്ങളുടെ ദ്വിതീയാവിഭക്തിരൂപങ്ങളുപയോഗിച്ച് പൂരിപ്പിക്കുക :- 
ബാലകഃ ( പാഠഃ ) പഠതി
ബാലികാ ( നിദ്രാ ) കരോതി
അംബാ ( പുത്രഃ ) ആഹ്വയതി
ഭക്താഃ ( ദേവഃ ) പശ്യന്തി
വാനരാഃ (ഫലാനി ) ഖാദന്തി
അധ്യാപകഃ (ഛാത്രഃ) ( പ്രശംസാ ) കരോതി
ഗുരുഃ ( ശിഷ്യഃ ) ( ഗീതാ ) ശൃണോതി
2. തൃതീയാവിഭക്തിരൂപത്താൽ പൂരിപ്പിക്കുക:-
കർഷകഃ ( ഹസ്തഃ ) സേചനം കരോതി
പക്ഷിണഃ ( പത്രം ) ഡയന്തേ
ക്രൗഞ്ചഃ ( ബാണഃ ) പതിതവാൻ
രാമഃ ( സന്തോഷഃ ) വനം അഗച്ഛത്
ലക്ഷ്മണഃ ( രാമഃ ) സഹ യാഗരക്ഷാർഥം വിശ്വാമിത്രം അനുഗതവാൻ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


🌹 സംസ്കൃതഭാഷാപരിചയം-19🌹
                                                    രാജേന്ദ്രൻ ഡി
ചതുർഥീവിഭക്തിഃ ( Dative Case ) :- നാമപദങ്ങളുടെ അവസാനഭാഗത്ത് അക്ഷരങ്ങൾക്കു വരുന്ന മാറ്റങ്ങളാണല്ലോ വിഭക്തിപ്രത്യയങ്ങൾ അഥവാ 'സുപ് ' പ്രത്യയങ്ങൾ. പ്രഥമാവിഭക്തിക്ക് നാമപദത്തിന്റെ സാധാരണ രൂപമെന്നതുകൊണ്ട് 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള 6 വിഭക്തികളുടെ അർത്ഥം സൂചിപ്പിക്കുവാൻ നമ്മൾ കണ്ട 'കോഡ് ' ആണ് " DR.BSOI " എന്നത്. D എന്നത് ദ്വിതീയാവിഭക്തിയെക്കുറിക്കുന്ന Destination അഥവാ ക്രിയയുടെ ലക്ഷ്യം. R എന്നത് തൃതീയാവിഭക്തിയെ സൂചിപ്പിക്കുന്ന Reason അഥവാ ക്രിയയുടെ ഹേതു/ഉപകരണം. അടുത്തതായി ചതുർഥീവിഭക്തിയെ കുറിക്കുന്ന B എന്ന അക്ഷരം Beneficiary അഥവാ ക്രിയയുടെ ഗുണഭോക്തൃത്വം സൂചിപ്പിക്കുന്നു. ചതുർഥീവിഭക്തിഃ, സംപ്രദാനകാരക സൂചകമാണ്. അതായത് കർത്താവ് ചെയ്യുന്ന ക്രിയ അഥവാ പ്രവൃത്തി ആർക്കുവേണ്ടിയാണ്, അല്ലെങ്കിൽ പ്രവൃത്തിയുടെ ഗുണം അനുഭവിക്കുന്നത് 'ആരാണോ/ എന്താണോ'  ആ നാമത്തിനാണ്
 ചതുർഥീവിഭക്തിപ്രയോഗം വരേണ്ടത്. ( പ്രത്യയാർത്ഥം "ആയിക്കൊണ്ട് " എന്നതാണ്.) സാധാരണയായി ആർക്കെങ്കിലും എന്തെങ്കിലും " നല്കുക" അഥവാ "പ്രദാനം" ചെയ്യുക എന്ന അർത്ഥം വരുന്ന വാക്യങ്ങളിൽ ആർക്കാണോ കിട്ടുന്നത്, അവർ ചതുർത്ഥീവിഭക്തിയിൽ പറയപ്പെടണം. സ്വീകരിക്കേണ്ടയാൾ അത് സ്വീകരിച്ചില്ലെങ്കിലും നല്കുന്നയാൾ (കർത്താവ്) അങ്ങനെയുദ്ദേശിച്ചാൽ വാങ്ങേണ്ടയാളിനെ ചതുർത്ഥീവിഭക്തിയിൽ  പ്രയോഗിക്കണം. ചിലപ്പോൾ ഗുണഭോക്താവിന് ലഭിക്കുന്നത് ദ്രവ്യപദാർത്ഥങ്ങളാവാം. മറ്റുചിലപ്പോൾ ചില പ്രത്യേകഭാവസൂചകങ്ങളോ ഗുണസൂചകങ്ങളോ ആവാം. ഇതനുസരിച്ച് ചതുർത്ഥീവിഭക്തി സംപ്രദാന/ഗുണഭോക്തൃ സൂചിതങ്ങൾ, ഭാവവാചക/ഗുണവാചക സൂചിതങ്ങൾ, ക്രിയാവിശേഷണ സൂചിതങ്ങൾ, ലക്ഷ്യാർത്ഥസൂചിതങ്ങൾ, മറ്റുചില വിശിഷ്ടപ്രയോഗങ്ങൾ എന്നിങ്ങനെ വിവിധതരത്തിലാവാം.
1. സംപ്രദാന / ഗുണഭോക്തൃസൂചകം :- ഇവിടെ 'കൊടുക്കുക' = "ദദാതി / യച്ഛതി " എന്ന ക്രിയ വരുമ്പോൾ ആർക്കാണോ കിട്ടുന്നത് ( ഗുണഭോക്താവ് ) അവരെ ചതുർത്ഥീവിഭക്തിയിൽ പറയണം. ഉദാ :- അംബാ 'ബാലകായ' അന്നം ദദാതി 
അമ്മ ബാലകനായിക്കൊണ്ട്  ചോറിനെ കൊടുക്കുന്നു.
കൊടുക്കുന്നു (ക്രിയ) - ആര് കൊടുക്കുന്നു?
അമ്മ (കർത്താവ് ) കൊടുക്കുന്നു
എന്തിനെ കൊടുക്കുന്നു?
ചോറിനെ ( കർമ്മം ) കൊടുക്കുന്നു.
ആർക്കായിക്കൊണ്ട് (ആർക്കുവേണ്ടി ) കൊടുക്കുന്നു? ( സംപ്രദാനം )
ബാലകനായിക്കൊണ്ട് ( ബാലകായ ) കൊടുക്കുന്നു.
( അമ്മയുടെ ചോറുകൊടുക്കൽ പ്രവൃത്തിയുടെ ഗുണം ലഭിക്കേണ്ടത് ( Beneficiary ) ബാലകനാണ്. അതിനാൽ 'ബാലകഃ ' എന്ന നാമത്തിന്റെ ചതുർത്ഥീവിഭക്തി " ബാലകായ " എന്നു പ്രയോഗിച്ചു.
ജനകഃ  ബാലികായൈ  പുസ്തകം  യച്ഛതി
അച്ഛൻ  ബാലികയ്ക്കായി പുസ്തകത്തെ  കൊടുക്കുന്നു
ഛാത്രഃ  മിത്രായ  ലേഖനീം  ദദാതി
വിദ്യാർത്ഥി സുഹൃത്തിനായി പേനയെ നല്കുന്നു.
പുത്രഃ അംബായൈ ഔഷധം ക്രീണാതി
മകൻ  അമ്മയ്ക്കുവേണ്ടി  മരുന്നിനെ വാങ്ങുന്നു. ( വാങ്ങിയ മരുന്നിന്റെ ഗുണഭോക്താവ് അമ്മയാണ്. )
ആരക്ഷകാഃ സര് വകാരായ നിയമം ചാലയന്തി
പോലീസുകാർ സർക്കാരിനായി നിയമത്തെ നടത്തുന്നു.
കവിഃ സഹൃദയായ കവിതാം രചയതി
കവി സഹൃദയനുവേണ്ടി കവിതയെ രചിക്കുന്നു.
2. ഭാവവാചക/ഗുണവാചകസൂചിതചതുർഥീ:- വ്യക്തിയോടോ വസ്തുവിനോടോ ചില പ്രത്യേക ഭാവങ്ങളോ വികാരങ്ങളോ തോന്നുന്നു എങ്കിൽ ആ വ്യക്തി / വസ്തു  മുതലായവ ചതുർത്ഥീവിഭക്തിയിൽ പറയപ്പെടണം. 
( ക്രുധ്യതി = ദേഷ്യപ്പെടുന്നു / ദ്രുഹ്യതി = ദ്രോഹിക്കുന്നു / ഈർഷ്യതി = കോപിക്കുന്നു / അസൂയതി = അസൂയപ്പെടുന്നു / രോചതേ = ഇഷ്ടമാവുന്നു / സ്പൃഹയതി = ആഗ്രഹിക്കുന്നു
മുതലായ പദങ്ങൾ ഇപ്രകാരം ഭാവ/വികാര സൂചകങ്ങളാണ്. )  ഉദാ:- ഗുരുഃ ശിഷ്യായ ക്രുധ്യതി = ഗുരു ശിഷ്യനായിക്കൊണ്ട് ദേഷ്യപ്പെടുന്നു. ( മലയാളത്തിൽ സാധാരണ ശിഷ്യനോട് ദേഷ്യപ്പെടുന്നു എന്നാണ് പ്രയോഗിക്കാറ്. പക്ഷെ വ്യാകരണപരമായ കൃത്യതയിൽ ഗുരു ദേഷ്യപ്പെടുന്നതിന്റെ പ്രഭാവം ശിഷ്യന് എന്നരീതിയിൽ ചതുർത്ഥീ വിഭക്തിയാണ് പ്രയോഗിക്കേണ്ടത്. അപൂർവ്വം ദ്വിതീയാവിഭക്തിയിലും ചില പദങ്ങൾ ഉപയോഗിച്ചുപോവാറുണ്ട്. )
നീചജനാഃ സജ്ജനേഭ്യഃ ദ്രുഹ്യന്തി = നീചജനങ്ങൾ സജ്ജനങ്ങൾക്കായി ദ്രോഹിക്കുന്നു. ( ദ്രോഹം അനുഭവിക്കുന്നത് സജ്ജനങ്ങൾ ആയതിനാൽ ഗുണഭോക്താക്കൾ.)
മാർജ്ജാരഃ മൂഷകായ ഈർഷ്യതി = പൂച്ച എലിക്കായി കോപിക്കുന്നു.
ദരിദ്രഃ ധനികായ അസൂയതി = ദരിദ്രൻ ധനികനായി അസൂയപ്പെടുന്നു (ധനികനോട്)
അനുജഃ പുഷ്പേഭ്യഃ സ്പൃഹയതി = അനുജൻ പുഷ്പങ്ങൾക്കായി ഇഷ്ടപ്പെടുന്നു.
'രോചതേ' = രുചിക്കുന്നു(ഇഷ്ടമാവുന്നു) എന്ന ക്രിയ എന്തെങ്കിലും വസ്തു ആർക്കാണോ രുചികരം / ഇഷ്ടം അവരെ സൂചിപ്പിക്കുവാൻ ചതുർത്ഥീവിഭക്തിയിൽ പ്രയോഗിക്കണം. 
ബാലികായൈ ദുഗ്ധം രോചതേ = ബാലികയ്ക്കായി പാൽ ഇഷ്ടമാവുന്നു.
ഛാത്രായ സംസ്കൃതം രോചതേ = വിദ്യാർത്ഥിക്കായി സംസ്കൃതം ഇഷ്ടമാവുന്നു.
( ഇവിടെ ദുഗ്ധം / സംസ്കൃതം എന്നീ നപുംസകപദങ്ങൾ പ്രഥമാവിഭക്തിയിൽ കർതൃപദങ്ങളാണ്. 'രോചതേ' , എന്നത് 'അകർമകക്രിയ' യാണ്. )
3. ക്രിയാവിശേഷണസൂചിതങ്ങൾ :- "തുമുൻ " എന്ന കൃദന്തപ്രത്യയം ക്രിയാധാതുവിനോട് ചേർത്താൽ "പ്രവൃത്തി ചെയ്യുന്നതിനായിക്കൊണ്ട് " എന്ന അർത്ഥത്തിലുള്ള ' ക്രിയാവിശേഷണ' മാവും. 
ഉദാ:- ബാലകഃ പഠിതും വിദ്യാലയം  ഗച്ഛതി = 
ബാലകൻ പഠനത്തിനായിക്കൊണ്ട് വിദ്യാലയത്തിലേക്ക് പോകുന്നു. ഇവിടെ "പഠിതും " (പഠനത്തിനായി) എന്ന (തുമുൻ ) ക്രിയാവിശേഷണം യഥാർത്ഥത്തിൽ ചതുർത്ഥീ വിഭക്തിയുടെ അതേ അർത്ഥത്തിലാണ്. കൂടാതെ "ല്യൂട് " എന്ന പ്രത്യയാന്തങ്ങളിലെ കൃദന്തങ്ങൾ ("അനം /അണം " എന്നവസാനിക്കുന്നതരം ക്രിയാനാമങ്ങൾ - പഠനം/ഗമനം/പചനം /ഭോജനം/  പൂരണം / ധാവനം /ഖാദനം / ദർശനം മുതലായ) നാമരൂപങ്ങളായതിനാൽ ഇവയുടെ ചതുർത്ഥീവിഭക്തിരൂപങ്ങൾ ഉപയോഗിക്കാറുണ്ട്. ഉദാ:- ബാലകഃ 'പഠനായ' വിദ്യാലയം ഗച്ഛതി = ബാലകൻ പഠനത്തിനായി വിദ്യാലയത്തിൽ പോകുന്നു. ഇത് നമ്മൾ മുൻപു പറഞ്ഞ "തുമുൻ" പ്രത്യയാന്ത പ്രയോഗത്തിനു തുല്യമാണ്.( ബാലകഃ പഠിതും വിദ്യാലയം ഗച്ഛതി). രണ്ടുസമാനപ്രയോഗങ്ങളെയും ഉദാഹരണങ്ങളാൽ മനസ്സിലാക്കാം. 
ബാലികാ ലേഖിതും ലേഖനീം ഗൃഹ്ണാതി
ബാലികാ ലേഖനായ ലേഖനീം ഗൃഹ്ണാതി
( ബാലികാ എഴുതുവാനായി/എഴുത്തിനായി പേനയെ എടുക്കുന്നു)
അംബാ പാത്രം പ്രക്ഷാളയിതും ഉക്തവതീ
അംബാ പാത്രം പ്രക്ഷാളനായ ഉക്തവതീ
(അമ്മ പാത്രം കഴുകുവാനായി / കഴുകലിനായി പറഞ്ഞു )
ഭക്താഃ ദേവം ദൃഷ്ടും മന്ദിരം ഗതവന്തഃ
ഭക്താഃ ദേവം ദർശനായ മന്ദിരം ഗതവന്തഃ
(ഭക്തൻമാർ ദേവനെ കാണുവാൻ / കാഴ്ചയ്ക്കായി മന്ദിരത്തിലേക്ക് പോയി )
(ഇവിടെ "പാത്രപ്രക്ഷാളനായ"; "ദേവദർശനായ"  തുടങ്ങി സമാസപ്രയോഗത്തിലേ പറയാറുള്ളുവെന്നത് സമാസപഠനത്തിൽ മനസ്സിലാക്കാം)
4. ലക്ഷ്യാർത്ഥസൂചിതങ്ങൾ :- സാധാരണഗതിയിൽ ലക്ഷ്യാർത്ഥമായി ഉപയോഗിക്കുന്നത് ദ്വിതീയാവിഭക്തിയാണെന്ന് മുൻപ് കണ്ടുവല്ലോ. എന്നാൽ ലക്ഷ്യർത്ഥക / ഗത്യർത്ഥക ക്രിയകളായ " ഗച്ഛതി / യാതി " ( പോകുന്നു) ;   "ആഗച്ഛതി " ( വരുന്നു ) എന്നിവ ഉപയോഗിക്കുമ്പോൾ കർമപദം ചതുർത്ഥീവിഭക്തി നാമമായും വിശേഷാർത്ഥത്തിൽ  ഉപയോഗിക്കാറുണ്ട്.
ഉദാ:- ഗൃഹായ ഗച്ഛതി = വീടുപിടിക്കുവാനായി പോകുന്നു. ( മഴവരുന്നതിനുമുമ്പ്)
വിത്തകോശായ യാതി = ബാങ്കിലെത്താനായി പോകുന്നു. ( കാശ് അത്യാവശ്യം )
രുഗ്ണാലയായ ആഗച്ഛതി  = ആശുപത്രിയിലെത്തിപ്പെടാനായി വരുന്നു. ( അടിയന്തിര ചികിത്സാർത്ഥം)
( വിശേഷ സന്ദർഭത്തിലല്ലെങ്കിൽ ഇവിടെ ദ്വിതീയാവിഭക്തി ഉപയോഗിച്ചാൽ മതി
'ഗൃഹം ഗച്ഛതി / വിത്തകോശം യാതി /  രുഗ്ണാലയം ആഗച്ഛതി' )
5. വിശിഷ്ടപ്രയോഗങ്ങൾ :-  "നമഃ /  സ്വസ്തി / സ്വാഹാ / അലം / വഷട് / സ്വധാ " എന്നീ ശബ്ദങ്ങൾ പ്രയോഗിക്കുമ്പോൾ ആരെയാണോ ഉദ്ദേശിക്കുന്നത് അവർ ചതുർത്ഥീവിഭക്തിയിൽ വരണം. ഉദാ :-  ഗുരവേ  നമഃ ( ഗുരുവിനായി നമസ്ക്കാരം)
പ്രജാഭ്യഃ സ്വസ്തി ( പ്രജകൾക്കായി സ്വസ്തി )
അഗ്നയേ സ്വാഹാ ( മന്ത്രം) /  പിതൃഭ്യഃ സ്വധാ ( പിതൃക്കൾക്കായി ബലി )
ഇന്ദ്രായ വഷട് ( മന്ത്രം ) / ഹരിതേഭ്യഃ അലം ( പര്യാപ്തം)
"ഉപദിശതി " (ഉപദേശിക്കുന്നു ) എന്ന ക്രിയയിൽ ആർക്കുവേണ്ടിയാണോ ഉപദേശം, അവർ ചതുർത്ഥിയിൽ വരണം.
ആചാര്യഃ ശിഷ്യായ ധർമം ഉപദിശതി = ആചാര്യൻ ശിഷ്യനായി ധർമ്മത്തെ ഉപദേശിക്കുന്നു. 
ചതുർത്ഥീവിഭക്തിയുടെ അതേ ഉപയോഗം തരുന്ന ശബ്ദമാണ്  " അർഥം " എന്നത്. പ്രധാനമായി മുൻപുസൂചിപ്പിച്ച "ല്യൂട് " പ്രത്യയങ്ങൾ ചേർന്ന കൃദന്തങ്ങളായ " പഠനം / ചലനം / നടനം / അടനം / നർതനം / പ്രശ്നം " മുതലായ പദങ്ങൾക്കൊടുവിൽ " അർഥം " ചേർത്താൽ ചതുർഥീവിഭക്തിയുടെ ആശയം ലഭിക്കും.ഉദാ:- " പഠനാർഥം = പഠനത്തിനായി = പഠനായ " 
ചലനാർഥം = ചലനത്തിനായി = ചലനായ
നടനാർഥം = നടനത്തിനായി = നടനായ
നർതനാർഥം=നർത്തനത്തിനായി = നർതനായ
പ്രശ്നാർഥം= ചോദ്യത്തിനായി = പ്രശ്നായ
ചതുർത്ഥീവിഭക്തിപ്രത്യയം ഉപയോഗിക്കുന്നതിലും എളുപ്പം "അർഥം " ശബ്ദം ഉപയോഗിക്കാം. 
പുത്രായ = പുത്രനായി = പുത്രാർഥം
ബാലികായൈ=ബാലികയ്ക്കായി= ബാലികാർഥം
ജലായ = ജലത്തിനായി = ജലാർഥം
പിത്രേ = പിതാവിനായി = പിത്രർഥം
മാത്രേ = മാതാവിനായി = മാത്രർഥം
മോചനായ = മോചനത്തിനായി = മോചനാർഥം
പൊതുവിൽ നോക്കിയാൽ ചതുർത്ഥീവിഭക്തിക്ക്  ഗുണഭോക്തൃത്വം എന്ന ബന്ധം തന്നെയാണ് സൂക്ഷ്മാർത്ഥത്തിൽ യോജിക്കുക.
🌹 അനുബന്ധം :- 
ഇകാരാന്തപുല്ലിംഗശബ്ദഃ"കവി"(കാവ്യകാരൻ)
പ്ര -   കവിഃ                         കവീ              കവയഃ
ദ്വി-    കവിം                         കവീ              കവീൻ
തൃ-    കവിനാ                     കവിഭ്യാം       കവിഭിഃ
ച-      കവയേ                    കവിഭ്യാം.       കവിഭ്യഃ
പ-      കവേഃ                       കവിഭ്യാം        കവിഭ്യഃ
ഷ-     കവേഃ                       കവ്യോഃ         കവീനാം
സ -    കവൗ                        കവ്യോഃ         കവിഷു
(ഇതുപോലെയാണ് 'രവിഃ / സഖിഃ / പാണിഃ / പതിഃ / കപിഃ / ധ്വനിഃ / മുനിഃ / നിധിഃ /ഗിരിഃ /അരിഃ / ഋഷിഃ / പാണിഃ / മണിഃ / അളിഃ / രശ്മിഃ / സാരഥിഃ / സൂരിഃ/ അതിഥിഃ ' മുതലായ പദങ്ങളും )
ഇകാരാന്ത സ്ത്രീലിംഗ "മതി " ശബ്ദഃ (ബുദ്ധി)
പ്ര-    മതിഃ                       മതീ                    മതയഃ
ദ്വി -   മതിം                      മതീ                     മതീഃ
തൃ -  മത്യാ                      മതിഭ്യാം              മതിഭിഃ
ച-    മതയേ /മത്യൈ   മതിഭ്യാം              മതിഭ്യഃ
പ-    മതേഃ/മത്യാഃ         മതിഭ്യാം              മതിഭ്യഃ
ഷ -  മതേഃ/മത്യാഃ         മത്യോഃ                മതീനാം
സ -  മതൗ/മത്യാം         മത്യോഃ                മതിഷു
( മിക്കവാറും "തിഃ " എന്നവസാനിക്കുന്ന ശബ്ദങ്ങൾ, കൂടാതെ "ഭൂമിഃ / വൃഷ്ടിഃ / കേളിഃ / ദൃഷ്ടിഃ /  രുചിഃ / സരണിഃ / തരിഃ / താരണിഃ  തുടങ്ങിയ പദങ്ങളും  ഇതുപോലെയാണ്.)
ഈകാരാന്തസ്ത്രീലിംഗ"നദീ " ശബ്ദഃ
പ്ര-     നദീ                      നദ്യൗ                    നദ്യഃ
ദ്വി -    നദീം                    നദ്യൗ                     നദീഃ
തൃ  -  നദ്യാ                    നദീഭ്യാം                 നദീഭിഃ
ച   -  നദ്യൈ                 നദീഭ്യാം                 നദീഭ്യഃ
പ   -  നദ്യാഃ                   നദീഭ്യാം                 നദീഭ്യഃ
ഷ  -  നദ്യാഃ                   നദ്യോഃ                   നദീനാം
സ  -  നദ്യാം                  നദ്യോഃ                   നദീഷു
( ഗൗരീ / അംഗുലീ / ദാസീ / ദേവീ / വാണീ/ വേണീ / നാരീ /രജനീ / തരുണീ / മാലതീ / പത്നീ / സ്ഥാലീ / പേഷണീ / കർതരീ / മാർജനീ തുടങ്ങിയ പദങ്ങളും ഇതുപോലെ )
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 20 🌹
                                                     രാജേന്ദ്രൻ.ഡി
പഞ്ചമീവിഭക്തിഃ  ( Ablative Case ):- നാമപദങ്ങളുടെ 'പ്രഥമാ' മുതൽ 'സപ്തമീ' വരെയുള്ള ഏഴു വിഭക്തികളിൽ നാമത്തിന്റെ സാധാരണരൂപമായ പ്രഥമാവിഭക്തി ( രാമഃ/സീതാ/വനം/സഃ/സാ / ഭവാൻ /അഹം/ ത്വം /ബാലികാ/വിദ്യാലയഃ/വൃക്ഷഃ/മിത്രം ) ഒഴിച്ചാൽ 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള ആറ് വിഭക്തികളുടെ അർത്ഥം ഓർമ്മിക്കുവാനായി നമ്മൾ കുറിച്ച സൂത്രപദമാണ് "DR.BSOI".  ഇതിൽ D എന്നത് ദ്വിതീയാ ( Destination)= ലക്ഷ്യാർത്ഥ സൂചകവും, R എന്നത് തൃതീയാ (Reason)= കാരണ സൂചകവും, B എന്നത് ചതുർഥീ ( Beneficiary )= ഗുണഭോക്തൃ സൂചകവും, S എന്നത് പഞ്ചമീ ( Separation )= വേർപാട് സൂചകവും, O എന്നത് ഷഷ്ഠീ ( Ownership )= ഉടമസ്ഥാവകാശ സൂചകവും, I എന്നത് സപ്തമീ ( Inside )= സ്ഥാനസൂചകവും ആകുന്നു. ആയതിനാൽ ഇന്ന് നമ്മൾ S എന്ന അക്ഷരസൂചിതമായ Separation അഥവാ വേർപാടിനെ സൂചിപ്പിക്കുന്ന പഞ്ചമീവിഭക്തി പരിശോധിക്കുന്നു. പ്രത്യയാർത്ഥം പ്രധാനമായി "അതിങ്കൽനിന്ന് / കാൾ / കാരണം " എന്നിവയാണ്. ആരിൽനിന്ന്/ എവിടെനിന്ന് / എന്തിൽനിന്ന് വേർപാട് എന്നവിധത്തിൽ സൂചിപ്പിക്കുന്ന ക്രിയകൾ/ അഥവാ മറ്റുവിശേഷപ്രയോഗങ്ങൾ, ഗുണവാചക താരതമ്യസൂചക "കാൾ" പ്രയോഗം എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗങ്ങൾ പഞ്ചമീവിഭക്തിക്കുണ്ട്. 
1. വേർപാടുസൂചകം :- ആരിൽനിന്ന് / എവിടെനിന്ന് / എന്തിൽനിന്ന് വേർപെടുന്നുവോ അവ പഞ്ചമിയിൽ പ്രയോഗിക്കണം. ഉദാ:- വൃക്ഷാത് ഫലം പതതി = വൃക്ഷത്തിൽനിന്ന് പഴം വീഴുന്നു. പതതി = 'വീഴുന്നു '-ക്രിയാ ; ആര്/ എന്ത് വീഴുന്നു? - ഫലം = പഴം (കർത്താവ് ) വീഴുന്നു ; എന്തിൽനിന്ന്/ എവിടെനിന്ന് വീഴുന്നു? - വൃക്ഷാത് = വൃക്ഷത്തിൽനിന്ന് ( പഞ്ചമി ) വീഴുന്നു. ഫലം വൃക്ഷത്തിൽ നിന്ന് വേർപെട്ടു.
ബാലകഃ വിദ്യാലയാത് ആഗച്ഛതി = ബാലകൻ വിദ്യാലയത്തിൽനിന്ന് വരുന്നു.( വിദ്യാലയത്തിൽനിന്ന് വേർപാട് )
സഃ ആലപ്പുഴനഗരാത്  ആഗച്ഛതി = അവൻ ആലപ്പുഴനഗരത്തിൽനിന്ന് വരുന്നു. (ആലപ്പുഴനഗരത്തിൽനിന്ന് വേർപാട് )
ബിഭേതി /ത്രസ്യതി = ഭയപ്പെടുന്നു ; നന്ദതി = സന്തോഷിക്കുന്നു ; ജീവതി = ജീവിക്കുന്നു ; ഗ്ലായതി = വിളറുന്നു ; പ്രവഹതി = ഒഴുകുന്നു ; രക്ഷതി = രക്ഷിക്കുന്നു ; വിരമതി = നിർത്തുന്നു / അവസാനിക്കുന്നു / പിൻവാങ്ങുന്നു ; പ്രമാദ്യതി = ആശയക്കുഴപ്പത്തിലാവുന്നു; ജുഗുപ്സതേ = അറയ്ക്കുന്നു  ; പരാജയതേ = തോല്ക്കുന്നു; നിലീയതേ = മറഞ്ഞിരിക്കുന്നു ; അധീതേ = അഭ്യസിക്കുന്നു ; ജായതേ = ജനിക്കുന്നു ; തുടങ്ങിയ  ക്രിയാപദങ്ങളുടെ കൂടെ പഞ്ചമീവിഭക്തിയുടെ  ഉപയോഗം വരാം. ഉദാഹരണങ്ങൾ :- 
ബാലകഃ സർപാത് ബിഭേതി = ബാലകൻ സർപ്പത്തിൽനിന്ന് പേടിക്കുന്നു. ( സർപ്പത്തിനെ പേടിക്കുന്നു എന്ന് മലയാളത്തിൽ. ഇവിടെ ഭയം എന്ന വികാരം, കാരണം അഥവാ ഉറവിടമായ സർപ്പത്തിൽനിന്ന് വേർപെട്ട് ബാലനിലേക്ക് സംക്രമിക്കുന്നു എന്ന് ചിന്തിക്കാം. അതിനാൽ പഞ്ചമി -സർപാത് = സർപ്പത്തിൽനിന്ന് )
ചോരാഃ ആരക്ഷകേഭ്യഃ ത്രസ്യന്തി = മോഷ്ടാക്കൾ പോലീസുകാരിൽനിന്ന് ഭയപ്പെടുന്നു. (ആരക്ഷകേഭ്യഃ -പഞ്ചമീവിഭക്തിഃ)
വനിതാഃ ശാടികാഭ്യഃ നന്ദന്തി = സ്ത്രീകൾ സാരികളിൽനിന്ന് (സാരികൾകാരണം) സന്തോഷിക്കുന്നു. 
മീനാഃ ജലാത് ജീവന്തി = മീനുകൾ ജലത്തിൽനിന്ന് (ജലംകാരണം) ജീവിക്കുന്നു.
യാത്രികാഃ ആതപാത് ഗ്ലായന്തി = യാത്രക്കാർ വെയിലിൽനിന്ന് (വെയിൽകാരണം) വിളറുന്നു.
നദ്യഃ ഗിരേഃ പ്രവഹന്തി = നദികൾ ഗിരിയിൽനിന്ന് ഒഴുകുന്നു.
ഈശ്വരഃ ദുഃഖാത് രക്ഷതി = ഈശ്വരൻ ദുഃഖത്തിൽനിന്ന് രക്ഷിക്കുന്നു.
സത്സങ്ഗേന പാപാത് വിരമതി = സത്സംഗത്തിനാൽ പാപത്തിൽനിന്ന് വിരമിക്കുന്നു. 
അദ്യതനകാലേ ജനാഃ ധർമാത് പ്രമാദ്യന്തി = ഇന്നത്തെക്കാലത്ത് ജനങ്ങൾ ധർമ്മത്തിൽനിന്ന് ആശയക്കുഴപ്പത്തിലാവുന്നു.
സജ്ജനാഃ പാപാത് ജുഗുപ്സന്തേ = സജ്ജനങ്ങൾ പാപത്തിൽനിന്ന് അറയ്ക്കുന്നു.
ഛാത്രഃ അധ്യയനാത് പരാജയതേ = വിദ്യാർത്ഥി പഠനത്തിൽനിന്ന് പരാജയപ്പെടുന്നു.
മൂർഖാത് നിലീയതേ വിവേകഃ = മൂഢനിൽനിന്ന് വിവേകം മറഞ്ഞിരിക്കുന്നു.
ഗുരോഃ വിദ്യാം അധീതേ ശിഷ്യഃ = ഗുരുവിൽനിന്ന് ശിഷ്യൻ വിദ്യയെ അഭ്യസിക്കുന്നു.
കോപാത് ജായതേ അവിവേകഃ = കോപത്തിൽനിന്ന് അവിവേകം ജനിക്കുന്നു.
2. താരതമ്യസൂചകം :- "പൂർവഃ ; പരം ; ശ്രേഷ്ഠഃ" മുതലായ താരതമ്യപ്രയോഗപദങ്ങളുടെ കൂടെ  ("കാൾ " എന്ന പ്രത്യയാർത്ഥം വരുമ്പോൾ) പഞ്ചമീവിഭക്തി ഉപയോഗിക്കണം. ഉദാഹരണം :- അർജുനാത് പൂർവഃ ഭീമഃ = അർജ്ജുനനെക്കാൾ മൂത്തത് ഭീമൻ.
ശൈശവാത് പരം കൗമാരം =  ശൈശവത്തിനെക്കാൾ പിന്നീട് കൗമാരം. ഭവഭൂതേഃ ശ്രേഷ്ഠഃ കാളിദാസഃ = ഭവഭൂതിയെക്കാൾ ശ്രേഷ്ഠൻ കാളിദാസൻ. 
3. വിശിഷ്ടപ്രയോഗാഃ :-  ബഹിഃ (വെളിയിൽ), ഊർധ്വം ( മുകളിൽ ) എന്നീ അവ്യയങ്ങളുടെ പ്രയോഗത്തിൽ. ഉദാ:- വിദ്യാലയാത് ബഹിഃ = വിദ്യാലയത്തിൽനിന്ന് വെളിയിൽ.
പ്രാസാദാത് ഊർധ്വം = പ്രാസാദത്തിൽനിന്നു മുകളിൽ. 
കാലാവധി പറയുമ്പോൾ. ഉദാ:- ജനനാത് അഷ്ടാവിംശതിതമദിനേ = ജനനത്തിൽനിന്ന് ഇരുപത്തെട്ടാം ദിനത്തിൽ.
"അന്യ" ശബ്ദം പ്രയോഗിക്കുമ്പോൾ. ഗുരോഃ അന്യഃ കോ മാം പാഠയേത് = ഗുരുവിൽനിന്ന് അന്യനായി ആര് എന്നെ പഠിപ്പിക്കട്ടെ!
ചുരുക്കത്തിൽ, "അതിങ്കൽനിന്ന്, പോകെ, കാൾ,ഹേതുവായിട്ട്, പഞ്ചമീ " എന്ന വാക്യം ഓർമ്മിക്കുക.
പഞ്ചമീവിഭക്തിപ്രത്യയങ്ങൾക്കുപകരം പലപ്പോഴും ഉപയോഗിക്കാവുന്ന ശബ്ദമാണ്, " തഃ " എന്നത്. വേർപാടുസൂചകമായ " ൽനിന്ന് " എന്ന പഞ്ചമീപ്രയോഗത്തിനു പകരം  "തഃ " ഉപയോഗിക്കുന്നത് എളുപ്പമാണ്. ഉദാ:- 
ബാലകഃ വിദ്യാലയാത് ആഗച്ഛതി  = ബാലകഃ വിദ്യാലയതഃ ആഗച്ഛതി.= ബാലൻ വിദ്യാലയത്തിൽനിന്ന് വരുന്നു.
ഹിമാലയഗിരേഃ ഗങ്ഗാ വഹതി = ഹിമാലയഗിരിതഃ ഗങ്ഗാ വഹതി.= ഹിമാലയഗിരിയിൽനിന്ന് ഗംഗ ഒഴുകുന്നു.
കാവേരീനദ്യാഃ ജലം ലഭതേ തമിൽനാടുരാജ്യേ = കാവേരീനദീതഃ ജലം ലഭതേ തമിൽനാടുരാജ്യേ.
= കാവേരിനദിയിൽനിന്ന് ജലത്തെ ലഭിക്കുന്നു, തമിൾനാട് രാജ്യത്തിൽ.
 ("അതഃ = ഇതിനാൽ ; തതഃ = അതിനാൽ; കുതഃ = എന്തുകൊണ്ട് ; യതഃ = എന്തുകൊണ്ടെന്നാൽ ;"  മുതലായ പദങ്ങളിൽ ഈ പ്രയോഗം കാണാം.)
 രാമാത് = രാമതഃ ; സീതായാഃ = സീതാതഃ ; 
കവേഃ = കവിതഃ ; മതേഃ = മതിതഃ ; നദ്യാഃ = നദീതഃ ; ഗുരോഃ = ഗുരുതഃ ; പിതുഃ = പിതൃതഃ ; മാതുഃ = മാതൃതഃ ; ഫലാത് = ഫലതഃ . ഇങ്ങനെ പഞ്ചമീവിഭക്തിക്കു തുല്ല്യമായി നാമത്തിന്റെ പ്രാതിപദികത്തിനോട് "തഃ " ചേർത്തുപയോഗിക്കാം. ( 'രാമഃ' എന്ന നാമത്തിന്റെ പ്രാതിപദികമാണല്ലോ 'രാമ' എന്നത്.) ഇതെല്ലാം സൂക്ഷ്മാർത്ഥത്തിൽ പഞ്ചമീവിഭക്ത്യർത്ഥങ്ങൾ തന്നെയാണ്.
🌹അനുബന്ധം :-
(ഉകാരാന്തപുല്ലിംഗ " ഗുരു " ശബ്ദഃ)
പ്ര - ഗുരുഃ                 ഗുരൂ                   ഗുരവഃ
ദ്വി - ഗുരും                 ഗുരൂ                   ഗുരൂൻ
തൃ - ഗുരുണാ           ഗുരുഭ്യാം            ഗുരുഭിഃ
ച  - ഗുരവേ              ഗുരുഭ്യാം            ഗുരുഭ്യഃ
പ  - ഗുരോഃ               ഗുരുഭ്യാം            ഗുരുഭ്യഃ
ഷ - ഗുരോഃ               ഗുര്വോഃ              ഗുരൂണാം
സ - ഗുരൗ                  ഗുര്വോഃ              ഗുരുഷു
(ശിശുഃ / പ്രഭുഃ /രിപുഃ / ശംഭുഃ / ഇന്ദുഃ / വിധുഃ / ക്രതുഃ/ ഭാനുഃ/ സൂനുഃ / വായുഃ / തരുഃ / ശത്രുഃ / ഭിക്ഷുഃ / സാധുഃ / ബാഹുഃ / ഹേതുഃ / മുതലായ പദങ്ങളും സമാനം)
ഉകാരാന്തസ്ത്രീലിംഗ "ധേനു" ശബ്ദഃ ( പശു )
പ്ര - ധേനുഃ                 ധേനൂ                 ധേനവഃ
ദ്വി - ധേനും                 ധേനൂ                 ധേനൂഃ
തൃ - ധേന്വാ                 ധേനുഭ്യാം          ധേനുഭിഃ
ച  - ധേനവേ              ധേനുഭ്യാം          ധേനുഭ്യഃ
പ  - ധേനോഃ               ധേനുഭ്യാം         ധേനുഭ്യഃ
ഷ - ധേനോഃ               ധേന്വോഃ           ധേനൂനാം
സ - ധേനൗ                  ധേന്വോഃ           ധേനുഷു
( തനുഃ / ഹനുഃ /സ്നായുഃ / മൃത്യുഃ / രജ്ജുഃ / ചഞ്ചുഃ / കാകുഃ / ഇഷുഃ മുതലായപദങ്ങളും സമാനരീതിയിൽ )
ഊകാരാന്തസ്ത്രീലിംഗ "വധൂ " ശബ്ദം
പ്ര - വധൂഃ                    വധ്വൗ                  വധ്വഃ
ദ്വി - വധൂം                    വധ്വൗ                  വധൂഃ
തൃ - വധ്വാ                    വധൂഭ്യാം             വധൂഭിഃ
ച  - വധ്വൈ                 വധൂഭ്യാം             വധൂഭ്യഃ
പ  - വധ്വാഃ                    വധൂഭ്യാം             വധൂഭ്യഃ
ഷ - വധ്വാഃ                    വധ്വോഃ               വധൂനാം
സ - വധ്വാം                    വധ്വോഃ              വധൂഷു
( ശ്വശ്രൂ / വീരസൂഃ / തനൂഃ/ ഭ്രൂഃ/ ഭൂഃ /ചമൂഃ /   ജംബൂഃ  തുടങ്ങിയ പദങ്ങൾ സമാനരീതിയിൽ)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം-21 🌹
                                                  രാജേന്ദ്രൻ.ഡി
ഷഷ്ഠീവിഭക്തിഃ Genitive / Possessive Case:- ക്രിയയ്ക്ക് നാമപദത്തോടുള്ള ആകാംക്ഷാപരമായ ബന്ധമാണല്ലോ കാരകം. അതിനനുയോജ്യമായി നാമപദങ്ങളുടെ അവസാനഭാഗത്തുവരുന്ന അക്ഷരവ്യത്യാസങ്ങളാണ് 'സുപ് ' എന്ന വിഭക്തിപ്രത്യയങ്ങൾ. ഏഴുവിഭക്തികളിൽ ആറാമത്തേതായ "ഷഷ്ഠീവിഭക്തിഃ " പക്ഷേ ക്രിയാനാമബന്ധമായ കാരകമല്ല. മറിച്ച് ആശയപൂർത്തിക്കായി നാമപദങ്ങൾ തമ്മിലുള്ള ബന്ധമാണ്. നമ്മളുടെ കോഡ് ആയ "DR. BSOI " ൽ " O " എന്ന അക്ഷരം സൂചിപ്പിക്കുന്ന ' ownership ' അഥവാ ഉടമസ്ഥാവകാശം ആണ് ഷഷ്ഠീവിഭക്തി കൊണ്ടുദ്ദേശിക്കുന്നത്. ഒരുനാമപദത്തിന്റെ ഉടമസ്ഥത മറ്റൊരു നാമപദത്തിനായിരിക്കും.
"ന്റെ " ; " ഉടെ "; " ക്ക് "; "ന്ന് " എന്നെല്ലാമാണ് പ്രത്യയാർത്ഥങ്ങൾ. ( അവന്റെ / അവളുടെ ).
ഇതുകൂടാതെ ചില വിശേഷപ്രയോഗങ്ങളിലും 'ഷഷ്ഠീവിഭക്തിഃ ' പ്രയോഗിക്കപ്പെടുന്നു.
1. ഉടമസ്ഥതാസൂചകഷഷ്ഠീവിഭക്തി :-
ബാലകസ്യ ലേഖനീ = ബാലകന്റെ പേന
ആരുടെ പേന ? = ബാലക'ന്റെ' പേന.
'ബാലകസ്യ'- ഷഷ്ഠീവിഭക്തിഃ ( ഇവിടെ 'ബാലകൻ' ,' പേന' എന്നീ നാമങ്ങൾ തമ്മിലുള്ള ബന്ധമാണ് ഷഷ്ഠീവിഭക്തികൊണ്ട് സൂചിപ്പിക്കപ്പെടുന്നത്.)
ബാലികായാഃ ഗീതം = ബാലി'കയുടെ' പാട്ട്.
വാണ്യാഃ വീണാ = വാണിയുടെ വീണ
ദേവസ്യ ആലയം = ദേവന്റെ വീട്
ഭവതഃ നാമ കിം? = ഭവാന്റെ പേര് എന്ത്?
2. വിശേഷപ്രയോഗഷഷ്ഠീവിഭക്തി :-
"അതിൽവച്ച് " എന്ന പ്രത്യയാർത്ഥ പ്രയോഗം:-
ദശരഥപുത്രാണാം ജ്യേഷ്ഠഃ രാമകുമാരഃ = ദശരഥപുത്രന്മാരി'ൽവച്ച്' ജ്യേഷ്ഠൻ, രാമകുമാരൻ.
ധനാനാം ഉത്തമം വിദ്യാധനം = ധനങ്ങളി'ൽവച്ച്' ഉത്തമം വിദ്യാധനം.
"കൃതേ " = അതിന്നുവേണ്ടി / " സമക്ഷം " = മുമ്പാകെ എന്നീ അവ്യയങ്ങളുടെ മുൻപിൽ ഷഷ്ഠീവിഭക്തിനാമം വരണം.
അധ്യക്ഷമഹോദയസ്യ കൃതേ സ്വാഗതം വദാമി = അദ്ധ്യക്ഷമഹോദയന്നുവേണ്ടി സ്വാഗതം പറയുന്നു(ഞാൻ)
സചിവോത്തമസ്യ സമക്ഷം സങ്കടം പ്രകടയതി = സചിവോത്തമന്നു മുമ്പാകെ സങ്കടം പ്രകടിപ്പിക്കുന്നു.
ഹിംസാസൂചകക്രിയകളായ "നിഹന്തി/പ്രഹന്തി/ക്രാഥയതി/വിനഷ്ടി/ഉജ്ജാസയതി" എന്നിവ ഉപയോഗിക്കുമ്പോൾ കർമ്മപദം ഷഷ്ഠീവിഭക്തിയിൽ വേണം. നൃപഃ അരേഃ നിഹന്തി = രാജാവ് ശത്രുവിനെ കൊല്ലുന്നു.
ഭീമഃ ദുര്യോധനസ്യ പ്രഹന്തി = ഭീമൻ ദുര്യോധനനേ കൊല്ലുന്നു. സിംഹഃ ഹരിണസ്യ ക്രാഥയതി = സിംഹം മാനിനെ കൊല്ലുന്നു.
മാര്ജ്ജാരഃ മൂഷകസ്യ വിനഷ്ടി = പൂച്ച എലിയെക്കൊല്ലുന്നു. രാമഃ രാവണസ്യ ഉജ്ജാസയതി = രാമൻ രാവണനെക്കൊല്ലുന്നു.
🌹സപ്തമീവിഭക്തിഃ (Locative Case):-
DR.BSOI എന്ന കോഡിൽ" I " എന്ന അക്ഷരത്താൽ സൂചിതമായ Inside എന്നതുകൊണ്ട് സ്ഥാനസംബന്ധമായ അർത്ഥം കിട്ടുന്നു. "അതിങ്കൽ/ അതിൽവച്ച് / വിഷയം" ഇങ്ങനെ പ്രത്യയാർത്ഥങ്ങൾ സപ്തമിക്കുണ്ട്. ക്രിയയോട് "എവിടെ" എന്ന ആകാംക്ഷയാലാണ് സപ്തമീവിഭക്തിയുടെ പ്രയോഗം വരുന്നത്.
1. സ്ഥാനസൂചകം:- പുഷ്പാണി ലതായാം സന്തി = പുഷ്പങ്ങൾ ലതയി'ൽ' ഉണ്ട്.
'എവിടെ' ഉണ്ട്? ലതയി'ൽ' ഉണ്ട്
'ലതയിൽ'- സപ്തമീ
അംബാ പചനാലയേ അസ്തി = അമ്മ അടുക്കളയിൽ ഉണ്ട്.
ഛാത്രാഃ വിദ്യാലയേ സന്തി = വിദ്യാർത്ഥികൾ വിദ്യാലയത്തിൽ ഉണ്ട്. 
"ഉപവിശതി "/ "ഉത്തിഷ്ഠതി" ("ഇരിക്കുന്നു" / "നില്ക്കുന്നു ") എന്ന ക്രിയയോടുകൂടിയും സപ്തമീ വരും. 
ഗുരുഃ ആസന്ദികായാം ഉപവിശതി = ഗുരു പീഠത്തിൽ ഇരിക്കുന്നു. ( ആസന്ദികായാം - സപ്തമീവിഭക്തിഃ)
വാനരാഃ വൃക്ഷശാഖായാം ഉപവിശന്തി = കുരങ്ങന്മാർ മരക്കൊമ്പിൽ ഇരിക്കുന്നു.
ആരക്ഷകഃ മാർഗമധ്യേ തിഷ്ഠതി = പോലീസുകാരൻ വഴിയിൽ നില്ക്കുന്നു.
സമയസംബന്ധിയായി "എപ്പോൾ" എന്ന ചോദ്യത്തിനുത്തരമായി സപ്തമീപ്രയോഗം വരാം. 
ഭവാൻ കദാ നഗരം ഗച്ഛതി? അഹം പ്രഭാതകാലേ നഗരം ഗച്ഛാമി (കാലേ-സപ്തമീ)
(ഭവാൻ എപ്പോൾ നഗരത്തിലേക്ക് പോകുന്നു?
ഞാൻ പ്രഭാതകാലത്തിൽ നഗരത്തിലേക്ക് പോകുന്നു.) 
സഃ കദാ പഠതി? സഃ രാത്രൗ പഠതി
(അവൻ എപ്പോൾ വായിക്കുന്നു? അവൻ രാത്രിയിൽ വായിക്കുന്നു.) 
ആരിലാണോ"ശ്രദ്ധാ"/"ആദരഃ"/"പ്രീതിഃ"(ആദരവ്/ ഇഷ്ടം) മുതലായവയുള്ളത് അവരെ സപ്തമിയിൽ പ്രയോഗിക്കണം.
അഗ്രജേ ശ്രദ്ധാ ഭവതു = ജ്യേഷ്ഠനിൽ ആദരവ് ഉണ്ടാവട്ടെ. (അഗ്രജേ- സപ്തമീ)
ജനകേ ആദരഃ ഭവേത് = അച്ഛനിൽ ബഹുമാനം ഉണ്ടാവട്ടെ.
മാതരി പ്രീതിഃ അസ്തി = മാതാവിൽ പ്രേമം ഉണ്ട്. ( മുകളിലെ മൂന്നുപ്രയോഗങ്ങളിലും സൂചിപ്പിച്ച "ശ്രദ്ധാ/ആദരഃ/പ്രീതിഃ" തുടങ്ങിയ വികാരങ്ങൾ ഉണ്ടാവുന്നത് ആരെന്ന് എടുത്തുപറയാത്ത വ്യക്തിയിലാണെന്നത് ശ്രദ്ധിക്കണം. അതായത് ജ്യേഷ്ഠനോട് ബഹുമാനം തോന്നേണ്ടത് അനുജന് ആയിരിക്കണം. അച്ഛനോട് ആദരവ് മകൻ/മകൾ എന്നവർക്ക്. മാതാവിനോട് സ്നേഹം മക്കൾക്ക്.)
2.നിർധാരണാർഥസൂചകം:- "ഒരുകൂട്ടത്തിലേക്കുംവച്ച് ഇന്നയാൾ" എന്നയർത്ഥത്തിൽ സപ്തമിയുപയോഗിക്കാം.
ബാലകേഷു സമർഥഃ രാമഃ = ബാലന്മാരിൽവച്ച് സമർത്ഥൻ രാമൻ. (ബാലകേഷു -സപ്തമീ)
ഫലേഷു മധുരഃ ആമ്രഃ = പഴങ്ങളിൽവച്ച് മധുരം മാമ്പഴം.
3.വിഷയസപ്തമീ/സതിസപ്തമീ:-  സാധാരണ ഒരുനാമത്തിന്റെ വിശേഷണമായി മറ്റൊരുനാമം തൊട്ടുമുന്നിൽ വരുമ്പോൾ രണ്ടും ഒരേ ലിംഗവചനവിഭക്തിയിലാവണമെന്ന് വ്യാകരണനിബന്ധനയുണ്ട്. "ബാലനായ മുകുന്ദനെ" എന്ന് മലയാളത്തിൽ പറയുന്നത്, സംസ്കൃതത്തിൽ "ബാലം മുകുന്ദം"(ബാലനെ മുകുന്ദനെ) എന്ന രീതിയിലാണുള്ളത്. ഇപ്രകാരം വിശേഷണ- വിശേഷ്യരൂപത്തിൽ രണ്ട് സപ്തമീവിഭക്തിനാമപദങ്ങൾ അടുത്തടുത്തുവന്നാൽ അതിന്  "അങ്ങനെയുള്ള സമയത്തിൽ" എന്ന ഒരർത്ഥം കൂടി ലഭിക്കും. ഇതാണ് "വിഷയസപ്തമീ" അഥവാ "സതിസപ്തമീ" പ്രയോഗം. ഇവിടെ വിശേഷിപ്പിക്കപ്പെടുന്ന നാമം ആദ്യവും അതിനുശേഷം വിശേഷണപദവും (രണ്ടും സപ്തമീവിഭക്തിയിൽ) പറയും.പലപ്പോഴും പ്രയോഗം തിരിച്ചറിയുവാനായി രണ്ടുനാമങ്ങൾക്കും ശേഷം "സതി" (ലിംഗവചനവ്യത്യാസമനുസരിച്ച്) എന്നുചേർക്കാറുണ്ട്.
ഉദാ:- അധ്യാപകേ ആഗതേ (സതി) ഛാത്രാഃ ഉത്തിഷ്ഠന്തി = അദ്ധ്യാപകന്റെവരവിൽ ( വരുന്ന സമയത്തിൽ) വിദ്യാർത്ഥികൾ എഴുന്നേൽക്കുന്നു.
പുത്രേ ഹസിതേ (സതി) അംബാ മോദതേ = പുത്രന്റെ ചിരിയിൽ ( ചിരിക്കുന്ന സമയത്തിൽ) അമ്മ സന്തോഷിക്കുന്നു.
ആരോഗ്യേ നഷ്ടേ (സതി) ജനാഃ അസന്തുഷ്ടാഃ അഭവൻ = ആരോഗ്യത്തിന്റെ നഷ്ടത്തിൽ (നഷ്ടമായ സന്ദർഭത്തിൽ) ജനങ്ങൾ അസന്തുഷ്ടരായി.
(സതിസപ്തമിയുടെ വിവിധങ്ങളായ രൂപങ്ങൾ പിന്നീട് കാണാം. )
ഇതോടുകൂടി പ്രാരംഭഭാഷാപഠനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കഴിയുന്നത്. തുടക്കക്കാർക്ക് ക്ലിഷ്ടമായ ഈ ഭാഗങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് വായിച്ച് മനസ്സിലാക്കുകയാണ് കരണീയം. സിദ്ധരൂപം വാങ്ങി ദിവസേന വായിക്കുക. മടുപ്പുതോന്നാതെ വായിക്കുന്നതിലാണ് വിജയം. കവിതയോ കഥയോ ആസ്വദിക്കുന്നതുപോലെ reading for pleasure എന്നതിലുപരി ഭാഷാപഠനം എന്ന ഗൗരവം അല്പം കൊടുത്താൽമതി. ഒന്നോരണ്ടോതവണ വായിച്ച് മനസ്സിൽ തങ്ങിയില്ലെങ്കിൽ ഉടൻ കയ്യൊഴിയരുതെന്നുമാത്രം പറയട്ടെ. അതിബൃഹത്തായ അറിവിന്റെ ലോകത്തിലേക്കുള്ള വാതായനമാണ് ഈ ഭാഷ എന്നതും പണ്ഡിതോചിതമലയാളത്തിന്റെ അടിസ്ഥാനം ഈ ഭാഷ കൂടിയാണ് എന്നതും ഈയവസരത്തിൽ ചിന്തനീയമാണ്. ഇത്രയും പാഠങ്ങളിൽ നിന്ന് ആശയപൂർണ്ണതയുള്ള വാക്യങ്ങൾ രചിക്കാനും അവയുടെ പ്രായോഗികപരിശീലനത്തിലൂടെ മനസ്സിലുറപ്പിക്കുവാനും നമുക്ക് ശ്രമിക്കാം. കൂടെ ഉപരിപാഠങ്ങളിലേക്ക് സാവധാനം കടക്കാനും ശ്രമിക്കാം.
🌹അനുബന്ധം :-
ഋകാരാന്ത പുല്ലിംഗ 'പിതൃ'(അച്ഛൻ) ശബ്ദഃ 
പ്ര -  പിതാ             പിതരൗ                 പിതരഃ
ദ്വി-   പിതരം           പിതരൗ                 പിതൃ†ൻ
തൃ -  പിത്രാ            പിതൃഭ്യാം               പിതൃഭിഃ
ച  -  പിത്രേ            പിതൃഭ്യാം               പിതൃഭ്യഃ
പ  -  പിതുഃ             പിതൃഭ്യാം               പിതൃഭ്യഃ
ഷ -  പിതുഃ             പിത്രോഃ                 പിതൃ†ണാം
സ -  പിതരി            പിത്രോഃ                 പിതൃഷു      
ഋകാരാന്ത സ്ത്രീലിംഗ ' മാതൃ ' (അമ്മ) ശബ്ദഃ
പ്ര - മാതാ               മാതരൗ                 മാതരഃ
ദ്വി - മാതരം             മാതരൗ                മാതൃഃ†
തൃ - മാത്രാ              മാതൃഭ്യാം              മാതൃഭിഃ
ച  - മാത്രേ              മാതൃഭ്യാം              മാതൃഭ്യഃ
പ -  മാതുഃ               മാതൃഭ്യാം              മാതൃഭ്യഃ
ഷ - മാതുഃ               മാത്രോഃ               മാതൃ†ണാം
സ - മാതരി              മാത്രോഃ               മാതൃഷു
†  ' ഋ 'ദീർഘം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം-22 🌹
                                                     രാജേന്ദ്രൻ.ഡി
അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനുമുൻപ് സംസ്കൃതഭാഷയിലെ പദഘടനയെപ്പറ്റി ഒന്നുകൂടി ചിന്തിക്കാം. "പദം" രണ്ടുഭാഗങ്ങൾ ചേർന്നത്. 
പ്രകൃതി + പ്രത്യയം = പദം
പൊതുവിൽ പദം രണ്ടുതരം. 
1. പ്രകൃതിഭാഗം, "പ്രാതിപദിക"വും പ്രത്യയഭാഗം,"സുപ് " -ഉം ആയ സുബന്തം അഥവാ നാമപദം.
2. പ്രകൃതിഭാഗം "ധാതു"വും പ്രത്യയഭാഗം "തിങ് "-ഉം ആയ തിങന്തം അഥവാ ക്രിയാപദം.
സംസ്കൃതത്തിൽ ഏതാണ്ട് 2000 ധാതുക്കളാണുള്ളത്. 
ഇനി പാണിനി നിർദ്ദേശിച്ച ആറുതരം വിഭിന്ന പ്രത്യയങ്ങളേയും അവയുപയോഗിച്ച് വിഭിന്നരീതിയിൽ പദങ്ങളുണ്ടാകുന്ന രീതിയേയും  പരിചയപ്പെടാം.
1. സുപ് പ്രത്യയത്തിലവസാനിക്കുന്ന സുബന്തം (Noun) :-
പ്രാതിപദികം+ സുപ് = നാമം ( Noun )
( 'പ്രാതിപദികം', പ്രകൃതിയായ നാമപദങ്ങളായ ഇവ നമ്മൾ കണ്ടു. രാമ+ ഃ = രാമഃ)
2. തിങ് പ്രത്യയത്തിലവസാനിക്കുന്ന തിങന്തം ( Verb ) :- ധാതു + തിങ് = ക്രിയ (Verb )
('ധാതു ' പ്രകൃതിയായ, ക്രിയാപദങ്ങളായ ഇവയും നാം കണ്ടു. പഠ് +തി = പഠതി )
3. "കൃത് "പ്രത്യയത്തിലവസാനിക്കുന്ന 'കൃദന്തം.'
(Verbal Noun):- ധാതുവിന്റെ കൂടെ 'കൃത് ' പ്രത്യയം ചേർത്താൽ രണ്ടുംകൂടി പുതിയൊരു പ്രാതിപദികമാവും. ഇതിന്റെ കൂടെ വീണ്ടും ഒരു 'സുപ് ' പ്രത്യയം ചേർത്താൽ അവസാനം അതൊരു സുബന്തം അഥവാ നാമപദമാകും.
ധാതു + കൃത് = പ്രാതിപദികം
ധാതു+കൃത്+സുപ് = പ്രാതിപദികം+ സുപ് = സുബന്തം = നാമപദം.
( പഠ് + അന = പഠന (പ്രാതിപദികം)
( പഠ് + അന+ഏന = പഠനേന- കൃദന്തനാമപദം)  ( തൃതീയാനാമപദം= പഠനത്താൽ ) ഇവിടെ "ല്യുട് " എന്ന കൃത്പ്രത്യയം ഉപയോഗിച്ചു.
4. തദ്ധിതപ്രത്യയത്തിലവസാനിക്കുന്ന തദ്ധിതാന്തം. (Noun Derivative) :- ഇവിടെ ഒരു പ്രാതിപദികത്തിന്റെ കൂടെ തദ്ധിതപ്രത്യയം ചേരുമ്പോൾ അത്, തദ്ധിതാന്തം അഥവാ മറ്റൊരു പ്രാതിപദികമാവും . വീണ്ടും ഇതിന്റെ കൂടെ സുപ് പ്രത്യയം ചേർന്ന് പുതിയൊരു നാമപദമാകും.
പ്രാതിപദികം+ തദ്ധിതം = പ്രാതിപദികം2
പ്രാതിപദികം2 + സുപ് = തദ്ധിതനാമപദം.
( ദശരഥ + അപത്യാർത്ഥതദ്ധിതം = ദാശരഥി;
ദാശരഥി+ ഃ = ദാശരഥിഃ (തദ്ധിതനാമം)
5. ധാതുപ്രത്യയത്തിലവസാനിക്കുന്ന "ധാത്വന്തങ്ങൾ" ( Verbal Verbs ):- മുൻപു സൂചിപ്പിച്ച 2000ൽപരം ധാതുക്കളെ കേവലധാതുക്കൾ എന്നുപറയാം. ഈ ധാതുക്കളുടെകൂടെ 'ധാതു ' പ്രത്യയം ചേർന്നാൽ മറ്റൊരു ധാതു കിട്ടും. അതിനോടുകൂടി 'തിങ്' പ്രത്യയം ചേർന്ന് പുതിയൊരു ക്രിയ ജനിക്കുന്നു.
ധാതു + ധാതുപ്രത്യയം = ധാതു2
ധാതു2+തിങ് = ധാത്വന്തക്രിയ
( പഠ്+ ണിച് (പ്രേരകധാതു) = പാഠ് (ണിജന്തം)
പാഠ്+ അതി = പാഠയതി (പഠിപ്പിക്കുന്നു)
പഠ്+ സൻ (ഇച്ഛാർത്ഥകധാതു) = പിപഠിഷ് (സന്നന്തം)
പിപഠിഷ് + അതി = പിപഠിഷതി (പഠിക്കുവാനാഗ്രഹിക്കുന്നു)
പഠ്+ യങ് (ആവർത്തനധാതു) = പാപഠ് (യങന്തം)
പാപഠ് +യതേ = പാപഠ്യതേ  (വീണ്ടുംവീണ്ടും പഠിക്കുന്നു )
മുകളിൽ പറഞ്ഞ "സൻ" മുതലായ പ്രത്യയങ്ങൾ (സനാദ്യന്തധാതുക്കൾ) ധാതുപ്രത്യയങ്ങൾക്കുദാഹരണമാണ്.
 കൂടാതെ നാമപദങ്ങളോടുകൂടിയും ധാതുപ്രത്യയം ചേർന്നാൽ മറ്റുധാതുക്കളും അതിനോട് തിങ് പ്രത്യയം ചേർന്ന് പുതിയ ക്രിയാപദങ്ങളും ഉണ്ടാകും. ഉദാഹരണം:-
പുത്രീയതി = പുത്രനെ ആഗ്രഹിച്ചുചെയ്യുന്നു
ശബ്ദായതേ = ശബ്ദമുണ്ടാക്കുന്നു
സുഖായതേ = സുഖമായിരിക്കുന്നു
വിദ്വായതേ = വിദ്വാനെപ്പോലെയാകുന്നു
( ഇത് നാമധാതുവിനുദാഹരണം)
6. സ്ത്രീപ്രത്യയങ്ങൾ :- പുല്ലിംഗനാമങ്ങൾ സ്ത്രീലിംഗനാമങ്ങളായി മാറ്റുവാൻ ഉപയോഗിക്കുന്നു. ഉദാഹരണം:- വൃത്തികാരശബ്ദങ്ങളുടെ (പ്രവൃത്തിസൂചകം) സ്ത്രീലിംഗരൂപം കിട്ടാൻ " ഈ " ; "ഇകാ" ; " ആ "
എന്നീ പ്രത്യയങ്ങൾ ചേർക്കാറുണ്ട്.
നടഃ - നടീ ; നർതകഃ- നർതകീ ; കർമകരഃ -കർമകരീ ; ചിത്രകാരഃ - ചിത്രകാരീ ("ഈ" പ്രത്യയം ചേർന്നവ)
അധ്യാപകഃ - അധ്യാപികാ ; സേവകഃ - സേവികാ ; ലേഖകഃ- ലേഖികാ ; അർചകഃ - അർചികാ ("ഇകാ" പ്രത്യയം ചേർന്നവ)
വൈദ്യഃ - വൈദ്യാ ; വ്യാധഃ- വ്യാധാ ("ആ" പ്രത്യയം ചേർന്നവ)
മേൽപ്പറഞ്ഞ ആറുവിധ പ്രത്യയങ്ങളിൽ, ആദ്യരണ്ടെണ്ണം( സുബന്തങ്ങൾ, തിങന്തങ്ങൾ) നാം കണ്ടുകഴിഞ്ഞു. ഇനി വളരെ പ്രധാനപ്പെട്ട മൂന്നാമത്തെ പ്രത്യയാന്തമായ "കൃദന്തങ്ങളെ"
പരിശോധിക്കാം.
നാമപദങ്ങൾ, അഥവാ സുബന്തങ്ങൾ, പ്രാതിപദികത്തിനോട് സുപ് പ്രത്യയം ചേർന്നവയാണല്ലോ.ഇത്  നാലുവിധത്തിൽ  ഉണ്ടാവുന്നു.
1. കേവലപ്രാതിപദികത്താൽ :- സംജ്ഞാനാമങ്ങൾ അഥവാ പേരുകൾ ചിലപ്പോൾ പ്രത്യേകിച്ച് ഒരർത്ഥവും സൂചിപ്പിക്കാത്ത ശബ്ദങ്ങളിൽ നിന്നാവാം. ഉദാ:- 'ഡിത്ഥഃ'/'ഡിഡു'/ കിച്ചു......
2. കൃദന്തങ്ങളാൽ:- (ധാതു+കൃത് ) + സുപ്
ഉദാ- പഠ് + ക്തവതു = പഠിതവത്+ അൻ(പു.ലിം) = പഠിതവാൻ (പഠിച്ചവൻ)
പഠിതവത്+ അതീ ( സ്ത്രീ.ലിം)= പഠിതവതീ
3.തദ്ധിതങ്ങളാൽ:- നാമപദത്തിനോട് തദ്ധിതപ്രത്യയം ചേർന്ന് പുതിയൊരു നാമപദം.
(പ്രാതിപദികം+തദ്ധിതം+സുപ് = സുബന്തം)
ഉദാ:- ഭാരത + തദ്ധിതം +സുപ് = ഭാരതീയഃ
4. സമാസങ്ങളാൽ:-രണ്ട് നാമപദങ്ങൾചേർന്ന് മറ്റൊരു നാമപദം (സമസ്തപദം)
ഉദാ:- നീലം+ ഉത്പലം = നീലോത്പലം
ഇതിൽ കൃദന്തവിഭാഗത്തിൽ പെട്ട പ്രത്യയങ്ങൾ മൂലമുള്ള പദവിഭാഗങ്ങൾ സംസ്കൃതഭാഷയിൽ വളരെ പ്രധാനപ്പെട്ടതാണ്. 
കൃദന്തങ്ങൾ:- സംസ്കൃതഭാഷയിൽ ഏതാണ്ട് രണ്ടായിരത്തിൽപ്പരം ധാതുക്കൾ നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ മിക്കവാറും ധാതുക്കളോടുകൂടി "കൃത് " വിഭാഗത്തിൽപ്പെട്ട പ്രത്യയങ്ങൾ ചേർന്ന് പുതിയ നാമ/നാമവിശേഷണ പദങ്ങളുണ്ടാവുന്നു. ചില കൃത് പ്രത്യയങ്ങൾ ചേർന്ന് ക്രിയാവിശേഷണങ്ങളും ഉണ്ടാവുന്നുണ്ട്. പൊതുവിൽ "കൃദന്തങ്ങൾ"  നാമങ്ങളായാണ് പരിഗണിക്കപ്പെടുന്നത്.
ഏതാണ്ട് 140 നടുത്ത് വിവിധതരം കൃത് പ്രത്യയങ്ങളുണ്ട്. ഇപ്രകാരം രൂപംകൊള്ളുന്നതാണ് സംസ്കൃതഭാഷയിലെ 95% നാമപദങ്ങളും (പ്രാതിപദികം). ഇതിൽനിന്ന് കൃദന്തങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. പ്രധാനപ്പെട്ട കുറച്ച് കൃദന്തങ്ങളെ നമുക്ക് പരിശോധിക്കാം.
ആശയപരമായി ഇവയെ നാലുവിധത്തിലായി കണക്കാക്കാം.
1. കർത്തരി:- (കർതൃരൂപത്തിലുള്ള നാമങ്ങളോ നാമവിശേഷണങ്ങളോ):- 
"ണ്വുൽ " ; "തൃച് " ; "ശതൃ" ; "ശാനച്"; "ക്കിപ്"
2. ഭാവേ :- ( പ്രവൃത്തിപരമായ നാമങ്ങൾ ):-
"ല്യുട് " ; "ക്തിൻ"; " അ "; " ഘഞ് " ; "അച് "
3. ഭൂതേ :- (ഭൂതകാല പ്രവൃത്തിസൂചകം):-
"ക്തവതു " ; " ക്ത "
4. വിധി :- ( പ്രകാരമായ ആജ്ഞാ രൂപത്തിലുള്ളവ):- "അനീയർ "; "തവിയത് "; "യത്/ണ്യത് "
മേൽപ്പറഞ്ഞ വിവിധകൃദന്തങ്ങളുടെ ലിംഗവചനവിഭക്തി വ്യത്യാസങ്ങളാൽ, ആയിരക്കണക്കിന് ധാതുക്കളോട് നൂറുകണക്കിന് കൃദന്തങ്ങൾ ചേർന്നുണ്ടാവുന്ന ലക്ഷക്കണക്കിനുപദങ്ങളാൽ സമ്പന്നമാകുന്നു ഭാഷ! തല്ക്കാലം ചില ഉദാഹരണങ്ങൾ നോക്കാം.
1. ല്യുട് :- പ്രവൃത്തിപരമായരൂപമുള്ള ഈ കൃത് പ്രത്യയം ഒരുതരത്തിൽ ക്രിയാനാമമായി കണക്കാക്കാം. ഉദാഹരണത്തിന് "പഠ് " എന്ന ധാതുവിനോട് 'ല്യുട്' പ്രത്യയം ചേരുമ്പോൾ  "പഠനം " എന്ന നാമരൂപം ലഭിക്കുന്നു. ഇതുപോലെ ധാതുക്കളോട് "അനം" / "അണം" എന്ന ശബ്ദങ്ങൾ ചേർന്നുവരുന്നു. (ല്യുട് കൃദന്തത്തിന്റെ ശബ്ദരൂപം 'അനം/അണം' എന്ന് പ്രകൃതം)
ധാതു                                           ല്യുട്                
ലിഖ് (എഴുതുക)               ലേഖനം (എഴുത്ത് )
ഗമ് (പോവുക)                  ഗമനം ( പോക്ക് )
ജന് ( ജനിക്കുക)              ജനനം
മൃ (മരിക്കുക)                    മരണം
കൃ (ചെയ്യുക)                     കരണം (ചെയ്യൽ)
ഖാദ് (തിന്നുക)                   ഖാദനം (തിന്നൽ)
രുദ് (കരയുക)                    രോദനം (കരച്ചിൽ)
ഗൈ (പാടുക)                     ഗാനം (പാട്ട്)
ഇതുപോലെ തരണം, നർതനം, പാനം, ഭാഷണം, ഹസനം, ധ്യാനം, ശയനം.)
മുകളിൽ കൊടുത്ത പദങ്ങളിൽ നിന്നും ഏതാണ്ടെല്ലാ ധാതുക്കളിൽ നിന്നും ല്യുട് പ്രത്യയം ചേർന്ന ഭാവാർഥകൃദന്തങ്ങൾ ഉണ്ടാകുന്നതായിക്കാണാം. പ്രധാനപ്പെട്ട കൃദന്തങ്ങളിൽ ചിലത് വരുംപാഠങ്ങളിൽ നമുക്ക് കാണാം. 
🌹അനുബന്ധം:- ,(ധ്യാനം,ആവാഹനം,ആസനം,പാദ്യപ്രദാനം,അർഘ്യപ്രദാനം,ആചമനീയപ്രദാനം,സ്നാനം,വസ്ത്രധാരണം,യജ്ഞോപവീതധാരണം,ഗന്ധലേപനം,പുഷ്പാർചനം,ധൂപാരാധനം,ദീപദർശനം,നിവേദനം,നീരാജനം,പ്രാർഥനം - ഇവ പൂജാവിധാനത്തിലെ ഷോഡശാചാരങ്ങളാണ്.) അനം/ അണം എന്നീ ശബ്ദങ്ങളിലെ വ്യത്യാസത്തിന്റെ നിയമം (ണത്വം - നകാരം എപ്പോൾ ണകാരമായി മാറുന്നു എന്നത്) വഴിയേ കാണാം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


🌹 സംസ്കൃതഭാഷാപരിചയം -23 🌹
                                                     രാജേന്ദ്രൻ.ഡി
🥀 കൃദന്തങ്ങൾ ( തുടർച്ച) 🥀
ഭാവാർത്ഥ(പ്രവൃത്തിസൂചകം)കൃദന്തങ്ങളിൽപെട്ട "ല്യുട് " പ്രത്യയത്തിലവസാനിക്കുന്ന 'ല്യുടന്ത'ങ്ങളാണ് കഴിഞ്ഞതവണ നമ്മൾ കണ്ടത്. ല്യുട് പ്രത്യയം ക്രിയാധാതുവിനോടുചേരുമ്പോൾ "അനം/അണം" എന്നീശബ്ദങ്ങളായി മാറുന്നു. ഇനി നമുക്ക് കർത്തരിവിഭാഗത്തിലെ കൃദന്തങ്ങളായ "ശതൃ "/ "ശാനച് " പ്രത്യയാന്തങ്ങളായ കൃദന്തങ്ങളെ നോക്കാം.
ശത്രന്തവും ശാനജന്തവും :-  ഒരേസമയം നാമവിശേഷണങ്ങളായും ക്രിയാവിശേഷണങ്ങളായും ഉപയോഗിക്കാവുന്നവയാണിവ. നാമപദത്തിനു മുന്നിലായി നാമവിശേഷണമായും ക്രിയാപദത്തിനുമുന്നിലായി ക്രിയാവിശേഷണമായും പ്രയോഗിക്കാം. ശത്രന്തം പരസ്മൈപദിധാതുവിനും, ശാനജന്തം ആത്മനേപദിധാതുവിനും ഒപ്പമാണുപയോഗിക്കുക. ഉദാഹരണങ്ങൾ കണ്ടുകഴിഞ്ഞ് ഇവയുടെ മറ്റുസവിശേഷതകൾ നോക്കാം. 
1. ശത്രന്തം:- ബാലകഃ ക്രീഡൻ പഠതി = ബാലൻ കളിച്ചുകൊണ്ട് പഠിക്കുന്നു. (ക്രീഡൻ = കളിച്ചുകൊണ്ട്-വർത്തമാനകാലക്രിയാവിശേഷണം -Present Continuous) 
ഇവിടെ ബാലൻ പഠിക്കുന്ന സമയത്തുതന്നെ കളിക്കുന്നുമുണ്ട്. 'പഠിക്കുന്നു' എന്ന പ്രധാനക്രിയയുടെ വിശേഷണമാണ് 'കളിച്ചുകൊണ്ട് ' എന്നത്. പഠിക്കുന്നസമയം തന്നെ തുടർന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയാണത്. ഒരുതരത്തിൽ ഒരേസമയം  'ബാലകഃ ക്രീഡതി = ബാലൻ കളിക്കുന്നു ' എന്ന വാക്യവും 'ബാലകഃ പഠതി  = ബാലൻ പഠിക്കുന്നു' എന്നവാക്യവും ചേർന്നതുപോലെയാണ്. എങ്കിലും പഠതി എന്ന പ്രധാന ക്രിയയ്ക്കാണിവിടെ ഊന്നൽ. കളിക്കുന്നു എന്നതിന് ഊന്നൽ നല്കിയാൽ, 
ബാലകഃ പഠൻ ക്രീഡതി = ബാലൻ പഠിച്ചുകാണ്ട് കളിക്കുന്നു എന്നാകും. (പഠൻ =പഠിച്ചുകൊണ്ട്)
അംബാ  ഗായൻ പചതി = അമ്മ പാടിക്കൊണ്ട് പാചകംചെയ്യുന്നു. (ഗായൻ = പാടിക്കൊണ്ട്). ഇവിടെ പാചകംചെയ്യുന്നു എന്ന പ്രധാന ക്രിയയുടെ വിശേഷണമായി വരുന്നു, പാടിക്കൊണ്ട് എന്നത്. ഏതാണ്ടെല്ലാ പരസ്മൈപദിധാതുക്കൾക്കും ശത്രന്തങ്ങൾ ഉണ്ട്. ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൃദന്തങ്ങൾ നാമരൂപങ്ങളായതിനാൽ സ്വാഭാവികമായും അവയ്ക്ക് ലിംഗവചനവിഭക്തിവ്യത്യാസങ്ങളോടെ വിവിധരൂപങ്ങളുണ്ടാവാം. മേൽക്കൊടുത്ത ഉദാഹരണങ്ങളിൽ 'ക്രീഡൻ = കളിച്ചുകൊണ്ട്' എന്ന് സാന്ദർഭികമായി അർത്ഥം പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ 'ക്രീഡൻ = കളിക്കുന്നവൻ' എന്ന് നാമരൂപാർത്ഥമാണ് ഉള്ളത്. അതായത്, "ബാലകഃ ക്രീഡൻ പഠതി = ബാലൻ കളിക്കുന്നവൻ പഠിക്കുന്നു " എന്നാണ് ശരിയായ അർത്ഥം. "കളിക്കുന്നവൻ പഠിക്കുന്നു " എന്നുപറഞ്ഞാൽ , "കളിച്ചുകൊണ്ടുപഠിക്കുന്നു " എന്നുതന്നെ ആശയം. ഇനി ഇതേ ശത്രന്തങ്ങൾ തന്നെ നാമവിശേഷണമായി വരുന്നത് നോക്കാം. ആദ്യ ഉദാഹരണത്തിൽ " ബാലകഃ ക്രീഡൻ പഠതി = ബാലൻ കളിച്ചുകൊണ്ട് പഠിക്കുന്നു" എന്നത് 
"ക്രീഡൻ ബാലകഃ പഠതി " എന്ന് ( 'ക്രീഡൻ' , 'ബാലകഃ' യുടെ മുൻപിൽ) പ്രയോഗിച്ചാൽ "കളിക്കുന്ന ബാലൻ പഠിക്കുന്നു " എന്നാവും അർത്ഥം. ഇവിടെ ശത്രന്തമായ 'ക്രീഡൻ'= 'പഠിക്കുന്ന ' എന്ന ബാലക പദത്തിന്റെ നാമവിശേഷണരൂപമാവും. അതുപോലെ  
"ഗായൻ അംബാ പചതി " = പാടുന്ന അമ്മ പാചകം ചെയ്യുന്നു. ആശയങ്ങളിൽ വ്യത്യാസം ഒന്നുമില്ലെന്ന് കാണാം. പ്രധാനപ്പെട്ട കാര്യം ഇത് വർതമാനകാലിക കൃദന്തമാണ് എന്നതാണ്.
ചില പ്രധാന ധാതുക്കളുടെ ശത്രന്തരൂപങ്ങൾ പരിചയപ്പെടാം. 
ധാതുഃ    ഏ.വ       ദ്വി.വ      ബ.വ
"പഠ് "   - പഠതി -   പഠതഃ -   പഠന്തി (പഠിക്കുന്നു)
(ശത്രന്തങ്ങൾ)
പു.ലിം -   പഠൻ  - പഠന്തൗ  - പഠന്തഃ
(പഠിക്കുന്നവൻ -2പഠിക്കുന്നവർ-പഠിക്കുന്നവർ)
സ്ത്രീ-    പഠന്തീ  -  പഠന്ത്യൗ  - പഠന്ത്യഃ
(പഠിക്കുന്നവൾ - 2പഠി..ൾമാർ - പഠി....ൾമാർ)
നപും-    പഠത്   -     പഠതീ    -  പഠന്തി
(പഠിക്കുന്നത് - 2പഠിക്കുന്നവ - പഠിക്കുന്നവ)
ഉദാഹരണം:-
പഠന്തൗ ഛാത്രൗ പരസ്പരം പൃച്ഛതഃ = പഠിക്കുന്ന 2 കുട്ടികൾ അന്യോന്യം ചോദിക്കുന്നു
പഠന്തഃ ജനാഃ ധാർമ്മികാഃ ഭവന്തി = പഠിക്കുന്ന ജനങ്ങൾ ധാർമ്മികരാകുന്നു.
പഠന്തീ ബാലികാ സമ്യക് വദതി = പഠിക്കുന്ന പെൺകുട്ടി നന്നായി പറയുന്നു.
പഠന്ത്യൗ വനിതേ ദൂരദർശനം പശ്യതഃ = പഠിക്കുന്ന 2വനിതകൾ ടി.വി കാണുന്നു.
പഠന്ത്യഃ മഹിലാഃ പ്രശീതകാത് ജലം പിബന്തി = പഠിക്കുന്ന സ്ത്രീകൾ ഫ്രിഡ്ജിൽനിന്ന് വെള്ളം കുടിക്കുന്നു.
പഠത് മിത്രം പുസ്തകേ രേഖാചിത്രം രചയതി = പഠിക്കുന്ന സുഹൃത്ത്  പുസ്തകത്തിൽ പടംവരയ്ക്കുന്നു.
**********************
ലിഖ് -ലിഖതി = എഴുതുന്നു
ലിഖൻ - ലിഖന്തൗ - ലിഖന്തഃ
ലിഖന്തീ - ലിഖന്ത്യൗ  - ലിഖന്ത്യഃ
ലിഖത് -  ലിഖതീ  -  ലിഖന്തി
*************************
പാ - പിബതി = കുടിക്കുന്നു.
പിബൻ - പിബന്തൗ - പിബന്തഃ
പിബന്തീ  -  പിബന്ത്യൗ  -  പിബന്ത്യഃ
പിബത്   -   പിബതീ       -  പിബന്തി
**************************
ഖാദ് - ഖാദതി = തിന്നുന്നു
ഖാദൻ - ഖാദന്തൗ - ഖാദന്തഃ
ഖാദന്തീ  -  ഖാദന്ത്യൗ  -  ഖാദന്ത്യഃ
ഖാദത്    -  ഖാദതീ     -   ഖാദന്തി
*******************************
മുകളിൽ കൊടുത്ത ശത്രന്തരൂപങ്ങളുടെ ഒരുപ്രത്യേകത നോക്കാം. പരസ്മൈപദി ക്രിയകളുടെ വർത്തമാനകാലബഹുവചനരൂപങ്ങളുടെ അവസാനമുള്ള "തി" കാരം ഒഴിവാക്കിയാൽ, ഏകവചനപുല്ലിംഗ ശത്രന്തം കിട്ടും. ( 'പഠന്തി'- 'തി' = 'പഠൻ') നാമപദങ്ങളുടെ ലക്ഷണങ്ങൾ മറ്റു വചനങ്ങളിൽ കാണാം, ചില്ലറ വ്യത്യാസങ്ങളോടെ. ഇവിടെ "ശത് " എന്ന പ്രത്യയത്തിന്റെ "അത് " ശബ്ദമാണ്, ക്രിയാധാതുക്കളോട് ചേരുന്നത്. സ്വാഭാവികമായും നപുംസകലിംഗമാണ് പ്രകൃതരൂപം. അതിനാൽ സ്വാഭാവികമായും "ശത്" പ്രത്യയമായ ശത്രന്തങ്ങളുടെ പുല്ലിംഗവും നപുംസകലിംഗവും "ത്"കാരാന്ത നാമപദങ്ങളാണ്. അതായത് വ്യഞ്ജനാന്തങ്ങൾ ഹലന്തങ്ങൾ). അതുകൊണ്ടുതന്നെ, പുല്ലിംഗ, നപുംസകലിംഗ ശത്രന്തങ്ങളുടെ 'ദ്വിതീയാ' മുതൽ 'സപ്തമീ' വരെയുള്ള വിഭക്തിരൂപങ്ങൾ തകാരാന്തനാമ പദങ്ങളുടെ രീതിയിലാണ്. ( തം, താ, തേ, തഃ, തഃ, തി ). "പഠൻ/ പഠന്തം/ പഠതാ/ പഠതേ/ പഠതഃ/ പഠതഃ/ പഠതി " എന്നിങ്ങനെ.
ഉദാ:- 1. പഠന്തം പുത്രം അംബാ ആഹ്വയതി = പഠിക്കുന്ന പുത്രനെ അമ്മ വിളിക്കുന്നു.(പഠന്തം = പഠിക്കുന്നവനെ- ദ്വിതീയാ) ഇവിടെ ശത്രന്തം നാമവിശേഷണമായാണ് ഉപയോഗപ്പെടുന്നത്.  ഭാഷയിൽ മിക്കവാറും നാമവിശേഷണമായാണ്, ശത്രന്തങ്ങളും ശാനജന്തങ്ങളും പ്രയോജനപ്പെടുന്നത്. 
2. പഠതാ അഗ്രജേന ബാലകസ്യ ക്രീഡാഭംഗം ഭവതി = പഠിക്കുന്ന ജ്യേഷ്ഠനാൽ ബാലകന്റെ കളിതടസ്സം ഭവിക്കുന്നു. ( പഠതാ = പഠിക്കുന്നവൻ കാരണം- തൃതീയാ)
3. പഠതേ അനുജായ, ജ്യേഷ്ഠഃ പാഠം ഉപദിശതി = പഠിക്കുന്ന അനുജനുവേണ്ടി ജ്യേഷ്ഠൻ പാഠം ഉപദേശിക്കുന്നു. ( പഠതേ = പഠിക്കുന്നവനായി - ചതുർഥീ). 
4. പഠതഃ മിത്രാത് ഛാത്രഃ സംശയം ദൂരീകരോതി = പഠിക്കുന്ന കൂട്ടുകാരനിൽനിന്ന് വിദ്യാർത്ഥി സംശയം ദൂരീകരിക്കുന്നു. ( പഠതഃ = പഠിക്കുന്നവനിൽനിന്ന് - പഞ്ചമീ) 
5. പഠതഃ ശിഷ്യസ്യ അഭിനന്ദനം കരോതി ഗുരുഃ
= പഠിക്കുന്ന ശിഷ്യന്റെ അഭിനന്ദനം ചെയ്യുന്നു, ഗുരു. (പഠതഃ = പഠിക്കുന്നവന്റെ - ഷഷ്ഠീ ) 
6. പഠതി പുത്രേ  ജനകസ്യ അഭിമാനം അസ്തി = പഠിക്കുന്ന പുത്രനിൽ അച്ഛന് അഭിമാനം ഉണ്ട്.
(പഠതി = പഠിക്കുന്നവനിൽ - സപ്തമീ) 
നപുംസകലിംഗപദങ്ങൾക്ക്  സാധാരണയെന്നപോലെ പ്രഥമാവിഭക്തി രൂപങ്ങൾ പോലെതന്നെ ദ്വിതീയാ വിഭക്തിരൂപങ്ങളും. ശേഷം, തൃതീയാ മുതൽ പുല്ലിംഗരൂപം പോലെ തന്നയാണ്. 
🌹സ്ത്രീലിംഗശത്രന്തരൂപങ്ങൾ:- മുകളിൽ കൊടുത്ത സ്ത്രീലിംഗ ഉദാഹരണങ്ങൾ നോക്കിയാൽ ( പഠന്തീ - പഠന്ത്യൗ - പഠന്ത്യഃ)
മനസ്സിലാകും ഇവ "ഈ"കാരാന്ത നാമപദ രൂപങ്ങളാണ്. ( ഏകവചനം) അതിനാൽ സ്വാഭാവികമായും ഈകാരാന്ത സ്ത്രീലിംഗപദങ്ങളുടെ വിഭക്തിരൂപങ്ങളാണ് സ്ത്രീലിംഗ ശത്രന്തങ്ങൾക്കുള്ളത്. ( 'നദീ'ശബ്ദം പോലെ) ( നദീം / നദ്യാ / നദ്യൈ / നദ്യാഃ / നദ്യാഃ / നദ്യാം ) അതുപോലെ ഇവിടെ
" പഠന്തീം / പഠന്ത്യാ / പഠന്ത്യൈ / പഠന്ത്യാഃ /പഠന്ത്യാഃ / പഠന്ത്യാം "
1.അധ്യാപകഃ പഠന്തീം ബാലികാം അഭിനന്ദതേ = അദ്ധ്യാപകൻ പഠിക്കുന്ന ബാലികയെ അഭിനന്ദിക്കുന്നു. ( പഠന്തീം = പഠിക്കുന്നവളെ - ദ്വിതീയാ )
2. പഠന്ത്യാ ബാലികയാ അംബാ തുഷ്യതി = പഠിക്കുന്ന ബാലിക കാരണം  അമ്മ സന്തോഷിക്കുന്നു.
3. പഠന്ത്യൈ വനിതായൈ സഖീ അസൂയതി = പഠിക്കുന്ന വനിതയ്ക്കായി കൂട്ടുകാരി അസൂയപ്പെടുന്നു. (പഠന്ത്യൈ = പഠിക്കുന്നവൾക്കായി - ചതുർത്ഥീ )
4. പഠന്ത്യാഃ അംബായാഃ പുത്രഃ വിദ്യാം ആർജയതി = പഠിക്കുന്ന അമ്മയിൽനിന്ന് 
പുത്രൻ വിദ്യ ആർജ്ജിക്കുന്നു.
5. പഠന്ത്യാഃ പുത്ര്യാഃ ലേഖനം അംബാ അവലോകയതി = പഠിക്കുന്ന പുത്രിയുടെ എഴുത്ത്  അമ്മ നോക്കുന്നു. ( പഠന്ത്യാഃ = പഠിക്കുന്നവളുടെ - ഷഷ്ഠീ)
6. പഠന്ത്യാം അനുജായാം അഗ്രജസ്യ പ്രീതിഃ അസ്തി = പഠിക്കുന്ന അനുജത്തിയിൽ ജ്യേഷ്ഠന് പ്രീതി ഉണ്ട്. ( പഠന്ത്യാം = പഠിക്കുന്നവളിൽ - സപ്തമീ)
(ഇവിടെ മുൻപു സൂചിപ്പിച്ച ഒരുകാര്യം ആവർത്തിക്കുന്നു. മലയാളത്തിൽനിന്നു വ്യത്യസ്തമായി സംസ്കൃതത്തിൽ, നാമവിശേഷണങ്ങൾക്ക് വിശേഷിപ്പിക്കപ്പെടുന്ന (വിശേഷ്യം) നാമപദത്തിന്റെ സമാന ലിംഗ, വചന, വിഭക്തികൾ നിർബന്ധമായും വേണം. സമാസപ്രയോഗത്തിൽ മാത്രമേ ഇതൊഴിവാകുന്നുള്ളു! )
***********************************************
ആത്മനേപദി ക്രിയകൾക്കായി " ശാനച് " പ്രത്യയമാണ് മേൽപ്പറഞ്ഞപ്രകാരം വർത്തമാനകാലവിശേഷണങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ആദ്യം പറഞ്ഞുവല്ലോ. അവയെ അടുത്ത പാഠത്തിൽ കാണാം. ഏവർക്കും നമസ്ക്കാരം!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അനുബന്ധം:- ചില അസാധാരണ ക്രിയകളുടെ ശത്രന്തരൂപങ്ങൾ-
ധാതു      ക്രിയാ       ശത്രന്തം (ഏ.വ/പു.ലിം)
കൃ           കരോതി    കുർവൻ = ചെയ്യുന്നവൻ
ശ്രു         ശൃണോതി  ശൃണ്വൻ = കേൾക്കുന്നവൻ
ക്രീ         ക്രീണാതി    ക്രീണൻ = വാങ്ങുന്നവൻ
രുദ്        രോദിതി       രുദൻ     = കരയുന്നവൻ
ശക്      ശക്നോതി   ശക്നുവൻ =                            
                                      ശക്തനാവുന്നവൻ
ജ്ഞാ   ജാനാതി       ജാനൻ = അറിയുന്നവൻ
പ്രാപ്    പ്രാപ്നോതി  പ്രാപ്നുവൻ =      
                                      പ്രാപിക്കുന്നവൻ
ഗ്രഹ്    ഗൃഹ്ണാതി     ഗൃഹ്ണൻ = 
                                      ഗ്രഹിക്കുന്നവൻ
ദാ        ദദാതി              ദദത് = നല്കുന്നവൻ
ഭീ         ബിഭേതി          ബിഭ്യത് =പേടിക്കുന്നവൻ
(മുകളിൽ  കാണിച്ച വിശേഷക്രിയകൾ പലതും സാധാരണനിയമങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ക്രിയകളുടെ ഗണങ്ങൾ (ദശഗണങ്ങൾ ) പഠിക്കുമ്പോൾ സംശയം ദൂരീകരിക്കാം. കഴിഞ്ഞ പാഠങ്ങൾ പലതവണ ക്ഷമയോടെ ആവർത്തിച്ചുവായിച്ചാൽ മാത്രമേ മുന്നോട്ടുള്ള പാഠങ്ങൾ ഉൾക്കൊള്ളാനാവുകയുള്ളു. സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യാം. സസ്നേഹം!🙏🌹❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

🌹 സംസ്കൃതഭാഷാപരിചയം -24 🌹
                                                        രാജേന്ദ്രൻ.ഡി
🥀കൃദന്തങ്ങൾ (തുടർച്ച )🥀
വർത്തമാനകാല,ഏകവചന,പ്രഥമപുരുഷക്രിയാപദങ്ങളിൽ "തി " എന്നവസാനിക്കുന്നവയാണ് പരസ്മൈപദിക്രിയകൾ (പഠതി/ ലിഖതി/ വദതി മുതലായവ). "തേ" എന്നവസാനിക്കുന്നവ ആത്മനേപദിക്രിയകൾ ( വന്ദതേ/ കമ്പതേ / ഈക്ഷതേ / ആലോകതേ / വർധതേ മുതലായവ). രണ്ടുതരത്തിലും പ്രയോഗിക്കാവുന്നവ "ഉഭയപദി"ധാതുക്കളും. ( പചതി/പചതേ , ഭജതി/ഭജതേ, വഹതി/വഹതേ, യജതി/യജതേ, ധാവതി/ധാവതേ, നയതി/നയതേ, വയതി/വയതേ, വപതി/വപതേ, ഹ്വയതി/ഹ്വയതേ ) 
കഴിഞ്ഞതവണ നമ്മൾകണ്ട കൃദന്തങ്ങൾ പരസ്മൈപദി ധാതുക്കളിൽനിന്ന് രൂപംകൊള്ളുന്ന വർത്തമാനകാല നാമവിശേഷണങ്ങളായ "ശത്രന്തങ്ങ"ളായിരുന്നു. ഇന്ന്  ആത്മനേപദിധാതുക്കളിൽനിന്ന് ഉളവാകുന്ന "ശാനജന്ത"ങ്ങളെ നോക്കാം. "ശാനച് " പ്രത്യയങ്ങൾ ആത്മനേപദിധാതുക്കളോട് ചേരുമ്പോൾ " ആന " അഥവാ "മാന " എന്നീ ശബ്ദങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. 
ഉദാഹരണം- " ഭക്തഃ വന്ദമാനഃ ദേവം പശ്യതി" = ഭക്തൻ വന്ദിച്ചുകൊണ്ട് ദേവനെ കാണുന്നു. ( വന്ദമാനഃ = വന്ദിച്ചുകൊണ്ട് - ക്രിയാവിശേഷണം- ശാനജന്തം)
അഥവാ "വന്ദമാനഃ ഭക്തഃ ദേവം പശ്യതി" = വന്ദിക്കുന്ന ഭക്തൻ ദേവനെ കാണുന്നു. ( വന്ദമാനഃ= വന്ദിക്കുന്ന - നാമവിശേഷണം - ശാനജന്തം.) യഥാർത്ഥത്തിൽ നാമരൂപങ്ങളായ കൃദന്തങ്ങളായതിനാൽ ശരിക്കുള്ള അർത്ഥം "വന്ദിക്കുന്നവൻ" എന്നാണ്. ("വന്ദിക്കുന്നവൻ ഭക്തൻ ദേവനെക്കാണുന്നു" എന്നാണ് വാക്യാർത്ഥം.) കമ്പമാനഃ വൃക്ഷഃ = വിറയ്ക്കുന്ന മരം. ഭാഷമാണഃ ഛാത്രഃ = സംസാരിക്കുന്ന വിദ്യാർത്ഥി. ബാധമാനാ വേദനാ = ബാധിക്കുന്ന വേദന. യാചമാനാഃ ഭിക്ഷുകാഃ = യാചിക്കുന്ന ഭിക്ഷക്കാർ. ലമ്ബമാനം ഫലം = തൂങ്ങിക്കിടക്കുന്ന പഴം. വർധമാനാ ലതാ = വളരുന്ന വള്ളി. 
ഇവിടെ ഏതൊരു ശാനജന്തവും ( രാമഃ / സീതാ / ഫലം) എന്നമട്ടിൽ പുല്ലിംഗം/ സ്ത്രീ ലിംഗം/ നപുംസകലിംഗം രൂപങ്ങൾ ആർജ്ജിക്കുന്നു. ഉദാഹരണം- "കമ്പമാന" (വിറയ്ക്കുന്ന) എന്ന ശാനജന്തത്തിന്റെ വിവിധ ലിംഗവചനാദികൾ നോക്കാം. 
കമ്പമാനഃ ഛാത്രഃ = വിറയ്ക്കുന്ന വിദ്യാർത്ഥി
കമ്പമാനൗ ഛാത്രൗ = വിറയ്ക്കുന്ന 2വിദ്യാർത്ഥികൾ.
കമ്പമാനാഃ ഛാത്രാഃ = വിറയ്ക്കുന്ന വിദ്യാർത്ഥികൾ.
കമ്പമാനാ ബാലികാ = വിറയ്ക്കുന്ന പെൺകുട്ടി
കമ്പമാനേ ബാലികേ=വിറയ്ക്കുന്ന2പെൺകുട്ടി
കമ്പമാനാഃ ബാലികാഃ= വിറ......പെൺകുട്ടികൾ.
കമ്പമാനം ഫലം = വിറയ്ക്കുന്ന പഴം.
കമ്പമാനേ ഫലേ = വിറയ്.....2പഴങ്ങൾ
കമ്പമാനാനി ഫലാനി = വിറയ്...പഴങ്ങൾ.
***********************************************
അകാരാന്തപുല്ലിംഗം, ആകാരാന്തസ്ത്രീലിംഗം, അകാരാന്ത (അനുസ്വാര) നപുംസകം ഇങ്ങനെ നാമപദങ്ങളുടെ അതേരീതിയിൽ ലിംഗവചനവിഭക്തികൾ ശാനജന്തത്തിനും വരും. കാരണം വിശേഷിപ്പിക്കപ്പെടുന്ന നാമപദങ്ങളുടെ ലിംഗ/ വചന/ വിഭക്തികൾതന്നെ വിശേഷണങ്ങൾക്കും വേണമെന്നതിനാൽ. ഉദാഹരണങ്ങൾ നോക്കാം. 
1. വാനരഃ ലംബമാനം ഫലം ഗൃഹീതവാൻ
= കുരങ്ങൻ തൂങ്ങിക്കിടക്കുന്ന പഴം എടുത്തു.
( ലംബമാനം ഫലം = തൂങ്ങിക്കിടക്കുന്നതിനെ പഴത്തെ - ദ്വിതീയാവിഭക്തി )
2. പ്രകാശമാനേന ചന്ദ്രേണ ജനാഃ സന്തുഷ്ടവന്തഃ = പ്രകാശിക്കുന്ന ചന്ദ്രനാൽ ജനങ്ങൾ സന്തുഷ്ടരായി. ( പ്രകാശമാനേന ചന്ദ്രേണ = പ്രകാശിക്കുന്നവനാൽ ചന്ദ്രനാൽ- തൃതീയാവിഭക്തി )
3. യാചമാനായ ഭിക്ഷുകായ ധാന്യം ദദാതി = യാചിക്കുന്ന ഭിക്ഷക്കാരനായി ധാന്യം നല്കുന്നു. ( യാചമാനായ = യാചിക്കുന്നവനായി - ചതുർത്ഥീവിഭക്തി )
4. ബാധമാനാത് രോഗാത് സഃ ഭീതിദഃ = ബാധിക്കുന്ന രോഗത്തിൽനിന്ന് അവൻ ഭീതിദനായി. ( ബാധമാനാത് = ബാധിക്കുന്നതിൽനിന്ന് - പഞ്ചമീവിഭക്തി )
5. വന്ദമാനസ്യ ഭക്തസ്യ ആഗ്രഹഃ സഫലീകൃതഃ = വന്ദിക്കുന്ന ഭക്തന്റെ ആഗ്രഹം  സഫലീകൃതം ( വന്ദമാനസ്യ = വന്ദിക്കുന്നവന്റെ - ഷഷ്ഠി )
6. പലായമാനേ ചോരേ ആരക്ഷകാണാം സ്പർധാ ഭവതി = ഓടുന്ന കള്ളനിൽ പോലീസുകാരന് വാശി ഉണ്ട്. ( പലായമാനേ = ഓടുന്നവനിൽ - സപ്തമീവിഭക്തി )
***********************************************
ശാനജന്തങ്ങളിൽ, ചില ധാതുക്കളോട് 'ശാനച് ' പ്രത്യയം ചേരുമ്പോൾ "മാന" എന്നതിനുപകരം  "ആന " എന്ന ശബ്ദമാണ് വരിക. ഉദാ:- കുരുതേ = ചെയ്യുന്നു . ഇതിന്റെ ശാനജന്തരൂപം "കുർവാണ" എന്നാണ്. അതുപോലെ 
ചിനുതേ =  തിരഞ്ഞെടുക്കുന്നു 
ചിന്വാനഃ=  തിരഞ്ഞെടുക്കുന്നവൻ
ഭുങ്ക്തേ = ഭുജിക്കുന്നു
ഭുഞ്ജാനഃ = ഭുജിക്കുന്നവൻ
ഗൃഹ്ണീതേ = ഗ്രഹിക്കുന്നു
ഗൃഹ്ണാനഃ = ഗ്രഹിക്കുന്നവൻ
ജാനീതേ = അറിയുന്നു
ജാനാനഃ = അറിയുന്നവൻ
ശേതേ = ശയിക്കുന്നു
ശയാനഃ = ശയിക്കുന്നവൻ
മുകളിൽ കൊടുത്ത ശാനജന്തങ്ങളെല്ലാം "ആന" ശബ്ദത്തിലവസാനിക്കുന്നു. ഈ ക്രിയാപദങ്ങളുടെയെല്ലാം അവസാനത്തെ "തേ" എന്ന പ്രത്യയത്തിനു മുൻപായി ഹൃസ്വ അകാരമല്ല എന്നുകാണാം. ചിനുതേ - തേ = ചിനു ; ഭുങ്ക്തേ- തേ = ഭുഞ് ; ഗൃഹ്ണീതേ-തേ = ഗൃഹ് ; ജാനീതേ - തേ = ജാനീ ; ശേതേ - തേ = ശേ ; ഇവിടെയെല്ലാം 'ഉ / ഋ /ഈ/ ഏ ' തുടങ്ങിയ സ്വരങ്ങളാണ്. ഇങ്ങിനെയുള്ള ധാതുക്കളുടെ ശാനജന്തത്തിലാണ് "മാന " എന്നതിനുപകരം  " "ആന" എന്നുവരുന്നത്. 
***********************************************
ശത്രന്തങ്ങളും ശാനജന്തങ്ങളും വർത്തമാനകാലരൂപത്തിലെപ്പോലെ ഭാവികാല (ലൃട് ) രൂപത്തിലും വിശേഷണങ്ങളായി ഉപയോഗിക്കാവുന്ന കൃദന്തങ്ങളാണ്. ഭാവികാലക്രിയകളിൽ അവസാനപ്രത്യയത്തിനു തൊട്ടുമുന്നിലായി ചേർക്കുന്ന 'ഇഷ്യ' ശബ്ദം ചേർത്താൽ വർത്തമാനകാല ശതൃ/ ശാനച് കൃദന്തങ്ങൾ ഭാവികാലരൂപമാവും. അതായത് ശത്രന്തങ്ങൾക്ക് "ഇഷ്യത് " എന്നും  ശാനജന്തങ്ങൾക്ക് "ഇഷ്യമാന " എന്നും ചേർക്കണം. ഉദാ:- വനം ഗമിഷ്യൻ രാമഃ = വനത്തിലേക്ക് ഭാവിയിൽ പോകുന്ന (പോകാനൊരുങ്ങുന്ന) രാമൻ. അതായത് 'ഗമിഷ്യൻ' = പോകാനൊരുങ്ങുന്നവൻ എന്ന ഭാവികാല ശത്രന്തം. പഠിഷ്യൻ ബാലകഃ = പഠിക്കാനൊരുങ്ങുന്ന ബാലൻ.
വന്ദിഷ്യമാണഃ ഭക്തഃ = വന്ദിക്കാനൊരുങ്ങുന്ന ഭക്തൻ ( ഭാവികാല ശാനജന്തം). 
ഭാഷയിൽ വളരെയേറെ ഉപയോഗമുള്ളവയാണ് "ശതൃ/ശാനച്" കൃദന്തങ്ങളെന്ന് പറയേണ്ടതില്ലല്ലോ! ഏവർക്കും നമസ്ക്കാരം.🙏🌹
***********************************************
🌹അനുബന്ധം :-  "ണത്വം" അഥവാ 'ണ'കാര നിയമം :- സംസ്കൃതപദങ്ങളിൽ പലപ്പോഴും 'ന'കാരത്തിനുപകരം 'ണ'കാരം ഉപയോഗിക്കുന്നതായിക്കാണാം. 'പുഷ്പം' എന്ന നപുംസകപദത്തിന്റെ ബഹുവചനരൂപം 'പുഷ്പാനി ' എന്നല്ല, "പുഷ്പാണി " എന്നാണ്! അതുപോലെ നക്ഷത്രാണി, രുപ്യകാണി, രാമേണ,കര്ണഃ, പിതൃ†ണാം തുടങ്ങിയ പദങ്ങളിലെല്ലാം നകാരത്തിനുപകരം ണകാരമാണെന്നു കാണാം. ഈവിധപ്രയോഗങ്ങളുടെ നിയമം പറയുന്നു. നകാരത്തിനുമുൻപായി "ര "(രേഫം), "ഋ "കാരം, "ഷ"കാരം എന്നിവയിലേതെങ്കിലും നിമിത്തങ്ങളായി വന്നാൽ നകാരം ണകാരമായി മാറും. ഉദാ:- കര്ണഃ , കൃഷ്ണഃ, പുത്രേണ, ഉഷ്ണം, ദക്ഷിണാ മുതലായപദങ്ങളിൽ നിമിത്തങ്ങൾക്കു ശേഷം വന്ന നകാരം ണകാരമായി മാറി. 
കൂടാതെ നിമിത്തത്തിനുശേഷം നകാരത്തിനുമുൻപായി ( നിമിത്തത്തിനും നകാരത്തിനുമിടയിലായി ) അവ്യവധായക വർണ്ണങ്ങൾ ( തടസ്സപ്പെടുത്താത്ത ) വന്നാൽ  (കവർഗ്ഗം, പവർഗ്ഗം, ഹ,യ,വ എന്നീവർണ്ണങ്ങളേതെങ്കിലും) ണത്വം തന്നെ സംഭവിക്കും. ഉദാ:- പുഷ്പാണി - ഇവിടെ നിമിത്തമായ 'ഷ'കാരത്തിനുശേഷം 'ന'കാരത്തിനുമുൻപായി പവർഗ്ഗത്തിലെ 'പ'കാരം വന്നതിനാൽ 'ണത്വം' സംഭവിച്ചു. അതുപോലെ 'രുപ്യകാണി'- ഇവിടെ ആദ്യവർണ്ണമായ രേഫത്തിനും അവസാനവർണ്ണമായ 'ന'കാരത്തിനുമിടയിൽ "പ, യ, ക " എന്നീ അവ്യവധായക വർണ്ണങ്ങളായതിനാൽ ണത്വം സംഭവിച്ചു.
എന്നാൽ 'നീരജേന' എന്ന പദത്തിൽ നിമിത്തമായ രേഫത്തിനും 'ന'കാരത്തിനുമിടയിൽ വ്യവധായകവർണ്ണമായ 'ജ'കാരം വന്നതിനാൽ ണത്വം സംഭവിക്കാതെ നകാരം മാറ്റമില്ലാതെ നില്ക്കുന്നു. മറ്റുദാഹരണങ്ങൾ സ്വയം പരിശോധിക്കുക!🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹 സംസ്കൃതഭാഷാപരിചയം - 25 🌹
                                                     രാജേന്ദ്രൻ.ഡി
   🥀 കൃദന്തങ്ങൾ ( തുടർച്ച ) 🥀
വർത്തമാനകാല / ഭാവികാല കർതൃപദകൃദന്തങ്ങളായ ശത്രന്തങ്ങളും ശാനജന്തങ്ങളും കണ്ടുകഴിഞ്ഞു. അടുത്തതായി ഭൂതകാലക്രിയാസൂചകങ്ങളായ "ക്തവതു" / "ക്ത " പ്രത്യയാന്തങ്ങളായ രണ്ടു കൃദന്തങ്ങൾ നോക്കാം. ഇവയിൽ 'ക്തവതു ' കർത്തരിപ്രയോഗത്തിലും 'ക്ത ' കർമ്മണിപ്രയോഗത്തിലുമാണ് ഉപയോഗിക്കുന്നത്. 
🌹" ക്തവതു " :- മുൻപ് പതിനൊന്നാം പാഠത്തിൽ സൂചിപ്പിച്ചതുപോലെ ഭൂതകാല 'ലങ്' ലകാരക്രിയകൾക്കുപകരം എളുപ്പത്തിൽ ഉപയോഗിക്കാവുന്നവയാണ് 'ക്തവതു' പ്രത്യയം. ഉദാ:- ബാലകഃ അപഠത് = ബാലകൻ പഠിച്ചു. ( ഇത് ലങ് ലകാര ക്രിയ അഥവാ അനദ്യതനഭൂതകാലക്രിയാരൂപമാണ്. ) ഇതിനുപകരം "ബാലകഃ പഠിതവാൻ" = "ബാലകൻ പഠിച്ചവൻ " എന്ന് "ക്തവതു" പ്രത്യയത്തിൽ പറയാം, രണ്ടും ഒരേ ആശയമെന്നതിനാൽ. ( "പഠിച്ചവൻ" എന്നാൽ അവൻ പഠിച്ചുകഴിഞ്ഞു എന്ന ഭൂതകാലധ്വനി വരുന്നുണ്ട്.) ഇവിടെ 'ക്തവതു ' കൃദന്തമായതിനാൽ നാമരൂപത്തിന്റെ ലിംഗവചനാദികൾ പാലിക്കണം. പക്ഷേ പ്രഥമ/ മധ്യമ/ ഉത്തമപുരുഷവ്യത്യാസങ്ങൾ പാലിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ലങ്ലകാരക്രിയാപദം ഉപയോഗിക്കുന്നതിലും എളുപ്പമാണ് ക്തവതു. അതായത് ലങ് ലകാരത്തിൽ താഴെപ്പറയുന്ന വാക്യങ്ങൾ ശ്രദ്ധിക്കുക. 
1. സഃ അപഠത് = അവൻ പഠിച്ചു
2. തൗ അപഠതാം = അവർ2 പഠിച്ചു
3. തേ അപഠൻ = അവർ പഠിച്ചു
4. ത്വം അപഠഃ = നീ പഠിച്ചു (മധ്യമപുരുഷൻ)
5. യുവാം അപഠതം = നിങ്ങൾ2 പഠിച്ചു
6. യൂയം അപഠത = നിങ്ങൾ പഠിച്ചു
7. അഹം അപഠം = ഞാൻ പഠിച്ചു ( ഉത്തമ)
8. ആവാം അപഠാവ = ഞങ്ങൾ2 പഠിച്ചു
9. വയം അപഠാമ = ഞങ്ങൾ പഠിച്ചു
ഇനി മേൽ വാക്യങ്ങൾ യഥാക്രമം 'ക്തവതു' കൃദന്തം ഉപയോഗിച്ചു പറഞ്ഞാൽ-
1. സഃ പഠിതവാൻ = അവൻ പഠിച്ചവൻ
2. തൗ പഠിതവന്തൗ = അവർ2 പഠിച്ചവർ
3. തേ പഠിതവന്തഃ = അവർ പഠിച്ചവർ
4. ത്വം പഠിതവാൻ = നീ പഠിച്ചവൻ ( മധ്യമ)
5. യുവാം പഠിതവന്തൗ = നിങ്ങൾ2 പഠിച്ചവർ
6. യൂയം പഠിതവന്തഃ = നിങ്ങൾ പഠിച്ചവർ
7. അഹം പഠിതവാൻ = ഞാൻ പഠിച്ചവൻ
8. ആവാം പഠിതവന്തൗ = ഞങ്ങൾ2 പഠിച്ചവർ
9. വയം പഠിതവന്തഃ = ഞങ്ങൾ പഠിച്ചവർ
ഇവിടെ പക്ഷേ ലിംഗവ്യത്യാസം ശ്രദ്ധിക്കണം. 
സഃ പഠിതവാൻ എന്നാണെങ്കിൽ സാ പഠിതവതീ എന്നാണ് സ്ത്രീലിംഗരൂപം. എന്നാൽ ത്വം,അഹം തുടങ്ങിയ ത്രിലിംഗകരൂപങ്ങൾക്ക് ക്തവതു പ്രയോഗത്തിലൂടെ ലിംഗനിർണ്ണയം സാദ്ധ്യമാവുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.
ലിംഗഭേദത്തിന് ഉദാഹരണങ്ങൾ :-
രാമഃ വനം ഗതവാൻ = രാമൻ വനത്തിലേക്ക് പോയവൻ.
സീതാ രാമേണ സഹ വനം ഗതവതീ = സീത രാമന്റെകൂടെ വനത്തിലേക്ക് പോയവൾ.
പ്രഭാതേ യാനം ഗതവത് = രാവിലേ വണ്ടി പോയത്.
( മേൽ ഉദാഹരണങ്ങളിൽ യഥാക്രമം 
രാമൻ വനത്തിലേക്ക് പോയി
സീത രാമന്റെകൂടെ വനത്തിലേക്കു പോയി
രാവിലേ വണ്ടി പോയി
എന്നിങ്ങനെ ഭൂതകാലക്രിയയ്ക്കു തുല്യം അർത്ഥമാണ് കല്പിക്കാവുന്നത്.)
ക്തവതു, പുല്ലിംഗരൂപത്തിൽ ക്രിയാധാതുവിനോട് "ഇതവാൻ / തവാൻ " എന്നും സ്ത്രീലിംഗത്തിൽ "ഇതവതീ / തവതീ " എന്നും നപുംസകലിംഗത്തിൽ "ഇതവത് / തവത് " എന്നും ശബ്ദങ്ങളായിച്ചേരുന്നു. ചില സാധാരണ ധാതുക്കളുടെ "ക്തവതു " രൂപം പതിനൊന്നാം പാഠത്തിൽ കൊടുത്തിരുന്നത് ശ്രദ്ധിക്കുക. ഇതുപോലെ ഭൂതകാല കർമ്മണിപ്രയോഗമായ "ക്ത " പ്രത്യയ കൃദന്തങ്ങൾ അടുത്ത പാഠത്തിൽ കാണാം! 🌹
❤️ അനുബന്ധം :- 
പരസ്മൈപദി ക്രിയകൾ :-
മലയാളം        ലട്              കൃദന്തഭൂതം(ക്തവതു)
 പോകുന്നു  =ഗച്ഛതി              ഗതവാൻ
 പഠിക്കുന്നു = പഠതി              പഠിതവാൻ
വീഴുന്നു        = പതതി.           പതിതവാൻ
പറയുന്നു.     = വദതി.           ഉക്തവാൻ
കുടിക്കുന്നു   = പിബതി        പീതവാൻ
എഴുതുന്നു     = ലിഖതി         ലിഖിതവാൻ
നയിക്കുന്നു    = നയതി         നീതവാൻ
കാണുന്നു       = പശ്യതി         ദൃഷ്ടവാൻ
ചോദിക്കുന്നു  = പൃച്ഛതി         പൃഷ്ടവാൻ
ചേരുന്നു          = മിലതി          മിലിതവാൻ
ഉപേക്ഷിക്കുന്നു = ത്യജതി     ത്യക്തവാൻ
അയക്കുന്നു   = പ്രേഷയതി   പ്രേഷിതവാൻ
തിന്നുന്നു          = ഖാദതി        ഖാദിതവാൻ
കഴുകുന്നു    = പ്രക്ഷാളയതി  പ്രക്ഷാളിതവാൻ
എഴുനേല്ക്കുന്നു = ഉത്തിഷ്ഠതി ഉത്ഥിതവാൻ
ഇരിക്കുന്നു      = ഉപവിശതി    ഉപവിഷ്ടവാൻ
സ്ഥാപിക്കുന്നു  = സ്ഥാപയതി സ്ഥാപിതവാൻ
ഓർക്കുന്നു     = സ്മരതി       സ്മൃതവാൻ
ഭവിക്കുന്നു      = ഭവതി             ----------------
കേൾക്കുന്നു   = ശൃണോതി    ശ്രുതവാൻ
ചെയ്യുന്നു        = കരോതി.        കൃതവാൻ
അറിയുന്നു      = ജാനാതി        ജ്ഞാതവാൻ
കൊടുക്കുന്നു  = ദദാതി            ദത്തവാൻ
**********************************************
ഇതുപോലെ ഏതാണ്ടെല്ലാക്രിയകളുടെയും ഭൂതകാലരൂപത്തിനു പകരം 'ഇതവാൻ' എന്ന് പുല്ലിംഗ നാമരൂപത്തിലും 'ഇതവതീ' എന്ന് സ്ത്രീലിംഗനാമരൂപത്തിലും 'ഇതവത്' എന്ന് നപുംസകലിംഗനാമരൂപത്തിലും മൂന്ന് വചനങ്ങളിലും ഏഴുവിഭക്തിരൂപങ്ങളിലും പുരുഷവ്യത്യാസമില്ലാതെ ഉപയോഗിക്കാം. താരതമ്യേന ഓർമ്മിക്കുവാൻ ലഘുവായ രൂപങ്ങളായതിനാൽ "ക്തവതു " പ്രത്യയ കൃദന്തം വ്യാപകമായി നിത്യവ്യവഹാരത്തിൽ ഉപയോഗിക്കുന്നു.🌹

🌹 സംസ്കൃതഭാഷാപരിചയം - 26 🌹
                                                    രാജേന്ദ്രൻ.ഡി
🥀കൃദന്തങ്ങൾ ( തുടർച്ച ) 🥀
🌹 "ക്ത " പ്രത്യയാന്തകൃദന്തം  :- മുൻപു സൂചിപ്പിച്ചതുപോലെ  ഇത് ഭൂതകാലക്രിയയ്ക്ക് പകരം ഉപയോഗിക്കുന്ന " ക്തവതു " പ്രത്യയത്തിന്റെ കർമ്മണിപ്രയോഗരൂപമാണ്.
കൃദന്തമായതിനാൽ നാമരൂപത്തിന്റെ സവിശേഷതകൾ ഇതിനുമുണ്ട്. കർമ്മണിപ്രയോഗരൂപമായതിനാൽ അതിന്റെ പൊതുനിയമങ്ങൾ ഒന്നുശ്രദ്ധിക്കാം. 
1. കർമ്മണിപ്രയോഗത്തിൽ കർമ്മം പ്രഥമാവിഭക്തിയിലും കർത്താവ് തൃതീയാവിഭക്തിയിലുമായിരിക്കും.
2. ക്രിയാപദത്തിനുപകരം ഇവിടെ ഉപയോഗിക്കുന്ന "ക്ത " പ്രത്യയാന്തകൃദന്തപദത്തിന്റെ ലിംഗവചനങ്ങൾ കർമ്മപദത്തിനനുസൃതമാവണം.
ഭൂതകാലപ്രയോഗമായതിനാൽ പ്രവൃത്തിയുടെ സമാപനം സൂചിപ്പിക്കുന്നതാണ് "ക്ത " പ്രത്യയം.
ചില ഉദാഹരണങ്ങൾ:-
1. ബാലകേന പാഠഃ പഠിതഃ ( ബാലകനാൽ പാഠം പഠിക്കപ്പെട്ടത് = ബാലകനാൽ പാഠം പഠിക്കപ്പെട്ടു എന്ന് ആശയം) ഇവിടെ "പഠിതഃ " എന്ന "ക്ത " പ്രത്യയാന്ത കൃദന്തം, ഭൂതകാല കർമ്മണിക്രിയക്കു പകരമാവുന്നു.  പാഠഃ എന്ന കർമ്മപദം പ്രഥമാവിഭക്തിയിൽ ഏകവചനം പുല്ലിംഗരൂപമാണ്. അതുകൊണ്ട് "ക്ത " രൂപത്തിലെ ''പഠിതഃ" എന്നകൃദന്തവും  പുല്ലിംഗ ഏകവചനം പ്രഥമാവിഭക്തിയാണ്. അകാരാന്ത പുല്ലിംഗപദം. യഥാർത്ഥത്തിൽ 'പഠിതഃ ' എന്നതിന് 'പഠിക്കപ്പെട്ടവൻ' എന്നാണർത്ഥം. സംസ്കൃതത്തിൽ പാഠഃ എന്നത് പുല്ലിംഗമായതിനാൽ.
2. ബാലകേന ഗീതാ പഠിതാ ( ബാലകനാൽ ഗീത പഠിക്കപ്പെട്ടത് = ബാലകനാൽ ഗീത പഠിക്കപ്പെട്ടു എന്ന് ആശയം) ഇവിടെ കർമ്മപദം 'ഗീതാ ' ആകാരാന്ത സ്ത്രീലിംഗ ഏകവചനമായതിനാൽ "പഠിതാ " എന്ന് സമാനലിംഗവചനത്തിൽ "ക്ത " കൃദന്തവും വന്നു. "പഠിതാ" എന്നതിന് 'പഠിക്കപ്പെട്ടവൾ ' എന്നാണ് ശരിയായ അർത്ഥം. കാരണം ഗീതാ എന്നത് സ്ത്രീ ആയതിനാൽ. 
3. ബാലികയാ പുസ്തകം പഠിതം ( ബാലികയാൽ പുസ്തകം പഠിക്കപ്പെട്ടത് = ബാലികയാൽ പുസ്തകം പഠിക്കപ്പെട്ടു എന്ന് ആശയം). ഇവിടെ കർമ്മപദം പുസ്തകം നപുംസകലിംഗ ഏകവചനമാണ്. അതിനാൽ ക്രിയയ്ക്ക് പകരമുള്ള "ക്ത" പ്രത്യയ കൃദന്തം 'പഠിതം ' എന്ന് നപുംസകലിംഗ ഏകവചനമായി. അർത്ഥം 'പഠിക്കപ്പെട്ടത്'.
മേൽ മൂന്നുദാഹരണങ്ങളിലെ "പഠ് " എന്ന ക്രിയാധാതുവിൽനിന്നുണ്ടായ "ക്ത " പ്രത്യയ കൃദന്തങ്ങൾ പു.ലിംഗ/ സ്ത്രീലിംഗ/ നപും.ലിംഗ ക്രമത്തിൽ "പഠിതഃ / പഠിതാ / പഠിതം " എന്നാണ്. ഇത് 'രാമഃ/സീതാ/വനം' എന്ന ശബ്ദങ്ങൾ പോലെ തന്നെയാണ്. "ക്ത " പ്രത്യയം ക്രിയാധാതുവിനോട് ചേരുമ്പോൾ  പും/സ്ത്രീ/നപും ലിംഗങ്ങൾക്ക് യഥാക്രമം "തഃ/താ/തം " എന്ന ശബ്ദങ്ങൾ ആകുന്നു. വളരെ ശ്രദ്ധിക്കേണ്ട കാര്യം ഇത് കർമ്മണി പ്രയോഗത്തിലുള്ള കൃദന്തമായതിനാൽ കർമ്മപദത്തിനെ അനുസരിക്കണം എന്നതാണ്. 'ബാലകേന പാഠാഃ പഠിതാഃ'- ഇവിടെ കർമ്മപദം 'പാഠാഃ' ബഹുവചനമായതിനാൽ 'പഠിതാഃ ' എന്ന് ബഹുവചനപ്രയോഗം കൃദന്തത്തിനും വന്നു.
താഴെ കർത്തരിപ്രയോഗരൂപമായ ചില 'ക്തവതു' കൃദന്തവാക്യങ്ങളും അതിന്റെ കർമ്മണിപ്രയോഗരൂപമായ "ക്ത " കൃദന്തവാക്യങ്ങളും കാണാം. ഇതിൽ ലിംഗവചനങ്ങൾ എങ്ങിനെ മാറുന്നുവെന്ന് ശ്രദ്ധിക്കാം. 
1. ജനകഃ പുത്രാൻ ആഹൂതവാൻ ( അച്ഛൻ പുത്രൻമാരെ വിളിച്ചു)- 'ആഹൂതവാൻ' (വിളിച്ചവൻ) എന്നത് 'ക്തവതു ' പുല്ലിംഗം ഏകവചനം (കർത്താവ് 'ജനകഃ' പുല്ലിംഗം ഏകവചനം - ഇത് കർത്തരി പ്രയോഗമായതിനാൽ കർത്താവ് പ്രഥമാവിഭക്തി. കർമ്മം 'പുത്രാൻ ' ദ്വിതീയാവിഭക്തി ബഹുവചനം).ഇതിന്റെ കർമ്മണിപ്രയോഗം "ക്ത " പ്രത്യയ കൃദന്തത്തിൽ എങ്ങനെ വരുമെന്ന് നോക്കാം.
1. പുത്രാഃ ജനകേന ആഹൂതാഃ ( പുത്രന്മാർ അച്ഛനാൽ വിളിക്കപ്പെട്ടു). ഇവിടെ 'ആഹൂതാഃ ' (വിളിക്കപ്പെട്ടവർ), ''ക്ത" പ്രത്യയകൃദന്തം പുല്ലിംഗം ബഹുവചനം. കർമ്മണിപ്രയോഗമായതിനാൽ കൃദന്തം(ആഹൂതാഃ), പ്രഥമാവിഭക്തിയിലായ ബഹുവചനകർമ്മപദത്തെ ( പുത്രാഃ ) ലിംഗവചനങ്ങളിൽ അനുസരിച്ചു. കർത്താവാകട്ടെ ' ജനകേന' എന്ന് തൃതീയാവിഭക്തിയിലേക്കും മാറി. 
2. ഭക്താഃ ഗീതാം ആലാപിതവന്തഃ ( ഭക്തന്മാർ ഭഗവദ്ഗീതയെ ആലാപിച്ചു.) ഇവിടെ 'ആലാപിതവന്തഃ'-  'ക്തവതു' പുല്ലിംഗം ബഹുവചനം പ്രഥമാവിഭക്തിയിൽ. ഇത് പുല്ലിംഗ ബഹുവചന പ്രഥമാവിഭക്തി കർത്താവിനെ ( ഭക്താഃ ) അനുസരിക്കുന്നു, കർത്തരിപ്രയോഗമായതിനാൽ. ഇവിടെ കർമ്മം 'ഗീതാം' , സ്ത്രീലിംഗ ഏകവചന ദ്വിതീയാവിഭക്തി. ഇതിന്റെ കർമ്മണി മാറ്റം- 
2. ഗീതാ ഭക്തൈഃ ആലാപിതാ ( ഗീത, ഭക്തന്മാരാൽ ആലപിക്കപ്പെട്ടു.) ഇവിടെ 'ആലാപിതാ' (ആലപിക്കപ്പെട്ടവൾ) എന്ന "ക്ത"പ്രത്യയാന്തകൃദന്തം, സ്ത്രീലിംഗ ഏകവചന പ്രഥമാവിഭക്തിയിലുള്ള 'ഗീതാ' എന്ന കർമ്മത്തെ അനുസരിച്ചു. ഇവിടെ ബഹുവചന പുല്ലിംഗ കർത്താവാകട്ടെ 'ഭക്തൈഃ ' എന്ന് തൃതീയാവിഭക്തിയിലേക്ക് മാറി. 
3. ബാലികാ പുഷ്പാണി അർചിതവതീ ( ബാലിക പുഷ്പങ്ങളെ അർച്ചിച്ചു). ഇവിടെ "അർചിതവതീ " എന്ന കർത്തരിപ്രയോഗ "ക്തവതു " പ്രത്യയാന്തകൃദന്തം, സ്ത്രീലിംഗ ഏകവചന പ്രഥമാവിഭക്തിശബ്ദമായ 'ബാലികാ' എന്ന കർത്താവിനെ അനുസരിക്കുന്നു. ഇതിൽ കൃദന്തം, ഈകാരാന്തവും (അർചിതവതീ), കർത്താവ് (ബാലികാ),  ആകാരാന്തവുമായ സ്ത്രീലിംഗ, ഏകവചനങ്ങളാണ്. കർമ്മപദമാവട്ടെ, 'പുഷ്പാണി' (പുഷ്പങ്ങളെ) എന്ന നപുംസകലിംഗ, ബഹുവചന, ദ്വിതീയാവിഭക്തി ശബ്ദവുമാണ്. (അകാരാന്ത പുഷ്പശബ്ദം). ഇവിടെ ഒരുകാര്യം ഓർക്കണം. നപുംസകലിംഗപദങ്ങളുടെ പ്രഥമാവിഭക്തി രൂപവും ദ്വിതീയാവിഭക്തിരൂപവും സമാനമാണ്. ( പ്രഥമാ  :- പുഷ്പം -പുഷ്പേ -പുഷ്പാണി 
  ദ്വിതീയാ :- പുഷ്പം -പുഷ്പേ - പുഷ്പാണി )
ഇനി ഇതിന്റെ കർമ്മണിരൂപമായ "ക്ത " പ്രത്യയാന്തകൃദന്തപ്രയോഗം നോക്കാം.
3. പുഷ്പാണി ബാലികയാ അർച്ചിതാനി ( പുഷ്പങ്ങൾ  ബാലികയാൽ അർച്ചിക്കപ്പെട്ടു.)
"അർച്ചിതാനി" (അർച്ചിക്കപ്പെട്ടവ) എന്ന "ക്ത" കൃദന്തം നപുംസകലിംഗ ബഹുവചന പ്രഥമാവിഭക്തിരൂപം, പുഷ്പാണി എന്ന കർമ്മപദത്തെ അനുസരിക്കുന്നു. 'ബാലികയാ' എന്ന കർതൃപദം തൃതീയാവിഭക്തിയിലായി.
4. സഃ ആവേദനപത്രം ലിഖിതവാൻ ( അവൻ അപേക്ഷയെ എഴുതി)- 'ക്തവതു '
4. തേന ആവേദനപത്രം ലിഖിതം ( അവനാൽ അപേക്ഷ എഴുതപ്പെട്ടു)- 'ക്ത '
5. അംബാ ഭോജനം കൃതവതീ - ക്തവതു
5. അംബയാ ഭോജനം കൃതം - ക്ത
6. ബാലകാഃ വൃക്ഷം ദൃഷ്ടവന്തഃ -ക്തവതു
6. ബാലകൈഃ വൃക്ഷഃ ദൃഷ്ടഃ - ക്ത
7. ദേവഃ വരം ദത്തവാൻ - ക്തവതു
7. ദേവേന വരഃ ദത്തഃ - ക്ത
ചില ധാതുക്കളുടെ "ക്ത" പ്രത്യയാന്തങ്ങൾ (മുന്നുലിംഗങ്ങളും) താഴെക്കൊടുക്കുന്നു.
ഗമ്             -   ഗതഃ      /   ഗതാ   /  ഗതം
പഠ്             -   പഠിതഃ  /   പഠിതാ  / പഠിതം
ചല്            -   ചലിതഃ /  ചലിതാ  / ചലിതം
ദൃശ്            -   ദൃഷ്ടഃ   /   ദൃഷ്ടാ   /  ദൃഷ്ടം
വദ്            -   വന്ദിതഃ  /  വന്ദിതാ  / വന്ദിതം
വദ്            -    ഉക്തഃ   /  ഉക്താ    / ഉക്തം
സ്മൃ          -   സ്മൃതഃ   /  സ്മൃതാ  /  സ്മൃതം
കൃ              -   കൃതഃ      /  കൃതാ    /  കൃതം
ഭൂ               -  ഭവിതഃ   /  ഭവിതാ   /  ഭവിതം
ലിഖ്           - ലിഖിതഃ  / ലിഖിതാ   /  ലിഖിതം
ശ്രു              - ശ്രുതഃ   / ശ്രുതാ    /   ശ്രുതം
ദാ                - ദത്തഃ   /  ദത്താ    /    ദത്തം
ജ്ഞാ         -  ജ്ഞാതഃ  /  ജ്ഞാതാ  / ജ്ഞാതം
പൃച്ഛ്            -  പൃഷ്ടഃ      /  പൃഷ്ടാ    /  പൃഷ്ടം
കഥ്            -  കഥിതഃ   /  കഥിതാ    /  കഥിതം
കമ്പ്           - കമ്പിതഃ   /  കമ്പിതാ   /  കമ്പിതം
താരതമ്യേന പ്രയോഗിക്കുവാനെളുപ്പമാണ് ഭൂതകാല കർമ്മണിരൂപകൃദന്തമായ "ക്ത " പ്രത്യയം! ഏവർക്കും നമസ്ക്കാരം!🌹
അനുബന്ധം :-  സംസ്കൃതസാഹിത്യത്തിൽ പഞ്ചമഹാകാവ്യങ്ങളെന്നു പ്രസിദ്ധമായ അഞ്ചു കൃതികളുണ്ട്. ഇവ 1.രഘുവംശം 2. കുമാരസംഭവം 3. കിരാതാർജ്ജുനീയം 4. ശിശുപാലവധം 5. നൈഷധീയം എന്നിവയാണ്. രഘുവംശവും കുമാരസംഭവവും മഹാകവി കാളിദാസനും കിരാതാർജുനീയം മഹാകവി ഭാരവിയും ശിശുപാലവധം മഹാകവി മാഘനും നൈഷധീയം മഹാകവി ശ്രീഹർഷനും രചിച്ചതാണ്. ഉപമാലങ്കാരങ്ങൾക്ക് പ്രസിദ്ധനാണ് കാളിദാസൻ. ഗഹനമായ ഭാഷ ഭാരവിയുടെ പ്രത്യേകത. ഇതുരണ്ടും ചേർന്നതാണ് മാഘന്റെ രചനയെന്നും ഒരു ചൊല്ലുണ്ട്! ഒന്നിലധികം അർത്ഥങ്ങൾ കല്പിക്കാവുന്ന പദങ്ങൾ ചേർത്തുള്ള ഒരു അലങ്കാരമാണ് ശ്ലേഷം. ഇതാ ഒരു ശ്ലേഷം :-
" മാഘേ മേഘേ ഗതം വയഃ "
ഇവിടെ 'മാഘേ' എന്നതിന് മാഘമാസത്തിൽ എന്നും 'മേഘേ' എന്നതിന് മേഘത്തിൽ ( ആകാശത്തിൽ) എന്നും 'വയഃ ' എന്നതിന് പക്ഷി എന്നും അർത്ഥം കല്പിച്ചാൽ , കേവലം ഒരു പ്രകൃതിവർണ്ണനയാണ്. വയഃ എന്നത് നപുംസകലിംഗപദമാണ്. ( മാഘമാസത്തിൽ ആകാശത്തിൽ പക്ഷി സഞ്ചരിച്ചു.) ഗതം എന്നത് പോകപ്പെട്ടത് എന്ന അർത്ഥത്തിലെ ഒരു "ക്ത" പ്രയോഗമാണ്. ഇതേ വാക്യത്തിന് മറ്റൊരർത്ഥം കല്പിക്കാം. 'മാഘേ ' എന്നതിന് മാഘനിൽ,അതായത് മാഘന്റെ രചനയിൽ എന്നും 'മേഘേ ' എന്നത് കാളിദാസന്റെ പ്രസിദ്ധസന്ദേശകാവ്യകൃതിയായ 'മേഘദൂതം' എന്ന രചനയിൽ എന്നും 'വയഃ' എന്നാൽ വയസ്സ് അഥവാ ആയുസ്സ് എന്നും അർത്ഥമെടുക്കാം. അതായത് ഈ വാക്യത്തിന്റെ ശ്ലേഷാർത്ഥം, " മാഘകൃതിയും മേഘസന്ദേശവും പഠിച്ചപ്പോഴേക്കും ആയുസ്സ് പോയിക്കിട്ടി!" ആ രണ്ടുരചനകളുടെയും ഗൗരവം സൂചിപ്പിക്കുന്ന ഒരു വാക്യമാണ്.🌹

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ