2020 ഏപ്രിൽ 20, തിങ്കളാഴ്‌ച

ദണ്ഡകാരണ്യം മുതൽ.... - ഭാഗം 2 :

ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ....
    
  ഭാഗം 2

     ദണ്ഡകാരണ്യ കാണ്ഡം.





ജഗദൽപ്പൂരിലെ   പുതു ജീവിതം 


നാലുമണിയോടെ ജഗദൽപ്പൂരിൽ ബസ്സിറങ്ങി,  ഒരു സൈക്കിൾ റിക്ഷ പിടിച്ച്,  ഞങ്ങൾ മാധവൻ നായരുടെ തയ്യൽക്കടയിലെത്തി.   രണ്ടായി പകുത്തു ചീകിവച്ച മുടി,  കൊമ്പൻ മീശ,  എപ്പോഴും ചിരിഭാവത്തിലുള്ള മുഖം, 40 - 45 വയസ്സ് പ്രായം -  അതാണ് മാധവൻ നായർ.  പാറശാലക്കാരൻ.  പരിചയപ്പെടുത്തലിനു ശേഷം അളിയൻ  പറഞ്ഞു :  നാളെത്തന്നെ ഇവന്റെ പേര് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം;  അത്  കഴിഞ്ഞു ഞാൻ തിരികെപ്പോകും.  ഇവനിവിടെ നിക്കട്ടെ. ശശിയുമുണ്ടല്ലോ.   മലബാർ ഹോട്ടലീന്ന്  ആഹാരം കഴിച്ചോളും.   മാധവൻ നായർക്കും സമ്മതം.
ആറു മണിയായപ്പോൾ ഓഫീസു വിട്ട്  നാലഞ്ചു മലയാളികൾ കടയിലെത്തി.   മാധവൻ നായർ അവരെയും എന്നെയും അന്യോന്യം പരിചയപ്പെടുത്തി.   കളക്ടറേറ്റിൽ  ജോലി ചെയ്യുന്ന പുരുഷോത്തമൻ,  DNK  (ദണ്ഡകാരണ്യ) പ്രോജക്ടിന്റെ FA ഓഫീസിൽ ജോലിയുള്ള KG നായർ,  പിന്നെ PWD യിലുള്ള മൂന്നു നാലു പേരും.   എല്ലാവരും ബാച് ലേഴ്‌സ്.  വാചകമടിയും ഹോട്ടൽ ഭക്ഷണവും കഴിഞ്ഞേ ഇനി അവർ വാടക വീട്ടിലേയ്ക്കുള്ളു.

ജോലി സാധ്യതകളെപ്പറ്റി K G.  നായർ ഒരു വിവരണം തന്നു.    "State Govt. ഓഫീസുകളിൽ ധാരാളം വേക്കന്സികളുണ്ട്.  അവിടെ ജോലി ചെയ്തിരുന്ന മലയാളികളെല്ലാം Dnk പ്രോജെക്ടിലും ബൈലാഡിലാ പ്രോജെക്ടിലും പോയി.   അതുകൊണ്ട് ഇപ്പോൾ അഞ്ചു വർഷത്തെ ബോണ്ട് വാങ്ങിയിട്ടേ നിയമനം നടത്തൂ.  പേര് രജിസ്റ്റർ ചെയ്യുമ്പോൾ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാത്രം പരിഗണിച്ചാൽ മതിയെന്ന് പ്രത്യേകം എഴുതിക്കൊടുക്കണം.   അല്ലെങ്കിൽ പെട്ടുപോകും.   പക്ഷേ, ചൈനീസ് യുദ്ധ സമയത്തെ ബാൻ കാരണം ഇപ്പോൾ കേന്ദ്ര സർക്കാരിൽ   ഉടനേ ചാൻസ് കിട്ടണമെന്നില്ല. യുദ്ധം കഴിഞ്ഞത് കൊണ്ട് ബാൻ താമസ്സിയായതെ നീക്കുമെന്ന് കേൾക്കുന്നുണ്ട്."   അപ്പോൾ അളിയൻ ഇടയ്ക്കു കയറിപ്പറഞ്ഞു.  "ബോണ്ടിനെപ്പറ്റിയും ബാനിനെപ്പറ്റിയും എനിക്കറിയില്ലായിരുന്നു.   അറിഞ്ഞിരുന്നെങ്കിൽ ബാൻ നീക്കിയിട്ടേ ഇവനെ വരുത്തത്തൊള്ളാരുന്നു". 
"ദണ്ഡകാരണ്യ പ്രൊജക്റ്റ്  എന്താണ് ചെയ്യുന്നത് ?"  ഞാൻ നായരോടു ചോദിച്ചു.  

"ഇന്ത്യാ പാകിസ്ഥാൻ വിഭജന സമയത്തു് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ഇവിടെയെത്തിയ റെഫ്യൂജീസിനെ കുടിയേറ്റി പാർപ്പിക്കാനുള്ള, കേന്ദ്ര സർക്കാരിന്റെ റീഹാബില്റ്റേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയാണ്.  ഈ ബസ്തർ ഡിസ്ട്രിക്ട് കേരളത്തിനേക്കാൾ വലുതാണ്.  മുക്കാൽ ഭാഗവും വനവും.   അതുപോലെ തന്നെ ഇതിനോട് ചേർന്നു കിടക്കുന്ന ഒറീസ്സയുടെ കൊരാപ്പുട്ടിലും ഏറിയ ഭാഗവും വനമാണ്.  ഈ  രണ്ടു ഡിസ്ട്രിക്ടിലുമുള്ള വനങ്ങൾക്കു പൊതുവെയുള്ള പേരാണ് "ദണ്ഡകാരണ്യ".അതുകൊണ്ടുതന്നെയാണ് ഈ  പ്രൊജെക്ടിനും  ആ പേര്  കൊടുത്തത്. ഈ വനങ്ങൾ വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കി വീട് വച്ച്  ഓരോ കുടുംബത്തിനും അഞ്ചേക്കറും, ഒപ്പം വിത്തുകളും ഓരോ ജോഡി കാളയേയോ പോത്തിനേയോ സൗജന്യമായി കൊടുക്കും.  പക്ഷേ,  പറഞ്ഞിട്ടെന്താ ഫലം;  എല്ലാം കിട്ടിക്കഴിയുമ്പോൾ കൃഷിയൊന്നും ചെയ്യാതെ അവന്മാർ വിത്തും തിന്ന്‌ കാളയേയും വിറ്റിട്ട് ഒരു സുപ്രഭാതത്തിൽ തെണ്ടാനായി  കൽക്കട്ടായിലേയ്ക്ക്  കെട്ടുകെട്ടും.   സർക്കാർ പിന്നെയും അവന്മാരെ പിടിച്ചു കൊണ്ട് വരും.   അല്ലെങ്കിൽ അവന്മാർ കൽക്കട്ടാ നഗരം കുട്ടിച്ചോറാക്കും.   വലിയ പ്രൊജക്റ്റ് ആണ്. ഒരു സർക്കാരിൻ്റെ  കീഴിൽ പ്രവർത്തിക്കേണ്ട എല്ലാ വിഭാഗങ്ങളും ഈ  പ്രോജെക്ടിനുണ്ട്.  അഡ്മിനിസ്ട്രേഷൻ, ഫിനാൻസ്, കൺസ്ട്രക്ക്ഷനും ഇറിഗേഷനും ആർക്കിടെക്, വൈദ്യുതി വിഭാഗങ്ങളുമടങ്ങുന്ന  PWD, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഇൻഡസ്ട്രി,ട്രാൻസ്‌പോർട്, ലാൻഡ് റിക്ലമേഷൻ, തുടങ്ങി എല്ലാ വകുപ്പുകളുമുണ്ട്.  നേരത്തേ ഫിനാൻസ് (FA  ഓഫീസ്)  മൊത്തം ഇവിടെയായിരുന്നു. കഴിഞ്ഞ വര്ഷം FA യും രണ്ടു അക്കൗണ്ട്സ് ഓഫീസർമാരും മൂന്ന് സെക്ഷനുകളും കോരപ്പുറ്റിലേയ്ക്ക് മാറി.  ഇവിടെ ഇപ്പോൾ ഒരു ഡെപ്യൂട്ടി FA യും നാലഞ്ചു അക്കൗണ്ട്സ് ഓഫീസർമാരും ഏഴെട്ടു സെക്ഷനുകളുമേയുള്ളു " നായർ പറഞ്ഞു നിറുത്തി.

പിറ്റേ ദിവസ്സം പേര് രെജിസ്റ്റർ ചെയ്തു.  ടൈപ്പും ഷോർട് ഹാൻഡും സ്പീഡ് ടെസ്റ്റുകൾ തന്നു.  63 ഉം 105 ഉം വാക്കുകളുടെ സ്പീഡ് റെക്കോർഡിൽ കുറിച്ചു.  
"നിങ്ങൾ  മിടുക്കനാണല്ലോ ;  കണ്ടപ്പോൾ 18 വയസ്സ് തികഞ്ഞിട്ടുണ്ടാകുമോ എന്നും, പത്തു പാസ്സായിട്ടുണ്ടാകുമോ എന്നും എനിക്ക് സംശയമായിരുന്നു.  സെർട്ടിഫക്കറ്റുകൾ കണ്ടപ്പോഴാണ് സംശയം മാറിയത്."   
രണ്ടു മൂന്നു സ്റ്റേറ്റ് ഗവ. ഓഫീസുകളിൽ ടൈപ്പിസ്റ്റിന്റെ വേക്കൻസി ഉണ്ടെന്നും പിറ്റേദിവസം ചെന്ന് സ്പോൺസർ കാർഡ് വാങ്ങിക്കൊള്ളാനും എംപ്ലോയ്‌മെന്റ്  ഓഫീസർ പറഞ്ഞപ്പോൾ,  അവിടെ ചേരാൻ താല്പര്യമില്ലെന്നും, കേന്ദ്ര ഗവ. സ്ഥാപനങ്ങളിലേക്ക് പരിഗണിച്ചാൽ മതിയെന്നും ഞാൻ അറിയാവുന്ന ഇംഗ്ളഷും ഹിന്ദിയും കലർത്തി അദ്ദേഹത്തോട് പറഞ്ഞു.
"ഇപ്പോൾ അതിനു ചാൻസില്ല, ബാനാണ്"  ഓഫീസർ പറഞ്ഞു.
"സാരമില്ല, ഞാൻ വെയിറ്റ് ചെയ്തുകൊള്ളാം".  ഞാൻ പെട്ടെന്ന് പറഞ്ഞു.  
"എങ്കിൽ അങ്ങിനെ എഴുതിത്തരൂ".
ഞാൻ അപ്രകാരം ചെയ്തു. 
ഒരു മണിയ്ക്ക് മുൻപുതന്നെ എല്ലാം കഴിയുകയും, മലബാർ ഹോട്ടലിൽപോയി ഭക്ഷണവും കഴിച്ചിട്ട് അളിയൻ ബോർഗാവിലേയ്ക്ക് മടങ്ങുകയും ചെയ്തു.
.
താമസ്സിക്കുന്നിടത്ത്  കക്കൂസോ കുളിമുറിയോ ഇല്ല.  മുൻവശത്തെ മുറിയിൽ മൂന്നു തയ്യൽ മെഷീനുകളും ഞാനും ശശിയും നാലു കസേരകളും ഒരു ബെഞ്ചും.  ആ മുറിയിൽ നിന്നും വാതിലോടുകൂടി പിറകിൽ ഇടുങ്ങിയ ഒരു ചെറിയ മുറി. ഒരു വശത്തു ഉയരത്തിൽ ഒരു ചെറിയ ജനാല.  തറയിൽ ശശിയുടെ ട്രൂങ്ക് പെട്ടിയിരിക്കുന്നു. ഒരു ജൗക്കാളത്തിൽ ശശിയുടെ കിടക്ക ചുരുട്ടി വച്ചിട്ടുണ്ട്. അതിനടുത്തായി എന്റെ പെട്ടിയും ബെഡ്‌ഹോൾഡറും വച്ചു.  നല്ല തണുപ്പ് തുടങ്ങിക്കഴിഞ്ഞു. വൈകിട്ട് ഞാനും ശശിയും കൂടി  മാർകെറ്റിൽ പോയി ഒരു ബെഡ്ഷീററ്റും കുറച്ചു അത്യാവശ്യ സാധനങ്ങളും വാങ്ങി, വരുന്ന വഴി ഹോട്ടലിൽ കയറി ആഹാരവും കഴിച്ചിട്ട് തിരിച്ചെത്തി. 
ഞാനും ശശിയും പിറ്റേ  ദിവസ്സം അതിരാവിലെ, രണ്ടു കടകൾക്കപ്പുറമുള്ള വലിയ ഗ്രൗണ്ടിന്റെ മൂലയിൽ മൂത്രമൊഴിച്ചിട്ട്,  ബ്രഷും പേസ്റ്റും എടുത്ത്,  കുളിക്കും പ്രഭാത കൃത്യങ്ങൾക്കുമായി ഒരു മൈലോളം അകലെയുള്ള 'ഗംഗാമുണ്ടാ താലാബി' ലേക്കു പോയി.  തിരകളടിക്കുന്ന, വലിപ്പത്തിൽ  കടലുപോലെ തോന്നിക്കുന്ന,  വളരെ ആഴമുള്ള  ഒരു വെള്ളക്കെട്ട്.   ചുറ്റും 'കക്കൂസായി' കുറ്റിക്കാടുകൾ.
ബസ്തർ മഹാരാജാവിന്റെ കൊട്ടാരം തയ്യൽക്കടയിൽ നിന്നും വെറും രണ്ടു ഫർലോങ്  മാത്രം അകലെയായിരുന്നു.   ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ, 1948 ൽ, മറ്റു നാട്ടു രാജ്യങ്ങൾക്കൊപ്പം, ബസ്തറിനെ മധ്യപ്രദേശിൽ ഉൾപ്പെടുത്തി, ഇന്ത്യാമഹാരാജ്യത്തിന്റ ഭാഗമാക്കപ്പെട്ടു. രാജ്യം നഷ്ടപ്പെട്ട രാജാക്കന്മാർക്ക് 'പ്രിവി പേഴ്സ്' നൽകി 'ഒതുക്കി' യെങ്കിലും,  അതിനൊന്നും വശംവദനാകാതെ,  തന്റെ പ്രിയപ്പെട്ട ജനങ്ങളായ, തന്നെ കാണപ്പെട്ട ദൈവമായി കരുതുന്ന,  ആദിവാസികളുടെ പൂർണ പിന്തുണയോടെ, സ്വയം ബസ്തർ 'മഹാരാജാ' വായി തുടരുകയാണ് ഇപ്പോഴത്തെ രാജാവ് പ്രവീൺ ചന്ദ്ര ഭജ്‌ ദേവ്.  ഒരു മലയാളിയാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രെട്ടറി.
പകലൊക്കെ ജഗദൽപ്പൂർ സിറ്റിയിലും കൊട്ടാരത്തിലെ ഗാലറിയിലെ മറ്റും ചുറ്റിത്തിരിഞ്ഞ്  സമയം ചെലവാക്കും. 
ജീവിതത്തിൽ ആദ്യമായി  ജോലിയൊന്നും ചെയ്യാതെ,  ശരീരമനങ്ങാതെ, ഇരിക്കേണ്ട അവസ്ഥയായി.  തണുപ്പ് കൂടുതലായതിനാൽ രാവിലെ കുളിക്കാതെ നല്ല വെയിലായാൽ ഗംഗാമുണ്ടയിൽ പോയി കുറെ ഏറെ നേരം നീന്തിത്തുടിയ്ക്കും.   ചില പതിവു നീന്തുകർ അക്കരയ്ക്കു നീന്തിപ്പോകുന്നത് കണ്ട് ഒരിക്കൽ ഞാനും ഒരു പരീക്ഷണം നടത്തിനോക്കി.  കുറേ ദൂരം ചെന്നപ്പോൾ, ആഴക്കൂടുതലിന്റെ അനുഭവം അറിഞ്ഞു.   തിരകളില്ല, ശാന്തമായ പ്രതലം,  വെള്ളം  ഘനീഭവിച്ചതുപോലെ,  തുഴഞ്ഞിട്ട് നീങ്ങാത്ത പ്രതീതി.  ഭയം അരിച്ചരിച്ചു വന്നിട്ട് കൂടിക്കൂടി വാർന്നതറിഞ്ഞു.  കാര്യം പന്തിയല്ലെന്നുള്ള തോന്നലുണ്ടായപ്പോൾ പെട്ടെന്ന് തിരിഞ്ഞു നീന്തി. നീന്തിയിട്ടും നീന്തിയിട്ടും കരയെത്തുന്നില്ലെന്നു  തോന്നി.  മലർന്നു കിടന്നും തുഴഞ്ഞുനിന്നും ക്ഷീണം അകറ്റി കുറേയധിക സമയമെടുത്ത് അവസാനം കരപറ്റി.  പിന്നീടൊരിക്കലും അധിക  ദൂരം നീന്തുവാൻ ശ്രമിച്ചിടട്ടില്ല.
എന്നെപ്പോലെ തന്നെ ജോലിയില്ലാതെ നടക്കുന്ന കോട്ടയംകാരൻ ജോർജിനെ ഒരിക്കൽ വഴിയിൽവച്ചു പരിചയപ്പെട്ടു.  ഒരു ബന്ധുവിന്റെ കൂടെ ഗംഗാമുണ്ടയ്ക്കടുത്തു താമസം.  പിന്നീട് അയാളുമൊത്തായി കറക്കം.   ഒരുദിവസം ജോർജ് പറഞ്ഞു, തന്റെ ബന്ധു പത്തു ദിവസത്തേക്ക്   നാട്ടിൽ പോയിരിക്കുകയാണെന്നും, താരതമ്യേന  വിജനമായ സ്ഥലമായതിനാൽ രാത്രി തനിയെ കിടക്കുവാൻ പേടിയാണെന്നും, അതുവരെ ഞാൻ കൂട്ടു കിടക്കുവാൻ ചെല്ലണമെന്നും. ഞാൻ സമ്മതിച്ചു. ബെഡ്‌ഡില്ലാതിരുന്നതിനാൽ തറയിൽ ചൗക്കാളം വിരിച്ചാണ് കിടപ്പ്.   അവിടെ തണുപ്പ് വളരെക്കൂടുതലായതിനാൽ ഒരു ഷീറ്റുമായാണ്  പിറ്റേന്ന് പോയത്.   സിമെന്റ്  തറയിൽ നി ന്നും, ഒപ്പം മുകളിലെ തകര  ഷീറ്റിൽ നിന്നുമുള്ള അസഹനീയമസായ  തണുപ്പിന്റെ ആക്രമണം മൂലം മൂന്നാം ദിവസ്സം രാത്രി  എനിക്ക് ദേഹമാസകലം വേദനയും ജലദോഷവും പനിയും വിറയലും തുടങ്ങി.  ഒരു വിധം നേരം വെളുപ്പിച്ച്  കടയിലെത്തി.  മാധവൻ നായർ വാങ്ങിത്തന്ന എന്തൊക്കെയോ മരുന്നുകൾ കഴിച്ചിട്ടും പിറ്റേദവസമായപ്പോൾ ഞാൻ വളരെ അവശനായിക്കിഴിഞ്ഞിരുന്നു. മാധവൻ നായർ പറഞ്ഞതനുസ്സരിച്ച്  ശശി എന്നെ ഡിസ്ട്രിക്ട് ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു.  പരിശോധിച്ചിട്ടു ഡോക്ടർ പറഞ്ഞു :  "ന്യൂമോണിയയുടെ ലക്ഷണമാണ്  ഇപ്പോൾ തന്നെ അഡ്മിറ്റ് ആയിക്കോളൂ"    അഞ്ചു ദിവസ്സം അവിടെക്കിടന്നു.  ശശി ഹോട്ടലിൽ നിന്നും കഞ്ഞി കൊണ്ടുഅളിയനെ വിവരമറിയിക്കേണ്ടെന്നു ഞാൻ പറഞ്ഞിരുന്നു.  എന്നെ ശുശ്രുഷച്ചിരുന്ന ഡോക്ടർ ശ്രീവാസ്തവ എൻ്റെ രക്ഷകനായി വന്നു.   ഒരു  ചെറിയ, എന്നാൽ 'വലിയ' ഡോക്ടർ.   എന്നെക്കാൾ അല്പം കൂടി ഉയരുള്ള, അധികം തടിയില്ലാത്ത, കണ്ണുകളിൽ കരുണ നിഴലിക്കുന്ന 50 തോളം വയസ്സുള്ള ഒരു ഡോക്ടർ.   അവിടെ ബന്ധുക്കളായി എനിക്കാരുമില്ലെന്നു മനസ്സിലാക്കിയപ്പോൾ, അദ്ദേഹം  എപ്പോഴും എന്നെ പ്രത്യേകം ശ്രദ്ധിക്കുവാൻ തുടങ്ങി.  അധികം തുറന്നു സംസാരിക്കാത്ത എന്നേ "മിണ്ടാപ്പൂച്ചയ്ക്കിന്നെങ്ങിനെയുണ്ടെന്നു"  ചോദിച്ചുകൊണ്ടായിരിക്കും അദ്ദേഹം അടുത്തേയ്ക്ക് വരുന്നത്.   വെളുത്ത ഓവർ കോട്ടും സ്റ്റെതസ്കോപ്പുമായി നടന്നു വരുന്ന ആ രൂപത്തെ ഒരു 'ആൺ മാലാഖ' യായിട്ടാണ എനിക്ക് തോന്നിയിരുന്നത്.
ഹോസ്പിറ്റലിൽ നിന്നും തിരികെവന്ന് വീണ്ടും ഒരുമാസത്തിലധികം ചുറ്റിക്കറക്കം. മാർച് മാസാമായി, ഹോളിയും വന്നു. ആദ്യമായി ഹോളി ആഘോഷിക്കുന്നത് കാണുവാനുള്ള അവസരം. റോഡിലൊക്കെ ആളുകൾ പല നിറത്തിലുള്ള പൊടികൾ അന്യോന്യം മുഖത്തും തലയിലും വാരിപ്പൂശിയും, നിറമുള്ള വെള്ളം നിറച്ച പമ്പ് കൊണ്ട് ചീറ്റി തെറിപ്പിച്ചും ആഹ്‌ളാദ പൂർവ്വം ഹോളി ആഘോഷിക്കുകയാണ്. തയ്യൽക്കട അന്ന് അവധിയാണ്. ഞാനും ശശിയും ജന്നലിൽ കൂടി എല്ലാം നോക്കിക്കാണുകയായിരുന്നു. അപ്പഴതാ നായരും പുരുഷോത്തമനും നാലഞ്ചു മലയാളികളും കൂടി നിറത്തിൽ കുളിച്ച്, കയ്യിൽ പൊടിയും പമ്പുമായി കയറിവരുന്നു. വാതിൽ തുറക്കാതെ മാർഗമില്ല. തുറന്നതും നിറങ്ങൾ കൊണ്ട് കുളിപ്പിച്ചു കഴിഞ്ഞു. തിരികെ ഏതോ സ്നേഹിതന്മാരുടെ അടുത്തേയ്ക്കു പോകുമ്പോൾ അവർ ഞങ്ങളെയും കൂടെക്കൂട്ടി. ഗംഗാമുണ്ടാ റോഡിലെത്തി. ധാരാളം ആദിവാസികൾ, മാറു മറയ്ക്കാത്ത സ്ത്രീകളുൾപ്പെടെ, നടന്നു പോകുന്നുണ്ട്. സ്ഥലത്തെ കുറെ ചെറുപ്പക്കാർ കയ്യിൽ നിറങ്ങളും പമ്പുകളുമായി കറങ്ങി നടക്കുകയും മേൽ പ്രയോഗിക്കുന്നുമുണ്ട്. പെട്ടെന്ന് ഒരു കാഴ്ച കാണുവാനിടയായി. ഒരു ചെറുപ്പക്കാരൻ മാറു മറയ്ക്കാത്ത ഒരു ചെറുപ്പക്കാരി ആദിവാസി സ്ത്രീയുടെ തലയിലും മുഖത്തും കരി ഓയിൽ നിറഞ്ഞ കൈകൾ കൊണ്ട് തടവിയിട്ട്, അതിൻ്റെ തുടർച്ചയെന്നവിധനം കൈകൾ പെട്ടെന്ന് താഴേയ്ക്ക് വലിച്ച് അവരുടെ മാറിടങ്ങളിൽ അമർത്തി ഒരു തേപ്പും, പിടിയും. അവൾ പേടിച്ചു വിറച്ച് കൈകളാൽ മാറ് മറച്ചു കൊണ്ട് നടന്നുപോകുന്ന സ്വന്തം ആളുകളുടെ ഇടയിലേക്ക് വലിഞ്ഞു. അവരാരും തന്നെ പ്രതികരിക്കാഞ്ഞതിൽ എനിക്കതിശയം തോന്നി.  ഗപാലൻ നായർ എന്നോടായി പറഞ്ഞു.  താനതൊന്നും കാര്യമാക്കേണ്ടാ;  അതൊക്കെ ഇവിടെ സർവസാധാരണമാണ്.  

നാലഞ്ചു ദിവസ്സങ്ങൾക്കു ശേഷം എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിലെ പ്യൂൺ കടയിൽ വന്ന്, എംപ്ലോയ്‌മെൻറ്‌ ഓഫീസർ പറഞ്ഞ പ്രകാരം, എൻ്റെ സെര്ടിഫിക്കറ്ററുകളുമായി  എന്നെ  കൂട്ടിക്കൊണ്ടു പോയി.  ചെന്നപ്പോൾ ഒരു കാർഡ് നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
"ഈ കാർഡും കൊണ്ട് നിങ്ങൾ ഉടനെ തന്നെ ഈ അഡ്രസിലുള്ള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഓഫീസറുടെ അടുത്ത് ഇന്റർവ്യൂവിനായി പോകണം.  ടൈപ്പിസ്റ്റിൻ്റെ  പോസ്റ്റ് ആണ്.  അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു.  ഉടനേ  തന്നെ ഒരു സ്റ്റെനോഗ്രാഫറുടെ ഒഴിവും അവിടെയുണ്ടാകും.  ഇവിടെ സ്‌റ്റെനോഗ്രാഫറെ കിട്ടില്ല.  അപ്പോൾ ആ ഒഴിവിൽ നിന്നെ നിയമിക്കുകയും ചെയ്യും".  
അത് വാങ്ങാൻ കൂട്ടാക്കാതെ ഞാൻ പറഞ്ഞു:  "സ്റ്റേറ്റ് സെർവീസിലേയ്ക്ക് പരിഗണിക്കേണ്ടെന്നു ഞാൻ എഴുതിന്നന്നിട്ടുണ്ടല്ലോ, എനിക്ക് താൽപ്പര്യമില്ല"  
തീഷ്‌കുളേ സാറിൻ്റെ മുഖ ഭാവം പെട്ടെന്ന് മാറി.  ""പോയേ പറ്റൂ; പോയില്ലെങ്കിൽ രെജിസ്റ്ററിൽ നിന്നും നിങ്ങളുടെ പേരു ഞാൻ വെട്ടി മാറ്റും.  പിന്നെ നിനക്കിവിടെയെങ്ങും ഒരു ജോലിയും കിട്ടിയെന്നു വരില്ല.  തിരിച്ചു നാട്ടിലേയ്ക്ക് തന്നെ മടങ്ങാം, അത് വേണോ?".
ഞാൻ ധര്മസങ്കടത്തിലായി.  പോയില്ലെങ്കിൽ ഉടനെ ഒരു ജോലി പ്രതീക്ഷിക്കേണ്ടാ.  എന്തായാലും നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കില്ല.  ഇവിടെ പ്രൈവറ്റ് ഓഫീസുകളേയില്ല; അല്ലെങ്കിൽ തൽക്കാലം ആ വഴി നോക്കാമായിരുന്നു.  പോകാതെ താരമില്ലെന്നു വന്നപ്പോൾ കാർഡും വാങ്ങി പോകുന്ന വഴിയ്ക്ക് ആലോചിച്ചു തീരുമാനിച്ചു:  "ഇന്റർവ്യൂവിനു മനപ്പൂർവം അങ്ങു തോറ്റു  കൊടുക്കുക, താൽക്കാലമതേ മാർഗമുള്ളൂ."
ആ പ്ലാനൊന്നും നടന്നില്ല.  എൻ്റെ മുഴുവൻ പശ്ചാത്തലവും അവിടെ എത്തിയിരുന്നു. എൻ്റെ റെക്കോർഡ്സിൽ കണ്ണോടിച്ചിട്ട് ഇൻഡസ്ട്രീസ് ഓഫീസ്സർ  പറഞ്ഞു:  
ഇത്രയും യോഗ്യതയുള്ള ഒരു ഉദ്യോഗാർഥിയെ ബസ്തറിൽ കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷയില്ല.  ഈ പരീക്ഷകളൊക്കെ ശരിക്കും നിങ്ങൾ പാസ്സായിട്ടുണ്ടോ?, കണ്ടാൽ അതിനുള്ള പ്രായമായിട്ടുണ്ടെന്നു തോന്നാത്തത് കൊണ്ട് ചോദിച്ചതായാണ്.  അത്  പോകട്ടെ,നിങ്ങൾ ഇരുന്നു തന്നെ ഡ്യൂട്ടിയിൽ ചെന്നുകൊള്ളൂ.  മൂന്നു മാസത്തിനകം എൻ്റെ സ്റ്റെനോഗ്രാഫർ പ്രൊമോഷനായി ഭോപാലിലേയ്ക്ക് പോകും.  അപ്പോളുണ്ടാകുന്ന ഒഴിവിൽ തന്നെ നിയമിക്കുന്നതായിരിക്കും."
ഒന്നും പ്രതികരിക്കാനാകാതെ എനിക്ക് അടുത്തുനിന്നിരുന്ന ഹെഡ് ക്ലർക്കിനൊപ്പം പോകുകയേ മാർഗമുണ്ടായിരുന്നുള്ളു.  അയാൾ ഞാൻ ചെയ്യേണ്ട ജോലികളെപ്പറ്റി ഒരു വിവരണം തരികയും, സംശയങ്ങളുണ്ടായാൽ ചോദിയ്ക്കാൻ മടിക്കേണ്ടെന്നും, എല്ലാം ക്രമേണ ശരിയായിക്കൊള്ളുമെന്നും പ്രോൽസാഹനമായിപ്പറഞ്ഞു. 
പിറ്റേ ദിവസ്സവും ഓഫീസ്സിൽ പോയി.  ഉച്ചയ്ക്ക് ഓഫീസർ ഹെഡ് ക്ലർക്കിനെയും എന്നേയും  അകത്തേയ്ക്കു വിളിപ്പിച്ചിട്ട് പറഞ്ഞു:  
"നാളെ ഞാൻ സെമിനാറിനായി ഭോപാലിന്‌ പോകുകയാണല്ലോ.  ഞാൻ തിതിരികെ വന്നിട്ട് ഉപഗുപ്തൻ്റെ ഓ=ഓർഡർ ഒപ്പിട്ടു തരാം.  ബെഡേ  ബാബു അപ്പോളേക്കും ഫയൽ റെഡിയാക്കി വച്ചോളൂ."
അന്ന് വൈകിട്ട് ഓഫിസ് കഴിഞ്ഞു വന്ന ഗോപാലൻ നായർ എന്നോട് പറഞ്ഞു:  "എഡോ, മറ്റെന്നാൾ   എൻ്റെ ഓഫീസിൽ LDC യുടെ ഇൻറർവ്യൂ നടക്കുന്നുണ്ടെന്നറിഞ്ഞു.  ഒരു ഒഴിവേയുള്ളു.  ഒരാളുടെ പേരേ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നും വന്നിട്ടുളളൂ എന്നും, അത് ഓഫീസിൽത്തന്നെയുള്ള ഒരു അക്കൗണ്ട്സ് ഓഫീസർ കൃഷ്ണമൂർത്തിയുടെ അനന്തിരവനാണെന്നും,   ലോവർ മാത്രമേ പാസ്സായിട്ടുള്ളെന്നുമാണ്  അറിഞ്ഞത്.  നല്ലൊരു ചാൻസാ.  താൻ നാളെത്തന്നെ എംപ്ളോയ്മെൻറ് ഓഫീസിൽ പോയി തൻ്റെ പേര് കൂടി സ്പോൺസർ ചെയ്യിച്ചു കൊണ്ട് ഓഫീസിൽ കൊണ്ട് വന്നു കൊടുക്ക്."

2.  ഇടിച്ചുകേറി നേടിയ കേന്ദ്രസർക്കാർ ജോലി


ഞാൻ പിറ്റേദിവസം എംപ്ളോയ്മെൻറ് ഓഫീസ്സറേ കണ്ടു അഭ്യർത്ഥിച്ചു നോക്കി.  രക്ഷയില്ല.  "ഇനി ഒന്നും ചെയ്യുവാൻ പറ്റില്ല.  രണ്ടും LDC പോസ്റ്റ് ആണ്.  സ്റ്റെനോഗ്രാഫറുടെ    പോസ്റ്റായിരുന്നെങ്കിൽ  നോക്കാമായിരുന്നു           കാത്തു നിന്നിട്ട്  ഒരു പ്രയോജനവുമില്ല."  നിഷ്ക്കരുണം അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.   
ഞാൻ നേരേ FA ഓഫീസ്സിൽ പോയി ഗോപാലൻ നായരെ കണ്ടു വിവരം പറഞ്ഞു.  അൽപനേരം ആലോചിച്ചിരുന്നിട്ട് നായർ പറഞ്ഞു:                                                                                                                                                                               
"താനൊരു കാര്യം ചെയ്യ്‌.  രണ്ടു മുറികൾക്കപ്പുറം, .ബി.കെ. ദത്ത്  എന്ന ബോർഡ് കാണുന്ന മുറിയിൽ അഡ്മിനിസ്ട്രേഷൻ്റെ  ചാർജുള്ള അദ്ദേഹം ഇരിപ്പുണ്ട്.  കണ്ട് തൻ്റെ  ബുദ്ധിമുട്ടുകളും യോഗ്യതകളുമൊക്കെ പറഞ്ഞു നോക്ക്.  പേടിക്കാനൊന്നുമില്ല, ധൈര്യമായിട്ട് ചെല്ല്.,  നല്ല മനുഷ്യനാണ്. ഞാൻ ദത് സാറിനെക്കണ്ട് കാര്യങ്ങൾ പറയുകയും  എനിക്കും ഇന്റർവ്യൂ തരണമെന്നുമഭ്യർത്ഥിച്ചു.  അദ്ദേഹം എല്ലാം ക്ഷമയോടെ കേട്ടിട്ട് പറഞ്ഞു:  "എംപ്ളോയ്മെൻറ് എക്സ്ചേഞ്ചു വഴിയേ ഞങ്ങൾക്ക് നിയമനം നടത്താനൊക്കൂ.  ഇൻറർവ്യൂ തന്നിട്ടും കാര്യമില്ല."
"സാർ, ഞാനിവിടെ വന്നിട്ട് നാലഞ്ചു മാസങ്ങളായി.  ഇവിടെ  ,ജോലിയുമില്ല.വീട്ടിൽനിന്നും പൈസാ കിട്ടുവാൻ മാർഗവുമില്ല.എനിക്കാണ് കൂടുതൽ യോഗ്യത. ആദ്യം ഞാനാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നതും.  ഇന്റർവ്യൂ കിട്ടിയാൽ മെച്ചപ്പെട്ട ഉദ്യോഗാർത്ഥി ഞാനാണെന്ന് തെളിയിക്കുവാൻ കഴിയുമെന്നാണ് എൻ്റെ വിശ്വാസ്സവും.  ദയവായി ഈ സര്ടിഫിക്കറ്റുകളെങ്കിലും സാറൊന്നു നോക്കിയാലും." അത്രയും പറഞ്ഞൊപ്പിച്ചിട്ട്  ഞാൻ സെര്ടിഫിക്കറ്റുകളൊക്കെ അദ്ദേഹത്തിൻ്റെ മുൻപിൽ നിരത്തിവച്ചു. അവയൊക്കെ ഓടിച്ചൊന്നു നോക്കിയിട്ട്, എൻ്റെ  അവസ്ത   മുഖഭാവത്തോടെ  പറഞ്ഞു:   "നിന്നെക്കണ്ടിട്ട് ഇതിൽ കാണിച്ചിരിക്കുന്ന  പ്രായമുണ്ടെന്നും ഈ പരീക്ഷകളൊക്കെ പാസ്സായിട്ടുണ്ടെന്നും തോന്നുന്നില്ലല്ലോ! എന്തായാലും എനിക്കായിട്ടൊന്നും ചെയ്യാനാകില്ല. ഞങ്ങളുടെ ഹെഡ് FA യാണ്  ഇന്റർവ്യൂ ബോർഡ് ചെയര്മാൻ.  നാളെ രാവിലെ അദ്ദേഹം കോരാപ്പൂട്ടിൽ  നിന്നും വരുമ്പോൾ കേറി കണ്ടു കാര്യം പറഞ്ഞു നോക്കൂ. അദ്ദേഹത്തിന് ബോധ്യപ്പെട്ടാലേ എന്തെങ്കിലും നടക്കൂ."
ഞാൻ ഗോപാലൻ നായരോട് വിവരങ്ങളൊക്കെ പറഞ്ഞിട്ട് കടയിലേക്ക് പോയി.  പിന്നെ പുതിയ ഓഫീസിൽ അന്ന് പോയതുമില്ല. 
പിറ്റേ ദിവസ്സം, (മാർച്ച് 15 , 1963) രാവിലെതന്നെ ഞാൻ FA ഓഫീസിലെത്തി. പതിനഞ്ചു മിനുട്ടോളം കഴിഞ്ഞപ്പോൾ FA, കോരാപ്പൂട്ടിൽ നിന്നും കാറിൽ വന്നിറങ്ങി ദത്തിൻ്റെ  മുറിയിലേയ്ക്ക് കയറിപ്പോയി.  (FA, വി.കെ. സുബ്രഹ്മണ്യൻ,  ഒരു  മലയാളി  IA & AS  ഓഫീസറാണെന്നും, ചെറുപ്പമാണെന്നും ഗോപാലൻ നായർ പറഞ്ഞിരുന്നു).  കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു ഓഫീസർമാരും കയറിപ്പോയി. പിറകേ, ഒരോഫീസർ  കൂടി, 24 വയസ്സോളം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെയും കൂട്ടിവന്ന് , അവനോടു വെളിയിൽ നിൽക്കുവാൻ പറഞ്ഞിട്ട് അകത്തേയ്ക്കു കയറിപ്പോയി. ഇന്റർവ്യൂവിനു വിളിക്കപ്പെട്ടവനെന്നു വ്യക്തമായിരുന്നു. കുറച്ചു നേരം അവരെല്ലാം കൂടി എന്തൊക്കെയോ ചർച്ചകൾ നടത്തിയിട്ട്, വെളിയിൽ നിന്നിരുന്ന ചെറുപ്പക്കാരനെ അകത്തേയ്ക്കു വിളിപ്പിച്ചു.  അവർ അവനോട് വെറുതേ  ഒന്നുരണ്ട് ചോദ്യങ്ങൾ ചോദിച്ചിട്ട് അന്ന് തന്നെ ഡ്യൂട്ടിയിൽ ചേരുവാൻ പറയുന്നത് കേട്ടു.  കെട്ടിടത്തിന് അരഭിത്തിയ്ക്കു മുകളിൽ പരമ്പ് മറയും  ആസ്ബസ്റ്റോസ് മേൽക്കൂരയുമായതിനാൽ വരാന്തയിൽ നിന്നാൽ അകത്തെ സംഭാഷണം കേൾക്കാം.  അവൻ പുറത്തേയ്ക്കിറങ്ങി വന്നു.
ഞാനുടൻതന്നെ പേരെഴുതി വച്ചിരുന്ന ഒരു തുണ്ടു കടലാസ്സ് പ്യൂൺ വശം ദത്തിൻ്റെ  കയ്യിലെത്തിച്ചിട്ട്, ശ്രദ്ധിച്ചു നിന്ന്.  ദത്, തലേ ദിവസം ഞാൻ ചെന്നിരുന്ന വിവരവും മറ്റും വിശദമായി  പറഞ്ഞിട്ട്, "ഇനി സാറ് തന്നെ പറയൂ, എന്ത് വേണം?" എന്ന് FA  യോട് പറയുന്നതും, "നമുക്കൊരു വാക്കൻസിയല്ലേ ഉള്ളൂ, വന്ന സ്ഥിതിക്ക് അവനും ഇന്റർവ്യൂ കൊടുക്കാം.  ഇപ്പോൾ ഒഴിവില്ലെന്നും, വേണ്ടിവന്നാൽ ഒഴിവുണ്ടാകുമ്പോൾ പരിഗണിക്കാമെന്നും പറഞ്ഞു വിടാം";  FA പറയുന്നതും കേട്ടു.
ഉടനേ തന്നെ എന്നെ അകത്തേയ്ക്കു വിളിപ്പിച്ചു.  അല്പം പരിഭ്രമത്തോടെയും, എന്നാൽ പ്രതീക്ഷയോടെയും, ഞാൻ അകത്തേക്കു  കയറി, തൊഴുതുകൊണ്ട്, എല്ലാവർക്കുമായി   'good  morning ' പറഞ്ഞു.  ദത് സാറൊഴികെ എല്ലാവരും എന്നെ സാകൂതം ഒരു നോട്ടം  നോക്കി.  എൻ്റെ ആകാരമാണ് ആ പ്രത്യേക നോട്ടത്തിനു കരണമെന്നെനിക്കു മനസ്സിലായി. "ഈശ്വരാ, എൻ്റെ ഉയരമില്ലായ്മയും തടിയില്ലായ്കയും ഇവിടെയും എനിക്ക് പാരയാകുമോ? രക്ഷിക്കണേ", ഞാൻ മനസ്സിൽ പ്രാര്ഥിച്ചുപോയി.
"പേരെന്താണ്, എവിടെ നിന്നും വരുന്നു?" FA  ചോദിച്ചു.  ഞാൻ മലയാളിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നു തോന്നുന്നു.  ഞാൻ മറുപടി കൊടുത്തു.  അടുത്ത ചോദ്യം വരുന്നതിനു മുൻപ് ഞാൻ എൻ്റെ സെര്ടിഫിക്കറ്റുകളെല്ലാം കൂടി FA യുടെ മുൻപിൽ വച്ചു മാറിനിന്നു. അദ്ദേഹം അവയെല്ലാം വിശദമായിത്തന്നെ നോക്കിയിട്ടു മറ്റുള്ളവരോടായി പറഞ്ഞു:  "ഈ പയ്യന് മറ്റേ പയ്യനെക്കാൾ കൂടുതൽ യോഗ്യതയുണ്ടല്ലോ! ടൈപ്പ് റൈറ്റിങ്ങിൽ ഹയറും ഷോർട് ഹാൻഡ് ഹയറും പരീക്ഷകൾ പാസ്സായിട്ടുണ്ട്. മറ്റവന് ടൈപ്പ് റൈറ്റിംഗിൽ മാത്രം ലോവർ പാസ്സ്." FA പറഞ്ഞിട്ട്   തുടർന്നു.  " നമുക്കൊരൊഴിവുള്ളതിൽ മറ്റവനെ എടുക്കുകയും ചെയ്തു. അതങ്ങിനെതന്നെ ഇരിക്കട്ടെ.  ഇനി, ഇവനുവേണ്ടി നമുക്കെന്തു 
ചെയ്യുവാൻ കഴുകിയും?" ദത് സാറിനേ നോക്കി അദ്ദേഹം ചോദിച്ചു.  അദ്ദേഹത്തിന് എൻ്റെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം, ദത് സാർ  പറഞ്ഞു :    
"സർ, നമുക്ക് UDC യുടെ രണ്ടൊഴിവുകളുണ്ട്.  അവ ഡെപ്യൂട്ടേഷനിൽ നികത്തുവാനായി എല്ലാ AGs നും  ലിസ്റ്റിനായി എഴുതിയിരിക്കുകയാണ്.  എല്ലാം കഴിഞ്ഞു നിയമന ഉത്തരവിറക്കുവാൻ മൂന്നു മാസമെങ്കിലുമെടുക്കും.  അതേ സമയം അടുത്ത സാമ്പത്തിക വര്ഷം തുടങ്ങുന്ന അടുത്ത മാസം മുതൽ ഏഴു LDC  കളുടെ വേക്കൻസി നമ്മൾ ക്രിയേറ്റ് ചെയ്യുന്നുമുണ്ട്.  അടുത്ത മാസാവസാനത്തോടെയെങ്കിലും അത് നിലവിൽ വരും, അതായത്, പുതിയ UDC മാർ   വരുന്നതിനു വളരെ മുൻപ് തന്നെ.   ഇവനെ ഇപ്പോഴെടുക്കുകയാണെങ്കിൽ അതു വരെ ഇവൻ്റെ ശമ്പളം UDC പോസ്റ്റിനെതിരേ ഡ്രാ ചെയ്യുവാൻ പറ്റും."  തെല്ല് ആശ്വാസത്തോടെ, എന്നാൽ ഒരു ജേതാവിനെപ്പോലെ, ദത് പറഞ്ഞു.
"ഓഹോ,  വളരെ നല്ലത്.  എന്നാൽ  ഇവനേക്കൂടി നിയമിച്ചു കൊള്ളൂ, രണ്ടുപേരും ഒരുമിച്ചു ജോലിയിൽ പ്രവേശിക്കട്ടെ."
അങ്ങിനെ, ഇല്ലാത്ത ഒഴിവിൽ ഞാൻ , ഒരുവിധത്തിൽ പറഞ്ഞാൽ, ഇടിച്ചുകയറി'' ത്തന്നെ,  കയറിപ്പറ്റി.  അന്ന് 1963  മാർച്ച് 15  ആയിരുന്നു തീയതി.   നിമിത്തം ഗോപാലൻ നായരു തന്നെ.  വേണമെങ്കിൽ, എൻ്റെ 'തലേലെഴുത്ത' ന്നോ,   'FA, സുബ്രഹ്മണ്യൻ സാറിൻ്റെ  ദയ' എന്നോ  പറയാം.അന്നങ്ങിനെയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ, എൻ്റെ  ഔദ്യോഗിക ജീവിതം ആദ്യം മധ്യപ്രദേശ് ഗവണ്മെന്റിൻ്റെയും, പിന്നീട് ഛത്തീസ്ഗഡ്  ഗവണ്മെന്റിൻ്റെയും, കീഴിൽ ബസ്തർ എന്ന കാട്ടിൽ ഒതുങ്ങിപ്പോകുമായിരുന്നു!!!  ജോലി കിട്ടിയ വിവരത്തിന് അച്ഛനും മലയാലപ്പുഴയിൽ അമ്മച്ചിക്കും, അളിയനും  കത്തുകളെഴുതി മറുപടിയയയ്ക്കുവാൻ ഓഫീസിൽ അഡ്രസ്സും കൊടുത്തു.


3.  ജോലിയിൽ പ്രവേശനവും അമ്മയുടെ വിയോഗവും 



1963  മാർച്ച്15.  ജോയിൻ ചെയ്ത ആ ദിവസം തന്നെ എന്നെ   Works - 1 എന്ന സെക്ഷനിൽ പോസ്റ്റ് ചെയ്തു.  നാനെ എന്ന തടിച്ച, നല്ല പ്രായമുള്ള, ഒരു മഹാരാഷ്ട്രക്കാരനായിരുന്നു സെക്ഷൻ ഓഫീസർ.  'ബച്ചാ' ('കുട്ടി'/കുഞ്ഞ്') എന്നായിരുന്നു സ്നേഹത്തോടെ അദ്ദേഹം എന്നെ വിളിച്ചിരുന്നത്. അദ്ദേഹവും, എന്നെ വളരെ കാര്യമായിരുന്ന, സഹപ്രവർത്തകരും ജോലി പഠിച്ചെടുക്കുവാൻ എന്നെ ഏറെ സഹായിച്ചു.

ജോലികിട്ടി ഒരുമാസമായപ്പോൾ, മലയാലപ്പുഴയിൽ നിന്നും പാട്ടമ്മയുടെ ഒരു കത്ത് കിട്ടി.  പൊട്ടിച്ചു വായിക്കുവാൻ തുടങ്ങിയതും എൻ്റെ കൈകൾ വിറയ്ക്കുവാനും, തല പെരുക്കുവാനും തുടങ്ങി."ഭവാനിച്ചേച്ചി (അമ്മച്ചി) മിനിഞ്ഞാന്ന് നമ്മളെയെല്ലാം വിട്ടുപോയി.  അസുഖം വളരെക്കൂടുതലായിരുന്നു."  പിന്നെ വായിക്കുവാൻ കഴിയാതെ ഞാൻ തേങ്ങിക്കരഞ്ഞുകൊണ്ട് മേശപ്പുറത്തേയ്‌ക്ക്‌ കമിഴ്ന്നു വീണുപോയി. കാര്യമറിയാതെ പരിഭ്രമിച്ചു പോയ നാനെസാറും സ്റ്റാഫും വന്നു കുലുക്കി വിളിച്ചെങ്കിലും ഞാനനങ്ങിയില്ല.  കയ്യിൽനിന്നും ആരോ കത്തെടുത്തു വായിക്കുവാൻ ശ്രമിച്ചെങ്കിലും മലയാളമാണെന്നുകണ്ട്‌ ഗോപാലൻ നായരെ വിളിച്ചുകൊണ്ടു വന്നു കത്ത് വായിപ്പിച്ചു.  "ഇവന് നാട്ടിൽ പോകേണ്ടി വരുമല്ലോ, എന്താണ് ചെയ്യുക?"  നാനെ സാറ് പറയുന്നത് കേട്ടു.  "കിട്ടിയ ജോലിയുപേക്ഷിച്ചു നാട്ടിലേയ്ക്കുടനെ വരേണ്ടെന്നെഴുതിയിട്ടുണ്ട്" നായർ പറഞ്ഞു.  അൽപ്പം കഴിഞ്ഞപ്പോൾ നാനെ സാറ് എൻ്റെ ചുമലിൽ പിടിച്ചു പതുക്കെ കുലുക്കിക്കൊണ്ടു പറഞ്ഞു  :" ഉപഗുപ്തൻ, അശുഭ വാർത്തയിൽ ഞങ്ങളെല്ലാം വളരെ ഖേദിക്കുന്നു.  ഞങ്ങളുടെയെല്ലാം അനുശോചനങ്ങൾ.  നീ ഇപ്പോൾത്തന്നെ വീട്ടിലേയ്ക്കു പൊയ്‌ക്കോളൂ.  രണ്ടു ദിവസത്തേയ്ക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല.  അതല്ല, നാട്ടിൽ പോകണമെങ്കിൽ പോയിട്ട് വന്നോളൂ .  നിനക്ക് ജോലി നഷ്ടപ്പെടാതെ ഞാൻ നോക്കിക്കൊള്ളാം."  എന്നിട്ട് നായരോടായി പറയുന്നതും കേട്ടു:" "നായർ, ഗുപ്തനെ അവൻ്റെ  താമസസ്ഥലത്തു കൊണ്ടാക്കിയിട്ടു വരൂ"  ഉടൻതന്നെ നായർ  എന്നെയും കൂട്ടി കടയിലെത്തി.  മാധവൻ നായർക്കും ശശിക്കും  മുഖം കൊടുക്കത്തെ ഞാൻ അകത്തേയ്ക്കു പോയി.  ഗോപാലൻ നായർ  വിവരങ്ങളൊക്കെ അവരോടു പറഞ്ഞിട്ട് തിരികെപ്പോയി. മാധവൻ  നായരും ശശിയും അടുത്തു വന്ന്  എന്നെ സമാധാനിപ്പിച്ചു.  "നാട്ടിലേയ്ക്ക് പോകണമെന്നുണ്ടോ?" നായർ ചോദിച്ചു.   "എനിക്കൊന്നാലോചിക്കണം", ഞാൻ പറഞ്ഞു. ഓഫീസുവിട്ടു വന്നപ്പോൾ ഗോപാലൻ നായർ പറഞ്ഞു:  "നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ നാളെത്തന്നെ പൊയ്ക്കോളൂ.  പൈസാ ഞാൻ തരാം".  എനിക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ലെന്ന് നായർക്കറിയാമായിരുന്നു.  Ïഇല്ല, ഞാൻ പോകുന്നില്ല", ഇതിനകം ഞാൻ ആ തീരുമാനമെടുത്തിരുന്നു.

നാട്ടിൽ നിന്നും ഇങ്ങോട്ടു തിരിക്കുന്നതിന് മുൻപ് യാത്ര ചോദിക്കുവാനായി  മലയാലപ്പുഴയിൽ പോയി അമ്മച്ചിയെ കണ്ടിരുന്നു.  ഡിസംബറിലെ തണുപ്പു സമയമായിരുന്നതിനാൽ ആസ്മ അമ്മച്ചിയെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.  യാത്ര പറഞ്ഞു പോരാൻ സമയം വേർപാടിൻ്റെ വേദന ആ മുഖത്തും കണ്ണുകളിലും നിഴലിക്കുന്നതും, കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതും കണ്ട്  താനും വികാര ഭരിതനാകുകയുണ്ടായി.  ഒരു പക്ഷെ, ഇനി തമ്മിൽ കാണുവാൻ പറ്റുമോ, എന്ന് അമ്മച്ചി ചിന്തിച്ചിട്ടുണ്ടായിരിക്കുമോ ?  സ്ഥിരമായ അസുഖം കാരണം മക്കളുടെ കാര്യങ്ങൾ വേണ്ടവിധം ശ്രദ്ധിക്കാൻ സാധിക്കാതിരുന്നതിൽ അമ്മച്ചി എന്നും വ്യാകുലപ്പെട്ടിരുന്നു.

പിറ്റേദിവസം, ചേച്ചിയുടെ കത്തിൽ നിന്നും വിവരമറിഞ്ഞ് അളിയൻ വന്നു. കോരാപുട്ടിലെ  മൽക്കാൻഗിരിയിലായിരുന്ന ബാബുവിന്, അന്ന് ബോർഗാവിൽ നിന്നും അങ്ങോട്ട് പോകുകയായിരുന്ന ഒരു ഡ്രൈവർ മുഖാന്തിരം അളിയൻ വിവരത്തിന് ഒരു കത്ത് കൊടുത്തയച്ചതായി പറഞ്ഞു.

രണ്ടു ദിവസത്തെ അവധിയ്ക്ക് ശേഷം ഓഫിയിലേയ്ക്ക്.  ഒരു മാസം കഴിഞ്ഞപ്പോൾ ഞാനും FA ഓഫീസിനോട് ചേർന്നുള്ള DNK  ഇൻഡസ്ട്രീസ്  ഓഫീസിലെ ഗംഗാധരനും വേറെ രണ്ടുപേരും കൂടി ധരംപുരാ റോഡിൽ ഒരു  വാടകവീടെടുത്തു  അങ്ങോട്ട്   താമസം മാറ്റി സ്വയം ഭക്ഷണം പാചകം  തുടങ്ങി.  അടുത്തുതന്നെ  ഗോപാലൻ നായർക്ക് കൊരാപ്പുട്ടിലേയ്ക്ക് സ്ഥലം മാറ്റമായി.  ജൂലൈ മാസത്തിൽ പുതിയ ഏഴു  LDC കളെ നിയമിച്ചതിൽ അഞ്ചു  മലയാളികൾ.  കൃഷ്ണൻ, PBK  നായർ, ജേക്കബ്, KNG നായർ, CNR പിള്ള.  CNR പിള്ളയെ കോരാപ്പുട്ടിലേക്കയച്ചു.  എന്നെയും കൃഷ്ണനെയും, ജേക്കബിനെയും ടൈപ്പിംഗ് സെക്ഷനിലാക്കിയിട്ട്  അവിടിരുന്ന മൂന്നു പേരെ സെക്ഷനുകളിലേയ്ക്കും മാറ്റി. സീനിയര്മാരായ കൃഷ്ണപിള്ളയും പേർഷ്യൻ വര്ഗീസും അവിടെത്തന്നെ.  മൂന്നടി ഉയരം മാത്രമുണ്ടായിരുന്ന ബംഗാളി ഗാങ്ങുളിയായിരുന്നു ഹെഡ് ടൈപ്പിസ്റ്റ്. അവിടെ ആറിൽ അഞ്ചുപേരും മലയാളികൾ! മിണ്ടിയും രസിച്ചും കഴിയാം.  അടുത്തു തന്നെ ദത്തിൻ്റെ സ്റ്റെനോ ആയിരുന്ന ഗോപാലൻ നായരെ കൊരാപുട്ടിലേക്ക് മാറ്റുകയും, ആ  സ്ഥാനത്തു ദത് എന്നെ, പ്രൊമോഷൻ ഇല്ലാതെ, അദ്ദേഹത്തിൻ്റെ ഡിക്റ്റേഷൻ എടുക്കുവാനായി ഇരുത്തുകയും ചെയ്തു.   ഇതിനിടെ ബാബു മൽക്കൻഗിരിയിൽ നിന്നും എന്നെ കാണാൻ വരികയുണ്ടായി.  ഒരു സുപ്രഭാതത്തിലുണ്ട്, അയിലറയിൽ നിന്നും എൻ്റെ ജൂനിയര്മാരായിരുന്ന തങ്കപ്പനും കരുണാകരനും ലൂക്കോസും കൂടി അപ്രതീക്ഷിതമായി വന്നിരിക്കുന്നു! എനിക്ക് ജോലി കിട്ടിയതറിഞ്ഞപ്പോൾ അവർക്കും എന്തെങ്കിലും ചാൻസു കിട്ടുമെന്ന ആശയോടെയുള്ള വരവായിരുന്നു.  അടുത്തെങ്ങും ജഗദൽപ്പൂരിൽ ഒഴിവുണ്ടാകുവാൻ സാധ്യതയില്ലാതിരുന്നതിനാൽ, നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരെ, ജോലിക്കു കൂടുതൽ സാധ്യയുള്ള,  ബൈലാഡിലായിലെ  പുതിയ DBK  റെയിൽവേ  പ്രോജെക്ടിൽ, ഗോപാലൻ നായരുടെ ഒരു സ്നേഹിതൻ്റെ  അടുത്തേയ്ക്കു പറഞ്ഞയച്ചു.  ഒരു മാസത്തിനകം കരുണാകരനും തങ്കപ്പനും  അവിടെ ടൈപ്പിസ്റ്റ് ആയി ദിവസ്സ വേദനത്തിൽ ജോലിയാകുകയും, ടൈപ്പ് വശമില്ലായിരുന്ന ലൂക്കോസ് നാട്ടിലേയ്ക്ക് മടങ്ങിപ്പോകുകയും ചെയ്തു. 


4 .  ബസ്തറിലെ (ജഗദൽപ്പൂരിലെ) ഉത്സവത്രയങ്ങൾ 

രഥോത്സവം 

ജൂലൈ മാസത്തിലാണ് ബസ്തറിലെ ആദിവാസികളുടെ, പേരുകേട്ട രഥോത്സവം നടക്കുക.  തങ്ങളുടെ കാണപ്പെട്ട ദൈവമായി കരുതപ്പെടുന്ന ബസ്തർ മഹാരാജാവിനെ  അലങ്കരിച്ച, വലിയ തടിചക്രങ്ങളോട് കൂടിയ രഥത്തിലിരുത്തി, കൊട്ടാരത്തിനു ചറ്റുമുള്ള റോഡിൽക്കൂടിയും, സിറ്റിയിൽക്കൂടിയും ആയിരക്കണക്കിന് ആദിവാസികൾ  വലിച്ചുകൊണ്ടു പോകും.  രഥത്തിൻ്റെ കനത്ത വടത്തിൽ പിടിച്ചു  വലിക്കുവാനോ, കുറഞ്ഞത്, അതിലൊന്ന് തൊടുവാനോ ഉള്ള ആദിവാസിക്കൂട്ടത്തിന്റെ  ആവേശം ഒന്ന് വേറെ തന്നെയാണ്. തിക്കിലും തിരക്കിലും അതിലൊന്ന് തൊടുവാനോ  വലിക്കുവാനോ കഴിഞ്ഞാൽ, തിരക്കിൽ നിന്നും വെളിയിൽ വന്ന് നൃത്തം വച്ചാണ്  അതിൻ്റെ ആഹ്‌ളാദം  പ്രകടിപ്പിക്കുന്നത്.


ഗോൻജാ  ഉത്സവം 


രഥോത്സവത്തിനോടനുബന്ധിച്ചുള്ളതാണ് ഗാൻജോത്സവവും.  ഗോജ്ഞാ ഒരുതരം ഉരുണ്ട കായയാണ്. ഒരടിയോളം നീളമുള്ള മുളംകുഴലിന്റെ ഒരറ്റത്തുകൂടി ഞെരുങ്ങിപ്പോകത്തക്ക വിധമുള്ള ഒരു കായ കുത്തിക്കയറ്റി മറു ദ്വാരത്തിനടുത്തു നിറുത്തിയിട്ട് രണ്ടാമതൊരു കായ വ്വെണ്ടും കുത്തിക്കയറ്റി മറ്റേയറ്റത്തെത്തുമ്പോൾ ആദ്യ കായ ഒരു വെടി  പൊട്ടുന്ന ശബ്ദത്തോടെ തെറിപ്പിച്ചു ആരുടെയെങ്കിലും ശരീരത്തിൽ കൊള്ളിച്ചു രസിക്കുകയ്യാണ് ഈ കളി.  ആയിരക്കണക്കിന് ആദിവാസികൾ ഒരുമിച്ചു അന്യോന്യം വെടിവച്ചു ഉത്സവമാഘോഷിക്കുന്നു.  ഇവിടെയും, ചില സിറ്റി ചെറുപ്പക്കാർ, കൂട്ടത്തിൽ നുഴഞ്ഞു കയറി മാറ് മറയ്ക്കാത്ത ആദിവാസിചെറുപ്പക്കാരികളുടെ മാറിടത്തിലേയ്ക്ക് ഗോജ്ഞാ ലക്‌ഷ്യം വച്ച് രസിച്ചു മുതലെടുക്കുന്നത് കാണാം.

ശ്ശറാ  ഉത്സവം    

ഹോളി ആഘോഷിച്ചത് പോലെ, ആദ്യമായിട്ടാണ്  ശ്ശറാ ഫെസ്റ്റിവലിൽ ഭാഗഭാഗാകുന്നത്.  വടക്കേ ഇന്ത്യയിലേയും ബംഗാളിലേയും പോലെയല്ല ഇവിടുത്തെ ആഘോഷം.  മറ്റുള്ളിടത്തൊക്കെ, അത് വനവാസവും,  രാവണവധവും കഴിഞ്ഞു അയോദ്ധ്യയിലേയ്ക്ക് മടങ്ങുന്ന രാമനെ വരവേൽക്കുന്ന ആഘോഷമാണ്.  രാമൻ്റെ വനവാസം ദണ്ഡകാരണ്യത്തിലായിരുന്നെങ്കിലും, ഇവിടുത്തെ ആഘോഷത്തിന് അതുമായി യാതൊരു ബാന്ധവവുമില്ല.  ബസ്തർ രാജ കുടുംബ ദേവതയായ ദാന്തേശ്വരീ ദേവിയുടെയും സഹോദരിമാരുടേയും ഒത്തുചേരൽ ആഘോഷിക്കുന്നതാണ് ഇവിടെ  ശ്രാവണ മാസത്തിലെ കറുത്ത വാവുമുതൽ 75  ദിവസം ആഘോഷിക്കുന്ന  ദശ്ശറാ.   രാജാവ് ഭരണാകാര്യങ്ങളിൽനിന്നും പത്തു ദിവസത്തേയ്ക്ക് തീർത്തും വിമുക്തനായി, ദാന്തേശ്വരീ ദേവിയുടേ പ്രധാന പുരോഹിതനായി ദേവിയെ ധ്യാനിച്ച് കഴിയും. അതോടൊപ്പം, ദേവിയുടെ ബാധ ആവേശിക്കപ്പെട്ട ഒരു കർമ്മി വഴി രാജ്യത്തിൻ്റെ അവസ്ഥാവിശേഷങ്ങളേപ്പറ്റി ആരായുകയും ചെയ്യും.  ദേവിയെ എഴുന്നച്ചുകൊണ്ടുള്ള രഥയാത്രയുമുണ്ട്.  രഥത്തിൻ്റെ  ഓരോ ഭാഗവുമുണ്ടാക്കുന്നതിനുള്ള നിയോഗം ഓരോ ഗോത്രത്തിനുള്ളതാണ്.  രഥം രാജവീഥികളിൽക്കൂടി വലിച്ചുകൊണ്ടു പോകുന്നതിനുള്ള നിയോഗം മറ്റൊരു  ഗോത്രത്തിനും!


5 .  ജഗദൽപ്പൂരിലെ എൻ്റെ ആദ്യ ഓണാഘോഷം  


ഗൻജോത്സവത്തിനും ദശ്ശ്റ ആഘോഷാതുലിനുമിടയിലായിരുന്നൂ സ്വന്തം ഓണാഘോഷം.  വീട്ടിൽ നിന്ന് വിട്ടുള്ള ആദ്യ ഓണം.    പ്രോജക്ടിൻ്റെ വിവിധ ഓഫീസുകളിലുള്ള മലയാളികൾ ഒത്തു ചേർന്ന് ഓണമാഘോഷിക്കുവാനും, 'ഞാനൊരാധികപ്പറ്റാണ്' എന്ന നാടകം അരങ്ങേറുവാനും ,  ശ്രീ. VK സുബ്രഹ്മണ്യൻ, FA യെ ചീഫ് ഗസ്റ്റ് ആയി ക്ഷണിക്കുവാനും ,  തീരുമാനിച്ചു.  അതിലെ നായകനായ ബാലൻ്റെ ഭാഫം FA ഓഫീസിലെ KT നായർ അവതരിപ്പിക്കാമെന്നേറ്റു.  നായിക  'സേതു' വിൻ്റെ ഭാഗമവതരിപ്പിക്കുവാൻ സ്ത്രീകളാരുമില്ലെന്നു വന്നപ്പോൾ അത് ഞാനെടുക്കണമെന്നായി ചിലർ. പോയ വർഷം നാട്ടിലെ ഓണാഘോഷത്തിന് ആ നാടകത്തിൽത്തന്നെ സേതുവിനെ അവതരിപ്പിച്ചതും ഗ്രീൻ റൂമിൽ വച്ച് ഉണ്ടായ അനുഭവം ഓർക്കുകയും ചെയ്തപ്പോൾ, ഓണത്തിന് ഞാൻ മിക്കവാറും നാട്ടിൽ പോകുമെന്ന് കള്ളം പറഞ്ഞു തടി തപ്പി.  പകരം, എൻ്റെ
 കൂടെ താമസിച്ചിരുന്ന രാമകൃഷ്ണനെക്കൊണ്ട് ഞാനതിനു സമ്മതിപ്പിക്കുകയും, അവനതു ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

ആയിടയ്ക്ക് വർക്കലെനിന്നും, അളിയൻ്റെ  വകയിലെ ജ്യേഷ്‌ഠ സഹോദരപുത്രൻ, സുഗതൻ, ജോലിതേടി എൻ്റെയടുത്തു  വരികയും അവനെ ഞാൻ ബൈലാടില അയൺ ഓർ  പ്രോജെക്ടിലുള്ള ഒരു പരിചയക്കാരൻ്റെ  അടുത്തേയ്ക്കു പറഞ്ഞുവിടുകയും, താമസിയാതെ അവന് അവിടെ ഇലെക്ട്രിഷ്യനായി ജോലി കിട്ടുകയും  ചെയ്തു.


6 .  കൊരാപ്പുട്ടിലേയ്ക്ക്   ഒരു താൽക്കാലിക മാറ്റം 


അങ്ങനെയിരിക്കെ, കോരഅപ്പുട്ടിലായിരുന്ന ഗോപാലൻ നായർക്ക്
വേറൊരു നല്ല ജോലി  കിട്ടുകയും ഇപ്പോഴത്തെ  ജോലി രാജി വച്ചിട്ടു പോകുകയും ചെയ്തു. പുളിക്കാരൻ്റെ ബോസ്സായിരുന്ന P. കൃഷ്ണമൂർത്തിയുടെ ഡിക്റ്റേഷൻ എടുക്കുവാനായി, എന്നെ താൽക്കാലികമായി, അങ്ങോട്ടയയ്ക്കു മാറ്റി.  പോകുന്നതിനു മുൻപ് ദത് എനിക്കൊരു വാഗ്ദാനവും തന്നിരുന്നു:  "ജൂനിയർ സ്റ്റെനോഗ്രാഫേഴ്സിൻ്റെ  സെലക്ഷൻ അധികം താമസിയാതെ ഉണ്ടാകും. അപ്പോൾ പ്രൊമോഷനോട് കൂടി ഞാൻ നിന്നെ എൻ്റെ സ്റ്റെനോഗ്രാഫറാക്കുന്നതായിരിക്കും", എന്ന്.   പ്രതീക്ഷയോടെത്തന്നെ,     ഒരാഴ്ചയ്ക്കകം ഞാനവിടെ ചെന്ന് ജോയിൻ ചെയ്യുകയും ചെയ്തു.

പ്രൊജക്റ്റ്  ഹെഡ്ക്വാർട്ടേഴ്‌സ്  കൊരാപ്പുട്ടിലാണ്.  ചീഫ് അഡ്മിനിസ്ട്രേറ്റർ, FA  ഓഫീസ്,  മെയിൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ്, അഗ്രികൾച്ചർ ഓഫീസ്, മുതലായവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.   മൂന്നു സെക്ഷനുകളും രണ്ടു അക്കൗണ്ട്സ്  ഓഫീസേഴ്സും FA യുമടങ്ങുന്ന ചെറിയ ഒരു ഓഫീസാണ്‌  കൊരാപുട്ട് FA ഓഫീസ്സ്.  LDC മാരായി നാല് മലയാളികളുണ്ട് - ശ്രീധരൻ നായർ, ശ്രീധരൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, CNR  പിള്ള.  ഹിരാക്കുഡ് ഡാമ് പ്രോജെക്ടിൽ നിന്നും വന്ന  ശ്രീധരൻ നായർ കുടുംബ സമേതം; മറ്റുള്ളവർ അവിവാഹിതർ.  ശ്രീധരൻ നായർക്കും ശ്രീധരൻ പിള്ളയ്ക്കും ക്വാർട്ടേഴ്‌സ് കിട്ടിയിട്ടുണ്ട്. മറ്റു രണ്ടുപേരും, പിന്നെ സ്റ്റേറ്റ് ബാങ്കിൽ ജോലിയുള്ള മാധവൻ പിള്ളയും,  ശ്രീധരൻ പിള്ളയ്‌ക്കൊപ്പമാണ് താമസം.  രണ്ടു മുറികളുള്ള, അര ഭിത്തിയ്ക്കു മുകളിൽ പരമ്പ് ഭിത്തിയും, തകരം കൊണ്ടുള്ള മേൽക്കൂരയുമുള്ള ഒരു വീട്.  ഞാനും അവർക്കൊപ്പം കൂടി.  ആഹാരം എല്ലാവരും കൂടി പാചകം ചെയ്യും. മറ്റുള്ള എല്ലാ ഓഫീസുകളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു.  CA യുടെ PA രാമചന്ദ്രൻ സാർ, കെ.മാധവൻ പിള്ള, ഹൃഷികേശൻ നായർ, ചെറിയാൻ, രാജൻ, VV കുറുപ്പ്, ഗോപാലകൃഷ്ണൻ (ഭാഗവതർ), ഗോപിനാഥപിള്ള, നമ്പിയാർ, സുധാകരൻ തുടങ്ങി ഇനിയും കുറേ  പേർ.  എല്ലാവരുമായി പരിചയപ്പെടുകയും ചെയ്തു.   


FA യുടെ PA, AG മദ്രാസ്സിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നിട്ടുള്ള മലയാളിയായ, ജംബുനാഥനായിരുന്നു.  അദ്ദേഹം അവധിയിലായിരിക്കുമ്പോഴോ, ജോലിക്കൂടുതലുള്ളപ്പോഴോ ഒക്കെ FA എന്നെ  വിളിപ്പിച്ചു ഡിക്ടഷൻ ജോലി തരിക പതിവാക്കി.  1964  മെയ് 27 നു ഞാൻ FA യുടെ ഡിക്റ്റേഷൻ എടുത്തുകൊണ്ടിരിക്കുമ്പോൾ നെഹ്‌റു മരണ
പ്പെട്ട വിവരത്തിന് FA യ്ക്ക് ചീഫ് അഡ്മിനിസ്ട്രേറ്ററുടെ ഫോൺ വന്ന കാര്യം മായാതെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.

ബസ്തറിനെപ്പോലെതന്നെ, കോരാപ്പുട്ടും   ഒരു പിന്നോക്ക ജില്ലയും ആദിവാസി കേന്ദ്രവുമാണ്.   സമുദ്ര നിരപ്പിൽനിന്നും വളരെ  ഉയരത്തിൽ, വലിയ വലിയ മൊട്ടക്കുന്നുകളാലും മലയിടുക്കുകളാലും ചുരങ്ങളാലും ചുറ്റപ്പെട്ട സ്ഥലം.  ജില്ലാ തലസ്ഥാനമാണെങ്കിലും  വളരെ ചെറിയ ഒരു സിറ്റിയെന്നു പോലും പറയാനാകാത്തത്ര ചെറിയ സ്ഥലം.  ഒരു ചെറിയ കളക്ടറേറ്റും,, ജില്ലാ ആശുപത്രിയും ഒരു  സ്റ്റേഷനും ഒരു ഫോറെസ്റ് ഡിവിഷൻ ഓഫീസും, DNK പ്രോജക്ടിൻ്റെ  അഞ്ചാറ് ഓഫീസുകളും ഒരു സ്കൂളും കഴിഞ്ഞാൽ പത്തോ ഇരുപത്തഞ്ചോ കടകൾ മാത്രം.  സാംസ്കാരികമായ ഉന്നമനമുള്ള സ്ഥിരം സ്ഥലവാസികൾ തുലോം കുറവ്.  ഒരു സിനിമാക്കൊട്ടക പോലുമില്ലെന്ന് വരുമ്പോൾ കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ! പിന്നെ കാര്യമായുള്ളതു അവിടെ നിന്നും ൮ കിലോമീറ്റർ അകലെ അധികം ആൾതാമസമില്ലാത്ത സുനബേഡാ  എന്ന സ്ഥലത്തുള്ള ചെറിയ ഒരു ആർമി ക്യാമ്പും അവിടെ നിന്നുംഅധികം ദൂരെയല്ലാതെ, മലയിടുക്കുകൾക്കുള്ളിലുള്ള HAL  മിഗ് ഫാക്ടറിയുമാണ്.   ജില്ലയിലെ പ്രധാന സിറ്റി കൊരാപ്പൂട്ടിൽനിന്നും  പടിഞ്ഞാറായി, 15  കിലോമീറ്റർ അകലെയുള്ള, ജയപ്പൂർ ആണ്.അങ്ങോട്ടുള്ള വഴി മൊത്തം ഇറക്കവും ചുരങ്ങളും  ഭയാനകമായ കൊക്കകളുമാണ്. കിഴക്ക്‌, ആന്ധ്രാ പ്രദേശിലെ, നൂറിലധികം കിലോമീറ്റെർ ദൂരമുള്ള, വിജയനഗരത്തിലേക്കുള്ള വഴിയും മുക്കാൽ ഭാഗവും കൊടിയ ഇറക്കവും ചുരങ്ങളും കൊക്കകളും നിറഞ്ഞതാണ്.  കൊരാപുട്ടിനുള്ള ഒരേ ഒരു പ്രത്യേകത, ഒരു പഴമ,  അവിടുത്തെ സ്റ്റേറ്റ് ഓഫീസുകളിൽ നിന്നും പോലീസ് സ്റ്റേഷനിൽ നിന്നും അടുത്ത ജില്ലകളിലേക്കും മാറ്റും ഉള്ള കാതുകൾ എത്തിക്കുന്നത് ട്രെയിൻ ചെയ്തെടുത്തു പോലീസ് സ്റ്റേഷനിൽ വളർത്തുന്ന പ്രാവുകൾ വഴിയായിരുന്നു.  കത്തുകൾ ചെറുതായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു അവയുടെ കാലിൽ കെട്ടിവച്ചു അവ എവിടേയ്‌ക്കെന്നു സിഗ്നൽ നൽകിയാൽ  അവ ലക്‌ഷ്യം തെറ്റാതെ എത്തിച്ചിട്ട്, മറുഭാഗത്തുനിന്നുള്ള കാത്തുകളുമായി  തിരികെ അവിടെത്തന്നെയെത്തിയിരിക്കും. പോസ്റ്റൽ സർവീസിനേക്കാൾ വേഗതയും കാര്യക്ഷമതയുമുള്ള സർവീസ്!!! (ഇന്നും ആ സിസ്റ്റം തുടരുന്നുണ്ടെന്നാണറിവ്).  അന്ന്, ബസ്തറിൽ പുതുതായി  തുടങ്ങിയ  ബൈലാഡിലാ ഇരുമ്പയിര് ഖനിയിൽ നിന്നും ജഗദൽപ്പൂർ, ജയപ്പൂർ, കൊരാപ്പൂട്ടു, ബോലാങ്ങിർ വഴി ആന്ധ്രയിലെ വിജയനഗരത്തിലേയ്ക്ക്  അയിര് കൊണ്ടുപോകുവാനായി DBK (Dandakaaranya-Bolangir-Kiribiru) എന്ന റെയിൽവേ പ്രോജക്ടിൻ്റെ  പണി നടന്നുകൊണ്ടിരിക്കുകയാണ്.  അതിൻ്റെ  പണി പൂർത്തിയായി പാസ്സന്ജർ ട്രെയിൻ സർവിസും തുടങ്ങിയാൽ കോരപ്പുട്ടിനു അല്പം വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷ.  

ഒരു ദിവസം അളിയൻ്റെ ഒരു കത്ത് കിട്ടി - ബാബു ജയപ്പൂരിൽ തമ്പടിച്ചിരുന്ന ഭാരത് സർക്കസിൻ്റെ പ്രകടനം കാണാൻ പോകുകയും പിറ്റേ ദിവസം അവിടുത്തെ പ്രകടനം മതിയാക്കി തമ്പും പൊളിച്ച് അവർ തിരികെ  പോയപ്പോൾ അവനും  അതിൻ്റെ മാനേജരെ ചാക്കിട്ട്‌,  ആരോടും പറയാതെ അവരുടെ  കൂടെ  പോകുകയും ചെയ്തു പോലും. എങ്ങോട്ടാണ് പോയതെന്നാർക്കുമറിയില്ല.


7.  വീണ്ടും ജഗദൽപ്പൂരിലേയ്ക്ക് 



കോരാപ്പുട്ടിലെത്തി അഞ്ചു മാസം കഴിഞ്ഞ ഒരു ദിവസം. രാവിലെ കൃഷ്ണമൂർത്തി സാറിൻ്റെ മുറിയിലേയ്ക്ക്, (എൻ്റെ  സീറ്റും അവിടെത്തന്നെ) കറുകറുത്ത, തടിച്ചുരുണ്ട, ഉയരം കുറഞ്ഞ,  ഒരു പുതുമുഖം വെളുക്കെച്ചിരിച്ചുകൊണ്ട് കടന്നുവന്ന്, സാറിനു ഗുഡ് മോർണിംഗും ഹസ്തദാനവും കൊടുത്തിട്ടു കസേരയിലിരുന്നു. മുൻപരിചയക്കാരനെപ്പോലെ സാറും പ്രതികരിച്ചു കൊണ്ട്  "ഏമൻഡി, ഏമിഗാരൂ" എന്ന്  ചോദിച്ച് അന്യോന്യം കുശലങ്ങൾ ചോദിക്കുവാൻ തുടങ്ങി.  അൽപ്പം കഴിഞ്ഞപ്പോൾ സാറ് എന്നോടായി പറഞ്ഞു:  ഇദ്ദേഹം മിസ്റ്റർ ബാലഗോപാലൻ.  ആന്ധ്രപ്രദേശ് AG ഓഫീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എൻ്റെ  സ്റ്റെനോയായി ഇന്നു  ജോയിൻ ചെയ്യുവാൻ വന്നിരിക്കുകയാണ്."  ഞാൻ എഴുന്നേറ്റ് അടുത്തുചെന്ന് "ഹലോ" പറഞ്ഞുകൊണ്ട് അയാൾക്ക് ഹസ്തദാനം കൊടുത്തിട്ടു തിരികെ വന്ന്‌ ചെയ്തുകൊണ്ടിരുന്ന ജോലിയിൽ ശ്രദ്ധിച്ചു. പക്ഷെ, എനിക്ക് ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല.  ഞാൻ ആലോചിക്കുകയായിരുന്നു: "അയാൾ ഇന്ന്  ജോയിൻ ചെയ്യുമ്പോൾ എന്നെ തിരിച്ചു ജഗദൽപ്പൂരിലേയ്ക്കും ഇന്നുതന്നെ പറഞ്ഞയക്കും.  കൃഷ്ണമൂർത്തി സാറും   ആന്ധ്രപ്രദേശ് AG ഓഫീസിൽ നിന്നുമാണ് വന്നത്.  അതിനർത്ഥം ഗോപാലൻ നായർ പോയ  ഉടനെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദത്തിൻ്റെ  അറിവോടെയാണ് ഇയാളെ കൊണ്ടുവന്നിരിക്കുന്നത്!  രണ്ടുപേരും കൂടി എന്നെ വിഡ്ഢിയാക്കിയിരിക്കുന്നു!! വാഗ്ദാനം ചെയ്യപ്പെട്ട പ്രൊമോഷനില്ലാതെ തിരികെ പോകണം !!! അതിനില്ല, ചെറുത്തുനിൽക്കാൻ നോക്കണം ." ഞാൻ തീരുമാനമെടുത്തു.

കൃഷ്ണമൂർത്തി സാറ് ദത് സാറിനെ ഫോണിൽ വിളിച്ച് വിവരം പറയുകയും എന്നെ ഇന്നുതന്നെ റിലീവ് ചെയ്യുകയാണെന്നും പറയുയുകയും ചെയ്യുന്നത് ഞാൻ കേട്ടു.  എന്നിട്ടു എന്നോട് വിവരം പറഞ്ഞപ്പോൾ ഞാൻ പ്രതികരണമെന്നപോലെ പറഞ്ഞു:  "LDC ആയിട്ട് ജഗദൽപ്പൂരിലേയ്ക്ക് തിരികെപ്പോകുവാൻ എനിക്ക് താല്പര്യമില്ല; എന്നെ ഇപ്പോഴത്തെപ്പോലെ LDC  ആയിട്ട് ഇവിടെ തുടരുവാൻ അനുവദിച്ചാൽ മതി.  ഞാൻ വന്നിട്ട് അഞ്ചു മാസമെല്ലേയായുള്ളു?  വേണ്ടിവന്നാൽ  ഏതെങ്കിലും LDC യെ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്‌താൽ പോരേ ?"

കൃഷ്ണമൂർത്തി സാറ് വീണ്ടും ദത്  സാറിനു ഫോൺ ചെയ്തു.  അവർ അവർ തമ്മിൽ അൽപ്പനേരം സംസാരിച്ചിട്ട് എന്നോടായി പറഞ്ഞു:  "ദത് സാറ് പറഞ്ഞൂ, നീ അങ്ങുചെന്ന് അധികം താമസിക്കാതെ തന്നെ ഉറപ്പായും നിന്നേ സ്റ്റെനോഗ്രാഫറായിട്ട് പ്രൊമോട്ട് ചെയ്യുമെന്നും അതുകൊണ്ട് ഇന്ന് തന്നെ നിന്നെ റിലീവ് ചെയ്യണമെന്നും.  എന്താ, നിനക്ക് സന്തോഷമായില്ല?".  ഞാൻ തലകുലുക്കിക്കൊണ്ട് സമ്മതമറിയിക്കുകയും, അന്നുതന്നെ റിലീവിങ്  വാങ്ങിച്ച്, പിറ്റേദിവസം ജഗദൽപ്പൂരിന് യാത്രയാകുകയും ചെയ്തു.


സന്ധ്യയോടെ ജഗദപ്പൂരിൽ ബസ്സിറങ്ങി.  ഞാൻ ജഗദൽപ്പൂരിൽനിന്നും കോരപ്പുട്ടിലേയ്ക്ക് പോന്ന  ശേഷം ഗംഗാധരൻ്റെ   ജ്യേഷ്ഠൻ അവിടെയെത്തിയതിനാൽ സ്ഥലപരിമിതിയുണ്ടാകുമെന്നറിഞ്ഞുകൊണ്ടു തന്നെ ഞൻ അങ്ങോട്ട് പോയി.  അന്നവിടെ കഴിഞ്ഞിട്ട് പിറ്റേ ദിവസം ഓഫീസിൽ ജോയിൻ ചെയ്തു.  വൈകിട്ട് തയ്യൽക്കടയിലെത്തി മാധവൻ നായരോട് താമസ സൗകര്യത്തെപ്പറ്റി പറഞ്ഞു.  "അതിനെന്താ,  നമ്മുടെ പൗരുഷോത്തമനിപ്പോൾ ഒറ്റയ്ക്കാണ് താമസം.  അവിടെ കൂടിക്കോ.  അയാളുടനെ ഇങ്ങെത്തും"  വിവരമറിഞ്ഞപ്പോൾ പുരുഷോത്തമനും സന്തോഷം. അന്നുതന്നെ ഞാൻ പുരുഷോത്തമൻ്റെ   കൂടെ താമസവുമാക്കി.

ടൈപ്പിംഗ് സെക്ഷനിൽ തന്നെ പോസ്റ്റിങ്ങ് ആയി. വര്ഗീസ്സൊഴിച്ച്  പഴയ മലയാളി സഹപ്രവർത്തകരൊക്കെയുണ്ട്.  FA ഓഫീസിൽ  AG, കേരളയിൽ നിന്നും ലാസർ എന്ന ഒരു UDC പുതുതായി വന്നുചേ ർന്നിരുന്നു. അദ്ദേഹവുമായി പരിചയപ്പെടുകയും ചെയ്തു.   മലയാളി രാമദാസൻ ഡെപ്യൂട്ടി FA യുടെ കൂടെ; റാവു ദേശ്‌പാണ്ഡെയുടെയും ദത്തിൻ്റെയും, ദാസ് BK ക്രിഷ്ണമൂർത്തിയുടെയും കൃഷ്ണൻ്റെയും കൂടെ. ശരിക്കും പറഞ്ഞാൽ, സ്റ്റെനോയുടെ ഒഴിവപ്പോൾ ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.  പിന്നെ ദത്തെങ്ങിനെ  എനിക്ക് വാഗ്ദാനം തന്നെന്നാണ് എനിക്ക് മനസ്സിലാകാത്തത്.

ഒരു മാസം കഴിഞ്ഞപ്പോൾ റാവു രാജി വച്ചു പോയി.  താമസിയാതെ ദത് സാറ് ഇൻ്റെർവ്യൂ  ബോർഡ് വിളിച്ചു കൂട്ടി എൻ്റെ സ്റ്റെനോഗ്രാഫി ടെസ്റ്റും ഇന്റർവ്യൂവും നടത്തി എന്നെ സെലക്ട് ചെയ്തു  ഉത്തരവുമിറക്കി വാക്കു പാലിച്ചു.  റാവു ജോലി വിട്ടുപോകുമെന്ന് അദ്ദേഹത്തിന് നേരത്തേതന്നെ അറിയാമായിരുന്നു!

ജോലി കിട്ടിക്കഴിഞ്ഞതു മുതൽ  ശമ്പളത്തിൽ നിന്നും സ്വന്തം ചെലവിനുള്ള തുക മാറ്റിവച്ചിട്ട് ബാക്കി മൊത്തം അച്ഛന് അയച്ചു കൊടുക്കുകയായിരുന്നു പതിവ്.  സ്റ്റെനോഗ്രാഫറായതിനു ശേഷം ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെറിയ ഒരു തുക മാസാമാസം  അതിലിടുകയും ചെയ്തു. അപ്പോഴും, നേരത്തേ അയച്ചിരുന്നതിനേക്കാൾ കൂടിയ ഒരു തുക അയയ്ക്കുവാൻ എനിക്ക് സാധിച്ചിരുന്നു.  വീട്ടിലെ ചെലവുകളും ഇളയവരുടെ വിദ്യാഭാസവും മാറ്റാവശ്യങ്ങളും തെറ്റില്ലാതെ നടത്തുവാൻ അതോടെ അച്ഛന് സാധിച്ചിരുന്നു.  മാത്രവുമല്ല, വീടിൻ്റെ ഓലച്ചെറ്റ മാറ്റി പകരം പുരയിടത്തിൽ നിന്ന് തന്നെ വെട്ടിയെടുത്ത വെട്ടുകല്ലുകൊണ്ടു വീടിനു ഭിത്തി കെട്ടുവാനും രണ്ടുവർഷത്തിനകം അച്ഛന് സാധിച്ചു. ഇനി പ്ലാസ്റ്റർ ഇട്ട് വെള്ള പൂശി ഓട് കൂടി മേഞ്ഞാൽ കെട്ടുറപ്പാകുമെന്ന്  അച്ചൻ എഴുതുകയുണ്ടായി. നാട്ടിലേയ്ക്കൊന്നു പോകുവാൻ അപ്പോഴും എനിക്ക് കഴിഞ്ഞിരുന്നില്ല.

1965 ജൂൺ അവസാനം,  അപ്രതീക്ഷിതമായി, ബാബു എൻ്റെയടുത്തെത്തി.  സർക്കസ്സുകാരുടെ കൂടെ പോയതിനു ശേഷം ആരുമായും അവൻ ബന്ധം പുലർത്തിയിരുന്നില്ല. കൈവിട്ടു പോയെന്നു കരുതിയിരുന്ന സ്വന്തം അനുജൻ തിരിച്ചുവന്നതിൽ എനിക്ക് പറഞ്ഞറിയിക്കുവാൻ പറ്റാത്ത സന്തോഷമനുഭവപ്പെട്ടു.  വിവരങ്ങളൊക്കെ  അന്യോന്യം ചോദിച്ചറിഞ്ഞു.  അവർ പോയിരുന്നത് ബോംബെയ്ക്കാണെന്നും,   അവിടെയെത്തി താമസിയാതെ അവൻ അസോസിയേറ്റഡ് സിമെൻറ് കമ്പനിയിൽ ബാഗ് കളക്ഷൻ റെപ്രസെൻ്റെറ്റീവ് ആയി ചെറിയ ശമ്പളത്തിൽ കയറിയെന്നും, ജോലി സംബന്ധിച്ച് ജയപ്പൂരിൽ വന്നപ്പോൾ എന്നെ കാണുവാനായി വന്നതാണെന്നും നാളെ തിരിച്ചു ജയപ്പൂരെത്തിയിട്ടു നാലഞ്ചു ദിവസം   കഴിഞ്ഞു ജാമ്‌ഷെഡ് പൂരിലേയ്ക്ക്   പോകുമെന്നും അവൻ പറഞ്ഞു.


8   നാടു വിട്ടിട്ട്, ആദ്യമായി നാട്ടിലേയ്ക്ക് 


ബാബു പോയി രണ്ടാം  ദിവസം അച്ഛന്‌  ടൈഫോയിഡ് ആയിട്ട് ആശുപത്രിയിലായിരുന്നെന്നും, 'ഇന്നലെ'വീട്ടിൽ വന്നെന്നും സൂചിപ്പിച്ചു നാട്ടിൽ നിന്നും കത്തു  വന്നു.  പക്ഷേ, പിറ്റേ ദിവസ്സം, അച്ഛൻ അസുഖം കൂടുതലായിട്ട്  മെഡിക്കൽ കോളേജിലാണെന്നും കാണിച്ചു ടെലിഗ്രാം കിട്ടി.  അന്ന് തന്നെ ഞാൻ അളിയന് ഓഫീസിൽ നിന്നും ട്രെൻക് കാൾ ബുക്ക് ചെയ്തു വിവരം അറിയിക്കൂകയും, ഞാൻ പിറ്റേ ദിവസം നാട്ടിലേയ്ക്ക് പോകുമെന്നു പറയുകയും ചെയ്തപ്പോൾ, പിറ്റേ ദിവസം അളിയൻ എന്റടുത്തെത്താമെന്നും, അതിനടുത്ത ദിവസം ഒരുമിച്ചു പോകാമെന്നും അളിയൻ പറയുകയും ചെയ്തു.  നാട്ടിലേയ്ക്ക് പോകുന്ന വഴി ഞങ്ങൾ ജയ്പ്പൂരിലിറങ്ങി ബാബു താമസിച്ചിരുന്ന ഹോട്ടലിൽ കയറിയെങ്കിലും അവൻ പോയിക്കഴിഞ്ഞിരുന്നു.  സ്ഥലത്തെ അവൻ്റെ കമ്പനിയിൽ പോയി  ജാമ്‌ഷഡ്‌പൂരിലെ അഡ്രസ് വാങ്ങി ടെലിഗ്രാം അയയ്ക്കുവാനായി മാറ്ററും പൈസയും അടുത്തുള്ള അളിയൻ്റെ ഒരു പരിചയക്കാരനെ ഏൽപ്പിച്ചിട്ടു ഞങ്ങൾ നാട്ടിലേയ്ക്ക് തിരിച്ചു.

വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ വിശദമായി അറിഞ്ഞത്.  അഞ്ചൽ ആശുപത്രിയിൽ നിന്നും, അസുഖം പൂർണമായും മാറുന്നതിനു മുൻപ് അച്ഛൻ നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങുകയും പിറ്റേ  ദിവസം കുളിപ്പിയ്ക്കുവാൻ കൊണ്ടുപോയ പശു പിടിവിട്ടോടിയപ്പോൾ പിറകേയോടി ശരീരം ഉലഞ്ഞ്  അന്ന് പനി കൂടുകയും രാത്രി തലകറങ്ങി വരാന്തയിൽ നിന്നും മുറ്റത്തു വീണ് ഒരു വശം തളരുകയും ചെയ്യുകയുണ്ടായി   അന്നുതന്നെ ഞങ്ങൾ മെഡിക്കൽ കോളേജിലെത്തി അച്ഛനെക്കണ്ടു.  കണ്ടതും, എൻ്റെ  ഉള്ളൊന്നു പിടഞ്ഞു.  നല്ല ആരോഗ്യവാനായിട്ടായിരുന്നല്ലോ  റെയിൽവേ സ്റ്റേഷനിൽ വച്ച് രണ്ടര വർഷങ്ങൾക്കു മുൻപ് യാത്രപറയുമ്പോൾ താൻ അച്ഛനെ അവസാനം കണ്ടത്.  അച്ഛൻ എൻ്റെ കണ്ണിൽത്തന്നെ കുറേ സമയം മിഴിനട്ടു കിടന്നു. എന്തൊക്കെയോ പറയുവാനുള്ള വ്യഗ്രത ആ കണ്ണുകളിൽ വ്യക്തമായിരുന്നു. നാവുകൊണ്ട്  പറയുവാൻ കഴിയാത്തതു കണ്ണുകൾകൊണ്ട് പറയുകയായിരുന്നോ?  അച്ഛന്  പനി കുറഞ്ഞെങ്കിലും ഇടതുവശം മുഴുവൻ തളർന്നിരിക്കുകയാണ്.  സംസാര ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു.  ഞാൻ ഡോക്ടറെക്കണ്ടു സംസാരിച്ചു. "ചലന ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്.  പനി  കമ്പ്ലീറ്റ് മാറുന്നില്ല. പോയും വന്നുമിരിക്കുന്നു. ഞങ്ങൾ ആകുന്നതു ശ്രമിക്കുന്നുണ്ട്"

രണ്ടാഴ്ച കൂടി അച്ഛനങ്ങിനെത്തന്നെ കിടന്നു. പനി  വല്ലപ്പോഴും തല പോക്കും. മരുന്ന് കൊടുക്കുമ്പോൾ മാറും. അടുത്ത ദിവസം ഡോക്ടർ പറഞ്ഞു:  ""ഇനി ഇവിടിങ്ങനെ കിടത്തിയിരുന്നിട്ടു കാര്യമില്ല; ഞങ്ങൾക്ക്  കൂടുതലായൊന്നും ചെയ്യുവാനില്ല, ഡിസ്ചാർജ് വാങ്ങി പോകുന്നതാണ് നല്ലത്.   ആയുർവേദം ഒന്നു  പരീക്ഷിച്ചു നോക്കൂ, ചിലപ്പോൾ പ്രയോജനമുണ്ടായേക്കും."


അന്നുതന്നെ  അച്ഛനെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയിട്ട് ഞാൻ അഞ്ചലുള്ള, പേരുകേട്ട ഒരു ആയുർവേദ വൈദ്യരെ കൂട്ടിക്കൊണ്ടുവന്നു അച്ഛനെ വിശദമായി പരിശോധിപ്പിച്ചു.  ''തളർച്ച മാറ്റിയെടുക്കുവാൻ സാധിച്ചേയ്ക്കും. ദിവസ്സവും തിരുമ്മലും, പിന്നെ ധാരയും പിഴിച്ചിലുമൊക്കെ വേണ്ടി വരും", വൈദ്യർ പറയുകയും ഞാൻ സമ്മതിക്കുകയും ചെയ്തു.  ഒരാഴ്ചത്തെ ചികിത്സ കഴിഞ്ഞപ്പോൾ അല്പം ആശ്വാസം അനുഭവപ്പെട്ടു.

നാലഞ്ചു മാസങ്ങൾക്കു മുൻപ് പീതാംബരനളിയൻ ജോലിക്കായി ബീഹാറിൽ പോയപ്പോൾ മുതൽ വാഗമ്മച്ചേച്ചിയും  മൂന്നു മക്കളും കുടുംബത്തു വന്നു നിൽക്കുകയാണ്.  അത് അച്ഛനും ഇളയ സഹോദരങ്ങൾക്കും വലിയ ആശ്വാസമാണ്. സുധയും ഭദ്രനും ഏരൂർ ഹൈസ്കൂളിലും സുജ അയിലറ  സ്കൂളിലും പഠിക്കുകയാണ്. വിലാസിനിച്ചേച്ചി ഒന്നിട വിട്ട് വരുന്നുണ്ട്.  ബാബുവിൻ്റെ ഒരു വിവരവും ഇപ്പോഴുമില്ല.  അവൻ വിവരമറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

ചികിത്സ തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ ഒരു രാത്രിയിൽ അച്ഛന് അസ്വസ്ഥത വർധിച്ചു.  അതിരാവിലെ വിലാസിനിച്ചേച്ചിയെ വിളിച്ച് അച്ഛൻ്റെ അടുത്താക്കിയിട്ട് ഞാൻ വൈദ്യനെ കൂട്ടിക്കൊണ്ടുവരുവാനായി പോയി. വൈദ്യർ നല്ല തിരക്കിലായിരുന്നതിനാൽ അൽപ്പം വെയിറ്റ് ചെയ്യുവാൻ  പറഞ്ഞു.  മുക്കാൽ മണിക്കൂറോളമായപ്പോൾ വീട്ടിനടുത്തുള്ള ഒരു പരിചയക്കാരൻ അല്പം കിതച്ചുകൊണ്ട് എൻ്റെയടുത്തു വന്നിട്ട് പറഞ്ഞു:  "ഇനി വൈദ്യരെ കൊണ്ടുചെല്ലേണ്ടയാവശ്യമില്ല; കേശവൻ ചേട്ടൻ  എന്നെന്നേക്കുമായി നമ്മളെ വിട്ടുപോയി."

ഒരു മിനിട്ടോളം ഞാൻ തരിച്ചിരുന്നുപോയി; പ്രതികരണ ശേഷി നഷ്ടപ്പെട്ടുപോയ പോലെ.  പരിസരബോധമുണ്ടായപ്പോൾ, വൈദ്യരെ വിവരം ധരിപ്പിച്ചിട്ട് വീട്ടിലേയ്ക്കു പോയി.  പോകുന്നവഴിയ്ക്കു ഏരൂർ സ്കൂളിലിറങ്ങി ഹെഡ് മാസ്ടരോട് വിവരം പറഞ്ഞിട്ട്,  സുധയേയും ഭദ്രനേയും വീട്ടിലേക്കയയ്ക്കുവാൻ ഏർപ്പാടാക്കുകയും ചെയ്തു.  വീട്ടിലെത്തിയപ്പോൾ അയൽ വക്കയക്കാരും മറ്റു പരിചയക്കാരും മുറ്റത്ത് കൂടി നിൽപ്പുണ്ട്.  വരാന്തയിൽ അച്ഛനെ കുളിപ്പിച്ച് കിടത്തി  നിലവിളക്കും കത്തിച്ചുവച്ചിട്ടുണ്ട്‌.  അൽപ്പസമയം അച്ഛനെ നോക്കി നിന്നുപോയി.  സങ്കടം കുമിഞ്ഞു കൂടിയെങ്കിലും അമർത്തിപ്പിടിച്ചു നിന്നു.  പലപല കാര്യങ്ങൾ കുറഞ്ഞ സമയംകൊണ്ട് ചെയ്തു തീർക്കേണ്ടതുണ്ട്. .  സന്ദര്ഭങ്ങളുടെ സമ്മർദ്ദമാണല്ലോ പലപ്പോഴും  നമ്മളേ   കാര്യമാത്രപ്രസക്തരാക്കുന്നത്.              അളിയനും കൂടെപ്പോന്നത് വലിയ  ആശ്വാസമായിത്തോന്നി.  മലയാലപ്പുഴയിലും   മറ്റുമുള്ള ബന്ധുക്കളെ വിവരമറിയിക്കുവാൻ രണ്ടു  ബന്ധുക്കളെ  ഏർപ്പാടാക്കിയിട്ടു  ഞാൻ മറ്റു കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. സന്ധ്യ കഴിഞ്ഞപ്പോഴേയ്ക്കും വേണ്ടപ്പെട്ടവരൊക്കെ എത്തിച്ചേർന്നു.  രാത്രിയോടെ സംസ്കാരവും നടന്നു.

പിറ്റേ ദിവസം തന്നെ ദൂരെനിന്നും വന്നിരുന്ന ബന്ധുക്കളെല്ലാം മടങ്ങിപ്പോയി.   വിലാസിനിച്ചേച്ചിയും അളിയനും ദിവസവും വന്നുപോയി. അവധിയിൽ വന്ന  അമ്മാവൻ  അയിലറെത്തന്നെയുള്ള ഭാര്യവീട്ടിൽ നിന്നും കൂടെക്കൂടെ വരുമായിരുന്നു. ഇനി എങ്ങിനെയാണ് മുന്നോട്ടുള്ള കാര്യങ്ങളെന്ന ചോദ്യം  എന്നെ അലട്ടിക്കൊണ്ടിരുന്നു.  പറക്കമുറ്റാത്ത, 16 ഉം, 8 ഉം വയസ്സുള്ള രണ്ടു അനിയത്തിമാർക്കും  14  വയസ്സുള്ള അനിയനും  തുണയായി ഞാൻ മാത്രമാണല്ലോ ഉള്ളത്?  ഞാൻ  തിരിച്ചു ജോലിസ്ഥലത്തേക്ക് പോകുമോ എന്ന്  എല്ലാവർക്കും ഉള്ള ആകാംക്ഷ സ്വാഭാവികം.  ഉറച്ച ഒരു തീരുമാനത്തിലെത്തുവാൻ സാധിക്കുന്നില്ല.  ബുദ്ധിമുട്ടി കിട്ടിയ സാമാന്യം തെറ്റില്ലാത്ത ഒരു കേന്ദ്ര സർക്കാർ ജോലി കൈവിടണോ ?  ഇല്ലെങ്കിൽ ഇളയവരുടെ ഭാവികാര്യങ്ങൾ ആരെ ഏൽപ്പിക്കും? ജോലി തുടർന്നാൽ അവരുടെ വിദ്യാഭാസവും ജീവിതവും, തൻ്റെ കാര്യങ്ങളും സുഗമമായി നടക്കും.  അവരെ മുതിർന്ന ആരെയെങ്കിലുമേല്പിക്കാതെ പോകുവാനും പറ്റില്ലല്ലോ?  അതിനു പറ്റിയ ആരുമൊട്ടില്ലതാനും. വീട്ടിലാണെങ്കിൽ കാര്യമായ മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല.  കൃഷികളിൽനിന്നു തുശ്ചമായ വരുമാനം മാത്രം.  ഞാൻ ആകെ ധർമസങ്കടത്തിലായി.

അച്ഛൻ്റെ കുളിയടിയന്തിരത്തിനു രണ്ടു ദിവസം മുൻപ് അപ്രതീക്ഷിതമായി ബാബു വീട്ടിലെത്തി.  അവൻ അച്ഛൻ്റെ മരണവിവരമറിഞ്ഞിരുന്നില്ല.  അസുഖവിവരത്തിനയച്ച ടെലിഗ്രാം ജാമ്‌ഷെഡ്പൂരിൽ ചെന്നപ്പോൾ അവൻ അവിടെ നിന്നും പല സ്ഥലങ്ങളിലേയ്ക്കു മാറിമാറി പൊയ്ക്കൊണ്ടിരുന്നു, പിറകേ  ഓരോ ഓഫീസിൽ നിന്നും അതിലെ വിവരവും റിലേ ചെയ്യപ്പെട്ട് അവസാനം അവൻ്റെ കയ്യിലെത്തിയപ്പോഴേയ്ക്കും  വളരെ താമസിച്ചു കഴിഞ്ഞിരുന്നു. അവൻ നാട് വിട്ടതിനു ശേഷം അമ്മയുടേയും അച്ഛൻറെയും വിയോഗം അവൻ്റെ അഭാവത്തിലുണ്ടതിൻ്റെ സങ്കടം അവൻ്റെ  കണ്ണുകളിൽ നിഴലിച്ചിരുന്നു.  അപക്വമായവ തീരുമാനങ്ങളുടെ ബലിയാടാണല്ലോ അവൻ?  ഒരു ചെറിയ ജോലിയുണ്ടെങ്കിലും കിട്ടുന്ന തുക കൊണ്ട് അൻ്റെ ചെലവുകൾ  കഷ്ടിച്ച് നടക്കുമെന്ന് മാത്രം.  അവൻ്റെ കയ്യിൽ മിച്ചമൊന്നും ഉണ്ടായിരുന്നില്ല. ആർക്കുമൊരു പ്രയോജനവുമില്ലാത്ത, സ്വയം നശിപ്പിച്ച, ഭാവിയും   ജീവിതവും!.  എനിക്കവനോട് അതിയായ സഹതാപം തോന്നി.  എങ്കിലും,ബാബു എത്തിയത് എല്ലാവർക്കും ചെറിയ ഒരാശ്വാസത്തിനിടയായി.  അവനിനി തിരിച്ചു പോകുമോ?  എന്നാൽ ചോദിക്കുവാൻ ആരും മുതിർന്നില്ല.

കുളിയാടിയന്തിരം കഴിഞ്ഞ് എല്ലാവരും വീട്ടിൽ ഒരുമിച്ചുള്ള  സമയം.  ബാബു മാത്രം കിണറ്റുകരയിൽ ഒരു സ്‌നേഹിതനോട് സംസാരിച്ചു നിൽക്കുകയാണ്. അമ്മാവൻ എല്ലാവരോടുമായി പറഞ്ഞു:  "ഇപ്പോഴെല്ലാവരുമുണ്ടല്ലോ.  ഇനി ഇവിടുത്തെ കാര്യങ്ങൾ  എങ്ങിനെയെന്ന് നമുക്കൊന്നാലോചിച്ചു തീരുമാനിക്കണം.  ബാബുവിനെക്കൂടി വിളിക്ക്"   

ബാബു വന്നപ്പോൾ  അമ്മാവൻ പറഞ്ഞു തുടങ്ങി.   "അളിയൻ്റെ                                കഠിനാദ്ധ്വാനത്തിൻ്റെയും, ഉപൻ മാസംതോറും അയച്ചുകൊണ്ടിരുന്ന തുകയുടേയും ബലത്തിൽ ഇവിടുത്തെ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു വരികയായിരുന്നു.  ഇനി അളിയൻ്റെ കഠിനാദ്ധ്വാനത്തിൻ്റെ ഫലം ഉണ്ടാകില്ല.  ഉപൻ്റെ വരുമാനമില്ലാതായാൽ,  അവനിവിടെ നിന്നാൽപ്പോലും,                            കുട്ടികൾക്കൊരു ആൺ    തുണ എന്നല്ലാതെ, കാര്യങ്ങൾ അത്ര ഭംഗിയായി പോകണമെന്നില്ല. നല്ലയൊരു കേന്ദ്ര സർക്കാർ ജോലി കളഞ്ഞു കുളിക്കുന്നതു  ശരിയല്ല താനും."  എന്നിട്ട്, ബാബുവിൻ്റെ നേർക്ക് തിരിഞ്ഞുകൊണ്ടു ചോദിച്ചു:  "ബാബുവിൻ്റെ അടുത്ത പരിപാടി എന്താ?   നീ തിരികെ പോകുന്നുണ്ടോ?"

ബാബു മിണ്ടാതെ നിന്നു.  അമ്മാവൻ തുടർന്നു.  "അല്ലെങ്കിൽ  തന്നെ,  നീ  പോയാലും ഇവിടെയാർക്കും ഒരു നേട്ടവുമുണ്ടാകണമെന്നില്ല!   നിൻ്റെ വിദ്യാഭ്യാസവും കൊണ്ട് നിനക്ക് കിട്ടാവുന്ന ജോലിയ്ക്കും ഒരു പരിമിതിയുണ്ടാകുമല്ലോ.  സ്വന്തം ചെലവിനുള്ള തുകയെങ്കിലും കിട്ടുന്നുണ്ടോ?   അതേ സമയം,  നീ  കുട്ടികളുടെ കാര്യവും നോക്കി,  ഉള്ള ആദായവും കരുതലോടെ നോക്കിയെടുത്ത്‌, ഒപ്പം  ഉപൻ അയച്ചുതരുന്ന പൈസായും കൂടിയായാൽ, കാര്യങ്ങൾ പഴയതുപോലെ ഭംഗിയായി നടന്നെന്നു വരും. പക്ഷെ, അതിന് നിനക്കൊരു നല്ല മനസ്സു  വേണമെന്ന് മാത്രം.  നീയൊന്നു കാര്യമായിട്ട് ആലോചിച്ചിട്ട് പറയ്."  ബാബു പിന്നെയും മിണ്ടാതെ നിന്നു.  അമ്മാവൻ മറ്റുള്ളവരെ നോക്കി പറഞ്ഞു:  ïഇനി നിങ്ങളുടെയൊക്കെ അഭിപ്രായമറിയട്ടെ.  ആദ്യം  ഉപൻ തന്നെ പറ."

"ബാബു ഇവിടെ നിന്ന്, അമ്മാവൻ പറഞ്ഞതുപോലെ, കാര്യങ്ങളൊക്കെ കുഴപ്പമില്ലാത്ത വിധം നോക്കിക്കാണുകയാണെങ്കിൽ മാത്രം ഞാൻ തിരികെപ്പോകാം.  ഇതുവരെ അയച്ചുകൊണ്ടിരുന്ന തുകയോ, വേണ്ടിവന്നാൽ അതിലധികാമോ ഞാൻ അയച്ചു  കൊണ്ടിരിക്കും", ഞാൻ പറഞ്ഞുനിറുത്തി.  "ബാബു ഇവിടെ നിൽക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്കും തോന്നുന്നത്",  അളിയൻ പറഞ്ഞു.  മറ്റുള്ളവരാരും അഭിപ്രായമൊന്നും പറഞ്ഞില്ല,  ഇനി ബാബു അവൻ്റെ അഭിപ്രായം അറിയിക്കട്ടെ, എന്ന ഭാവത്തിൽ എല്ലാവരും മറ്റുകാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി.  ബാബു മാറിനിന്ന് അൽപനേരം ആലോച്ചിച്ചു  നിന്നിട്ടു തിരികെവന്നു പറഞ്ഞു:  "ഞാൻ ഇവിടെ നിക്കാം; അണ്ണൻ പൊക്കോട്ടെ".

എല്ലാവര്ക്കും ആശ്വാസം തോന്നി.  ഇപ്പോഴത്തെ സാഹചര്യത്തിൽ അതായിരുന്നു ഏറ്റവും ഉചിതമായ തീരുമാനവും.  നാലഞ്ചു ദിവസങ്ങൾക്കു ശേഷം അളിയൻ തിരികെപ്പോയി.  ഞാൻ നേരത്തെതന്നെ അവധി നീട്ടിക്കിട്ടുന്നതിനായി ഓഫീസിലേയ്‌ക്കെഴുതിയിരുന്നു. രികെപ്പോകുന്നതിനു മുൻപ്, കാര്യങ്ങളൊക്കെ സുഗമമായി മുന്നോട്ടുപോകേണ്ട വിധം ഞാൻ ചില ക്രമീകരണങ്ങൾ ചെയ്തു. ബാബു പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്തി. എങ്കിലും അവനെപ്പോഴാണ് മനംമാറ്റമുണ്ടാകുന്നതെന്നറിയില്ല.

അവധി കഴിഞ്ഞു ഞാൻ തിരികെ യാത്രയായി.  ബാബുവും റെയിൽവേ  സ്റ്റേഷൻ വരെ വരാമെന്നു പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്നു പറഞ്ഞു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഞാൻ യാന്ത്രികമായി  പ്ലാറ്റുഫോമിലേയ്ക്ക്  നോക്കിപ്പോയി.   അന്നത്തെപ്പോലെ, അച്ഛൻ  വികാരാധീനനായി എന്നെത്തന്നെ നോക്കി നിൽക്കുന്നതായും, മൗനമായി, മുഖമനക്കി, എനിക്ക് യാത്രാനുമതി തരുന്നതാണ് ഞാൻ സ്വയം സങ്കൽപ്പിച്ചു!  കഴിഞ്ഞ യാത്രയുടെ തുടക്കത്തിൽ  അച്ഛനെപ്പറ്റിയുള്ള ഓർമ്മകളായിരുന്നല്ലോ?   ഈ യാത്രയിലും  അതിനു മാറ്റമില്ല.  സന്ദര്ഭങ്ങളും    വിഷയങ്ങളും വേറിട്ടവയാണെന്നു മാത്രം.

ഡ്യൂട്ടിയിൽ ജോയിൻ ചെയ്തെങ്കിലും  സഹോദരങ്ങളെപ്പറ്റിയുള്ള ചിന്തകൾ അലട്ടിക്കൊണ്ടേയിരുന്നു.  ഇളയവർക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടാകുമോ?  ബാബു എങ്ങിനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന ആകാംക്ഷ വിടാതെ നിന്നു.  അവനു് ഉത്തരവാദിത്വ ബോധം കുറവാണെന്നറിയാം.  അതുണ്ടായിരുന്നെങ്കിൽ പക്വത താനേ വരുമായിരുന്നല്ലോ. എങ്കിലും, സമാധാനിക്കുവാൻ ശ്രമിച്ചു - മുൻവിധിയൊന്നും വേണ്ടാ, കുറച്ചുകൂടി കഴിയട്ടെ. കാര്യങ്ങളൊക്കെ വ്യക്തമായി വരും.   ഇതിനിടെ അളിയൻ്റെ  വർക് ഷോപ്പും  ഓഫീസും ബൊർഗാവിൽനിന്നും ഒറീസ്സയിൽ ജയപ്പൂരിനടുത്തുള്ള അംബഗൂഡയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.

                         
9 .  വീണ്ടും കൊരാപ്പുട്ടിലേയ്ക്ക്.

നാട്ടിൽ നിന്നും തിരികെയെത്തി രണ്ടു മാസത്തിനകം  എനിക്ക്   കോരപ്പുട്ടിലേയ്ക്ക് സ്ഥലം മാറ്റമായി.  അവിടെ FA  യുടെ PA  UPSC  സെലക്ഷൻ  കിട്ടി ഡൽഹിയ്ക്ക് പോയപ്പോൾ കൃഷ്ണമൂർത്തി സാറിൻ്റെ  സ്റ്റെനോയെ FA യുടെ PA ആക്കി, പകരം   എന്നെ വിളിപ്പിക്കുവാൻ FA തന്നെ മുൻകൈയെടുത്തു.  അദ്ദേഹത്തിനും എന്നെ, പഴയതുപോലെ, പ്രയോജനപ്പെടുത്താമല്ലോ!  കൃഷ്ണമൂർത്തി  സാറിനും  എന്നെത്തന്നെ കിട്ടണമെന്ന് വലിയ താല്പര്യമായിരുന്നു.  പക്ഷെ, ദത് സാറിനും എനിക്കും അതിൽ   താല്പര്യമില്ലായിരുന്നു.  ഞങ്ങൾ ഇതിനകം അത്രയ്ക്ക് അംനോന്യം അടുക്കുകയും ഉഷ്ടപ്പെടുകയും ചെയ്തിരുന്നു.  എന്നാൽ FA യുടെ ഓർഡർ അനുസരിക്കാതെ വഴിയില്ലായിരുന്നു.

കോരാപ്പൂട്ടിൽ, വീണ്ടും ശ്രീധരൻപിള്ള സാറിൻ്റെയും കൂട്ടരുടേയും  കൂടെ താമസമാക്കി. ഓഫീസ് അവിടെനിന്നും കാണത്തക്ക ദൂരത്തിൽ.  ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച്  വിശ്രമിച്ചിട്ടു പോകാം. അവധി ദിവസങ്ങളിൽ ചീട്ടുകളിച്ചും,  സന്ധ്യക്ക്‌ അടുത്തുള്ള കുന്നുകളിലും താഴ്വരകളിലും, ചിലപ്പോൾ പണിനടക്കുന്ന റെയിൽവേ                       ട്രാക്കിലൂടെയും,   ഒരുമിച്ച് വാചകമടിച്ചു കറങ്ങി നടന്നും,  സമയം പോക്കും. കശുവണ്ടി സീസണിൽ, അടുത്തുള്ള പറങ്കിമാവിൻ തോപ്പിൽ നിന്നും കശുവണ്ടി ശേഖരിച്ച്, ഓഫീസിനടുത്ത്, കുന്നിൻ നെറുകയിൽ ഒഴിഞ്ഞു കിടക്കുന്ന ബംഗ്ളാവിൻ്റെ മുറ്റത്ത് കുഴികുത്തി പറങ്കിയണ്ടികളി നടത്തി, കുട്ടിക്കാലത്തിലേയ്ക്ക് തിരിച്ചുപോകും.  (ഒരിക്കൽ കശുവണ്ടി പറിക്കുമ്പോൾ ഒരു കുലയിലിരുന്ന പച്ചിലപ്പാമ്പിനെ അറിയാതെ തൊടുന്ന വക്കിലെത്തി ഭയപ്പെടുകപോലുമുണ്ടായി.).  കുട്ടിക്കാലത്ത് ചേലപ്പള്ളി വേലായുധനുമായി കശുവണ്ടികളിച്ച് അവൻ്റെ കശുവണ്ടിയെല്ലാം എൻ്റെ മാറാപ്പിലായപ്പോൾ, തോൽവിയുടെ  പകമൂലം അവൻ എൻ്റെ മാറാപ്പിൽ പിടിച്ചു  വലിച്ച് അതെല്ലാം റോഡിൽ ചിതറിക്കുകയും ദേഷ്യം മുത്ത് ഞാൻ അവനെ പിടിച്ചു താഴെയിട്ടു പുറത്തുകയറിയിരുന്നു ഇടിക്കുമ്പോൾ അതുവഴി വന്ന അവൻ്റെ മൂത്ത ജ്യേഷ്ഠൻ ബാലൻ അത്  കണ്ട്, കാര്യമറിഞ്ഞപ്പോൾ, അവനെ തല്ലി വീട്ടിലേക്കോടിച്ചതും ഓർത്തുപോയ  നിമിഷങ്ങൾ.   

ആയിടയ്‌ക്ക്‌, (1965 ) ഇൻഡ്യാ-പാകിസ്ഥാൻ യൂദ്ധം മൂര്ധന്യത്തിൽ എത്തിയിരുന്നു.  പശ്ചിമ ബംഗാളിലെ കലയ്ക്കുണ്ടാ എയർ ഫോഴ്സ് സ്റ്റേഷൻ ആക്രമിക്കപ്പെട്യുകയും, അവരുടെ ഒരു സാബെർ വിമാനം ഇന്ത്യ വെടിവെച്ചിടുകയും ചെയ്തു. ഇന്ത്യയുടെ യുദ്ധവിമാനമായ മിഗ് നിർമിക്കുന്നത് കോരപ്പുട്ടിൽ, വെറും പത്തു കിലോമീറ്റർ അകലെയുള്ള, സുനബേഡായിലാണെന്ന് അവർക്കറിയാമായിരുന്നു.  രാത്രികളിൽ അവരുടെ ജെറ്റുകൾ ആ ഭാഗത്തു  ഉയർന്നു പറന്നപ്പോൾ അവിടമെല്ലാം ദിവസങ്ങാളോളം ബ്ലാക് ഔട്ട് ആക്കുകയുണ്ടായി.  സ്വാഭാവികമായും ഞങ്ങൾക്ക് വലിയ ടെൻഷൻ ഉണ്ടാക്കിയ ദിവസങ്ങൾ. പക്ഷേ,  മിഗ് ഫാക്ടറി വലിയ  വലിയ കുന്നുകൾക്കിടയിലെ മലയിടുക്കുകളുടെ ഉള്ളിലായിരുന്നതിനാൽ അവർക്കതെവിടെയാണെന്നു  കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല. 

42 ഹോളിയാഘോഷവും 'ഭങ്' ഘോഷവും 

ഹോളി ദിവസം. രാവിലെ   സിറ്റിയിലും സ്നേഹിതന്മാരുടെ വീടുകളിലും ഹോളിയാഘോഷിച്ചതിനു ശേഷം തിരികെപ്പോകുമ്പോൾ വിദ്യാധരൻ   
എന്നോടായി പറഞ്ഞു:  "കൃഷ്ണപിള്ളസാറിനേയും ഗോവിന്ദപ്പിള്ളയേയും    കണ്ടില്ലല്ലോ; നമുക്കതുവഴി പോകാം".  ഞങ്ങൾ അവിവാഹിതരുടെ ഇടയിൽ കൃഷ്ണപിള്ള സാറാണ് സീനിയർ.  എല്ലാവരും ബഹുമാനിക്കുന്ന മാന്യൻ.  അദ്ദേഹത്തിന് വീട് കിട്ടിയയിട്ടുണ്ട്.  നാട്ടുകാരനായ  ഗോവിന്ദപ്പിള്ളയും  താമസം  അദ്ദേഹത്തോടൊപ്പമാണ്.  അവിടെയെത്തി  സാറിനെ വിളിച്ചിട്ടു അനക്കമില്ല.  ശ്രധിച്ചപ്പോൾ അകത്ത് ഒരു ഞരക്കം കേട്ടതുപോലെ തോന്നി.  ചാരിയിരുന്നു കതകു തുറന്നു ഞങ്ങൾ അകത്തു കയറി.  ആദ്യത്തെ മുറിയിലാരുമില്ല.  അടുത്ത മുറിയിൽ ചെന്നപ്പോൾ കൃഷ്ണപിള്ള സാറ് ഭിത്തിയിൽ ചാരി കാലു രണ്ടും നീട്ടിയകത്തി കണ്ണുമടച്ച്   തറയിലിരിക്കുന്നതു കണ്ടു.  അടുക്കളയിൽ നിന്നും ഒരു ഞരക്കം കേട്ടു; പിറകേ ഒരു കുഴഞ്ഞ ശബ്ദത്തിലെ പതം  പറച്ചിലും:  "ചേട്ടോ, എനിക്ക് വയ്യായേ!  ഞാനിപ്പം ചാകുമേ!! എനിക്ക് വിശന്നിട്ടു വയ്യായേ!!!".   ഗോവിന്ദപ്പിള്ള അതാ താഴെ കിടക്കുന്നു!  അത്രയും പറഞ്ഞിട്ട്    അയാൾ ഇഴഞ്ഞു മൂലയിൽ ചെന്ന്, തീയെരിക്കുവാനായി  കൂട്ടിയിട്ടിരിക്കുന്ന കരിക്കട്ടകൾ വാരി വായിലിട്ടു ചവയ്ക്കുവാൻ തുടങ്ങി. ഞാൻ   കരി വാങ്ങി മൂലയിലിട്ടിട്ടു അയാളെ പിടിച്ചുമാറ്റി.  എന്താണുണ്ടായതെന്നറിയാതെ ഞങ്ങൾ പരിഭ്രമിച്ചു പോയി.  മദ്യപിച്ചിട്ടുണ്ടോയെന്നൊരു സംശയം.തോന്നി  അയാളുടെ മുഖത്തേയ്ക്കു ഞാൻ മുഖമടുപ്പിച്ചു നോക്കിയിട്ട്‌ ഗന്ധമൊന്നും ഒട്ടു തോന്നിയതുമില്ല. വിദ്യാധരൻ കൃഷ്ണപിള്ള സാറിനടുത്തിരുന്നിട്ട് അദ്ദേഹത്തെ കുലുക്കിവിളിച്ചിട്ടു ചോദിച്ചു:  "സാറേ, എന്താണുണ്ടായതെന്നു പറ."    രണ്ടുമൂന്നു പ്രാവശ്യം ചോദിച്ചപ്പോൾ പതുക്കെ കണ്ണ് തുറക്കുവാൻ ശ്രമിച്ചുകൊണ്ട് സാറ് കുഴച്ചിലോടെ പതുക്കെപ്പറഞ്ഞു:  "പങ്". "പങ്ങോ, അതെന്തോന്നാ?", വിദ്യാധരൻ തിരിച്ചു ചോദിച്ചു. മറുപടിയില്ല.  അല്പം ആലോചിച്ചപ്പോൾ വിദ്യാധരന് പിടി കിട്ടി.  "എഡോ, ഇവര് "ഭംഗ്" കഴിച്ചിട്ടുണ്ട്.   ഏതോ ഹിന്ദിക്കാരു സ്നേഹിതന്മാർ ഹോളിയ്ക്കു സൽക്കരിച്ചതാണ്.  അവർക്കു ഹോളിക്ക് ഭംഗില്ലാതെ ആഘോഷമില്ല", വിദ്യാധരൻ എന്നോടായിപ്പറഞ്ഞിട്ട്, എഴുന്നേറ്റ്  "ഞാൻ വീട്ടിപ്പോയിട്ട് ഇപ്പം വരാ" മെന്നു പറഞ്ഞ് , പുറത്തേയ്ക്കു പോയി. കഞ്ചാവിൻ്റെ അരി അരച്ച് മറ്റു ചില കൂട്ടുകൾ കൂടി ചേർത്ത് പാലിൽ കലക്കിയുണ്ടാക്കുന്ന, മദ്യത്തേക്കാൾ വേഗം തലയ്ക്കു പിടിക്കുന്ന ഒരു പാനീയമാണ് ഭംഗ്.   അല്പം കഴിഞ്ഞ് അയാൾ ഒരു പാത്രത്തിൽ തൈരുമായി വന്ന്  അതിൽ പകുതി ഒരു കാറ്റൊരിയിലൊഴിച്ചു എൻ്റെ കയ്യിൽ തന്നിട്ട് ഗോവിന്ദപ്പിള്ളയെ കുടിപ്പിക്കുവാൻ പറഞ്ഞു.  മറ്റേ പത്രത്തിലേത് വിദ്യാധരൻ കൃഷ്ണപിള്ള സാറിനെയും കുടിപ്പിച്ചു.  അൽപ്പം കഴിഞ്ഞപ്പോൾ സാറിനു കുറച്ചു ആശ്വാസം ഉള്ളതായി തോന്നി.  വിദ്യാധരൻ കാര്യങ്ങൾ പതുക്കെപ്പതുക്കെ ചോദിച്ചു മനസ്സിലാക്കി.  ഊഹിച്ചതുപോലെ, ഗോവിന്ദപ്പിള്ളയുടെ ഹിന്ദിക്കൂട്ടുകാർ ഭംഗ് കുടിപ്പിച്ചു സൽക്കരിച്ചതാണ്. രസികനായ  വിദ്യാധരനും അവസരം മുതലെടുത്തു.  കൃഷ്ണപിള്ള സാറിനു നാട്ടിൽ മുറ പ്പെണ്ണുമായിട്ടോ മറ്റോ ഒരു പ്രേമ ബന്ധമുണ്ടെന്ന് അയാൾ എങ്ങിനെയോ അറിഞ്ഞിരുന്നു.  പതുക്കെപ്പതുക്കെ അതേപ്പറ്റിയായി ചോദ്യങ്ങൾ. ലഹരി കയറുമ്പോൾ പലരും ചെയ്യുന്നതുപോലെ,  പാവം കൃഷ്ണപിള്ള സാറും  അത് ശരി വയ്ക്കുന്ന വിധത്തിൽ, താനവരെ മാത്രമേ വിവാഹം കഴിക്കൂ എന്ന മട്ടിൽ,   എല്ലാം തുറന്നു പറഞ്ഞു,   പാവനമായ വെറും  പ്രേമം മാത്രം;  വലിയ നാലഞ്ചു മാവുകളും രണ്ടു ലൂച്ചി മരങ്ങളുമുണ്ടായിരുന്നു.      ലൂച്ചി മരങ്ങൾ വീടിനോടു ചേർന്നുള്ള റോഡിൻ്റെ  മറ്റേ സൈഡിലാണ്.  അതിലൊന്നു   കായ്ച്ചു പഴുത്തു                         നിൽക്കുന്നു.  കാവൽക്കാരനുമുണ്ട്.  എല്ലാവർഷവും അവ പഴുക്കുന്ന സമയമാകുമ്പോൾ ആരും പറിക്കാതിരിക്കാൻ പ്രൊജക്റ്റ് അധികൃതർ  നിറുത്തു  നല്ലതുപോലെ പഴുത്തു കഴിയുമ്പോൾ പറിച്ചെടുത്തു മുതിർന്ന ഓഫീസർമാരുടെ  മാത്രം വീടുകളിലെത്തിയ്ക്കും.  അടുത്ത് താമസിക്കുന്ന ഞങ്ങൾക്കുപോലും തരില്ല.  ആ വര്ഷം (1966 ) ഞങ്ങളൊരു പ്ലാനിട്ടു നടപ്പിലാക്കി.   കാവൽക്കാരൻ രാത്രി ആഹാരം കഴിക്കുവാൻ പോയ ഉടനെ ഞാനും ശ്രീധരൻ പിള്ളയുടെ അനുജൻ ദിവാകരനും കൂടി സഞ്ചികളും എടുത്ത്   ലുച്ചിയിലെ രണ്ടു ശാഖകളിൽ കയറിപ്പറ്റി  സഞ്ചികളിലും                   ഉടുത്തിരുന്ന കൈലികളുടെ മാറാപ്പും നിറയെ ലുച്ചിയും നിറച്ചു വീട്ടിലെത്തി.  ലൈറ്റ് ഇട്ട് സഞ്ചികൾ തുറന്നു നോക്കിയപ്പോൾ ദിവാകരൻ്റെതു മുഴുവൻ പച്ചയും എൻ്റെത് പഴുത്തതുമായ കായ്കൾ!  ദിവാകരൻ കയറിയ ശാഖയിലേക്ക് ചരിഞ്ഞു കിടന്നിരുന്ന മറ്റേ മരത്തിലെ  പച്ച കായ്കൾ ഇരുട്ടത്ത് കയ്യിൽത്തടഞ്ഞപ്പോൾ സന്തോഷത്തോടെ അയാൾ അവ ഓടിച്ചെടുത്തു!  എങ്കിലും ഞാൻ കൊണ്ടുവന്നത് തന്നെ ഞങ്ങൾക്കും മറ്റു കൂട്ടുകാർക്കും ധാരാളമായിരുന്നു.  കാവൽക്കാരനുണ്ടായിട്ടെന്താ, മലയാളികളോടാ  കളി!!!       പിന്നാലെ മാങ്ങയുണ്ടായപ്പോൾ കുറേ  മാങ്ങകൾ പറിച്ചെടുത്തു  ശ്രീധരൻ പിള്ളയുടെ    വൈദഗ്ധ്യത്തിൽ  കടുകുമാങ്ങായച്ചാറിട്ടു നാലഞ്ചു കുപ്പികളിലാക്കി അടുക്കളയിലെ പനമ്പുതട്ടിൽ വച്ചു.    ഒരാഴ്ച ക്കഴിഞ്ഞു ഒരുദിവസം എല്ലാവരും ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുമ്പോൾ    വലിയ ഒരു പൊട്ടിത്തെറി. എന്തെന്നും  എവിടെഎന്നുമറിയാതെ   എല്ലാവരുമെഴുന്നേറ്റു ചുറ്റും നോക്കുമ്പോളതാ അടുക്കളയിൽ നിന്നും ഓരിക്കൽക്കൂടി വെടിപൊട്ടൽ.  ചെന്ന് നോക്കിയപ്പോൾ കാണ്ടത്, രണ്ടു അച്ചാർക്കുപ്പികൾ താഴെ വീണു പൊട്ടിക്കിടക്കുന്നു.  മുറിയിലും,  തട്ടിലും,തട്ടിൻമുകളിലെ          തകരമേൽക്കൂരയിലും അച്ചാർ പറ്റിപ്പിടിച്ചിരിക്കുന്നു.  മെയ്‌മാസത്തിലെ കഠിനവുമായ ചൂടിൽ അച്ചാർ തിളച്ചു ഉള്ളിൽ ഗ്യാസ് നിറഞ്ഞുള്ള സമ്മർദത്തിൽ ശബ്ദത്തോടെ അടപ്പുകൾ ശക്തിയായി തുറന്നു കുപ്പികൽ  മുകളിലോട്ട്‌ പൊങ്ങിത്തെറിച്ച് മേൽക്കൂരയിൽത്തട്ടി താഴെ വീഴുകയായിരുന്നു!  മേൽക്കൂരയോട് ചേർന്നിരുന്നതാണ് കുഴപ്പമായത്.  

               *******                                     *******                           *******

പ്രൊജക്റ്റ്കൃ ഓഫീസുകളിലുള്ള മലയാളികളെല്ലാം ഒത്തുകൂടുന്നത് ശ്രീധരൻ പിള്ളയുടെ ക്വാർട്ടേഴ്സിലാണ്.  'പൂജ്യം' ജോൺ (O. John)  നല്ലപോലെ പാടും. അയാളെത്തിയാൽ പിന്നെ അന്നു മുഴുവൻ പാട്ടും മേളവുമായിരിക്കും.   ക്രിഷ്ണമൂർത്തി സാറിന്  ഞങ്ങളുടെ  വീടിൻ്റെ മുന്നൽക്കൂടി വേണം സ്വന്തം  വീട്ടിലേയ്ക്കു പോകുവാൻ.  അതുവഴി പോകുമ്പോൾ ചിലപ്പോൾ അദ്ദേഹം, "ഇന്ന് കേരളാ ഹൗസിൽ  എന്തൊക്കെയുണ്ട് വിശേഷങ്ങൾ?",  അല്ലെങ്കിൽ, "എന്താണിന്ന് ഹകേരള ഹൗസിലെ സ്പെഷ്യൽ ഡിഷ്?", അതുമല്ലെങ്കിൽ, "എനിക്ക് അതിയായ  ദാഹം; ഒരിറ്റു കേരളാ വെള്ളം തരൂ", എന്നൊക്കെപ്പറഞ്ഞ്, വീട്ടിൽ കയറി വരും.  അദ്ദേഹത്തിന് മലയാളികളെ പൊതുവേ വലിയ ഇഷ്ടമാണ്, പ്രത്യേകിച്ച് എന്നോട്. 

10.  V.K. Subramanian  എന്ന ബഹുമുഖ പ്രതിഭ 


FA, VK സുബ്രഹ്മണ്യൻ,  എൻ്റെ സേവനം കൂടി പ്രയോജനപ്പെടുത്തുന്നതിനു പുറമേ,  ജഗദൽപ്പൂർ ഓഫീസിലും, പ്രോജക്ടിൻ്റെ  ദൂരെയുള്ള മറ്റു ഓഫീസുകളിലും പര്യടനം നടത്തുമ്പോൾ PA, ബാലഗോപാലിനെ, കൂടെക്കൂട്ടാതെ എന്നെയാണ് കൊണ്ടുപോകുക.  അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു. ഒന്നാം തരമൊരു ചിത്രകാരൻ.   (വിദേശത്തും, ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളിലുമായി 18 ഓളം  ഒറ്റയാൾ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്).   ഒരു നല്ല സംസ്‌കൃത പണ്ഡിതൻ. (സംസ്‌കൃതത്തിൽ നിന്നും പ്രസിദ്ധ കൃതികൾ തർജമ ചെയ്തിട്ടുണ്ട്)  ഇംഗ്ലീഷിൽ നോവലും, നാടകവും, കവിതയും രചിക്കും. (Maxims  of Chanakya, 101 Mejesties of  India,  Lali  and  other short  stories തുടങ്ങി 50  ൽ പരം രചനകൾ നടത്തിയുട്ടുണ്ട്; കൃതികൾ  കൂടുതലും ദണ്ഡകാരണ്യം വിട്ടതിനു ശേഷമാണ് രചിച്ചിട്ടുള്ളത്).

ഓഫീസിൽ, മാസാവനത്തെ ദിവസം വൈകിട്ട് സ്റ്റാഫിൻ്റെ ഡിബേറ്റിനായി അദ്ദേഹം മാറ്റി വയ്ക്കും.  വിഷയം അദ്ദേഹം നിശ്ചയിക്കും; എല്ലാവരും പങ്കെടുക്കുകയും വേണം.  അതിനു പുറമേ, ഓഫീസിൽ,  തൻ്റെ കീഴിൽ ജോലി ചെയ്യുന്നവരിൽ സഹകരണമനോഭാവവും സാഹോദര്യവും വളർത്തുവാനും വേണ്ടത് അദ്ദേഹം ചെയ്യുമായിരുന്നു.  പ്രൊജക്റ്റ് കാമ്പസിൽ ഒഴിഞ്ഞു കിടന്ന സ്ഥലത്ത്  എല്ലാവരും കൂടി കൃഷിയിറക്കി വിഭവങ്ങൾ പങ്കിട്ടെടുക്കാനുള്ള   ഒരു പദ്ധതിയും അദ്ദേഹം നടപ്പിലാക്കി. 1967 അവസാനത്തോട് കൂടി, ഡൽഹിയ്ക്ക് ട്രാൻസ്‌ഫർ ആകുന്നതിനു മുൻപ് നടപ്പിലാക്കുവാനായി രണ്ടു പദ്ധതികൾ കൂടി അദ്ദേഹംമുന്നോട്ടു   വച്ചിരുന്നു.  ഒന്നാമത്തേത്,ഇന്ത്യയിലെ  മിക്കവാറുമൊക്കെ AG ഓഫീസുകളിൽ നിന്നും വന്നവർ , (പ്രത്യേകിച്ചും, കേരളം, മദ്രാസ്, ആന്ധ്രാ, ഒറീസ,  ദൽഹി, ബംഗാൾ)  അതതു സ്റ്റേറ്റിൻ്റെ  ഭാഷ മറ്റുള്ളവരെ പഠിപ്പിക്കുക, എന്നതും, രണ്ടാമത്തേത്, ആരോഗ്യം നിലനിറുത്തുവാൻ എല്ലാവരും മൈതാനത്ത്  ഒന്നിച്ചു  രാവിലെ ആറു മുതൽ ഏഴുവരെ വ്യായാമം ചെയ്യുക, എന്നുതും..  (എനിക്കും അദ്ദേഹം പോകുന്ന സമയം തന്നെ UPSC സെലക്ഷൻ കിട്ടി കൽക്കട്ടയ്ക്കു പോകേണ്ടി വന്നതിനാൽ ഇത് രണ്ടും തുടങ്ങിയോ എന്നും നേരത്തേയുള്ളവ തുടർന്നോ  എന്നും അറിയില്ല).   ഒരു പക്ഷെ,  വേറൊരു സ്ഥാപനത്തിൻ്റെയും തലപ്പത്തിരിക്കുന്ന ഒരു  ഉന്നത ഉദ്യോഗസ്ഥനും, തൻ്റെ കീഴുദ്യോഗസ്ഥർക്കു വേണ്ടി ഇത്രയധികം വൈവിധ്യമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടാവില്ല.  ദണ്ഡകാരണ്യം വിടുമ്പോൾ അദ്ദേഹത്തിന് 37 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.  ദണ്ഡകാരണ്യത്തിലെ ആറേഴു വര്ഷം ചിത്ര രചനയുടെയും  സാഹിത്യ രചനയുടെയും അദ്ദേഹത്തിൻ്റെ  ബാല്യ കാലമായിരുന്നെന്നു  ചുരുക്കം.

അദ്ദേഹത്തിൻ്റെ ആദ്യത്തെ നോവലും കവിതകളും നാടകവും പൂർത്തിയാക്കുന്നതിൽ എനിക്കും ഒരു എളിയ പങ്കുണ്ടായിരുന്നു.ചിത്ര രചയിതാവായിരുന്നതിനാലാകാം അദ്ദേഹത്തിൻ്റെ  കയ്യക്ഷരം ആർക്കും വായിച്ചെടുക്കുവാൻ പറ്റാത്ത വിധമായിരുന്നു; ഒരു കാർട്ടൂൺ ചിത്രം പോലെ, വലിയ കൈപ്പടയിൽ.  കൃതികളുടെ അദ്ധ്യായങ്ങളുടെ സാരാംശം കുറിച്ചു വച്ചിട്ട്, വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും  വിശദമായി എനിക്ക് ഡിക്റ്റേഷൻ തരികയാണ് രീതി.   സമയം കിട്ടുമ്പോൾ ഞാനവ ഓഫീസിലിരുന്നും, അവധി ദിവസങ്ങളിൽ ഓഫീസിൽ പോയും  ടൈപ്പ് ചെയ്തു കൊടുക്കും.  തെറ്റുകളും  തിരുത്തി  മറ്റു മാറ്റങ്ങളും വരുത്തി വീണ്ടും ടൈപ്പ് ചെയ്യുവാൻ  തരും.  വായിക്കുവാൻ പ്രയാസമുള്ള, സംശയമുള്ള വാക്കുകൾ ഞാൻ ഡിക്ഷനറിയിൽ നോക്കിഅർഥവും സന്ദർഭവും മനസ്സിലാക്കിനോക്കി  വ്യക്തതവരുത്തും.  ആ പ്രക്രിയ എനിക്ക് അദ്ദേഹത്തിൻ്റെ കൈപ്പട ഭംഗിയായി വായിച്ചെടുക്കുവാനും, ഇംഗ്ലീഷിലെ അറിവ്  നല്ലപോലെ വർദ്ധിപ്പിക്കുവാനും സഹായകരമായി.  അദ്ദേഹം ഫയലിൽ എന്തെങ്കിലും കൈപ്പടയിലെഴുതിയാൽ ഫയലിൻ്റെ ഉടമ, അത് വായിച്ചുകൊടുക്കുവാൻ എന്റെയടുത്തേയ്ക്കു തന്നെ വന്നിരിക്കും.  ഡിക്ടഷൻ വളരെ സ്പീഡിൽ വ്യക്തമായാണ് അദ്ദേഹം തരിക. അദ്ദേഹത്തിനൊപ്പമുള്ള ഈ ജോലി, UPSC യുടെ PA  ഗ്രേഡിലെ സ്റ്റെനോഗ്രാഫി  ടെസ്റ്റിൽ, പ്രത്യേകിച്ച് സ്പീഡ് പ്രാക്ടീസ് ഇല്ലാതെ, നല്ല റാങ്ക് വാങ്ങി പാസ്സായി, സെൻട്രൽ  സെക്രട്ടേറിയറ്റ് സർവിസിൽ ചേരുന്നതിനു വളരെ  ചെയ്തു. ഇല്ലാത്ത ലാവണത്തിൽ എനിക്ക് ആദ്യമായി ജോലി തരുവാൻ സന്മനസ്സു (അതോ കരുണയോ?) കാണിക്കുകയും, സർവീസിൽ മുന്നോട്ടു പോകുവാൻ എന്നെ പ്രാപ്തനാക്കുകയും ചെയ്ത അദ്ദേഹത്തിനോടുള്ള എൻ്റെ  കടപ്പാട് വളരെ വലുതാണ്.  

11.  ഒരു മഹാരാജാവിൻ്റെ  ദാരുണമായ നാടുനീങ്ങൽ.



സുബ്രമണ്യൻ  സാറുമായുള്ള എൻ്റെ അടുത്ത സമ്പർക്കവും യാത്രകളും ഒരു മഹാരാജാവിൻ്റെ അതിദാരുണമായ നാടുനീങ്ങലിന് സാക്ഷ്യം വഹിക്കുവാൻ ഇടയാക്കി.

1966 മാർച്ച് 25.  ജഗദൽപ്പൂർ ഓഫീസ് പര്യടത്തിനായി സാറും ഞാനും അന്ന് രാവിലെ അവിടെയെത്തി.  സിറ്റിയ്ക്കും മൂന്നു കിലോമീറ്ററോളം അകലെയെത്തിയപ്പോഴേ കണ്ടൂ , വളരെയധികം ആദിവാസികൾ വരിവരിയായും കൂട്ടംകൂട്ടമായും സിറ്റിയിലേക്ക് നടന്നു  പോകുന്നു.  സിറ്റി അടുക്കുംതോറും അതൊരു ഒഴുക്കുപോലെയായി; ദൂരെയുള്ള പല പല ഗ്രാമങ്ങളിൽ നിന്നും വരുന്നവർ പ്രധാന റോഡിലെത്തി, ആൾക്കൂട്ടത്തിൽ ലയിച്ച് മുന്നോട്ടു പോകുകയാണ്.  എല്ലാവരുടേയും തോളിൽ മുളംകമ്പിൻ്റെ  രണ്ടു ആഗ്രത്തും  തൂക്കിയിട്ടിരിക്കുന്ന,  താളാല്മകമായി പൊങ്ങിയും താണും  ആടുന്ന, ഭാണ്ഡക്കെട്ടുകളുമുണ്ട്.  ആണുങ്ങളുടെ പുറത്തേയ്ക്ക്  വില്ലും, ആവനാഴിയിൽ, മിക്കവാറും,  വിഷം പുരട്ടിയ അമ്പും, തൂക്കിയിട്ടിരിക്കുന്നു.  നിശ്ശബ്ദമായാണ് നടപ്പ്.   അതിമനോഹരമായ കാഴ്ച; വളരെ ദൂരെവരെ,  എങ്കിലും, ഘനീഭവിച്ച ഒരന്തരീക്ഷം പോലെ!  എന്തോ കാര്യമായിട്ട്  സംഭവിക്കുവാൻ പോകുന്നതിൻ്റെ പ്രതീതി!  ആ കാഴ്ചയുടേയും   നടപ്പിൻ്റെയും അവസാനം,  അതൊരു വലിയ ദുരന്തത്തിലവസാനിക്കുമെന്ന് അവരോ ഞങ്ങളോഅറിഞ്ഞിരുന്നില്ല.

സിറ്റിയിൽ പ്രവേശിച്ചപ്പോഴേയ്ക്കും അതൊരു ആദിവാസ്സി സമുദ്രമായിക്കഴിഞ്ഞിരുന്നു.  വളരെ ബുദ്ധിമുട്ടി ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു് ഓഫീസിലെത്തിച്ചു.  ഓഫീസ് കോംപ്ലക്സ് , കൊട്ടാരവളപ്പിനു പിറകിലെ റോഡിനപ്പുറം ഒരു ചെറിയ ഇരുനിലക്കെട്ടിടവും, അരമതിലും പനമ്പ് ഭിത്തിയും ആസ്ബസ്റ്റോസ് മേൽക്കൂരയുമുള്ള നാലഞ്ച് ബ്ലോക്കുകളും ഉൾപ്പെട്ടത്.  കൊട്ടാരം വക കെട്ടിടത്തിൻ്റെ  ബാൽക്കണിയിൽ  നിന്നാൽ മതിലിനു മുകളിൽക്കൂടി  കൊട്ടാരവും വളപ്പും നല്ലപോലെ കാണാം.  ഞങ്ങൾ ഗേറ്റ് കടന്നപ്പോൾത്തന്നെ, ബാൽക്കണിയിൽ നിന്നുകൊണ്ട്         സ്റ്റാഫിൽ ചിലർ കൊട്ടാരത്തിലേക്ക്  ഉറ്റു നോക്കിക്കൊണ്ടു നിൽക്കുന്നത് കാണുകയുണ്ടായി.  പിറകെ, ദത് സാറ് വിശദീകരിച്ചു:  പ്രവീർ  ചന്ദ്ര മഹാരാജാവ് ആദിവ്യവാസിപ്രജകളെയെല്ലാം കൊട്ടാരവളപ്പിലേയ്ക്ക് വിളിച്ചിരിക്കുകയാണ്.  അദ്ദേഹം മദ്ധ്യപ്രദേശ് വിധാൻ  സഭാ മെമ്പർ കൂടിയാണ്.  ആദിവാസികൾക്ക് വേണ്ടി അദ്ദേഹം സർക്കാരിനോട് മല്ലിടുകയാണ്. അതിനായുള്ള ശക്തിപ്രകടനമാണിത്.  അവരുടെ ആവശ്യം,   അവരുടെ സ്വാതന്ത്ര്യത്തിലും, സ്വത്തിലും, പ്രകൃതി സമ്പത്തിലും സർക്കാരും രാഷ്ട്രീയക്കാരും കൈകടത്തുന്നതു നിറുത്തണം.  രണ്ടുമൂന്നു ദിവസങ്ങളായി വളരെ ദൂരെ നിന്നും ആദിവാസികൾ കൊട്ടാരത്തിലേക്കൊഴുകുകയാണ്.  കൊട്ടാരവളപ്പ്‌ മുഴുവൻ അവർ നിറഞ്ഞിരിക്കുകയാണ്; ആഹാരമുണ്ടാക്കി തിന്നും കുടിച്ചും കഴിയുകയാണ്.  കൊട്ടാര മതിലിനു  വെളിയിലായി പൊലീസിൻ്റെ അനേകം ബറ്റാലിയനുകൾ വളഞ്ഞിരിക്കുകയാണ്.  എന്തും സംഭവിക്കാം.  അത്യാവശ്യ ജോലികൾ പെട്ടന്ന് ചെയ്തു തീർത്തിട്ട് സാറ് മടങ്ങുന്നതായിരിക്കും നല്ലതെന്നെനിക്കു തോന്നുന്നു.", ദത്  പറഞ്ഞു നിറുത്തി.

FA  പെട്ടെന്നുതന്നെ ഓഫീസർമാരുടെ  മീറ്റിങ് വിളിച്ചു കൂട്ടി.  അല്പം കഴിഞ്ഞപ്പോൾ വെളിയിൽ ഒരു വേദി ശബ്ദം കേട്ടു . ക്രമേണ വേദികളുടെ എണ്ണം കൂടിക്കൂടി വന്ന് , പടപടാ   വെടികൾ!   .ദത് സാർ ഉടനെ വാച്ചറെ വിളിച്ചു മുന്നിലേയും  പിന്നിലേയും ഗേറ്റുകൾ പൂട്ടുവാനും    ആരും അകത്തേക്കും പുറത്തേയ്ക്കും കടക്കാതെ നോക്കണമെന്നും പറഞ്ഞു.  ഞാൻ പതുക്കെ ബാൽക്കണിയിലേയ്ക്ക് കയറിച്ചെന്നു. ആരോ പറയുന്നത് കേട്ടു:  "വളപ്പിലെ മരത്തില് മറഞ്ഞിരുന്ന്‌ ഒരുത്തൻ വെളിയിൽ നിൽക്കുന്ന പോലീസുകാർക്ക് നേരേ അമ്പെയ്തു ; വിഷം പുരട്ടിയിട്ടുണ്ടാകും, കൊണ്ടാൽ ആള് തുലഞ്ഞത് തന്നെ.  നോക്കിയപ്പോൾ, പല മരങ്ങളിലും അവരിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് വെളിയിലേക്കു അമ്പ് തൊടുത്തു വിടുന്നു.  പോലീസ് തിരിച്ച് വേദി വയ്ക്കുന്നുമുണ്ട്.  പെട്ടെന്ന്, മുറിയിൽ നിന്നും അക്കൗണ്ട്സ് ഓഫീസർ കൃഷ്ണൻ സാറ് ബാൽക്കണിയിൽ നിന്ന് എല്ലാവരോടും പറഞ്ഞു:  "ഇവിടെ നിൽക്കുന്നതബദ്ധമാണ്; അമ്പോ വെടിയുണ്ടായോ ലക്‌ഷ്യം തെറ്റി വന്നെന്നിരിക്കും.  എല്ലാവരും താഴേയ്ക്ക് പോകൂ.."  എല്ലാവരും താഴേയ്ക്ക് പോയി. വെടി  തകർക്കുവാൻ തുടങ്ങിയിരുന്നു.  പെട്ടെന്ന് കാവൽക്കാരൻ ഓടി വന്നു ദത്തിനോടായി പറഞ്ഞു:  "S.P. സാറ് ഗേറ്റിനുവെളിയിൽ വന്ന്, അത്യാവശ്യമായി FA സാറിനെ പരിചയമുണ്ടെന്നും, കാണണമെന്നും  പറയുന്നു."
"അദ്ദേഹത്തെ മാത്രം അകത്തു കടത്തിയിട്ട്  ഗേറ്റ് പൂട്ടിയേക്ക്", FA  പറഞ്ഞു.
SP  ധൃതിയിൽഅകത്തു വന്ന് FA യെ അഭിവാദ്യം ചെയ്തിട്ട്  പറഞ്ഞു:  ഒരു പോലീസുകാരൻ്റെ  കഴുത്തിൽ  അമ്പ് തറച്ചിരിക്കുകയാണ്, അയാളെ പെട്ടെന്നുതന്നെ ജില്ലാ ആശുപത്രിയിലെത്തിക്കണം.  സാറിൻ്റെ കാറാണ് വിട്ടു തരണം.  പോലീസ് വാഹനം വഴിയിൽ കണ്ടാൽ ആദിവാസികൾ വളഞ്ഞു കുഴപ്പമുണ്ടാക്കും."  FA കൂടുതലൊന്നുമാലോചിച്ചില്ല; പരിചയക്കാരനാണ് SP.  കാര്യം ഗൗരവമുള്ളതും.  അദ്ദേഹം ഉടനെ തൻ്റെ  ഡ്രൈവർ ബച്ചൻസിങ്ങിനെ വിളിപ്പിച്ച്  SP സാറിനൊപ്പം ചെല്ലുവാനും ശ്രദ്ധിച്ചു പോകണമെന്നും  പറഞ്ഞു. "  ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർ തിരികെയെത്തിയിട്ട് പറഞ്ഞു:  "വഴിയിൽ ആദിവാസികൾ തടസ്സമുണ്ടാക്കിയെങ്കിലും, നിറുത്താതെ വേഗത്തിലോടിച്ചു പോകുകയാണ് ചെയ്തത്."  കാറിൻ്റെ  സീറ്റിലുണ്ടായിരുന്ന രക്തം അയാൾ കഴുകിക്കളഞ്ഞു.  ഉച്ചയ്ക്ക് കൻറ്റീനിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് അല്പം കഴിഞ്ഞ്
രണ്ടുനിലക്കെട്ടിടത്തിൽ നിന്നും ഒരു സൂപ്രണ്ട് ധൃതിയിൽ വന്ന്  ദത് സാറിനോടും FA  യോടുമായി പറഞ്ഞു:
രാജാവിനു   വെടി   കൊണ്ടിരിക്കുന്നു.       ബഹളം കേട്ട്, ഞങ്ങൾ ജനാലയിൽ കൂടി നോക്കുകയായിരുന്നു.  പോലീസ് കുറെ ആദിവാസികളെ വെടി  വച്ചു വീഴ്ത്തുന്നത് കണ്ടപ്പോൾ രാജാവ് ബാൽക്കണിയിൽ വന്ന് വെള്ളക്കൊടി പോലീസിന് നേരേ വീശിക്കൊണ്ടിരുന്നു.  കീഴടങ്ങുകയാണെന്നും, വെടി  നിറുത്തണമെന്നും അഭ്യർത്ഥിക്കുന്നു പോലെ തോന്നി.  പക്ഷെ, നിമിഷങ്ങൾക്കകം അദ്ദേഹം വെടി കൊണ്ട് വീഴുകയാണുണ്ടായത്.  വീണിട്ടും അവർ വെടി തുടരുകയാണ്". 

ദത് സാർ FA യോടായി പറഞ്ഞു:  :സാർ, ഇനി ഇവിടെ തുടരുന്നത് പന്തിയല്ല.  പിറകിലത്തെ ഗേറ്റു വഴിയിറങ്ങിയാൽ ധരംതലാ താലാബിൻ്റെ  ബണ്ടിൽക്കൂടി നാലഞ്ചു കിലോമീറ്റര് ചുറ്റിക്കറങ്ങി പോയാൽ ജെയപ്പൂർ റോഡിലെത്താം, റിസ്‌ക്കുണ്ടാവില്ല."
"എന്നാൽ അങ്ങിനെയാകട്ടെ", FA .പോകാനായി എഴുന്നേറ്റു.

പിറ്റേ ദിവസം ദിനപ്പത്രങ്ങളിൽ വിശദ വിവരങ്ങൾ വന്നു.  കീഴടങ്ങുവാൻ തയ്യാറായ രാജാവിനെ, മദ്ധ്യപ്രദേശ് സർക്കാർ മനപ്പൂർവം പോലീസിനെക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നെന്നും, നൂറു കണക്കിന് കൊല്ലപ്പെട്ട ആദിവാസികളുടെ ജഡങ്ങൾ ശബരീ നദീതീരത്തെ മണൽ തിട്ടയിൽ കൊണ്ടുപോയി പെട്രോളൊഴിച്ചു എരിച്ചു കളഞ്ഞെന്നും,  അദ്ദേഹം  സർക്കാരിൻ്റെ  കണ്ണിലെ കരടായി മാറിയെന്നും, ആദിവാസികൾക്ക് രാജാവിനോടുള്ള  അന്ധമായ         ആരാധനയും വിശ്വാസവും രാജാവിന് കൂടുതൽ കരുത്താർജിക്കുമെന്നും അതവസാനിപ്പിച്ചില്ലെങ്കിൽ,  രാജാവൊരു കീറാമുട്ടിയായി മാറുമെന്നും മറ്റുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് .  ആദിവാസികളുടെ വിഷയമ്പുകളേറ്റു രണ്ടു പോലീസുകാർ കൊല്ലപ്പെടുകയുമുണ്ടായി.

( ശ്രീരാമൻ്റെ  ദണ്ഡകാരണ്യ (വന) വാസ കാലത്ത്, ശബരീനദീതീരത്തു വച്ച്, കാട്ടു  പഴങ്ങൾ സ്വയം രുചിച്ചു നോക്കി, മധുരമുള്ളവ മാത്രം ശ്രീരാമനെ ഊട്ടിയ "ശബരി" എന്ന  ആദിവാസി  ശ്രേഷ്ഠയുടെ  അതേ പിൻഗാമികളെ സംരക്ഷിക്കുവാനും, നയിക്കുവാനും മുതിർന്ന, അവരുടെ ജീവിച്ചിരിക്കുന്ന ദൈവമായ,  മറ്റൊരു 'ആധുനിക' മഹാരാജാവിനെയാണ്, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട   'അത്യാനുധിക'  'രാജാക്കന്മാർ ചതിപ്രയോഗത്തിലൂടെ നിഷ്ക്കരുണം വകവരുത്തിയിട്ട്, അദ്ദേഹത്തിൻ്റെ നിഷ്ക്കളങ്കരായ ആദിവാസിപ്രജകളെ കൂട്ടക്കുരുതി ചെയ്യ്തു അതേ  ശബരീ തീരത്തു തീകൊളുത്തി ദഹിപ്പിച്ചു സംതൃപ്തിയടഞ്ഞിരിക്കുന്നതു്!!!  ആ ശബരീ മുത്തച്ഛിയുടെ ശാപം മൂലമായിരിക്കുമോ, ആ ആദിവാസികേന്ദ്ര പ്രദേശങ്ങൾ  പിൽക്കാലത്ത് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി  മാറി, ഇന്നത്തെ 'അത്യന്താധുനീക' രാജാക്കന്മാർക്ക് സ്ഥിരം തലവേദനയായി മാറിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു!!! )

രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ, FA യ്ക്കും ഡ്രൈവർ ബച്ചൻസിങ്ങിനും ജഗദൽപൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ചെന്ന് സാക്ഷി പറയണമെന്ന് കാണിച്ച്  വ്യക്തിപരമായ   സമൻസ് കിട്ടി. അദ്ദേഹത്തിൻ്റെ കാറിലായിരുന്നല്ലോ കൊല്ലപ്പെട്ട ഒരു പോലീസുകാരനെ ആശുപത്രിയിലെത്തിച്ചത്.   FA ദത്ത സാറിനെക്കൊണ്ട് സമൻസ് ഡ്രൈവറുടെ പേരിൽ മാത്രമാക്കിക്കുവാൻ ശ്രമിച്ചെങ്കിലും, കോടതി FA യെ ഒഴിവാക്കി, പകരം അദ്ദേഹത്തിൻ്റെ  PA  മൊഴി കൊടുത്താലും മതിയെന്ന് ഇളവ് കൊടുത്തു.  അപ്രകാരം,  മൂന്നാഴ്ച കഴിഞ്ഞപ്പോൾ എനിക്കും സമൻസ് കിട്ടുകയും, ഞാനും ബച്ചൻസിങ്ങും കൂടി കോടതിയിൽ പോയി സാക്ഷി മൊഴി കൊടുക്കുകയും ചെയ്തു.  അങ്ങിനെ, കേരളത്തിലെ ഒരു ഓണംകേറാ മൂലയിൽ ജനിച്ചു വളർന്ന എനിക്ക്, രണ്ടായിരത്തോളം കിലോമീറ്ററുകൾക്കകലെയുള്ള ഒരു രാജ്യത്തെ    മഹാരാജാവിൻ്റെ
കൊലപാതകത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് വെറും യാദൃശ്ചികമായിരുന്നെങ്കിലും, അത് മുൻ  വിധിയോടെയുള്ള ഒരു നിയോഗമായിരുന്നില്ലേ എന്ന് ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്.

             *******                                          *******                                    *******                                                                                           
ആയിടയ്ക്ക്, പ്രോജെക്ടിലെ ഒഴിവായിക്കിടക്കുന്ന വീടുകൾ അർഹതപ്പെട്ടവർക്ക് അലോട്ട് ചെയ്തുകൊടുക്കുവാൻ തീരുമാനിച്ചപ്പോൾ,  അലോട്ട്മെൻറ് കമ്മിറ്റി മെമ്പറായിരുന്ന കൃഷ്ണമൂർത്തി സാറിൻറെ കനിവിൽ,  ഞങ്ങൾ നാലു മലയാളി ബാച്ച്ലേഴ്‌സിന് കൂടി, (ഞാൻ, ചെറിയാൻ, രാജൻ, KNG പിള്ള)   ഒരു തടാകക്കരയിൽ ആറു മുറികളോടുകൂടിയ, അഞ്ചു ബംഗ്ളാവുകളിൽ ഒന്ന്, അർഹതയായിട്ടില്ലെങ്കിലും, അലോട്ട് ചെയ്തു കിട്ടി. ഡെപ്യൂട്ടി ചെയർമാൻ്റെ പോസ്റ്റ് അബൊളീഷ് ചെയ്തതിനാൽ അതിലേയ്ക്കാളില്ലാതെ ഒരു വർഷമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.  കൃഷ്ണമൂർത്തി സാറിൻ്റെ അനന്തിരവൻ ലിംഗരാജുവിനെയും ഒരു മഹാരാഷ്ട്രക്കാരൻ സ്റ്റെനോയേയും കൂടി ഉൾപ്പെടുത്തിയിരുന്നു. ചെറിയാനും രാജനും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും KNG പിള്ളയ്ക്ക് പ്രോജക്ടിൻ്റെ ട്രാൻസ്‌പോർട് ഡിപ്പോയിലുമാണ് ജോലി. താമസം തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ ലിംഗരാജുവും മഹാരാഷ്ട്രിയനും താമസം മാറ്റുകയും പിന്നാലെ FA ഓഫീസിൽ പുതുതായി ഡെപ്യൂട്ടേഷനിൽ വന്ന KG നായരും ആയിടെ നാട്ടിൽനിന്നും വന്ന, ഗോപിനാഥൻ്റെയും രാജൻ്റെയും അനുജൻമാരും എൻ്റെ അയൽവാസി രാമചന്ദ്രനും ഒപ്പം കൂടുകയും ചെയ്തു. ഞങ്ങൾ ചെറിയാൻ്റെ ഓഫീസിലുള്ള ഒരു പ്യൂണിനെ പാചകക്കാരനുമാക്കി. അതോടെ ചീട്ടുകളിയ്ക്കും, വോളിബാൾ കളിക്കും സൊറ പറയുവാനും കോമ്പൗണ്ടിൽ അത്യാവശ്യ കൃഷി ചെയ്യുവാനും വേണ്ടുവോളം സമയം. മാസങ്ങൾക്കകം രാജൻ്റെ അനുജനും രാമചന്ദ്രനും ജോലികിട്ടി പോയപ്പോൾ, മാനാ ട്രാൻസിറ്റ് ക്യാമ്പിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന ലോകനാഥനും, സ്ഥലത്തെ ഏക മലയാളി ടെയ്‌ലർ വാമദേവനും ഞങ്ങൾക്കൊപ്പം കൂടി.

1966 അവസാനത്തോട് ഞാൻ UPSC നടത്തുന്ന Stenographer Grade II പോസ്റ്റിലേക്കുള്ള എഴുത്തു പരീക്ഷ കട്ടക്കിൽ പോയി, തൃപ്തികരമായി, എഴുതി. അതിൽ പാസ്സായാൽ 100 വാക്കുകളുടേയും 120 വാക്കുകളുടേയും, പ്രയാസമേറിയ, ചുരുക്കെഴുത്തു പരീക്ഷയുമുണ്ടാകും. അതിലും പാസ്സായാൽ, സെൻട്രൽ സെക്രെട്ടറിയേറ്റിലോ, ഫോറിൻ സേവിച്ചിലോ, റെയിൽവേ ബോർഡിലോ നിയമനമുണ്ടാകും. SSLC മാത്രം അടിസ്ഥാന യോഗ്യതയുള്ള ഒരാൾക്ക് കേന്ദ്ര സർക്കാരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുവാൻ പറ്റുന്ന ലാവണം. കുറഞ്ഞ അടിസ്ഥാന യോഗ്യത ഏതെങ്കിലും ഡിഗ്രി ആവശ്യമുള്ള അസിസ്റ്റന്റ് ഗ്രേഡ് പോസ്റ്റിൻ്റെ അതേ ശമ്പള സ്കെയിൽ.



12 . ലോകനാഥൻ്റെ മയാ ലോകം

ലോകനാഥന് 27 വയസ്സോളം പ്രായം കാണും. ശാന്ത സ്വഭാവം, എപ്പോഴും ചിരിച്ച മുഖം, കളിയാക്കിയാലും ചിരിച്ചുകൊണ്ടുള്ള പ്രതികരണം മാത്രം. അധികം താമസിയാതെ, അയാളുടെ സ്വഭാവത്തിലും, പ്രവർത്തിയിലും, ഭാവത്തിലും ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. എവിടെയെങ്കിലും കണ്ണും നട്ടു പരിസര ബോധം മറന്നിരിക്കുക, കൈക്രിയകൾ കാണിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടു നടക്കുക, ആഹാരത്തിനോട് വെറുപ്പ്, എപ്പോഴും ഒരു കാക്കി ഹാഫ് പാൻറ് മാത്രം ധരിക്കുക, വെറുതെ ചിരിച്ചുകൊണ്ട് നടക്കുക, പതിവില്ലാതെ, രാത്രിയിൽ മുറ്റത്തിറങ്ങി ചുറ്റി നടക്കുക, ഓഫീസിൽ പോകേണ്ട കാര്യം ഓര്മിപ്പിക്കേണ്ടി വരിക, അങ്ങിനെ അങ്ങിനെ.....എന്തോ പന്തികേട്. ആരെന്തു പറഞ്ഞാലും, പ്രകോപിപ്പിച്ചാലും, ദേഷ്യമില്ല; നിഷ്കളങ്കമായ ചിരി മാത്രം. ചെറിയാൻ മാനായിലുള്ള സ്നേഹിതനുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്. അവിട ലോകനാഥനൊരു പ്രേമബന്ധമുണ്ടായിരുന്നു. എന്തോ കാരണത്താൽ അത് പൊളിഞ്ഞുപോയി. അതിൽപ്പിന്നെ അയാളുടെ സമനില ക്കൂടെക്കൂടെ തെറ്റാറുണ്ട്. കൊരാപ്പുട്ടേയ്ക്കു ട്രാൻസ്ഫെറിന് കാരണമത് തന്നെ. അതിനു ശേഷം ചെറിയാൻ ലോകനാഥന് ഒരു ഓമനപ്പേരിട്ടു ; "പ്രേംജി".

പ്രശ്നം ക്രമേണ ഗുരുതരമായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ലോകനാഥൻ്റെ അഛൻ്റെ അഡ്രസ് സംഘടിപ്പിച്ച് , പെട്ടെന്നെത്തുവാൻ, ലോകനാഥൻ തന്നെ അയയ്ക്കുന്നതായി, കമ്പിയടിച്ചിട്ട് കാത്തിരുന്നു; ഓഫീസിൽ പോകുവാൻ കൂട്ടാക്കാതായപ്പോഴും രാത്രികളിലും മാറി മാറി കാവലിരുന്നു. എന്നിട്ടും, അച്ഛൻ എത്തുന്നതിനു നാല് ദിവസങ്ങൾക്കു മുൻപ്, കാവലിരുന്നയാളിനെ വെട്ടിച്ചിട്ടു ലോകനാഥൻ മുങ്ങി. രാവിലെ കാര്യമറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ടീമുകളായി പലവഴിയ്ക്കു പോയി കോരാപ്പുട്ട് മുഴുവൻ തിരക്കി നടന്നു. മാനായിലും ജയപ്പൂരുമുള്ള സ്നേഹിതന്മാരെ വിവരമറിയിച്ചു. ആദ്യ ദിവസം കടന്നുപോയി. പിറ്റേന്നും തെരച്ചിൽ തുടരുകയും ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസിലറിയിക്കുവാൻ ഓഫീസിൽനിന്നുള്ള ഉപദേശം. അന്നുതന്നെ പോലീസിലറിയിക്കുകയും, മലയാളിയായ SP പോലീസ് നായയേയും കൊണ്ടുവന്ന് തെരച്ചിൽ നടത്തിയെങ്കിലും, നായ മണം പിടിച്ചിട്ട്, തടാകക്കരയിൽ വരെ, വീണ്ടും വീണ്ടും, ചെന്നിട്ട് തിരികെ വരും. അത് കണ്ടപ്പോൾ ആൾക്കൂട്ടത്തിലുണ്ടായിരുന്ന പ്രൊജക്റ്റ് ഡിസ്പെൻസറിയിലെ ഡോക്ടർ ഘോഷ് ഡസ്തിദാർ അഭിപ്രായമിട്ടു: "തല്ലിക്കൊന്നു തടാകത്തിലിട്ടിട്ടുണ്ടാകും". അത് കേട്ട് ഞങ്ങൾ ശരിക്കും പേടിച്ചുപോയി. SP നിൽക്കുമ്പോഴാണ് അദ്ദേഹമങ്ങിനെ പറഞ്ഞത്. പക്ഷേ, SP അതത്ര കാര്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. ഒരു തുമ്പും കിട്ടാതെ, അന്വേഷണം തുടരാമെന്ന് പറഞ്ഞ്, SP പോയതിനു പിന്നാലേ അന്വേഷണത്തിൻ്റെ ഭാഗമായി സുനബേഡാ ആർമി കാമ്പിൽ പോയിരുന്ന വർ തിരികെ വന്നിട്ട് പറഞ്ഞു: "ഇന്നലെ ലോകനാഥനേപ്പോലൊരാൾ ഹാഫ് പാന്റ്റും സാൻഡോ ബന്യനുമിട്ട്, കയ്യിലൊരു വടിയുമായി ആർമി ക്യാമ്പിൽ ചെന്നിരുന്നെന്നും. അവിടെ നടന്നുകൊണ്ടിരുന്ന കവാത്ത് കുറേനേരം നോക്കിനിന്നിട്ട്‌ ഓഫീസിനു മുന്നിൽ ചെന്നുനിന്നുകൊണ്ട് , ലെഫ്റ്റ് - റൈറ്റ് പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും സ്വയം കവാത്തു നടത്തിയപ്പോൾ, ബുദ്ധിമാന്ദ്യം ബാധിച്ചയാളെന്നു മനസ്സിലാക്കി, അവർ പിടിച്ചു ഗേറ്റിനു വെളിയിലാക്കി ഓടിച്ചുവിട്ടെന്നുമറിഞ്ഞു." അതറിഞ്ഞപ്പോൾ ക്യാമ്പിൽ നിന്നും രണ്ടുമൂന്നു കിലോമീറ്റര് ചുറ്റളവിലുള്ള ഗ്രാമങ്ങളിലും അന്വേഷണം നടത്തിയിട്ടും ലോകനാഥൻ്റെ പൊടിപോലും കിട്ടിയില്ല.

രാത്രി കിടക്കുമ്പോൾ ഞാൻ ലോകനാഥനെപ്പറ്റിത്തന്നെ ചിന്തിക്കുകയായിരുന്നു. രണ്ടുമാസത്തെ പരിചയമേ ഉള്ളെങ്കിലും അയാളൊരു ലോലഹൃദയനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിഷ്കളങ്ക പ്രേമത്തിന് നിനച്ചിരിക്കാതെ തിരസ്കാരമുണ്ടായത് ആ ഹൃദയത്തിന് താങ്ങുവാൻ കഴിഞ്ഞിട്ടുണ്ടാവില്ല. കഴിഞ്ഞ രണ്ടു മാസത്തോളം അതിൻ്റെ ലാഞ്ചനപോലും ആ മുഖത്ത് നിഴലിച്ചിരുന്നില്ലെന്നത് അത്ഭുതകരം തന്നെ. ചിന്തിക്കുവാനുള്ള മനുഷ്യമനസ്സിൻ്റെ കഴിവ് നഷ്ട സ്വപ്നങ്ങളിൽ വീണുഴറിത്തിരിഞ്ഞ് വലയുന്ന അവസ്ഥയിൽ സ്വയം എത്തിയിരിക്കുകയാണ്, പാവം ലോകനാഥൻ.

അതിനടുത്ത ദിവസം, ഞങ്ങളുടെ തലവേദനയ്ക്ക് ആക്കം കൂട്ടുവാനെന്നോണം, ലോകാനാഥൻ്റെ അച്ഛൻ വന്നു ചേർന്നു. അദ്ദേഹത്തോട്, വേണ്ടിവന്നാൽ, പറയുവാനായി നേരത്തേ കരുതിവച്ചിരുന്ന ഒരു കള്ളം പറഞ്ഞു തല്ക്കാലം രക്ഷപ്പെട്ടു. "ലോകനാഥൻ ഓഫീസ്‌ കാര്യവുമായി ഇന്ന് അത്യാവശ്യമായി മാനയ്ക്കു പോയിരിക്കുകയാണ്. രണ്ടു ദിവസമെങ്കിലും കഴിഞ്ഞേ തിരികെയെത്തൂ." ചെറിയാൻ പറഞ്ഞു. "അവനെന്തിനാ, പെട്ടെന്ന് വരണമെന്ന് എനിക്ക് കമ്പിയടിച്ചത്?" ഉടൻ ചെറിയാൻ മറുപടിയും കൊടുത്തു: "കമ്പിയടിച്ചോ? ഞങ്ങൾക്കാർക്കുമറിയില്ലല്ലോ! എന്തായാലും ലോകനാഥൻ തിരികെ വരട്ടെ." ആകാംക്ഷയോടെ എത്തിയ അദ്ദേഹത്തിന്, കുഴപ്പമൊന്നുമില്ലെന്നു കരുതി ആശ്വാസം തോന്നിയിരിക്കണം.

പിറ്റേ ദിവസം വൈകിട്ട് വിജയനഗരത്തിനു പോയിട്ട് വന്ന , KNG പിള്ളയുടെ ഡിപ്പോയിലെ ഒരു ജീപ്പ് ഡ്രൈവർ, താൻ സുനബേഡായിൽ നിന്നും നാല് കിലോമീറ്ററോളം അപ്പുറത്തു വച്ച് റോഡിൽനിന്നും കുറെയകലെയുള്ള വലിയ ഒരു മൊട്ടമലയുടെ നെറുകയിൽ ഒരു ചെറിയ വെള്ള കൊടിപോലെ എന്തോ ചലിക്കുന്നത് കണ്ടെന്നു പിള്ളയോട് പറഞ്ഞു. മലയുടെ നേറുകയ്ക്കപ്പുറത്തു നിന്നുയർന്നു വന്നത് പോലെ തോന്നിയതു.കൊണ്ട് ആരെങ്കിലും പിടിച്ചിരിക്കുകയാണോ എന്ന് നിശ്ചയമില്ലെന്നും അയാൾ പറയുകയുണ്ടായി. പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ ഡ്രൈവറേയും കൂട്ടി എ മലയുടെ മുകളിലെത്തി അവിടെയെല്ലാം പരാതി നോക്കിയെങ്കിലും കാണാതെ, മലയുടെ മറുവശത്തേയ്ക്കിറങ്ങി ചെന്നപ്പോൾ അവിടെ ഒരു പാറയുടെ ചെറിയ വിള്ളലിൽ കമ്പിൽ ബന്യൻ പോലെ എന്തോ കാറ്റിൽ കിടന്നാടുന്നത് കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഞങ്ങൾ ആശ്വാസകരമായ ആ കാഴ്ച കണ്ടു.: ലോകനാഥൻ അല്പം അകലെ, മലർന്നു കിടന്ന് കൈകൾ രണ്ടും തലയ്ക്കു പിറകിൽ കോർത്ത് പിടിച്ചു കൈമുട്ടുകൾ രണ്ടും തലയുടെ രണ്ടു വശത്തുമായി ഉയർത്തിപ്പിടിച്ച്, ഇടതു കാൽമുട്ട് മടക്കി ഉയർത്തി വച്ച് അതിനു മുകളിൽ വലതു കാൽവണ്ണ സ്ഥാപിച്ചു ആ കാൽ ചലിപ്പിച്ചുകൊണ്ടു, ആകാശത്തേയ്ക്ക് മിഴിച്ചു നോക്കി കിടക്കുന്നു!!! ഒരു വളവു തിരിയുമ്പോഴാണ് താൻ ഇത് കണ്ടതെന്ന് അപ്പോൾ ഡ്രൈവർ പറയുകയുണ്ടായി. ആഹാരവും വെള്ളവുമില്ലാതെ ആ മൊട്ടക്കുന്നിൽ അയാളെങ്ങിനെ കഴിഞ്ഞെന്നു ഞങ്ങൾ അതിശയപ്പെട്ടുപോയി.

ലോകനാഥനെ അയാളുടെ അച്ഛനെ ഏൽപ്പിച്ച് വിവരങ്ങളൊക്കെ വിശദമായി ധരിപ്പിച്ച്ചിട്ട്, നല്ല ചികിത്സ നൽകി അസുഖം പൂർണമായും ഭേദമായ ശേഷമേ ഇങ്ങോട്ടു ഇനി അയയ്ക്കാനാവൂ എന്നും ശട്ടം കെട്ടി. പിറ്റേ ദിവസം തന്നെ അച്ഛനും മകനും നാട്ടിലേയ്ക്ക് യാത്രയായി.

ജീവിതം പഴയതുപോലെ ആയിത്തുടങ്ങി രണ്ടു ദിവസം കഴിഞ്ഞ്, വൈകിട്ട് ഞങ്ങൾ ഓഫീസിൽ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ വീണ്ടും പിരിമുറുക്കത്തിലാക്കി. ലോകനാഥനതാ, കുന്നിൻചെരിവിൽ മലർന്നു കിടന്നിരുന്ന അതേ പോസിൽ, വരാന്തയിൽ മലർന്നു കിടന്ന് എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നു! പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചപ്പോൾ അയാൾ ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു:
"അച്ഛനെ ഞാൻ വെട്ടിച്ചേ ! അച്ഛനിപ്പം നാട്ടിലെത്തീട്ടൊണ്ടാകും. അവിടെച്ചെന്നു നോക്കുമ്പം എന്നെ കാണത്തില്ല; ഞാനിവിടല്ല്യോ?" എന്നിട്ടു ചിരി കൈകൊട്ടിക്കൊണ്ടായി. ഞങ്ങൾക്ക് കാര്യം മനസ്സിലായി. അച്ഛനെ വെട്ടിച്ച്, ലോകനാഥൻ ഏതോ സ്‌റ്റേഷനിലിറങ്ങിയിട്ട് ഇങ്ങോട്ടുള്ള അടുത്ത ട്രെയിനിൽ കയറി മിടുക്കനായി ഇങ്ങെത്തി. അന്ന് തന്നെ ഞങ്ങൾ അയാളുടെ അച്ഛന് നാട്ടിലേയ്ക്ക്, ലോകനാഥൻ തിരിച്ചെത്തിയെന്നും, വേറെ ആരെയെങ്കിലും കൂടി കൂടെക്കൂട്ടി പെട്ടന്ന് വന്നു അയാളെ തിരികെക്കൊണ്ടുപോകണമെന്നു കാണിച്ച് , ഒരു കമ്പിയടിച്ചു. എന്നാൽ, ഭാഗ്യത്തിന്, പിറ്റേ ദിവസം തന്നെ അദ്ദേഹവും തിരികെയെത്തി. മകനെ കാണാതെ വന്നപ്പോൾ വിട്ടുപോയ സ്റ്റേഷനിൽ ഇറങ്ങിയിട്ടുണ്ടാകുമെന്ന ഉറച്ച ധാരണയിൽ അദ്ദേഹവും അടുത്ത സ്റ്റേഷനിലിറങ്ങി തിരികെ വരികയാണുണ്ടായത്. പിറ്റേ ദിവസം തന്നെ അദ്ദേഹം മകനെയും കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ തയ്യാറായപ്പോൾ, ഇനിയും മകൻ വെട്ടിച്ചാലോ എന്ന് പേടിച്ച ഞങ്ങൾ, രണ്ടു ദിവസം കഴിഞ്ഞു നാട്ടിലേയ്ക്ക് പോകാനിരുന്ന ഒരു പരിചയക്കാരനെ വിവരങ്ങളെല്ലാം ധരിപ്പിച്ച്, അവരെ കൂടെ വിട്ടു.



******* ******* *****

നാട്ടിൽ നിന്നും വിവരങ്ങൾക്ക് ബാബുവിന്റെയും വിലാസിനി ചേച്ചിയുടെയും കത്തുകൾ മുറയ്ക്ക് വരുന്നുണ്ട്.  ബാബു അത്ര വിശദാമായി എഴുതാറില്ല.  ആവശ്യങ്ങൾ എടുത്തു കാട്ടി എഴുതും, അത്ര ട്നന്നെ.  സുധ ഒൻപതിൽ തോറ്റിരുന്നു.  അതിലതിശയമില്ല; വീട്ടുകാര്യങ്ങളൊക്കെ രാവിലെയും വൈകിട്ടും നോക്കണമല്ലോ!  ഇപ്പോൾ ഭദ്രനും അവൾക്കൊപ്പമായി.  ഒരു വര്ഷം കൂടി കഴിയുമ്പോൾ, ഇനി തൊട്ടില്ലെങ്കിൽ, SSLC  കടമ്പ കടന്നു കിട്ടും.  പിന്നെ എന്തു വേണമെന്നാലോചിക്കാം.  ചേച്ചിയുടെ കത്തിൽ നിന്നുമാണറിഞ്ഞത്, ബാബു കൃഷികാര്യങ്ങളിൽ അത്ര താല്പര്യം കാണിക്കാഞ്ഞതിനാൽ  ഉടമ വയൽ  തിരിച്ചെടുത്തെന്നും, പുരയിടത്തിൽ  കൃഷി ചെയ്യാത്തതിനാൽ ആ വരുമാനം നിലച്ചെന്നും,  ഞാനയച്ചു കൊടുക്കുന്ന തുകകൊണ്ടാണ് കാര്യങ്ങളൊക്കെ നടത്തുന്നതെന്നും മറ്റും.  മാത്രമല്ല, അവനു ചില അല്ലറ ചില്ലറ ചെലവുകളുണ്ടെന്നും, ഇങ്ങിനെ പോയാൽ അവൻ വഴിതെറ്റിപ്പോകുവാനുള്ള സാധ്യതയുള്ളതിനാൽ അവന്റേതായ ഒരു  വരുമാനമുണ്ടാക്കുവാനുള്ള വഴി ഞാൻ ലോചിക്കണമെന്നും ചേച്ചി സൂചിപ്പിച്ചിരുന്നു.  അയിലറയിൽ സ്കൂളിന് സമീപം ഒരു മാടക്കട വിൽക്കാനുണ്ടെന്നും, അത് വാങ്ങി ഒരു സ്റ്റേഷനറിക്കട തുടങ്ങുവാൻ  അവനു താല്പര്യമുണ്ടെന്ന്  അറിയിച്ചപ്പോൾ  അതിനാവശ്യമായ തുക ഞാൻ അവനയച്ചു കൊടുത്തു.  അങ്ങിനെ, ബാബുവിന് ഒരു ചെറിയ തൊഴിലായി.  ഇനി അവനത് നേരേചൊവ്വേ നടത്തിക്കൊണ്ടുപോയാൽ ഭാഗ്യം.

******* ******* *****

പ്രോജക്ടിൻ്റെ  ബസ്തറിലുള്ള കൊണ്ടഗോൺ ഡിവിഷൻ അഡ്മിനിസ്ട്രേറ്ററും അദ്ദേഹത്തിൻ്റെ  സ്റ്റെനോയായ പ്രസന്നൻ പിള്ളയും ഇടയ്ക്കിടെ കൊരാപുട്ട് ഓഫീസ്  കാര്യത്തിനായി വരുമ്പൊഴൊക്കെ പ്രസന്നൻ താമസം ഞങ്ങൾക്കൊപ്പമായിരിക്കും.  ആ സൗഹൃദ ബന്ധം ക്രമേണ ജീവിതകാലം മുഴുവൻ തുടരത്തക്ക വിധം ഉറപ്പുള്ള ഒന്നായി മാറുകയുണ്ടായി.  എൻ്റെ വേറൊരു അടുത്ത സുഹൃത്ത് പ്രൊജക്റ്റ് ചീഫ് അഡ്മിനിസ്ട്രേറ്ററുടെ (CA) PA ആയ രാമചന്ദ്രൻ സാറായിരുന്നു.  ആ ബന്ധവും ഉറപ്പുള്ള ഒന്നായി മാറുകയാണുണ്ടായത്.  1965 ൽ അദ്ദേഹം UPSC  വഴി കേന്ദ്ര സെക്രെട്ടറിയേറ്റിൽ PA  ആയെങ്കിലും , CA താല്പര്യമെടുത്തു പോസ്റ്റിങ്ങ് ഞങ്ങളുടേതന്നെ മന്ത്രാലയമായ റീഹാബിലിറ്റേഷനിൽ തരപ്പെടുത്തിയ ശേഷം കോരപ്പുട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യിച്ചു കൊണ്ടുവന്നു! അങ്ങിനെ തല്ക്കാലം ഞങ്ങളുടെ സുഹൃത്ബന്ധം  കൊരാപുട്ട് തന്നെ തുടർന്നു. 

17.  ഒരു വിഡ്ഢി ദിനാഘോഷം.

ഞങ്ങൾ   'ബാച്‌ലർ' ജീവിതം കളിയും ചിരിയും മറ്റുമായി അടിച്ചുപൊളിച്ചു ആസ്വദിക്കുകയാണ്.  പരസ്പര വിശ്വാസത്തോടെ, ഓരോരുത്തരുടെയും സുഖ ദുഖങ്ങൾ     പങ്കുവച്ചു കഴിയുന്ന ഒരു കൂട്ടം ചെറുപ്പക്കാർ.  പിറ്റേന്ന്, 1967 ഏപ്രിൽ ഒന്ന്; വിഡ്ഢികളുടെ ദിവസം. അതേപ്പറ്റി ഓർത്താലും ആരുമത് പറയില്ല. അന്യോന്യം, ആര്, എപ്പോൾ പണി പറ്റിക്കുമെന്നറിയില്ലല്ലോ!   അതുകൊണ്ട്,  ജാഗ്രതയോടിരിക്കണം.   പോയ വർഷം  താനും CNR പിള്ളയും കൂടി സ്റ്റേറ്റ് ബാങ്കിലെ മാധവൻപിള്ളയെ, ഏപ്രിൽ ഫൂളാക്കിയ കാര്യം ഓർമയിൽ വന്നു.

അന്ന് ഞാൻ അതിരാവിലെ എഴുന്നേറ്റു. മറ്റാരും എഴുന്നേറ്റിട്ടില്ല.   മുറ്റത്ത്  പല്ലു തേച്ചു നിന്നപ്പോൾ പുല്ലുകൾക്കിടയിൽ മാന്തളിർ പോലെ മനോഹരമായ ചെറിയ രണ്ടു ദളങ്ങൾ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ,  ഞങ്ങൾ ഞാവൽപ്പ galൽക്കുരു കിളിർത്തു വരികയാണെന്ന് മനസ്സിലായി.  വേറെയും മൂന്നാലെണ്ണമുണ്ട്.  ഉടൻ  എൻ്റെ ബുദ്ധിയുണർന്നു; സഹമുറിയന്മാരെ ഏപ്രിൽ ഫൂളാക്കുവാൻ ഇത് ധാരാളം.  ആരും കാണുന്നില്ലെന്നുറപ്പ് വരുത്തി, ഞാൻ മൂന്നെണ്ണം  ഇളക്കിയെടുത്ത്, അടുത്തുള്ള കൃഷിത്തടത്തിൽ  മൂന്നാഴ്ച മുൻപ്  ചെറിയാൻ ആപ്പിൾക്കുരുക്കൾ കുഴിച്ചിട്ടിരുന്നിടത്ത് പതുക്കെ മണ്ണിളക്കി, കുഴിച്ചു വച്ചു. മണ്ണിളക്കിയത് അറിയാത്തവിധം അഡ്ജസ്റ്റ് ചെയ്തു.   ഇളം പച്ച നിറത്തിൽ  അരയിഞ്ചുള്ള തണ്ടും മാന്തളിരിനു സമാനമായ ഈരണ്ടു മുകുളങ്ങളും മാത്രം മണ്ണിനു മുകളിൽ കാണാം.  ചെറിയാൻ്റെ  ആപ്പിൾ,
മൂന്നാഴ്ചയോളം     കാത്തിട്ട്,  ഇനി  കിളിർക്കില്ലെന്നു ഞങ്ങൾ  കരുതി.

ആരും പുറത്തു  വന്നിട്ടില്ല.   ഞാൻ വരാന്തയിലെത്തി  'ആവേശത്തോടെ  വിളിച്ചു പറഞ്ഞു:  "എല്ലാവരും വന്നേ, ദേ നമ്മുടെ ആപ്പിൾ കിളിർത്തു നിൽക്കുന്നു. കാണാൻ നല്ല ഭംഗി".  അവർ  വന്നു, കണ്ടൂ, അത്ഭുതം കൂറി നോക്കി നിന്നു!!!   - 'എത്ര മനോഹരമായ ആപ്പിൾ തൈകൾ'!!!. അൽപനേരം നോക്കി നിന്നിട്ട്, ചെറിയാൻ പോയി വെള്ളം കൊണ്ടു വന്ന്   മൃദുവായി, അരുമയോടെ, അവയ്ക്കു തളിച്ചു കൊണ്ട് അപേക്ഷിച്ചു :  "പെട്ടെന്ന് വളർന്നു വലുതായി ആപ്പിൾ തരണേ..."  വന്ന ചിരി ഞാൻ ബദ്ധപ്പെട്ട്  അടക്കിപ്പിടിച്ചു.  അപ്പൊൾ വന്നു, ഗോപിനാഥൻ്റെ  ഡിമാൻഡ് :  "ആപ്പിൾത്തൈകൾ      ചെറിയാൻ്റെതാണ്, ആഘോഷിച്ചേ  പറ്റൂ."     "ആഘോഷിക്കാൻ  മാത്രം എന്തുണ്ടായി? : ചെറിയാൻ എതിർത്തു.  "ഒരു  രക്ഷേമില്ല, ഇന്ന് ബ്രേക്‌ഫാസ്‌റ്റ് മലബാർ ഹോട്ടലീന്ന്; മസാലദോശ സ്പെഷ്യലായിട്ട്." ഗോപി വിട്ടുകൊടുത്തില്ല;   ചെറിയാന് സമ്മതിക്കേണ്ടി വന്നു.

പാചകക്കാരൻ വന്നപ്പോൾ ഞാൻ  രഹസ്യമായിട്ട് അവനോടു പറഞ്ഞു:  "ചെറിയാൻ വന്നു പറയും, ഇന്ന് ബ്രേക്‌ഫാസ്‌റ്റ്  വേണ്ടാ, ലഞ്ച് മാത്രം മതിയെന്ന്.  താൻ    തലയാട്ടിയാൽ മതി.  എന്നാൽ, ചെറിയാനറിയാതെ ബ്രേക്‌ഫാസ്‌റ്റ്  ഉണ്ടാക്കുകയും വേണം." എന്നിട്ട് ഞാൻ അവനെ വിവരങ്ങളൊക്കെ ധരിപ്പിച്ചു; അവൻ ഹൃദ്യമായി ചിരിക്കുകയും ചെയ്തു. ഞാൻ പോയി ചെറിയനോട് പറഞ്ഞു "കുക്ക്  വന്നിട്ടുണ്ട്"  ചെറിയാൻ പോയി ബ്രേക്‌ഫാസ്‌റ്റ് വേണ്ടെന്നു കൂക്കിനോട് പറഞ്ഞിട്ട്, എല്ലാവരോടുമായി വിളിച്ചു പറഞ്ഞു:  "എട്ടരയ്ക്കിറങ്ങണം.  എല്ലാവരും റെഡിയായിക്കോ"  ഞാൻ ആദ്യം കുളിച്ചു റെഡിയായിട്ട് കൂക്കിനോട് പറഞ്ഞു:  "ബ്രേക്‌ഫാസ്‌റ്റ് നിറത്തിക്കോളൂ.  എല്ലാവരും ഇറങ്ങാൻ നേരം വിളിച്ചുപറയണം, "ബ്രേക്‌ഫാസ്‌റ്റ് എടുത്തൂ, എല്ലാവരും വരൂ എന്ന്.  ചെറിയാൻ ചോദിച്ചാൽ, കോഫി  ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ,   ബ്രേക്‌ഫാസ്‌റ്റ് ഓർക്കാതെ ഉണ്ടാക്കിയതാണ് എന്നും".

"ഉണ്ടാക്കിയില്ലേ, ഇനി കഴിച്ചിട്ട് പോകാം. മസാലദോശ നാളെയാകാം", ഞാൻ പറഞ്ഞു. എല്ലാവരും ബ്രേക്‌ഫാസ്‌റ്റ് കഴിച്ചു. ഇനിയും അര  മണിക്കൂറുണ്ട്.  ആരും കാണാതെ ഞാൻ പോയി 'ആപ്പിൾച്ചെടികൾ പിഴുതെടുത്ത് ഞാവൽക്കുരുക്കളും തൈയ്യും കാണത്തക്കവിധം അല്പം അകലെയിട്ടിട്ട്, വിളിച്ചു പറഞ്ഞു:  "ആപ്പിൾ തൈകൾ  കാണുന്നില്ലല്ലോ, എവിടെപ്പോയി?"  എല്ലാവരും പാഞ്ഞു വന്നു നോക്കി നിന്നു.   "ഇതെന്തു പറ്റി?  കഷ്ടമായിപ്പോയല്ലോ!" ചെറിയാൻ  പറഞ്ഞു.  "അതേ കിടക്കുന്നു", പറഞ്ഞിട്ട് രാജൻ പോയി അതെടുത്തു നോക്കിയിട്ടു പറഞ്ഞു:  "ഇത് ഞാവൽക്കുരുവും തൈയ്യുമല്ലേ?"  ഞാൻ ഒരു കള്ളച്ചിരിയോടെ നിൽക്കുന്നത് ഗോപി ശ്രദ്ധിച്ചു. ഞാനാണല്ലോ എല്ലാവരെയും 'ആപ്പിൾതയ്' വിളിച്ചു കാണിച്ചതും, ഇപ്പോൾ അത് കാണുന്നില്ലെന്ന് വെളുപ്പെടുത്തിയതും!
"അപ്പൊ, താൻ ഞങ്ങൾക്കിട്ടു പണിഞ്ഞതാണല്ലേ?", ഗോപി തുറിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.  ഞാൻ ഉടൻതന്നെ, ചിരിച്ചുകൊണ്ട് തിരിച്ചു ചോദിച്ചു:  "ഇന്ന് പണി പറ്റിയ്ക്കാനുള്ള ദിവസമല്ലേ  - ഏപ്രിൽ ഒന്ന്, എന്താ ഓർക്കാഞ്ഞത്?"  അപ്പോഴാണ്, അമളി പറ്റിക്കഴിഞ്ഞ കാര്യം എല്ലാവർക്കും  മനസ്സിലായത്!!!
"തന്നേ ഞങ്ങളെടുത്തോളാം, ഇവിടെത്തന്നെ കാണുമല്ലോ?" ഗോപിയുടെ താക്കീത്.  'ചെലവാക്കേണ്ടി വന്നില്ലല്ലോ' എന്ന ആശ്വാസമായിരുന്നു, ചെറിയാൻ്റെ    മുഖത്ത്.

13.  എൻ്റെ  ഭാവിയുടെ  താക്കോൽ 

താമസിയാതെ UPSC യിൽ നിന്നും എനിക്കൊരു മെമ്മോ  കിട്ടി.  ഞാൻ ഗ്രേഡ് II സ്റ്റെനോഗ്രാഫറുടെ എഴുത്തു പരീക്ഷ പാസ്സായെന്നും സ്റ്റെനോഗ്രാഫി ടെസ്റ്റുകൾ മൂന്നാഴ്ച കഴിഞ്ഞുള്ള രണ്ടു  തീയതികളിൽ കട്ടക്കിലുള്ള ഒരു ഹൈസ്കൂളിൽ വച്ച് നടക്കുന്നതിൽ ഹാജരാകണമെന്നും കാണിച്ചായിരുന്നൂ, അത്.  എഴുത്തു പരീക്ഷ പാസ്സാകുമെന്നുറപ്പുണ്ടായിരുന്നെങ്കിലും സ്റ്റെനോഗ്രാഫി സ്പീഡ് പ്രാക്റ്റീസു ചെയ്തു തുടങ്ങിയിരുന്നില്ല.  FA യുടെ നല്ല ഡിക്റ്റേഷൻ സഹായകരമായിരുന്നതിനാൽ  ഒരു ആൽമവിശ്വാസം ഉണ്ടായിരുന്നതും കാരണമായേക്കാം. ഇനി സമയമില്ല; രാജന്റെ സഹായത്തോടെ പ്രാക്ടീസ് തുടങ്ങി.

പരീക്ഷാതീയതിയ്ക്കു പത്തു ദിവസം മുൻപ് ആന്ധ്രാ പ്രദേശിൽ സർക്കാർ നിയമങ്ങളിലെ അപാകതകൾക്കെതിരെ വലിയ പ്രതിഷേധ സമരങ്ങളും ട്രെയിൻ തടയലും മൂലം ട്രെയിൻ സർവീസ് നിറുത്തലാക്കി. ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നുള്ള പ്രതീക്ഷയിൽ ദിവസ്സങ്ങൾ തള്ളി നീക്കി   കട്ടക്കിൽ  പോകുവാൻ 150 ഓളം കിലോമീറ്റര് റോഡ് യാത്ര ചെയ്തു ആന്ധ്രയിലെ വിജയനഗരത്തിലെത്തിയിട്ട് ട്രെയിനിൽ പോകുകയേ മാർഗമുള്ളൂ. പരീക്ഷയുടെ തലേന്ന് കട്ടക്കിലെത്തണം.  ട്രെയിൻ്റെ സമയമാനുസരിച്ച്, അതിനും ഒന്നോ രണ്ടോ ദിവസം മുൻപേ യാത്ര തിരിക്കേണ്ടതുണ്ട്. .യാത്ര തിരിക്കേണ്ട ദിവസമായിട്ടും സർവീസ് തുടങ്ങിയില്ല.  ഇനി പോകുവാൻ കഴിയില്ല എന്നുറപ്പിച്ചു കഴിഞ്ഞു.  ഭാഗ്യത്തിന്, അന്നുച്ചയ്ക്കെ റേഡിയോ ന്യൂസിൽ, പിറ്റേ ദിവസം ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നുള്ള വാർത്ത വന്നു. ആശ്വാസം തോന്നി.  ഇനി സമയം വളരെക്കുറച്ചു മാത്രം.  പിറ്റേ ദിവസം അതിരാവിലെ  പോയാൽ, പരീക്ഷയ്ക്ക് തലേ    അർദ്ധരാത്രിയിൽ കട്ടക്കിലെത്താം.   കൃഷ്ണമൂർത്തി സാറിനോട് വിവരം പറഞ്ഞ്, എൻ്റെ ടൈപ്പ്റൈറ്റർ ഒരു അലുമിനിയം പെട്ടിയിലാക്കി വീട്ടിലെത്തി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.  ഗോപി ഡിപ്പോയിൽ നിന്നും, യാത്രയ്ക്കായി ഒരു ജീപ് ശരിയാക്കി.  എങ്കിലേ, ഉച്ചകഴിഞ്  മൂന്നരയ്ക്കുള്ള  ട്രെയിൻ   സമയത്തു് കിട്ടുകയുള്ളു.  

ഒരു മണിക്ക് സ്റ്റേഷനിലെത്തി.  പ്ലാറ്റുഫോം നിറയെ ആൾക്കൂട്ടം.  പത്തു ദിവസത്തെ വിടവിനു ശേഷമുള്ള ആദ്യത്തെ ട്രെയിൻ. കുറച്ചു കഴിഞ്ഞപ്പോൾ അന്നൗൺസ്‌മെന്റ് വന്നു - ട്രെയിൻ മൂന്നു മണിക്കൂർ ലേറ്റ്.അഞ്ചര  മണിയായപ്പോൾ വീണ്ടും അന്നൗൺസ്‌മെന്റ് ... ട്രെയിൻ വീണ്ടും മൂന്നര  മണിക്കൂർ ലേറ്റ്.  ഇങ്ങനെ പോയാൽ, നാളെ രാവിലെ ഒൻപതു മണിയ്ക്ക് മുൻപ് കട്ടക്കിലെത്തിയില്ലെങ്കിൽ നാളത്തെ നൂറു വാക്കുകളുടെ  പരീക്ഷ മിസ്സാകും.  എന്നാലും ട്രെയിൻ നാളെ വൈകുന്നേരത്തിനകമെത്തിയാൽ മറ്റെന്നാളത്തെ 120 വാക്കുകളുടെ ടെസ്റ്റ് ശരിക്കെഴുതി പാസായാൽ മതി.  സമയം നീട്ടി നീട്ടി, അവസാനം രാത്രി പത്തുമണി കഴിഞ്ഞപ്പോൾ, ട്രെയിൻ ഇഴഞ്ഞിഴഞ്ഞു പ്ലാറ്റുഫോമിൽ വന്നു നിന്ന്.  നിറഞ്ഞുകവിഞ്ഞ്,  ആളുകൾ ഗേറ്റിൽ  തൂങ്ങിക്കിടക്കുകയും ഗ്രില്ലില്ലാത്ത ജനാലകളിൽ  കാലുകൾ പുറത്തിട്ടു വാരി വരിയായി ഇരിക്കുകയും ചെയ്യുന്നു.പെട്ടിയുംകൊണ്ട് വാതിലിൽക്കൂടി കത്ത് കടക്കുക അസാധ്യമെന്നു കണ്ട ഞാൻ, വാതിലിൽ നിന്ന് രണ്ടാമത്തെ ജനലിനടുത്തു പെട്ടി വച്ചു കാത്തു നിന്നു.  നടുവ് നിവർത്താനായി ഒന്ന് രണ്ടു പേര്  ജെനലിൽനിന്നും താഴെയിറങ്ങിയ തക്കത്തിൽ ഞാൻ പെട്ടിയുയർത്തി ജനലിക്കൂടി  അകത്തേയ്ക്കു തള്ളി താഴ്ത്തിവച്ചു.  പെട്ടെന്ന്,    അവിടെനി ന്നിറങ്ങിയവർ എന്നെ തള്ളിമാറ്റി വീണ്ടും ജനലിൽ കയറിയിരുന്നു.  അപ്പോഴും വാതിലിൽ,  ഇറങ്ങേണ്ടവർ ഞെങ്ങിഞെരുങ്ങി പുട്ടുകുറ്റിയിൽ നിന്നും പുട്ടു കുത്തിയിറക്കുന്നതുപോലെ പുറത്തേയ്ക്ക്  വീണുകൊണ്ടിരിക്കുന്നതേയുള്ളു! ഞാൻ വാതിലിനടുത്തു  തക്കം പാർത്തു നിന്ന്, ഒരാൾ ഇറങ്ങിയ വിടവിൽക്കൂടി ഇടിച്ചുകയറി ബാഗുമായി  അകത്തെ വാതിലിനടുത്തെത്തി നിന്നു.  അതിനപ്പുറം പോകുവാൻ സാധ്യമല്ല!  രാത്രി മുഴുവൻ ആ നിൽപ്പു നിന്നു. ഇടയ്ക്കു അടുത്തു നിന്നവരുടെ ദേഹത്ത് ചാരി നിന്ന് അല്പം ഉറങ്ങി.  ട്രയിൻ എല്ലാ സ്റ്റേഷനിലും അധികനേരം നിര്ത്തിയാണ് പൊയ്ക്കൊണ്ടിരുന്നത്.

രാവിലെ എട്ടരമണിയ്ക്ക് കട്ടക്കിലെത്തി.  ഒരുവിധം വെളിയിലിറങ്ങി, ജനലിനടുത്തു നിന്നവരുടെ സഹായത്തോടെ പെട്ടിയും വെളിയിലാക്കിയെടുത്ത്, ടാക്സി പിടിച്ച് ഒൻപത്തേകാലിന്  സ്കൂളിലെത്തി.  അതേ സ്കൂളില്സയിരുന്നു എഴുത്തു പരീക്ഷയും. കുളിക്കാനുള്ള സമയമില്ല. പെട്ടിയും ബാഗും കാവൽക്കാരനെ ഏല്പിച്ചിട്ടു സ്കൂൾ ടോയ്‌ലെറ്റിൽ പോയി ഒന്നും രണ്ടും കഴിച്ച്, കയ്യും കാലും മുഖവും മറ്റും കഴുകി സ്കൂളിനെതിരെയുള്ള ചായക്കടയിൽ നിന്നും ബ്രേക്ക്ഫാസ്റ്റും കഴിച്ചിട്ട് തിരികെയെത്തിയപ്പോഴേയ്ക്കും, ഹെഡ്മാസ്റ്ററും, ക്ലർക്കും, പ്യൂണും , രണ്ടു പരീക്ഷാർത്ഥികളും വരാന്തയിൽ നിന്ന് സംസാരിക്കുന്നു.  ഞാനും അവർക്കൊപ്പം കൂടി.  അല്പം കഴിഞ്ഞപ്പോൾ   വായ് നിറയെ മുറുക്കാനിട്ടു ചവച്ചുകൊണ്ടു എഴുപതു വയസ്സ് തോന്നിക്കുന്ന  പരീക്ഷകൻ മഹപത്രയുമെത്തി.  ഹെഡ്മാസ്റ്റർ കാണിച്ച പരീക്ഷാ ഹാളിൽ ഞങ്ങൾ ടൈപ്പ് റൈറ്ററുമെടുത്തു കൊണ്ട് ചെന്നിരുന്നു.

എഴുത്തു പരീക്ഷയ്ക്കു  27 പേരുണ്ടായിരുന്നു. അതിൽ പാസായത് ഞങ്ങൾ  മൂന്നു പേർ!  റാവുവും മൂർത്തിയും   റെയിൽവേയിലും   ആദായനികുതി വകുപ്പിലും  ജൂനിയർ സ്റ്റെനോ.  അല്പം കഴിഞ്ഞപ്പോൾ മഹപത്ര വന്നു.  "ഞാൻ ആദ്യം രണ്ടു മിനിറ്റ് സാമ്പിൾ ഡിക്റ്റേഷൻ  തരും.  അത് വായിച്ചു നോക്കാൻ അഞ്ചു മിനിറ്റ്.  അത് കഴിഞ്ഞ് 100 വാക്കിൻ്റെ  ടെസ്റ്റ് ; അത് വായിക്കുവാൻ 15 മിനിറ്റും   ട്രാൻസ്‌ക്രൈബ് ചെയ്യുവാൻ ഒരു മണിക്കൂറും", അദ്ദേഹം പറഞ്ഞു.
സാമ്പിൾ ഡിക്റ്റേഷൻ കഴിഞ്ഞപ്പോൾ ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി.  പകുതി  വാക്കുകൾ  പോലും വ്യക്തമായിരുന്നില്ല. ഒറിയ ഉച്ചാരണത്തിൽ, പ്രായത്തിൻ്റെ  കുഴഞ്ഞ ശബ്ദത്തിൽ, സ്ഥിരതയില്ലാത്ത വേഗത്തിലുള്ള വായന!  "ഇങ്ങനെയാണെങ്കിൽ, ഒരു പ്രതീക്ഷയും വയ്ക്കണ്ടാ", ഞങ്ങൾ  അന്യോന്യം പറഞ്ഞു.  "സാറിൻ്റെ  ഉച്ചാരണം  വ്യക്തമല്ല; ഒരു സാമ്പിൾ കൂടി തരണം."   "അത് അനുവദനീയമല്ല", മഹപത്ര.  "ഇത് പോലെയാണ് ഇനിയും വായിക്കുന്നതെങ്കിൽ ടെസ്റ്റിനിരിക്കണോ  എന്ന് ഞങ്ങൾക്ക് ആലോചിക്കണം.", റാവു പ്രതികരിച്ചു.  "ശരി, ഒന്നുകൂടി തരാം, കൂടുതലില്ല". അദ്ദേഹം വായിച്ചു. ശങ്കരൻ പിന്നേം തെങ്ങിൽത്തന്നെ. അത് വായിച്ചു നോക്കിയപ്പോൾ ഞങ്ങൾക്ക് അങ്കലാപ്പായി.  ഇനി പത്തു മിനുറ്റ് ഇതുപോലെ വായിച്ചാൽ എന്തായിരിക്കും അവസ്ഥ!? 

മെയിൻ പാസ്സേജു വായിച്ചപ്പോൾ നെഞ്ചിടിപ്പോടെ എഴുതിയെടുക്കുവാൻ ശ്രമിച്ചു.  എന്ത് വാക്കാണെന്നു മനസ്സിലാകാതെ, കുറെയേറെ വാക്കുകൾ എഴുതിയെടുക്കാനായില്ല.  വായിച്ചു നോക്കിയപ്പോൾ തോൽക്കുവാനുള്ള വകയുണ്ടെന്നു മാത്രം മനസ്സിലായി.  ട്രാൻസ്‌ക്രൈബ് ചെയ്തുകഴിഞ്ഞപ്പോൾ അതുറപ്പുമായി.  ഉത്തരക്കടലാസ്സു  വാങ്ങിയ ഉടൻ, മഹപാത്ര സ്ഥലം  വിട്ടു.  ഞങ്ങൾ ഹെഡ്മാസ്ടരോട് പരാതി പറഞ്ഞു:  "ഇതിലെനിക്കൊന്നും ചെയ്യുവാൻ സാധിക്കില്ല; UPSC നിയമനമാണ്,  ഇവിടെ സെൻ്റെർ   തുടങ്ങിയപ്പോൾ മുതൽ അദ്ദേഹമാണ് പരീക്ഷകൻ.  ഇവിടെനിന്നും ഇതുവരെ ആരും പാസ്സായിട്ടില്ല.  UPSC യ്ക്ക് പരാതി കൊട്, ഭാവിയിൽ വരുന്നവരെങ്കിലും രക്ഷപ്പെടട്ടെ."  ഹെഡ്മാസ്റ്ററുടെ വെളിപ്പെടുത്തലും ഉപദേശവും!

ഞാൻ റാവുവിൻ്റെ   ഹോട്ടലിൽ മുറിയെടുത്തു.  കുളിയും ഉച്ചയൂണും കഴിഞ്ഞ് ഉറങ്ങിപ്പോയി.. കതകിൽ ആരോ  തട്ടുന്നതു കേട്ടുണർന്നു.. സമയം ഏഴുമണി! റാവുവാണ്.  "നമുക്കല്പം പ്രാക്റ്റീസ് ചെയ്താലോ?"  ഞങ്ങൾ ചായകുടിച്ചു വന്നിട്ട് കുറച്ചു പ്രാക്റ്റീസ്  ചെയ്തശേഷം ഞാൻ  പറഞ്ഞു:  "നമുക്ക് നാളെ  മഹപത്രയോട് കാര്യമായിട്ടൊന്നു .സംസാരിച്ചാലോ?  സ്റ്റെനോഗ്രാഫി മാഗസീനിൽനിന്നും രണ്ടുമൂന്നു മുഴുനീളൻ പാസ്സേജുകൾ യൂണിഫോമ് സ്പീഡിൽ ടെസ്റ്റിന് മുൻപ് വായിച്ചു തരാൻ പറയാം"  റാവുവിന് സമ്മതം.  ഞങ്ങൾ നേരത്തേ സ്കൂളിലെത്തി അന്യോന്യം .അഡ്രസും ഫോൺ നമ്പറും മാറി.  മഹപത്രയും നേരത്തേ എത്തി.  ആശ്വാസം. ഞങ്ങൾ വിഷയമവതരിപ്പിച്ചു.  ആദ്യമെതിർത്തു. വര്ഷങ്ങളായി ഇവിടെ സാറിൻ്റെ  ഡിക്റ്റേഷൻ എടുത്ത ആരും പാസ്സായിട്ടില്ലല്ലോ, സാറിന് ഓണറേറിയം കിട്ടിയാൽ മതിയല്ലോ, എന്നു പറഞ്ഞപ്പോൾ    അദ്ദേഹം .വഴങ്ങി. "ശരി, ഞാൻ മൂന്നു പാസ്സേജ് വായിക്കാം, പക്ഷേ, സ്പീഡ് 120 ൽ കുറയില്ല", അദ്ദേഹം പറഞ്ഞു.  ഞങ്ങൾക്കും സമ്മതം. ആദ്യത്തെ പാസ്സേജ് ഞാൻ മുഴുവൻ, കുറേ തെറ്റുകളോടെ, എഴുതിയെടുത്തു.  തലേ ദിവസത്തേതിനേക്കാൾ ഭേദമെന്നേയുള്ളു. രണ്ടാമത്തേത് മുഴുവൻ ഞാൻ കേട്ടുകൊണ്ടിരുന്നു.  തിരിയാത്ത വാക്കുകളെന്തെന്ന്  വാചകത്തിൻ്റെ   ഘടനയും അർത്ഥവും ശ്രദ്ധിച്ചു കേട്ട് മാനസ്സിലാക്കിയപ്പോൾ,  ഊഹിക്കുവാൻ കഴിഞ്ഞു.  മൂന്നാമത്തേതു് അധികം തെറ്റാതെ പകുതിയോളം എഴുതിയിട്ട് വീണ്ടും ശ്രദ്ധിച്ചു കേൾക്കുവാൻ തുടങ്ങി.  ആ പരീക്ഷണം  മെയിൻ സ്പീഡ് ടെസ്റ്റ്  തൃപ്തികരമായി ചെയ്യുവാൻ എന്നെ വളരെയധികം സഹായിച്ചു.  ടെസ്റ്റ് കഴിഞ്ഞ്, ഒരു പ്രതീക്ഷയുമില്ലെന്ന്‌, റാവുവും മൂർത്തിയും പറഞ്ഞു.

കൊരാപ്പുട്ടിൽ തിരിച്ചെത്തി.  FA യും കൃഷ്ണമൂർത്തി സാറും, ചോദിചൂ, പരീക്ഷയെങ്ങിനെയുണ്ടായിരുന്നെന്ന്.   വിവരങ്ങളൊക്കെ പറഞ്ഞപ്പൊൾ FA പറഞ്ഞു:  "നിങ്ങൾ കടന്നു കൂടും, എൻ്റെ ആശംസകൾ".  "നീ പാസ്സായില്ലെങ്കിൽപ്പിന്നെ ആരും പാസ്സാകില്ല; ഡൽഹിക്കു പോകാൻ തയ്യാറായിരുന്നോ.  നീ വിട്ടുപോയാൽ എനിക്ക് വിഷമമുണ്ടാകും,   സാരമില്ല, നിൻ്റെ  ഭാവിയാണല്ലോ നിനക്കും എനിക്കും വലുത്!" .  അത് പറഞ്ഞപ്പോൾ കൃഷ്ണമൂർത്തിസാറിൻ്റെ .കണ്ണുകളിൽ, വാത്സല്യം നിറഞ്ഞ, വേർപാടിൻ്റെ വേദന നിഴലിച്ചിരുന്നു.  അദ്ദേഹത്തിനെന്നൊട് അത്രയ്ക്ക് സ്നേഹവാത്സല്യങ്ങളുണ്ടായിരുന്നല്ലോ!  എനിക്കും സങ്കടം തോന്നി; പാസ്സായാൽ ഇത്ര നല്ല ഒരു  ഓഫീസറെ വിട്ടുപോകണമല്ലോ. ഇനി ഇതുപോലൊരാളെ ബോസ്സായിട്ടു കിട്ടണമെന്നില്ല!

വീണ്ടും അടിച്ചുപൊളിച്ചുള്ള പഴയ യാന്ത്രിക ജീവിതം.  ജീവിതം തന്നെ പ്രതീക്ഷകളുടേയും, ആശകളുടേയും നിരാശകളുടേയും അപ്രതീക്ഷിത     പരീക്ഷണങ്ങളുടേയും,  ഒത്തുചേരലിന്റേയും വേർപാടിന്റേയും, സുഖദുഃഖങ്ങളുടേയു, സ്വപ്നങ്ങളുടേയും നഷ്ടസ്വപ്നങ്ങളുടേയും  ആകെത്തുകയാണല്ലോ!  എല്ലാം ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നമ്മേ തേടി വരും. മരണത്തെ മുഖാമുഖം കണ്ടിട്ടു ജീവിതത്തിലേയ്ക്ക് തിരികെ വരുന്ന അനുഭവം,  ഒരു നിയോഗം പോലെ, ചിലർക്കെങ്കിലും ഉണ്ടായെന്നു വരാം. അതാണല്ലോ തനിക്കും അന്ന് സംഭവിച്ചത്!

14.  മരണത്തോട്  മുഖാമുഖം 

അന്നൊരു ഞായറാഴ്ചയായിരുന്നു.   ഉച്ചയൂണുകഴിഞ്ഞ് പതിവ് ചീട്ടുകളി തുടങ്ങി അര  മണിക്കൂർ കഴിഞ്ഞപ്പോൾ  ശ്രീധരൻ പിള്ളയും CNR പിള്ളയും വേറെ രണ്ടു സുഹൃത്തുക്കളും  കൂടി വന്നു.  ശ്രീധരൻപിള്ള ഗോപിയോട് പറഞ്ഞു: "ചീട്ടുകളി മതിയാക്കിയിട്ട് താനൊരു ജീപ്പ് അറേഞ്ച് ചെയ്യ്, എല്ലാവർക്കുംകൂടെ ജയപ്പൂരു   പോയി കുറെ സാധനങ്ങളും വാങ്ങി ഒരു ഫിലിമും കണ്ടിട്ട് വരാം"
"ചേട്ടാ, ഡിപ്പോ മാനേജർ വീട്ടിലില്ല, അംബഗൂഡായ്ക്കു പോയേക്കുവാ. ഒരു വഴിയൊണ്ട്, ആരേലും ചൗബേസാറിൻ്റെ  .അനുമതി വാങ്ങിക്കൊണ്ടു വന്നാൽ ജീപ്പും ഡ്രൈവറേയും ഞാൻ ഒപ്പിക്കാം"  
"അതിനു  പറ്റിയ ആളിപ്പോ ഉപഗുപ്തനാണ്.  ചൗബേക്കു തന്നെ വലിയ കാര്യമല്യോ,  ഒരു അപേക്ഷയെഴുതി അങ്ങേർക്കു  കൊടുത്തു അനുമതി വാങ്ങിക്കൊണ്ടു വാ, ഇവിടടുത്തു തന്നെയാണല്ലോ."  ശ്രീധരൻ പിള്ള എന്നോടായിപ്പറഞ്ഞു.  ഞാൻ അനുമതി വാങ്ങി ഗോപിയ്ക്ക് കൊടുത്തു. ഡിപ്പോ അടുത്തു  തന്നെയാണ്.  ഗോപി പോയി  ജീപ്പുമായി വന്നു. ഞങ്ങൾ ഒൻപതു പേരുണ്ട്‌.   പോകും വഴി ഡ്രൈവറെയും കൂട്ടി. ഞങ്ങൾ നേരേ ജയപ്പൂരുള്ള സാമുവലിൻ്റെ വീട്ടിലെത്തി.    സാമുവലിൻ്റെ വീട് DNK പ്രോജെക്ടിലുള്ള മിക്കവാറുമെല്ലാ മലയാളികൾക്കും ഒരു ഇടത്താവളമാണ്.  ആർക്കും എപ്പോൾ വേണമെങ്കിലും അവിടെക്കണ്ടാന്നു ചെല്ലാം; കുളിയും ആഹാരവും കഴിഞു യാത്ര തുടരാം. അത്രയ്ക്ക് പരോപകാരിയാണ് സാമുവൽ.  ആറു  മണിയ്ക്കാണ് അടുത്ത ഷോ.  സാമുവലിനേയും കൂട്ടി ഞങ്ങൾ വേണ്ട സാധനങ്ങളൊക്കെ വാങ്ങി അയാളുടെ വീട്ടിൽ വച്ചിട്ട് സിനിമാ കാണുവാൻ പോയി.  രാത്രി എട്ടരയ്ക്ക് സിനിമയും കഴിഞ്ഞ് ഞങ്ങൾ തിരിച്ചു. ഞാനും ശ്രീധരൻ പിള്ളയും മുന്നിലെ  സീറ്റിലാണിരുന്നത്.  രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ പത്തു കിലോമീറ്റര് ദൂരം  'ജയപ്പൂർ ഘട്ട്' എന്നറിയപ്പെടുന്ന വലിയ  ചുരങ്ങളും കൊക്കകളുമാണ്,  ഡ്രൈവ് ചെയ്യുക ദുഷ്ക്കരം.  ശ്രദ്ധ ഒന്നു പാളിയാൽ വണ്ടി പിന്നെ കൊക്കയിലായിരിക്കും.  പിന്നെ  യാത്രക്കാരുടെയും വണ്ടിയുടെയും അവശിഷ്ടങ്ങൾ വല്ലതും ബാക്കിയുണ്ടോ, എന്ന് നോക്കിയാൽ മതി.  കൊക്കയുള്ള ഭാഗത്ത് വലിയ വലിയ  നിർത്തിവച്ച്, ഒരരമത്തിൽപോലെ ബലപ്പെടുത്തിയിരിക്കുകയാണ്.  ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ   ഗോപി  ഡ്രൈവറോട് പറഞ്ഞു:  "ഇനി ഞാൻ ഡ്രൈവ് ചെയ്യാം, താൻ പിറകിൽ പോയിരിക്ക് ".   
ഗോപി നല്ലപോലെ ഡ്രൈവ് ചെയ്യും.  ലൈസൻസും എടുത്തിട്ടുണ്ട്.  ഘട്ടിൻ്റെ  പകുതി ദൂരമായിക്കാണും, കുറേ  ഇരുട്ടിയതിനാൽ റോഡ് വിജനമാണ്.  ഗോപി സ്പീഡ് കൂട്ടി.  വലിയ വളവുകളൊക്കെ ഭംഗിയായി തരണം  ചെയ്തു,  സ്പീഡിൽത്തന്നെ.  വണ്ടിയോടുന്നതിൻ്റെ ശബ്ദമല്ലാതെ, .  പുറത്തും വണ്ടിക്കകത്തും നിശ്ശബ്ദത.  

ജീപ്പോരു കൊടും വളവു തിരിയുകയായിരുന്നു.  പെട്ടെന്ന്, ജീപ്പ് വളവിലെ പാറമതിലിലിടിച്ചതും, മുന്നോട്ടാഞ്ഞ ഞങ്ങളുടെ   തല  ഡാഷ്ബോർഡിൽ ഇടിച്ചതും, വലിയ കുലുക്കത്തോടെ  ജീപ്പിൻ്റെ  മുൻവശം കൊക്കയിലേക്ക് താഴുന്ന അതേ നിമിഷം എവിടെയോ ഇടിച്ചു വലിയ ശബ്ദത്തോടെ നിന്ന് നിശ്ചലമായതും  ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ജീപ്പിൻ്റെ ലൈറ്റണയുകയും എന്തോ താഴേയ്ക്ക് തട്ടിയും തടഞ്ഞും ഉരുണ്ടുപോകുന്നതുപോലെ തോന്നുകയും ചെയ്തു. ചെയ്തു.  കുറച്ചു നേരത്തേയ്ക്ക് ഭയാനകമായ നിശ്ശബ്ദത. എല്ലാവരുടെയും നാവിറങ്ങിപ്പോയ പോലെ.  അല്പം കലെയുള്ള സ്ട്രീറ്റ് ലൈറ്റിൽ നിന്നും അരണ്ട വെളിച്ചം വരുന്നുണ്ട്.  പരിസരബോധം വീണ്ടുകിട്ടിയപ്പോൾ സൈഡിലിരുന്ന ശ്രീധരൻപിള്ള ഇറങ്ങുവാനെന്നവണ്ണം കാൽ വെളിയിലൊട്ടിട്ട ശേഷം കാൽ പിൻവലിച്ച്, ഭയത്തോടെ,  പറഞ്ഞു:  
"എഡോ, ഇവിടെ വലിയ കുഴിയാ, കൊക്കയാന്നാ തോന്നുന്നെ.    ഇവിടിറങ്ങാൻ പറ്റത്തില്ല".  ഞാൻ പിറകോട്ടു നോക്കി.  എല്ലാവരും ഇരുട്ടത്ത്  ഒരു ബാൽക്കണിയിലിരിക്കുന്നതു പോലെ തോന്നി. അപ്പൊൾ, ജീപ്പിൻ്റെ  പിൻഭാഗം ഉയർന്നും, മുൻഭാഗം മുന്നോട്ടു മൂക്ക് കുത്തിയും നിൽക്കുകയാണ്! അക്ഷരർത്ഥത്തിൽ,  ഞങ്ങളെല്ലാവരും, സ്വന്തം ജീവൻ കയ്യിലെടുത്തു പിടിച്ച് ഇരുന്ന ഇരുപ്പായിരുന്നു, അത്.     "എടോ സീയെന്നാറെ, എല്ലാരും പൊറകിലൊണ്ടല്ലോ?  പൊറകിക്കോടെ ഇറങ്ങാൻ പറ്റുവോ?"  പിറകോട്ടു നോക്കി ശ്രീധരൻപിള്ള ചോദിച്ചു.  "എല്ലാരുമൊണ്ട്, ഡ്രൈവർ എറങ്ങിക്കോടിരിക്കുവാ" CNR പിള്ള പറഞ്ഞു.  "എല്ലാരും ഓരോരുത്തരായി, വണ്ടി കുലുങ്ങാതെ താഴെയിറങ്ങ്, എന്നിട്ടു വേണം അതിലേ ഞങ്ങക്കും എറങ്ങാൻ.  ഇതുവഴി എറങ്ങാൻ പറ്റത്തില്ല"  പിറകിലിറങ്ങിയ ഡ്രൈവർ സൈഡിൽക്കൂടി മുന്നോട്ടു വന്നതും, ജീപ്പിൻ്റെ  പൊസിഷൻ കണ്ടു   ഭയന്ന്, സഡ്ഡൻ ബ്രേക്കിട്ടതുപോലെ, നിന്നു പോയി.  "മുന്നിലിരിക്കുന്ന ആരും ഇറങ്ങരുത്.  ഞാൻ പറഞ്ഞിട്ടിറങ്ങിയാൽ മതി".   വിളിച്ചു പറഞ്ഞു.  പിറകിലിരുന്ന എല്ലാവരും ഇറങ്ങിക്കഴിഞ്ഞപ്പോൾ ഡ്രൈവർ പിറകിൽക്കൂടിക്കയറി വന്ന്‌, ആദ്യം, മുന്നിൽ  നാടുവിലിരുന്ന എന്നെ സീറ്റിൻ്റെ  മുകളിൽക്കൂടി പതുക്കെപ്പിടിച്ചു  പിറകോട്ട്‌ ഇറങ്ങുവാൻ സഹായിച്ചു.  അത് കഴിഞ്ഞു ശ്രീധരൻ പിള്ളയെയും,  സഹായിച്ചു.  ജീപ്പിൻ്റെ  കിടപ്പു നോക്കി  എല്ലാവരും അന്തംവിട്ട് കുറച്ചു നേരം നിന്നുപോയി. ഡ്രൈവർ അല്പം പിറകോട്ടു നടന്നു ജീപ്പിന്റെ ടയർ വന്ന വഴി നോക്കിയിട്ടു പറഞ്ഞു: “ടാർ റോഡിനും പാറ മതിലിനുമിടയിൽ നിരപ്പില്ലാതെ കുഴിയിൽ മണ്ണ് നിറച്ചിരിക്കുകയാണ്.    വളവെടുത്തപ്പോൾ വീൽ അതിലിറങ്ങി ജെർക്കു ചെയ്തു നിയന്ത്രണം വിട്ടതാണ്.”    "ഇനിയെന്താ ചെയ്യുന്നേ?"  അവസാനം ആരോ ചോദിച്ചു.  "ഏതെങ്കിലും ട്രക്ക് വന്നാൽ അവരുടെ കയ്യിൽ വലിയ ചങ്ങലയോ വടമോ കണ്ടെന്നു വരും.  അത് കെട്ടി ജീപ്പ് വലിച്ചു റോഡിലാക്കുവാൻ നോക്കാം"  ഡ്രൈവർ പറഞ്ഞു.

കുറേ നേരം വെയ്റ്റ് ചെയ്തിട്ടും വണ്ടികളൊന്നും വന്നില്ല. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ഒരു ട്രക്ക് വരുന്നത് കണ്ടപ്പോൾ  ഞങ്ങൾക്ക് ആശ്വാസമായി.  കൈകാണിച്ച്  അത് നിറുത്തിച്ചു.  ഡ്രൈവർ ഇറങ്ങി വന്നു .  വിവരം പറഞ്ഞപ്പോൾ   ജീപ്പിൻ്റെ കിടപ്പു വശം നോക്കിയിട്ടു  പറഞ്ഞു."എൻ്റെ കയ്യിൽ വടമോ ചെയ്നോ ഇല്ല.  കണ്ടിട്ട് പോലീസ് കേസ്സാകും. എനിക്കിടപെടാൻ പറ്റില്ല."  എൻ്റെ  പേരിലാണ് ജീപ്പ് അലോട്ട് ചെയ്തിരിക്കുന്നത്.  അപകടമുണ്ടാക്കിയതു ഡ്രൈവറാണെങ്കിലും, എല്ലാ കാര്യങ്ങളിലും എൻ്റെ  ഇടപെടൽ കൂടി വേണ്ടി വരും.  ഗോപി പറഞ്ഞു:  "ഞാൻ ഈ ട്രക്കിൽ പോയി ഡിപ്പോ മാനേജർ അലെക്സിനെയും  കൂട്ടി ഡിപ്പോയിലെ ക്രയിനുമായി   വരാം. ഡ്രൈവറും വേറെ ഒരാളും  ഇവിടെ നിന്നിട്ടു ബാക്കിയുള്ളവരും എൻ്റെ  കൂടെ പോന്നോട്ടെ.  എല്ലാവരും ഇവിടെ നിന്നിട്ടും കാര്യമില്ലല്ലോ" ഗോപി എന്നിട്ടു, ഡ്രൈവറോട് ശട്ടം കെട്ടി:  "അലക്സ് ചോദിച്ചാൽ നീ തന്നെയാണ് ഡ്രൈവ് ചെയ്തിരുന്നതെന്നേ പറയാവൂ."  ഡ്രൈവർ തലയാട്ടി അത് സമ്മതിക്കുകയും ചെയ്തു.   ഞങ്ങൾ കോരാപ്പുട്ടിലെത്തി ഡിപ്പോ മാനേജർ അലക്സിനെ വിളിച്ചുണർത്തി എല്ലാം ധരിപ്പിച്ചു.  ഡ്രൈവർ തന്നെയാണ് ഡ്രൈവ് ചെയ്തിരുന്നതെന്നും പറഞ്ഞു.  "കേട്ടിട്ട് പോലീസിൽ റിപ്പോർട്ട് ചെയ്തേ മതിയാകൂ.  കൊരാപുട്ട് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ട് നമുക്ക് പോകാം", അലക്സ്  പറഞ്ഞു  പോലീസ് സ്റ്റേഷനിൽ പറഞ്ഞപ്പോൾ, ആക്‌സിഡണ്ടിൻ്റെ ലൊക്കേഷൻ കണക്കാക്കിയിട്ടു, അത് ജയപ്പൂർ പോലീസ് സ്റ്റേഷൻ  പരിധിലായതിനാൽ അവിടെ പോയി റിപ്പോർട്ട് ചെയ്യാനാണ് SI പണഞ്ഞത്.  ഗോപിയും അലെക്സും ആക്സിഡന്റ് സ്ഥലത്തേക്കും ഞങ്ങൾ വീട്ടിലേക്കും പോയി.   നേരം വെളുക്കാറായപ്പോൾ ഗോപി തിരികെ വീട്ടിൽ   വന്നു.  അവർ പോയ കാര്യം  എന്തായെന്ന് ചോദിച്ചപ്പോൾ ഗോപി പറഞ്ഞു: "ജീപ്പിൻ്റെ മുൻവശത്തേയ്ക്കു അലക്‌സ് കയ്യിലിരുന്ന ശക്‌തിയേറിയ ടോർച്ച് അടിച്ചു നോക്കി.  അപ്പോഴാണ് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയത്!  ജീപ്പിൻ്റെ പിൻവശത്തെ ടയർ  മാത്രം കരയിലുറപ്പിച്ചു, ജീപ്പ് കീഴോട്ട് 45  ഡിഗ്രിയോളം ചരിഞ്ഞു തൂങ്ങി കൊക്കയുടെ പള്ളയിൽ നിന്നും ഉയർന്നു നിൽക്കുന്ന സാമാന്യം വലിയ ഒരു പാറ  സ്തൂപത്തിൻ്റെ മണ്ടയിൽ ഇടിച്ചു തങ്ങി നിൽക്കുകയാണ്.  ഇടയ്ക്കു വലിയ താഴ്ച.  മുന്നിലെ, വലതു വശത്തെ വീൽ  കാണുന്നില്ല.  രണ്ടു പാറകളിലുമായി ഇടിച്ചതിൻ്റെ ആഘാതത്തിൽ ആക്സിലൊടിഞ്ഞു വീലോടെ കൊക്കയിൽ ഉരുണ്ടു പോയിരിക്കണം!  ഉടനെ ഞങ്ങൾ ജയപ്പൂർ പോലീസ് സ്റ്റേഷനിൽ പോയി റിപ്പോർട്ട് ചെയ്‌തിട്ടു പോലീസിനെയും കൂട്ടി വന്നു.  പരിശോധനകൾ നടത്തിയിട്ടു, ഒടിഞ്ഞു കൊക്കയിൽ പോയ പകുതി ആക്സിലും വീലും  അവിടെ  നിന്നും വീണ്ടെടുത്തതിന് ശേഷമേ, കേസ്സു രജിസ്റ്റർ ചെയ്യുകയുള്ളെന്നാണ് പോലീസ് പറഞ്ഞത്.  ജീപ്പും അതിനു ശേഷമേ ലിഫ്റ്റ് ചെയ്യുവാൻ പറ്റുകയുള്ളു.  ഇനി നാളെ അത് തിരയാൻ ആളെയും, പോലീസിനെയും കൊണ്ട് പോകണം.  ഡ്രൈവർ പോലീസിന് മൊഴി കൊടുത്തിരിക്കുന്നത്,   എതിരേ അധിക   സ്പീഡിൽ  വന്ന ട്രക്കിനു  അവൻ സൈഡ് കൊടുത്തപ്പോൾ ടയർ ജെർക്ക്  ചെയ്തു നിയന്ത്രണം വിട്ടതാണെന്നാണ്. "

പിറ്റേ ദിവസം തെരച്ചിൽ നടത്തി കൊക്കയിൽ നിന്നും വീൽ കണ്ടെടുത്തു.  പോലീസ്  തയ്യാറാക്കി കേസും രജിസ്റ്റർ ചെയ്തു.  അതിനടുത്ത ദിവസ്സം FA യും
ഞാനും ജഗദൽപ്പൂർ സന്ദർശനത്തിനായി പോകുമ്പോൾ അലെക്സിൻ്റെ മേൽനോട്ടത്തിൽ ക്രയിൻ ഉപയോഗിച്ചു് ജീപ്പ് ഉയർത്തുവാൻ  ശ്രമിക്കുന്നത് കണ്ടപ്പോൾ ഞാൻ FA യോട് പറഞ്ഞു, അത് പ്രോജക്ടിൻ്റെ ജീപ്പാണെന്ന്.  FA  ഉടനെ സൈഡിലായി വണ്ടി നിറുത്തിച്ചു.  ഞങ്ങളിറങ്ങി അത് നോക്കി നിന്നു.  ജീപ്പ്  ഉയർത്തിയതും, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട്,  അതിനെ താങ്ങി നിറുത്തിയിരുന്ന കൂറ്റൻ പാറ സ്തൂപം ഭയങ്കര ശബ്‌ദത്തോടെ, കാടും പടലും ഞെരിച്ചമർത്തിക്കൊണ്ടും മറ്റു ചെറിയ പാറകളെ  ഇളക്കി മറിച്ച് കൂടെക്കൂട്ടിയും, ഉരുണ്ടുരുണ്ട് കൊക്കയിലേയ്ക്ക് പോയി മറഞ്ഞു.  അത് കണ്ടതും, എൻ്റെ മനസ്സിൽ പറഞ്ഞറിയുക്കുവാൻ വയ്യാത്ത ഒരു വികാരവും നിമിഷനേരത്തെ മിന്നലും ഒരുമിച്ചുണ്ടായി.  പത്തുപേരുടെ പ്രാണൻ  പൊലിഞ്ഞു പറന്നു പോകാതെ തടഞ്ഞോ, അഥവാ പിടിച്ചോ നിറുത്തിയിരുന്ന ഒരു അജ്ഞാത ശക്തി ആ പാറയുടെ രൂപത്തിൽ  പ്രത്യക്ഷപ്പെട്ടിരിക്കുന്നു!!!  ജീപ്പ് ചെന്നിടിച്ചതിൻ്റെ ആഘാതത്തിൽ പാറയ്ക്കു ഇളക്കമുണ്ടായെങ്കിലും, ജീപ്പിൻ്റെ ഭാരം തട്ടി അത് മറിയാതെ ഒരു ബാലൻസിൽ നിൽക്കുകയായിരുന്നെന്ന് വ്യക്തം.  എങ്കിലും, ആ അജ്ഞാത ശക്തിയുടെ ഭാഗം നിരാകരിക്കുവാനാകുന്നില്ല തന്നെ!

FA എന്നോട്  ചോദിച്ചു:  "അതിൽ ആരൊക്കെ ഉണ്ടായിരുന്നെന്നറിയാമോ?  ആർക്കെങ്കിലും അപായമോ മറ്റോ ഉണ്ടായോ? "   
കള്ളം പറഞ്ഞിട്ട് കാര്യമില്ല; പിന്നീട് FA സത്യമറിഞ്ഞെന്ന്  വരും.   "ശ്രീധരൻ പിള്ളയും CNR പിള്ളയും ഞാനും പിന്നെ പ്രോജെക്ടിൽത്തന്നെയുള്ള ആറ് മലയാളികളും.  ഞങ്ങൾ ജയപ്പൂര് പോയി ഫിലിമും കണ്ടിട്ടു മടങ്ങുകയായിരുന്നു."  അല്പം ചമ്മലോടും, നേരിയ ആശങ്കയോടും ഞാൻ പറഞ്ഞു.  "ങേ, അതെയോ?  എന്നാലൊരു കാര്യം ചെയ്യ്. നിങ്ങളെല്ലാവരും = ആ പറയെടുത്തുകൊണ്ടു പോയി പൂജിയ്ക്ക്.  ഈശ്വരൻ ആ പാറയുടെ രൂപത്തിൽ വന്ന്  നിങ്ങളെ രക്ഷിക്കുകയായിരുന്നു; സംശയമില്ല!"

യാത്ര കഴിഞ്ഞു തിരികെ ഓഫീസിലെത്തിയപ്പോൾ കൃഷ്ണമൂർത്തി സാറ് ഒരു  കവർ  നീട്ടിക്കൊണ്ടു പറഞ്ഞു:  "തൻ്റെ UPSC ഫലമാണെന്നു തോന്നുന്നു; പാസ്സായെന്ന്.    തുറന്നു നോക്ക്."  .
കവറിൻ്റെ പുറത്ത് UPSC  യുടെ സ്റ്റാമ്പുണ്ട്.  ഞാനത്  തുറന്നു നോക്കി.  ശരിയാണ്.  മാർക്ക് ലിസ്റ്റ്.  എഴുത്തു പരീക്ഷയ്ക്ക് 78%,  100  വാക്കിന്  "O", 120 വാക്കിന് 81%.  റിമാർക്സ് കോളത്തിനു കീഴിൽ "ക്വാളിഫൈഡ്". ഞാൻ അത്  അദ്ദേഹത്തിന് കൊടുത്തു.  "അഭിനന്ദനങ്ങൾ.   ഡൽഹിയ്ക്ക് പോകാൻ തായ്യാറായിക്കോ.  ഇനി താമസിയാതെ ഏതെങ്കിലും മന്ത്രാലയത്തിൽ നിന്നും ഓഫർ വരും".  അദ്ദേഹം പറഞ്ഞു.  എൻ്റെ മനസ്സിലേയ്ക്കപ്പോൾ  ഓടിവന്നത് ആ അപകടത്തെപ്പറ്റിയും, അതിൻ്റെ പരിസമാപ്തി വേറൊന്നായിരുന്നെങ്കിലോ, എന്ന .ചിന്തയായിരുന്നു.  ഓ,രു പക്ഷേ, ഇന്ത്യൻ ഭരണഘടനയുടെ ഒരു ചെറു കണ്ണിയാകുവാനും, അതു  വഴി കൂടുതൽ ഉയരങ്ങളിലേക്കെത്തുവാനും നിയോഗിക്കപ്പെടുന്നതിൻ്റെ നാന്ദി കുറിച്ച എന്നെ,  ആ അപകടത്തിലൂടെ,  പൊലിഞ്ഞു പോകുവാൻ  ആ അജ്ഞാത ശക്തി ആഗ്രഹിച്ചിട്ടുണ്ടാവില്ല!!!

"അതിരിക്കട്ടെ, തനിക്കെത്ര വർഷത്തെ സർവീസായി?"  സാറെന്നെ ചിന്തകളിൽ നിന്നുണർത്തി.  "നാലര വര്ഷം."  ഞാൻ പറഞ്ഞു.  "ക്വാസ്സി പെർമനെൻസി  ഡിക്ലയർ ആയിട്ടുണ്ടോ?"   സാർ വീണ്ടും.  "ഇല്ല", ഞാൻ.  "അതുണ്ടായാൽ, ഇവിടുത്തെ സർവ്വീസും കണക്കാക്കും.  അതാവശ്യപ്പെട്ടുകൊണ്ട് താനൊരു അപേക്ഷയെഴുതിത്താ.  ഞാനതു ദത്തിനയയ്ക്കാം.   നീ ഡൽഹിക്കു പോകുന്നതിനു മുൻപ് ഓര്ഡർ   ഇറക്കുവാൻ ഞാൻ ദത്തിന് ഫോണും ചെയ്യാം."   എൻ്റെ കാര്യത്തിൽ സാറിനുള്ള ജാഗ്രതയും, കരുതലും, താൽപ്പര്യവും അത്രയ്ക്കുണ്ടായിരുന്നു!

ഡല്ഹിയിലെത്തിയാൽ ഉടനെയെങ്ങും അവധി കിട്ടിയില്ലെങ്കിലോ എന്ന് കരുതി അവധിയെടുത്ത് ഞാൻ .നാട്ടിലെത്തി. വീട്ടിലെ കാര്യങ്ങൾ തട്ടിയും മുട്ടിയും    മുന്നോട്ടു പോകുന്നെന്ന് മാത്രം.  ഇപ്പോഴും ബാബുവിന് വേണ്ടത്ര കാര്യപ്രാപ്തിയും ഗൗരവും ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലായത്.  അവൻ കടയിൽ സ്ഥിരമായി ഇരിക്കാറില്ലെന്നും, ഏതെങ്കിലും പായാന്മാരെ ഏൽപ്പിച്ചിട്ടു ചീട്ടു കളിക്കാനും കറങ്ങാനും പോകുമെന്നും, കച്ചവടം ശരിക്കു നടക്കുന്നില്ലെന്നും, വിറ്റുപോകുന്നതു അധികവും കടമായിട്ടാണെന്നും, കടം വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണെന്നും, ഇങ്ങനെപോയാൽ കട പൂട്ടേണ്ടി വരുമെന്നും മറ്റുമാണ് എനിക്ക് കിട്ടിയ വിവരങ്ങൾ.  സുധ SSLC ക്കു തോറ്റിരുന്നു; ഭദ്രൻ  മാർക്കോടെ പാസ്സായിട്ട് ടൈപ്പും ഷോർട്ഹാൻഡും പഠിക്കുന്നു.



മലയാലപ്പുഴയിലും പോയി എല്ലാവരെയും ഞാൻ കണ്ടു.  ആ സമയം പാട്ടമ്മ  എന്നോട് പറഞ്ഞു, "അമ്മാവനും അമ്മാവിയ്ക്കും അവരുടെ മകളെ നിന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ താൽപര്യമുണ്ട്‌; ഉടനെയല്ല, കുറച്ചു കഴിഞ്ഞ് ആയാലും മതി".      എൻ്റെ  സാഹചര്യങ്ങൾ ഒരു വിവാഹത്തിനെപ്പറ്റി ആലോചിക്കുവാൻ അനുവദിക്കാത്തവയായിരുന്നല്ലോ.  "സുധയുടെ വിവാഹം കഴിയാതെ ഒരു വിവാഹത്തെപ്പറ്റി  ചിന്തിക്കുവാൻ എനിക്ക് പറ്റില്ലെന്ന് പാട്ടമ്മയ്ക്കറിയാവുന്നതല്ലേ?  ഉടനെയെങ്ങും അത്  ഉണ്ടാകുമെന്ന്    തോന്നുന്നില്ല.  അതുകൊണ്ട്, അവർ എനിക്കുവേണ്ടി കാത്തിരിക്കേണ്ടയാവശ്യമില്ല. മകൾക്കു  നല്ല ആലോചന വന്നാൽ  അത് നടത്തുന്നതായിരിക്കും നല്ലത്"  ഞാൻ ഒഴിഞ്ഞു മാറി.

നാട്ടിൽ നിന്നും തിരിച്ചെത്തി ഒന്നര മാസം കഴിഞ്ഞപ്പോൾ എനിക്ക് പ്ലാനിംഗ് കമ്മീഷൻ, ഡൽഹിയിൽ നിന്നും നിയമന  ഉത്തരവ് വന്നു.  പക്ഷെ, പ്രതീക്ഷിക്കാത്ത സ്ഥലത്തേയ്ക്കായിരുന്നു, നിയമനം.  കലക്കട്ടയിൽ, പ്ലാനിങ് കമ്മീഷൻ്റെ ഒരു ഡിവിഷനായ പ്രോഗ്രാം ഇവാലുവേഷൻ ഒർഗനൈസേഷൻ്റെ   കീഴിലുള്ള,  റീജിയണൽ  ഇവാലുവേഷൻ ഓർഗനൈസേഷൻ ഓഫീസിലായിരുന്നു പോസ്റ്റിങ്ങ്.

വിടുതൽ വാങ്ങി പോകുന്നതിനു മുൻപ് അംബഗുഡയിൽ പോയി അളിയനേയും, ജഗദൽപ്പൂരിൽ പോയി  സഹപ്രവർത്തകരേയും കണ്ടു യാത്ര പറഞ്ഞു.  ആ സമയം ദത് സാറ് എൻ്റെ  ക്വാസിപെർമനെൻസി സ്ഥിരീകരിച്ചുകൊണ്ടുള്ള   ഉത്തരവ്    കയ്യിൽത്തന്നു. ആദ്യം മുതലുള്ള സർക്കാർ ജോലി പരിഗണിച്ച്, ഭാവിയിൽ  എല്ലാ ആനുകൂല്യങ്ങളും മുഴുവൻ പെന്ഷനും ലഭിക്കുവാൻ അതെന്നെ സഹായിക്കും.

DNK പ്രൊജക്റ്റ് വിട്ടുപോകുവാനുള്ള തയാറെടുപ്പുകൾ ഞാൻ നടത്തുമ്പോൾ അപ്രതീക്ഷിതമായി  മറ്റൊന്ന് കൂടി സംഭവിച്ചു:  FA, സുബ്രമണ്യൻ സാറിന് ഡൽഹിയിലേയ്ക്ക് സ്ഥലം മാറ്റം!  പ്രോജക്ടിൻ്റെ  ധനകാര്യ ഉപദേഷ്ടാവായി ഡെപ്യൂട്ടേഷനിൽ വന്നിട്ട് അഞ്ചു വർഷം തികഞ്ഞിരിക്കുന്നു.  അതറിഞ്ഞപ്പോൾ എൻ്റെ മനസ്സിലേക്കൊരു ചിന്ത കടന്നുവന്നു: എനിക്കും ഡെല്ഹിക്കായിരുന്നൂ പോസ്റ്റിങ്ങെങ്കിൽ തീർച്ചയായും ഞങ്ങളുടെ ഊഷ്മളമായ ബന്ധം തുടർന്നു പോയേനേ; ഔദ്യോഗിക ബന്ധമുണ്ടായിരിക്കണമെന്നില്ല.  മറിച്ച്, അദ്ദേഹത്തിന് കൂടുതൽ കൂടുതൽ ഗ്രന്ഥങ്ങൾ രചിക്കാതിരിക്കാനാകില്ലെന്നും, അതിൽ സഹായിക്കുവാൻ സന്തോഷമുള്ള എന്നെപ്പോലൊരാളെ കണ്ടുകിട്ടുക അത്ര എളുപ്പമല്ലെന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു.  എൻ്റെ  അനുമാനം ശരിയായിരുന്നെന്ന്, യാത്ര ചോദിക്കുവാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളിൽ നിന്നും എനിക്ക് ബോധ്യമായി.
"തനിക്കും ഡൽഹിയിൽ നിയമനം കിട്ടുന്നതായിരുന്നു എനിക്ക് സന്തോഷം, അതായിരുന്നല്ലോ താനും ഞാനുമെല്ലാം പ്രതീക്ഷിച്ചിരുന്നത്.  എന്തായാലും നല്ലതു വരട്ടെ"  ആ വാക്കുകളിൽ എല്ലാമടങ്ങിയിരുന്നു.  മറ്റുള്ളവരോടെല്ലാം യാത്ര ചോദിച്ചതിന് ശേഷം, അവസാനമായിരുന്നു കൃഷ്ണമൂർത്തി സാറിനോട് യാത്ര ചോദിക്കുവാൻ ഞാൻ ചെന്നത്.  അത് മനസ്സിലാക്കിയ അദ്ദേഹം സീറ്റിൽനിന്നെഴുന്നേറ്റു മുന്നോട്ടു വന്നു.  ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു:  സാർ, പോകുവാനായി ഞാൻ അങ്ങയുടെ അനുവാദം ചോദിക്കുന്നു. ഒപ്പം സാറിൻ്റെ അനുഗ്രഹങ്ങളും എനിക്ക് വേണം.  സാറിനൊപ്പം ജോലി ചെയ്തത് എനിക്ക് സുഖകരമായ ഒരനുഭവമായിരുന്നു. വളരെ നന്ദി." പറയുമ്പോൾ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞുവരുന്നതായി ഞാനറിഞ്ഞു.  പറഞ്ഞു നിറുത്തിയതും, അദ്ദേഹം മുന്നോട്ടു വന്ന് എന്നെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു:
"എൻ്റെ പ്രിയമുള്ള ചെക്കാ,  (my dear boy), നീ ചോദിക്കാതെ തന്നെ  എൻ്റെ ആശിർവാദങ്ങളും, അനുഗ്രഹങ്ങളും    എപ്പോഴും   നിന്നോടൊപ്പംമുണ്ട്.  പക്ഷേ, നിൻ്റെ ഭാവിയുടെ കാര്യമല്ലേ? ഒഴിവാക്കുവാൻ പറ്റില്ലല്ലോ. നീ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.  നിനക്ക് നല്ലതേ വരൂ."
ഈ നല്ല മനുഷ്യനെ വിട്ടുപോകണമല്ലോ എന്നോർത്തപ്പോൾ സങ്കടം ഏറിവരുന്നതായി ഞാനറിഞ്ഞു.  ഇനി കൂടുതൽ സമയം അവിടെ നിന്നാൽ വികാരപരമായി അത് പ്രകടിപ്പിച്ചുപോയാലോ എന്ന് തോന്നിയതും, അദ്ദേഹത്തിന് ഹസ്തദാനം കൊടുത്തിട്ട്  പെട്ടെന്ന് ഞാൻ പുറത്തേയ്ക്കിറങ്ങി.

നല്ലയൊരു ജോലി കിട്ടിയതിൻ്റെ സന്തോഷം പങ്കുവയ്ക്കാനായി, അന്ന് വൈകിട്ട്  സ്നേഹിതർക്കൊക്കെ ഞാനൊരു സൽക്കാരമൊരുക്കി.  കൽക്കട്ടയ്ക്കു പോകേണ്ടതിൻ്റെ തലേ ദിവസം അവരും എന്നെ സൽക്കരിച്ച് ഗ്രൂപ്പ് ഫോട്ടോയുമേടുത്തു.

DNK പ്രോജെക്ടിൽ നിന്നും ഏഴെട്ടു മാസങ്ങൾക്കു മുൻപ് സർപ്ലസ് ആയി, കൽക്കട്ടയിലെ ആദായനികുതി വകുപ്പിലേയ്ക്ക് സ്ഥലം മാറിപ്പോയ ഗോപിനാഥൻ നായരേയും, വർഗീസിനേയും, ജോസെഫിനേയും, ഞാൻ കൽക്കട്ടയിലെത്തുന്ന വിവരമറിയിച്ചിരുന്നു.  റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാമെന്ന് അവരറിയിക്കുകയും ചെയ്തു.  അങ്ങിനെ കൽക്കട്ടയിലെ താമസസൗകര്യം   ഒരു ബുദ്ധിമുട്ടുമില്ലാതെ ഏർപ്പാടായി.

കോരപ്പുട്ട്, അഥവാ ദണ്ഡാകാരണ്യ പ്രൊജക്റ്റ്, വിടുന്നതിൻ്റെ തലേ ദിവസം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ, സ്വാഭാവികമായും, അവിടുത്തെ  എൻ്റെ ജീവിതത്തിലേയ്ക്ക് ഞാനൊരു തിരിഞ്ഞു നോട്ടം നടത്തി.  ഔദ്യോഗിക ജീവിതത്തിലെ എൻ്റെ ബാല്യകാലം, അഥവാ ബാലകാണ്ഡമായിരുന്നല്ലോ  അത്!   അവിടുത്തെ ജീവിതത്തിനിടെ, എനിക്ക് അമ്മച്ചിയുടേയും അച്ഛൻ്റെയും വേർപാടിൻ്റെ  തീരാവേദന അനുഭവിക്കേണ്ടി വന്നെങ്കിലും, അതിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളുടേയും അനുബന്ധ സാഹചര്യങ്ങളുടേയും "സഹായം" എന്നിൽ ഉത്തരവാദിത്വബോധവും, ഏതു സാഹചര്യങ്ങളേയും ധൈര്യപൂർവം  നേരിടുവാനുള്ള തൻ്റെടവും വളർത്തുകയാണുണ്ടായത്.  ഔദ്യോഗികാന്തരീക്ഷവും സുഹൃത് വലയവും എന്നും മനസ്സിൽ സൂക്ഷിക്കുവാനും, ഓർമ്മകൾ പുതുക്കുവാനും ഏറ്റവും അനുകൂലമായ ഒരു പശ്ചാത്തലമായിരുന്നല്ലോ ദണ്ഡകാരണ്യ പ്രദേശത്തിൻ്റെ മൊത്തം, ജില്ലാ തലസ്ഥാനങ്ങളായ ജഗദൽപ്പൂരിൻ്റെയും  കോരാപ്പുട്ടിൻ്റെയും, വിശുദ്ധിയും, ലാളിത്യവും, സൗന്ദര്യവും!!! 


                 *******                                        *******                               *******                                     

ആ വിശുദ്ധിയും, ലാളിത്യവും സൗന്ദര്യവും, ഒപ്പം അവിടെ നിലനിന്നിരുന്ന   ശാന്തിയും സമാധാനവും, എല്ലാം തന്നെ,  ഇന്ന് മവോയിസ്റ്റുകളുടെ കടന്നുകയറ്റത്തോടെ, കുരുതി   കഴിക്കപ്പെടുന്നുവെന്നറിയുമ്പോൾ..............!!! 



                 *******                                        *******                               *******                                     













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ