2020 ഏപ്രിൽ 16, വ്യാഴാഴ്‌ച

No.2 :: ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ


                             4


     ഉപൻ മോന്റെ മൂക്കിലെ മുറിവുണങ്ങി അധികം  താമസിയാതെ തന്നെ അയിലറയിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി; കരിക്കത്തിൽ രാഘവൻ പിള്ളയുടെ വീട്ടിൽ.   "വാഗമ്മ  മോളെ   നല്ല ഒരു ദിവസ്സം നോക്കി വിദ്യാരംഭം കുറിക്കാൻ അവിടെ   ചേർക്കണം.  ഉപനമോനെ ചേർക്കുവാൻ പ്രായമായിട്ടില്ല ",  കേശവൻ മനസ്സിലോർത്തു.   "ഇനി മോക്കൊരു ഫ്രോക്ക് തൈപ്പിക്കണം.  പക്ഷേ ഉപൻമൊനു കൂടി  തൈപ്പിച്ചേ പറ്റൂ."    രണ്ടുപേർക്കും തൈപ്പിച്ചു.  എഴുത്തോലയും സംഘടിപ്പിച്ചു. 
ഉപൻമോന്റെ ഇടിച്ചു കയറിയുള്ള വിദ്യാരംഭം
മുന്നൊരുക്കം
ചേച്ചിക്കൊരു   ഫ്രോക്കെനിക്കുടുപ്പും കൊച്ചു നിക്കറും തൈപ്പിച്ചു                                     തന്നിതച്ഛൻ
ചേച്ചിയെ നാളെ ഓലപ്പള്ളിക്കൂടത്തി-     ലച്ഛനോ കൊണ്ടുപോയ് ചേർത്തിടും                    പോൽ. 
ഞാനോ വെറുമൊരു കൊച്ചുകുഞ്ഞാ                     ണു പോ-               ലെന്നെയവിടെ എടുക്കില്ല പോൽ.
അന്നില്ല, പറ്റിയി, ല്ലൊട്ടുമുറങ്ങുവാ-നെന്നിലെ 'ക്കുഞ്ഞി'നെ  ഞാൻ                                 വെറുത്തു.  
ചേച്ചിക്കു ചെയ്യുവാൻ പറ്റുന്ന കാര്യങ്ങ-ളിശ്ചയോടൊക്കെയും                                             ചെയ്തിടാറുണ്ടു ഞാൻ
അച്ഛനുമമ്മയുമെന്നിട്ടുമേന്തേയെ-ന്നിശ്ചയെ തെല്ലും പരിഗണിക്കാതെ                           പോയ് ?
നല്ലപോൽ ചെയ്തിടാറുണ്ടു ഞാൻ                                      ചേച്ചിയേ                           വെല്ലുന്ന മാതിരി   എല്ലാമെല്ലാം 
ഇല്ല,  ഞാൻ വിട്ടുകൊടുക്കില്ല,                                                 തെല്ലുമേ,                     വെല്ലുന്ന വാശിയാൽ ഞാനുറച്ചു.
                            . *****          

നടപ്പാക്കൽ   
അതേ,   വാഗമ്മ ചേച്ചിയെ  ആശാൻ പള്ളിക്കൂടത്തിൽ  എഴുത്തു പഠിക്കുവാൻ  ചേർക്കുകയാണെങ്കിൽ തന്നെയും  ചേർത്തേ  പറ്റൂ.   ഉപൻമോൻ  അതു ഉറപ്പിച്ചു  കഴിഞ്ഞിരുന്നു. 
അതിരാവിലെ  ചേച്ചിയോടൊപ്പം ഉണർന്നപ്പോൾ  തലേദിവസത്തെ കാര്യങ്ങൾ അവന്റെ ഓർമയിലേക്ക് വന്നു. ഇന്നലെ   രാവിലെ അച്ഛൻ എവിടെ  നിന്നോ  എഴുത്തു പനയോലയുടെ  ഒരു  കയ്യു  മുഴുവനായി  കൊണ്ടുവന്നു  അതിന്റെ, ചേർന്നിരുന്ന,  ഓലകൾ  ഓരോന്നായി  വേർപെടുത്തിയിട്ടു  മുറിച്ചു  അടുക്കി  വയ്ക്കുന്നത്  കണ്ടപ്പോൾ  അവൻ  അടുത്ത്  ചെന്ന്  ഒരോല  എടുത്തു  വിടർത്തി  അതിന്റെ  മണം  ആസ്വദിച്ചു  കൊണ്ട് ചോദിച്ചാരുന്നു:
"എന്തിനാച്ചാച്ചാ   ഈ  ഓല ?"
"ചേച്ചിയെ  നാളെ  എഴുത്തു പഠിക്കുവാൻ  ആശാൻ  പള്ളിക്കൂടത്തിൽ  ചേർക്കുവല്യോ.    ഈ  ഒലേലാ  ആശാൻ  അക്ഷരങ്ങളെഴുതി  തരുന്നത്."
"അന്നേരം ചേച്ചിക്കതു  വായിക്കാൻ  പറ്റുവോ? ചേച്ചി വായിക്കുന്നത്  ഞാനതിനു  കണ്ടിട്ടില്ലല്ലോ" അവൻ  പറഞ്ഞു. 
"ആദ്യം ആശാൻ  'ഹരി' എന്ന് പറഞ്ഞു  കൊണ്ട്  അതു  പൂഴിമണ്ണിൽ  എഴുതിയിടും.    എന്നിട്ടു  ചേച്ചിയുടെ  ചൂണ്ടുവിരലിൽ പിടിച്ചു  അതിൻെറ മോളിക്കൂടെ  എഴുതിക്കും 'ഹ.....രി ...' എന്ന്.   പിന്നെ  ചേച്ചി  തനിയെ  അങ്ങിനെ  പറഞ്ഞു  കൊണ്ട്  എഴുതി  എഴുതി  പഠിക്കണം.   എല്ലാ  അക്ഷരങ്ങളും  അങ്ങിനെ  തനിയെ  എഴുതി  പഠിച്ചുകഴിയുമ്പോൾ   കടലാസ്സിയിൽ  അച്ചടിച്ചേക്കുന്നതും എഴുതിയെക്കുന്നതുമൊക്കെ  വായിക്കാൻ  പറ്റും."
അവനു   കൗതുകമായി. 
"അപ്പപ്പിന്നെ  എനിച്ചും  അതുപോലെ  പഠിച്ചാൻ  പറ്റൂലോ .  ചേച്ചി  ചെയ്യുന്നതൊക്കെ  എനിക്കും  ചെയ്യാൻ പറ്റൂല്ലോ. .  ചേച്ചിക്കറിയാവുന്നൊക്കെ  എനിച്ചുമറിയാവല്ലോ."  ഒരു നിസ്സാര  കാര്യമെന്നപോലെ  അവൻ   പറഞ്ഞു. 
"മോനിപ്പം  കുഞ്ഞല്യോ?  ചേച്ചീടത്രേം  വലുതാകുമ്പോ  മോനേം  ചേർക്കാം."  
ആശ്വസിപ്പിക്കാനെന്നോണം  അച്ഛൻ  പറഞ്ഞു. 
"അതു പറ്റൂല.  എനിക്കും  ചേചീടെകൂടെ പടിച്ചാൻ പോയാമതി."   സങ്കടം  വന്നിട്ട്  അവൻ   ചിണുങ്ങിക്കൊണ്ടു  നിർബന്ധം  പിടിച്ചു . 
"മോൻ വലുതാകുമ്പം  തീർച്ചയായും  വിടാം " അച്ഛൻ  അവസാന  വാക്കെന്നപോലെ  പറഞ്ഞു. 
അവൻ   കരഞ്ഞുകൊണ്ട്  അമ്മച്ചിയുടെ  അടുത്തേക്കോടിച്ചെന്ന് പരാതിപ്പെട്ടു.   രക്ഷയില്ല;  അച്ഛൻ  പറഞ്ഞത്  തന്നെ  അമ്മച്ചിയും  പറഞ്ഞു.  എന്നിട്ടൂ  ആശ്വസിപ്പിക്കാനെന്നപോലെ അമ്മച്ചി  പറഞ്ഞു : 
"മെറ്റലെളകിക്കെടക്കുന്ന  ആ  റോഡേ  ദിവസോം മോന് അത്രേം  ദൂരം  നടക്കാൻ  പറ്റുവേല.  ആ   റോഡേ  പോകുമ്പോഴൊക്കെ  മോനേ അച്ഛനോ  അമ്മച്ചിയോ  എടുക്കുവല്ലിയോ  ചെയ്യുന്നേ? ചേച്ചീടത്രേം  വലുതാവുമ്പോ  മോനും  തനിയെ  അതിലെ നടക്കാൻ പറ്റും, ചേച്ചി   ഇപ്പോ  നടക്കുന്നപോലെ.  മോനേ  അപ്പോൾ   ചേർക്കാം."  
അവൻ   പിന്നെയും  ചിണുങ്ങലും  പരാതിയുമായി  നിന്നപ്പോൾ ഏതോ  ജോലിയിൽ  മുഴുകിയിരുന്ന  ഭവാനി   ദേഷ്യപ്പെട്ടു:
"എനിക്കിവിടെ പിടിപ്പതു  ജോലിയുണ്ട്. കുഞ്ഞോമോനുണന്നാപ്പിന്നെ ഒന്നും നടക്കുകേല.  നീ   കിണുങ്ങാതെ ഒന്നു   പോകുന്നുണ്ടോ, വല്ലതും  വാങ്ങിച്ചു  കെട്ടാതെ?"
ഇനി നിന്നിട്ടു  രക്ഷയില്ല. കുഞ്ഞു വാവ വന്നേപ്പിന്നെ അമ്മച്ചിക്ക് അവനോടാ സ്നേഹം മുഴുവൻ. തന്നോടെപ്പോഴും ദേഷ്യമാ. ചിണുങ്ങിക്കൊണ്ടുതന്നെ  അവൻ   പോയി   കട്ടിലിൽ   കേറിക്കിടന്നു കരഞ്ഞു  കരഞ്ഞു  ഉറങ്ങിപ്പോയി, ഉച്ചയ്ക്ക്  ചോറ് തിന്നാൻ  അമ്മച്ചി വന്നു  വിളിക്കുന്നത്  വരെ. അതു കഴിഞ്ഞും രാത്രി  ഉറങ്ങുന്നവരെയും   അവൻ  ചിന്തയിലായിരുന്നു.
അവസാനം  ഉറങ്ങുന്നതിനു  മുൻപ്  തന്നെ  ഒരു  തീരുമാനത്തിലെത്തുകയും ചെയ്തു.
 ചേച്ചിയേം  കൊണ്ട്  അച്ഛൻ  പോകുമ്പോൾ  കൂടെ  പോകുക  തന്നെ. നേരത്തേ തന്നെ ഉണരണം.  ചേച്ചിയെ  മുറുകെ  കെട്ടിപ്പിടിച്ചു
കിടന്നു.  ചേച്ചി  ഉണരുമ്പോൾ  തനിക്കുമുണരാൻ  പറ്റും.
                      *******
രാവിലെ എഴുന്നേറ്റു  കഴിഞ്ഞപ്പോൾ  വാഗ  മ്മച്ചേച്ചി  എവിടെ എന്തിനു  പോയാലും അവനും  പിറകേ  കൂടി.  കുറച്ചു  കഴിഞ്ഞപ്പോൾ അമ്മച്ചി  ചേച്ചിയോട്  വിളിച്ചുപറയുന്നത്  കേട്ടു :
"മോളേ, തോട്ടീ പോയി  വേഗം  കുളിച്ചിട്ടു വാ, പള്ളിക്കൂടത്തി  പോവാനൊള്ളതാ."
ചേച്ചി   പോകാനിറങ്ങിയപ്പോൾ അവനും  പിറകേ  കൂടി. 
"നീയെന്തിനാ  ഇപ്പം  വരുന്നേ, നീ  ഇപ്പഴേ  കുളിക്കണ്ടാ, തണുക്കും. നിന്നെ  പിന്നെ  അമ്മച്ചി  കുളിപ്പിച്ചോളും."
"അതിനു  ഞാഞ്ചേച്ചിക്കു  കൂട്ടു  വരുവല്യോ?"  അവൻ   ഉടൻ മറുപടികൊടുത്തു. 
ചേച്ചി കുളിച്ചപ്പോൾ  അവനും  തൊട്ടിലിറങ്ങി  അരയ്ക്കുതാഴെ  വെള്ളമുള്ളിടത്തു  മുങ്ങിക്കുളിച്ചു.  തിരികെ 
വീട്ടിലെത്തിയപ്പോഴേയ്ക്കും വിലാസിനിച്ചേച്ചി ഏരൂർ ഉള്ള സ്കൂളിലേയ്ക്ക്
പോയിക്കഴിഞ്ഞിരുന്നു.  അല്പം  കഴിഞ്ഞപ്പോൾ  അച്ഛൻ  ചേച്ചിയോടായി  പറഞ്ഞു  
"മോളാ  എഴുത്തോലക്കെട്ടേന്ന്‌  ഒരോല ഊരിയെടുത്തു  തിണ്ണേലെ  ബെഞ്ചേ  വെച്ചേച്ചു പോയി കഞ്ഞി  കുടിക്ക്.  പോകാന്നേരം  ഓലയെടുക്കാൻ  മറക്കരുത് ."
ചേച്ചി ഒരു ഓല  എടുത്തു  ബഞ്ചിൽ  വച്ചിട്ട്  അടുക്കളയിലേയ്ക്കു  പോയ  തക്കം  നോക്കി  ആരും  കാണാതെ  അവൻ   പോയി  ഒരോലകൂടി   ഊരിക്കൊണ്ടുവന്നു  ചേച്ചിയുടെ  ഓല  രണ്ടായി  വിടർത്തി  അതിനകത്തു  തിരുകിക്കയറ്റി  വച്ചു. ഒറ്റ നോട്ടത്തിൽ അത് ഒരോല മാത്രമാണെന്നേ  തോന്നൂ. എന്നിട്ടു വേഗം അടുക്കളയിൽ പോയി  കഞ്ഞി  വാങ്ങി  കുടിച്ചിട്ട്  ചേച്ചിക്കൊപ്പം  പോയി.  ചേച്ചി പുതിയ ഫ്രോക്ക്  എടുത്തിട്ടപ്പോൾ    അവൻ തന്റെ  പുതിയ  നിക്കറും  ഉടുപ്പുമെടുത്തിടുവാൻ  തുടങ്ങി . അതു കണ്ട  ചേച്ചി :  
"നീയെന്തിനാ  അതിപ്പോ  എടുത്തീടുന്നേ ?   നിന്നെയതിനു  ആശാംപള്ളിക്കൂടത്തി  ചേർക്കുന്നില്ലല്ലോ!"
"ചേച്ചി  പുത്യേതെടുത്തീടുന്നെ   കണ്ടപ്പം  എനിക്കും  കൊതി വന്നു. അതോണ്ടാ."   അവനു   അതിനും  തക്ക  മറുപടിയുണ്ടായിരുന്നു. 
അല്പം  കഴിഞ്ഞപ്പോൾ  അച്ഛൻ  ചേച്ചിയോടായിപ്പറയുന്നത്  കേട്ടു :
"ഓലേം  എടുത്തോണ്ട്  വാ മോളെ,   പോകാം.  ദേവിയെ  ധ്യാനിച്ചോണ്ടു  പടിയിറങ്ങണം,  കേട്ടോ  ?"
"ങ്ങും", ചേച്ചി  മൂളി. 
ഉടുപ്പിട്ടുകഴിഞ്ഞു  വെളിയിൽ  വരാതെ ഉപൻമോൻ   മുൻവശത്തെ  തിണ്ണയിൽ നിന്നും  അകത്തേക്കുള്ള മുറിയുടെ  കതകിന്റെ  പിറകിൽ നിന്ന്  തിണ്ണയിൽ  നടക്കുന്നതെല്ലാം ഒളിഞ്ഞു  നോക്കിക്കൊണ്ടു  നിൽക്കുകയായിരുന്നു.
അച്ഛൻ   വെള്ള  മുണ്ടുമുടുത്തു  തോർത്തും  തൊളിലിട്ടിരിക്കുന്നു.    അച്ഛൻ  വെറ്റിലയും  പാക്കും  ഒരു  ചക്രവും   കടലാസ്സിൽ  പൊതിഞ്ഞു  എടുക്കുന്നത്  കണ്ടിരുന്നു. അതെന്തിനാണെന്നു  അവനു  മനസ്സിലായില്ല.  
 അമ്മച്ചിയും  ബാബുമോനേയും  ഒക്കത്തു വച്ച് തിണ്ണയിലുണ്ട്. അച്ഛൻ  വെളിയിലേക്കിറങ്ങി.  പിറകേ  ഓലയുമെടുത്തു  കൊണ്ട് ചേച്ചിയും.   ഓല  രണ്ടെണ്ണമുണ്ടെന്ന  കാര്യം ചേച്ചി  അറിഞ്ഞില്ലെന്ന്  തോന്നുന്നു. അവർ  മുറ്റവും കടന്നു  വഴിയിലേക്കിറങ്ങിയപ്പോൾ അമ്മച്ചി  തിണ്ണയിൽ നിന്നും  അടുക്കളയിലേക്കു  പോയ ഉടൻ അവൻ   ഓടിയിറങ്ങി  അച്ഛന്റെയും  ചേച്ചിയുടെയും   ഒപ്പമെത്തി. അവനേ   കണ്ടതും  അച്ഛൻ  ഉറക്കെ  ദേഷ്യപ്പെട്ടു  :
"നീ  എവിടെപ്പോവാടാ ? കേറിപ്പോടാ  അകത്തു, ഒന്നും  കിട്ടേണ്ടേൽ"
"ഞാനും  വരണു. എന്നേം  കൊണ്ടോണം. ചേച്ചിയെ  ആശാൻ  പഠിപ്പിക്കുന്നെ  കാണാനാ. അച്ചാച്ചൻ  തിരയെ  വരുമ്പം ഞാനും വന്നോളാം ."  
കരച്ചിലിന്റെ  വക്കിലെത്തിക്കഴിഞ്ഞിരുന്ന ഉപൻമോൻ  പറഞ്ഞു. 
"വേണ്ടാ, നീയിപ്പോ  വരണ്ടാ.  നിന്നെ  വേറൊരു  ദിവസം  ഞാൻ  കൊണ്ട്  പോകാം.  ഇപ്പം  മര്യാദക്ക്  അകത്തു  കേറിപ്പോ"  അച്ഛൻ  വഴങ്ങുന്ന മട്ടില്ല. 
 അവൻ   ഉറക്കെ  കരയാൻ  തുടങ്ങി.  ബഹളം  കേട്ടു അമ്മച്ചി
ഇറങ്ങി  വന്നു.  കാര്യം  മനസ്സിലായപ്പോൾ  അമ്മച്ചി  അവന്റെ  രക്ഷയ്ക്കെത്തി :
"അവനെക്കൂടെ കൊണ്ടുപോകരുതോ? നിങ്ങള് പോരുമ്പോ കൂടിങ്ങു   കൊണ്ടുപൊന്നാപ്പോരേ?" 
തന്നെ കൂട്ടാതിരുന്നാൽ  അവിടെ താൻ  കാട്ടിക്കൂട്ടാവുന്ന  പുകിലിൽ  നിന്നും  അമ്മച്ചിക്ക്  രക്ഷപ്പെടാനാവുമല്ലോ! 
അവനു   ആശ്വാസമായി.  അച്ഛൻ പിന്നെയൊന്നും  പറഞ്ഞില്ല.  അവൻ  കരച്ചിൽ നിറുത്തി  ധൈര്യമായി  അവരുടെയൊപ്പം  നടന്നു.  തലേ  ദിവസം ചേച്ചി പറഞ്ഞാരുന്നു, ആശാൻ  പള്ളിക്കൂടം  തുടങ്ങുന്നത്  കരിക്കത്തിൽ  വീട്ടിലാണെന്നും, എരപ്പും (അടുത്തുള്ള  വെള്ളച്ചട്ടത്തിനു  'എരപ്പു ' എന്നാണ്  നാട്ടുകാർ   പറഞ്ഞിരുന്നത്) കഴിഞ്ഞു കൊറേ  ദൂരം  പോകണമെന്നും.
  അവർ  തോടും  കടന്നു  റോഡിൽ   കയറി.   നിറയെ  മെറ്റൽക്കഷണങ്ങൾ  ഇളകിക്കിടക്കുന്ന   ആ  റോഡ്  കണ്ടപ്പോൾത്തന്നെ  അവനു   പേടിയായി.    ഇന്നത് പുറമേ  കാണിച്ചു പതിവുപോലെ  അച്ഛനോട്  തന്നെ     എടുക്കുവാൻ  പറയാനുമാവില്ലല്ലോ! ധൈര്യം നടിച്ചുകൊണ്ടു  തട്ടിയും  തടഞ്ഞും  അവൻ  നടക്കുവാൻ  തുടങ്ങുന്നത്  കണ്ടു 
അവനേ   എടുക്കുവാനായി അച്ഛൻ  തുനിഞ്ഞപ്പോൾ  കുതറി  മാറിക്കൊണ്ട്  അവൻ  പറഞ്ഞു :
"വേണ്ടാ,  എന്നെ  എടുക്കേണ്ട,   ഞാൻ  നടന്നോളാം "
എരപ്പും  കഴിഞ്ഞു  കുറേദൂരം നടന്നപ്പോൾ  അവർ  പള്ളിക്കൂടത്തിലെത്തി.  കരിക്കത്തിൽ വീടിന്റെ  മുറ്റത്തോട്  ചേർന്നു അഞ്ചാറ് തൂണിന്മേൽ, വനത്തിലെ  പുല്ലു  മേഞ്ഞ മേൽക്കൂരയുള്ള, ഒരു  ഷെഡ്ഡ് ആണ്  പള്ളിക്കൂടം.  ഷെഡിനുള്ളിലായി നാലരികിലും    ഒരാൾക്കിരിക്കാൻ  മാത്രം  വീതിയുള്ള  ഓലത്തടുക്കിട്ടു  അതിനു  മുന്നിലായി  അതിലും  കുറഞ്ഞ  വീതിയിൽ പൂഴിമണ്ണ്  വിരിച്ചിരിക്കുന്നു.  സ്കൂൾ  ആദ്യമായിട്ട്  തുടങ്ങുന്നതായതിനാൽ  വേറെയും  അച്ഛനമ്മമാർ   കുട്ടികളേയും  കൊണ്ട് വന്നിട്ടുണ്ട്.  വേറെയും  ചിലർ  വന്നുകൊണ്ടേയിരുന്നു.
ചേച്ചിയുടെ ഊഴം വന്നപ്പോൾ അച്ഛൻ ചേച്ചിയോടായി പറഞ്ഞു :
"മോളു ഓല ഉപൻമോന്റെ കയ്യിൽ കൊടുക്ക്.  എന്നിട്ടു  ഈ വെറ്റയും പാക്കും ആശാനു ദക്ഷിണ  കൊടുത്തിട്ടു ആശാന്റെ പാദത്തിൽ തൊട്ടു ആശാനേ തൊഴുതു വന്ദിക്ക്‌."
ചേച്ചി ഓല അവന്റെ  കയ്യിൽ കൊടുത്തിട്ടു  അച്ഛൻ പറഞ്ഞത് പോലെ ചെയ്തു. അതുവരെ തന്റെ കയ്യിൽ രണ്ടു ഓലകൾ ഉള്ള വിവരം ചേച്ചി അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. ആശാൻ ചേച്ചിയുടെ തലയിൽ കൈ വച്ചു അനുഗ്രഹിച്ചിട്ടു  ചേച്ചിയുടെ കൈ പിടിച്ചു തടുക്കിലിരുത്തി. ഉപൻമൊന്നും  ധൃതിയിൽ ചേച്ചിയുടെ അടുത്തായി ഇരുപ്പുറപ്പിച്ചു. ആശാൻ ചേച്ചിയുടെ മുന്നിലെ പൂഴിമണ്ണിൽ 
'ഹരി' എന്നു പറഞ്ഞു കൊണ്ട് ആ അക്ഷരങ്ങൾ വലുതായി എഴുതിയിട്ട്, അതു പോലെ ചേച്ചിയെക്കൊണ്ടും പറയിച്ചു. (അവനും  , മനസ്സിൽ, അതേറ്റുപറഞ്ഞു). അതു കഴിഞ്ഞു ആശാൻ ചേച്ചിയുടെ വലതുകൈയ്യുടെ  ചൂണ്ടുവിരൽ പിടിച്ചു ആ അക്ഷരങ്ങളുടെ മുകളിൽക്കൂടി രണ്ടുമൂന്നു പ്രാവശ്യാം  എഴുതിക്കുകയും 'ഹ ....രി ...'  എന്നു പറയിക്കുകയും ചെയ്തു. 
"കുഞ്ഞിനി അതിന്റെ മോളിക്കൂടെ പല പ്രാവശ്യം എഴുതി 'ഹരീ'ന്ന്  കാണാതെ എഴുതാനും വായിക്കാനും പഠിക്ക്.  അതു കഴിഞ്ഞാൽ അടുത്ത അക്ഷരം എഴുതിക്കാം. അനിയൻ കുഞ്ഞു ആ ഓലയിങ്ങു തന്നാട്ടെ,  ചേച്ചിക്കു ആദ്യത്തെ പാഠം  അതിലെഴുതിക്കൊടുക്കട്ടെ ." 
അത്രയും   പറഞ്ഞിട്ട് ആശാൻ ഉപന്റെ  കയ്യിൽ  നിന്നും  ഓല എടുത്തു  കൊണ്ടു  എഴുന്നേൽക്കുവാൻ  തുടങ്ങിയപ്പോൾ  അവൻ   പെട്ടെന്ന്  പറഞ്ഞൊപ്പിച്ചു :
"എനിച്ചും  എഴുതിപ്പടിച്ചണം,
എന്റെ  ഓലേം അതിലൊണ്ട് "  
അതു  കേട്ട  ആശാൻ അവന്റെ  മുഖത്തേയ്ക്കു  സൂക്ഷിച്ചു  നോക്കി. അതിനിടെ , അവനേക്കാൾ  പ്രായമുള്ള ചില  കുട്ടികൾ  "എനിച്ചു  പടിക്കണ്ട, നമ്മക്ക്   വീട്ടീ  പോകാം"  എന്നൊക്കെ പറഞ്ഞു  കരയുന്നുമുണ്ട്. ഇതിനിടെ എതിർത്ത്  എന്തോ  പറയുവാൻ തുനിഞ്ഞ  അച്ഛനെ  കയ്യുയർത്തി വിലക്കിക്കൊണ്ട്, ഉപൻമോന്റെ   കണ്ണിലെ  പഠിക്കുവാനായുള്ള  'ത്വര' യും നിശ്ചയദാർഢ്യവും കണ്ടിട്ടാകണം, ആശാൻ പറഞ്ഞു :
"ഈ കുഞ്ഞിന് പഠിക്കുവാനുള്ള ആത്മാർത്ഥതയുണ്ട്. അവൻ ഇരുന്നോട്ടെ.  എതിരു പറയരുത്."
പിന്നെ അച്ഛൻ ഒന്നും പറയുകയുണ്ടായില്ല. ആശാൻ മാറ്റി വച്ചിരുന്ന വെറ്റിലയും  പാക്കും അച്ഛൻ എടുത്തുകൊണ്ടു വന്നു ഒരു ചക്രവും  കൂടി അതിൽ വച്ചിട്ട് അവനേക്കൊണ്ട് ആശാന് ദക്ഷിണ കൊടുപ്പിച്ചു.   അങ്ങിനെ 'ഇടിച്ചു കയറി' ഉപൻമോൻ അവന്റെ  വിദ്യാരംഭം ഭംഗിയായി കുറിച്ചു.
ആശാൻ അവനും  ആദ്യാക്ഷരങ്ങൾ എഴുതിക്കൊടുത്തു,   പഠിപ്പിച്ചു. 
അന്നു വന്ന കുട്ടികളെയെല്ലാം എഴുത്തിനിരുത്തിയിട്ടു ആശാൻ ഓരോരുത്തരും കൊണ്ടുവന്ന ഓലകളിൽ ആദ്യത്തെ പാഠം   "ഹരി ശ്രീ ഗ ണ പ താ യേ നമഹ : " എന്നു 
നാരായം കൊണ്ടു കോറിയിട്ടിരിക്കുന്നതു ഉയർത്തി കാണിച്ചു കൊണ്ട്  പറഞ്ഞു. 
"ഇന്നു നിങ്ങൾ എഴുതിപ്പഠിച്ച അക്ഷരങ്ങളെല്ലാം ഈ  ഓലയിൽ ഒണ്ട്. അതു  നോക്കി കാണാതെപഠിച്ചു കൊണ്ടു വന്നു നാളെ എന്നെ വായിച്ചും  എഴുതിയും കാണിക്കണം."
ഓല ഉപനൊഴികെ  എല്ലാവര്ക്കും  കൈമാറിക്കഴിഞ്ഞിട്ട് ആശാൻ അവസാനത്തെ ഓലയിലെ അക്ഷരങ്ങളിൽ 
 ഒരു പച്ചില ഉരച്ചുകാണിച്ചു കൊണ്ടു എല്ലാവരോടുമായി പറഞ്ഞു :
 "ദേ,  ഈ ഇല കണ്ടോ - കുപ്പപ്പച്ച.   ഞാൻ എഴുതിത്തരുന്ന ഓലകളിലെ അക്ഷരങ്ങളിൽ ദാ ഇതുപോലെ  ഈ പച്ചില ഉരച്ചാൽ അതെല്ലാം നല്ലപോലെ കാണാനും വായിക്കാനും പറ്റും" 
  എന്നിട്ട് ആശാൻ ഉപനമോനെ  അടുത്തു വിളിച്ചിട്ടു  ആ ഓല അവനു    കൊടുത്തുകൊണ്ടു      പറഞ്ഞു : "ഞാൻ പറഞ്ഞതെല്ലാം കേട്ടല്ലോ?  എഴുതിത്തരുന്നതെല്ലാം അന്നന്ന് പഠിച്ചോണം "
"ങ്ങും",  അവൻ  സമ്മതം മൂളി.  
ഓലയും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ എല്ലാവരേയും ഒരു ജേതാവിനെപ്പോലെ അവൻ  ഒന്ന്        നോക്കി; "ആശാൻ എനിക്കു പ്രത്യേക പരിഗണന തന്നിരിക്കുന്നത് എല്ലാവരും കണ്ടല്ലോ?"  എന്നു അവന്റെ മുഖഭാവം  വിളിച്ചു പറഞ്ഞു കൊണ്ട്.   
അങ്ങിനെ, ഇടിച്ചു കയറി,  ഉപൻമോന്റെ വിദ്യാരംഭം കുറിച്ചുകൊണ്ട്  അവന്റ കുടിപ്പള്ളിക്കൂട ജീവിതം  ആരംഭിച്ചു. 
          *******
                         5   
ഉപൻമോന്റെ  കുടിപ്പള്ളിക്കൂട   
ജീവിതവും ഒരു കുള അട്ട  ആക്രമണവും          .         
                *******
കുടിപ്പള്ളിക്കൂടത്തിൽ ഇരുപത്തഞ്ചോളം കുട്ടികളുണ്ടായിരുന്നു.  ഏറ്റവും പ്രായക്കുറവും വലിപ്പക്കുറവും സ്വാഭാവികമായും ഉപൻമൊനു   തന്നെയായിരുന്നു. മൂന്ന് മൈലുകൾക്കുള്ളിൽ സ്കൂളോ മറ്റു കുടിപ്പള്ളിക്കൂടമോ  ഇല്ലാതിരുന്നതിനാൽ എട്ടും ഒൻപതും അതിൽ കൂടുതലും വയസ്സ്  പ്രായമുള്ള കുറെ കുട്ടികൾ ഗ്രാമത്തിൽ  വിദ്യാഭ്യാസം കിട്ടാതെ നിൽപ്പുണ്ടായിരുന്നു.  കുടിപ്പള്ളിക്കൂടം തുടങ്ങിയിട്ടും അവരിൽ പലരും അവിടെ ചേർന്നു പഠിക്കുകയുണ്ടായില്ല.
ആശാൻ ഓലപ്പുസ്തകം       തയ്യാറാക്കുന്നത് വളരെ കലാപരമായാണ്. ഓലയുടെ തുമ്പ് അറ്റത്തു നിന്നും ഒന്നര ഇഞ്ചോളം മുറിച്ചുമാറ്റിയിട്ടു വീണ്ടും അറ്റത്തുള്ള ഈർക്കിൽമാത്രം രണ്ടിഞ്ചോളം ഓലയിൽ നിന്നും വേർപെടുത്തി  മുറിച്ചു മാറ്റും. എന്നിട്ടു വേർപെട്ടുകിടക്കുന്ന രണ്ടു തുമ്പുകളും പിറകോട്ടെടുത്തു മൊത്തം ചുറ്റി   അറ്റം മടക്കിനകത്തുകൂടി തിരുകിക്കയറ്റി വെളിയിൽ കൊണ്ടുവന്നു മുറുക്കിയിട്ട് മുറിച്ചു കളയും.   അപ്പോഴേയ്ക്കും അവിടെ നല്ല ഒരു 'തലേക്കെട്ട്' '  രൂപപ്പെട്ടിരിക്കും. ചുവടെ ഒരു അർദ്ധവൃത്താകൃതിൽ മുറിച്ചെടുക്കും. ഒന്നിലധികം ഓലയായാൽ  എല്ലാ ഓലകൾക്കും ഒരേ നീളം വരത്തക്കവിധം  തലേല്ക്കെട്ടു കെട്ടും. . ഓരോ ഓലയുടെയും ചുവട്ടിൽ നിന്നും അരയടി മുകളിലായി, എല്ലാ ഓലയിലും ഒരേ സ്ഥലത്തു വരത്തക്കവ വിധം   ഒരു  സ്ലേറ്റു  പെൻസിൽ  കടക്കത്തക്ക  വലിപ്പത്തിൽ  വട്ടത്തിലുള്ള  ഒരു  സുഷിരമിടും. ഒരു  ചരടിൽ  എല്ലാ  ഓലകളും   ആ സുഷിരത്തിൽ കൂടി കോർത്ത് കെട്ടിയാൽ നല്ല ഭംഗിയുള്ള ഒരു ഓലപ്പുസ്തക കെട്ടായി. ഈ ഓലക്കെട്ടു കൊണ്ട് ഞങ്ങൾക്ക് വേറേ രണ്ടു പ്രയോജനങ്ങൾ കൂടി ഉണ്ടായിരുന്നു. തെരുവ് നായ അടുത്തു കൂടിയെങ്ങാനും വന്നാൽ അതൊന്നുയർത്തി വീശിയാൽ മതി, വടിയാണെന്നു   കണ്ടു അതു ഓടിപ്പൊയ്ക്കൊള്ളും. ഇനി അതു ഒന്നാംതരമൊരു വാദ്യോപകരണമായി മാറ്റമെന്നതാണ്. ഓലകൾ തമ്മിൽ കെട്ടിയിരിക്കുന്ന ഭാഗത്തു മുറുകെ പിടിച്ചു ആഞ്ഞു താളാൽമകമായി കുലുക്കിയാൽ തലക്കെട്ടുകൾ തമ്മിൽ അടിച്ചു താളാൽമകമായ ശബ്ദമുണ്ടാക്കും.  ഇനിയും ഒരുകൈകൊണ്ടു കെട്ടിന് മുകളിലായും മറുകൈ കൊണ്ട് അരയടി മുകളിലായും പിടിച്ചിട്ടു അതിനു മദ്ധ്യത്തായി  ഓലയുടെ തുറന്ന ഭാഗത്തു ഉള്ളിലേയ്ക്ക്  ശ്വാസം ആഞ്ഞെടുത്തു ഊതിയാൽ നല്ല " പീ....  പീ... " ശബ്ദമുണ്ടാകും. അല്പം ട്യൂൺ കൂടി കൊടുത്തൂതിയാൽ സംഗീതവും.   ഇവയൊക്കെ അന്നത്തെ കുട്ടികളുടെ കലാപരിപാടികളുടെ ഭാഗമായിരുന്നു; ഇപ്പോൾ അവരുടെ ഗൃഹാതുരത്വവും !!! ഇന്നത്തെ കുട്ടികൾക്കു അതൊക്കെ അന്യം നിന്നുപോയി എന്ന് പറഞ്ഞാൽ മതി.  
               
കുടിപ്പള്ളിക്കൂടത്തിലെ  നിലത്തെഴുത്തു പഠിത്തം  മുന്നോട്ടു പോകുംതോറും ഓലകളുടെ എണ്ണവും കൂടിക്കൂടി വന്നു. സ്വരാക്ഷരങ്ങളും വ്യഞ്ജനങ്ങളും കഴിഞ്ഞു  കൂട്ടക്ഷരങ്ങളിലേയ്ക്ക്  കടന്നു.  (ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ആശാൻ   'ക്ക ങ്ങ ക്ഷ ' വരപ്പിച്ചു  -  പഠിപ്പിച്ചു -മൂക്കിൻ തുമ്പ് കൊണ്ടല്ല , വിരലിൻ തുമ്പുകൊണ്ടു ). അതു കഴിഞ്ഞു ചെറിയ വലിയ ഒരു പ്രൊമോഷൻ . ഒന്നാം ക്ലാസ്സ്‌ പുസ്തകത്തിലെ പാഠങ്ങളും, പിന്നെ  അക്കങ്ങളും, സ്ലേറ്റും.  അക്കങ്ങൾ കൂട്ടുവാനും കുറയ്ക്കുവാനും ഒക്കെ ആശാൻ പഠിപ്പിച്ചു. പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ആഴ്ചയിലൊരിക്കൽ ഒരു കേട്ടെഴുത്തും  കണക്കിന്റെ പരീക്ഷയും നടത്തി, സ്ലേറ്റിൽ മാർക്കും ഇട്ടുകൊടുക്കും. മാർക്ക് മായിച്ചു കളയാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണമെന്നാണ് ആശാന്റെ നിർദേശം.
ഒരിക്കൽ ആശാൻ ഉപന് കണക്കിന് പത്തിൽ    പത്തു മാർക്കും കൊടുത്തത്  സ്ലേറ്റുയർത്തി അവൻ  കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട്  'വെളിക്കു' വിട്ടപ്പോൾ മോഹനനൊപ്പം കളിച്ചു കൊണ്ട് നിന്ന ഉപന്റെ അടുത്തേയ്ക്കു  ഭാസ്കരൻ ഓടി   വന്നിട്ട് പറഞ്ഞു : 
"ഉപനേ, ദേ  നിന്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലു തൊട്ടു മാച്ചുകളേന്നു." 
ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും.  അവനു ആ കണക്കു പരീക്ഷയ്ക്കു  അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന്  സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവന്റെ    കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു.  ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻമോൻ കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി.   ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ സ്ലേറ്റ് വാങ്ങി വീണ്ടും മാർക്കിട്ടു കൊടുത്തിട്ട്  തങ്കപ്പനെ വിളിച്ചു  അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു  നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവന്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തിപിടിച്ച്  മറ്റേക്കാലിൽ   കുതിരച്ചാട്ടം ചാടിയത് പിന്നീട്  അവിടെ ആരും ഉപൻമോനെ  ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു.
             
ഉപന്റെയും  ചേച്ചിയുടെയും അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ മോഹനനും മംഗലത്തെ ഓമനയും ആയിരുന്നു. മോഹനനും ഓമനയും ചേച്ചിയുടെ പ്രായക്കാരായിരുന്നു. മോഹനന്റെ കുടുംബവും, അമ്മച്ചിയുടെ  സ്ഥലമായ, മലയാലപ്പുഴയിൽ നിന്നും വന്നവരായിരുന്നതിനാൽ അവനുമായി, അവർക്ക്  കൂടുതൽ അടുപ്പ     മുണ്ടായിരുന്നു. അവർ    നാലുപേരും ഒരുമിച്ചായിരുന്നു പള്ളിക്കൂടത്തിലേക്കു പോകുന്നതും തിരികെ വരുന്നതും. ഉച്ച വരെ മാത്രമേ പഠിത്തമുള്ളു. സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ അവർ  മൂന്നു താവളങ്ങളിൽ  കുറച്ചു സമയം ചെലവാക്കുക പതിവായിരുന്നു. ആദ്യത്തെ താവളം സ്കൂളിന്റെ കുറച്ചടുത്തു റോഡരികിൽ നിന്നിരുന്ന  ഒരു വലിയ  കുളമാവിൻ ചുവടായിരുന്നു.  രണ്ടാമത്തെ താവളം വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള വെള്ളച്ചാട്ടവും അതിനടുത്തു റോഡരികിൽ നിന്നിരുന്ന ഒരു കൂറ്റൻ ഇലവുമരത്തിന്റെ ചുവടുമായിരുന്നു. മൂന്നാമത്തേത് റോഡിന്റെയും അവരുടെ   വീടുനിൽക്കുന്ന പുര  യിടത്തിന്റെയും ഇടയിൽക്കൂടി, വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകിയെത്തുന്ന, തോട്ടിലെ കുളിക്കടവാണ്. അവിടെ ഒരു ചെറിയ കുളത്തിന്റെ വലുപ്പത്തിൽ വെള്ളം കെട്ടിനിൽക്കത്തക്ക വിധം കുഴിയുണ്ട്.   അയൽ വക്കങ്ങളിലുള്ള സ്ത്രീകൾ കുളിക്കുന്നതും തുണി കഴുകുന്നതും അവിടെയാണ്.
കുളത്തിനു തൊട്ടു താഴെയുള്ള തോടിന്റെ ഭാഗത്തിന് നല്ല  വീതിയുള്ളതിനാലും     കുളത്തിൽ നിന്ന്  ഒഴുകി വരുന്ന വെള്ളം അവിടെയെത്തുമ്പോൾ പരന്നൊഴുകുന്നതിനാലും   മഴക്കാലമല്ലാത്ത സമയങ്ങളിൽ അവിടെ കണങ്കാൽ  വരെ  മാത്റമേ വെള്ളത്തിന്  ആഴമുണ്ടാകുകയുള്ളു.  അതുകൊണ്ടുതന്നെ അവർ ആ ഭാഗത്തു കൂടി ഇറങ്ങി തോട് കട
ന്നാണ്  വീട്ടിലേയ്ക്കു കയറിപ്പോകുന്നത്.
കുളമാവ് കായ്ക്കുന്ന കാലമായാൽ സ്കൂൾ വിട്ടാൽ ഉടൻ അതിന്റെ ചുവട്ടിലേക്ക് ഓടിയെത്തും. ധാരാളം കുളമാവിൻ കായ്കൾ വീണു കിടപ്പുണ്ടാവും. കുളമാവിന്റെ ഇലയും  തടിയും  മാവിന്റേത് പോലെ ആണെങ്കിലും മാങ്ങയുടെ അടുത്തു രൂപമുള്ള  കായ്ക്കു  ഒരു മഞ്ചാടിക്കുരുവിനേക്കാൾ അല്പം കൂടി  വലിപ്പമേയുള്ളു. പുറത്തെ കനം കുറഞ്ഞ തൊലിക്കകത്തു   ചിരട്ട പോലെ കനമുള്ള തോടും അതിനുമകത്ത്  നല്ല വെള്ള നിറത്തിലുള്ള, രുചിയുള്ള  പരിപ്പുമാണുള്ളത്. 
ആദ്യം നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും  അവ പെറുക്കി നിറയ്ക്കും.  പിന്നീടു   പെറുക്കുന്നവയെല്ലാം അവിടെത്തന്നെയുള്ള പാറക്കല്ലിൽ വച്ചു ഇളകിക്കിടക്കുന്ന  മെറ്റലെടുത്തു ഇടിച്ചു പൊട്ടിച്ചു പരിപ്പെടുത്തു മതിയാവോളം തിന്നും. പോക്കറ്റിൽ കിടക്കുന്നവ വീട്ടലെത്തിയാൽ സൗകര്യം കിട്ടുമ്പോൾ തല്ലിപ്പൊട്ടിച്ചു തിന്നും.  
കുളമാവിൻ ചുവട്ടിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ ഇലവിൻ ചുവട്ടിൽ നിന്നുകൊണ്ട്, നുരയും പതയുമായി ഇരുപതു             അടിയോളം താഴ്ചയിലേക്ക് കുതിച്ചു ചാടുന്ന, വെള്ളച്ചാട്ടത്തിന്റെ ഭംഗിയും അതിനുപരിയായി, വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിൽ നിന്നും വെള്ളച്ചാട്ടത്തിന്  മുകളിൽ   എത്തുവാനായി ചാടിച്ചാടി അശ്രാന്തം പരിശ്രമിക്കുന്ന   പരൽമീനുകളുടെ വ്യഗ്രതയും നോക്കി ആസ്വദിച്ചു   നിൽക്കും. എന്നാൽ അത്ഭുതമെന്നും അവിശ്വസനീയമെന്നും തോന്നുന്ന കാര്യം, അവയിൽ അപൂർവം ചില മീനുകൾ അത്രയും ഉയരമുള്ള  ആ വെള്ളച്ചാട്ടം ചാടിക്കടന്നു മുകളിൽ എത്തുന്നുണ്ട്‌  എന്നുള്ളതാണ്. വെള്ളച്ചാട്ടം ശരിയ്ക്കും കുത്തനെയല്ല, കരിങ്കൽപ്പാറ പൊട്ടിച്ചുണ്ടായതിനാൽ അൽപ്പം ചരിവോടു കൂടിയതാണ്.   അതുകൊണ്ടു തന്നെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ പാറക്കുഴികൾ താഴെ നിന്നും മുകൾഭാഗം വരെയുണ്ട്. ചിലവ വെള്ളമൊഴുക്കിന്റ അരികിലായി, കുതിച്ചു ചാടുന്ന വെള്ളക്കെട്ടിൽ നിന്നും തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളാൽ നിറഞ്ഞുകിടക്കും.  താഴെ നിന്നും മുകളിലേയ്ക്കു ചാടുന്ന മീനുകളിൽ ചിലവ കുത്തൊഴുക്കിൽ തെറിച്ചു ഈ കുഴികളിൽ വീഴും. അവയിൽ ചിലവ വീണ്ടും മുകളിലേയ്ക്കു ചാടുമ്പോൾ അതുപോലെയുള്ള മുകളിലത്തെ കുഴിയിൽ വീണെന്നിരിക്കും.   ഈവിധം അശ്രാന്ത പരിശ്രമത്തിന്റെ ഫലം വിജയമായി  ആഘോഷിക്കുന്നത്  മുകളിലെത്തിയ മീനുകൾ അതിവേഗം, ഇനി താഴേയ്ക്ക് വീഴുമോ എന്ന ഭയത്താലെന്ന വിധം,  മുകളിലത്തെ ചെറിയ ഒഴുക്കിൽ സസന്തോഷം നീന്തിത്തുടിച്ചു മുന്നോട്ടു പോയിട്ടാണ്.  അവയുടെ ആ ശ്രമവും വിജയാഘോഷവും  ഞങ്ങൾ നോക്കിനിന്നു,  അവയോടൊപ്പം,  ആസ്വദിക്കാറുണ്ട്. 
അവിടെ നിന്നും കുളിക്കടവിൽ       എത്തിയാൽ ഉടുപ്പുകളൂരി, അവയും  ഓലപ്പുസ്തകക്കെട്ടും കൂടി കരയിൽ വച്ചിട്ട്, നാലുപേരും ദിഗംബരരായിട്ടു    തോട്ടിൽ അര മണിക്കൂറോളം ചാടിമറിഞ്ഞിട്ടേ വീട്ടിലെത്തൂ.
ഇലവ് പൂക്കുന്ന കാലമായാൽ (അപ്പോൾ കുളമാങ്ങാ ഉണ്ടാകില്ല) ഇലവിൻ ചുവടാണ്  ആദ്യ താവളം.  അവിടെ എത്തിയാൽ വെള്ളച്ചാട്ടത്തിൽ പരൽ മീനുകൾ മുകളിലെത്തുവാൻ  വൃഥാ ഉയർന്നു ചാടി വീണു ഒഴുക്കിൽ വീണ്ടും കൂടുതൽ താഴേയ്ക്ക് പോകുന്നതും  വീണ്ടും ശ്രമം തുടരുന്നതും നോക്കി 
രസിച്ചു നിൽക്കും.  പിന്നെ  ഇലവിൻ       പൂവുകൾ പെറുക്കിയെടുത്തു  അവയുടെ വെൽവെറ്റ് നിറത്തിൽ,  നീണ്ട കട്ടിയുള്ള ദളങ്ങൾ   ഇറുത്ത്‌ മാറ്റി,   നീണ്ട ഷേവിങ്ങ്  ബ്രഷ്ന്റെ  ആകൃതിയിലുള്ള പിടിയും കേസരങ്ങളും ചേർന്ന ഭാഗം ശേഖരിച്ചു അവ കുളിക്കടവിലെ  വെള്ളത്തിലെറിഞ്ഞു ഒഴുകി വരുമ്പോൾ പിടിച്ചെടുത്തു കളിച്ചു രസിക്കും.  ഇലവുമരത്തിലെ  പൂക്കളെല്ലാം കൊഴിഞ്ഞു കായ്ക്കളായി ഉണങ്ങി പൊട്ടിത്തെറിച്ചു നാലുപാടും സിൽക്കുപോലെയുള്ള പഞ്ഞിക്കൂടുകൾ പറന്നുനടക്കുന്ന കാലമാകുമ്പോൾ,  റോഡിന്റെ ഇരുവശത്തുമുള്ള  കാട്ടു ചെടികളിൽ അവ പറ്റിപ്പിടിച്ചു വെള്ളപ്പൂക്കളുടെ നീണ്ട നിരകളുടെ    മനോഹര ദൃശ്യം ഉളവാകുകയായി. ഞങ്ങൾ മത്സരിച്ചു ഓടിനടന്നു അവ പെറുക്കി വായുവിലേക്ക് വീണ്ടും വീണ്ടും ഊതിപ്പറത്തി രസിക്കുകയായി.  ഇലവിന്റെ പൂവോ കായോ ഇല്ലാത്ത സമയത്തു വീട്ടു പുരയിടത്തിലെ വയസ്സൻ റബ്ബർ മരങ്ങളിൽ നിന്നു പൊട്ടിത്തെറിച്ചു വീണുകിടക്കുന്ന റബ്ബർ കുരുക്കളാണ്  വെള്ളത്തിലെറിഞ്ഞു കളിക്കുവാനുള്ള കളിപ്പാട്ടമായി ഞങ്ങൾ കരുതുക. 
 കുള അട്ടയുമായുള്ള ഏറ്റുമുട്ടൽ :
ഓലപ്പള്ളിക്കൂടത്തിൽ  ചേർന്നിട്ടു ആറേഴു മാസം കഴിഞ്ഞ ഒരു ദിവസം.  അന്നു പനി കാരണം ചേച്ചിയില്ലാതെ ഉപൻമോൻ മാത്രം  കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് പോയി.
പതിവുപോലെ ഇലവിൻചുവട്ടിലെത്തി കുറേ പൂക്കൾ പെറുക്കിയെടുത്തു ദളങ്ങൾ ഇറുത്തു മാറ്റിയിട്ടു അവർ  മൂവരും കുളിക്കടവിലെത്തി.   ചേച്ചി കൂടില്ലാത്തതിനാൽ ഓമന വീട്ടിലേയ്ക്കു പോയി. ഉപൻമോനും       , മോഹനനും ദിഗംബരരായി, പൂക്കളുമെടുത്തു, തോട്ടിലേക്ക്  ചാടി കളി തുടങ്ങി.  കളിക്കു ഹരം കൂടിത്തുടങ്ങിയപ്പോൾ പതുക്കെപ്പതുക്കെ മുകളിലേയ്ക്കു,  ആഴക്കൂടുതൽ ഉള്ളിടത്തേയ്ക്കു, നീങ്ങി നീങ്ങി അരയ്ക്കു മുകളിൽ വെള്ളമുള്ളിടത്തായി കളി. പതിവിലും കൂടുതൽ സമയമെടുത്തെന്നുള്ള തോന്നലുണ്ടായപ്പോൾ മോഹനൻ പറഞ്ഞു :
"ഒത്തിരി  സമേമായി. നമ്മക്കിനി   വീട്ടിപ്പോവാം.  ഒരുപാടു താമസ്സിച്ചാ അച്ചനടിക്കും".
അപ്പോഴാണ്‌  ഉപൻമോനും         സ്ഥലകാലബോധമുണ്ടായത്. ധൃതിയിൽ രണ്ടുപേരും കരയ്ക്കു കയറി. മോഹനൻ ആദ്യം കയറിയിട്ട് പിറകേ കയറിച്ചെന്ന  ഉപനേ   തിരിഞ്ഞു നോക്കിയതും ഭയത്തോടെ അവന്റെ അരയ്ക്കു ചൂണ്ടി  വിളിച്ചു പറഞ്ഞു :
"ഉപനേ ദേ അട്ട കടിച്ചു തൂങ്ങിക്കെടക്കുന്നു"
അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് ഉപൻമോൻ  ഭയപ്പാടോടെ പെട്ടെന്ന് കുനിഞ്ഞു നോക്കിയതും,   ഉച്ചത്തിൽ അലറിയതും ഒരുമിച്ചായിരുന്നു. ഒരു വലിയ കുള അട്ട രക്‌തം കുടിച്ചു വീർത്തുരുണ്ട്  അവന്റെ അടിവയറ്റിൽ തൂങ്ങിക്കിടക്കുന്നു !  അവൻ തുള്ളിച്ചാടി, നിർത്താതെ, അലറിവിളിക്കുന്നതു കണ്ടപ്പോൾ മോഹനൻ ഭയന്ന് വശായി കരച്ചിലോളമെത്തിയിട്ട്, കാര്യം പന്തിയല്ലെന്ന് തോന്നിയിട്ടാവണം,  അവന്റെ തുണികളും ഓലക്കെട്ടും ധൃതിയിൽ വലിച്ചു വാരിയെടുത്തുകൊണ്ടു ഒറ്റ ഓട്ടം വച്ചുകൊടുത്തു. അതുകൂടി കണ്ടപ്പോൾ,   തനിച്ചായത്തിന്റെ ഭയം കൂടിയായപ്പോൾ, അവന്റെ അലർച്ചയുടെ ആക്കം പതിന്മടങ്ങായി. അലർച്ചയ്ക്കിടെ  വിളിച്ചു കൂവുന്നുമുണ്ട് :
"അമ്മച്ചിയേ....... ഓടിവായോ... ഉപമ്മോനെ    അട്ടകടിച്ചേ...... ഞാം  ചത്തുപൊമേ....ഓടിവായോ.... "  എന്ന്. 
ആ സമയം വീട്ടിൽ ഭവാനി ആലോചിക്കുകയായിരുന്നു : 'ഉപൻമോൻ തനിയെയാണല്ലോ ഇന്ന് പോയിരിക്കുന്നത്. വരേണ്ട സമയവും കഴിഞ്ഞെന്നു  തോന്നുന്നു. എന്തായാലും ഒന്ന് തോടുവരെ  പോയിനോക്കാം.  ചേച്ചിയില്ലാതെ തോട്ടിൽ ചാടരുതെന്നു പറഞ്ഞിട്ടുള്ളതാണ്.  മറ്റു പിള്ളേര് കൂടെയുള്ളതിനാൽ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകും.'   ഭവാനി ഉടൻതന്നെ വഴിയിലേക്കിറങ്ങി. 
കുറച്ചു നേരം എന്താണ് ചെയ്യേണ്ടതെന്നറിയാതെ   ഉപൻമോൻ പകച്ചു നിന്നുപോയി.   അല്പം കഴിഞ്ഞപ്പോൾ തുണിയും ഓലക്കെട്ടുമെടുക്കാതെ, അലറിവിളിച്ചുകൊണ്ടു തന്നെ, വീട്ടിലേയ്ക്കുള്ള വഴിയേ മേലോട്ടൊടുവാൻ തുടങ്ങി.
പകുതി വഴിയ്ക്കു എത്തിയതും     ഭവാനി ഉപൻമോന്റെ അലർച്ച കേട്ടു. ഏന്തോ കാര്യമായി നടന്നിരിക്കുന്നു ; ഭവാനി ഉറപ്പിച്ചുകൊണ്ട് ഓടിയിറങ്ങി ചെന്നപ്പോൾ കണ്ടത് പറക്കുന്നവിധം കൈകൾ രണ്ടു വശങ്ങളിലും അടിച്ചുകൊണ്ട് നഗ്നനായി ഓടിവരുന്ന ഉപൻമോനെയാണ്. അമ്മച്ചിയെ കണ്ടതും അവന് സങ്കടം കൂടുതലായി. ശബ്ദവും ഒപ്പം കൈകളും  ഒന്നുകൂടി ഉയർത്തി, ഓട്ടത്തിന്റെ വേഗത കൂട്ടിക്കൊണ്ടു അവൻ അടുത്തെത്തി   ഏങ്ങി ഏങ്ങി പറഞ്ഞൊപ്പിച്ചു :  "മ്മചീ,  അട്ട കടിച്ചു,  മോൻ ചത്തുപോം" 
അപ്പോഴാണ് അതു ഭവാനിയുടെ ശ്രദ്ധയിൽപ്പെടുന്നത് :  ഒരു കുള അട്ട അവന്റെ അടിവയറ്റിൽ രക്തം കുടിച്ചു വീർത്തുരുണ്ട് കടിച്ചു തൂങ്ങിക്കിടക്കുന്നു. ഭവാനി പെട്ടെന്ന് അവനേ പിടിച്ചു നിർത്തിയിട്ടു കുനിഞ്ഞു  അട്ടയെ അടർത്തിയെടുത്തു ദൂരേക്കെറിഞ്ഞിട്ട്  സമാധാനിപ്പിച്ചു :
"അട്ട പോയില്ലേ? ഇനി കരച്ചില് നിർത്ത്. മോൻ ചത്തു പോത്തോന്നുമില്ല"  
എന്നിട്ടു ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പുകൊണ്ടു അവന്റെ നനഞ്ഞിരുന്നു തലയും ദേഹവും തുവർത്തിക്കൊടുത്തു. അപ്പോൾ കണ്ടൂ അട്ട കടിച്ചിരുന്ന സ്ഥലത്തു നിന്നും രക്തം ഇറ്റു വീഴുന്നു. അവൻ കണ്ടാൽ കുഴപ്പമാവും ; ഭവാനി അവന്റെ  ദേഹം തുവർത്തുന്ന ഭാവത്തിൽ രണ്ടുമൂന്നു പ്രാവശ്യം തുടച്ചു കഴിഞ്ഞപ്പോൾ രക്തത്തിന്റെ വരവ് കുറഞ്ഞു കുറഞ്ഞു വന്നു. ഒരുമ്മ അവന്റെ കവിളിൽ കൊടുത്തിട്ട്, ആശ്വസിപ്പിക്കാനും  വിഷയം മാറ്റാനുമെന്ന വിധം ഒരു പുഞ്ചിരിയോട്, അവന്റെ പുറം തുടയ്ക്കു ഒരു കൊച്ചടി പാസ്സാക്കിക്കൊണ്ടു ഭവാനി അവനേ  ശാസിച്ചു, : 
"തനിയെ തൊട്ടിൽ ഇറങ്ങരുതെന്നു ഞാൻ  പറഞ്ഞിട്ടില്ലേ ? അതനുരിക്കാഞ്ഞിട്ടല്ലേ അട്ട കടിച്ചത് ? ഇനി എന്നേലും തനിയേ നീ തോട്ടിലിറങ്ങുവോ ?"
"ഇല്ല", തന്റെ തെറ്റ് മനസ്സിലായവണ്ണം അവൻ ജാള്യതയോടെ പറഞ്ഞു. അപ്പോഴാണ് അവന്റെ തുണിയുടെയും ഓലക്കെട്ടിന്റെയും കാര്യം ഓർമ വന്നത്. ഭവാനി ചോദിച്ചു :
"മോന്റെ ഉടുപ്പും ഓലേമൊക്കെ എവിടെ?"
"തോട്ടുകരേലൊണ്ട് "
"എന്നാ മോനിവിടെ നിക്ക്; അമ്മച്ചി അതെടുത്തോണ്ടു വരാം "
"വേണ്ടാ, എനിച്ചു പേടിയാ, ഞാനും വരും " :  അവൻ ചിണുങ്ങി. 
ഭവാനി അവനെയും എടുത്തു താഴെച്ചെന്നു തുണികളും മറ്റും എടുത്തുകൊണ്ടു വീട്ടിലേക്കു മടങ്ങി. 
                           *******
മേമ്പൊടി
      ***
പനയോലപ്പുസ്തകത്താളിലാശാൻ   കനിവോടെ നാരായത്തുമ്പിനാലേ    
വിരചിക്കുമക്ഷര മാലകൾ ഞാനൊരു വരമായ്ക്കരുതിപ്പഠിച്ച കാലം 
കുളമാവിൻ ചോട്ടിൽ കഴിച്ച കാലം   കുളയട്ട  തൻ    കടിയേറ്റ കാലം    
ആ കടി   മൂലം താനങ്ങു  പരലോകം                                                                                        പൂകുമെ -                             
ന്നകതാര് നൊന്തു കരഞ്ഞകാലം
നുരയും പതയുമായ്ച്ചാടിടും                                                       വെള്ളത്തിൽ           പരൽമീൻ കുതിപ്പിൽ രസിച്ച കാലം 
ഇലവിലെ പൂക്കളും കായ്കളു                                                    മൊരുപോലെ           നിലവിൽ കളിക്കൂട്ടരായ കാലം 
കഥകളിയാദ്യമായ് കണ്ടകാലം ഞാൻ     കഥയറിയാതാട്ടം   കണ്ട  കാലം     
ഇവയൊക്കെയാണെന്റെയാശാൻ                                                പള്ളിക്കൂട       ജീവിത കാലത്തെയോർമ്മപ്പൂക്കൾ 
                         *******
                            6
    ഉപന്റെ കഥകളിയരങ്ങേറ്റം 
                           *******
സ്ഥലത്തൊരു സ്കൂൾ ഇല്ലാത്തതിനാൽ മൂത്ത മകൾ വിലാസിനി 3 മൈൽ നടന്നു ഏരൂർ സ്കൂളിൽ പോയി വരുന്നതിന്റെ ബുദ്ധിമുട്ടു കാരണം കാരമ്മേലിൽ കേശവൻ മുൻകയ്യെടുത്തു അവിടെ ഒരു പ്രൈമറി സ്കൂൾ അനുവദിച്ചു തരണമെന്ന് കാണിച്ചു ഒരു ഹർജി അന്നത്തെ തിരുവിതാംകൂർ ദിവാന് സമർപ്പിച്ചിട്ടു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് . അതുകൊണ്ടു തന്നെ രണ്ടാമത്തെ മകൾ വാഗമ്മയെ സ്കൂളിൽ ചേർക്കേണ്ട സമയമായിട്ടും, ഒന്നാം ക്‌ളാസ്സിലെ പാഠപുസ്തകവും കണക്കും പഠിച്ചു തീർന്നിട്ടും,  ഏരൂർ സ്കൂളിൽ ചേർക്കുവാൻ  തുനിഞ്ഞിട്ടില്ല. പകരം അവളേയും ഉപനേയും രണ്ടാം ക്ലാസ്സിലെ പുസ്തകവും കണക്കും  പഠിപ്പിച്ചുകൊള്ളുവാൻ ആശാന് നിർദ്ദേശം കൊടുത്തിരിക്കുകയാണ്.
ആ ഇടയ്ക്കു അടുത്തുള്ള ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നടത്തിയ കഥകളി ആട്ടം കാണുവാൻ കേശവൻ ഉപൻ മോനെയും കൂട്ടി പോവുകയുണ്ടായി. തലയിൽ മിനുങ്ങുന്ന വലിയ തൊപ്പിയും വച്ചു  മുഖത്തു പലനിറത്തിലുള്ള ചായം തേച്ചു എന്തൊക്കെയോ ഒട്ടിച്ചു വച്ചു നീണ്ട നഖങ്ങളും വളർത്തി ചുവപ്പും വെളുപ്പുമൊക്കെ  നിറമുള്ള ഉടുപ്പും പൊങ്ങി നിൽക്കുന്ന  പാവാടയും    ഉടുത്തു കഴുത്തിൽ   കൂടി തുമ്പത്തു കണ്ണാടിയുള്ള നീണ്ട തുണിയുമിട്ടു എരിയുന്ന വലിയ വിളക്കിന്റെ പിൻപിൽ നിന്നു ചാടുകേം ആടുകേം കൈക്രിയ കാണിക്കുകേം മുഖം വിറപ്പിക്കുകേം  ഇടയ്ക്കു 'കോക്വ' എന്നു അലറുകേം ഒക്കെ  ചെയ്യുന്ന ജന്തുക്കളെ കണ്ടു ഉപൻ മോൻ അമ്പരന്നു പേടിച്ചു അത്ഭുതവും കൂറി അച്ഛന്റെ കയ്യിൽ മുറുകെപ്പിടിച്ചു ഇരുന്നുപോയി. അവരുടെ പിറകിലായി രണ്ടുമൂന്നു പേരു നിന്നു പാടുകേം ചെണ്ട കോട്ടുകേമൊക്കെ ചെയ്യുന്നുമുണ്ട്. പതുക്കെ  ആദ്യത്തെ ഭയം  മാറിയപ്പോൾ ഉപന് അവരുടെ വേഷ ഭൂഷാദികളും ആടയാഭരണങ്ങളും  ആട്ടവും ചാട്ടവും നൃത്തവുമൊക്കെ കാണുവാൻ നല്ല രസമായി. എല്ലാം ശ്രദ്ധിച്ചു, എന്നാൽ ഒന്നും മനസ്സിലാകാതെ, നോക്കി രസിച്ചു അവൻ ഇരുന്നുപോയി .പൊതുവേ അവന് ആ കളി ഇഷ്ടപ്പട്ടു.
കളി കഴിഞ്ഞു തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഉപൻ അവന്റെ സംശയങ്ങൾ അച്ഛനോട് ചോദിച്ചു.
"അച്ചാച്ചാ ആ ചാടിക്കളിച്ചോരു മനുസമ്മരല്ല്യോ,  അവർക്കു മിണ്ടാൻ പറ്റൂലേ, അവരെന്താ നഖം വെട്ടിക്കളയാത്തെ ?"  ഇനിയുമുണ്ട് അവനു ചോദ്യങ്ങൾ.
"അവരു മനുഷ്യേന്മാര് തന്നാ, മോനേ. ഇങ്ങനെ വേഷോമൊക്കെ കെട്ടി കൈക്രിയേമൊക്കെ കാണിച്ചു ചാടീം ആടീം ഒക്കെ കളിക്കുന്നേനാ ആട്ടക്കളി  എന്നു പറേന്നെ.  കഥകളീന്നും പറേം. ആടുന്നോർക്കു മിണ്ടിക്കൂടാ. പകരം  പെറകീ നിന്നു പാടുന്ന പാട്ടിൽ ഒരു കഥയുണ്ട്. ആ കഥ ആടുന്നോരു കൈക്രിയ കൊണ്ടും കണ്ണ് കൊണ്ടും മുഖത്തെ ഭാവം കൊണ്ടുമൊക്കെ അടയാളം കാണിച്ചു കാണാനിരിക്കുന്നോരെ മനസ്സിലാക്കിക്കൊടുക്കും. അങ്ങനാ ആട്ടം കളിക്കുന്നേ.  മോനിപ്പം മനസ്സിലാകത്തില്ല. വലുതാകുമ്പോ ആ പാട്ടു ശ്രദ്ധിച്ചു കേട്ടിട്ട് അവരെന്താ അടയാളം കാണിക്കുന്നേന്ന് നോക്കിയാ മതി.  അന്നേരം മോനെല്ലാം മനസ്സിലാകും.  ആട്ടെ മോനിഷ്ടപ്പെട്ടോ, രസം തോന്നിയോ ?"  കേശവൻ മോന് മനസ്സിലാകുന്ന വിധം പറഞ്ഞുകൊടുക്കുവാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
"കാണാൻ നല്ല രസോണ്ടാരുന്നു. എനിച്ചിസ്‌ട്ടപ്പെട്ടു .  ആ  പാടിയേല് എന്തോന്ന് കതയാരുന്നച്ചാച്ചാ?"  അവനു വീണ്ടും സംശയം.
"മഹാഭാരതോന്നും പറഞ്ഞു വലിയ ഒരു കഥാ  പുസ്തകോണ്ട്.  അതില് പണ്ടത്തെ രാജാക്കമ്മാരേപ്പറ്റി ഒരുപാട് കഥകളൊണ്ട്. പാണ്ഡവന്മാരുടേം കൗരവമ്മാരുടേം ഒക്കെ. അതിലേ ഒരു കൊച്ചു കഥയാ ദുശ്ശാസന വധം. ആ കഥയാ ഇന്ന് കളിച്ചേ."
"ന്നാ അച്ചാച്ചൻ ആ കത മോന് പറഞ്ഞു താ. എനിച്ചു കേക്കാം കൊതിയാ." അവൻ നിർബന്ധിച്ചു.  
കേശവൻ മകന് മനസ്സിലാകും വിധം ചെറിയ, കുറഞ്ഞ വാചകങ്ങളിൽ, കഥാപത്രങ്ങളുടെ പേരുകളും വിവരണങ്ങളും  സന്ദർഭങ്ങളും വിവരിച്ചു ആ കഥ അവനു പറഞ്ഞു കൊടുത്തു. അവൻ കണ്ട കാഴ്ചയും അച്ഛൻ പറഞ്ഞുകൊടുത്ത വിവരണങ്ങളും അവന്റെ കുഞ്ഞു ബുദ്ധിയിൽ സമന്വയിപ്പിച്ചു കൊണ്ട് ആ കളി വീണ്ടും അവൻ  മനസ്സിൽ കണ്ടുകൊണ്ടേ നടന്നു.
വീടെത്തിയിട്ടു ഉറങ്ങുന്നത് വരെയും, അടുത്ത ദിവസങ്ങളിലും ആ ദൃഷ്ട്യ വിരുന്നു അവന്റെ കൊച്ചു മനസ്സിൽതെളിഞ്ഞു  'കളി'യാടിക്കൊണ്ടേയിരുന്നു.
ഒരു അവധി ദിവസം.  ഉപൻ മോനേ കൂട്ടാതെ  ഒളിച്ചു ചേച്ചിമാർ രണ്ടുപേരും കൂടി ഏതോ കൂട്ടുകാരിയുടെ വീട്ടിൽ പോയിരിക്കുകയാണ്. അതിനവൻ അമ്മച്ചിയോടു ശണ്ഠ കൂടിയിട്ട്  മുറ്റത്തിറങ്ങി ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചു കൂട്ടി കളിയ്ക്കുവാൻ തുടങ്ങുമ്പോൾ പെട്ടെന്ന് കഥകളിയാട്ടം മനസ്സിലേക്കോടിവന്നു.  ഒപ്പം അവന്റെ മനസ്സിൽ ഒരാശയവും കടന്നുവന്നു. ആട്ടക്കളി  ഒന്ന് ആടിനോക്കിയാലെന്ത്? പിന്നെ താമസിച്ചില്ല. വേഷമില്ലാതെന്ത്  ആട്ടം? ഉപൻ ആലോചിച്ചു. ഉണങ്ങിയ വാഴനാര് പുറം വരാന്തയിലുണ്ട്. അതെടുത്തുകൊണ്ടുവന്നു  കനം കുറഞ്ഞകുറേ  നാരുകൾ കീറിയെടുത്തു ചെമ്പരത്തിപ്പൂവുകൾ  അതിൽ അൽപ്പം 
അകലങ്ങളിലായി കെട്ടിത്തൂക്കി വലുതും ചെറുതുമായ അഞ്ചാറ്  മാലകളുണ്ടാക്കി. മുറ്റത്തരുകിൽ നിൽക്കുന്ന പ്ലാവിൽ നിന്നും വീണു കിടക്കുന്ന വലുപ്പമുള്ള കുറേ പഴുത്ത  പ്ലാവിലകൾ പെറുക്കിക്കൂട്ടി അവയും വാഴനാരിൽ അടുത്തടുത്തായി ഒന്നിടവിട്ട്  നീട്ടിയും കുറുക്കിയും  കെട്ടിതൂക്കി  പാവാടയും 'തുന്നി'യെടുത്തു.  ഇനി കിരീടം  വേണം.  അതിനും വഴിയുണ്ട്.  അച്ഛനും കൂടെയുള്ള ജോലിക്കാരും  പറമ്പിൽ പണിയെടുക്കുവാൻ പോകുമ്പോൾ തലയിൽ വയ്ക്കുവാനുപയോഗിക്കുന്ന കൂർത്ത തുമ്പുള്ള, പഴയതും പുതിയതുമായ, നാലഞ്ചു  പാളത്തൊപ്പികൾ പുറം  വരാന്തയിൽ കിടന്നിരുന്നതിൽ നിന്നും പുതിയത് നോക്കി ഒരെണ്ണം എടുത്തുകൊണ്ടു വന്നു. ചേച്ചിമാരും ഉപനും അവയെടുത്തു തലയിൽ ധരിച്ചു കൊണ്ട് 'കൃഷിപ്പണിക്കളി'   കളിച്ചിട്ടുള്ളതാണ്. വലിപ്പക്കൂടുതലുള്ളതിനാൽ അവ തലയിൽ വച്ചാൽ കണ്ണ് മറഞ്ഞിരിക്കുമെന്നതിനാൽ, ചേച്ചിമാർ ആദ്യം തൊപ്പിക്കകത്തു പഴയ തുണികൾ കുത്തിനിറച്ചു തൊപ്പി നെറ്റിയോളം മാത്രം ഇറങ്ങിയിരിക്കത്തക്കവിധമാക്കും. എന്നിട്ടു രണ്ടു വശങ്ങളിലുമുള്ള വള്ളികൾ വലിച്ചു   താടിയ്ക്കടിയിൽ കൊണ്ട് കെട്ടിയാൽ തൊപ്പി പാകത്തിനുറച്ചിരിക്കുകയായി. ഉപൻ പാകത്തിന് തുണി നിറച്ചിട്ടു തൊപ്പിയിൽ ചെറുതും  വലുതുമായ രണ്ടു ചെമ്പരത്തിപ്പൂ മലകളെടുത്തു  ചുറ്റിക്കെട്ടിയിട്ടു. ഒരു ചെമ്പരത്തിപ്പൂവ്  തൊപ്പിയുടെ  മുകളറ്റത്തുള്ള  സുഷിരത്തിൽ  കുത്തിയിറക്കി മുകളിൽ വിടർന്നു  നിൽക്കുന്ന വിധമാക്കി.  ഇപ്പോൾ വേഷ ഭൂഷാദികളെല്ലാം വർണാഭയുള്ളവയായിക്കഴിഞ്ഞു.  ഇനി കളിവിളക്കു വേണം. തലപ്പത്തു  ഒരു  പൂവുള്ള ഒരു  ചെമ്പരത്തിക്കമ്പു  അടർത്തിയെടുത്ത്‌  ഇലകളെല്ലാം  നീക്കി അറ്റത്തു പൂവ് മാത്രം  നിറുത്തിയിട്ട് മുറ്റത്തരികിലുള്ള ഒരു ചെറിയ കുഴിയിൽ കുത്തിനിറുത്തി അതിനടുത്തു കിടന്നിരുന്ന ചരലും മണലും നീക്കിയിട്ട് 'വിളക്ക്' ഉറപ്പിച്ചു നിറുത്തി.   അങ്ങിനെ വേഷഭൂഷാദികളെല്ലാം തയ്യാർ.  ഇനി അവയണിഞ്ഞു ആടിയാൽ മാത്രം മതി.
 മുറ്റത്തിന്റെ മദ്ധ്യഭാഗത്തു നിന്നും ഒരിറക്കത്തേയ്ക്കാണ് വഴിയുടെ  തുടക്കം.  വഴിയുടെ ഇടതു ഭാഗത്തായി മരച്ചീനികൾപകുതിയോളം വളർച്ചയായി നിരന്നു നിൽക്കുന്നു.  വലതുവശത്തായി പ്ലാവും.  മരച്ചീനി നിൽക്കുന്ന ഭാഗത്തെ മുറ്റത്താണ് ഉപൻ കളിവിളക്കു  സ്ഥാപിച്ചത്.  അവൻ ആടയാഭരണങ്ങൾ അണിയുവാൻ തുടങ്ങി.  ആദ്യം പ്ലാവിലപ്പാവാട ചുറ്റിക്കെട്ടിയിട്ട് കുനിഞ്ഞു മുൻഭാഗവും തിരിഞ്ഞു വിൻഭാഗവും നോക്കിക്കണ്ടു;  കൊള്ളാം, തരക്കേടില്ല. അടുത്തതായി ഏറ്റവും ചെറിയ ചെമ്പരത്തിപ്പൂമാല എടുത്തണിഞ്ഞു. പിന്നെ അതിനേക്കാൾ വലിയ  ഒന്ന്,  കൂടുതൽ വലിപ്പമുള്ള വേറൊന്നു  അങ്ങിനെ   മൂന്നെണ്ണം  ഒന്നിന് പിറകേ ഒന്നായി എടുത്തണിഞ്ഞു.  വലിയത് മുട്ടിനു മുകളിൽ വരെയുണ്ട്.  ഏറ്റവും കൂടുതൽ നീളമുള്ള ഒരെണ്ണം അറ്റങ്ങൾ കൂട്ടിക്കെട്ടാതെ  കഴുത്തിൽ കൂടി രണ്ടുവശങ്ങളിലായി ഒരേ നീളത്തിൽ   തൂക്കിയിട്ടു - അതു തുമ്പത്തു കണ്ണാടിയുള്ള മാല. ഇനി ഒരു മാല  ദുശ്ശാസനന്റെ കുടൽമലയ്ക്കായി മാറ്റിവച്ചു. അവസാനം തലയിൽ തൊപ്പിയെടുത്തണിഞ്ഞിട്ടു   വശങ്ങളിലെ വള്ളികൾ താടിക്കടിയിൽക്കൂടി എടുത്തു മുറുക്കിക്കെട്ടി ഉറപ്പിച്ചു.  രണ്ടു ചെമ്പരത്തിപ്പൂക്കൾ പൊട്ടിച്ചെടുത്തു ഇരുചെവികൾക്കുമിടയിൽ, കിരീടം ഉയർത്തിയിട്ടു പൂക്കൾ  തിരുകി ഉറപ്പിച്ചു വച്ചു. പൂക്കളുടെ വലിപ്പം കാരണം മുഖം ആരുടെതെന്ന് ഇപ്പോൾതിരിച്ചറിയുക  അത്ര എളുപ്പമല്ലാതായി. അപ്പോഴാണോർത്തത് , ദുര്യോധനന്റെ ഗദയെപ്പറ്റി.  പുറം വരാന്തയിൽ പോയി നോക്കി.  ഒരു ഉണങ്ങിയ തെങ്ങിൻ കൊതുമ്പു കിട്ടി. ധാരാളം , ഗദയുമായി. ഇനി ആടിത്തകർത്താൽ മതി.  
ഉപൻമോൻ വിളക്കിന്റെ പിറകിൽ ചെന്ന് നിന്നു മുന്നോട്ടു നോക്കി.  അത്ഭുതം! ഇത്രയേറെ കാണികളെ അവൻ പ്രതീക്ഷിച്ചില്ല ! മുൻവശത്തെ 'ഉത്സവ' പറമ്പ് നിറയെ അവന്റെ വേഷഭൂഷാദികളെയും ആടയാ ഭരണങ്ങളേയും അഭിനന്ദിച്ചു കൊണ്ട് തലയുമാട്ടി (ഇളം കാറ്റിൽ), ഇനി ആട്ടം കാണുവാനായി, പ്രതീക്ഷയോടെ നിരന്നു  നിൽക്കുന്നു -   മരച്ചീനിത്തലപ്പുകൾ !!! ഇനി താമസിച്ചു കൂടാ.  അവൻ ആലോചിച്ചു, എവിടെയാണ് തുടക്കം? പിടി കിട്ടി.  ആദ്യം തിരനോട്ടം. തിരശ്ശീലയും  അതു പിടിക്കുവാൻ ആളുമില്ല.  സാരമില്ല.  അവൻ കയ്കൾ രണ്ടു വശങ്ങളിലുമായി കഴുത്തോളം    ഉയരത്തിൽ ഉയർത്തി തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് പിടിച്ചു മറ്റുവിരലുകൾ നീണ്ട നഖങ്ങൾ മുകളിലേക്കുയർത്തി നിർത്തി 'തിരശ്ശീലയിൽ' അങ്ങോട്ടുമിങ്ങോട്ടും
നീക്കി പുരികങ്ങൾ ചുളിച്ചും കണ്ണുകൾ ഉരുട്ടിയും കവിളുകൾ വിറപ്പിച്ചും കൊണ്ട് ഒരു 'കോക്വാ' വിളിയോടെ, തിരശ്ശീല ഒന്ന് ബലത്തിൽ താഴ്ത്തിയിട്ടു വീണ്ടും ഉയർത്തി അതിൽ നിന്നും പെട്ടെന്ന് പിടിവിട്ടു, തിരിഞ്ഞു മറിഞ്ഞു വേദിയിൽ നിന്നും അല്പം മാറി നിന്നു.  എന്നിട്ടു വീണ്ടും ആലോചിച്ചു.  തുടക്കം നന്നായിട്ടുണ്ട്.  അവനു അവനിൽത്തന്നെ അഭിമാനം തോന്നി.  ഇനി?   താമരപ്പൂ വിരിയുന്നതാകട്ടെ. വേദിയിലേക്ക് വന്നു, കാലുകൾ രണ്ടുവശത്തേക്കും വളച്ചു തൊഴുകൈകൾ  മുന്നിൽ താഴ്ത്തിപ്പിടിച്ചു, പിന്നെ പതുക്കെ പതുക്കെ ഉയർത്തിക്കൊണ്ടുവന്ന്, വിരലുകൾ അകത്തിയകത്തി വിറപ്പിച്ചു കൊണ്ട്, ഉയർന്നു കൈകൾ മുഴുവനുമായി   'പൽമജം' വിടർത്തി പങ്കജാക്ഷനെ അവതരിപ്പിച്ചു.  വീണ്ടും ഇടവിട്ട്  ആലോചിച്ചാലോചിച്ചു  നടനവും നൃത്തവും ഗദാപ്രയോഗവും, ദുര്യോധനനായി  "കോക്വാ' പ്രയോഗവും ചെയ്ത് നോക്കി. അടുത്തത് ദുശ്ശാസനൻ പാഞ്ചാലിയുടെ വസ്ത്രം വലിച്ചഴിക്കുന്നതു.  ഭീമനായി മാറിയിട്ട് , ദുര്യോധനന്റെ ഗദയെ ദുശ്ശാസനനാക്കി, അതിന്റെ  മാറു പിളർന്നു രക്‌തം കുടിച്ചു, കരുതി വച്ചിരുന്ന ചെമ്പരത്തിപ്പൂമാല കുടൽമാലയാക്കി, അതിൽ മിന്നും ഒരു പൂവ് കടിച്ചു പിടിച്ചു രക്തമൊഴുകുന്ന ചുണ്ടുകളുമാക്കി, അലറിക്കൊണ്ട്, രണ്ടുകൈകളിലും പൂവിന്റെ ദളങ്ങൾ വച്ചു രക്താഭമാക്കി, എഴുന്നേറ്റു, ആ കൈകളിലെ രക്തം പാഞ്ചാലിയുടെ മുടിയിൽ പുരട്ടിക്കൊണ്ട്, ദുശ്ശാസന വധം അവസാനിപ്പിച്ചു.  
ഉപൻ മോൻ മാറി നിന്നു വീണ്ടും ആലോചിച്ചു.  ഓരോന്നും ഇടയ്ക്കു നിറുത്തി ആലോചിച്ചു  സമയം കളഞ്ഞു  ഒപ്പിച്ചെടുക്കുകയാണല്ലോ ചെയ്തത്? തൃപ്തിയായില്ല.  അത്രയും കളിച്ചു പഠിച്ചത് മാത്രമാണ് ചെയ്തിരിക്കുന്നത് . (റിഹേഴ്സൽ).  ഇനി തെറ്റാതെ, ആദ്യാവസാനം, തുടർച്ചയായി ചെയ്യണം.  അവൻ ചെയ്ത കാര്യങ്ങൾ മുറപോലെ ആലോചിച്ചെടുക്കുവാൻ തുടങ്ങി.
ഉപൻമോൻ 'റിഹേഴ്സൽ' നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ഒരാൾ താഴേ വഴിയിൽക്കൂടി കയറിവരികയും അവന്റെ കോപ്രായക്കളി കണ്ടു മറഞ്ഞുനിന്നു കൊണ്ട് മുഴുവനും വീക്ഷിക്കുന്നതും അവൻ അറിഞ്ഞിരുന്നില്ല.
ഭവാനിയുടെ ഇളയ സഹോദരൻ കാർത്തികേയൻ, സഹോദരിയേയും അളിയനേയും അനന്തിരവരേയും സന്ദർശിക്കുവാനായി മലയാലപ്പുഴയിൽ നിന്നും വരികയായിരുന്നു.  വീട്ടുമുറ്റത്തേയ്ക്കു കയറുന്ന വഴിയിലെത്തിയപ്പോൾ വലതു വശത്തെ മരച്ചീനി തലപ്പുകൾക്കു മുകളിൽ കൂടി ചുവപ്പു നിറത്തിൽ എന്തോ പൊങ്ങിയും താണും,  ഇടത്തോട്ടും വലത്തോട്ടും     ചലിക്കുന്നത്   കാണുകയും,  'കോക്വാ' എന്നൊരു കുട്ടിശ്ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ അതു എന്താണെന്ന്‌   അറിയുവാനായി  നിന്നു ശ്രദ്ധിച്ചു നോക്കി. ഒരു കുട്ടി  എന്തൊക്കെയോ ശരീരത്തിൽ വച്ചുകെട്ടി വെറുതേ ചാടിക്കളിക്കുന്നു, മുഖം വ്യക്തമല്ല, പൂവിന്റെ മറവ്‌.  വീണ്ടും ശ്രദ്ധിച്ചു നോക്കിയപ്പോളാണ് ആളിനേ മനസ്സിലായത്  -  ഉപൻമോൻ !  കാർത്തികേയൻ കുനിഞ്ഞു പ്ലാവിന്റെ പിറകിലേക്ക് മാറിനിന്ന്‌  പ്ലാവിൽ പടർന്നുകയറിയ കുരുമുളകു വള്ളിയുടെ ഇലകൾക്കിടയിലൂടെ നോക്കി നിന്നു - സംഭവം എന്താണെന്നറിയണമല്ലോ. 
റിഹേഴ്സൽ കഴിഞ്ഞു ഉപൻമോൻ മുഴുനീള ആട്ടം അവൻ ക്രമപ്പെടുത്തിയതുപോലെ വിടവില്ലാതെ ആടിക്കളിച്ചു.  കാർത്തികേയന് സംഭവമെന്താണെന്നു മനസ്സിലായി. റിഹേർസലിന്റെ അവസാനഭാഗം കണ്ടിരുന്നതാണ്. കളി അവസാനിക്കുന്നെന്നറിഞ്ഞതും ഓടിച്ചെന്നു അവനേ കോരിയെടുത്തു "എടാ ഭയങ്കരാ" എന്നു പറഞ്ഞുകൊണ്ട് അവന്റെ  മുഖത്തും നെഞ്ചത്തുമൊക്കെ തുരുതുരാ ഉമ്മകൾ വയ്ക്കുവാൻ തുടങ്ങി.  എന്താണ് സംഭവിക്കുന്നതെന്ന്‌             അറിയാതെ ഉപൻമോൻ ഭയന്നുപോയി.  അപ്പോഴാണ് ഉമ്മവയ്പ്പു കഴിഞ്ഞു തലയുയർത്തി തന്റെമുഖത്ത് വാത്സല്യത്തോടെ നോക്കിച്ചിരിക്കുന്ന  'പൊന്ന'മ്മാവനെ അവൻ കാണുന്നത്.  കണ്ടതും, നാണം കൊണ്ട് അവൻ ചൂളിപ്പോയി. 
(ഭവാനി, തന്റെ അച്ഛനേയും അമ്മയേയും, തങ്ങൾ എട്ടു സഹോദരിമാർക്കായുള്ള  ഒരേ ഒരു സഹോദരനേയും, സ്നേഹപാരമ്യത്തോടെ, തങ്ങൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ, വിളിക്കുവാൻ പഠിപ്പിച്ചിരിക്കുന്നത്, യഥാക്രമം, 'അച്ഛക്കിളൻ', 'അമ്മച്ചിക്കിളി' 'പൊന്നമ്മാവൻ' എന്നായിരുന്നു.)
കാർത്തികേയൻ ഉപൻ മോനെയുമെടുത്തുകൊണ്ടു വീടിനകത്തു കയറി ചേച്ചിയേയുമന്വേഷിച്ചു നേരേ അടുക്കളയിലെത്തി, അവനേ നിലത്തു നിർത്തിക്കൊണ്ട് നടന്ന കാര്യങ്ങൾ ചേച്ചിയേ പറഞ്ഞു കേൾപ്പിച്ചിട്ടു അവർ രണ്ടുപേരും മതിയാവോളം ചിരിച്ചു.  ഉപൻമോനാണെങ്കിൽ, നാണം വന്നു അമ്മച്ചിയുടെ മുണ്ടിൻ തുമ്പെടുത്തു മുഖം  ഒളിച്ചിട്ടു , അമ്മച്ചിയും ചിരിക്കുന്നതിനു പ്രതിഷേധമായി, അമ്മച്ചിയുടെ കാലിൽ പിടിച്ചു  തള്ളി നീക്കുവാൻ തുടങ്ങി. 
പ്രൈമറി സ്കൂളിൽ പഠിക്കുന്ന  കാലം. കഥകളിയിൽ വലിയ ഭ്രമമുണ്ടായിരുന്ന ഒരു നാട്ടുകാരൻ  ദൂരെയെവിടെ നിന്നോ ഒരു കഥകളി ആശാനെ സംഘടിപ്പിച്ചു കൊണ്ടുവന്ന് തണ്ടും തടിയുമുള്ള പത്തു പതിനഞ്ചു കുട്ടികളെ കഥകളി പഠിപ്പിക്കുവാൻ തുടങ്ങി.  ഉപന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും ഉയരവും തടിയുമില്ലാതിരുന്നതിനാൽ അവന്റ ആഗ്രഹം സഫലമായില്ല. അവന്റെ നിരാശ്ശ മനസ്സിലാക്കിയ കേശവൻ അവനേ സമാധാനിപ്പിച്ചു.  
"ഇവരു പഠിച്ചു കഴിയുമ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും.  അപ്പോഴേയ്‌ക്ക്‌ രണ്ടുവർഷം കഴിയും, മോൻ വലുതാകുവേം ചെയ്യും.  അന്നേരം പുതിയ ക്ലാസ്സ്‌ തൊടങ്ങുമ്പം മോനും ചേരാം."   
ഉപൻ  അവധിദിവസങ്ങളിലും മറ്റും കഥകളി പഠനം നടക്കുന്ന അടുത്തുള്ള വീടുകളിൽ പോയി കഥകളി പഠനം കണ്ടു മനസ്സിലാക്കുക പതിവാക്കിയിരുന്നു. അവരുടെ ചവിട്ടി ഉഴിയലുകളും, റിഹേർസലുകളും  അരങ്ങേറ്റ സമയത്തെ ചുട്ടികുത്തലും വേഷമണിയലും  അരങ്ങേറ്റവും വരെ അവൻ കൗതുകത്തോടെ നോക്കിക്കണ്ടു നിന്നു സ്വയം മനസ്സിലാക്കിപ്പഠിച്ചു; ഏകാന്തതതയിൽ സ്വയം അഭിനയിച്ചു നോക്കി തൃപ്തിപ്പെട്ടു.  ആശാൻ തന്റെ ശിഷ്യരേയും കൂട്ടി ഉത്സവക്കാലത്തു കുറച്ചകലെയുള്ള സ്ഥലങ്ങളിൽ കഥകളി ആടുവാൻ പോയിത്തുടങ്ങി. താമസിയാതെ  കുറേ കുട്ടികളെ സംഘടിപ്പിച്ചു അടുത്ത ക്ലാസ്സ്‌ തുടങ്ങുവാനുള്ള  പദ്ധതിയുമിട്ടു.  അതിനു മുൻപ് തൻറെ നാട്ടിലൊന്നു  പോയി വരാമെന്നു പറഞ്ഞു ആശാൻ പോയി.  അതു കഴിഞ്ഞു അയിലറനാട്ടിൽ ആരും ആശാനേ കാണുകയുണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞറിഞ്ഞൂ ,  ആശാൻ മരണപ്പെട്ടുവെന്ന്.  ഉപന്റെ കഥകളി പഠികൂവാനുള്ള അമിതമായ ആഗ്രഹം അതോടെ പൂർത്തീകരിക്കപ്പെടാതെ അവശേഷിച്ചു.
വർഷങ്ങൾക്ക് ശേഷം അമ്മാവന്  ദൂരെയുള്ള സർക്കാർ സ്കൂളിൽ ഡ്രായിങ് മാസ്റ്റർ ആയി ജോലിയായി.  ഉപനും സഹോദരരും  അമ്മച്ചിയുടെ ചേച്ചിമാരുടെയും അനുജത്തിമാരുടെയും ഏതാണ്ടൊക്കെ സമപ്രായക്കാരായ, മിഡ്‌ഡിൽ സ്കൂൾ തലത്തിൽ പഠിക്കുന്ന  കുട്ടികളെല്ലാവരും,  വേനലവധിക്കാലത്തു മലയാലപ്പുഴയിലെ കുടുംബവീട്ടിൽ അവധിക്കാലം അടിച്ചുപൊളിക്കുവാൻ  എത്തിയിരിക്കണമെന്ന, അച്ഛക്കിളന്റെയും അമ്മച്ചിക്കിളിയുടയും ആജ്ഞ നിലവിലുള്ള കാലം. ഒരു വേനലവധിക്കാലത്തു മിക്കവാറുമൊക്കെ,  പത്തോളം, കുട്ടികൾ കുടുംബത്തെത്തി അടിച്ചുപൊളി ആരംഭിച്ചു കഴിഞ്ഞ സമയം. അമ്മാവനുമെത്തി. പകൽ മുഴുവൻ പത്തോളം പലയിനം മാമ്പഴങ്ങൾ ഇറുന്നു വീണുകൊണ്ടേയിരിക്കുന്ന മാഞ്ചുവടുകളിൽ കൂടിയും മറ്റു കളികളിലേർപ്പെട്ടും    അടിച്ചു പൊളിച്ചതിനു ശേഷം സന്ധ്യയ്ക്കു മുൻപ് അടുത്തുള്ള വലിയ കുളത്തിൽ ചാടിമറിഞ്ഞു അടിച്ചുപൊളിച്ചു കുളിച്ചു സന്ധ്യയോടെ കുടുംബത്തു തിരിച്ചെത്തിയ സമയം.
കുട്ടികൾ മിക്കവാറും എല്ലാവരും  മണൽ വിരിച്ച വിശാലമായ മുറ്റത്തു തന്നെയുണ്ട്..അമ്മാവൻ കുട്ടികളെയെല്ലാം മുറ്റത്തു വിളിച്ചു കൂട്ടിയിട്ട് പറഞ്ഞു :
"ഇനി വൈകുന്നേരങ്ങളിലെല്ലാം കുളിയും കഴിഞ്ഞു  ഇതേ സമയത്തു നിങ്ങളെല്ലാവരും ഈ മുറ്റത്തു കൂടിയിരിക്കണം.  എല്ലാവരും അവരോർക്കറിയാവുന്ന ഓരോ കലാ പ്രകടനം  നടത്തണം.  പാട്ടോ ഡാൻസോ, കഥാപ്രസംഗമോ, കഥകളിയോ, പദ്യം ചൊല്ലലോ, ഉപന്യാസമോ , എന്തു വേണമെങ്കിലുമാകാം.ഇന്ന് ആദ്യം യമുനയുടെ പാട്ട്, പിന്നെ കമലയുടെ ഡാൻസ്. അതുകഴിഞ്ഞു ഉപന്റെ കഥകളി."
അമ്മാവനെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്.  ആർക്കും ഒഴിഞ്ഞു മാറുവാൻ സാധ്യമല്ല, അനുസരിക്കുകയേ നിവർത്തിയുള്ളു.
പാട്ടും ഡാൻസും നടക്കുന്നതൊന്നും ഉപനറിഞ്ഞില്ല. അവൻ  കഥകളി എങ്ങിനെ അതരിപ്പിക്കണമെന്നു  മനസ്സിൽ ചിട്ടപ്പെടുത്തുകയായിരുന്നൂ,  ആ  സമയമെല്ലാം.  എങ്കിലും  ഇടയ്ക്കൊരിക്കൽ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോൾ കമല 'അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് '     എന്ന പാട്ട് പാടി ഡാൻസ് ചെയ്യുകയാണെന്നുമനസ്സിലായി.    
ഉപന്റെ അവസരമായി. പണ്ട് അവന്റെ സ്വന്തം കയ്യൊപ്പുണ്ടായിരുന്ന വേഷ ഭൂഷാദികളുടെയും  ആടയാഭരണങ്ങളുടെയും സഹായത്തോടെ അവന്റെ 'കോപ്രായ' ആട്ടക്കളി മറഞ്ഞു നിന്നു  കണ്ടു ആസ്വദിച്ച അമ്മാവനും, മിക്കവാറും  അതേപ്പയറ്റി  അറിവില്ലാത്ത  മറ്റുള്ളവരുമടങ്ങിയ കുടുംബസദസ്സിനും മുൻപിൽ  വേഷങ്ങളൊന്നുമില്ലാതെ കുറെയൊക്കെ ആധികാരികമായ വിധത്തിൽ ഉപൻ  തകർത്ത് ഒരു ഒറ്റയാൾ കഥകളി അവതരിപ്പിച്ചു.
ഉപന്റെ  സ്വയം പരിശീലനത്തെപ്പറ്റി അറിവില്ലാതിരുന്ന അമ്മാവനും മറ്റുള്ളവരും അത് എത്രമാത്രം ആ സ്വദിച്ചിരിക്കണമെന്നറിവില്ല. എന്തായാലും ഒരു കയ്യടിയോടെ അവരെല്ലാം അവന്റെ കളി  അംഗീകരിക്കുകയുണ്ടായി.     
മേമ്പൊടി                           
കഥയറിയാതെ ഞാൻ കണ്ടൊരാട്ടം,                                                          ഗുരു -             നാഥനില്ലാതേയരങ്ങേറി, ഞാൻ  സ്വയം
കാണികളായിട്ടങ്ങാരു മില്ലെങ്കിലോ നാണിച്ചു  നിൽക്കേണ്ട കാര്യവുമില്ലല്ലോ ?                                                                                                                               കാണുവാനായൊരാൾ                                                                    നിന്നിരുന്നെങ്കിലും കാണുവാനായില്ലയാളെ എനിക്കഹോ !
കണ്ട ആളെന്നേയെടുത്തുമ്മ വച്ചിട്ടു കൊണ്ടുപോയമ്മതൻ ചാരേ                                                         പറയുവാൻ.
കൊണ്ടു നാണം,                                                              പിന്നൊളിക്കുവാനമ്മതൻ മുണ്ടിന്റെ തുമ്പെനിക്കെന്തോരനുഗ്രഹം !
കഥയിതു വേനലവധിക്കാലത്തൊരു      മധുരാനുഭൂതിയായ് മാറ്റിയെൻ                                                             മാതുലൻ !
                    .    7

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ