2020 മേയ് 29, വെള്ളിയാഴ്‌ച

46. ശകുനവും കോവിഡും പിന്നെ ദൈവവും

46.  ശകുനവും കോവിഡും പിന്നെ       ദൈവവും
                    
രാവിലേയിന്നാരെക്കാണുമോ ശകുനം!
രണ്ടുംകൽപിച്ചിട്ടു പൂമുഖത്തെത്തിഞാൻ
നല്ലോരു ശകുനം കാണുവാനായെങ്കിൽ 
നല്ലതെനിയ്ക്കിന്നു വന്നുഭവിച്ചേനേ!

ഗേറ്റിലേയ്ക്കുറ്റു ഞാൻ നോക്കിയിരുന്നു
മുറ്റുമാകാംക്ഷ സ്വയമൊതുക്കിയുള്ളിൽ 
പതിവ് തിരക്കൊന്നുമിന്നില്ല വഴിയിൽ
പാതിരാ മഞ്ഞലയലിഞ്ഞകലുന്നുണ്ട് 

പതുക്കേ വരുന്നതാ നോക്കിയിരിക്കേ 
പതിവില്ലാരൂപം ഞാൻ സൂക്ഷിച്ചുനോക്കി
മുഖമറിയാ രൂപം,തൊപ്പിയും ഗ്ളാസ്സും
മൂക്കുംവായും മറച്ചൊരു പച്ച മാസ്ക്കും! 

കണിയിന്നുമോശം, ഗതിയില്ലാതാകുമോ, 
പണിയാരും വയ്ക്കാതിരുന്നാലത്‌ ഭാഗ്യം 
രാവിലേകേൾക്കുവതെന്താകുമോയിനി? 
ടീവീതുറന്നിട്ടതിൻ മുന്നിലിരുന്നു ഞാൻ 

ചെവിയും കൂർപ്പിച്ചു കണ്ണും ടീവീൽ നട്ടു
രാവിലേയുള്ളന്യൂസ്‌കേൾക്കുവാനായിട്ട്  
മരണമൊരു ലക്ഷത്തിനു മേലേയ-
മേരിക്കേലിംഗ്‌ളണ്ടിൽനാല്പതിനായിരവും

ഓരോരോ രാജ്യത്തേമന്നുള്ള മരണ-
നിരക്കു നിരത്തിക്കണക്ക് പറയുന്നു
ശവങ്ങളാണേൽ കുന്നു കൂട്ടീട്ട്  മൂടുന്നു
കോവിഡോടൊപ്പമിനിജീവിക്കണംപോൽ  

ദേവാലയോം പള്ളീം തുറക്കാമെന്നായി
ദൈവങ്ങൾ കണ്ണിനി തുറന്നീടുമെന്നോ?
കോവിഡ് വന്നപ്പോൾ കണ്ണടച്ചിരുട്ടാക്കി
അവരിരുന്നല്ലോ ഇതുവരെയുള്ളിൽ!

കോവിഡിനേയവർതുരത്തുമെന്നാണോ
ദേവാലയത്തിലവനെത്തില്ലെന്നാണോ?
അറുപത്തിയഞ്ചുതികഞ്ഞവർക്കൊന്നും
അവിടെ പ്രവേശനമില്ലെന്നു പോലും! 

മാസ്ക്കു കെട്ടാതെ ഞാൻ വീട്ടിലിരുന്നു
മാസങ്ങളോളം വിളിച്ചു,  കൊവിഡിനെ
നാട്ടിൽനിന്നുംതുരത്താൻപ്രാർത്ഥിച്ചേലും
ഒട്ടുമേ കേൾക്കാത്ത ദൈവങ്ങളിനിയും

വായും മൂടിക്കെട്ടിക്കൊണ്ടു ദേവാലയേ
പൊയിയാചിക്കുകിൽകേട്ടെന്നുവരുമോ
ശകുനരൂപംഞാൻതിരിച്ചറിയാഞ്ഞപോൽ
ഭക്തരേ ദൈവമറിയാതെ വന്നാലോ?



   
 




   

   ‌   
  




  

2020 മേയ് 25, തിങ്കളാഴ്‌ച

26. ഗുരുനാഥന്മാർ

              26.  ഗുരുനാഥന്മാർ
       
അമ്മയ്ക്കുതന്നെയാണാദ്യഗുരുസ്ഥാനം 
അതിനില്ല സംശയകാരണം തെല്ലും
താതന്റെ സ്ഥാനം മറന്നുകൊണ്ടല്ലല്ലോ 
മാതാവിനാ സ്ഥാനം കല്പിതമാവതും 

മാതാവാണാദ്യമായ് ഉണ്ണിയ്ക്കു തന്നുടെ
പൈതലിൻ ഭാഷ മനസ്സിലാകുംവിധം
മനസ്സിലാക്കിക്കൊടുക്കുന്നതും സ്വയം
മനസ്സിലാക്കുന്നതവന്റെയും ഭാഷ  
   
താതനെയുണ്ണികളനുകരിച്ചീടും
താതൻതൻ കാലടിപ്പാത പിന്തുടരും   
ഉണ്ണികൾക്കച്ഛനാരാധനാ പുരുഷൻ
ഉണ്മയാണത് മാറ്റമില്ലതിനു തെല്ലും     
  
അക്ഷരമാലകളാദ്യം പഠിപ്പിക്കും
അദ്ധ്യാപകൻ ഗുരുവായിടും പിറകേ
അറിവ് പകർന്നുതരുന്നവരൊക്കെയും
മാറുമാചാര്യരായെന്നതും സത്യമാം

ബാല്യകൗമാര കാലങ്ങളിൽ ജ്യേഷ്ഠനും
ബലരാമനായിട്ട്  ഗുരുനാഥനാകും
രക്ഷകനായ് മാർഗ്ഗ ദർശിയുമായിടും
രണ്ടുപേരും കൂടൊരു ചെറുസൈന്യമാം
    
ബാലിക ഭാര്യയായ് മാറിയെന്നാകിലോ
വല്ലഭനൊരു ഗുരുസ്ഥാനീയനായിടും
മാതാപിതാഭ്രാതാമരുമകനെന്നാൽ 
ചതുർഗുരുസൈന്യമൊരുകുടുംബത്തിൽ

അഞ്ചാമത്തേ ഗുരുവന്യനായീടിലും
അറിവേറേ പകരുമാചാര്യനാണാ ഗുരു
അറിവു നേടീടവേ തെറ്റു  തിരുത്തി
അവനവനും ഗുരുവാകുന്ന കാലം

ഇനിയുണ്ട് വേറേ ഗുരുക്കളെന്നറിയൂ
മാനവവാദത്തിന്നാത്മീയഗുരുവും,  
നവോത്ഥാന ഗുരുവു, മതുപോലെയി-
ന്നത്തെ വിലയില്ലാ രാഷ്ട്രീയ ഗുരുവും 
 
പണ്ടത്തെ തലമുറയ്ക്കിവർ ഗുരുക്കൾ
പുത്തൻ തലമുറ സ്വന്തമാക്കീയെന്നാൽ
പുത്തൻഗുരുക്കളാം മോബയിലും മുഖ- 
പുസ്തകം പോലുള്ള ആപ്പുകളൊക്കെയും! 


      
 



  
 

   


2020 മേയ് 19, ചൊവ്വാഴ്ച

13. വസുമതിയുടെ പ്രണയിതാക്കൾ.

13.  വസുമതിയുടെ പ്രണയിതാക്കൾ

പ്രാലേയാംബരം ചൂടി നിദ്രപൂണ്ടീടുന്നൊരു
പ്രുഥിവിദേവിയെക്കാണേ കുസൃതി തോന്നീയിട്ട്  
പ്രഭാതയർക്കൻ തന്റെ കിരണകരങ്ങളാൽ
പ്രാലേയാംബരം മെല്ലെ മെല്ലേ വലിച്ചു നീക്കീ.

വസുമതിതൻസൗന്ദര്യമാസ്വദിക്കേയവൻ
പ്രസാദം ചൊരിഞ്ഞു തന്നൂഷ്മം പകർന്നവളിൽ
ചൂടേറിയപ്പോളവളാലസ്യവതിയായി, 
ഉടയാട മറന്നിട്ട് നിവർന്നു കിടപ്പായി  

വെയിലാട മൂടിയിട്ടവൻ യാത്ര തുടരേ
വിയർക്കുവോളമവൾ പുതച്ചു കിടപ്പായി 
വരമഞ്ഞൾ തേക്കാതെ, എള്ളെണ്ണ തടവാതെ
വെറുതേ കിടന്നവൾ ആലസ്യമകലാതെ

നേർത്തൊരാ വെയിലാടയ്ക്കിടയിൽക്കൂടിക്കണ്ടൂ
കാർമേഘമവളുടെ ചാരു നിമ്നോന്നതങ്ങൾ
കുസൃതി തോന്നീട്ടവൻ ചിതറീ മഴത്തുള്ളി 
വസുധേടെ മാറിലേക്കരുണനെ മറച്ചിട്ട്

വലിച്ചു മാറ്റീയഭ്രം കരുണ കാട്ടീടാതെ  
വെയിലാട ധരതൻ മൃദുല മാറിൽനിന്നും  
നാണമേറി വരവേ കോരിത്തരിച്ചിട്ടവൾ 
അണിഞ്ഞു രോമാഞ്ചകഞ്ചുകം തന്നുടെ മാറിൽ

വെറിപൂണ്ട്  വാശിയോടെ  അഭ്രമെറിയുകയായ്
ചറപറാ മഴത്തുള്ളി രസതൻ മാറിലേക്ക്
തനുവിന്നു കുളിരേറേയവളുടെ നാണം   
തനിയേയലിഞ്ഞിട്ടു  ജലമായൊഴുകിപ്പോയ്  

ലയിച്ചലയാഴിയിൽ, അവനല്ലേ നീരാവി- 
യായിട്ടുയർന്നു വിണ്ണിൽ  പയോധരമായതും!
അലയാകും കൈകളാൽ ധരണിതൻ പാവാട-
യലുക്കിൽ വലിച്ചിട്ടതഴിക്കാൻ  കഴിയാതെ

നീരാവിയായി വരുണൻ പൊങ്ങിപ്പറന്നിട്ടു 
ധരതൻ  വെയിൽ വസ്ത്രം അഴിച്ചു രസിച്ചീടും 
അരുണനവളുടെ നീഹാരയംബരവും  
അഴിച്ചു രസിച്ചീടും, ധരയ്ക്കിരു കാമുകർ!

അരുണ വരുണന്മാർ ധരയേ പ്രണയിപ്പ-
തൊരുപോലെയാണെന്നതിലില്ലൊട്ടു      തർക്കവും 
ധരണിയ്ക്കിരുവരും നിലനിൽപ്പിൻ കാരണം,
ഒരുപോലെയവർ കാമ്യർ വഴിയില്ല വേറേ!
                  
               




        
  



     
   
 
        
 
         

         
        
        
   

 
       

2020 മേയ് 15, വെള്ളിയാഴ്‌ച

27. ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ

 27.  ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ
             (വഞ്ചിപ്പാട്ട് ഈണം. )

അരുണനുണരുംമുൻപേ ഉണർന്നു പൂങ്കോഴി കൂവി
അരുണോദയത്തിൻ കാലമറിയിക്കവേ 
പരപരാ വെളുക്കുന്ന സമയമാകുമ്പോൾ  ഞങ്ങൾ
തിരക്കിട്ടങ്ങെഴുന്നേറ്റു മണ്ടുകയായി

അടുത്തുള്ളോരാളൊഴിഞ്ഞ   പുരയിടമാണു ലക്ഷ്യം
തടിയനാം നാട്ടുമാവു തലയുയർത്തി
നിറയെ,പ്പഴുത്തിട്ടുള്ള  ശർക്കരമാങ്ങകളേറെ 
ചറപറാ പൊഴിക്കാനായ്നിൽപ്പുണ്ടവിടെ 

രാത്രിതൻ നിശ്ശബ്ദതയിൽ രസക്കുടുക്കകൾ  വീണു 
രാവിലെയോടിവന്നീടും  വികൃതികൾക്കായ് 
കിടപ്പതുണ്ടാ, മവയെ  കരസ്ഥമാക്കുവാനായി
കടുത്തമത്സരത്തിലാണയൽവക്കത്തെ

കരുമാടികുട്ടന്മാരും  കുട്ടികളുമൊരുപോലെ, 
കളഞ്ഞിട്ടു, വെളുപ്പിനുള്ളുറക്കമൊക്കെ.
കിതപ്പോടെയോടിയെത്തിക്കടിഞ്ഞൂലായിക്കിട്ടിയ 
കനിയുടെ ചുനഞെക്കി കളഞ്ഞിട്ടതിൻ

ചുവടങ്ങു വായിലാക്കി  ചാറുറുഞ്ചിയാസ്വദിച്ചു
ചൊടിയോടെ ചാടിയോടി  പെറുക്കുകയായ്
മാങ്കനികൾ,  മത്സരിച്ചു,മതിനിടെയടി  കൂടീം 
മതിയാവോളം ചണത്തിൻ സഞ്ചിനിറയെ

വീട്ടിലെത്തിച്ചണസഞ്ചി അമ്മയെയേൽപ്പിച്ചാൽ പിന്നെ
വായിലൂറും  വെള്ളവുമായ് കാത്തിരിപ്പായി
ഉച്ചവരെ, പഴമാങ്ങാക്കറിയിലെ  പഴംഞെക്കി  
ഉഷാറോടെ  ചാറുചേർത്തു ചോറുകുഴച്ചു

ഉരുളകൾ ഉരുട്ടീട്ടു തെരുതെരെ  വായിലിടാൻ
ഉറഞ്ചുവാൻ മാങ്ങയണ്ടി മതിയാവോളം 
വിരലുകൾക്കിടയിൽക്കൂടൂറിവരും  കുഴമ്പിനെ
വടിച്ചിട്ടു, നാക്കുനീട്ടി, ആസ്വദിച്ചീടാൻ.

പഴമാങ്ങാ ചെത്തിപ്പൂളി കടമുളകരച്ചതും
പൊടിയുപ്പും വെളിച്ചെണ്ണേൽ   ചേർത്തുകുഴച്ചു
കഴിച്ചെന്നാൽ എന്തുരസം, എരിവും  പുളിയുമുപ്പും
കൂടിചേർന്നാരസമെന്തുരസമാണെന്നോ!

മാമ്പഴയടയും തിന്നു  മാമ്പഴപ്പായസ്സം കുടിച്ച്
മാമ്പഴത്തെ മാത്രമോർത്തു നടന്നകാലം 
മാമ്പഴത്തെരയുണ്ടാക്കി ചുരുട്ടി സൂക്ഷിച്ചുവച്ചു  
മഴക്കാലത്തു മുറിച്ചു രസിച്ചു തിന്നു !

ഇന്നു നാട്ടു മാവുമില്ല, മാമ്പഴക്കറിയുമില്ല!
പിന്നെയല്ലേ മാന്തെരയെന്തെന്നറിയുക!
ഇന്നു കിട്ടും ചന്തയിലായ് രാസവസ്തു വേണ്ടുവോളം 
ഇട്ടു വച്ചു പഴുപ്പിച്ച പൊട്ടുമാങ്ങകൾ!

അവകാണേയറിയാതെയോർക്കുവതോബാല്യകാല 
സുവർണകാല,മന്നെന്തു രസിച്ചിരുന്നൂ!!! 
                    *****      *****
നിങ്ങളുംവന്നെന്റെകൂടെ ചൊല്ലൂ, സത്യമല്ലേ പഴ-
മാങ്ങയുടെ പഴയകാല ഓർമയിലേക്ക്?!!!

              
            
                  

2020 മേയ് 10, ഞായറാഴ്‌ച

54. ആശ്വാസതീരം

            54.  ആശ്വാസ തീരം 
       
അതിജീവനത്തിന്റെ ആശ്വാസതീരമായ്
അറിയപ്പെടുമിനിയീ കൊച്ചു കേരളം
അകലങ്ങളിൽപ്പോയി ജീവിതം തേടിയ
ആയിരമായിരം തിരികേ വരികയായ്

കൊറോണതൻ കരാളകരങ്ങളിൽ നിന്നും
കരുതലിന്നാശ്വാസ കരങ്ങളിലെത്താൻ,
ഇക്കൊച്ചു സ്നേഹതീരത്തു വന്നണയുവാൻ, 
ആകാംക്ഷയുമായവർ കാത്തുനിന്നേറെ നാൾ  

പെറ്റമ്മതന്നുടെയാ വാത്സല്യ ലാളനം 
പോറ്റമ്മയുടെ കയ്യിൽ നിന്നു കിട്ടീടുമോ?
പോറ്റമ്മ തൻ കുട്ടിയെ കൂടുതൽ ശ്രദ്ധിക്കിൽ 
കുറ്റമായിട്ടതു കാണുന്നതു തെറ്റല്ലേ?
  
ആദ്യത്തെയതിജീവനത്തിനായ് പോകവേ  
ആരുമറിഞ്ഞതില്ലിതുപോലെ വരുമെന്ന് 
ഇന്നു രണ്ടാമതൊരതിജീവനത്തിനായ് 
വന്നിടുന്നൂ സ്വന്തം മണ്ണിലേക്കിനിയിവർ

വന്നിടുമിരുന്നൂറിലധികം രാജ്യങ്ങൾ 
വിട്ടിട്ടീ ജന്മഭൂവിന്റെ തണൽ തേടിയിട്ട്  
എത്തിയിട്ടവളുടെയൂഷ്മളയാലിംഗ-
നത്തിൻ നറുമധുരം നെഞ്ചിലേറ്റീടുവാൻ 

 കേരളമൊരുകൊച്ചു രാജ്യമാണെങ്കിലും
കേളുറ്റതാണതിൻ മനസ്സിന്റെ പെരുമ
വൈദേശികളേറെ പുകഴ്‌ത്തീടുമീ മണ്ണിൽ
സ്വദേശിക്കതിലേറെ സ്വാഗതമെന്നോർക്കൂ  

പ്രളയ, മതുപോലെയെത്രയോ സമയം 
പ്രവാസി സഹോദരർ മാതൃഭൂമിക്കായി ‌
കാട്ടിയ കരുതലിൻ പതിന്മടങ്ങായി
കൊടുക്കുവാനിന്നു നമുക്കോരവസരം

സ്വാഗതം ചെയ്തീടാമവരെ നമുക്കൊരു  
സിന്ദൂരനിറമുള്ള വിരിപ്പു വിരിച്ചു
സ്മിതവദനരായി നെഞ്ചോടടുപ്പിച്ചു 
സ്നേഹത്തിൻ മധുരമാം ഊഷ്മളതയേകി!
          
           


            
           
 

 
            
             


             
  
            
  
          
  

         

  
          
         

  
              

2020 മേയ് 7, വ്യാഴാഴ്‌ച

17. ഒരു വേനൽ മഴക്കാലം.

    17.   ഒരു  വേനൽ മഴക്കാലം
           
മദ്ധ്യാഹ്നസൂര്യന്റെയുഗ്രമാം ചൂടേറ്റു
മർത്യനും പ്രകൃതിയും മാഴ്കിയുഴറവേ     
നാടിന്റെ രക്തധമനിയായുള്ളോരു,  
നീരുറവ വറ്റിവരണ്ട, കൈത്തോടും, 

വേനലിൽ ജലവിതാനം താണുപോയിട്ട്
വാനവും നോക്കിക്കഴിയുമണക്കെട്ടും   
വർഷകാലത്തു നിറഞ്ഞു കവിഞ്ഞാലും
വെയിലേറ്റ് വറ്റി വരണ്ടുപോം കൂപവും,   
  
വായ്ക്കുന്ന ചൂടിനാലുദകവും വറ്റി 
വിണ്ടുകീറിക്കിടക്കും വയലേലയും, 
മഴത്തുള്ളിയും കാത്ത് തപസ്സിൽ മുഴുകി 
മരക്കൊമ്പിലിരിക്കുമാ വേഴാമ്പലും, 

ഉറവകൾ തേടിപ്പറന്നു പറന്നിട്ട്
ചിറക് കുഴഞ്ഞോരു വിഹഗങ്ങളും
വേരുകളെത്രയുമാഴത്തിൽ പോയിട്ടും 
നീരു കിട്ടാതെ വാടീടും ചെടികളും;

ഇവയുടെയൊക്കെപ്രതീക്ഷകളൊന്നിച്ച്
ജീവജലത്തിനായിട്ട് ദാഹിക്കവേ
വരുണൻ കനിഞ്ഞതാ തൻപ്രതലത്തെ-  
ക്കരുവാക്കി നീരാവിയായിട്ടുയർത്തി!

ആകാശ സീമയിൽ നീരാവിതന്നുടെ
ആകാരം മാറിക്കാർമേഘമായീടവേ  
മഴയെ സഹർഷം വരവേറ്റിടാനായ് 
മയൂരങ്ങളുന്മാദ നടനം തുടങ്ങി. 

മാരിക്കാർപ്പാളികളാലിപ്പഴങ്ങളായ്
മാറി ധരയിൽ പൊഴിഞ്ഞു വീണീടവേ
പൈതങ്ങൾ കലപിലകൂട്ടിയവയെ
പ്പെറുക്കിയെടുത്തിട്ടിടുകയായ് വായിൽ!
   
കാർമേഘമൊക്കെ മഴയായി മാറിത്ത-
കർത്തു താഴേയ്ക്ക് നിപതിച്ചീടവേ,
അനവദ്യമാകും കുളിരിൻ കണികകൾ 
അനിലകരങ്ങളിൽ തത്തിക്കളിക്കവേ,        
അരുണകിരണങ്ങളേഴ്‌ നിറങ്ങളാൽ  
വിരചിക്കയായി മഴവിൽ പ്രപഞ്ചം
വർഷംചൊരിഞ്ഞിട്ടു താഴെയെത്തീടവേ
ഹർഷപുളകിതരയ് പ്രകൃതി ജാലം!

ഭൂമി, തണുക്കവേ, ഉന്മാദിനിയെപ്പോൽ 
രമിക്കയായേറിയയുൽസാഹമോടെ,    
പുളകിതഗാത്രയായിട്ടവൾ മാറവേ , 
പുതു മണ്ണിൻ ഗന്ധമുയരുകയായി!  

-------------------------------------------------------------

.       ഉപഗുപ്തൻ കെ. അയിലറ 





  

 
 
 



 

 






 
 



  

2020 മേയ് 5, ചൊവ്വാഴ്ച

നതോന്നത (വഞ്ചിപ്പാട്ട്)

വഞ്ചിപ്പാട്ട്

കേരളസാഹിത്യത്തിന്റെ 



അനുപമകൃപാനിധി അഖിലബാന്ധവൻ ശാക്യ
ജിനദേവൻ ധർമ്മരശ്മി ചൊരിയും  നാളിൽ 
ആഴിമകളുമൊരുമിച്ചൊരു കട്ടിന്മേലന്നേരം 
ഏഴാം മാളികമുകളിലിരുന്നരുളും 

നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)

ഗണം ദ്വ്യക്ഷരമെട്ടെണ്ണം

ഒന്നാം പാദത്തില്‍ മറ്റതില്‍

ഗണമാറര നില്‍ക്കേണം

രണ്ടുമെട്ടാമതക്ഷരേ

ഗുരു തന്നെയെഴുത്തല്ല

യിശ്ശീലിന്‍ പേര്‍ നതോന്നത

(ഉദാഹരണം – രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്)

2020 മേയ് 1, വെള്ളിയാഴ്‌ച

ഒരു വാഴ പുരാണം

.             ഒരു വാഴ പുരാണം 
                 (നർമ്മ കവിത)
(സംഭവ കഥയെ ആസ്പദമാക്കിയുള്ള-താകയാൽ ദൈർഘ്യം അല്പം കൂടിപ്പോ- യിട്ടുണ്ടെങ്കിൽ    ആസ്വാദകർ   സദയം  ക്ഷമിക്കുമല്ലോ )
                         *******
         (തുള്ളൽപ്പാട്ട് ട്യൂണിൽ)
                         *******
       ഉപഗുപ്തൻ കെ. അയിലറ
                         *******
വിരമിച്ചീടേ ജോലിയിൽ നിന്നും
വാസം ഇനിമേൽ നാട്ടിലതാക്കാം  
വലുതല്ലാത്താ മോഹവും പേറി  
വന്നൂ ഞങ്ങളു താമസോമാക്കി   

വഴിവക്കിലെ നഴ്സറിയിൽ നിന്ന് 
വാങ്ങീ ടിഷ്യുകൾച്ചറു ചെയ്തൊരു 
വാഴത്തൈ ചെറു പ്ലാസ്റ്റിക് കവറിൽ 
വലിപ്പമതിനോ  വെറുമഞ്ചിഞ്ച് 

വളരുമോയെന്ന് ഭയന്നാണേലും 
വളവും വെള്ളവും നന്നായേകീ 
വളർത്തീ നന്നായ്ക്കുലച്ചുകാണാൻ
വളർന്നപ്പോഴൊരു ചെങ്കലതി  

വല്ലാതങ്ങു തടിച്ചു കൊഴുത്തു 
വളർന്ന് ടെറസ്സിന് മുകളിൽ പൊങ്ങീ
വളരേ വേഗം, എന്നാൽ പറയാം,  
വാഴ കുലയ്ക്കും ഭാവമതില്ല! 

വളരെപ്പണ്ടേ ഉണ്ടൊരു ചൊല്ലായ്  
'വാഴ കുലച്ചിടും പത്താം മാസം' 
"വർഷമതൊന്നിന് മേലു കഴിഞ്ഞും  
വാഴത്തടിച്ചി കുലച്ചില്ലെന്നേ!"

വ്യാകുലത ഞാൻ കാണിച്ചീടവേ 
വാമഭ്ഭാഗവുമമ്മയും ചൊല്ലീ
"വന്ധ്യതയാണീ വാഴയ്ക്കതിനാൽ
വ്യാമോഹിക്കാ കുലയ്ക്കില്ലതിനി!

"വണ്ണോം പൊക്കവുമേറെക്കൂടിയ
വനിതേടെ 'കെട്ട്' താമസിച്ചാണേൽ   
വന്ധ്യതകൂടി വരിച്ചെന്ന് വരും
വലിയൊരു സത്യം, അറിഞ്ഞോളൂ"

വായിച്ചിതിനിടെ ഞാനാർട്ടിക്കിൾ
വാരികയിൽ നിന്നത്  പറയുന്നൂ  
"വലുതായിട്ട്  വളർന്നു കഴിഞ്ഞും
വേണ്ടും സമയം ചെടി കായ്ച്ചില്ലേൽ

വീണ്ടും വീണ്ടും കുലുക്കൂ ചെടികൾ, 
വള്ളിച്ചെടി തൻ  തലപ്പ് മുറിക്കൂ
വരുമെന്നേ പൂ, പിന്നെ കായ്കളും
വന്നീടും, പേടിച്ചിട്ടവയുടെ

വംശം ഇനിമേൽ നിലനിർത്തേണേൽ
വേഗം പൂവിട്ടു  കായിച്ചിട്ടഥ     
വിത്തുകളുൽപ്പാദിപ്പിച്ചവയെ
വളർത്തണമെന്ന് ചിന്തിച്ചീടവേ"    
 
വായിച്ചതു 'ചെടി തൻമനഃശ്ശാസ്ത്രം'!
വായിച്ചത് ശരിയാണോന്നറിയാൻ 
വൈകുന്നേരവും രാവിലേമെന്നും   
വാഴ കുലുക്കാൻ ഞാനുമുറച്ചു

വ്യായാമം ചെയ്യുന്നതുപോൽ ഞാൻ
വാഴകുലുക്കൽ പതിവാക്കേ,യെൻ
വാമഭ്ഭാഗോമമ്മയുമെനിക്കു
'വട്ടാ'ണെന്നങ്ങുറപ്പിക്കുകയായ്

വീണ്ടും മാസങ്ങൾ  മൂന്നു കഴികേ
വാഴ കുലുക്കുന്നതിനായ് ചെല്ലേ
വെറുതേഞാനതിൻ മണ്ടേൽനോക്കീ,
വിളിച്ചുപോയ്  ഞാ'നെന്റീശ്വരനെ'

വിളിച്ചുപോകാതെന്തേ ചെയ്യുക!
'വന്ധ്യത'യുള്ളെൻ  വാഴകുലച്ചു!
വീണ്ടും, കണ്ടതൊന്നുറപ്പാക്കാനായ്,  
വലതുകൈയ്യാൽ നുള്ളീയിടതിൽ  

വിശ്വാസങ്ങളെ തോൽപ്പിച്ചിട്ടഥ
വിജയിച്ചിന്നു മനഃശ്ശാസ്ത്രമിതാ!
വിജയത്തിൻമദം തലേൽക്കേറേ  
വെല്ലുവിളിച്ചു ഞാൻ ഭാര്യേമമ്മേം

"വാഴകുലച്ചത് കുലുക്കിയപ്പോൾ 
വന്ധ്യതയുള്ളീ വാഴേടെ പഴം
വെട്ടിവിഴുങ്ങുവാൻ രണ്ടും വന്നാൽ
വെറുതേ പോയിടും കൊതിയും വിട്ട്!"

വാഴയ്ക്കൊത്തൊരു കുലയായിട്ടത് 
വളരേയേറെ വലിപ്പം വച്ചു 
വരവേ "ഞാവൽക്കായ പഴുക്കേ
വായിൽ കാകനു പുണ്ണുണ്ടായിടും"

വാക്കുകളിവ ഞങ്ങൾക്കന്നൊരു
വിനയായ് മാറീയെന്നു പറഞ്ഞാൽ
വിശ്വസിച്ചീടൂ, കേൾക്കൂ,  കാരണം 
വേഗംഞങ്ങൾക്കെത്തണംഡൽഹിയിൽ

വീടും പൂട്ടിപ്പോയീ, മകനുടെ
വീട്ടിൽ ചെന്നിട്ടു താമാസമാക്കി 
വാഴക്കുലയോ, വിളഞ്ഞപ്പൊഴത്
വെട്ടിയെടുത്തയൽവാസീ, എന്റേ

വാസം ഡൽഹിയിലേതു കഴിഞ്ഞു
വീണ്ടും നാട്ടിൽ തിരിച്ചെത്തീടവേ
വലുതായിട്ട്  വളർന്നതാ നിൽപ്പൂ
വാഴത്തയ്യുകൾ, ഒരഞ്ചാറെണ്ണം

വീണ്ടും ഒരു'ചാൻസ്'എടുക്കേണ്ടെന്ന
വിചാരത്താൽ ഞാൻ പതിവാക്കീയെൻ
'വാഴകുലുക്കൽ, ഫലവും കണ്ടു, 
വാഴകൾ കുലച്ചൊന്നൊന്നായ് വേഗം      
 
വലിയോരെണ്ണം കുലഭാരത്താൽ 
വളഞ്ഞു തൂങ്ങീ ടെറസ്സിലേയ്ക്ക്
വെട്ടാം,  കൂമ്പും കുലയും, ഒരുപോൽ
വെറുതേ ടെറസ്സിലു നിന്നുംകൊണ്ട്! 

വാഴക്കൂമ്പു ‌തോരനതാക്കിയാൽ
വളരേ ഹൃദ്യം, എനിക്കിഷ്ടമത്
വിളിച്ചൂ  ഭാര്യയെ ടെറസ്സിലേയ്ക്ക് 
"വന്നിടു വേഗം മുകളിലേക്കൊന്ന്"

വന്നൂ ഭാര്യ മുകളിലേയ്ക്കപ്പോൾ
വീമ്പിളക്കീട്ടു ചോദിച്ചു ഞാനും
"വാഴക്കൂമ്പൊന്നൊടിക്കാൻ പറ്റുമോ?"
"വെറും നിസ്സാരം"  ഒടിച്ചൂ  ഭാര്യ!

വിഡിയോ അപ്പോഴെടുത്തു ഞാനും  
വാഴമരത്തേൽ വലിഞ്ഞു കേറി 
വാഴക്കൂമ്പു ഒടിക്കും പോലോരു   
വിഡിയോ, നല്ലോരായുധമെനിക്ക്   
 
"വാഴകുലയ്ക്കാൻ വാഴ കുലുക്കത്
വട്ടാണെന്നു കരുതുന്നെങ്കിലോ  
വാഴക്കൂമ്പു  ഒടിക്കുവതിന്നായ്  
വാഴയിൽ കേറുക 'മരം കേറ'ൽ !"

വന്നൂ രമ്യതേൽ  ഭാര്യയും ഞാനും
വട്ടെനിക്കുണ്ടെന്നു പറയില്ല മേലിൽ
"വാഴമരം കേറി"യാണെൻ ഭാര്യേന്ന്" 
വിഡിയോ കാട്ടി ചൊല്ലില്ലിനി ഞാൻ
         *****        *****       *****
'വാഴപുരാണം' തരക്കേടില്ലെന്ന്
വായിച്ചിട്ടു മനസ്സിൽ തോന്നുകിൽ 
വലുതല്ലാത്തൊരു ലൈക്കും തന്നു
വിധി കൽപ്പിക്കൂ കമന്റുമടിച്ച്   

(Copy Right :  Upagupthan  K. Ayilara          

പകരത്തിനു പകരം

    "പകരത്തിനു പകരം"
          (നർമ്മകവിത)

വിരമിച്ചിട്ട്  സർവീസിൽ   
        നിന്നും പിന്നെ സ്ഥിരമായ്   
വാസം നാട്ടിലാക്കീടാം 
        ഉറപ്പിച്ചിട്ടു ഞങ്ങൾ 
വീടൊന്നു വൃത്തിയാക്കാൻ  
       രണ്ടു  മാസങ്ങൾ മുൻപേ 
വന്നു വീടൊക്കെ നന്നായ് 
        പെയിന്റിട്ട്  ഭംഗിയാക്കി. 

വഴിയിലെ നഴ്സറീന്ന്, 
         തിരികെപ്പോകും മുൻപു,  
വാഴത്തയ്യ് വാങ്ങി നട്ടു! 
         ടിഷ്യു കൾച്ചറ് ചെയ്തതാം.  
മാസങ്ങൾ രണ്ടുകഴിഞ്ഞ് 
         ഞങ്ങളു  നാട്ടിലെത്തി
വാസം സുഖമായ്‌ മുന്നോട്ട്, 
         വാഴേം പെട്ടെന്ന്  വളർന്നു

"ഞാനെന്നും വീട്ടില്  ചെന്നാൽ 
          ആനന്ദം കലർന്നെന്റെ  
വാഴയ്ക്ക്  വളമിട്ട്  
           നല്ലപോൽ വെള്ളം കോരും
നല്ല തൈവാഴവച്ചു, 
           നല്ലപോൽ വളവുമിട്ട് 
തെല്ലതു സൂക്ഷിച്ചെന്നാൽ 
           പത്തുമാസം ചെല്ലുമ്പോൾ

നല്ലോരു കുലകിട്ടും
           ഉല്ലാസമല്ലോ വാഴ
കുലച്ചു കാണാൻ " എന്നു
          പ്രൈമറി ക്ലാസ്സിൽ വച്ച്
വായ്പ്പാട്ടായ് പഠിച്ചതെത്ര
         നന്നായെന്നോർത്തുകൊണ്ടാ 
വാഴയ്ക്കു  വളവുമിട്ട്  
         വെള്ളവുമെന്നും കോരി 

വാഴയത് ചെങ്കലതി,  
         ദിനംതോറും വളർന്നിട്ട് 
വല്ലാതെ തടിച്ചു വീർത്ത് 
         ടെറസ്സിന്ന് മോളിൽ പൊങ്ങി
പത്തു മാസമായിട്ടും 
         കുലയ്ക്കും ഭാവമില്ല   
പതിന്നാല് മാസമെത്തേ 
         ഞാനൊരാർട്ടിക്കിൾ കണ്ടു

"പൂക്കാത്ത, കായിക്കാത്ത
          ചെടികൾ കുലുക്കുക
പയറും പാവലിന്റേം
          തലപ്പു മുറിക്കുക
പൂക്കും കായ്ച്ചീടുമവ"
          'സൈക്കോളജി'യാണുപോൽ
'പേടിച്ചിട്ടാണു പോലും
          വംശം നശിക്കുമെന്ന'

പരീക്ഷിച്ചു നോക്കുക
          ഞാനും തീരുമാനിച്ചു
പിന്നെ മടിക്കാതോട്ടും 
          എന്നും പതിവായിട്ടു 
സന്ധ്യക്കും കാലത്തും ഞാൻ  
          കുലുക്കിയല്ലോ വാഴ
എനിക്കു  'വട്ടാ'ണെന്നായ് 
          വാമഭാഗവുമമ്മേം

'വന്ധ്യയാകുമീ വാഴ
          കണ്ടില്ലേ വണ്ണിക്കുന്നേ
വന്ധ്യയാം സ്ത്രീജനവും
           ഇതുപോലെ'യാണുപോൽ    പിന്നോട്ടു മാറാതെ ഞാൻ
          കുലുക്കൽ തുടരുക
എന്നതു യജ്ജമാക്കി 
           തോറ്റുപിന്മാറിക്കൂടാ!

പതിനാറാം മാസത്തിൽ
           ഒരു സുപ്രഭാതത്തിൽ
പതിവു പോലെ ഞാനെൻ
           'വാഴ കുലുക്ക'ലെന്ന 
യഞ്ജത്തിനായിച്ചെല്ലേ 
             എനിക്ക് വിശ്വസിക്കാനാ-
യില്ല, എൻ വാഴയതാ 
             കൂമ്പിട്ടു നിൽക്കുന്നല്ലോ!