-----------------------------------------
വന്മലയൊന്നിന്റെയുദരത്തിൽനിന്നും
ജന്മമെടുത്തോരുറവയായ് ഞാൻ.
കാടും മലകളും ചുറ്റിയും താണ്ടിയും
കാണും ചെടികളേയും തഴുകി,
ദാഹശമനമവർക്കു നൽകീടവേ
ദാഹമില്ലാതെൻ മനം കുളിർത്തു.
കിന്നാരമവരോടു ചൊല്ലീം ചിരിച്ചും
കളകളം ചൊല്ലിയുല്ലസിച്ചും,
വലിയ മലകൾക്കിടയിൽനിന്നും താഴ്
വരകളിലേക്ക് കുതിച്ചു ചാടീം,
കരയോടു ചേർന്നങ്ങിരുന്നോരു ചെറു
കല്ലുകളെയെന്റെ കൂടെക്കൂട്ടീം,
അവയെ മെല്ലവേ തഴുകിയുരുട്ടി
അഴകിൻ ഗോളങ്ങളാക്കി മാറ്റീം,
കൊഴിയുമിലകളേയും പൂക്കളേയും
കളിയോടമായിട്ട് കൂടെക്കൂട്ടീം,
മീനുകളേയും തവളകളേമൊക്കെ
എന്നുടെയന്തേവാസികളാക്കീം,
വഴിയിലെയോരോതിരിവിൽ വച്ചുംകൈ-
വഴികളെയൊക്കെ ചേർത്തണച്ചും,
തെളിനീരുമായി നാടോടടുക്കവേ
തെല്ലൊന്നു വേഗം കുറച്ചൊഴുകീം,
കൂട്ടിന് വന്നൊരാ ഉരുളൻ ശിലകളെ
കൂട്ടുപിരിച്ച് കരയ്ക്കടുപ്പിച്ചും,
അഴകേറുമാ ചെറു ഗ്രാമത്തിലേയ്ക്ക-
ങ്ങൊഴുകിയെത്തീ ഞാൻ മോദമോടെ.
വരവേറ്റു സന്തോഷമോടെന്നെ നാട്ടാർ
വളരെ സംതൃപ്തിയെനിക്ക് തോന്നി.
തെളിനീരെന്റേതവർക്കുംപശുക്കൾക്കും
കുളിരേകിയുള്ളിലും പുറമേം.
വയലേലകൾ താണ്ടിയോഴുകീടവേ
വലുതായ് മാറിയെൻ രൂപം ക്രമാൽ.
മുന്നോട്ടുപോകവേയെന്റെതെളിനീരിൽ
കുന്നോളം മാലിന്യം ചേർക്കയായി.
മണലാകെക്കോരിയെടുത്തിട്ടെന്നുള്ളം പുണ്ണുപോൽ കുണ്ടും കുഴിയുമായി.
എന്റെയോരങ്ങളെക്കയ്യേറി മാനുഷർ
എത്രയോ മന്ദിരമങ്ങുയർത്തി.
എന്റെവഴികളിടുങ്ങിച്ചെറുതായി
എത്ര വൈഷമ്യമെനിക്കൊഴുകാൻ!
എത്രയേറെയുപകാരിയവർക്കു ഞാൻ
എത്രയുപദ്രവമെന്നിട്ടെനിയ്ക്ക്!
മലയില്ലാതാക്കി മഴപെയ്യാതായി
മലവെള്ളമെത്തില്ലിനിയെനിക്ക്.
കുഴി കുഴിച്ച് സ്വയം വീഴും മനുഷ്യാ ഈ
പുഴയുടെ കഴുത്ത് ഞെരിച്ചെന്നാൽ
വഴിവേറെയില്ലെന്ന് വന്നാലെനിക്കിനി
പുഴുപോലിഴയേണ്ടിവരുമോ?
ചെമ്പകപ്പൂക്കളോ ചെമ്പനീർ പൂക്കളോ
കൂന്തലിൽ നീയന്ന് ചൂടിയില്ല
മാന്തളിർ തുമ്പിലെ നീഹാരമുത്തുപോ –
ലുള്ള നി,ന്നാസ്യം മിനുക്കിയില്ല
അമ്പിളി പാലൊളി പോലുള്ള പുഞ്ചിരി
ചുണ്ടിലന്നൊട്ടും വിടർന്നതില്ല
മന്ദഹാസപ്പൂവിരിയും മിഴിയിലെ
മാരിവിൽ ചന്തവും കണ്ടതില്ല
ഭംഗിയുള്ളാക്കൊച്ചു കല്യാണ വള്ളത്തി–
ലക്കരെ കാത്തതറിഞ്ഞതില്ല
രണ്ടു ദിക്കിലേക്കായ് നമ്മൾ പിരിഞ്ഞിടാ–
മെന്ന കളിവാക്കും ചൊല്ലിയില്ല
ചങ്കു നുറുങ്ങിയാക്കൊമ്പിലെ പൂങ്കിയിൽ
പാട്ടു നീയന്നൊന്നു കേട്ടതില്ല
കാറ്റടങ്ങും വരെ കാത്തിടാമോമലേ
നെഞ്ചു പൊട്ടി ചൊല്ലി , കേട്ടതില്ല.
(മന്ദഹാസപ്പൂവിടരും എന്നെഴുതിയാലും ശരിയാണ്.തൊട്ടു മുകളിലെ വരിയിൽ വിടരുക എന്ന ക്രിയ വന്നതു കൊണ്ടാണ് മന്ദഹാസപ്പൂവിരിയും എന്നാക്കിയത്.)
കണ്ടതില്ലാ ,ചൊല്ലിയില്ലാ ,ചൂടിയില്ലാ , തുമ്പിലേ എന്നിങ്ങനെ ദീർഘമാത്രയിൽ വാക്കുകൾ അവസാനിപ്പിക്കേണ്ടതില്ല.അതൊക്കെ ആലാപനത്തിൽ ആവാം.
മറ്റൊന്നും പറയാനില്ല മാഷേ .വരികൾ അതിസുന്ദരം🙏🏻😍
അഭിനന്ദനങ്ങൾ💐💐
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ