2021 ജൂൺ 25, വെള്ളിയാഴ്‌ച

വസുമതിയുടെ പരിവേദനങ്ങൾ

       വസുമതിയുടെ പരിവേദനങ്ങൾ
                              ---------
          ഉപഗുപ്തൻ കെ. അയിലറ 

എന്നോനടന്നോരുവിസ്ഫോടനത്തിനാൽ എങ്ങനോ ഭൂമിതൻ രൂപത്തിലായി ഞാൻ
                        മന്വന്തരങ്ങളായെന്നച്ചുതണ്ടിലു-
മറ്റമില്ലാതെയായർക്കന്റെ ചുറ്റിനും

ചുറ്റിക്കറങ്ങിക്കറങ്ങിത്തിരിഞ്ഞിട്ടു
ചക്രവാളങ്ങളും താണ്ടിക്കടക്കുന്നു!

എന്തോനിയോഗത്തിലെന്റെയീ ജീവിതം 
പന്തുപോലങ്ങുരുണ്ടല്ലോ തുടിക്കുന്നു!
    
ഈവിഹായസ്സിന്റെ ശൂന്യപ്രദേശത്തു
ഈവിധം എത്രനാളായ് ഞാൻ കറങ്ങുന്നു!  

എന്തിനാണീവിധം വട്ടംകറങ്ങുന്ന-  
തെത്രയും നാൾകൂടി,യെന്നൊട്ടറിഞ്ഞിടാ

ഏണാങ്കനും മറ്റു താരാഗണങ്ങളും
ഏഴെട്ടു ഗോളവും കൂട്ടിനായുണ്ടഹോ!

എങ്കിലും എത്രയോ ദൂരെയാണെല്ലാരു-
മെന്നതും കൂട്ടായി കൂട്ടുവാനാകുമോ?  

അമ്മയെന്നെന്തേ വിളിക്കുന്നതെന്നെയീ
അർത്ഥമോഹിയാകും മാനുഷന്മാരൊക്കെ 

മർത്യന്നു ഞാനല്ല ജന്മം കൊടുത്തതും
എത്രനാളാകേണമായുസ്സവനെന്നും
    
എന്നിട്ടുമെന്റെയെല്ലാം തന്നെ പോറ്റമ്മ- 
യെന്നമട്ടിൽ പങ്കുവയ്ക്കുന്നവന്നായി!


എന്റെയാ ഉള്ളിന്റെയാഴങ്ങളിലായും  
എന്റെയാ നിമ്നോന്നതങ്ങൾക്കിടയ്ക്കായി

സൂക്ഷിച്ചു ഞാൻ വച്ച സമ്പത്തുകൾക്കൊക്കെ
സാക്ഷിയേയില്ലാതവന്നാണവകാശം

അമ്മയെന്നെന്നേ വിളിക്കുമെന്നാകിലും
എമ്മട്ടവനെന്നെച്ചൂഷണം ചെയ്‌വതോ!       
എന്റെ മാറാകെത്തുളച്ചിട്ടു ബോംബിട്ടു
എന്തോപരീക്ഷിച്ചു നോക്കുന്നിതെന്നുമേ 

എന്നുള്ളിലേയ്ക്കങ്ങിടിച്ചു കേറ്റുന്നവൻ
എത്രയോ കമ്പികൾ കെട്ടിടം പൊക്കുവാൻ 

എത്രയാഘാതമേൽപ്പിക്കുന്നവനെന്നോ    ഇത്രയേറെപ്പീഡനം എനിക്കേകണോ!

ഉരുൾപൊട്ടിയിട്ടങ്ങൊലിക്കുമെൻ കണ്ണീരിൽ  
ഉരുൾപൊട്ടിപ്പായും കല്ലാകുമസ്ഥിയിൽ

വറ്റുന്നയാറിന്റെയുള്ളിലെച്ചുഴിയിൽ 
വെട്ടിത്തെളിച്ചൊരാക്കുന്നുകൾക്കുള്ളിലായ്    

കാണാതവൻപോവതെന്റെയീയുള്ളിലായ്
കേഴുന്ന ഖിന്നയാം മാതൃത്വമല്ലയോ! 
   
സർവ്വംസഹിപ്പവൾ എന്ന പേരേകീട്ടു   
സർവ്വപ്രകാരേണ പീഡനം നൽകയോ! 

അമ്മയെന്നെന്നെ വിളിക്കുവാനായുള്ള
അർഹത എങ്ങനെയാണവൻ നേടുന്നെ! 

മർത്യന്റെയത്യാഗ്രഹത്തിനെന്നെങ്കിലും
മാറ്റമുണ്ടാകുമോ കണ്ടറിഞ്ഞീടണം

മാറ്റമുണ്ടാകില്ലയെങ്കിലെൻറെ രൂപം
മാറിടും ശൂന്യമായ്  മർത്യന്നു നാശവും. 

  (Copy Right :: Upagupthan K. Ayilara)      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ