2020 ജനുവരി 17, വെള്ളിയാഴ്‌ച

14. പൂമ്പാറ്റയുടെ മനോഗതം.

 14.  പൂമ്പാറ്റയുടെ മനോഗതം.  

ഒരുകൊച്ചു മുത്തുപോൽ തളിരിലക്കീഴിലായ്
ഒരുദിവസമെന്നമ്മയെന്നെ നിക്ഷേപിച്ചു  
എന്നെപ്പോലുള്ളകുറേ ചെറിയ ബിന്ദുക്കളേം
ഒന്നൊന്നായിട്ടിട്ടു പോയിമറഞ്ഞെവിടേയ്‌ക്കോ

ദിവസങ്ങളധികം കഴിയും മുൻപേ ഞങ്ങൾ
ജീവിതപ്പാതയിലെ രണ്ടാം ദശയും പൂകി
ഇഴയുന്ന പുഴുവായി മാറിയിട്ടു തളി-
രിലകളൊക്കെ തിന്നു തടിച്ചു കൊഴുത്തേറെ 

അധികനാളങ്ങിനെ കഴിഞ്ഞില്ലൊരു പക്ഷേ 
വിധിയുടെ കളിയാകാം മുജ്ജന്മ പാപമാം
കൂടപ്പിറപ്പുകളിലധികം പേരുമെന്റെ  
കണ്മുൻപിൽ വച്ചുതന്നെ പക്ഷികൾക്കിരയായി

മുജ്ജന്മ സുകൃതമാം ദൈവഹിതമായിടാ-
മീയവനീലെനിക്കൊരു ജീവിതമുണ്ടായി 
മൂന്നാം ദശ പൂകിയിട്ടു പൂപ്പതൻ വേഷത്തിൽ
മൗനിയായുറങ്ങി ഞാൻ  കുംഭകർണനെപ്പോലെ  

ഉണരവേ കണ്ടെതെൻ സുന്ദര കളേബരം!  
ഉന്മാദവിവശയായ് മാറി ഞാനുടൻ തന്നെ.
എത്രയോ നിറമെനി,ക്കെന്തു ഭംഗിയാണെന്നോ
എനിക്കെന്റെ നാലാം ദശ സൗകുമാര്യസാന്ദ്രമോ?

ഉല്ലാസവതിയായി പറന്നുഞാനുയരേ  
വല്ലാത്തൊരാഹ്ലാദത്തിരതല്ലിലമർന്നുപോയ്
ഉന്മാദമടങ്ങിടേ, വിശപ്പിൻ വിളിയെന്റെ 
ഉള്ളിൽനിന്നുയരവേ, തിരികെപ്പറന്നു ഞാൻ 

പറന്നുവന്നിരുന്നതോ വർണപ്പകിട്ടുള്ള
നറുതേൻ നിറഞ്ഞോരു കുസുമത്തിൻ ദളത്തിൽ!
"ആവോളം മധുവുണ്ണൂ മടികൂടാതൊട്ടുമേ"
ആതിഥ്യ മര്യാദ കാട്ടിയാ കുസുമമുടൻ! 

"പകരമെൻ പൂമ്പൊടി മറുപൂക്കളിലെത്തിച്ച്
പരാഗണം നടക്കാൻ സഹായിക്കണമെന്നെ"
അതിഥി സൽക്കാരം ഞാൻ സ്വീകരിച്ചെന്ന വിധം 
അതിമോദമോടെയാ മധുവുണ്ടു നിറയെ

കുസുമത്തിന്നാവശ്യം ഞാനറിയാതെയെന്റെ 
കുറുകിയ പാദവുമറിയാതെ വഹിക്കും
തേനൂറുവാനായി മറുപൂക്കളിലെത്തവേ
തനിയെയാ പൂമ്പൊടി അവയിൽ നിക്ഷേപിക്കും!

ചേതമേതുമില്ലാത്തൊരന്യോന്യ സഹായമാം 
അതുതന്നെയാണല്ലോ പ്രകൃതീ നിയമവും!
പ്രകൃതിയിലെ ജന്തുക്കളെല്ലാർക്കുമതുപോൽ  
പക്വതയുണ്ടാവുമോ? അറിയില്ലെനിക്കത്  !

സന്തോഷത്തിൻ ദിനങ്ങൾ വന്നൂ താമസിയാതെ
സന്തോഷമൊടെയതാ കുഞ്ഞുങ്ങളെൻ പിറകേ!
എന്നെക്കാൺകേയവർ തുള്ളിച്ചാടീടുവതും
എന്നെപ്പിടിക്കുവാനായ് കുതൂഹലമൊടവർ  

ഓടിനടക്കുവതും ഞാനവരെ നന്നായി 
ഓടിച്ചിട്ടു പറന്നകലെ മറയുന്നതും
ഒളിച്ചുകളിപോലെത്ര രസമുള്ളതെന്നോ
ഒരുപാടതോർത്തിട്ടാനന്ദിക്കാൻ വകയായി 

ഇനിയെത്ര ദിവസം ഈനല്ല നാളുകളെ
അനുഭവിച്ചീടുവാനുമാനന്ദം കൊള്ളാനും
സമയമുണ്ടാകുമോ? ജീവിതം നൈമിഷികം!
സമയമായാലിനി പോകാതെ തരമുണ്ടോ !!!

തരമില്ലെന്നറിയാ,മതുകൊണ്ടു തന്നിനി
ഒരുനല്ലയിണയെയും കണ്ടുപിടിക്കണം
തലമുറയെന്റേതു നിലനിൽക്കവേണമ- 
തിനായിട്ടെനിക്കെടുക്കേണം തയ്യാറുകൾ!
 
                                                                     
                   


 





                  

                    
 




                  
 


  
               
               
                
                
              
 

               
            
                  
                 
                


                            
                 

         
                                   
        
                    
                    
                   

2020 ജനുവരി 15, ബുധനാഴ്‌ച

കൈപ്പിൻ്റെ മധുരം

             മധുരിക്കും കയ്പ്പ്

       ഉപഗുപ്തൻ കെ. അയിലറ

കയ് പ്പൊരു  രസമാണാരസമൊരു രുചിയാണ്
കയ് പ്പെന്നു കേട്ടാലോ  രസമില്ല,  രുചിയില്ല
കയ്പ്പിൻ്റെ ഗുണങ്ങളെന്തെന്നറിയണമെങ്കിൽ
കൈവിരലാലെണ്ണാമവ നന്നായിക്കേട്ടോളൂ   

നെല്ലിക്കാതാൻ  ഗുണമറിയാത്തവരില്ലല്ലോ
വല്ലാതതു കൈച്ചീടും ചവയ്ക്കുമ്പോഴാദ്യമായ്
പിറകേയറിഞ്ഞീടും പുളിയും മധുരവും
പറയേണ്ടതില്ലല്ലോ മധുരത്തിനു കൈപ്പുണ്ട്

കൈപ്പയ്ക്കാ തന്നുടെയും രുചി കൈപ്പു തന്നല്ലോ
കൈപ്പെന്ന് കരുതിയത് കഴിക്കാത്തവർ വിരളം
കൈപ്പു രസമില്ലാത്ത കഷായങ്ങളില്ലല്ലോ!
കുടിക്കാതെയിരുന്നാലോ മാറില്ലല്ലോ ദീനം!

വേപ്പിൻ്റെയിലയ് ക്കെന്തു കൈപ്പിൻ രസമാണെന്നോ
കൈപ്പിൻരസമാണേലും മരുന്നിൻ്റെ ഗുണമാണ്
കൈക്കുന്നൊരു വേപ്പെണ്ണയും നല്ലോരു മരുന്നാണ്
വേപ്പിൻതളിർ സ്വാദുള്ളൊരു തോരനായ് വച്ചീടാം

കൈപ്പാണു കഷായത്തിനെന്നറിയാത്തോരില്ല
കൈപ്പെന്നു പറഞ്ഞിട്ടതു കുടിച്ചില്ലെന്നാകിൽ
മാറില്ലസുഖമെന്നറിയാത്തവരുമില്ല
മൂക്കു പൊത്തീട്ടാണേലും കുടിക്കും കഷായങ്ങൾ

കൈപ്പൊരു രസമാണത് രുചിയുമാണെങ്കിലും
കൈപ്പൊരു വികാരവുമനുഭവവുമാകാം
ജീവിതാനുഭവം  നിരാശാ നിർഭരമെങ്കിൽ
ജീവിതം മനുജന്നു കൈപ്പുള്ളോരനുഭവം

പ്രേമനൈരാശ്യത്തിലുഴറുന്ന കമിതാവിന്
പ്രേമമൊരു കയ്ക്കുന്ന  വികാരമായ് മാറിടാം
കൈപ്പിനെച്ചൊല്ലിയിനി വിലപിക്കൊല്ലാ മനം
കൈപ്പുണ്ട് ഉപ്പിനുമെന്നോർക്കുകിലോ ശുഭമെല്ലാം

ഉപ്പൊഴിവാക്കീടുവാനാകില്ലെന്നറിയുക
ഉപ്പും കൈപ്പുമൊരുപോലാസ്വദിക്കേണ്ടുന്നവ
ചേരുംപടി മധുരവും കയ്പ്പും പുളീമുപ്പും
ചേർന്നാൽ  ജീവിതമൊരു വൻവിജയമായിടാം!

   ( Copy Right  :  Upagupthan K. Ayilara )

 




   



5. ആകാശ ഭൂതം.

               5. ആകാശ ഭൂതം

                ഗഗന പുരാണം 
           
ശൂന്യതയാമെനി'ക്കാകാശ'മെന്ന പേർ
മാനവനേകീ, അതിന്നർത്ഥമെന്താണോ! 
രൂപമില്ലാത്തോരെനിക്കെന്തിനാണുപേർ?
ആപേരു സ്വീകരിക്കുന്നു ഞാ,നെങ്കിലും!

ഇല്ലാത്തതൊന്നിവിടുണ്ടെന്നതവനെ 
വല്ലാതെ തെറ്റിദ്ധരിപ്പിച്ചതെൻ ജയം
അതിനാലല്ലേ പഞ്ചഭൂതത്തിലൊന്നായ്
അംഗീകരിപ്പതവനെന്നെയും കൂടി?

ആകാശമില്ലെന്നു ഞാനുരച്ചീടിലും   
ആരുമത് വിശ്വസിക്കില്ലെന്നതറിയാം  
ആഴത്തിലായോരാ വിശ്വാസം മാറ്റിടാൻ
ആവില്ലവന്നു, മറിച്ചു ചിന്തിക്കാനും!

ആരുമെന്നേ നേരിൽ കണ്ടിട്ടുമില്ലല്ലോ?
ആരുമെന്നേ തൊട്ടറിഞ്ഞിട്ടുമില്ലല്ലോ?  
ആകാരവും നിറവുമില്ലാതെ "നീല   
ആകാശ'മെന്നെന്തേ വിളിക്കുന്നതെന്നേ?

വേറേയുമെത്രയോ പേരിട്ടെനിക്കവൻ ?
വ്യോമം,അംബരം, നഭസ്സും വിഹായസ്സും 
പോരെങ്കി,ലഭ്രം ഗഗനമെന്നും മറ്റും;
'പേരിലൊരർത്ഥവുമില്ലെ'ന്നിരിക്കിലും 

എങ്കിലും ഞാനൊരു സത്യമുരച്ചീടാം  
എന്റെ നേർക്കെത്രയോ റോക്കറ്റയച്ചാലും
എത്ര കാതം നിങ്ങൾ താണ്ടിക്കടന്നാലും 
എന്നിലേയ്ക്കെത്തുവാനാകില്ല മനുജാ!

മുകളിലേയ്ക്കും നോക്കി നിങ്ങൾ ധ്യാനിക്കേ  
മനസ്സിലെനിക്കു തോന്നുന്നതെന്തെന്നോ?
നിങ്ങൾതൻ ദൈവങ്ങളെന്റടുത്താണെന്നും
നിങ്ങൾ തൊഴുന്നതെന്നെക്കൂടിയാണെന്നും!!!

ഞാനാകുമാകാശമെത്ര ചേതോഹരം!
ഞാൻ കാത്തിടുന്നൊരാ സൂര്യചന്ദ്രന്മാരും
മിന്നിത്തിളങ്ങുന്ന താരാഗണങ്ങളും  
മിഴിവേറും മാരിവില്ലും വെണ്മേഘവും   

ഒത്തുചേർന്നീടുന്നതാണെൻ തിരുമുറ്റം
എത്രയോ ചന്തം തികഞ്ഞോരു ചത്വരം!
മനുഷ്യനെന്നാലത്‌ മനസ്സിലാക്കാതെ
മലീമസമാക്കീടുന്നെന്നുടെയങ്കണം!  

കാതടച്ചീടുന്ന ശബ്ദവുമായിട്ടു
കാച്ചിവിടുന്നേറെ റോക്കറ്റും റോബോട്ടും 
സ്പുട്നിക്കും സോയുസ്സും, ചന്ദ്രയാൻ, പയനീർ,    
സർവേയർ, ലൂണാ,പോലെത്രയോ 'പേടകം'?!

അവ വമിച്ചീടും പുകയാണപാരം
അവസാനമവയാകെ പൊട്ടിപ്പൊളിഞ്ഞ് 
കുറുമ്പുകാട്ടും കുട്ടി ദൂരേക്കെറിയും 
കളിപ്പാട്ടങ്ങൾ പോൽ ചിതറിക്കിടക്കും 
 
എന്റെ മുറ്റത്തു മാലിന്യക്കൂമ്പാരമായ് !
എന്റെ മനമതു കാൺകെ വിങ്ങീടുന്നു 
എങ്ങനെ,വിടേയ്ക്കവയെ ഞാൻ മാറ്റിടും? 
നിങ്ങൾക്കവയെ തിരികെയെടുത്തൂടേ?

ശുദ്ധമായ് സൂക്ഷിക്കീ ആകാശ വീഥികൾ
ശൂന്യമായ് മാറീടുമല്ലേലൊരിക്കലത്,  
പുകമറയ്ക്കുള്ളിൽ മറയും ഞാനുമെൻ 
പരിവാരങ്ങളുമെന്നെന്നത്തേയ്ക്കുമേ !
 
   
  
 
 
 
  




   
 
  

 

2020 ജനുവരി 11, ശനിയാഴ്‌ച

24. മധുര ചിന്തകൾ.

          24.   'മധുര' ചിന്തകൾ.  

മധുരമെന്ന പദമെന്നുമേവർക്കും
മനസ്സിന്നും നാവിന്നുമാനന്ദമേകു-
മെങ്കിലും മധുരവും കൈപ്പുള്ളതാകു-
മൊരു ലോകനീതിയാണെന്നതറിയൂ     

മധുരവസ്തുക്കൾ കാണുകിലാരുടേ-
മധരത്തിലൂറും മധുരിക്കും നീര് ആ    
മധുനീർകുടിച്ചിട്ടാവസ്തു കഴിച്ചെന്ന്
മധുരമായ് ചിന്തിച്ച് സംതൃപ്തിയടയും
 
'മധുരം' നാവിന്നു രുചിയെന്നപോലെ 
മധുരിക്കും ഓർമ്മയും പ്രേമവുമെല്ലാം
മധുര സ്‌മരണേലുമാ വാക്കിൽ പോലും
മധുരമൊളിച്ചിരിപ്പുണ്ടെന്നതറിയൂ 

മധുരപ്പതിനേഴിൽ മനസ്സിന്നകത്ത്   
മധുരിക്കും ചിന്തകൾ മാത്രം നിറയും!
മധുരക്കള്ളിത്തിരിയുള്ളിൽ ചെന്നാലോ
മധുര വാക്കല്ല പുറത്ത്  വന്നീടുക   !

മധുരഭാഷിണി വായ തുറന്നീടിൽ     
മധുര മൊഴികളുതിരുമെന്നാശിച്ച്   
മധുപനെത്രയോ യാഥാർഥ്യമായിടാ 
മധുര സ്വപ്നങ്ങളും കണ്ടങ്ങിരിക്കും
 
മധുരപ്പുഞ്ചിരി തൂകുന്ന തരുണി  
മധുരാലാപന കുതുകി കൂടായാൽ 
മനക്കരുത്തുള്ള മനോജ്ഞനേപ്പോലും
മയക്കിയെടുക്കാം സംശയമില്ലതിൽ! 
  
മധുവിധുവാഘോഷിക്കുന്നവർക്കൊക്കെ
മധുരാനുഭൂതി അയവിറക്കാനായ്  
മധുര സപ്തതീം അഷ്ട ദശകവും
മറന്നിടാനാവാത്ത, കാലത്തിൻ ദാനം 

മധുവേറെ അകത്താക്കി മത്തുകേറീട്ട് 
മധുകരനായ് മാറി വെളിവില്ലാതെ 
മധുപനോടേറ്റാൽ പകരം  കിട്ടുക 
മധുപാത്രമല്ല മധുപന്റെ കുത്താണ് 
 
മധുകണം മൃദുല ദളത്തിലൊളിപ്പിച്ച്
മധുരമാം സ്വപ്നവും കണ്ടു മയങ്ങി   
മധുവിധുവാഘോഷിക്കുന്നതിന്നായി 
മധുപനെ കാത്തിരിക്കുന്നു സൂനങ്ങൾ
 
മധുരമേറെക്കഴിച്ചാലമൃതം പോൽ
മധുരവും വിഷമുള്ളതായി മാറും
മാത്രമോ 'മധുരപ്പനി' വന്നാൽ പിന്നെ 
മധുരം തൊടേണ്ടി വരികയേയില്ല    
   


    

   
 

2020 ജനുവരി 9, വ്യാഴാഴ്‌ച

45.വീണ്ടും ഒരു പക്ഷി വൃക്ഷ സംവാദം

45.  വീണ്ടും  ഒരു  പക്ഷി  - വൃക്ഷ സംവാദം.

മരമൊന്നുലഞ്ഞൊരു  വിറയലോടുലഞ്ഞു
മനമൊന്നുലഞ്ഞിട്ടു കിളി ചോദിച്ചുറക്കെ
"എന്താണിതു സോദരീ പേടിപ്പിക്കുവതെന്നെ? 
എന്താണിതിങ്ങനെ?  കാറ്റില്ലാതുലയുവത്?"

ഒരു വൻ വിറയലാൽ വീണ്ടുമുലഞ്ഞൂ മരം
തുരുതുരെ ഉലയവേ കിളിയോടു ചൊല്ലി
"താഴെയെൻ ശിഖരത്തിൽ നീയൊന്നു നോക്കീടുക
വീഴുന്നതു നീ കണ്ടോ മഴുവിനാൽ വെട്ടുകൾ

"ഇനിയോരോ ശിഖരവും വെട്ടേറ്റു വീണീടും 
പിന്നെയെൻ തായ്ത്തടിയും കടയോടെ വീഴ്ത്തിടും!
"മരണം  ഉറപ്പായെനിക്കില്ലിനി  ജീവിതം 
ഒരു സമാധാനമുണ്ടെൻ വംശ വർധനവു

"നീ വിത്തുകൾ എന്റേതു അങ്ങകലെ എത്തിച്ചു
അവ മുളച്ചിട്ടേറെ വളർന്നെന്നുറപ്പാക്കി
"സോദരീ അകലെപ്പോയ് അവയിൽ ചേക്കേറുക
സുഖമായി വാണീടുക, കൂടവയിൽ  കൂട്ടീട്ട്  

"നമ്മൾ തൻ കഥകൾ നീ അവരോടു ചൊല്ലുക
നാമെത്ര കഥകളോ അന്യോന്യം ചൊല്ലിയവ 
"വിലപിച്ചിടട്ടെ ഞാൻ  എന്നിട്ടു പ്രകൃതിയിൽ 
വിലയിച്ചീടട്ടെ ഞാൻ സമയമായ് വിടചൊല്ലാൻ"

വൃക്ഷത്തിൻ ഖേദമതു തന്റേതായ് കരുതീടും 
പക്ഷിയ്ക്കു തൻ തോഴിയെ ആവില്ല കൈവിടുവാൻ!
ആപത്തിൽ അകപ്പെട്ടൊരു തോഴിയെ രക്ഷിക്കാൻ
ഉപകാരി ആവേണം, കിളി ചൊല്ലിയുടനെ  
      
"തളരാതെ സോദരീ ഞാനെന്നുടെ കൂട്ടരേ
തഞ്ചത്തിൽ കൂട്ടീട്ട്  തടയുമീ വഞ്ചകരെ
"ഫലമെത്ര നീയേകീ തണലെത്ര നീയേകീ
ഫലമെന്തീ മനുഷ്യന്നു നന്ദിയില്ലാതെ പോയ്‌

"പൊരിയുന്ന വെയിലത്ത്‌ ചൂടേറ്റു വലയുമ്പോൾ
പെരിയ ദാഹത്താലേ നാവു വരണ്ടീടുമ്പോൾ
"ഓർക്കുമവർ നിൻ തണലും  പഴമാങ്ങാ സ്വാദും
പേർത്തും പശ്ചാത്താപം നിശ്ചയ, മവരെ  ചൂഴും!" 

കിളി പറന്നകലേയ്ക്ക്, തിരിച്ചെത്തീ കൂട്ടരുമായ്
കൂട്ടമായ് പറന്നിട്ട്  ഉറക്കെ പ്രതിഷേധിച്ചു
താഴേയ്ക്കും മേലേയ്ക്കും പറന്നൂളിയുമിട്ടവർ 
മഴുവേന്തിയ കൈകളെ ആക്രമിച്ചൊന്നായി 

ഫലമെന്ത് മലയോടെലി പൊരുതും പോലല്ലേ
വിലപിക്ക മാത്രമേ തരുവിന്നു കഴിയൂ
മുറിവിലെ കറയാലവളൊഴുക്കീ കണ്ണീർ 
പറയാതെ  പലതും പറഞ്ഞവൾ കണ്ണാലെ

ശിഖരങ്ങളൊന്നൊന്നായ് നിലത്തേയ്ക്കു വീഴവേ
ദുഖത്തിലാണ്ടവൾ കിളിയോടു വിടചൊല്ലി 
പക്ഷിക്കു സങ്കടമേറീട്ടവൾ സഹിയാതെ 
വൃക്ഷത്തിൻ പക്ഷങ്ങൾ വേർപെട്ടു കിടന്നവയിൽ

ഓരോന്നിലുമായ് മാറി മാറിച്ചാടിക്കൊണ്ടവൾ  
ഓതുകയായ് തന്നുടെ ഉറച്ചോരു നിശ്ചയം
"പോകില്ല സോദരീ ഇവിടം വിട്ടിനിയെങ്ങും
പോകുവാനാവില്ലെനിക്കെന്നതറിയില്ലേ

"അടുത്തുള്ളൊരാ കല്പ വൃക്ഷത്തിലിനി മേലിൽ
കൂടുകൂട്ടീടും ഞാൻ കഴിയും നിന്നോർമ്മയുമായ്
"കദനമെന്റേതെന്നു തീരുമെന്നറിയില്ല
വേദനയോ,ടെങ്കിലും ഞാനും വിടചൊല്ലുന്നു!

2020 ജനുവരി 2, വ്യാഴാഴ്‌ച

2. ജല ഭൂതം

               2.  ജല ഭൂതം 

               വാരി പുരാണം 

ഭൂമി രൂപമെടുത്തിടേ ജലമായി ഞാനും
ഭൂതലേവന്നെത്തി വാസം സാഗരത്തിലാക്കി 
ജീവജാലങ്ങൾക്കു ജന്മമേകുവാനുമൊപ്പം
ജീവൻ നിലനിർത്തുവാനുമെന്നുമെന്നെ  വേണം

വാരിബിന്ദുക്കൾ ഞങ്ങൾ വെള്ളമെന്ന  നാമത്തിൽ  
പാരാവാരം നിറഞ്ഞിട്ട് വരുണദേവൻ  തന്റെ
കാരുണ്യത്തിൽ ഓളമായി,  തിരമാലകളായ്
തീരമാം കാമുകനെ നിരന്തരം ചുംബിക്കേ
    
അരുണനസൂയമൂലം നീരാവിയാക്കിയിട്ട്
കരുണയില്ലാതെ ഞങ്ങളെ  ഉയർത്തിവിട്ടു   
ഭാരമൊട്ടുമില്ലാതെ രൂപമൊന്നുമില്ലാതെ
ആരുമൊന്നുമറിയാതെ പറന്നുപൊങ്ങി  ഞങ്ങൾ 

ആകാശവീഥികളിൽ ലക്ഷ്യമേതുമില്ലാതെ
ആശയറ്റു മനസ്സുനൊന്തിട്ടലഞ്ഞു  ഞങ്ങൾ
ആകാരം നെടുവാനായ്  വെൺമേഘപ്പാളികൾതൻ  
ആവലികൾക്കുള്ളിൽക്കയറി ഒളിച്ചു  ഞങ്ങൾ

അരുണനരിശത്താൽ കരിമേഘമാം പയോ- 
ധരമായിമാറ്റി ഞങ്ങളെ ശിക്ഷിക്കയായി 
കരൾനൊന്തു കദനമേറിക്കരഞ്ഞു ഞങ്ങൾ
പെരുമഴയായ്പെയ്തിറങ്ങി പൃഥിവിയിലേക്ക്  
  
ദാഹജലത്തിനായി കാത്തിരുന്ന മാനവർ  
മോഹമോടെ തളച്ചിട്ടൂ ഞങ്ങളേയെല്ലാം!
അണക്കെട്ടിൽ, തടയണയിൽ,  കുളങ്ങളിലും
കിണറ്റിലുമൊക്കെ ഞങ്ങളെ തടഞ്ഞു  നിർത്തി  

അണക്കെട്ടിൽ നിറുത്തീട്ട്, ഊർജമൂറ്റിയെടുത്തിട്ട്
പിണമാക്കി മാറ്റിയിട്ടവർ ഒഴുക്കിവിട്ടു
വഴക്കിട്ടു പോരെങ്കിൽ ഞങ്ങൾക്കായി  മാനവർ
വാദപ്രതിവാദവുമായ് കോടതീം കയറി   

സഹികെട്ട ഞങ്ങളുടെ സഹജരതു കണ്ട് 
സഹനമോടെ ഭൂമിയിലേയ്ക്കെടുത്തു  ചാടി! 
ശക്തിയും വാശിയുമൊരുമിച്ചു  കൂടിയപ്പോൾ  
മത്തുകേറിയാർത്തലറിക്കുതിച്ചു  ഞങ്ങൾ 
   
വഴിയിൽക്കണ്ട തടസ്സമാകെ തട്ടിമാറ്റീട്ട് 
പുഴതാണ്ടീട്ടലയാഴിയിൽ ലയിക്കാനായി  
വരുണഭഗവാന്റെ സാമിപ്യമണയുവാൻ
വെറിപൂണ്ട് ഞങ്ങളൊന്നായ്  പ്രളയമായൊഴുകി 
   
നഷ്ടങ്ങൾ കണ്ടിട്ടേറെ വിലപിപ്പൂ മാനവർ
കഷ്ടമായിപ്പോയതെന്നു ഞങ്ങൾക്കും തോന്നി
ഇഷ്ടമോടെയല്ലവ ചെയ്തുപോയതെന്നിന്നു
സ്പഷ്ടമായിപ്പറയുവാൻ മടിയില്ലൊട്ടും!

ഞങ്ങളേ പഴിച്ചിട്ടു കാര്യമില്ല കാരണം
ഞങ്ങളായി ചെയ്തുവച്ചൊരു വിനയല്ലിത് 
മാനവാ നിങ്ങളല്ലേ ഞങ്ങളെത്തടയേണ്ട
മാനം മുട്ടും വനങ്ങൾ വെട്ടി വെളുപ്പിച്ചതും?

പുഴയോരം കയ്യേറീം പുഴയുടെ ഗതിമാറ്റീം
വഴിയില്ലാതെ ഞങ്ങളെ പീഡിപ്പിച്ചതും?
ഖേദിച്ചിട്ടെന്തു നേട്ടം സ്വയമിനി തിരുത്തീടൂ
ഖേദിച്ചെന്നാൽ നഷ്ടമായത്  തിരികെക്കിട്ടുമോ  

അതുകൊണ്ട് മാനവാ ജലം മലിനമാക്കാതെ 
അത് ശുദ്ധമായ്‌ സൂക്ഷിക്കാൻ    വേണ്ടതൊക്കെ ചെയ്തിടൂ
മഴവെള്ളമെത്രയും ഭൂമിയിലേക്കിറക്കീട്ട് 
പാഴാക്കാതെ ഉള്ള വെള്ളം  പുനഃസംസ്‌ക്കരിക്കൂ

   


4. അഗ്നി ഭൂതം.

                4. അഗ്നി ഭൂതം   

              അഗ്നി പുരാണം 

പഞ്ചഭൂതങ്ങളിൽ ഒരു 'ഭൂത'മഗ്നി  ഞാൻ 
അഞ്ചാതെ നിങ്ങളതു സമ്മതിച്ചീടുകിൽ
ചൊല്ലിടൂ മനുജാ നീയെന്നെ ഭയക്കുന്നോ?
ഇല്ലെങ്കിലെന്നെയൊന്നെടുത്തിടൂ  കയ്യിലായ്  

അറിയാമെന്നേ നിങ്ങൾ  എടുക്കുകില്ലെന്നും
അറിവോടെ നിങ്ങളതു ചെയ്യുകില്ലെന്നും 
അറിയാമെന്നാലൊരു സത്യം നിങ്ങൾക്കെന്നെ 
അധികമായ് ഇഷ്ടവും ഭയവുമാണെന്നത്  

എന്നേ നിങ്ങളൊരു ദൈവമായ്    കരുതുന്നു  
എന്നിലൂടറിയുന്നു  മറ്റു ദൈവങ്ങളേം
എന്നേ ദീപം തെളിച്ചാദ്യം തൊഴുമെല്ലാരും
എന്നിട്ടേ തൊഴുതീടൂ മറ്റു ദൈവങ്ങളെ
                   
പഞ്ചഭൂതങ്ങളിൽ എനിക്കുള്ളയത്രയും  
പരിശുദ്ധി മാറ്റാർക്കുമില്ലെന്നറിയുക 
കളങ്കമുള്ളോരല്ലേ മറ്റുള്ള നാലുപേർ? 
കളങ്കപ്പെടുത്തുന്നു നിങ്ങൾ തന്നവരെ! 
                     
ശുദ്ധനാമെന്നെ കരുവാക്കിടും നിങ്ങൾ   
ശുദ്ധിക്കുമതുപോൽ നശീകരണത്തിനും!
ആത്മഹത്യയ്ക്കായും,  മനുജനെത്തന്നെയും
ആഹുതി ചെയ്യാനുമെന്നെ  കരുവാക്കുന്നു! 
                         
അജയ്യനല്ലാ ഞാനെന്നറിയുന്നെന്തെന്നാൽ
അണച്ചിടും ജലമെന്നെ  ഞാനൊന്നെരിഞ്ഞാൽ                 
അജയ്യനാണെന്ന്‌ ഞാൻ കരുതി  മുന്നേറുമ്പോൾ 
അഹങ്കാരമെന്റേതൊടുക്കിടുന്നു ജലം!

ഞാനെന്നാലും തോറ്റു പിന്മാറുകയില്ലല്ലോ 
ഞാനഭ്രപാളികളിലൊളിച്ചിരുന്നിട്ടു  
കൊള്ളിമീൻ രൂപത്തിൽ   പുനർജനിച്ചീടുന്നത് 
വെള്ളത്തിൽ നിന്നാണെന്നറിയേണമെല്ലാരും 
                     
വേണ്ടപ്പോളെരിക്കാനായ്
തീപ്പെട്ടിക്കോലിലും
വൈദ്യുതിക്കമ്പിയിലും ഗ്യാസിൻ  ലയ്റ്ററിലും
പിന്നെ നിങ്ങൾക്കിഷ്ടമാകും വിധമൊക്കെയും 
എന്നേയെന്നും തടവിലാക്കി വയ്ക്കും  നിങ്ങൾ          
                      
ആഹാരം പാചകം ചെയ്യുവാൻ മനുജനു 
'അവ'നുണ്ട്  ഇൻഡക്ഷൻ  കുക്കറുമുണ്ടെന്നാലോ
അറിയാതെ പോകുന്നവൻ       അവയ്ക്കുള്ളിലായ് 
അർബുദമെന്നുള്ളോരു ഭീകരനുണ്ടെന്നത് 
                            
എന്നേയില്ലാതിന്നു ജീവിക്കുക സാധ്യമോ? 
മന്നവാ ചൊല്ലീടൂ ആത്മാർത്ഥതയോടെ നീ
പറ്റുകില്ലെന്നാണു നിന്നുത്തരമെങ്കിലാ
പോയ്‌മുഖം മാറ്റിയിട്ടെന്നെ വാഴ്ത്തിപ്പാടൂ

  
                   
  
                  





   
    




പുതുവർഷപ്പുലരി

പുതുവർഷപ്പുലരിയിൽ 
         പൂമഞ്ഞിൻ മണമേറ്റ്
പതിയെ നന്നീടവേ
         പിൻവിളിയെന്നപോൽ കേട്ടൂ