6. അരുണ ചംക്രമണം
ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ
നോക്കവേ കാണ്മതോ ധവളാഭയോലും
നീഹാര പടലം പുതച്ച ക്ഷിതിയെ
മെല്ലവേയൂഷ്മളമായ കരങ്ങളാൽ
മഞ്ഞിൻ പുതപ്പലിയിച്ചു മാറ്റീട്ടർക്കൻ
അരുണാഭയോലും കിരണങ്ങളാലേ
പരിരംഭണത്തിലൊതുക്കീ പൃഥിയെ
ധരയെ ഉഷസ്സിലാലിംഗനം ചെയ്തി-
ട്ടൊരിളവെയിൽ പട്ട് പുതപ്പിച്ച ശേഷം
അരുണനുയരത്തിലെത്തേ ഈ 'വിശ്വം-
ഭരയെത്രസുന്ദരി' എന്നോർത്തു പോയി!
ദിനകരൻ മദ്ധ്യാഹ്ന വേളയിൽ നോക്കേ
തന്നുടെ ചൂടേറ്റു മേദിനി ചൂടിടും
പൊന്നിളവെയിൽ പട്ടുരുകുമെന്നു കണ്ട്
പകരമായ് ശ്വേതാംബരത്താലെ മൂടി
പശ്ചിമചക്രവാളത്തിലെത്തേ ദിന-
പതിതൻ രശ്മിയുമഭ്രവുമാഴിയും
ഒരുമിച്ചൊരുക്കീയഭൗമമായീടു-
മൊരുസന്ധ്യ, ഒപ്പമൊരു മാരിവില്ലും
സിന്ദൂരസന്ധ്യയ്ക്കകമ്പടിയായ് വന്നു
ചന്ദ്ര,താര,പ്പരിവാരങ്ങളൊക്കെയും
രാവിന്റെ പാലൊളിച്ചോലയിൽ ആറാടി-
ച്ചവളെ 'പുലർച്ച'യായ് നൽകീ ദിനേശന്. ************** *************
സായാഹ്നവേളയിൽ ചക്രവാളത്തിലെ
സാഗരഗർത്തേയമർന്ന ദിനകരൻ
സുഖനിദ്രയിൽ നിന്നുണർന്നിട്ടു വന്നൂ
സഹ്യാദ്രിതന്റെ മുകളിലൂടത്ഭുതം!!!
ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ
നോക്കവേ കാണ്മതോ ധവളാഭയാർന്ന
നീഹാരപടലം പുതച്ച ക്ഷിതിയെ !
*************** ************** സൂര്യ, ധര, താര, ചന്ദ്രന്മാരൊക്കെയും
ഒരുമിച്ച് കാട്ടുന്ന ലീലാവിലാസങ്ങൾ
പ്രകൃതിയ്ക്കഭൗമ സൗന്ദര്യം പകരും
പ്രജകൾക്കോ കണ്ണിന്നമൃതം പകരും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ