2021 ഫെബ്രുവരി 23, ചൊവ്വാഴ്ച

ലോകനാഥന്റെ മായാലോകം


  ലോകനാഥൻ്റെ മയാലോകം

(1967 ലെ സംഭവകഥയെ ആസ്പദമാക്കി) 

ലോകനാഥന് 27 വയസ്സോളം പ്രായം കാണും. മദ്ധ്യപ്രദേശത്തുള്ള റെയ്പ്പൂരിൽ  നിന്നും സ്ഥലം മാറ്റം  കിട്ടി ഒറീസ്സയിലെ കൊരാപ്പുട്ടിലെത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളു.  ഞങ്ങൾ ഏഴ് മലയാളി അവിവാഹിതർ ഒരുമിച്ച് താമസിക്കുന്ന പ്രോജെക്ട്ടിന്റെ വലിയ ഒരു ബാംഗ്ലാവിലേയ്ക്ക് ലോകനാഥനെയും ഞങ്ങൾ സ്വാഗതം ചെയ്തു.    ശാന്ത സ്വഭാവം, എപ്പോഴും ചിരിച്ച മുഖം, കളിയാക്കിയാലും ചിരിച്ചുകൊണ്ടുള്ള പ്രതികരണം മാത്രം. അധികം താമസിയാതെ, അയാളുടെ സ്വഭാവത്തിലും, പ്രവർത്തിയിലും, ഭാവത്തിലും ചില മാറ്റങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. എവിടെയെങ്കിലും കണ്ണും നട്ടു പരിസര ബോധം മറന്നിരിക്കുക, കൈക്രിയകൾ കാണിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടു നടക്കുക, ആഹാരത്തിനോട് വെറുപ്പ്, വീട്ടിൽ എപ്പോഴും ഒരു കാക്കി ഹാഫ് പാൻറ് മാത്രം ധരിക്കുക, വെറുതെ ചിരിച്ചുകൊണ്ട് നടക്കുക, പതിവില്ലാതെ, രാത്രിയിൽ മുറ്റത്തിറങ്ങി ചുറ്റി നടക്കുക, ഓഫീസിൽ പോകേണ്ട കാര്യം 
ഓർമ്മിപ്പിക്കേണ്ടി വരിക, അങ്ങനെ അങ്ങനെ.....എന്തൊക്കെയോ  പന്തികേടുകൾ. ആരെന്തു പറഞ്ഞാലും, പ്രകോപിപ്പിച്ചാലും, ദേഷ്യമില്ല; നിഷ്കളങ്കമായ ചിരി മാത്രം. ചെറിയാൻ റെയ്പ്പൂരിലുള്ള  സ്നേഹിതനുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്.  അവിടെ  ലോകനാഥനൊരു പ്രണയബന്ധം  ഉണ്ടായിരുന്നു. എന്തോ കാരണത്താൽ അത് പൊളിഞ്ഞു പോയി.  അതിൽപ്പിന്നെ അയാളുടെ സമനില കൂടെക്കൂടെ  തെറ്റാറുണ്ട്. കൊരാപ്പുട്ടേയ്ക്കു ട്രാൻസ്ഫറിന് കാര
ണം അതുതന്നെയായിരുന്നുതാനും.
അതിനു ശേഷം ചെറിയാൻ ലോകനാഥന് ഒരു ഓമനപ്പേരിട്ടു: "പ്രേംജി".

പ്രശ്നം ഗുരുതരമായിത്തുടങ്ങിയപ്പോൾ ഞങ്ങൾ ലോകനാഥൻ്റെ അഛൻ്റെ അഡ്രസ് സംഘടിപ്പിച്ച് , പെട്ടെന്നെത്തുവാൻ, ലോകനാഥൻ തന്നെ അയയ്ക്കുന്നതായി, കമ്പിയടിച്ചിട്ട് കാത്തിരുന്നു.  അയാൾ  ഓഫീസിൽ പോകുവാൻ കൂട്ടാക്കാതായപ്പോഴും രാത്രികളിലും ഞങ്ങൾ മാറി മാറി കാവലിരുന്നു. എന്നിട്ടും, അച്ഛൻ എത്തുന്നതിനു നാല് ദിവസങ്ങൾക്കു മുൻപ്, കാവലിരുന്നയാളിനെ വെട്ടിച്ചിട്ടു ലോകനാഥൻ മുങ്ങി. രാവിലെ കാര്യമറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ ടീമുകളായി പലവഴിയ്ക്കു പോയി കോരാപ്പുട്ട് മുഴുവൻ തിരക്കി നടന്നു. റെയ്പ്പൂരിളും  ജയപ്പൂരുമുള്ള സ്നേഹിതന്മാരെ വിവരമറിയിച്ചു. ആദ്യ ദിവസം കടന്നുപോയി. പിറ്റേന്നും തെരച്ചിൽ തുടരുകയും ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസിലറിയിക്കുവാൻ ഓഫീസിൽനിന്നുള്ള ഉപദേശം. അന്നുതന്നെ പോലീസിലറിയിക്കുകയും, മലയാളിയായ SP പോലീസ് നായയേയും കൊണ്ടുവന്ന് തെരച്ചിൽ നടത്തിയെങ്കിലും, നായ മണം പിടിച്ചിട്ട്,
വീടിനു മുൻവശമുള്ള വലിയ ആഴമുള്ള തടാകക്കരയിൽ വരെ, വീണ്ടും വീണ്ടും, ചെന്നിട്ട് തിരികെ വരും. അത് കണ്ടപ്പോൾ ആൾക്കൂട്ടത്തിൽ  ഉണ്ടായിരുന്ന പ്രൊജക്റ്റ് ഡിസ്പെൻസറിയിലെ ഡോക്ടർ ഘോഷ് ഡസ്തിദാർ അഭിപ്രായമിട്ടു: "തല്ലിക്കൊന്നു തടാകത്തിലിട്ടിട്ടുണ്ടാകും".  അത് കേട്ട് ഞങ്ങൾ ശരിക്കും പേടിച്ചുപോയി. SP നിൽക്കുമ്പോഴാണ് അദ്ദേഹമങ്ങിനെ പറഞ്ഞത്. പക്ഷേ, SP അതത്ര കാര്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. ഒരു തുമ്പും കിട്ടാതെ, അന്വേഷണം തുടരാമെന്ന് പറഞ്ഞ്, SP പോയതിനു പിന്നാലേ അന്വേഷണത്തിൻ്റെ ഭാഗമായി സുനബേഡാ ആർമി കാമ്പിൽ പോയിരുന്നവർ തിരികെ വന്നിട്ട് പറഞ്ഞു: "ഇന്നലെ ലോകനാഥനേപ്പോലൊരാൾ ഹാഫ് പാന്റ്റും സാൻഡോ ബന്യനുമിട്ട്, കയ്യിലൊരു വടിയുമായി ആർമി ക്യാമ്പിൽ ചെന്നിരുന്നെന്ന് . അവിടെ നടന്നുകൊണ്ടിരുന്ന കവാത്ത് കുറേനേരം നോക്കിനിന്നിട്ട്‌ ഓഫീസിനു മുന്നിൽ ചെന്നുനിന്നുകൊണ്ട് , ലെഫ്റ്റ് - റൈറ്റ് പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും സ്വയം കവാത്തു നടത്തിയപ്പോൾ, ബുദ്ധിമാന്ദ്യം ബാധിച്ചയാളെന്നു മനസ്സിലാക്കി, അവർ പിടിച്ചു ഗേറ്റിനു വെളിയിലാക്കി ഓടിച്ചുവിട്ടെ
ന്നും പറഞ്ഞു." 
അതറിഞ്ഞപ്പോൾ ക്യാമ്പിൽ നിന്നും രണ്ടുമൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലും അന്വേഷണം നടത്തിയിട്ടും ലോകനാഥൻ്റെ പൊടിപോലും കിട്ടിയില്ല.

രാത്രി കിടക്കുമ്പോൾ ഞാൻ ലോകനാഥനെപ്പറ്റിത്തന്നെ ചിന്തിക്കുകയായിരുന്നു. രണ്ടുമാസത്തെ പരിചയമേ ഉള്ളെങ്കിലും അയാളൊരു ലോലഹൃദയനായിരുന്നു.  നിഷ്കളങ്ക പ്രേമത്തിന് നിനച്ചിരിക്കാതെ തിരസ്കാരമുണ്ടായത് ആ ഹൃദയത്തിന് താങ്ങുവാൻ കഴിഞ്ഞിട്ടുണ്ടാവില്ല. കഴിഞ്ഞ രണ്ടു മാസത്തോളം അതിൻ്റെ ലാഞ്ചനപോലും ആ മുഖത്ത് നിഴലിച്ചിരുന്നില്ലെന്നത് അത്ഭുതകരം തന്നെ. ചിന്തിക്കുവാനുള്ള മനുഷ്യമനസ്സിൻ്റെ കഴിവ് നഷ്ട സ്വപ്നങ്ങളിൽ വീണുഴറിത്തിരിഞ്ഞ് വലയുന്ന അവസ്ഥയിൽ സ്വയം എത്തിയിരിക്കുകയാണ്, പാവം ലോകനാഥൻ.

അതിനടുത്ത ദിവസം, ഞങ്ങളുടെ തലവേദനയ്ക്ക് ആക്കം കൂട്ടുവാനെന്നോണം, ലോകാനാഥൻ്റെ അച്ഛൻ വന്നു ചേർന്നു. അദ്ദേഹത്തോട്, വേണ്ടിവന്നാൽ, പറയുവാനായി നേരത്തേ കരുതിവച്ചിരുന്ന ഒരു കള്ളം പറഞ്ഞു തല്ക്കാലം രക്ഷപ്പെട്ടു. "ലോകനാഥൻ ഓഫീസ്‌ കാര്യവുമായി ഇന്ന് അത്യാവശ്യമായി മാനയ്ക്കു പോയിരിക്കുകയാണ്. രണ്ടു ദിവസമെങ്കിലും കഴിഞ്ഞേ തിരികെയെത്തൂ." ചെറിയാൻ പറഞ്ഞു. "അവനെന്തിനാ, പെട്ടെന്ന് വരണമെന്ന് എനിക്ക് കമ്പിയടിച്ചത്?" അച്ഛന്റെ സംശയം.  ഉടൻ ചെറിയാൻ മറുപടിയും കൊടുത്തു: "കമ്പിയടിച്ചോ? ഞങ്ങൾക്കാർക്കുമറിയില്ലല്ലോ! എന്തായാലും ലോകനാഥൻ തിരികെ വരട്ടെ." ആകാംക്ഷയോടെ എത്തിയ അദ്ദേഹത്തിന്, കുഴപ്പമൊന്നുമില്ലെന്നു കരുതി ആശ്വാസം തോന്നിയിരിക്കണം.

പിറ്റേ ദിവസം വൈകിട്ട് വിജയനഗരത്തിനു പോയിട്ട് വന്ന , KNG പിള്ളയുടെ ഡിപ്പോയിലെ ഒരു ജീപ്പ് ഡ്രൈവർ, താൻ സുനബേഡായിൽ നിന്നും നാല് കിലോമീറ്ററോളം അപ്പുറത്തു വച്ച് റോഡിൽനിന്നും കുറെയകലെയുള്ള വലിയ ഒരു മൊട്ടമലയുടെ നെറുകയിൽ ഒരു ചെറിയ വെള്ള കൊടിപോലെ എന്തോ ചലിക്കുന്നത് കണ്ടെന്നു പിള്ളയോട് പറഞ്ഞു. മലയുടെ നേറുകയ്ക്കപ്പുറത്തു നിന്നുയർന്നു വന്നത് പോലെ തോന്നിയതുകൊണ്ട് ആരെങ്കിലും പിടിച്ചിരിക്കുകയാണോ എന്ന് നിശ്ചയമില്ലെന്നും അയാൾ പറയുകയുണ്ടായി. പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ ഡ്രൈവറേയും കൂട്ടി ആ  മലയുടെ മുകളിലെത്തി അവിടെയെല്ലാം പരതി നോക്കിയെങ്കിലും കാണാതെ, മലയുടെ മറുവശത്തേയ്ക്കിറങ്ങി ചെന്നപ്പോൾ അവിടെ ഒരു പാറയുടെ ചെറിയ വിള്ളലിൽ കുത്തിനിറുത്തിയ ഒരു കമ്പിൽ ബന്യൻ പോലെ എന്തോ കാറ്റിൽ കിടന്നാടുന്നത് കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഞങ്ങൾ ആശ്വാസകരമായ ആ കാഴ്ച കണ്ടു.: ലോകനാഥൻ അല്പം അകലെ, മലർന്നു കിടന്ന് കൈകൾ രണ്ടും തലയ്ക്കു പിറകിൽ കോർത്ത് പിടിച്ചു കൈമുട്ടുകൾ രണ്ടും തലയുടെ രണ്ടു വശത്തുമായി ഉയർത്തിപ്പിടിച്ച്, ഇടതു കാൽമുട്ട് മടക്കി ഉയർത്തി വച്ച് അതിനു മുകളിൽ വലതു കാൽവണ്ണ സ്ഥാപിച്ചു ആ കാൽ ചലിപ്പിച്ചുകൊണ്ടു, ആകാശത്തേയ്ക്ക് മിഴിച്ചു നോക്കി കിടക്കുന്നു!!! ഒരു വളവു തിരിയുമ്പോഴാണ് താൻ ഇത് കണ്ടതെന്ന് അപ്പോൾ ഡ്രൈവർ പറയുകയുണ്ടായി. ആഹാരവും വെള്ളവുമില്ലാതെ ആ മൊട്ടക്കുന്നിൽ അയാളെങ്ങിനെ ഇത്രയും ദിവസങ്ങൾ കഴിഞ്ഞെന്നു ഞങ്ങൾ അതിശയിച്ചു പോയി.

ലോകനാഥനെ അയാളുടെ അച്ഛനെ ഏൽപ്പിച്ച് വിവരങ്ങളൊക്കെ വിശദമായി ധരിപ്പിച്ചിട്ട്, നല്ല ചികിത്സ നൽകി അസുഖം പൂർണമായും ഭേദമായ ശേഷമേ ഇങ്ങോട്ടു ഇനി അയയ്ക്കാനാവൂ എന്നും ശട്ടം കെട്ടി.  പിറ്റേ ദിവസം തന്നെ അച്ഛനും മകനും നാട്ടിലേയ്ക്ക് യാത്രയുമായി.

ജീവിതം പഴയതുപോലെ ആയിത്തുടങ്ങി രണ്ടു ദിവസം കഴിഞ്ഞ്, വൈകിട്ട് ഞങ്ങൾ ഓഫീസിൽ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങളെ വീണ്ടും പിരിമുറുക്കത്തിലാക്കി.  ലോകനാഥനതാ, കുന്നിൻചെരിവിൽ മലർന്നു കിടന്നിരുന്ന അതേ പോസിൽ, വരാന്തയിൽ മലർന്നു കിടന്ന് എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നു! പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചപ്പോൾ അയാൾ ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു:
"അച്ഛനെ ഞാൻ വെട്ടിച്ചേ ! അച്ഛനിപ്പം നാട്ടിലെത്തീട്ടൊണ്ടാകും. അവിടെച്ചെന്നു നോക്കുമ്പം എന്നെ കാണത്തില്ല; ഞാനിവിടല്ല്യോ?" എന്നിട്ടു ചിരി കൈകൊട്ടിക്കൊണ്ടായി. ഞങ്ങൾക്ക് കാര്യം മനസ്സിലായി. അച്ഛനെ വെട്ടിച്ച്, ലോകനാഥൻ ഏതോ സ്‌റ്റേഷനിലിറങ്ങിയിട്ട് ഇങ്ങോട്ടുള്ള അടുത്ത ട്രെയിനിൽ കയറി മിടുക്കനായി ഇങ്ങെത്തി. അന്ന് തന്നെ ഞങ്ങൾ അയാളുടെ അച്ഛന് നാട്ടിലേയ്ക്ക്, ലോകനാഥൻ തിരിച്ചെത്തിയെന്നും, വേറെ ആരെയെങ്കിലും കൂടി കൂടെക്കൂട്ടി പെട്ടന്ന് വന്നു അയാളെ തിരികെക്കൊണ്ടുപോകണമെന്നും  കാണിച്ച് , ഒരു കമ്പിയടിച്ചു. എന്നാൽ, ഭാഗ്യത്തിന്, പിറ്റേ ദിവസം തന്നെ അദ്ദേഹവും തിരികെയെത്തി. ട്രെയിനിൽ മകനെ കാണാതെ വന്നപ്പോൾ വിട്ടുപോയ ഏതോ  സ്റ്റേഷനിൽ ഇറങ്ങി തിരികെയിവിടെ എത്തിയിട്ടുണ്ടാകുമെന്ന ഉറച്ച ധാരണയിൽ അദ്ദേഹവും അടുത്ത സ്റ്റേഷനിലിറങ്ങി തിരികെ വരികയാണുണ്ടായത്. പിറ്റേ ദിവസം തന്നെ അദ്ദേഹം മകനെയും കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ തയ്യാറായപ്പോൾ, ഇനിയും മകൻ വെട്ടിച്ചാലോ എന്ന് പേടിച്ച ഞങ്ങൾ, രണ്ടു ദിവസം കഴിഞ്ഞു നാട്ടിലേയ്ക്ക് പോകാനിരുന്ന ഒരു പരിചയക്കാരനെ വിവരങ്ങളെല്ലാം ധരിപ്പിച്ച്, അവരെ അയാളുടെ  കൂടെ വിട്ടു.

ലോകനാഥനെപ്പറ്റി പിന്നീട് ഞങ്ങൾക്ക് ഒരു വിവരവും കിട്ടുകയുണ്ടായില്ല.
                          ********
        ഉപഗുപ്തൻ കെ അയിലറ 


2021 ഫെബ്രുവരി 17, ബുധനാഴ്‌ച

57. വെള്ളക്കാ, മച്ചിങ്ങാ

57. മച്ചിങ്ങാ,യച്ചിങ്ങാ,വെള്ളയ്ക്കാ'
                                
കല്പതരുവിന്റെ കണ്ണിലുണ്ണി,
കരിക്കിൻ കുംഭമായ് മാറിടും ഞാൻ

കൂമ്പുവിരിഞ്ഞു വിടർന്നു നിന്നാൽ
കാണാനെനിക്കെന്തു ചേലുണ്ടെന്നോ

കൊച്ചായിരിക്കേയെനിക്കുള്ള പേർ 
മച്ചിങ്ങാ,യച്ചിങ്ങ വെള്ളയ്ക്കായെന്ന്  
 
ഞെട്ടറ്റു ചത്തുവീണീടിലും ഞാ-
നൊട്ടുമേ പാഴായിപ്പോകുകില്ല

കുസൃതിക്കുടക്കൾക്കൊപ്പം ഞാനും
കളിക്കുവാനായിട്ട് കൂടുമല്ലോ

സോദരനാകുന്ന ഈർക്കിലിയും
ഞാനുംകൂടിയൊത്തു ച്ചേർന്നുവെന്നാൽ  

കളിവണ്ടിച്ചക്രമായ്  മാറിടും ഞാൻ,
കറങ്ങിക്കിറുങ്ങും പമ്പരമായ്

മാറിയവരുടെ കയ്യിലേറി
കറങ്ങിത്തിരിയും, വണ്ടിനേപ്പോൽ 

മൂളിയവരെ രസിപ്പിച്ചിടും,
ആളു ഞാനത്ര നിസ്സാരനല്ല! 

മൂപ്പിലാന്മാരുടെ ചീട്ട് കളിയിൽ 
എപ്പോഴുമെന്നേയും കൂട്ടുമല്ലോ!

തോൽക്കുന്ന കൂട്ടർതൻ കാതുകളിൽ
തോരണമായിട്ടു ഞാനുണ്ടാകും

പനിക്കുമൊരാളിൻ  നെറ്റിമേലേ
എനിക്കുള്ള സ്ഥാനമൗഷധമായ്  

ചന്ദനക്കുറിപോൽ നെറ്റിതന്നിൽ
ചന്തമൊരുക്കും, പനിയും മാറ്റും  

കല്പതരുവിൻ നരുന്താണേലും
കണ്ടുവോ നിങ്ങളെൻ കൈവിരുത്

കാണേണ്ട നിങ്ങൾ  കൊച്ചായിട്ടേന്നേ
അണ്ണാൻകുഞ്ഞും തന്നാലായത് പോലെ 

ഇപ്പോൾ നിങ്ങൾക്കു മനസ്സിലായോ
കല്പവൃക്ഷത്തിന്റെ ഭാഗമെല്ലാം,

മരിച്ച് വീഴുന്ന വെള്ളയ്ക്കപോലും,
മർത്യന്നുപകാരമെന്ന സത്യം!

എത്ര നിസ്സാരരായാലുമാരും
അത്ര നിസ്സാരരല്ലെന്നതോർക്കൂ  
 

   




    



 
    

2021 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

വർഷം

          വർഷത്തിൻ ഹർഷം

വാനത്തു പാറിക്കളിച്ചു നടന്നോരു  
വെൺമേഘമാലാഖമാർക്കു തോന്നി 
നനവുള്ളതെന്തോ കയറുന്നുവല്ലോ 
നിനയാത്ത നേരത്തിടയിലേയ്ക്ക്  

നീരാവിയാണതെന്നറിയേയവർക്ക് 
കരയേണ്ടി വരുമെന്നുറപ്പ്  വന്നു 
കറുപ്പ്  മേലങ്കിയും കദനവും പേറി
കാർമേഘമാം പയോധരമായ് മാറി

മയിലുകൾക്കുന്മാദമേറീട്ടിണയെ
മയക്കീടുവാനായി നൃത്തമാടി
വാനത്ത് പയോധരമിരുണ്ടു തുടങ്ങേ 
വരണ്ട ധരണിക്ക് പ്രത്യാശയേകീട്ട്  
   
തുള്ളിയായ് കണ്ണുനീരാദ്യമുതിർത്തിട്ടു
തുരുതുരെ പെയ്തിട്ട് മഴയായ് മാറീട്ട്  
വീഴുന്ന വേളയിൽ കണ്ടൂ വഴിയിലായ്
മഴവില്ലിൻ മാദക വർണ്ണ ചിത്രം 

കദനം വെടിഞ്ഞിട്ട് ഹർഷമോടെ പിന്നെ 
കിന്നാരം ചൊല്ലിത്തകർത്തങ്ങു പെയ്തു
കുളിരിൻ തരികളെറിഞ്ഞു കളിച്ചു,
കുളിരല വീശിപ്പതിച്ചു താഴേയ്ക്ക്   

പുഴതന്നിൽ വീണിട്ടു തുള്ളിക്കളിച്ചു 
ആഴക്കിണറ്റിലായ് വീണിട്ടൊളിച്ചു
ചേമ്പിലേൽ വീണിട്ടൊന്നാടിക്കളിച്ചു ക-
രിമ്പാറേൽ വീണിട്ടു കുതിച്ചു മേലോട്ട് 

എന്നിട്ടു വീണിട്ടു ചിന്നിച്ചിതറീട്ടു 
ഒന്നാകുവാനോടിയൊഴുകിയെത്തി 
വയലിലോ വീണ് താളം കെട്ടിനിന്നിട്ടു 
പൊയ്കയിൽ വീണുലയിച്ചങ്ങു ചേർന്നു

വേഴാമ്പൽ തന്നുടെ ദാഹവും തീർത്തിട്ടു ,
കേഴുന്ന ഭൂമിയ്ക്കൊരാശ്വാസമേകീട്ട്,
പുഴയിലൊഴുക്കിൻ്റെയാക്കവും കൂട്ടീട്ട് 
വഴിയോരയഴുക്ക് തുടച്ചെടുത്തിട്ട് 
  
വറ്റിയ കൂപത്തിൻ വയറും നിറച്ചിട്ട് ,
വറ്റും താടാകത്തിൻ പള്ള നിറച്ചിട്ട് 
വിയർക്കും പ്രകൃതിക്കു കുളിരേകിയിട്ട്
വാടുന്ന ചെടികൾക്ക് ജീവൻ പകർന്നിട്ട്

വിണ്ടോരുപാടത്തെവിള്ളൽ നികത്തീട്ടു
വിത്തിടാൻ പാകത്തിൽ പാടം നനച്ചിട്ട്  
വായുവിലലിഞ്ഞ മാലിന്യങ്ങൾ മാറ്റീട്ട്      
വർഷം ചൊരിഞ്ഞേറെ ഹർഷമോടെ!!!
 
 
     

Poetry collection

Poetry collection

ശ്യാമപ്പുതപ്പു പതുക്കെ മാറ്റീയർക്കൻ
ഭൗമസൗന്ദര്യം നുകരാൻ പുലർച്ചയിൽ  
നോക്കവേ കാണ്മതോ ധവളാഭയോലും 
നീഹാര പടലം പുതച്ച ക്ഷിതിയെ



 
കഴിയുമോ നിങ്ങൾക്കെന്നേ വനമായ്മാറ്റാനൊന്ന്? 
കഴിയില്ലെങ്കിൽ, ഇതെൻ വനരോദന'മായി  
കരുതുന്നൂ നിങ്ങളെങ്കിൽ, വന്നിടും മഹാനഷ്ടം
കരുതിക്കോളൂ നിങ്ങൾക്കാവില്ലത് നികത്തുവാൻ



മ         ത  പതു      യർ
ഭൗമസൗ     കരാൻ    പുലർ    യിൽ     
      ധവളാഭ    ലും
നീഹാര പടലം പുത      ക്ഷിതി



കഴിയു        വനമായ് മാറ്റാന
കഴിയി     വനാരോ    മായി 

2021 ഫെബ്രുവരി 11, വ്യാഴാഴ്‌ച

കുരുട്ടു മരങ്ങൾ (included)

.           കുരുട്ടു മരങ്ങൾ
                      
ഇരുട്ടിൽ, പുറന്തോടി-
            ന്നുള്ളിൽ ഞാൻ വിശ്രമിക്കേ
ഒരു ദീർഘനിദ്രയിൽ  
                സ്വപ്‌നങ്ങൾ കണ്ടിരുന്നു

ഒരുനാൾ മുളച്ചിട്ടു
                മരമായ് മാറീടും ഞാൻ
ഒരുപാട് യാത്രക്കാർക്കു
                തണലാലേകും കുളിർ 

പക്ഷികളേറെയെന്റെ 
                ചിറകിന്നുള്ളിൽ വന്നു
പൊറുക്കാൻ, ചേക്കേറിയു     
                റങ്ങാനഭയം നൽകും
           
നൽകിടും യാത്രക്കാർക്കും
                 പത്രികൾക്കുമൊരുപോൽ
നല്ല സ്വാദിഷ്ടമായ
                 ഫലങ്ങൾ ഭക്ഷിക്കുവാൻ

പുകഴ്ത്തുമവരെന്നെ
                  പരോപകാരിയെന്ന
പാവന നാമത്താലേ,
                  കോൾമയിർകൊണ്ടീടും ഞാൻ

എത്ര സന്തോഷമോടെ
                  ജീവിതം മുന്നോട്ടു പോം
എൻജന്മം സാഫല്യത്തിൻ
                  നറുതേൻ നുണഞ്ഞീടും                           *******   *******   ******
സ്വപ്നത്തിൽ നിന്നുണർന്നു
                  വന്നുഞാനീ ഭൂമിയിൽ
സ്വപ്നം കണ്ടതൊക്കെയും 
                  ദുഃസ്വപ്നമായ് മാറിയോ!

മുളച്ചു ചെടിയായി
                  ശാഖകൾ കൈവരിക്കേ
വളച്ചുപിരിച്ചെന്റെ
                  വളർച്ച മുരടിയ്ക്കാൻ

പാകമാകുന്ന വിധം
                   കമ്പിയാൽ കെട്ടിവച്ചും
ശാഖയും പത്രങ്ങളും
                   കത്രിച്ചു കളഞ്ഞിട്ടും

വികൃതമാക്കിയിട്ടോ-
                   രോമനപ്പേരും നൽകി 
വിറ്റു കാശാക്കിമാറ്റാൻ
                 പറ്റിയോരുപേർ 'ബോൺസായ്!   
ഇന്നുഞാൻ വെറുമൊരു  
                കാഴ്ചവസ്തുവായ് മാറി          വന്നതീ ലോകത്തു ഞാൻ  
                പാഴ്ജൻമമായിട്ടാണോ 

ഇന്നെനിക്കില്ല സ്വതം,
                നന്നായി ശ്വാസം വിടാൻ,
ഒന്നെൻ തലയുയർത്താൻ,
                ഒന്നു കൈകാൽ നിവർക്കാൻ

ഇല്ലെനിക്കു സ്വാതന്ത്ര്യം
                വളരാൻ പടരുവാൻ   
കൊല്ലുന്നു കൊല്ലാതെന്നെ 
                 എല്ലെനിക്കില്ലെന്നായി

കുള്ളൻപൂമാനെക്കണ്ടാൽ
                 ഖേദിച്ചീടുന്ന മർത്യൻ
കുരുട്ടായ് മാറ്റീട്ടെന്നെ
                 കണ്ടുല്ലസ്സിച്ചീടുന്നു!

ഊമയാമെന്നേ വീണ്ടും
                  കുരുട്ടുമരമായി-
ട്ടീമനുഷ്യർ മാറ്റുന്ന
                  വികാരമെന്താണാവോ! 
        
ഇന്നിൽ ജീവിച്ചിടാനായ്
                  ഇന്നിൻ തുടിപ്പറിയാൻ
എന്നിലുദിക്കും മോഹം
                  എന്നിൽത്തന്നടിയുന്നോ?    
         *******   *******   *******
എത്രയോ സ്വപ്നം ഞാനും  
                   കണ്ടിരുന്നെന്നോ ഒരു
ചിത്രശലഭം പോലെ
                   പാറി ഞാൻ നടന്നപ്പോൾ

ബാലികയായിരിക്കെ
                    കൂട്ടുകാരുമോത്തന്നു
കാലത്തിൻ നീരോഴുക്കിൽ
                    ഒഴുകിനടന്നു ഞാൻ

പഠിക്കാൻ, മനസ്സിനെ
                    വളർത്തിയെടുക്കുവാൻ
പരന്നോരീലോകത്തു 
                    ചുറ്റിസഞ്ചരിച്ചിട്ടു

നേടുവാൻ അറിവിന്റെ
                   ഭണ്ഡാരങ്ങൾ തുറക്കാൻ
നോമ്പ് നോറ്റോരെനിക്ക്
                   ഞാൻപോലുമറിയാതെ   

മംഗല്യഭാഗ്യം വരേ
                    ചൊല്ലിയെല്ലാരുമൊരു
ഭാഗ്യവതിപോലും 
                    ഞാനെന്ന നവവധു!

വന്നുപെട്ടെന്നാൽ ഞാനോ
                   കാരാഗ്രഹംപോലൊരു
മന്ദിരത്തിലിവിടെ
                   ഇല്ലെനിക്കു സ്വാതന്ത്ര്യം

ഒന്നുമേ ചെയ്തീടാനും
                   എങ്ങുമേ പോയീടാനും
നന്നായെൻ കൈകാലുകൾ
                   വരിഞ്ഞുമുറുക്കിപ്പോയ്

ഞാൻകണ്ട സ്വപ്നങ്ങളോ
                   ഇന്നെനിക്കന്യമായി
ഞാനിന്നു വെറുമൊരു
            'ബോൺസായി' പോൽ കുരുട്ടായ്!