2021 ജനുവരി 26, ചൊവ്വാഴ്ച

സുലൈമാൻ


സുലൈമാനെന്ന  ചങ്ങാതി പ്രതിഭാസം
                      *******
      ഉപഗുപ്തൻ കെ. അയിലറ 

സ്ഥലത്തെ പ്രൈമറി സ്കൂളിൽ നിന്നും ഉപൻ  അഞ്ചാം ക്ലാസ്സ്‌ പാസ്സായിട്ട്, മൂന്നു മൈൽ അകലെയുള്ള  ഏരൂർ മിഡ്‌ഡിൽ  സ്കൂളിൽ ചേർന്നപ്പോൾ,  തന്നേക്കാൾ മുതിർന്ന,   സുലൈമാൻ ഉപൻ്റെ ഏറ്റവുമടുത്ത കൂട്ടുകാരനായി മാറി.  രാവിലെയും വൈകിട്ടും സ്കൂളിലേക്കും തിരിച്ചും, പകുതി വഴിയോളം ഒരുമിച്ചുള്ള യാത്രയ്ക്ക് പുറമേ, സുലൈമാൻ്റെ ഉപനോടുള്ള സഹോദര തുല്യമായ സ്നേഹപ്രകടനവുമായിരുന്നു അതിനു പിറകിൽ.  തനിക്കൊരു ജ്യേഷ്ഠ സഹോദരനില്ലാതിരുന്ന  കുറവ് ഉപൻ സുലൈമാനിൽക്കൂടി നികത്തുകയും ചെയ്തു.

 ബുധനും  ശനിയും ഏരുർ ചന്ത ദിവസങ്ങളായിരുന്നു.  ബുധനാഴ്ചകളിൽ സ്കൂളിലേയ്ക്ക് പോകുമ്പോൾ,  അച്ഛനോടൊപ്പം, ഉപൻ്റെയും തലയിൽ പച്ചക്കറിയുടേയോ മരച്ചീനിയുടെയോ ഏതെങ്കിലും ഒരു ചെറിയ ചുമടുമുണ്ടായിരിക്കും.  ചന്തയിൽ അതിറക്കിവച്ചിട്ടായിരിക്കും ജംഗ്ഷനും കഴിഞ്ഞുള്ള സ്കൂളിലേക്കുള്ള
ഉപൻ്റെ യാത്ര.  ക്രമേണ സ്കൂൾ ഇല്ലാത്ത ശനിയാഴ്ചകളിലും ഉപൻ അച്ഛൻ്റെ കൂടെ ചുമടുമായി ചന്തയിലേക്ക് പോകുക പതിവായി.  അങ്ങിനെയുള്ള ഒരു ശനിയാഴ്ച ദിവസം  ഉപൻ ചന്തയിൽ പച്ചക്കറി വിറ്റുകൊണ്ട് നിൽക്കുമ്പോൾ, അച്ഛൻ അടുത്തില്ലാതിരുന്ന സമയം,  അതാ അപ്രതീക്ഷിതമായി, തൻ്റെ മുൻപിലേയ്ക്ക് ഒരു ഗ്ലാസ് നിറയെ ചുവപ്പു നിറമുള്ള വെള്ളവുമായി ഒരു കൈ നീണ്ടു വരുന്നു !  തലയുയർത്തി നോക്കിയ ഉപൻ അതിശയിച്ചു പോയി. അതു സുലൈമാൻ്റെ കയ്യായിരുന്നു !   "സർബത്താ, കുടിച്ചോ, വെയിലത്തു നിക്കുവല്ല്യോ"  അവൻ  പറഞ്ഞു.  കുറച്ചകലേയ്ക്ക് കൈ ചൂണ്ടി അവൻ  തുടർന്നു:  "ദേ, ഞാൻ  എല്ലാ ശനിയാഴ്ചയും അവിടെ നിന്നോണ്ട് സർബത്തു  വിക്കുന്നൊണ്ട്, ".  മടിച്ചു മടിച്ചാണെങ്കിലും ഉപന് അത് വാങ്ങി കുടിക്കാതെ നിർവ്വാഹമില്ലായിരുന്നു. തിരികെ ഗ്ളാസ്സുമായി നടക്കുന്നതിനു മുൻപ് സുലൈമാൻ്റെ അധികാരത്തോടു കൂടിയുള്ള ഒരുത്തരവും :  "ചന്തേ വരുമ്പോളൊക്കെ എൻ്റെയടുത്തു വന്നു സർബത്ത്  കുടിച്ചേക്കണം, മടിച്ചേക്കരുത്".  സാക്കറിനും നിറങ്ങളും  ചേർത്തുള്ള സർബത്ത്.  കുറഞ്ഞ ചെലവിൽ  കൂടുതൽ  ലാഭമുള്ള കച്ചവടം.  പോകെപ്പോകെ, സ്കൂളുള്ള ബുധനാഴ്ചകളിലും സുലൈമാൻ സർബത്ത് കച്ചവടം നടത്തുകയും   ഉച്ചകഴിഞ്ഞു മാത്രം സ്കൂളിൽ വരിക പതിവാക്കുകയും ചെയ്തു.  ഒരു ദിവസ്സം ഉപൻ അവനോടു ചോദിച്ചു:  "സർബത്ത് വിറ്റു  കിട്ടുന്ന പൈസാ കൊണ്ട് നീ എന്താ ചെയ്‌യൂന്നേ ?"
"കൂടുതലും  ഞാൻ ഉമ്മേടെ കയ്യി കൊടൂക്കും, വീട്ടു ചെലവിന്.    ബാക്കിയൊള്ളേന്നു  ഫീസിനൊള്ളതെടുത്തിട്ടു  കൊറച്ചു ഞാൻ സൂക്ഷിച്ചു വെക്കും; കൊറച്ചു ചെലവാക്കുവേം ചെയ്യും." അവൻ പറഞ്ഞു.  മിഡ്‌ഡിൽ സ്കൂളിൽ അക്കാലത്തു ഒന്നര രൂപാ ഫീസ്സു കൊടുക്കേണ്ടിയിരുന്നു.     ഉപൻ ഓർത്തു : 'ശനിയാഴ്ചകളിൽ, പച്ചക്കറിയും മറ്റും വിറ്റു കഴിഞ്ഞാൽ അച്ഛൻ തന്നേയും കൊണ്ട് ചന്തയിലുള്ള കാപ്പിക്കടയിൽ കയറുകയും, അച്ഛൻ ഒരു ചായ വാങ്ങിക്കുടിക്കുകയും തനിക്കൊരു പാലും വെള്ളത്തിനൊപ്പം  പരിപ്പ് വടയോ മോദകമോ വാങ്ങി തരികയുമാണ് പതിവ്.  പൈസായായി അച്ഛൻ തരാറില്ല'   സ്കൂൾ വിട്ടു വീട്ടിലേയ്ക്കു ഒരുമിച്ചുള്ള യാത്രയിൽ പലപ്പോഴും സുലൈമാൻ കാലണയ്ക്കു ഒരു കടലാസ്സു കുമ്പിളിൽ നുറുങ്ങിയ കശുവണ്ടിപ്പരിപ്പോ വറുത്ത കടലയോ വാങ്ങുകയും  രണ്ടുപേരും കൂടെ കൊറിച്ചുകൊണ്ട് യാത്ര തുടരുകയും പതിവായിരുന്നു. സ്വന്തമായി സ്ഥലമില്ലാതിരുന്ന സുലൈമാൻ്റെ  വാപ്പ ഖാദർ റബർ  ടാപ്പിംഗ് തൊഴിലാളിയാണെങ്കിലും എന്നും ടാപ്പിംഗ് ഇല്ലാതിരുന്നതിനാൽ എട്ടൊമ്പത് അംഗങ്ങളുണ്ടായിരുന്ന ആ കുടുംബം വളരെ ബുദ്ധിമുട്ടിലായിരുന്നു.  സുലൈമാൻ ആയിരുന്നു മൂത്ത മകൻ.

ഏരൂർ മിഡ്‌ഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ  ഉപനും സുലൈമാനും അഞ്ചൽ ഹൈസ്കൂളിൽ ഫോർത്തു ഫോമിൽ (ഒൻപതാം ക്ലാസ്) ചേർന്നു.   എന്നാൽ  രണ്ടുപേരും വെവ്വേറെ ക്ലാസ്സുകളിലാകുകയും ഉപന്  പുതിയ കൂട്ടുകാരെകിട്ടിയെങ്കിലും സുലൈമാൻ തന്നെയായിരുന്നു അവന്റെ  കൂട്ടുകാരിൽ ഒന്നാമൻ.

ഹൈസ്കൂളിലെത്തിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ഒന്നര രൂപാ ഫീസ്സ്‌ ആറു രൂപയായി വർദ്ധിച്ചു.  അതു  മൂലം നല്ല ഒരു ശതമാനം കുട്ടികൾക്കു  തേർഡ് ഫോം കൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഉപനും  സുലൈമാനും വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. സുലൈമാൻ്റെ  കുടുംബത്തേ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.  പക്ഷെ, സുലൈമാൻ അതുകൊണ്ടൊന്നും പിന്മാറിയില്ല.  വിദ്യാഭ്യാസത്തിൽ തനിക്കു ഹൈസ്കൂളിലേയ്ക്ക് പ്രൊമോഷൻ കിട്ടിയ സ്ഥിതിക്ക് തൻ്റെ ചെറിയ വരുമാന മാർഗ്ഗമായ സർബത്തു കച്ചവടത്തിനും അവൻ  പ്രൊമോഷൻ കൊടുത്തു - സർബത്തിനു പകരം സേമിയാ പായസം!  ശനിയാഴ്ചകളിൽ ചന്തയിലെ വിൽപ്പന കഴിഞ്ഞാൽ പിന്നെ ഏരൂർ ജംഗ്ഷനിലും നിലയുറപ്പിച്ചു പായസം തീരുന്നതു വരെ വില്പന തുടരും.  ആദ്യമൊക്കെ ബുധനാഴ്ചകളിൽ കച്ചവടം ഒഴിവാക്കിയിരുന്നെങ്കിലും ചിലപ്പോഴൊക്കെ, പൈസായുടെ അത്യാവശ്യം കാരണമാവാം, ചില ബുധനാഴ്ചകളിലും, സ്കൂളിൽ പോകാതെ, കച്ചവടം നടത്തിവന്നു.  ഒരു ചൊവ്വാഴ്ച ദിവസം  സ്കൂൾ വിട്ടു വരുന്നവഴി സുലൈമാൻ ഉപനോട് പറഞ്ഞു:  "നാളെ ഞാൻ സ്കൂളിൽ  വരത്തില്ല.  വൈകിട്ട് സ്കൂൾ വിട്ടാൽ  നീ അഞ്ചൽ ജംഗ്ഷൻ  വഴി വരണം.  ഞാൻ മിക്കവാറും സിനിമാക്കൊട്ടകയ്ക്കു മുൻപിൽ നിൽക്കുന്നുണ്ടാവും."  പിറ്റേ ദിവസം  വൈകിട്ട് ഉപൻ  സിനിമാക്കൊട്ടകയ്ക്കു മുൻപിലെത്തിയപ്പോൾ കണ്ടത് സുലൈമാൻ ഗേറ്റിനു സമീപം നിന്ന് സേമിയ പായസം വിൽക്കുന്നതാണ്. അടുത്തു ചെന്ന ഉപനോട് സുലൈമാൻ പറഞ്ഞു :  "നീ ഉടനെ വീട്ടിലേയ്ക്കു പോകേണ്ടാ; നമുക്കിന്നു സിനിമയും കണ്ടിട്ട് ഒരുമിച്ചു പോകാം.  നല്ല തമിഴ് സിനിമയാണ്.  MGR ൻ്റെ 'ആലിബാബയും നാൽപ്പതു കള്ളന്മാരും '. അത് പറയുന്നതിനിടയിൽ സുലൈമാൻ ഒരു ഗ്ലാസ് കഴുകി പായസ്സം  പകർന്നു  ഉപന്  കൊടുക്കുകയും ചെയ്തു.   ഉപൻ  അതു  വരെ തമിഴ് സിനിമാ കണ്ടിട്ടുണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ അവൻ സുലൈമാനോടൊപ്പം നിന്ന് സിനിമാ കണ്ടിട്ടേ വീട്ടിൽ പോയുള്ളു. സുലൈമാൻ രണ്ടു പേർക്കും ടിക്കറ്റ് എടുക്കുകയും,  ഗേറ്റു കാവൽക്കാരന് ഒരു ഗ്ലാസ് പായസം ചക്കാത്തിനു കൊടുത്തു് പായസവുമായി തീയേറ്ററിന്  അകത്തു കടക്കുകയും ഇന്റർവെൽ സമയത്തു്  പായസം മുഴുവൻ വിറ്റഴിക്കുകയും ചെയ്തു.  സിനിമാ കഴിഞ്ഞു വീട്ടിലേയ്ക്കു നടക്കവേ സുലൈമാൻ ഉപനോടായി  പറഞ്ഞു:  ഞാൻ മിക്ക  ശനിയാഴ്ചകളിലും പായസവും
 കൊണ്ട് സിനിമാക്കൊട്ടകയിൽ വരാറുണ്ട്.  ഇവിടെ വന്നാൽ എല്ലാം ചെലവാകും. അത് കൊണ്ട് ഫീസ്സ്‌ മുടങ്ങാതെ കൊടുക്കുവാൻ പറ്റുന്നു."  അത് കേട്ട ഉപൻ  ഓർത്തു പോയി:  'അച്ഛൻ എന്ത് ബുദ്ധിമുട്ടിയാണ് തൻ്റെ  ഫീസ്സിനുള്ള  തുക കണ്ടെത്തുന്നത്? എല്ലാ  മാസവും ഫൈനോടു  കൂടി മാത്രമേ ഫീസ്സ്‌ കൊടുക്കാറുള്ളു'.  SSLC  ക്ലാസ്സ് വരെ സുലൈമാൻ സ്വന്തം പ്രയത്‌നത്താൽ തൻ്റെ ഫീസ്സ്‌    മുടങ്ങാതെ കൊടുത്തു പൊന്നു . അതേ സമയം അവസാന സ്കൂൾ വർഷം  തുടർച്ചയായി മൂന്നു മാസം തൻ്റെ  ഫീസ്സ്‌  മുടങ്ങുകയും, ക്‌ളാസിൽ നിന്നും ഇറക്കി വിടപ്പെടുകയും,   അവസാനം വീട്ടിലെ കറവപ്പശുവിനെ വിറ്റിട്ട് ഫീസ്സ് കൊടുക്കുകയുമാണുണ്ടായത്..  സുലൈമാന് ഉപനല്ലാതെ പ്രത്യേകിച്ച് മറ്റു അടുത്ത കൂട്ടുകാരാരുമുണ്ടായിരുന്നില്ല.  അതുകൊണ്ടു തന്നെ അവൻ്റെ സ്വകാര്യ കച്ചവടത്തെപ്പറ്റി അപൂർവം സഹപാഠികൾക്കേ  അറിവുണ്ടായിരുന്നുള്ളു.

സർബത്തിൻ്റെയും  പായസത്തിന്റെയും  കച്ചവടം മാത്രമായിരുന്നില്ല സുലൈമാൻ്റെ വരുമാന മാർഗം.  ഹൈസ്കൂളിൽ പഠിക്കുന്ന സമയം വൈകിട്ട് തിരികെ പോകുമ്പോൾ ഇടയ്ക്കൊരു സ്ഥലത്തെത്തുമ്പോൾ പല ദിവസങ്ങളിലും   ഒരു പ്രത്യേക തരം ചൂതു കളിയിലേർപ്പെടുന്ന ചെറുപ്പക്കാർക്കൊപ്പം  അവനും   ചേർന്ന് കളിച്ചു   കുറെയേറെ നാണയങ്ങൾ നേടുകയും പതിവായിരുന്നു.  ഉപൻ  വെറും കാഴ്ചക്കാരനായി നിൽപ്പുണ്ടാകും..  ആ കളിയിൽ നേട്ടമുണ്ടാക്കുവാൻ സുലൈമാന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു. അത് പോലെ തന്നെ അവൻ മുച്ചീട്ടു കളിയിലും കുലുക്കിക്കുത്തു കളിയിലുമേർപ്പെട്ടു ലാഭമുണ്ടാക്കുമായിരുന്നു. അപൂർവ്വമായേ ആവന് നഷ്ട്ടമുണ്ടാകാറുള്ളു.  അതും തുശ്ചമായ  തുകയ്ക്കും.

ഉപനും സുലൈമാനും തമ്മിലുള്ള സൗഹൃദബന്ധത്തിനു അപ്രതീക്ഷിതമായ ഒരു വിരാമമാണുണ്ടായത്. SSLC പരീക്ഷയുടെ അവസാന പേപ്പർ എഴുതിക്കഴിഞ്ഞു അതൊരാഘോഷമാക്കുവാൻ  സുലൈമാൻ ഉപനേയും കൂട്ടി സിനിമ കാണുകയും  അതിനു ശേഷം തിരികെ പോകവേ  അവന്റെ വീട്ടിലേയ്ക്ക്  തിരിയുന്ന ജംഗ്ഷനിൽ വച്ച്  പിരിഞ്ഞതുമാണ് അവരുടെ അവസാന കൂടിക്കാഴ്ചയായി പര്യവസാനിച്ചത്.  പരീക്ഷ കഴിഞ്ഞു താമസിയാതെ ഉപൻ ദൂരെയുള്ള  മുത്തച്ഛൻ്റെ വീട്ടിലേയ്ക്കു പോകുകയും ടൈപ്പ് റൈറ്റിങ്ങും   ഷോർട് ഹാൻഡും പഠിക്കുവാൻ           
അവിടെ അടുത്തുള്ള   ഇൻസ്റ്റിട്യൂട്ടിൽ ചേരുകയും ചെയ്തു.  SSLC  റിസൾട് വന്നപ്പോൾ തങ്ങൾ രണ്ടു പേരും  പാസ്സായെന്ന് ന്യൂസ് പേപ്പറിൽ നിന്നും ഉപൻ മനസ്സിലാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് SSLC  സർട്ടിഫിക്കറ്റ് വാങ്ങുവാനായി  അവൻ നാട്ടിലേയ്ക്ക് പോയത്.  അന്ന് സുലൈമാനെ കാണുവാൻ ശ്രമിച്ചെങ്കിലും അവൻ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഉപൻ  നാട്ടിൽ തിരിച്ചെത്തിയപ്പോഴറിഞ്ഞു, സുലൈമാനും കുടുംബവും പുനലൂർ - ചെങ്കോട്ട റൂട്ടിലുള്ള ഏതോ മലയോര ഗ്രാമത്തിലേക്ക് താമസം മാറ്റിയെന്നും, സുലൈമാൻ ജോലിയന്വേഷിച്ചു ബോംബേക്കു പോയെന്നും.  അതിനു ശേഷം ഇതേവരെ, 61 വർഷങ്ങൾ കഴിഞ്ഞിട്ടും, അവനെപ്പറ്റി അന്വേഷിക്കുന്നുണ്ടായിരുന്നെങ്കിലും, ഒരു വിവരവും ഉപനു കിട്ടിയിട്ടില്ല തന്നെ !
സുലൈമാനെന്ന ആ ചങ്ങാതി പ്രതിഭാസം  ഉപൻ്റെ  മനസ്സിൽ എന്നത്തേയ്ക്കും ഊഷ്മളതയുള്ള ഒരു  നേരിയ നൊമ്പരമായി ഇപ്പോഴും അവശേഷിക്കുകയാണ്!
                    *****

2021 ജനുവരി 20, ബുധനാഴ്‌ച

അന്നനട വൃത്തം

അന്നനട വൃത്തം

ലഘുപൂർവ്വം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരഗണം
ആറെണ്ണം മധ്യയതിയാലർദ്ധിതം , മുറി രണ്ടിലും
ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീൽ.

ഓരോ വരിയിലും രണ്ടക്ഷരം വീതമുള്ള ആറു ഗണം.ഓരോഗണവും ആദ്യാക്ഷരം ലഘു രണ്ടാമത്തെ ഗണം ഗുരു.
നടുക്ക് (മൂന്നാം ഗണത്തിൽ)യതി.അങ്ങനെ രണ്ടായി മുറിക്കുന്ന ഓരോ വരിയുടെയും ആദ്യഗണങ്ങളിൽ മുൻ ലഘു  പരം ഗുരു എന്നത് നിർബന്ധം.ബാക്കി ഗണങ്ങളിൽ തെറ്റിയാലും കുഴപ്പമില്ല(ഭാഷാവൃത്തമായതിനാൽ ലഘുവിനെ ചൊല്ലി നീട്ടി ഗുരുവാക്കാമെന്ന ഇളവുണ്ട്.)
🙏🏻🙏🏻🙏🏻


ധര /യ്ക്കുനൂ/പുര /തിര / നുര /ചാർത്തി /
ചിരി /ച്ചിടും / ചില / നിമി/ഷമീ/ കടൽ/

ഇങ്ങനെ തിരിക്കേണ്ടത്.. അല്ലേ..🙏🏻😍

2021 ജനുവരി 12, ചൊവ്വാഴ്ച

25. നെയ്തലാമ്പലിനോട്‌

25.   നെയ്തലാമ്പലിനോട്
                   
നിറതിങ്കൾ തലോടിയുണർത്തേ 
വിറയാർന്നിട്ടുൽഫുല്ലയായി നീ    
നിറപുഞ്ചിരിക്കതിരൊളിപോൽ
നറു നെയ്തലാമ്പൽ മലരേ നീ 

അറിയില്ലെയെന്നു വരുമോ, ഞാൻ 
പറയാതെ, നിൻ വദന കാന്തി? 
ജലദർപ്പണത്തിലേക്കു നോക്കി 
ഫലമെന്തെന്നു സ്വയമറിയൂ 

സ്വവദന കാന്തി കാണ്മതൊപ്പം
സ്വകമിതാവിനെ നിനക്ക് കാണാം      
പരിരംഭണത്തിനായ് കൊതിച്ചി-
ട്ടരികത്തവൻ തിളങ്ങി നിൽപ്പൂ.  

അരികേയണഞ്ഞു നിന്നാലൊരു - 
പരിരംഭണം നിനക്കു  പ്രാപ്യം
ശിരസ്സും നമിച്ചു മരുവീടിൽ   
ഒരു ചുംബനം നിനക്കു സ്വന്തം.
 
പവനൻ നിനക്കു തുണയായി, 
സ്വവദന കാന്തി കാണ്മതിന്നായ്
ഒരു മാത്ര, പക്ഷേ വിനയായി 
ഇരുവേലിയലയിന്ദുവേ മറച്ചു.
 
തമസ്വിനി മെല്ലെ പോയ് മറഞ്ഞൂ,
തമോസുദനും പൊലിഞ്ഞു പോയി,
ദിനകരനൊരു വില്ലനായ് വന്ന്   
നിശാകരനെത്തുരത്തി വിട്ടു

വിധിയിന്നു നിനക്കു ശാപമായ്   
വിധു ദർശനം നിനക്കു നഷ്ടം  
പരിരംഭണം നിനക്കു നഷ്ടം,
ഒരു ചുംബനം നിനക്കു നഷ്ടം!

നഷ്ട നിമിഷങ്ങൾ നീ മറക്കൂ 
ഇഷ്ട കമിതാവിനെ സ്മരിക്കൂ   
ഇജ്ജന്മമിനി സന്ധിയസാദ്ധ്യം  
മുജ്ജന്മ കർമ്മ ഫലമായിടാം

ഇനി  കരണീയമൊന്നു  മാത്രം
നിനക്കനിലാലിംഗനം ലഭിക്കേ
ചുടുചുംബനം തിരികെനൽകീട്ട-    
തുഡുരാജനായ് കൊടുത്തയക്കൂ

2021 ജനുവരി 5, ചൊവ്വാഴ്ച

Five elements and Escorts പഞ്ചഭൂതങ്ങളും പരിവാരങ്ങളും

...   





      പഞ്ചഭൂതങ്ങളും പരിവാരങ്ങളും







         










                                 










(Malayalam)
PANCHABHOOTHANGALUM PARIVARANGALUM
(Poetry Collections)
By Upagupthan K. Ayilara
First Edition :  April 2021
Lay Out:   Upagupthan K. Ayilara
Printed at: Kaliverna Publications 
Cover design : Salil Upaguptham 
Copy Right : Author
Publishers:   Kaliverna Publications




Price: Rs.150











പഞ്ചഭൂതങ്ങളും പരിവാരങ്ങളും






ഉപഗുപ്തൻ   കെ അയിലറ 












 

ഉപഗുപ്തൻ കെ. അയിലറ  

1943 ൽ കൊല്ലം  ജില്ലയിലെ അയിലറ എന്ന ഗ്രാമത്തിൽ ജനനം. 1963 മുതൽ 2002 വരെ കേന്ദ്ര ഗവർണമെന്റിൻറെ   പല മന്ത്രാലയങ്ങളുടെയും കീഴിലായി മദ്ധ്യപ്രദേശിലും, ഓടീഷയിലും, കൽക്കട്ടയിലും, ഡൽഹിയിലും, തിരുവനന്തപുരത്തുമായി ജോലി  ചെയ്തു.  കേന്ദ്ര സർവീസിൽ നിന്നും വിരമിച്ച ശേഷം 2003 മുതൽ 2013 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിൽ സാമ്പത്തിക ഉപദേഷ്ട്ടാവായി കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന ഒരു ലോക ബാങ്ക് പ്രോജക്ടിൽ ജോലി ചെയ്തു.  ഇപ്പോൾ തിരുവനന്തപുരത്ത്  താമസം.

ഭാര്യ                        :         ജയകുമാരി
മക്കൾ                    :         സലിൽ, വിമൽ
കൊച്ചുമക്കൾ    :        വിവാൻ, തൻവി
വിലാസം             :          സംവിധം, 34, സൂര്യ,
                                            മണ്ണാമൂല, പേരൂർക്കട,
                                            തിരുവനന്തപുരം    695005    
                              
ഫോൺ             ..             8547487211

ഗ്രന്ഥകർത്താവിന്റെ  മറ്റു കൃതികൾ:
"ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ"  (ആത്മകഥ)
Publishers : Prabhath Bookhouse










                                                          

                      ആമുഖം

എനിക്ക് 76 വയസ്സ് തികയുന്നതുവരെ കവിതാ  രചനയേപ്പറ്റി  ഞാൻ ചിന്തിച്ചിരുന്നതേയില്ലെന്നതാണ് വാസ്തവം.  മിഡ്‌ഡിൽ സ്കൂളിൽ പഠിക്കുമ്പോൾ അച്ഛൻ എഴുതിത്തന്ന, കുമാരൻ ആശാന്റെയും മറ്റും, കവിതാ ഭാഗങ്ങൾ  സ്‌കൂളിലെ പദ്യപാരായണ മത്സരങ്ങളിൽ ചൊല്ലി സമ്മാനങ്ങൾ വാങ്ങുകയും, SSLC വരെ പാഠഭാഗങ്ങളിലുണ്ടായിരുന്ന കവിതകൾ നന്നായി പഠിക്കുകയും, 1959ൽ SSLC കഴിഞ്ഞ്  ഒന്നൊന്നര വർഷത്തോളം ഒരു നല്ല ലൈബ്രറിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ എടുത്ത് വായിച്ച കൂട്ടത്തിൽ അപൂർവ്വമായി ചില കവിതാ പുസ്തകങ്ങൾ കൂടി വായിക്കുകയും ചെയ്തിരുന്നു എന്നതിൽ എന്റെ കവിതയുമായുള്ള ബന്ധം ഒതുങ്ങിയിരുന്നു.  രണ്ടു വർഷം മുൻപ് അപ്രതീക്ഷിതമായി ഞാൻ കവിത രചിക്കുവാൻ ഇടയായത് എനിക്കു കവിതാ രചനയിൽ അഭിരുചിയോ താൽപ്പര്യമോ ഉണ്ടായിട്ടല്ല, മറിച്ച് ഒരു ആവശ്യകതയുടെ പേരിൽ മാത്രമായിരുന്നു.  നാൽപ്പതോളം വർഷത്തെ വേറിട്ടതും സംഘർഷഭരിതവുമായ കേന്ദ്ര ഗവർമെന്റു സർവ്വീസ്സിലും  അതു കഴിഞ്ഞു പത്തു വർഷത്തോളം ലോകാരോഗ്യ സംഘടനയുടെ കീഴിലും ജോലി ചെയ്തപ്പോഴയുണ്ടായ  ഔദ്യോഗികാനുഭവങ്ങൾ ഒരു ആത്മകഥയായി പ്രസിദ്ധപ്പെടുത്തുവൻ തീരുമാനിച്ചപ്പോൾ, അതിൽ ഒരു പുതിയ ശൈലി കൊണ്ടുവരുവാനായി  എല്ലാ അദ്ധ്യായങ്ങൾക്കും ഒടുവിൽ  അവയുടെ സാരാംശങ്ങൾ ശ്ലോകരൂപത്തിൽ "മേമ്പൊടി" എന്ന ശീർഷകത്തോടു കൂടി എഴുതി ചേർത്താലോ എന്ന ചിന്തയിൽ  ഞാൻ അതിനായി ശ്രമിക്കുകയും, കവിതയും സാമാന്യ രീതിയിൽ എനിക്ക് വഴങ്ങുമെന്ന് ഉറപ്പാക്കുകയും,  ആ രൂപത്തിൽ എന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അതു കഴിഞ്ഞാണ് ഞാൻ ശരിക്കും  കവിതാരചനയിലേയ്ക്ക് കടന്നതും, എന്റെ ആദ്യത്തെ  ഈ കവിതസമാഹാരം തയ്യാറാകുന്നിടത്ത്  എത്തി നിൽക്കുന്നതും.  എന്റെ കവിതകളുടെ നിലവാരത്തെപ്പറ്റി വിലയിരുത്തേണ്ടത് സഹൃദയരായ മാന്യ കവിതാസ്വാദകരാണ്.  അവർ തീരുമാനിക്കട്ടെ.                                                                   
                                                                                     ഉപഗുപ്തൻ കെ.അയിലറ 



 


                         ഉള്ളടക്കം

                1. പഞ്ചഭൂതങ്ങൾ 
                                                                   
 1.  ഭൂമി ഭൂതം           ..   ധരണീ പുരാണം   
 2.  ജല ഭൂതം            ..   വാരീ പുരാണം
 3.  വായു ഭൂതം        ..   മാരുത പുരാണം
 4.  അഗ്നി ഭൂതം       ..   പാവക പുരാണം
 5.  ആകാശ ഭൂതം  ..   ഗഗന പുരാണം 

                 2. പരിവാരങ്ങൾ

 6.  അരുണ ചംക്രമണം                        ..    
 7.  ചൊല്ലുമോ തിങ്കളേ?                       ..
 8.  ഗിരി രോദനം                                    ..
 9.  വയലേലയുടെ വിലാപം                 ..
10. വേനൽക്കാല വ്യോമം                    ..
11. വർഷ ഹർഷം                                  ..
12.  കേഴുന്ന വഴിത്താര                        ..
13.  വസുമതിയുടെ പ്രണയിതാക്കൾ
14.  പൂമ്പാറ്റയുടെ മനോഗതം              ..
15.  അരുണ വർണ്ണങ്ങൾ                     ..
16.  പുലർകാല കാഴ്ചകൾ                 ..
17.  ഒരു വേനൽമഴക്കാലം                  ..
18.  എന്റെ ഗ്രാമം അന്നും ഇന്നും        ..
19.  അമ്മയെന്ന നിർവൃതിച്ചെപ്പ്         ..
20.  മനസ്സെന്ന അഭിലാഷച്ചെപ്പ്          ..
21.  മനസ്സൊരു പ്രഹേളിക                   ..
22.  ഹൃദയ താളങ്ങൾ                           ..
23.  ഓർത്തെടുക്കട്ടെ ഞാൻ               ..
24.   മധുര ചിന്തകൾ                             ..
25.  നെയ്തലാമ്പലിനോട്                    ..
26.  ഗുരുനാഥന്മാർ                                .. 
27.  ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മ 
28.  ഒരു തിരിഞ്ഞു നോട്ടം                   ..
29.  ഓർമ്മയിലായ ഓണക്കളികൾ  ..
30.  പ്രണയ പുഷ്പ്പങ്ങൾ                    ..
31   പ്രണയ ചാപല്യങ്ങൾ                    ..        32.  ബാർബിയുടെ ദുഃഖം                    ..
33.  സ്നേഹഭാവങ്ങൾ                        ..  
34.  പ്ലാസ്റ്റിക് പൂക്കൾ                           ..
35.  പൊട്ടനെ ചെട്ടി ചതിച്ചാൽ           ..        36.  അമൃത ചംക്രമണം                       ..
37.  പാക്യജനക ചംക്രമണം               ..
        (ശാസ്ത്ര കവിത)                       
38.  ഉത്തരം പറയാമോ?                       ..
39.  കുടചരിതം                                      ..
40.  ഞാൻ കവളപ്പാറയുടെ  
       ദുഃഖപുത്രൻ                                     ..      41.  അക്കരപ്പച്ചയിൽ പൊലിയുന്ന                    സ്വപ്നം                                            ..
42.   ഒരു സങ്കീർത്തനം പോലെ           ..
43.   ഫയദോറിന്റെ അന്ന                     ..      44.   ഒരു പക്ഷി വൃക്ഷ സംവാദം(1)     ..      45.   വീണ്ടും ഒരു പക്ഷി വൃക്ഷ
         സംവാദം (2)                                   ..
46.   ശകുനവും കോവിഡും പിന്നെ
         ഞാനും                                            ..   
47.   എന്റെ  വിദ്യാരംഭം                          ..     
48.   മകനെ ഓർത്ത്                              ..
49.   മാവേലി ഇന്നോണം കാണാൻ
         വന്നാൽ                                           ..  
50.   ഓണത്തിന്റെ ഓർമ്മയിൽ           ..      51.   മധുരക്കുരുക്കുകൾ                      ..         











                 1. ഭൂമി ഭൂതം 
              
              ധരണീ പുരാണം 

വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ

മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെത്തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല,മഗ്നി എന്നിവയെ സൃഷ്ടിച്ചാ-  
വാഹിച്ചടിമകളാക്കിയെൻ നെഞ്ചേറ്റി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവാക്കി മാറ്റിയെടുത്തു ഞാൻ മെല്ലേ 
ഒരു ചെറുകോശം മെനഞ്ഞിട്ടു ജീവൻറെ
പൊരുളാം തുടിപ്പേകി സംതൃപ്തയായി  

കടലിലെ പായൽ, ചെടികൾ മൽസ്യങ്ങളും  
കരയിലെ  പറവകൾ സസ്യലതാദികൾ,  
ഉരഗങ്ങൾ നാൽക്കാലികളെന്നി വയ്ക്കെല്ലാം
ഒരുപോലെ നൽകി ഞാൻ ജന്മവും ജീവനും

ഇനിയൊരു ശ്രേഷ്ഠമാം സൃഷ്ടിനടത്തണം
ഇരുകാലി ജന്തുവായ്‌ക്കോട്ടെന്ന്  കരുതീട്ട് 
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധിമനാമിരുകാലിയെ വാർത്തുഞാൻ  

മനസ്സിൽ പ്രതീക്ഷയോടേകീയവന്നു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര  നാമം  
'മനുഷ്യനും മണ്ണാകു'മെന്നതു  മറന്നിട്ട്
മാതൃത്വത്തെയിന്ന്   മുറിവേൽപ്പിക്കുന്നവൻ  

എന്നസ്ഥിയാകുന്ന ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
മണ്ണാകുമെന്റെ ശരീരവും ചേർന്നിട്ടു
പൂർണതയോലും ധരണിയാകുന്നു ഞാൻ 

എന്നസ്ഥി മുഴുവനും വെടിവച്ചു പൊട്ടിച്ച്
എൻ രക്തധമനികൾ ചൂടുപിടിപ്പിച്ച്
എൻ ദേഹമാകവേ കീറിമുറിച്ചിട്ടു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കാനറിയില്ലവന്ന് 
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ച് നദികൾ തോടാക്കി 
വയലാകെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള മോഹമേറീട്ടവൻ
വളമെന്ന് കരുതി തളിക്കുന്നത് വിഷം    
അതു വീണിട്ടെൻ തനു ചുട്ടുപൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും
        
പുക വമിച്ചീടും തൊഴിൽശാലകളേറെ  
പുകതുപ്പിയോടുന്ന ശകടങ്ങളേറെ
സിമന്റിൽ പൊതിഞ്ഞെന്റെ ദേഹം മറച്ചിട്ട് 
വിമ്മിട്ടത്താലെൻറെ കണ്ണു മിഴിക്കുന്നു

ചൂടേറ്റിട്ടെന്നുള്ളം വീർപ്പു മുട്ടീടുന്നു    
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ലിന്ന് 
വിലപിക്കുക മാത്രമേ വഴിയുള്ളെനിക്ക്  
വിലപിച്ചിടട്ടെ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായ് ഞാനായി  നേടിയത് 
മക്കളിൽ കേമനാം മനുജന്റെ നന്മയ്ക്ക് 
മർത്യനോ മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വമേലാത്ത മൃഗം പോലെയിന്ന്    

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച്
കുഴി കുഴിച്ചിട്ടതിൽ വീഴും മനുജനെ      
കണ്ടിട്ടു സഹതപിച്ചീടുന്നു ഞാനിന്നു   
കേഴുന്നീ വസുമതി, മർത്യനെയോർത്ത് !








               2.  ജല ഭൂതം 

               വാരി പുരാണം 

ഭൂമി രൂപമെടുത്തിടേ ജലമായി ഞാനും
ഭൂതലേവന്നെത്തി വാസം സാഗരത്തിലാക്കി 
ജീവജാലങ്ങൾക്കു ജന്മം ഏകുവാനുമൊപ്പം
ജീവൻ നിലനിർത്തുവാനുമെന്നുമെന്നേ വേണം

വാരിബിന്ദുക്കൾ ഞങ്ങൾ വെള്ളമെന്ന  രൂപത്തിൽ  
പാരാവാരം നിറഞ്ഞിട്ട് വരുണദേവൻ  തന്റെ
കാരുണ്യത്തിൽ ഓളമായി,  തിരമാലകളായ്      
തീരമാം കാമുകനെ നിരന്തരം ചുംബിക്കേ
    
അരുണനസൂയമൂലം നീരാവിയാക്കിയിട്ട്
കരുണയില്ലാതെ ഞങ്ങളെ  ഉയർത്തിവിട്ടു   
ഭാരമൊട്ടുമില്ലാതെ രൂപമൊന്നുമില്ലാതെ
ആരോരുമറിയാതെ പറന്നുപൊങ്ങി  ഞങ്ങൾ 

ആകാശവീഥിയിലായ്ല ക്ഷ്യമേതുമില്ലാതെ
ആശയറ്റു മനസ്സു നൊന്തിട്ടലഞ്ഞു  ഞങ്ങൾ
ആകാരം നെടുവാനായ്  വെൺമേഘപ്പാളികൾ തൻ  
ആവലികൾക്കകത്ത് കയറി ഒളിച്ചു  ഞങ്ങൾ

അരുണന്നരിശമായ് കരിമേഘമാം പയോ- 
ധരമായി മാറ്റി ഞങ്ങളെ ശിക്ഷിക്കയായി 
കരൾനൊന്തു കദനമേറി കരഞ്ഞു  ഞങ്ങൾ     
പെരുമഴയായ് പെയ്തിറങ്ങി പൃഥിവിയിലേക്ക്  
  
ദാഹജലത്തിനായി കാത്തിരുന്നമാനവർ  
മോഹമോടെ തളച്ചിട്ടൂ ഞങ്ങളേയെല്ലാം!
അണക്കെട്ടിൽ തടയണയിൽ  കുളങ്ങളിലും      
കിണറ്റിലുമൊക്കെ ഞങ്ങളെ തടഞ്ഞു  നിർത്തി  

അണക്കെട്ടിൽ നിറുത്തീട്ട്, ഊർജമൂറ്റിയെടുത്തിട്ട്
പിണമാക്കി മാറ്റിയിട്ടവർ ഒഴുക്കിവിട്ടു
വഴക്കിട്ടു പോരെങ്കിൽ ഞങ്ങൾക്കായി  മാനവർ
വാദപ്രതിവാദവുമായ് കോടതീം കയറി   

സഹികെട്ട ഞങ്ങളുടെ സഹജരതു കണ്ട് 
സഹനമോടെ ഭൂമിയിലേയ്ക്കെടുത്തു  ചാടി! 
ശക്തിയും വാശിയുമൊരുമിച്ചു  കൂടിയപ്പോൾ  
മത്തുകേറിയാർത്തലറിക്കുതിച്ചു  ഞങ്ങൾ 
    
വഴിയിൾ കണ്ട തടസ്സമാകെ തട്ടിമാറ്റീട്ട് 
പുഴതാണ്ടീട്ടലയാഴിയിൽ ലയിക്കാനായി  
വരുണഭഗവാന്റെ സാമിപ്യമണയുവാൻ
വെറിപൂണ്ട് ഞങ്ങളൊന്നായ്  പ്രളയമായൊഴുകി 
    
നഷ്ടങ്ങൾ കണ്ടിട്ടേറെ വിലപിപ്പൂ മാനവർ
കഷ്ടമായിപ്പോയതെന്നു ഞങ്ങൾക്കും തോന്നി
ഇഷ്ടമോടെയല്ലവ ചെയ്തുപോയതെന്നിന്നു
സ്പഷ്ടമായിപ്പറയുവാൻ മടിയില്ലൊട്ടും!

ഞങ്ങളേ പഴിച്ചിട്ടു കാര്യമില്ല കാരണം
ഞങ്ങളായി ചെയ്തുവച്ചൊരു വിനയല്ലിത് 
മാനവാ നിങ്ങളല്ലേ ഞങ്ങളേത്തടയേണ്ട
മാനം മുട്ടും വനങ്ങൾ വെട്ടി വെളുപ്പിച്ചതും?

പുഴയോരം കയ്യേറീം പുഴതൻ ഗതി മാറ്റീം
വഴിയില്ലാതെ ഞങ്ങളേ പീഡിപ്പിച്ചതും?
ഖേദിച്ചിട്ടെന്തു നേട്ടം സ്വയമിനി തിരുത്തീടൂ
ഖേദിച്ചെന്നാൽ നഷ്ടമായത്  തിരികെ  കിട്ടുമോ  

അതുകൊണ്ട് മാനവാ ജലം   മലിനമാക്കാതെ 
അതിന്റെ രക്ഷയ്ക്കായിട്ട്    വേണ്ടതൊക്കെ ചെയ്തിടൂ
മഴവെള്ളമെത്രയും ഭൂമിയിലേക്കിറക്കീട്ട് 
പാഴാക്കാതെ ഉള്ള വെള്ളം  പുനഃസംസ്‌ക്കരിക്കൂ






                4. അഗ്നി ഭൂതം   

              അഗ്നി പുരാണം 

പഞ്ചഭൂതങ്ങളിൽ ഒരു 'ഭൂത'മഗ്നി ഞാൻ 
അഞ്ചാതെ നിങ്ങളതു സമ്മതിച്ചീടുകിൽ
ചൊല്ലിടൂ മനുജാ നീയെന്നെ ഭയക്കുന്നോ?
ഇല്ലെങ്കിലെന്നെയൊന്നെടുത്തിടൂ കയ്യിലായ്  

അറിയാമെന്നേ നിങ്ങൾ എടുക്കുകില്ലെന്നും
അറിവോടെ നിങ്ങളതു ചെയ്യുകില്ലെന്നും 
അറിയാമെന്നാലൊരു സത്യം നിങ്ങൾക്കെന്നെ 
അധികമായ് ഇഷ്ടവും ഭയവുമാണെന്നത്  

എന്നേ നിങ്ങളൊരു ദൈവമായ് കരുതുന്നു  
എന്നിലൂടറിയുന്നു മറ്റു ദൈവങ്ങളേം
എന്നേ ദീപം തെളിച്ചാദ്യം തൊഴുമെല്ലാരും
എന്നിട്ടേ തൊഴുതീടൂ മറ്റു ദൈവങ്ങളെ
                   
പഞ്ചഭൂതങ്ങളിൽ എനിക്കുള്ളയത്രയും  
പരിശുദ്ധി മാറ്റാർക്കുമില്ലെന്നറിയുക 
കളങ്കമുള്ളോരല്ലേ മറ്റുള്ള നാലുപേർ? 
കളങ്കപ്പെടുത്തുന്നു നിങ്ങൾ തന്നവരെ! 
                     
ശുദ്ധനാമെന്നെ കരുവാക്കിടും നിങ്ങൾ   
ശുദ്ധിക്കുമതുപോൽ നശീകരണത്തിനും!
ആത്മഹത്യയ്ക്കായും, മനുജനെത്തന്നെയും
ആഹുതി ചെയ്യാനുമെന്നെ കരുവാക്കുന്നു! 
                         
അജയ്യനല്ലാ ഞാനെന്നറിയുന്നെന്തെന്നാൽ
അണച്ചിടും ജലമെന്നെ ഞാനൊന്നെരിഞ്ഞാൽ                 
അജയ്യനാണെന്ന്‌ ഞാൻ കരുതി മുന്നേറുമ്പോൾ 
അഹങ്കാരമെന്റേതൊടുക്കിടുന്നു ജലം!

ഞാനെന്നാലും തോറ്റു പിന്മാറുകയില്ലല്ലോ 
ഞാനഭ്രപാളികളിലൊളിച്ചിരുന്നിട്ടു  
കൊള്ളിമീൻ രൂപത്തിൽ പുനർജനിച്ചീടുന്നത് 
വെള്ളത്തിൽ നിന്നാണെന്നറിയേണമെല്ലാരും 
                     
വേണ്ടപ്പോളെരിക്കാനായ്
തീപ്പെട്ടിക്കോലിലും
വൈദ്യുതിക്കമ്പിയിലും ഗ്യാസിൻ ലയ്റ്ററിലും
പിന്നെ നിങ്ങൾക്കിഷ്ടമാകും വിധമൊക്കെയും 
എന്നേയെന്നും തടവിലാക്കി വയ്ക്കും നിങ്ങൾ          
                      
ആഹാരം പാചകം ചെയ്യുവാൻ മനുജനു 
'അവ'നുണ്ട് ഇൻഡക്ഷൻ കുക്കറുമുണ്ടെന്നാലോ
അറിയാതെ പോകുന്നവൻ അവയ്ക്കുള്ളിലായ് 
അർബുദമെന്നുള്ളോരു ഭീകരനുണ്ടെന്നത് 
                            
എന്നേയില്ലാതിന്നു ജീവിക്കുക സാധ്യമോ? 
മന്നവാ ചൊല്ലീടൂ ആത്മാർത്ഥതയോടെ നീ
പറ്റുകില്ലെന്നാണു നിന്നുത്തരമെങ്കിലാ
പോയ്‌മുഖം മാറ്റിയിട്ടെന്നെ വാഴ്ത്തിപ്പാടൂ

  
                   
  
                     



               5. ആകാശ ഭൂതം

                ഗഗന പുരാണം 
           
ശൂന്യതയാമെനി'ക്കാകാശ'മെന്ന പേർ
മാനവനേകീ, അതിന്നർത്ഥമെന്താണോ! 
രൂപമില്ലാത്തോരെനിക്കെന്തിനാണുപേർ?
ആപേരു സ്വീകരിക്കുന്നു ഞാ,നെങ്കിലും!

ഇല്ലാത്തതൊന്നിവിടുണ്ടെന്നതവനെ 
വല്ലാതെ തെറ്റിദ്ധരിപ്പിച്ചതെൻ ജയം
അതിനാലല്ലേ പഞ്ചഭൂതത്തിലൊന്നായ്
അംഗീകരിപ്പതവനെന്നെയും കൂടി?

ആകാശമില്ലെന്നു ഞാനുരച്ചീടിലും   
ആരുമത് വിശ്വസിക്കില്ലെന്നതറിയാം  
ആഴത്തിലായോരാ വിശ്വാസം മാറ്റിടാൻ
ആവില്ലവന്നു, മറിച്ചു ചിന്തിക്കാനും!

ആരുമെന്നേ നേരിൽ കണ്ടിട്ടുമില്ലല്ലോ?
ആരുമെന്നേ തൊട്ടറിഞ്ഞിട്ടുമില്ലല്ലോ?  
ആകാരവും നിറവുമില്ലാതെ "നീല   
ആകാശ'മെന്നെന്തേ വിളിക്കുന്നതെന്നേ?

വേറേയുമെത്രയോ പേരിട്ടെനിക്കവൻ ?
വ്യോമം,അംബരം, നഭസ്സും വിഹായസ്സും 
പോരെങ്കി,ലഭ്രം ഗഗനമെന്നും മറ്റും;
'പേരിലൊരർത്ഥവുമില്ലെ'ന്നിരിക്കിലും 

എങ്കിലും ഞാനൊരു സത്യമുരച്ചീടാം  
എന്റെ നേർക്കെത്രയോ റോക്കറ്റയച്ചാലും
എത്ര കാതം നിങ്ങൾ താണ്ടിക്കടന്നാലും 
എന്നിലേയ്ക്കെത്തുവാനാകില്ല മനുജാ!

മുകളിലേയ്ക്കും നോക്കി നിങ്ങൾ ധ്യാനിക്കേ  
മനസ്സിലെനിക്കു തോന്നുന്നതെന്തെന്നോ?
നിങ്ങൾതൻ ദൈവങ്ങളെന്റടുത്താണെന്നും
നിങ്ങൾ തൊഴുന്നതെന്നെക്കൂടിയാണെന്നും!!!

ഞാനാകുമാകാശമെത്ര ചേതോഹരം!
ഞാൻ കാത്തിടുന്നൊരാ സൂര്യചന്ദ്രന്മാരും
മിന്നിത്തിളങ്ങുന്ന താരാഗണങ്ങളും  
മിഴിവേറും മാരിവില്ലും വെണ്മേഘവും   

ഒത്തുചേർന്നീടുന്നതാണെൻ തിരുമുറ്റം
എത്രയോ ചന്തം തികഞ്ഞോരു ചത്വരം!
മനുഷ്യനെന്നാലത്‌ മനസ്സിലാക്കാതെ
മലീമസമാക്കീടുന്നെന്നുടെയങ്കണം!  

കാതടച്ചീടുന്ന ശബ്ദവുമായിട്ടു
കാച്ചിവിടുന്നേറെ റോക്കറ്റും റോബോട്ടും 
സ്പുട്നിക്കും സോയുസ്സും, ചന്ദ്രയാൻ, പയനീർ,    
സർവേയർ, ലൂണാ,പോലെത്രയോ 'പേടകം'?!

അവ വമിച്ചീടും പുകയാണപാരം
അവസാനമവയാകെ പൊട്ടിപ്പൊളിഞ്ഞ് 
കുറുമ്പുകാട്ടും കുട്ടി ദൂരേക്കെറിയും 
കളിപ്പാട്ടങ്ങൾ പോൽ ചിതറിക്കിടക്കും 
 
എന്റെ മുറ്റത്തു മാലിന്യക്കൂമ്പാരമായ് !
എന്റെ മനമതു കാൺകെ വിങ്ങീടുന്നു 
എങ്ങനെ,വിടേയ്ക്കവയെ ഞാൻ മാറ്റിടും? 
നിങ്ങൾക്കവയെ തിരികെയെടുത്തൂടേ?

ശുദ്ധമായ് സൂക്ഷിക്കീ ആകാശ വീഥികൾ
ശൂന്യമായ് മാറീടുമല്ലേലൊരിക്കലത്,  
പുകമറയ്ക്കുള്ളിൽ മറയും ഞാനുമെൻ 
പരിവാരങ്ങളുമെന്നെന്നത്തേയ്ക്കുമേ !
 
   
  
 
 
 
 


 25. നെയ്തലാമ്പലിനോട്

                   
നിറതിങ്കൾ തൊട്ടുണർത്തേ        
വിറയാർന്നുൽഫുല്ലയായി,
നിറപുഞ്ചിരിക്കതിരൊളിപോൽ -   
നറുനെയ്തലാമ്പൽമലരേ നീ. 

അറിയില്ലെന്ന് വരുമോ ഞാൻ   
പറയാതെ, നിൻ വദന കാന്തി? 
ജലദർപ്പണത്തിലേക്കു നോക്കി 
ഫലമെന്തെന്നു നീസ്വയമറിയൂ. 

സ്വവദന കാന്തി കാണ്മതൊപ്പം
സ്വകമിതാവിനെ നിനക്ക് കാണാം      
പരിരംഭണത്തിനായ് കൊതിച്ചി-
ട്ടരികത്തവൻ തിളങ്ങി നിൽപ്പൂ.  

അരികേയണഞ്ഞു നിന്നാൽ
പരിരംഭണം നിനക്കു പ്രാപ്യം
ശിരസ്സും നമിച്ചു നിന്നെന്നാൽ   
ഒരു ചുംബനം നിനക്ക് സ്വന്തം.

പവനൻ നിനക്കു തുണയായി 
സ്വവദനകാന്തി കാണ്മതിന്നായ് 
ഒരു മാത്ര, പക്ഷേ വിനയായി- ട്ടിരുവേലിയലയിന്ദുവേ മറച്ചു.

വിധിയിന്ന് നിനക്കു ശാപമായി   
വിധു ദർശനം നിനക്കു നഷ്ടം  
പരിരംഭണം നിനക്കു നഷ്ടം,
ഒരു ചുംബനം നിനക്കു നഷ്ടം!

നഷ്ട നിമിഷങ്ങൾ നീ മറക്കൂ 
ഇഷ്ട കമിതാവിനെ സ്മരിക്കൂ   
ഇജ്ജന്മമിനി സന്ധിയസാദ്ധ്യം  
മുജ്ജന്മ കർമ്മ ഫലമാകാം. 

ഇനി കരണീയമൊന്നു മാത്രം
നിനക്കനിലാലിംഗനം ലഭിക്കേ
ചുടുചുംബനം തിരികെ നൽകീ- ട്ടുഡുരാജന്ന് കൊടുത്തയയ്ക്കത്