2020 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

അമ്മയെന്ന നിർവൃതിച്ചെപ്പ്




.   അമ്മയെന്ന നിർവൃതിച്ചെപ്പ് 

അമ്മയുടെ പൊക്കിൾക്കൊടിയുടെ ബന്ധം
അടരുന്ന വേദനാ രോദനമമ്മക്ക് 
ആഹ്‌ളാദ,നിർവൃതീ പുളകങ്ങളേകി
അവനിയിൽ വന്നുണ്ണി  കണ്ണുമടച്ചിട്ട്  

മാനവ ശാപമാം പശിയുടൻ തന്നെ
വിനയായവനേക്കരയിച്ചുറക്കെ
"എവിടെ, പയോധര, മമ്മേ പറയൂ
എവിടെ?", കൈ വായുവിൽ പരതീയവൻ

നിർവൃതിയിൽനിന്നുണർന്നിട്ടുപിന്നെയും നിർവൃതി കൊണ്ടമ്മ,യമ്മിഞ്ഞപ്പാലേകി-
യവനേയണച്ചു പിടിച്ച്  തുരുതുരെ-
യേകീ മധുരമാമുമ്മ നെറുകയിൽ

ആദ്യമായ് കണ്ണു തുറക്കവേ നിർവൃതി,
ആദ്യമായുണ്ണി തന്നമ്മയ്ക്കായേകിയ
പിഞ്ചിളം ചുണ്ടിലെ പാലൂറും പുഞ്ചിരി
പഞ്ചാമൃത, മമ്മയ്ക്കു നിർവൃതി വീണ്ടും.

ഉണ്ണികമഴ്ന്നാലും നീന്തിത്തുടിച്ചാലും
ഉണ്ണിക്കാൽമുട്ടിലിഴഞ്ഞാലും നിർവൃതി
പിച്ചവച്ചുണ്ണി  നടന്നാലതി നിർവൃതി
അച്ഛനുമമ്മയ്ക്കുമൊന്നിച്ചു നിർവൃതി

ഉണ്ണിയേയമ്മ തലയ്ക്കുമീതേ പൊക്കി
കിണ്ണാരം ചൊല്ലിച്ചിരിച്ചു  രസിയ്ക്കവേ
പുണ്യാഹമമ്മേടെ വായിൽത്തളിച്ചുണ്ണി
കണ്ണിറുക്ക്യാലതുമമ്മയ്ക്കു നിർവൃതി!

കയ്യു വളർന്നാലും കാലു വളർന്നാലും
കാലാകാലത്തെ വളർച്ചകൾ കണ്ടാലും
ഉണ്ണി വളർന്നേറെപ്പൊങ്ങിയാലും തൻ്റെ
ഉണ്ണിയൊരു നിർവൃതിച്ചെപ്പു തന്നമ്മക്ക് 

ഇത്രമേൽ നിർവൃതി നെഞ്ചിലേറ്റി അമ്മ
മാതൃത്വ മാഹാത്മ്യമെന്തെന്നു കാട്ടവേ
ആണ്മക്കളേറെയുമറിയാതെ പോകും
അമ്മയ്ക്കു പൊന്നുണ്ണിയെന്നെന്നും താനെന്നത് 

അമ്മയമ്മൂമ്മയായ് മാറവേ, താനൊരു
അച്ഛനായ് മാറവേ അമ്മതൻ പൊന്നുണ്ണി-
ക്കമ്മയൊരന്യയായമ്മയെ വേണ്ടാതായ്
അമ്മയെയെത്തിക്കുമഭയകേന്ദ്രത്തില് 

അമ്മയ്ക്ക്  പരിഭവമില്ല തെല്ലും തൻ്റെ
പൊന്മുത്ത്  സുഖമായി വാഴട്ടെ, തന്നുടെ
നിർവൃതിചെപ്പു പതുക്കേയൊരു ചെറു
നിർവികാരച്ചെപ്പായ് മാറുമെന്നാകിലും!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ