2020 ഫെബ്രുവരി 26, ബുധനാഴ്‌ച

പഴയ കവിതകൾ

                                       











 പഞ്ചഭൂതങ്ങൾ...

















ഉപഗുപ്തൻ കെ.  അയിലറ 
























































                                                   ഉള്ളടക്കം 


1         പഞ്ചഭൂതങ്ങൾ
                                                           
           1.   വായു          ...                5 

           2.  ജലം              ...                7 

           3.  ഭൂമി                         ...       9 

           4.   അഗ്നി                    ...      11

           5.   ആകാശം             ...      13 
   
6.   ചൊല്ലുമോ ചന്തിരാ?    ...     15
                         
7.   നെയ്തലാമ്പലിനോട്   ...     16 

8.   അരുണ വർണങ്ങൾ    ...     18 

9.   മനസ്സൊരു പ്രഹേളിക   ...     20 

10. വൃശ്ചിക്കാർത്തിക         ...     22 

11. പ്രണയ പുഷ്പങ്ങൾ      ...     24 

12. മനസ്സെന്ന അഭിലാഷച്ചെപ്പ്  26 

13. കേഴുന്ന വഴിത്താര         ...     28 

14. 'ബാർബി'യുടെ ദുഃഖം     ...     30        15. ഒരു തിരിഞ്ഞു നോട്ടം     ...     32                        
16. ഗിരി രോദനം                      ...     34                      
17. വയലേലയുടെ  വിലാപം ...     36                        
18. നിർവൃതിച്ചെപ്പ്                    ...     38                   
19. വർഷത്തിൻ്റെ ഹർഷം     ...     40                        
20. എൻ്റെ  ഗ്രാമം അന്നും ഇന്നും  42                           
21. എൻ്റെ  മറവി രോഗം -
        ഒരനുഗ്രഹം                         ...     44 

22.  എൻ്റെ   വിദ്യാരംഭം            ...     46                     
23.  പ്രണയചാപല്യങ്ങൾ         ...     48                        
24.  മധുരക്കുരുക്കുകൾ         ...     50

25.  മധുരമുള്ള കയ്പ്പ്              ...     52

26.  ഞാൻ കവളപ്പാറയുടെ
        ദുഃഖപുത്രൻ                         ...     50 

27.  ഓർമ്മയിലായ 
        ഓണക്കളികൾ                   ...      53 

28.  മാവേലി ഇന്ന് ഓണം
        കാണാൻ വന്നാൽ!            ...     55 

29.  പൂമ്പാറ്റയുടെ മനോഗതം ...      57

30.  അക്കരപ്പച്ചയിൽ 
        പൊലിയുന്ന  സ്വപ്നം        ...     59   

31.  ഉത്തരം പറയാമോ?           ...     61                                                  
32.  എൻ്റെ മട്ടുപ്പാവ് കൃഷിചരിതം 64                          
33.  കുടചരിതം                       ...          66                        
34.  രു പക്ഷി  - വൃക്ഷ സംവാദം      68                         

35.  വീണ്ടും ഒരു ഒരു പക്ഷി -
        - വൃക്ഷ സംവാദം            ...         70

 36. ഓണത്തിന്റെ ഓർമ്മയിൽ      73                  
37. കേരള തീരം അന്നും ഇന്നും      75

38.  മാവേലി ഇന്നോണം കാണാൻ വന്നാൽ 






















                    പഞ്ചഭൂതങ്ങൾ 




          പഞ്ചഭൂതം 1     ::    വായു  


       
പഞ്ചഭൂതങ്ങളിലൊന്നാണു ഞാനീപ്ര-   
പഞ്ചത്തിന്നാധാരമെൻ്റെയും സാന്നിദ്ധ്യം
ആകാരമില്ലാത്ത വായു ഞാ,നെങ്കിലും 
അറിയുന്നു മർത്യ,നപാരതയെൻ്റെത്  


ഞാനൊന്നു ശാന്തനായ് വീശിച്ചലിക്കുകിൽ 
ഞാൻ മാറുമൊരുമന്ദമാരുതനായിട്ട്  
പൂവിൻറെ  ഗന്ധം വഹിച്ചു ഞാൻ  വീശുകിൽ
പൂങ്കാറ്റെന്നെന്നെ വിളിച്ചീടുമെല്ലാരും

അറിയാതൊരു  നാറുന്ന വസ്തുവിൻറെ 
അരികിൽക്കൂടൊന്നു കടന്നു പോയീടിൽ 
നാറ്റക്കാറ്റായിട്ടു ഞാൻ മാറിപ്പോകും 
നാട്ടുകാരോടിപ്പോം  മൂക്കും പൊത്തിക്കൊണ്ട് !

രൂപമില്ലാത്തയെനിക്കവരുണ്ടാക്കും
രൂപം  ടയറിൻ്റെയും  ബലൂണിൻറെയും!
നന്നായി പമ്പുചെയ്തും ഊതിക്കേറ്റിയും
എന്നെ മാറ്റിടും ഒരു  പരതന്ത്രനായ് !

ദയലേശമില്ലാതെ ലോകം ചുറ്റീടും
ഞാൻ ബുദ്ധിമുട്ടീട്ട് പുറത്തേ
ടയറാകുമെൻ  മുകളിൽ ഭാരമേറ്റീട്ട്യ്ക്ക് ചാടിയാൽ
ഞായം പറയുമവർ  'കാറ്റു പോയല്ലോ' ന്ന്

കാറ്റാടിയെന്ത്റേ കുരുക്കിക്കറക്കിയെൻ 
'കാറ്റങ്ങു  പോക്കീട്ടു', വൈദ്യുതിയുണ്ടാക്കി
കറങ്ങുന്ന ഫാനിലുമെന്നെക്കുരുക്കീട്ട്   
കാറ്റു  കൊണ്ടീടും മഹാകേമൻ  മാനുജൻ !

ഇത്രയേറെയെന്നെ പീഡിപ്പിച്ചീടിലും
ഇത്രമേലെന്നെയധിക്ഷേപിച്ചീടിലും
ഇല്ലെനിക്കൊട്ടും പരിഭവമെന്തെന്നാൽ
ഇപ്പോഴുമെപ്പോഴും ഞാനൊരു സാത്ത്വികൻ
    
മഴവേണ്ടും നേരത്ത് കാർമേഘപ്പാളികൾ
മലയിലെത്തിച്ചിട്ട്  മഴപെയ്യിക്കും ഞാൻ 
വൈകുന്നേരങ്ങളിൽ ചക്രവാളത്തിലായ്
വെണ്മേഘപ്പാളികൾ കൂട്ടമായെത്തിച്ചു

അസ്തമയസൂര്യ വർണങ്ങളും ചാലിച്ച്  
അത്യാധുനിക ചിത്രം  രചിച്ച് മനുജന്ന്     
മാനസോല്ലാസമേകുന്നു, പിന്നുന്മാദോം
മുല്ലപ്പൂ വിരിയുന്ന ഗന്ധമെത്തിച്ചിട്ട്.

മേലോട്ടു നോക്കിക്കൊതിയൂറി ആർത്തിയിൽ
മാഞ്ചോട്ടിൽ നിന്നും  കരിമാടിക്കുട്ടന്മാർ
മാടിവിളിക്കുമ്പോളോടിയെത്തീട്ടു ഞാൻ
മാവു  കുലുക്കീട്ടു മാമ്പഴം വീഴ്ത്തീടും

പുല്ലാംകുഴലിൻറെയുള്ളിൽക്കയറീട്ടു
എല്ലാ രാഗങ്ങളും മെച്ചമായ് മൂളീട്ടു
മനുജന്ന് കർണത്തിനാനന്ദവും പിന്നെ 
മാനസോല്ലാസ്സവുമേകുമൊരുപോലെ

ആസ്വാദനങ്ങളെനിക്കുമുണ്ടു സ്വന്തം   
അപ്പൂപ്പന്താടിയെ  തട്ടിക്കളിച്ചിട്ടും 
മുളംകാട്ടിൽ ചുറ്റീട്ടു ചൂളംവിളിച്ചും
മൂളിപ്പാട്ടും പാടി പൂക്കളെ  ചുംബിച്ചും

പൂമരത്തിൽ നിന്നും പൂമഴ പെയ്യിച്ചും
പാടത്തെ നെൽക്കതിർ ക്കുലകളാട്ടീട്ടും  
തരുണിതന്നളകങ്ങളാട്ടി രസിച്ചിട്ട്  
തഞ്ചത്തിലവളുടെ  കുട പറത്തീം 

പട്ടങ്ങളുയരത്തിൽ പാറിപ്പറത്തീം 
കുട്ടിക്കരങ്ങളിലെ ബലൂണൊക്കെയും 
കുസൃതി കാട്ടി  തട്ടിപ്പൊക്കിപ്പറത്തീം  
രസിക്കുന്ന  ഞാനൊരു സാത്ത്വികനല്ലേ?

മനുഷ്യന്നു  ഞാൻ ജീവവായുവാണല്ലോ?
മരണത്തെയവന്  ഭയവുമാണല്ലോ?
എന്നിട്ടെന്തേയെന്നെ കാത്തു രക്ഷിക്കാതെ
തോന്നിയപോലെ  ദുഷിപ്പിക്കാൻ  നോക്കുന്നു?

പകലെന്നോ രാവെന്നോ ഭേദമില്ലാതെ
പുകച്ചീടും രാസ വസ്തുക്കളെരിയിച്ച്  
രാസവസ്തുക്കളും വിഷവും ചേർത്തെന്നെ 
ശ്വാസംമുട്ടിച്ചു കൊല്ലാക്കൊല ചെയ്യുന്നു!

ഇനിയും തുടർന്നിട്ടിതുപോലെ പോയാൽ
ഞാനൊരു കാകോളപ്പുകയായി മാറും!
മനുജാ നീ സ്വന്തം കുഴി കുഴിച്ചീടും
എന്നേയും കൂട്ടി നീ അതിലേക്കു വീഴും!

അതുകൊണ്ട് മനുജാ മനസ്സൊന്നു മാറ്റൂ
അവിവേകമൊക്കെ. മതിയാക്കി മുറ്റും 
നിന്നന്തരീക്ഷം ശുചിയായി സൂക്ഷിച്ചു 
എന്നേയും നിന്നേയുമൊന്നിച്ചു രക്ഷിക്കൂ 
   





  



















            പ്യപഞ്ചഭൂതം 2    ::      ജലം 


നീരാഴിയുപരിയിൽ കാമുകൻ  വരുണൻറെ
പരിരക്ഷയോടെ ഞങ്ങൾ കഴിഞ്ഞു പൊന്നു
വാരിബിന്ദുക്കളാകും  ഞങ്ങളോളങ്ങളായി ,
തിരകളായലറിച്ചിരിച്ചുല്ലസിച്ചു
.
അരുണന്നസൂയയായി   കാരുണ്യമില്ലാതെ
നീരാവിയായി  ഞങ്ങളെ മാറ്റിയുയർത്തി
ഭാരമേതുമില്ലാതെ രൂപമേതുമില്ലാതെ
മാരുതനെപ്പോലെ ഞങ്ങൾ പറന്നുയർന്നു.

ആകാശവീഥിയിലായ് ലക്ഷ്യമേതുമില്ലാതെ
അകം നൊന്തു നീറിപ്പാറിപ്പറന്നൂ ഞങ്ങൾ
ആകാരം തേടിയിട്ടു  വെണ്മേഘപ്പാളികളിൽ
ആഴമേറും  ധ്യാനമോടെയൊളിച്ചു ഞങ്ങൾ

അരുണന്നരിശമായി   കാർമേഘമാക്കിയിട്ട്
പെരുമഴയായി ഞങ്ങളെ പെയ്തിറക്കി.
വാരിബിന്ദുവായ്‌ ഞങ്ങൾ  മാറീട്ടു നിപതിച്ചു
വയലിലും മലയിലും പാറമേലുമായ് 

ശക്തിയേറുംവീഴ്ചയിൽ ചിന്നിച്ചിതറിയിട്ടും
ഒത്തൊരുമയോടെ വീണ്ടുമൊന്നായി ഞങ്ങൾ
തടയാനാവില്ലിനി ഞങ്ങളെയാർക്കുമെന്നു
പേടിയില്ലാതൊരുവേള  ചിന്തിച്ചൂ പക്ഷേ,

ദാഹജലത്തിന്നായി കാത്തിരുന്ന മാനവർ
മോഹമോടെ തളച്ചിട്ടൂ ഞങ്ങളേയെല്ലാം!
അണക്കെട്ടിൽ, ടാങ്കിലും കുളങ്ങളിലും പിന്നെ
കിണറ്റിലുമായ്  തടഞ്ഞു നിർത്തി ഞങ്ങളെ  

അണക്കെട്ടിലിട്ടിട്ടു,  ഊർജമൂറ്റിയെടുത്തിട്ട്
പിണമാക്കി  മാറ്റിയിട്ടു ഒഴുക്കിവിട്ടു
ഞങ്ങൾക്കായി മാനവർ വഴക്കിട്ടു കോടതീൽ
പൊങ്ങച്ചമോടെ കയറീ വാദവും കേട്ടു.

സഹികെട്ട ഞങ്ങളുടെ സഹജരതു കണ്ട്
സസഹനം ഭൂമിയിലേയ്ക്കെടുത്തു ചാടി!
ശക്തിയും വാശിയുമൊരുമിച്ചുകൂടിയപ്പോൾ
മത്തുകേറിയാർത്തലറിക്കുതിച്ചു ഞങ്ങൾ
 
വഴിയിലെ തടസ്സങ്ങൾ  പിഴുതു  മാറ്റിയിട്ട്
പുഴതാണ്ടീട്ടലയാഴീൽ   ലയിക്കുവാനായ്
കാമുകൻ വരുണൻറെ  സാമിപ്യമണയുവാൻ
കാമാർത്തി പൂണ്ടു ഞങ്ങൾ പ്രളയമായ് മാറി

നഷ്ടങ്ങൾ കണ്ടിട്ടേറെ  വിലപിപ്പൂ  മാനവർ
കഷ്ടമായിപ്പോയതെന്നു  ഞങ്ങൾ ഖേദിപ്പൂ
ഇഷ്ടമോടെയല്ലവ  ചെയ്തുപോയതെന്നിന്നു
സ്പഷ്ടമായിപ്പറയുവാൻ മടിയില്ലൊട്ടും!

ഞങ്ങളേയതുകൊണ്ടു   ശപിക്കല്ലേ കാരണം
ഞങ്ങളായി ചെയ്തു വച്ചൊരു വിനയല്ലിത്.
മാനവാ   നിങ്ങളൊക്കെ   ഞങ്ങളേത്തടയേണ്ടും
മാനംമുട്ടും വനങ്ങൾ വെട്ടിവെളുപ്പിച്ചില്ലേ ?

പുഴയോരം കയ്യേറീം പുഴയുടെ ഗതി മാറ്റീം
വഴി  മുട്ടിച്ചു ഞങ്ങളെ  പീഡിപ്പിച്ചില്ലേ ?
ഖേദിച്ചിട്ടെന്ത്  നേട്ടം  സ്വയമിനി തിരുത്തീടൂ
ഖേദം നമ്മൾക്കൊരുമിച്ചു  പങ്കുവച്ചീടാം.
      
   





















                  പഞ്ചഭൂതം  3   ::   ഭൂമി 
      

വ്യോമപടലത്തിലെയഗ്നിഗോളത്തിൽ നി-
ന്നമിതവേഗത്തിലടർന്നു ഞാൻ മാറി
സൗരയൂഥത്തിലൊരിടം നേടിയിട്ടു ഞാൻ
എരിപൊരിച്ചൂടിൽ കഴിഞ്ഞനേകം നാൾ

മന്വന്തരങ്ങളായ് തപസ്സിരുന്നിട്ടു ഞാൻ
മെല്ലെത്തണുത്തു രൂപം കൊണ്ടു ഭൂമിയായ്  
വായു, ജല, മഗ്നി എന്നിവരെ സൃഷ്ടിച്ചു   
നെഞ്ചിലേക്കാവാഹിച്ചടിമകളാക്കി
   
ഒരു മഹനീയമാം  കർമ്മത്തിന്നവരെ
കരുവായി മാറ്റിയെടുത്തു ഞാൻ മെല്ലേ 
ഒരു ചെറു കോശം മെനഞ്ഞിട്ടു ജീവൻറെ   
പൊരുളാം  തുടിപ്പേകി സംതൃപ്തയായി  

കടലിലെ പായൽ, ചെടികൾ മൽസ്യങ്ങളും  
കരയിലെ  പറവകൾ സസ്യലതാദികൾ,  
ഉരഗങ്ങൾ നാൽക്കാലികളെന്നിവയ്ക്കെല്ലാം
ഒരുപോലെ നൽകി ഞാൻ  ജന്മവും ജീവനും

ഇനിയൊരു ശ്രേഷ്ഠമാം  സൃഷ്ടി നടത്തേണം 
ഇരുകാലി ജന്തുവായ്‌ക്കോട്ടെന്ന്  കരുതീട്ട്
ബുദ്ധിശക്ത്യാദികളൊരുമിച്ചു ചേർത്തിട്ടു
ബുദ്ധിമനായിടുമിരുകാലിയെ വാർത്തു 

മനസ്സിൽ പ്രതീക്ഷയോടേകീയവന്നു ഞാൻ
'മനുഷ്യ'നെന്നുള്ള മനോഹര നാമം 
'മനുഷ്യനും മണ്ണാകുമെന്നതു  മറന്നിട്ട്
മാതൃത്വത്തെയിന്ന്   മുറിവേൽപ്പിക്കുന്നവൻ  

എന്നസ്ഥിയാകുന്ന  ശിലകളാണെൻ ശക്തി
എൻ രക്തമാം ജലമതിനടിയിലുണ്ട്
മണ്ണാകുമെന്നുടെ   ദശ കൂടിച്ചേർന്നിട്ടു
പൂര്ണതയേകും ധരണിയാകുന്നു ഞാൻ 

എന്നസ്ഥി മുഴുവനും വെടിവച്ചു  പൊട്ടിച്ച്
എൻ്റെ ദശയാകെയും കീറിമുറിച്ചിട്ടു
എൻ രക്തമാകെ ചൂടാക്കിത്തിളപ്പിച്ചു
എന്നെ ഉരുൾപൊട്ടും ഭൂതമാക്കുന്നവൻ

പ്രകൃതിയെ സ്നേഹിക്കുവാനറിയില്ലവന്
പ്രകൃതി നശിപ്പിക്കലവന് വിനോദം
വനവും വെളുപ്പിച്ചു  നദിയെ തോടാക്കീട്ട്
വയലൊക്കെ നികത്തീട്ട് വികൃതമാക്കി 

വിളവു  കൂട്ടാനുള്ള   മോഹമേറീട്ടവൻ
വളമെന്ന് കരുതീട്ട്  വിഷം തളിക്കുന്നു
അതുവീണിട്ടെൻ തനു ചുട്ടു പൊള്ളീടുന്നു
അർബുദ രോഗിയാകുന്നവനും ഞാനും

സഹജീവിസ്നേഹമെന്തെന്നറിയില്ലവന്  
സഹജീവി ഹത്യയ്ക്കു    മടിയൊട്ടുമില്ല !
പാവങ്ങൾ പശിയാൽ കരഞ്ഞു തളർന്നാലും  
പണച്ചാക്കു വീർപ്പിക്കുവാനവന്  ധിറുതി  

പുക വമിച്ചീടും  തൊഴിൽശാലകളേറെ  
പുകതുപ്പിയോടുന്ന  ശകടങ്ങളേറെ
സിമന്റിൽ  പൊതിഞ്ഞെൻ ശരീരം മറച്ചിട്ട്  
വിമ്മിട്ടത്താൽ ഞാനെൻ കണ്ണു മിഴിക്കുന്നു

ചൂടേറ്റിട്ടെന്നുള്ളം പഴുത്തങ്ങു പൊള്ളുന്നു
ചൂടകറ്റാൻ വെണ്ട ജലമെനിക്കില്ലിന്ന് 
വിലപിക്കുക  മാത്രമേ   വഴിയുള്ളെനിക്ക്  
വിലപിച്ചിടട്ടെ  ഞാൻ കണ്ണീരൊഴുക്കാതെ

മന്വന്തരങ്ങളായ്   ഞാൻ നേടിയതാകെയും
മക്കളിൽ കേമനാം മനുജൻറെ   നന്മയ്ക്കായ്
മർത്യനോ  മനം മാറി, അഹങ്കാരിയായി 
മനുഷ്യത്വമേലാത്തൊരു  മൃഗമിന്നവൻ 

കഴിവുറ്റ ബുദ്ധി വഴിവിട്ടു  പ്രയോഗിച്ച്
കുഴികുഴിച്ചിട്ടതിൽ   വീഴും   മനുജനെ      
കണ്ടിട്ടു സഹതപിച്ചീടുന്നു  ഞാനിന്നു  
കേഴുന്നീ വസുമതി, മർത്യനെയോർത്ത്  !










      അപഞ്ചഭൂതം  4    ::   അഗ്നി '

പഞ്ചഭൂതങ്ങളിലൊരു 'ഭൂത'മഗ്നി  ഞാൻ 
നഞ്ചാതെ നിങ്ങളതു സമ്മതിച്ചീടുകിൽ
ചൊല്ലീടു മനുജാനീയെന്നേ ഭയക്കുന്നോ?
ഇല്ലെങ്കിലെന്നേയെടുത്തീടുക കയ്യിലായ്

അറിയാമെനിക്കെടുക്കില്ലയെന്നെനിങ്ങ-
ളറിവോടെ ഒട്ടുമതു ചെയ്യുകില്ലെന്നും 
ഒരുസത്യമെന്നാലറിയാം നിനക്കെന്നെ 
ഒരുപോലെയിഷ്ടവും ഭയവുമാണെന്നത്

എന്നേയൊരു ദൈവമായ്‌ കരുതുന്നു നിങ്ങൾ
എന്നിൽക്കൂടറിയുന്നു  മറ്റുദൈവങ്ങളേം
എന്നേ ദീപം തെളിച്ചാദ്യം തൊഴും നിങ്ങൾ
എന്നിട്ടല്ലേ തൊഴൂ മറ്റു ദൈവങ്ങളെ
                   
പഞ്ചഭൂതങ്ങളിൽ എന്നേപ്പോലിത്രയും
പരിശുദ്ധിയുള്ളതായിട്ടു മറ്റാരുണ്ട്?
കളങ്കമുള്ളോരല്ലേ  മറ്റുള്ളോരെല്ലാരും
കളങ്കപ്പെടുത്തീടും നിങ്ങൾ തന്നവരെ! 
                     
ശുദ്ധനാമെന്നെ മനുജനുപയോഗിക്കും 
ശുദ്ധിക്കുമതുപോലെ നശിപ്പിക്കുവാനും!
ആത്മാഹുതിയ്ക്കായും, മനുജനെത്തന്നെയും        
ആഹുതി ചെയ്യാനുമവനെന്നെ വേണം പോൽ! 
                         
അജയ്യനല്ലാ ഞാനെന്നറിയുന്നെന്തെന്നാൽ
അണയ്ക്കും ജലമെന്നെ വേണ്ടപ്പോളൊക്കെയും                
അജയ്യനാണെന്ന്‌ ഞാൻ കരുതി മുന്നേറുമ്പോൾ 
അഹങ്കാരമെന്റേത് ജലമില്ലാതാക്കീടും!

ഞാനെന്നാലും തോറ്റു പിന്മാറുകയില്ലല്ലോ         
ഞാൻ മേഘപ്പാളികളിൽ ഒളിച്ചങ്ങിരുന്നിട്ട്
കൊള്ളിമീൻ വേഷത്തിൽ പുനർജനിച്ചീടുന്നത് 
വെള്ളത്തിൽ നിന്നല്ലേ ചൊല്ലീടൂ മനുജാ നീ
                     
വേണ്ടപ്പോൾ കത്തിക്കാൻ തീപ്പെട്ടിക്കമ്പിലും
വൈദ്യുതിക്കമ്പിയിലുംഗ്യാസു  ലൈറ്ററിലും 
പിന്നെ തനിക്കു തോന്നുന്നവിധമൊക്കെ 
നന്നായി മനുജൻ മറച്ചു വയ്ക്കുന്നെന്നെ

                       
ആഹാരം പാചകം ചെയ്യുവാനിന്നവനു
'അവ'നുണ്ട്  ഇൻഡക്ഷൻ  കുക്കറുമുണ്ടെന്നാലോ
അറിയാതെ പോകുന്നവനതിനുള്ളിലായി
അർബുദമെന്നുള്ളോരു ഭീകരനുണ്ടെന്നത് 
                         
                            
എന്നെയില്ലാതിന്നു ജീവിക്കുക സാധ്യമോ? 
മന്നവാ ചൊല്ലീടൂ ആത്മാർത്ഥതയോടെ നീ
പറ്റുകില്ലെന്നാണു നിന്നുത്തരമെങ്കിലോ 
പോയ്‌മുഖം മാറ്റിയിട്ടെന്നെ വാഴ്ത്തിപ്പാടൂ  
                   
  
                  





   
    













     പഞ്ചഭൂതം 5  ::  ആകാശം 
        
ശൂന്യതയാമെനി'ക്കാകാശ'മെന്ന പേർ
കനിഞ്ഞേകി മനുജൻ, മഹാമനസ്‌ക്കൻ 
രൂപമില്ലാത്തയെനിക്കെന്തിനൊരു പേര്? 
ആപേരു സ്വീകരിക്കുന്നു ഞാൻ, എങ്കിലും!

ഇല്ലാത്തതൊന്നിവിടുണ്ടെന്ന് മനുജനെ 
വല്ലാതെ തെറ്റിദ്ധരിപ്പിച്ചതെൻ ജയം
അതുകൊണ്ടല്ലേ നിങ്ങളെന്നെയും പഞ്ച-
ഭൂതങ്ങളിലൊന്നായിട്ടംഗീകരിച്ചത്? 

ആകാശമില്ലെന്നുഞാനൊട്ടു ചൊല്ല്യാലും 
ആരുമതു വിശ്വസിക്കില്ലെന്നറിയാം 
ഉറച്ചോരാ വിശ്വാസം ഞാനായി മാറ്റില്ല
മറിച്ചോ  ഞാൻ നിങ്ങളോടൊപ്പം കൂടീടാം

ആരുമെന്നേ നേരിൽ ക്കണ്ടിട്ടുമില്ലല്ലോ?
ആരുമെന്നേ തൊട്ടറിഞ്ഞിട്ടുമില്ലല്ലോ?  
നിറവു, മാകാരവുമില്ലേലുമെന്നെ 
'നീലാകാശ'മെന്നു വിളിക്കുന്നു നിങ്ങൾ 

അതുപോയിട്ടെത്രയോ പേരിട്ടു നിങ്ങൾ
അഭ്രം, ഗഗനം, നഭസ്സും വിഹായസ്സും
പിന്നെയോ വ്യോമവുമംബരവും മറ്റും;
'പേരിലെന്തർത്ഥമിരിക്കുന്നു'വെങ്കിലും.

എങ്കിലുമൊരു സത്യം ഞാനുറപ്പാക്കാം
എൻ്റെ നേർക്കെത്രയോ റോക്കറ്റയച്ചാലും
എത്ര കാതം നിങ്ങൾ താണ്ടിക്കടന്നാലും 
എന്നിലേയ്ക്കെത്തുവാനാവില്ല  മനുജാ!
  
മേലോട്ടു കൈകൂപ്പി നിങ്ങൾധ്യാനിക്കുമ്പോൾ 
മനസ്സിലെനിക്കുതോന്നുന്നതെന്തെന്നോ?
നിങ്ങൾ തൻ ദൈവങ്ങളെന്റടുത്താണെന്നും
നിങ്ങൾ തൊഴുന്നതെന്നെക്കൂടിയാണെന്നും

ഞാനാകുമാകാശമെത്രമനോഹരം!
ഞാൻ കാത്തുസൂക്ഷിക്കും സൂര്യചന്ദ്രന്മാരും
മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടവും
മഴവില്ലും വെൺമേഘപ്പാളിയുമെല്ലാം

ഒത്തുചേർന്നാലെന്റേതൊരു തിരുമുറ്റം
എത്രയോ ചന്തമുള്ളോരന്തരീക്ഷമിത്
മനുജനെന്നാലത്‌ മനസ്സിലാക്കാതെ
മലീമസമാക്കുന്നുണ്ടെന്നന്തരീക്ഷം!

കർണകഠോരമാം ശബ്ദവുമായിട്ടു
കാച്ചിവിടുന്നേറെ റോക്കറ്റും റോബോട്ടും 
സ്പുട്നിക്ക്,സർവേയർ,പയനീറ്,ചന്ദ്രയാൻ  
സോയൂസ്സ്, ലൂണാ, കൂടാതെത്ര 'പേടകം'?!

ഇവ വമിച്ചീടും   പുകയാണപാരം
ഇവയോക്കെ പൊട്ടിപ്പൊളിഞ്ഞവസാനം
കുറുമ്പുകാട്ടും കുഞ്ഞു ദൂരേക്കെറിഞ്ഞ
കളിപ്പാട്ടങ്ങൾ  പോലെയവയൊക്കെയും

എൻ്റെ  മുറ്റത്തല്ലേ ചിതറിക്കിടക്കൂ?
എൻ്റെ മുറ്റത്തൊരു മാലിന്യക്കൂമ്പാരം!  
എങ്ങിനെ, എവിടേക്ക്   ഞാനവനീക്കീടും? 
നിങ്ങൾക്കവയെ തിരികെയെടുത്തൂടേ!!!?

ശുദ്ധമായ് സൂക്ഷിക്കീ ആകാശവീഥികൾ
ശൂന്യമായ് മാറുമതൊരുദിനമല്ലെങ്കിൽ
പോയ് മറഞ്ഞീടും ഞാനുമെന്റാളുകളും '
പുകമറയ്ക്കിപ്പുറമായെന്നെന്നേക്കും !
   
  
  




   
  






                 6.   ചൊല്ലുമോ ചന്തിരാ? 

മാനത്തെ വെൺമേഘത്തോപ്പിലൂടെ. മെല്ലെ
താനേ നടന്നൊരു ടോർച്ചുമടിച്ചുകൊ-
ണ്ടമ്പിളിയമ്മാവാ എന്തേ തിരയുന്ന-
താമ്പൽവിരിഞ്ഞോന്നുനോക്കിയതാണോ നീ?

നേരം വെളുക്കുമ്പോൾ ഓടിയൊളിക്കുവാൻ               പുസ്തക പരിചയം 

"ദണ്ഡകാരണ്യം. മുതൽ ഇന്ദ്രപ്രസ്ഥംവരെ
ഉപഗുപ്തൻ കെ. അയിലറ - 8547487211

         Prof. ജി എൻ പണിക്കർ

പല സവിഷേതകളാലും ഏറെ വ്യത്യസ്തവും  കൗതുകകരവുമായ  ഒരു ആത്മകഥയാണ് ഉപഗുപ്തൻ കെ.അയിലറയുടെ "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം വരെ".   ഒരു പ്രത്യേകത, അദ്ധ്യായങ്ങൾക്ക് ഒടുവിൽ ചേർത്തിട്ടുള്ള കാവ്യ മധുരമായ ശ്ലോകങ്ങളാണ്.    മദ്ധ്യപ്രദേശത്തും ഒറീസ്സയിലും കൽക്കട്ടയിലും ഡൽഹിയിലും തിരുവനന്തപുരത്തും ജോലി  ചെയ്യേണ്ടി വന്ന ഉപഗുപ്തന് അൻപതു വർഷത്തെ സജീവവും വൈവിദ്ധ്യവുമാർന്ന ഔദ്യോഗിക സേവനാനുഭവങ്ങൾ കൂടാതെ  മൂന്നാമത്തെ വയസ്സുമുതലുള്ള രസകരമായ കാര്യങ്ങളുമുണ്ട്  ഓർത്തെടുക്കുവാനും
നല്ല ഒഴുക്കുള്ള ആഖ്യാന ശൈലിയിൽ എഴുതുവാനും.  ജോലിയിലിരുന്ന പല 
 സ്ഥലങ്ങളുടെയും  സവിശേഷതകളും 
ആഘോഷങ്ങളും ഒരു യാത്രാവിവരണം പോലെ ഈ പുസ്തകത്തിൽ വർണിക്കുന്നുമുണ്ട്.  SSLC കഴിഞ്ഞ് ജോലിക്കായി അദ്ദേഹം മദ്ധ്യപ്രദേശിലേയ്ക്ക് ട്രെയിൻ കയറുകയും  ആ യാത്രയ്ക്കിടെ ഒരു തിരിഞ്ഞു നോട്ടത്തിൽകൂടി തന്റെ  ബാല്യകാലം ഓർത്തെടുക്കുകയും ചെയ്യുന്നു.  മദ്ധ്യപ്രദേശിലും ഒറീസ്സയിലുമായി നാലര വർഷം കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലിചെയ്ത ശേഷം ഉപഗുപ്തൻ UPSC വഴി കൽക്കട്ടയിലെ പ്ലാനിംഗ് കമ്മീഷൻ ഓഫീസിലെത്തുന്നു..  അവിടെ തികച്ചും വ്യത്യസ്തമായ അന്തരീക്ഷവും അനുഭവങ്ങളും അദ്ദേഹത്തെ  കാത്തിരുന്നു.  ജാതി ഭ്രാന്തനും, ഉച്ചയോടു കൂടി മാത്രം ഓഫീസിലെത്തിയിട്ട് രാത്രിയിലും ജോലിയൊന്നുമില്ലതെ തനിക്കൊപ്പം ഉപഗുപ്തനുമിരിക്കണമെന്ന് ശഠിക്കുന്ന ഓഫിസർക്ക്  നിരുപാധികം വഴങ്ങാതെ' നൈറ്റ്‌ കോളേജിൽ  ചേർന്നു പഠിച്ച്  ബി.കോം.ഓണേഴ്‌സ് ജയിച്ച് എം.കോമിന് പഠിക്കുമ്പോഴാണ്‌ 
ഉപഗുപ്തന് ഡൽഹിയ്ക്ക് മാറ്റമായത്.  ഡൽഹിയിൽ പ്ലാനിംഗ് കമ്മീഷനിൽ 
ആയിരിക്കെയാണ് UPSC പരീക്ഷ പാസ്സായി ഗസറ്റഡ് ഓഫീസറായി  തൊഴിൽ മന്ത്രാലയത്തിലെത്തുന്നതും അവിടെനിന്നും  തന്റെ  എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹത്തെ അഴിമതിയുടെ വിഹാരകേന്ദ്രമായ തിരുവനന്തപുരത്തെ എമിഗ്രേഷൻ ഓഫീസിന്റെ   ചുമതല ഏറ്റെടുക്കുവാനായി സ്ഥലം മാറ്റുന്നതും. 
അഞ്ചു വർഷക്കാലം തിരുവനന്തപുരത്ത് എമിഗ്രേഷൻ ഓഫീസർ എന്ന നിലയിൽ അഴിമതിക്കും മനുഷ്യക്കടത്തിനും എതിരേ ഉപഗുപ്തൻ നടത്തിയ ധീരവും സാഹസികവുമായ നിരന്തരമായ ശ്രമങ്ങൾ വിവരിക്കുന്ന "അനന്തപുരി യുദ്ധകാണ്ഡ" മാണ് ആരെയും   ഏറ്റവുമധികം ആകർഷിക്കുന്നതും ചിന്താധീനരാക്കുന്നതും.  എയർപോർട്ട്‌  വഴി നടന്നിരുന്ന മനുഷ്യക്കടത്തിനെതിരായി,  ഉപഗുപ്തൻ നടത്തിയ ധീരവും തികച്ചും നിയമപരവുമായ പ്രവർത്തികൾ കൊണ്ട് രോഷാകുലരായ    എയർപോർട് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ട്രാവൽ ഏജന്റുമാരുടെയും എതിർപ്പും ഭീഷണിയും അദ്ദേഹത്തിന്  നേരിടേണ്ടിവന്നതിനു പുറമേ മുഖ്യമന്ത്രിയുടെയും MP മാരുടെയും മലയാളിയായ  കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും  അപ്രീതിയ്ക്ക്  
ഇരയാകേണ്ടിയും വന്നു.  അഞ്ചു വർഷങ്ങളോളം നിരന്തരം അവർ  അദ്ദേഹത്തിനെതിരെ നീങ്ങിയെങ്കിലും അതെല്ലാം അതിജീവിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഡൽഹിയ്ക്ക് സ്ഥലം മാറ്റമായത്.  ഉപഗുപ്തൻ നടത്തിയ സാഹസിക നീക്കങ്ങളെക്കുറിച്ചും
അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളെ പറ്റിയും മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ ജി. ശേഖരൻ നായർ ആ പത്രത്തിൽ അക്കാലത്ത് എഴുതിയിരുന്ന  'അക്കരപ്പച്ച' എന്ന ലേഖന 
പരമ്പരയിൽ വിശദീകരിച്ചിട്ടുണ്ട്.  ഒരു പ്രവാസി ട്രാവൽ ഏജന്റിന്റെ   പറ്റിപ്പിനിരയായ നിസ്സഹായയായ ഒരു സ്ത്രീയ്ക്ക്,  ആ ട്രാവൽ ഏജന്റിനെ വരച്ച വരയിൽ നിറുത്തി അയാളുടെ പക്കൽ നിന്നും  വൻ തുക വാങ്ങിക്കൊടുത്തപ്പോൾ,  നിറകണ്ണുകളോടെ ആ നിർഭാഗ്യ "സാറിന് നൂറു പുണ്യം കിട്ടും" എന്ന് ഉപഗുപ്തനോട് പറഞ്ഞിട്ട് ഇറങ്ങിപ്പോകുമ്പോൾ വായനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞുപോകും. 
  
ഡൽഹിയിൽ ഗ്രാമീണ വികസന മന്ത്രാലയത്തിൽ എത്തിയ  ഉപഗുപ്തൻ  ഫിനാൻസ്  അണ്ടർ സെക്രട്ടറിയായിരിക്കെ  മന്ത്രാലയത്തിലെ ഉന്നതർക്കിടയിൽ നടന്നിരുന്ന അഴിമതികൾക്കെതിരെ  തികച്ചും നിയമപരവും നിഷ്പക്ഷവുമായ നിലപാടുകൾ സ്വീകരിച്ചത്  പല ഉന്നതർക്കും രുചിക്കാതായി.   സർവീസിൽ നിന്നും സ്വയം വിരമിക്കുവാൻ  തീരുമാനിച്ച  ഉപഗുപ്തൻ വിരമിക്കൽ സദസ്സിൽ   നടത്തിയത്  അസാധാരണമായ,    ഒരു  വിടവാങ്ങൽ        പ്രസംഗമായിരുന്നു   കേന്ദ്ര ഗവ.സർവീസിൽ നിന്നും വിരമിച്ച ശേഷം പത്തു വർഷക്കാലം WHO യിൽ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയ അനുഭവങ്ങൾ വിവരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന, ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള സഹപ്രവർത്തകരെപ്പറ്റി അദ്ദേഹം പറയുന്നു:  "ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും  സത്യസന്ധതയ്ക്കും പൊന്നുംവില കൽപ്പിക്കുകയും , സഹപ്രവർത്തകരോട് സ്നേഹവും സാഹോദര്യവും വച്ചു പുലർത്തുകയും ചെയ്യുന്ന  ഈ മാന്യ വ്യക്തികളെവിടെ,  ഈ ഗുണങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാർ ബ്യൂറോക്രാറ്റുകളെവിടെ? " 

നിയമങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ധീരമായും സ്ഥിരോത്സാഹത്തോടും തന്റെ കടമകൾ അനുഷ്ഠിച്ച ഉപഗുപ്തൻറെ    ഈ ആത്മകഥ വായനക്കാരുടെ ജീവിതാനുഭവത്തിന്റെ അതിർത്തി രേഖകൾ മാറ്റി വരയ്ക്കും, തീർച്ച. ഉപഗുപ്‌തന്റെ   "ദണ്ഡകാരണ്യം മുതൽ ഇന്ദ്രപ്രസ്ഥം lവരെ"  നമ്മുടെ ആത്മകഥാ സാഹിത്യത്തിനും,  മൊത്തം മലയാള സാഹിത്യത്തിനും, ഒരു മുതൽക്കൂട്ടാണ്.  ദിശാ ബോധം നഷ്ട്ടപ്പെട്ട  ഇന്നത്തെ തലമുറ ചെറുപ്പക്കാരും പ്രവാസികളും, സംസ്ഥാന-കേന്ദ്ര സർക്കാർ ജീവനക്കാരും അവശ്യം ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്.  കഠിനാദ്ധ്വാനത്തിന്റെ,  ധീരമായ,  ആദർശ സമ്പന്നമായ,  ജീവിതം എങ്ങിനെ രൂപപ്പെടുത്തിയെടുക്കണമെന്ന് അവർ ഈ കൃതിയിൽ നിന്ന് പഠിക്കുവാനിടയുണ്ട് .  വിവിധ രീതികളിൽ അതീവ ശ്രദ്ധേയമായ ഈ ആത്മകഥ മലയാള വായനക്കാരുടെ മുൻപിൽ എടുത്തു വയ്ക്കാൻ എനിക്ക് ഏറെ സന്തോഷമുണ്ട്; അതിലേറെ അഭിമാനവും.

പബ്ലിഷേഴ്സ് :  പ്രഭാത് ബുക്ക്‌ ഹൌസ് 
തിരുവനന്തപുരം  വില :Rs.300 
(For VPP contact  ഉപഗുപ്തൻ കെ അയിലറ 8547487211)

ജി. എൻ. പണിക്കർ
പ്രദീപ്തി, പാങ്ങോട്,  തിരുവനന്തപുരം
0471 2353205

കാരണമെന്തെന്നു ചൊല്ലുമോ ചന്തിരാ?
സൂര്യതാപത്തെ ഭയന്നോ നി
സൂര്യപ്രശോഭയിൽ മങ്ങും ഭയത്താലോ?

ഓരോ ദിവസവുമെന്നിട്ടും നിന്നൊളി
കാരണമില്ലാതെ മങ്ങുമോ തിങ്കളേ?
സൂര്യപ്രഭയുടെ മൂർച്ചയിൽ  തേഞ്ഞുവോ
താരകൾ നിന്നൊളി മോഷ്ടിച്ചെടുത്തുവോ?

രാത്രിജം കൺചിമ്മി നിന്നെ ക്ഷണിച്ചീടും
പൂത്താലി ചഞ്ചലയായിടും നിൻ മുൻപിൽ
ഉഡുരാജാ നിൻ പ്രേമമാരോട്  കൂടുതൽ ?
ഉഡുവിനോടാണോ നെയ്താമ്പലിനോടോ?

വെമ്പൽകൊൾവൂ വിദൂ നിൻ സ്പർശനത്തിനാ-
യാമ്പൽ മുകുളങ്ങൾ, കനിവ്‌  കാട്ടീടില്ലേ!
കുവലയപ്രണയത്തെ കാണാതെപോകുവാ-
നാവില്ല തന്നെ,  നിനക്കു കലാധരാ.

സോമാ നീ ഭാസ്ക്കരനെ ധ്യാനിക്കേയെന്തിന്
ഭൂമുഖമാകെയിരുട്ടിലാഴ്ത്തീടുന്നു?
ധ്യാനിക്കും നിൻമുഖഭാവങ്ങളെന്തെന്നീ
ധരണീ നിവാസികളറിയാതിരിക്കാനോ?

ഹിമാംശൂ  നിൻറെയീ സുന്ദരമാം മുഖം
തമസ്സിൻ നിഴലാലേ മങ്ങിയതെങ്ങിനെ?
അർക്കനെ ധ്യാനിക്കേ ചൂടേറ്റു വാടിയോ?
അരുമ മുയലിൻ  നിഴൽ വീണ് മൂടിയോ?

എത്രമേൽ  നിന്മുഖം വാടിയാലും വിധൂ
എത്രമേൽ നിന്നൊളി മങ്ങിയാലും ശശീ,
ധാത്രീനിവാസിക്കു നീ പ്രിയ 'ചന്തിരൻ'
അത്രയ്ക്കവർ നിന്നെ പാടിപ്പുകഴ്ത്തീടും!
















7.         നെയ്തലാമ്പലിനോട്             


നിറതിങ്കൾ തൊട്ടുണർത്തേ
വിറയാർന്നുൽഫുല്ലയായി
നിറപുഞ്ചിരിക്കതിരൊളി പോൽ
നറു നെയ്തലാമ്പലേ നീ

അറിയില്ലെന്നു വരുമോ,  ഞാൻ
പറയാതെ,  നിൻ വദന കാന്തി?
ജലദർപ്പണത്തിലേക്ക്  നോക്കി
ഫലമൊന്നു നീ സ്വയമറിയൂ.

സ്വവദനകാന്തി കാണ്മതൊപ്പം
സ്വകമിതാവിനെ നിനക്കു കാണാം,
പരിരംഭണത്തിനായ് കൊതിച്ചി-
ട്ടരികത്തവൻ തിളങ്ങി നിൽപ്പൂ.

ശിരസ്സും നമിച്ചു നിന്നാൽ
പരിരംഭണം നിനക്കു പ്രാപ്യം,
അടുത്തേയ്ക്കണഞ്ഞു നിന്നാൽ,
ചുടു ചുംബനം നിനക്കു സ്വന്തം.

പവനൻ നിനക്കു തുണയായ്
സ്വവദന കാന്തി കാണ്മതിന്നായ്,
ഒരു മാത്ര,  പക്ഷേ വിനയായ് 
ഇരുവേലിയല ഇന്ദുവേ മറച്ചു.

തമസ്വിനി മെല്ലെ പോയ് മറഞ്ഞൂ,
തമോസുദനും പൊലിഞ്ഞു പോയി,
ദിനകരനൊരു വില്ലനായി വന്നൂ
നിശകരനെത്തുരത്തി വിട്ടു

വിധിയിന്നു നിനക്കു ശാപമായി
വിധു ദർശനം നിനക്കു നഷ്ടം
പരിരംഭണം നിനക്കു നഷ്ടം,
ഒരു ചുംബനം നിനക്കു നഷ്ടം!

നഷ്ട നിമിഷങ്ങൾ നീ മറക്കൂ
ഇഷ്ട കമിതാവെയോർത്തു മരുവൂ,
ഇജ്ജന്മമിനി  സന്ധിയസാദ്ധ്യം
മുജ്ജന്മ കർമ്മ ഫലമായിരിക്കാം!

ഇനി കരണീയമൊന്നു  മാത്രം
നിനക്കനിലാലിംഗനം ലഭിക്കേ
ചുടുചുംബനം തിരികെ നല്കീട്ട-
തുഡു രാജനായ് അയയ്ക്കൂ!

(ഇരുവേലി = വെള്ളം
ഇരുവേലിയല= വെള്ളത്തിലെ ഓളം)











         8.   അരുണ വർണ്ണങ്ങൾ

ഉദയസമയമരുണനൊരു  സൗമ്യൻ  
വദനം തുടുത്തരുണവർണമായിടും

കുളിരിൻമഞ്ഞു വകഞ്ഞരുണരശ്മികൾ
ഒളിപരത്തിടുമീ  പ്രഭാതവേളയിൽ

പുൽനാമ്പിലൂറിനിന്നിടുന്ന നീർമുത്തുകൾ
പകലിൻ താരകങ്ങളായ് മാറിടുന്നുവോ  

അരുണകിരണസ്പർശമേറ്റിടുന്നൊരാ  
തരുവും തനുവുമൊരുപോലെ നേടിടും

പുതുതായൊരൂർജ്ജമതു നൽകിടുന്നതോ
പകലന്തിയോളമുണർവ്വിൻ്റെയൗഷധം

ദിനദൈർഘ്യമേറി വെയിലിൻ നിറമാർന്ന  
ദിനകരൻ്റെയൂർജ്ജവുമുച്ചകോടിയിൽ
  
തരുലതാദികൾ തങ്ങളുടെ ഭക്ഷണം
ആര്യമാവിൻതൻ്റെ ഊർജ്ജമുപയോഗിച്ചു

പാചകം ചെയ്യവേ  മനുജനതു തൻ്റെ
പലവിധചെയ്തികൾക്കായ്  വിനിയോഗിക്കും 
      
കഠിനവെയിലിൻ നിറമാർന്ന ഭാസുരൻ
കരുണ ദ്യോതത്തിലൊളിപ്പിച്ചു മെല്ലവേ 

സായാഹ്നമടുക്കവേയെത്തിടു'മൾട്രാ-
വയലറ്റു' നിറമാർന്ന രശ്മിയുമായിട്ട്  

മനുജൻ്റെയസ്ഥിതൻ ശക്തി കൂട്ടീടുവാൻ 
ദിനപതിതൻ  ദയ, എത്രയപാരമോ!

വർഷം ചൊരിയവേ സവിതാവു തന്നുടെ
വർണക്കൂട്ടിൽ നിന്നും വർണങ്ങളാകെയും 
  
ചേരുംപടി ചാലിച്ചു ചാരുതയാർന്നിടും 
മാരിവില്ലിൻ ചിത്രമേഴുനിറങ്ങളിലായ്

വരച്ചിട്ടു തൻ്റെ കിരണകരങ്ങൾ തൻ
വൈദഗ്ധ്യമെത്രയെന്നറിയിപ്പൂ നമ്മേ

വൈകുന്നവേളയിൽ പാശ്ചാത്യദിക്കിലൊരു
വൈവിധ്യ വർണ്ണത്തിൻ വിസ്മയം തീർത്തീട്ടു

കറുപ്പിൻ നിറത്തിൽ ലയിച്ചു ചേരുന്നോരു
കിരണവർണങ്ങളുടെ നാഥനാമർക്കൻ!! 













.      9.   മനസ്സൊരു പ്രഹേളിക

   

നൂറ്റൊന്നു നിറങ്ങളും         
                  കൂട്ടിക്കലർത്തിയതിൽ   
നവരസത്തിൻ കൂട്ടും  
                  ലയിപ്പിച്ചു ചേർത്തിട്ടു 

തീവ്രവികാരത്തിൻ്റെ   
                  ഊടും പാവും നിരത്തി     
തീർത്തോരു ക്യാൻവാസാം 
                  മനസ്സിൻ മായാപ്രതലം!
                   
ഏവർക്കും വരച്ചീടാം
                  സ്വച്ഛമായിഷ്ട്ടപ്പെട്ട
ഭാവരൂപങ്ങളിതിൽ 
                   ചോദ്യമേതുമേയില്ല!

വലുപ്പച്ചെറുപ്പമൊന്നും
                   കല്പിതമല്ലിതിന്ന്
വരയ്ക്കും ചിത്രത്തിൻ്റെ
                   വിഷയം പോലിരിക്കും

വിഷയം ചിന്തിക്കുന്ന
                   വ്യക്തിതൻ മനസ്സിൻ്റെ
വലിപ്പം തന്നെയാകാം
                   കല്പിതമാകുന്നത്

വരയ്ക്കും വിഷയവും  
                   തൂലികതൻ മൂർച്ചയും
വരയ്ക്കുന്നവരുടെ
                   മനോവിരുതും  കണക്ക്!  

സ്നേഹവും വിരോധവും. 
                   ദ്വേഷ്യവും വരച്ചീടാം
സ്വപ്നവും സായൂജ്യവും
                    ആശയും നിരാശയും

കരുണയും കാലുഷ്യവും
                    എന്തുവേണമെങ്കിലും! 
വരയ്ക്കുന്നതെന്തെന്ന 
                    സ്വബോധം മാത്രം വേണം
                      
വികാരത്തിൻ തലത്തിൽ  
                    അറിയാതേയമർത്തി 
വരച്ചാലോലിച്ചീടും
                    നിറമില്ലാക്കണ്ണീർച്ചായം

നർമഭാവം കലർത്തി 
                    വരച്ചാൽ തെളിഞ്ഞീടും
നറുപുഞ്ചരി, പിന്നെ 
                    പൊട്ടിച്ചിരിയും കേൾക്കാം

പ്രണയത്തിന്റേയിളം
                    ചൂടുള്ള വികാരങ്ങൾ
പരിപോഷിപ്പിച്ചീടിൽ
                     മനസ്സിന്നുന്മേഷമാം

കരുണതന്നരുണാഭ
                     ഭാവം നിറയുമ്പോൾ
കരുതൂ  മനമൊരു
                     തുളുമ്പാ നിറകുടം!

അനുരാഗമായിടാം
                     ഒഴിവാക്കിടൂ കാമം
മനപ്പായസം കുടി
                      അഭിവാഞ്ചയായ് മാറാം 
       
കറുപ്പിൻ നിറമാർന്ന
                     വെറുപ്പും വിദ്വേഷവും
നിറയ്ക്കിൽ മനസ്സിൻ്റെ
                     ഭിത്തികൾ വിഷലിപ്തം!

അരുതാത്ത ചിന്തകൾ
                     മനസ്സിൽ നിറച്ചെന്നാൽ
അകതാരൊരു വെറും
                     തരിശ്ശിന്നിടമാകാം 

ചിലന്തി വലകളാൽ
                     വികലമായിത്തീരാം
നൂലാമാലകൾതൻ 
                     വീർപ്പുമുട്ടാലുഴറാം

സംശയ രോഗം വന്നാൽ
                     മനസ്സിൻ താളം തെറ്റി
സാരഭാവങ്ങളൊക്കെ
                     പോയിടും കൈവിട്ടഹോ! 
                        
മനസ്സാം പ്രതലത്തിൽ
                     സ്നേഹത്തിൻ്റെയൂഷ്‌മള
മാസ്മരിക ഭാവങ്ങൾ
                      തെളിക്കേണമെപ്പോഴും

നന്മതൻ നറുതേനിൽ
                      ചിന്തകൾ വിളയിക്കൂ
നന്മനോഭാവങ്ങളാൽ
                      തന്മുഖം തിളങ്ങട്ടേ 
അറിയാമല്ലോ മുഖം
                       മനസ്സിൻ കണ്ണാടിയാം
അറിയൂ മനമൊരു  
                        വലിയ പ്രഹേളിക!!!


          
                      
     





















   10.      വൃശ്ചിക്കാർത്തിക 
                   

നനുനനെക്കുളിരുള്ള 
              വൃശ്ചികപ്പുലരിയിൽ 
തനുവിനെ തണുപ്പിൻ   
              കരത്തിൽ  നിന്നകറ്റുവാൻ

ഇരുകൈകളുമന്യോന്യം
              ഗുണനമുദ്രയാക്കീട്ട്  
ഉരസ്സിനെ മറച്ചിട്ടു 
              കൈപ്പത്തികൾ തോളേറ്റി

ചേച്ചിയുടെ പിറകിലായ്, 
              നഗ്നപാദങ്ങളുമായ്
ചുളുചുളെ കാൽവെള്ളയി-
              ലേൽക്കുന്ന വേദനയെ

തെല്ലും വകവയ്ക്കാതൊരു   
              നിഴലായി, കൂട്ടായി   
മെല്ലവേ  നടന്നോരാ     
              ദിവസങ്ങളെയോർക്കുന്നു !
               
നീഹാര മുത്തുകൾ തൻ  
              പൊട്ടണിഞ്ഞു നിന്നിടുന്ന
നറുപുഷ്‌പം കനിവോടെ
                ഇറുത്തു പൂക്കൂടയിൽ

മെല്ലവേയിട്ടു  തിരികെ   
               വസതിയിലെത്തിയാ
മുറ്റത്തിൻ  നടുവിലെ 
                ചാണകം മെഴുകിയൊരു  

വൃത്തത്തിൽ  നിലവിളക്കു
                ചേലോടെ തെളിയിച്ചു
ഭക്തിയോടെ  തൊഴുതിട്ടു 
                ചന്തമോടെ പൂക്കളാൽ

വിളക്കിന്നു ചുറ്റുമായി
                പൂക്കളം വിരചിച്ചു  
വിടരുമാഹ്ളാദമോടെ     
                നോക്കിനിന്നീടും ഞങ്ങൾ!

ഒരു വ്രതം പോലെയാ
                ഒരുമാസം മുഴുവനും
ഒരു ദിവസം പോലുമേ 
                മുടക്കം വന്നീടാതെ

ഒന്നുമുതൽ മുപ്പതാം
                ദിവസമാകും വരെയും
നന്നായാ ദിനചര്യകൾ 
                ഞങ്ങൾ നിറവേറ്റീടും !

വൃശ്ചികക്കാർത്തികയൊരു 
                ശുഭ ദിനമാണെങ്കിൽ 
നിശ്ചയമാ മാസവു
                മതുപോലെ ശുഭമാസം

കാർഷിക വിള, കാച്ചിലും   ,   
                കായ, ചേമ്പ്, ചീനിയിവ
കാർത്തികപ്പുഴുക്കാക്കി 
                സ്വാദോടെ കഴിക്കും പ്രാതൽ        
              
കാർത്തികമാസം നെല്ലു
                പൂത്തിടുന്ന മാസമല്ലോ  
കാർത്തികവിളക്ക് കാത്തു 
                നിന്നിടും   വയലേല

മന്ദമാരുതൻ മൃദുല
                 കൈകളാലുള്ള ലോല -
യാന്ദോളനത്തിൻ്റെ   സുഖ-
                മറിഞ്ഞു, തലയാട്ടി!

കാർത്തിക ദിവസം ഞങ്ങ
                ളീറ്റയിൽ പന്തം ചുറ്റി
കൂട്ടരോടെത്തീ വയലിൽ,  
                സ്നേഹത്തിൽ പന്തം മുക്കി,
   
ആർപ്പോടെ പകരും ദീപം 
                കാണുമർച്ചന  പാടം     
കാർത്തിക രാവിലാ  പാടം 
                നീണ്ടോരമ്പലമാകും !
         
                                 

.   
                    
"


           

                     
                     


   
                    



11.   പ്രണയ പുഷ്പങ്ങൾ 

ഉപഗുപ്തൻ കെ. അയിലറ 

നളിനം പുലർകാലേ  
            കാത്തിരിക്കുവതെന്നും
കുളിരകറ്റുമൂഷ്‌മള
            ഭാസ്കര രശ്മിതൻ

മൃദുലതലോടലാൽ 
            പുളകിതയായിട്ടു 
മെല്ലവേ പേലവദളങ്ങൾ
            വിടർത്തീടുവാൻ

പ്രണയസാഫല്യത്തിൻ
            നിർവൃതിയാൽ വദനം
പ്രകാശപൂരിതമായ്
            മിന്നീടും പകലെല്ലാം 

പകൽ പോലിഞ്ഞീടവേ
             മൃദുല ദലങ്ങളാൽ 
പകലോനെ തൊഴുതിട്ട്  
             പയസ്സിലായ് താണിടും

അധികമായിട്ടൂർജ്ജം
             സ്വരുക്കൂട്ടിയിട്ടു തൻ 
അനുകനെ തന്നുടെ
             വിടരും സ്മിതത്താലേ

വരവേറ്റവൻ രശ്മി 
              സ്പർശന സുഖം നേടി
പരമമാം  പ്രണയ  
             സായൂജ്യമണയുവാൻ

ചെളിയിൽ മുളച്ചിട്ടു
              പ്രകാശവുമൂർജവും
ചിരിക്കും വദനത്താൽ
              പ്രകൃതിയ്ക്ക് നൽകീട്ടു

ത്രിദിനത്തിൻ ജീവിതം
              മതിയാക്കിയംബുജം
ഉദകത്തിലേയ്ക്കു
              മടങ്ങും കൃതാർത്ഥയായ്.
             
        ******          ******

സൂര്യകാന്തിയാകട്ടേ 
              ഉൽഫുല്ലമാകുവതും  
സൂര്യകിരണങ്ങൾതൻ
              മൃദുസ്പർശനമേറ്റിട്ട്

അവളുടെയനുസ്യൂത
              സൂര്യപ്രണയത്തിൻ
തീവ്രതയെത്രയെന്ന-
              റിയണമോ നിങ്ങൾക്ക്?

പകലന്തിയോളവും 
              കണ്ണിമയനങ്ങാതെ
പകലോനെയുറ്റങ്ങു
               നോക്കിനിന്നീടുമവൾ!

അരുണോദയം മുതൽ
                സൂര്യാസ്തമയം വരെ
ഉരുകുന്ന ചൂടിലായ് 
                ചുടുകാറ്റു കൊണ്ടാലും

തളരാതെ, ഒട്ടുമേ 
                വാടാതവൾ നിന്നിടും
ഗളമെത്രതന്നെയോ
                വളഞ്ഞുവെന്നാകിലും

വാശിയോടവൾ തൻ്റെ 
                പ്രിയതമനെ നോക്കീടും!
 വേറിട്ടൊന്നുമവളെ
                ബാധിക്കുകയില്ലെന്നേ!

ദിവസങ്ങളോളം 
                തപസ്സവളുടേതൊരു 
ദിനചര്യയാകുവത് 
                അതിശയമല്ലയോ!?

പ്രിയതമനെ ധ്യാനിച്ച്
                കോതിതീരവേയവൾ
സ്വയം തൻ്റെ യിതളുകൾ
               കൊഴിയിച്ചു കളയും

             *****        *****

പത്തുമണി മൊട്ടുകൾ
               ഉണരേണമെങ്കിലോ 
പത്തിനു  സൂര്യൻ്റെ
               ചുടുചുംബനമേൽക്കണം

ചുംബനത്തിൻ്റെ നറു   
               നിർവൃതി നുണഞ്ഞിട്ടു  
അംബരം നോക്കിയവൾ 
               നിന്നീടും സന്ധ്യവരെ!

             *****           *****

നാലുമണിച്ചെടിയുടെ
               മൊട്ടു വിടർന്നീടുവാൻ
നിത്യവുമേറ്റിടണം 
               നാലുമണിക്കാദിത്യ

ന്നതിനീല ലോഹിത 
               രശ്മികൾതൻ ചുംബനം 
അതു കഴിഞ്ഞാൽ സുഖ  
               നിദ്രയിലാകുമവൾ
            *****             *****

 ആമ്പൽമൊട്ടിൻ പ്രണയം
               സാഫല്യമടയുവത്
അമ്പിളിതൻ ശീതള
               കരസ്പർശമേറ്റെന്നാൽ

തണുപ്പിനെ സ്നേഹിക്കും
               അമ്പിളിയുമാമ്പലും
അണയാത്ത പ്രണയ
               പ്രതീകങ്ങളാണല്ലോ!
  
        *****          *****         *****              

പ്രസൂന പ്രണയങ്ങൾ
               മനുജന്ന്  മേൽക്കുമേൽ
പാടിപ്പുകഴ്ത്താനൊരു 
               വിഷയമാണെന്നാലോ

ഭാനൂനുമിന്ദുവിനും 
               ചിന്തയ്ക്കു വകയല്ലത് 
സൂനത്തിൻ പ്രണയവും
               മനുജൻ്റെ വാഴ്ത്തലും

ഒരുപോലെ രണ്ടാൾക്കു  
               മന്യമാണവയെന്നാൽ  
ഒരു ലക്ഷ്യമുണ്ടുദി
               ച്ചുയർന്നസ്തമിക്കുക!

അറിയാമെന്നാലവർ 
                ക്കവർ തന്നഭാവത്തിൽ
ആവില്ലീ ഭൂമിയ്‌ക്കൊരു
                 നിലനിൽപ്പൊരിക്കലും!
   
                     *********   
                                   
(അനുകൻ  =  കാമുകൻ)
(ഉദകം =  ജലം)


'









12.   മനസ്സെന്ന അഭിലാഷച്ചെപ്പ് 

ഉപഗുപ്തൻ കെ.  അയിലറ

പിഞ്ചിളം കുഞ്ഞിൻ്റെ  
                    മനതാരിലെയാഗ്രഹം    
ചെഞ്ചൊടിയാലമ്മയുടെ- 
                    യമ്മിഞ്ഞ നുണയാൻ 

നല്ലപോലെന്നിട്ടു കണ്ണു-
                    മടച്ചുറങ്ങേണം
ഇല്ലില്ല വേറിട്ടൊരു 
                    മോഹവുമവനപ്പോൾ 

എന്നാലുമിച്ഛകൾ  
                   വളർന്നീടുമവനൊപ്പം!
ഒന്നങ്ങു ചരിഞ്ഞിട്ടു 
                   കമിഴ്ന്നൊന്നു വീഴേണം

തലയൊന്നു പൊക്കേണം 
                   വയറിന്മേൽ നീന്തേണം
തലതിരിച്ചമ്മയെ
                    നോക്കിച്ചിരിച്ചിട്ടു   

കണ്ടുവോ തന്നുടെ മിടു-
                    ക്കെന്നു മാതാവിൻ 
കണ്ണിൽ നോക്കിത്തൻ്റെ  
                    കണ്ണാൽ ചോദിക്കേണം

മുട്ടിന്മേൽ നിവരേണം
                    നാൽക്കാലിലിഴയേണം
പെട്ടെന്നൊന്നെഴുന്നേറ്റു
                    പിച്ചനടന്നീടേണം

അച്ഛന്റേമമ്മയുടേം
                     വിരലിൽപ്പിടിച്ചോണ്ടു
അതിവേഗം നടന്നിട്ടു
                      വലുതായിത്തീരേണം 

ചേട്ടന്റേം ചേച്ചിയുടേം
                      കലപില കേൾക്കുമ്പോൾ
ചോരിവായാലതുപോലെ
                      കൊഞ്ചിത്തുടങ്ങേണം 

 കളങ്കമില്ലാത്തൊരാ
                     മനസ്സിൻ്റെയിശ്ചകൾ
കഴിവിൻ പരിധികൾ
                     ക്കുള്ളിൽ നിറവേറീടും 

വളർച്ചയുടെയോരോരോ
                     ഘട്ടവും താണ്ടവേ
വളരും  മനസ്സിൻ്റെ 
                     യിശ്ചകളുമൊന്നിച്ച് !

വലുതായാൽ മനുജൻ്റെ
                     മോഹങ്ങൾക്കൊക്കെയും
വന്നീടുമൊരു നിറം, 
                     അതിമോഹത്തിന്റേതായ്!

മതിവിട്ടയാശകൾ 
                     നിറവേറാതാകുമ്പോൾ
മനുജൻ്റെ മനസ്സിൽ
                     വരും നിരാശയ്ക്കിടം 

എന്നാലുമതിരില്ലാ 
                     അഭിലാഷങ്ങൾക്കൊന്നും
നന്നാകുകില്ലയവൻ
                      എത്ര പഠിച്ചെന്നാലും!
     
പരലോകം പൂകേണ്ട
                      സമയമാകും വരെ
പൊരുതുമവൻ തൻ്റെ- 
                      യാശകൾ നിറവേറ്റാൻ!

രോഗിയായ് വയസ്സായ്ക്കി-
                      ടക്കയിൽ കഴിയവേ
രാപ്പകലൊരുപോലെ 
                      മനസ്സാലേ കേണീടും :

"ദൈവമേ ജീവിച്ചു കൊതി
                    തീർന്നിട്ടില്ലിനിയും 
ജീവിക്കാനവസര-
                     മിനിയും തന്നീടേണം!"

മറ്റുള്ളവർ കേൾക്കാനായ്  
                     ചൊല്ലുമുറക്കെയവൻ  
"മതിയായി ദൈവമേ 
                    എന്നേയങ്ങെടുത്തോളൂ"

മനുജൻ്റെയഭിലാഷ-
                     ച്ചെപ്പാകും മനസ്സിൽ  
അനുദിനമാഗ്രഹം
                     മൊട്ടിട്ടു പൊന്തിയിടും!

















   13.   കേഴുന്ന വഴിത്താര


പണ്ടു ഞാൻ വെറുമൊരു
                     വഴിത്താരയാരുന്നു
പതിവായ് താണ്ടീടുന്ന  
                     നാട്ടാർക്കു മാത്രം വേണ്ടി

വളഞ്ഞും പുളഞ്ഞും ഞാൻ
                     കിടന്നൂ അവർക്കായി, 
കളങ്കം തീണ്ടാത്തോരു 
                     വാല്യക്കാരനെപ്പോലെ.            

നടന്നൂ അവർ നഗ്ന
                     പാദങ്ങൾ മെല്ലേമെല്ലെ
നീട്ടിയും കുറുക്കിയും
                     വച്ചെന്നെ നോവിക്കാതെ

മുതിർന്നോർ ചന്തേലേയ്ക്കു 
                     പോകുമ്പോൾ കുട്ടിക്കൂട്ടം
മതിവിട്ടോടിച്ചാടീം  
                     തമ്മിൽത്തല്ലുകൂടിയും

വഴിയോരത്തെ മാവിൽ
                      കയറീം എറിഞ്ഞിട്ടും
വഴിയോരത്തെ പൂക്കൾ    
                     മുത്തിയും മണപ്പിച്ചും

വിദ്യാലയത്തിലേയ്ക്കും
                     തിരികേം പോകുമവർ
വലിയാഹ്ളാദത്തോടെ, 
                     പൂമ്പാറ്റക്കൂട്ടം പോലെ
.

      *******     *******     *******

ഒരുനാൾ മൺവെട്ടിയും 
                     പിക്കാസ്സും കയ്യിലേന്തി
ഒരുപറ്റമാളുകൾ
                     വന്നെന്നെ വെട്ടിക്കീറി, 

വീതിയേറെക്കൂട്ടീട്ടു
                    നല്ലപോൽ നിരപ്പാക്കി
വെട്ടുകല്ലും നിരത്തി
                   മണ്ണുമിട്ടുറപ്പിച്ചു 

മാറിപ്പോയെൻ്റെ  കോലം 
                  കാലംമാറിപ്പോയില്ലേ
മാറിപ്പോയെൻ്റെ പേരും 
                  'റോഡെ'ന്നു  പേരിട്ടവർ 

വേദനിച്ചിട്ടാണേലും
                      സഹിച്ചൂ ഞാനതൊക്കെ
വേണമല്ലോ പുതുമ,
                      കാലത്തിന്നൊത്തുപോണം

വന്നൂ കാളവണ്ടികൾ
                       കഴുത്തിൽ  മണിയാട്ടി
മന്ദമായലസമായ്
                      അയവുമിറക്കീട്ടു 

നടക്കും കാളജോഡി
                      വലിച്ചീടും വണ്ടികൾ
'കടകടാ'രവത്തോടെ 
                      റാന്തലും തൂക്കിയിട്ട്   

പിറകേയെത്തീ സൈക്കിൾ'
                      മണിയുമടിച്ചോണ്ടു 
പിന്നെ ഭാരവുമേറ്റി
                      ചീറിപ്പായും 'ട്രക്കുകൾ'


പുകയും തുപ്പിക്കൊണ്ടു 
                       പൊടിമണ്ണു വായുവിൽ
പറത്തീമെൻ്റെയിട 
                      നെഞ്ചുപിളർത്തീം വന്നൂ !

പിറകേ ബസ്സും വന്നൂ
                      ഒന്നല്ല മത്സരിച്ചു 
പായുവാൻ വേണ്ടത്രയും
                       'കിളി'തൻ കളിയുമായ്‌, 
                      
മഴക്കാലമാകുമ്പോൾ
                       ചെളിവെള്ളവും കെട്ടി
വഴിയേ പോകുന്നൊരെ
                        ചെളിയിൽക്കുളിപ്പിക്കാൻ!!!
      *******     *******     *******
കാലമങ്ങിനെയൊട്ടു
                      കടന്നേപോയീ പിന്നേം
കാലക്കേടെന്റേ മാറി
                      ടാറിട്ടെന്നേ മിനുക്കി

അധികാരികളെന്നെ
                      താമസംവിനാ രാജ-
വീഥിയായി  വാഴിച്ചി-
                      ട്ടിട്ടൊരു പുത്തൻ പേരും!

ഏറെ ഞാൻ സന്തോഷിച്ചു
                      തരിമ്പും മണ്ണില്ലാതെ
മാറിക്കിട്ടീടും പൊടി, 
                     ചെളിയുമതുപോലെ!

എൻ്റെ മോളിൽക്കൂടിപ്പോൾ
                     ഓടുന്നു 'മോഡേ'ണായ
'എസീ', 'ലോയർ ഫ്ലോറുകൾ',
                     'സൂപ്പർ ഫാസ്റ്റുകൾ', പിന്നെ 

എത്രയോ പേരുള്ളോരോ
                     കാറുകൾ, സ്‌കൂട്ടർ, ബൈക്ക്
എത്ര  വേഗത്തിലെന്നോ!,
                     പായുന്നൂ  നിരന്തരം!
                   
ഏറെനാളെന്നാലെൻ്റെ 
                     സന്തോഷം നീണ്ടില്ലല്ലോ!
ടാറു ചൂടായിട്ടെൻ്റെ
                     മേലാകെ പൊള്ളിപ്പൊങ്ങി! 

മഴക്കാലമാകവേ
                     എൻ്റെ ദേഹത്തെ ടാറു
മെല്ലെ മെല്ലേയിളകി
                      കല്ലുകൾ തെളിഞ്ഞിട്ടു 

ഓരോരോ വണ്ടികളും 
                      പാഞ്ഞുപോകൂമ്പോളവ
ഒന്നൊന്നായിളകീട്ടു
                     കുഴിയായി കുണ്ടായി

ആഴമേറും കുഴികൾ
                      പൈപ്പും കേബിളുമിടാൻ
കുഴിച്ചിട്ടു മൂടാതെ
                      ഇട്ടേക്കുമനേക നാൾ 

വീണ്ടും ചെളിക്കുളമായ്
                     ഞാൻ മാറിപ്പോകവേയെൻ
പണ്ടത്തെ ഒറ്റയടി
                      വഴിത്താരക്കാലത്തെ

കളങ്കം തീണ്ടാത്തോരു
                      വാല്യക്കാരനെപ്പോലെ 
വളഞ്ഞു പുളഞ്ഞിട്ടു
                      കിടന്നാൽ മതിയെന്നു

അതിയായിട്ടാഗ്രഹം
                      മനസ്സിലുദിച്ചുപോയ്
അതിന്നായിട്ടു  ഞാനിന്നു
                     കേഴുന്നൂ  മനംനൊന്ത്  !













     14. 'ബാർബി'യുടെ ദുഃഖം 

    
"എത്ര സുന്ദരി ബാർബി", 
                ചൊല്ലൂ ബാലകരൊക്കെ ! 
എനിക്കറിവില്ലെന്നാൽ 
               എൻ്റെ  ചന്തമെത്രയാം 

 എന്തിനാണെന്നേയവർ
                ഇത്ര സ്നേഹിക്കുന്നതും
എപ്പോഴുമവരെന്നെ
                പട്ടുടുപ്പിടുവിച്ചു 
                   
പൌഡർ പൂശീടുന്നതും  
                  കണ്ണുകളെഴുതീട്ടു 
പൊട്ടുതൊടുവിക്കതും
                  മാമും പാലുമുട്ടീട്ടു

പാടിയുറക്കുന്നതും
                  ഉറങ്ങിക്കഴിയുമ്പോൾ 
പുതപ്പിച്ചീടുന്നതും,    
                     അറിയില്ലെനിക്കൊട്ടും!

എങ്കിലും ഞാനതെത്ര
                      ഇഷ്ട്ടപ്പെട്ടീടുന്നെന്നോ
എപ്പോഴുമെപ്പൊഴും ഞാൻ 
                      അതിനായ് കാത്തീടുന്നു!

കുഞ്ഞിക്കൈ കൊണ്ടുള്ളോരു
                      തടവും തലോടലും
കുഞ്ഞിവായ് കൊണ്ടുള്ളോരു
                      താരാട്ടു കേൾക്കുന്നതും

എന്നേയുറങ്ങാത്തേനു  
                       കൊഞ്ചി ശകാരിക്കതും
മണവാട്ടിയെപ്പോലെ 
                       അണിയിച്ചൊരുക്കീട്ടു

മണവാളനെക്കൊണ്ടു
                      മാലകെട്ടിക്കുന്നതും
മണിയറയിലേക്കു
                      ആനയിച്ചീടുന്നതും 
  
എത്രയാനന്ദകരം? 
                      കണ്ടുനിങ്ങൾ നിന്നാലോ 
എന്നേപ്പോലെ നിങ്ങളും
                      ഉറപ്പായ്  സന്തോഷിക്കും! 
             
സന്തോഷമെനിക്കേറെ
                      ഉണ്ടെന്നാകിലും ഉള്ളിൽ
സന്താപത്തിന്റേയൊരു
                      നീറ്റലൂറീടുന്നുണ്ട്

എനിക്കും അവരേപ്പോൽ
                      കൊഞ്ചാനും കുഴയാനും
എവിടേക്കു  വേണേലും
                      നടന്നു പോകുവാനും

തിന്നാനും കുടിയ്ക്കാനും
                      കുന്നായ്‌മ കാണിക്കാനും
തനിയെയിരുന്നിട്ടു
                      പുന്നാരം ചൊല്ലീടാനും

അച്ഛനമ്മമാരുടെ
                      ഉമ്മ കിട്ടീടുവാനും
അവർക്കതൊക്കെത്തന്നെ
                      തിരികേ കൊടുക്കാനും

ആഗ്രഹമെത്രയേറെ
                      ഉണ്ടാവും, ചിന്തിച്ചീടൂ
ആഗ്രഹമെന്റേതൊന്നു
                      സാധിച്ചു തന്നീടാമോ? 

എന്നെയെന്തുകൊണ്ടൊരു
                       ഊമയായി സൃഷ്ടിച്ചൂ?
എന്തുകൊണ്ടു ജീവൻ്റെ
                       തുടിപ്പു തന്നതില്ല?

അപരാധമായൊന്നും 
                       ചെയ്തിട്ടില്ലൊരിക്കലും 
അറിയാതെപോലും ഞാൻ,   
                       ഉറപ്പായിട്ടും ചൊല്ലാം

എന്നിട്ടുമെനിക്കെന്തേ
                       'കളിപ്പാവ'യായിട്ടു 
തന്നു ജന്മം  ചൊല്ലീടൂ
                       മനുജാ ദയവായി

മിണ്ടുവാനാകാത്തതും 
                       വികാരം കൊള്ളാത്തതും
ഉണ്ടാക്കുന്നെന്നിൽ ഖേദം
                       അറിയൂ മനുജാ നീ 
പൊയ്‌പ്പോയജന്മത്തിൽ ഞാൻ
                       അറിയാതെയെങ്കിലും
പാപമായെന്തെങ്കിലും
                       ചെയ്തുപോയിട്ടുണ്ടെങ്കിൽ

പുനർജീവിപ്പിച്ചൂടേ
                       ശാപമോക്ഷം തന്നൊരു
പാവം പെൺകുഞ്ഞായെന്നെ?
                       മനുജാ പുണ്യം കിട്ടും!

                       
                       

















       15.   ഒരു തിരിഞ്ഞു നോട്ടം 

അറിയാമെനിക്കിനി
                   തിരിയേയൊരു'പോക്ക്', 
അതിമോഹമാണെന്ന സത്യം!

തിരിഞ്ഞൊന്നു 'നോക്കു'വാൻ
                   ആരുടേമനുവാദം
തേടേണ്ടയെന്നത് നഗ്ന സത്യം   

തിരിഞ്ഞൊന്നു നോക്കിയാൽ
                    മനസ്സിന്നു മടിയാണ്  
തിരികേ പോരാനായി വീണ്ടും

ബാല്യത്തിൻ സൗകുമാര്യ-
                     മത്രയേറേ മനസ്സിൽ
മുല്ലപ്പൂ സൗരഭ്യമായ് നിറഞ്ഞ് 

തുളുമ്പവേ മനമൊരു 
                     വെഞ്ചാമരതുല്യം 
തുള്ളിക്കളിക്കുന്നൊരു കുഞ്ഞാട്!
   
മേയാനവനെത്രയേറെ 
                     വെമ്പൽ കൊള്ളുന്നെന്നോ   
പോയോരാ  ബാല്യത്തിൻ മേട്ടിലായ്, 

നുകരാൻ,  കൊതിതീരേ  
                പച്ചപ്പിൻ നിറമുള്ള
നറുബാല്യ തരുലതകൾ!

ഓർമ്മതൻ  ചെപ്പു തുറന്ന-
                തിലുള്ളതൊക്കെയും       
ഓർത്തെടുത്തിട്ട് മിനുക്കിടട്ടെ!

ബാല്യത്തിലിണങ്ങിയ
                 സുഹൃത്തുക്കളാരൊക്കെ? 
ബാഹ്യമായിട്ട്  പിണങ്ങിയോരും

തങ്കപ്പൻ,  വേലപ്പൻ 
                   കുട്ടൻ, കരുണാകരൻ
ശങ്കറ് , ചെല്ലപ്പൻ, കുഞ്ഞുകൃഷ്ണൻ

എത്രയെത്ര പേരുകൾ
                   എത്രയെത്ര ക്ളാസ്സിലായ്
എത്രയെനിന്നോർമ്മയില്ലെനിക്ക് !

എന്തൊക്കെ കളികളാണ്
                     ഞങ്ങൾ കളിച്ചതെന്നോ
എന്ത്  രസമായിരുന്നന്നെന്നോ!

തോട്ടിലെ തണുപ്പേറും  
                     വെള്ളത്തിലൂളിയിട്ടും  
കൂട്ടരെ വെള്ളത്തിൽ മുക്കിത്താഴ്തീം      

തണ്ണീരു കുടിച്ചിട്ടും തണുപ്പടിച്ചും
                     പൊരേൽ
തല തുവർത്താതേ നടന്നും  

ജലദോഷം പിടിപെട്ടു  
                     മൂക്കളേമൊലിപ്പിച്ച് 
വലഞ്ഞു നടന്നോരു കാലം!

അന്യോന്യമെന്തിനും 
                     അടികൂടുന്നതിനൊക്കെ 
അടിയെത്ര സാറന്നു തന്നൂ!  
                                      
കുസൃതികളെത്രയെത്ര  
                  കാട്ടിയില്ലാ ഞങ്ങൾ
കുന്നായ്മേമതുപോലെ തന്നെ

കുഴികുഴിച്ചിട്ടതു
                   പുറമേയടച്ചിട്ടു
കൂട്ടരേ ചാടിച്ച നാളിലന്ന്

കൂട്ടത്തിൽ ചാടിയതൊരു
                   പെൺകുട്ടിയായിപ്പോയ്
കളി കാര്യമായെന്നു മാത്രം!

*****                *****             *****     
                   
ചുണ്ടിലറിയാതെയൊരു
                   പുഞ്ചിരി തെളിഞ്ഞത് 
കണ്ടുപിടിച്ചെൻ വാമഭാഗം!

തിരികെ വരാതിനി
                    തരമില്ലാതായല്ലോ!
തിരിച്ചിതാ ഞാൻ വന്നീടുന്നു !!!

നുകർന്നിട്ട്  മതിയോളം
                    മധുരമാ ബാല്യത്തിൻ
നാളിലെയോർമ്മത്തേൻ കൂട്ടിൽ നിന്ന്  !!!
















             16.    ഗിരി രോദനം



മോഹമുണ്ടെനിക്കിന്ന്
              കരിമുകിൽ കൂട്ടങ്ങളെ
ദാഹിക്കും മനമോടെ
              പിടിച്ചൊന്നു  നിറുത്തീട്ട്
മാരി പെയ്തിറക്കുവാൻ
               നനഞ്ഞു കുളിർക്കൊള്ളാൻ
മോഹമെന്നാലിന്നെന്റേ-
               തതിമോഹമാണല്ലോ!

ഇന്നു ഞാൻ ഉയർന്നോരു
                ഊഷര ഭൂവായ്  മാറി
എന്നിലേയിടതൂർന്നു
                 നിന്നൊരാ  മരങ്ങളെ
ഒന്നോടെ വെട്ടിക്കോതി
                 വെളുപ്പിച്ചില്ലേ നിങ്ങൾ?
പിന്നെയെങ്ങിനെ മാരി-
                  ക്കാറിനെ തടയും ഞാൻ?

മാരിക്കാറുകളിന്നെൻ
                   കയ്യെത്താദൂരത്തായി
മോഹിപ്പിച്ചുകൊണ്ടെന്നെ,
                   തെന്നിമാറിപ്പോകവേ
എന്മനം ചൂടേറ്റിട്ടു
                   മഴവെള്ളമേൽക്കാതെ
എരിപൊരിക്കൊള്ളുന്നത്
                    അറിയുന്നുണ്ടോ നിങ്ങൾ?

എന്മാറിൽ വളർന്നെത്ര
                     തരുക്കൾ,  ലതകളും
എത്രയോ പേരുള്ളവ,
                     ഓർത്തെടുക്കാനാവില്ല
പൂത്തു കായിച്ചിട്ടവ,
                     കാലാകാലങ്ങളിൽ
പ്രജനം നടത്തിയും
                      മഴപെയ്യിച്ചും പോന്നു.

 പക്ഷി മൃഗാദികൾക്കും
                     മർത്യന്നുമൊരുപോലെ
പശിയും ദാഹാർത്തിയും
                    തീർത്തങ്ങു നൽകിക്കൊണ്ടും
കൃതാർത്ഥരാകുന്നതും
                     അവയിലൊക്കെത്തന്നെ
പക്ഷികൾ കൂടുംകൂട്ടി
                     ആർത്തുല്ലസിച്ചിരുന്നു.

എൻ രക്ത ധമനിക-
                        ളാകും  നീരുറവകൾ
എൻ്റെ  താഴ്വാരങ്ങളിൽ
                         ചെറുനീർച്ചോലകളായ്
ചിരിച്ചുല്ലാസമോടെ
                         ഒഴുകിയൊന്നായ് ചേർന്നു
ചെറുതോടായ് ഗ്രാമത്തിൻ
                         ജീവനാഡിയാവതും

ഇടതൂർന്നൊരെൻ തനു
                         കയ്യേറിയിട്ടു നിങ്ങൾ
തടിയും  കായ്കനികളും
                         ചൂരലും തേനും മറ്റും
വനവിഭവങ്ങളെന്നോ
                         രോമനപ്പേരും ചൊല്ലി
വേണ്ടുവോളവും നിങ്ങൾ
                         സംഭരിച്ചിരുന്നതും

എന്നെന്നുമെനിക്കതു
                         സന്തോഷമേകീരുന്നു
അന്നെൻ ജീവിതമെത്ര
                         ധന്യമായിരുന്നെന്നോ!
ഇന്നവയൊക്കെ പ്പഴ-
                         ങ്കഥകൾ  വല്ലപ്പോഴും
ഒന്നോർത്തു മനം തണു-
                         പ്പിക്കുവാനുതകുന്നവ!

നല്ലതല്ലാത്തതൊന്നും
                         ചെയ്തില്ല നിങ്ങൾക്കു ഞാൻ
നിങ്ങൾ തൻ സമൃദ്ധിക്കായ്
                         നിലകൊണ്ടിരുന്നു ഞാൻ
എന്നിട്ടുമെന്തേ നിങ്ങൾ
                         കണ്ണിൽച്ചോരയില്ലാതെ
എന്നെ വെട്ടിനിരത്തി
                         നഗ്നയായിട്ടു മാറ്റീ?

പതിവായ്  നിങ്ങളിന്നു
                         കേൾക്കും വാക്കുകളല്ലോ
'പാരിസ്ഥിതിക പ്രശ്നോം'
                    'ആഗോളോഷ്ണവും' പിന്നെ
'വനവൽക്കരണവും'
                          'പ്രകൃതി സംരക്ഷണോം'
മനസ്സിലാക്കുന്നുണ്ടോ
                          നിങ്ങളവതന്നർത്ഥം?

പശ്ചാത്തപിക്കുന്നുണ്ടോ
                         നിങ്ങളിന്നെന്നെയോർത്ത്?
പ്രായശ്ചിത്തമെങ്കിലോ
                         നിങ്ങൾക്ക് ചെയ്തീടേണ്ടേ?
എങ്കിൽ നിങ്ങളെന്നേയൊന്നു
                         'വനവൽക്കരിച്ചിട്ട്'
എനിക്കായ് പുനർജ്ജന്മം
                          തന്നു നേടീടൂ പുണ്യം!!


















  17.    വയലേലയുടെ  വിലാപം


ഓർത്തെടുക്കട്ടേ  ഞാനെൻ
                  ഓർമ്മയിൽ പരതീട്ടു,
ഓർമ്മയായൊരാ നാളിൻ
                 താളിലെ  പദങ്ങളെ

ചൊല്ലിയന്നാ പദങ്ങൾ
                 നിങ്ങളെന്നെ നോക്കീട്ട്
'നെല്ല് വിളഞ്ഞീടുന്ന'
                'വയലേല' യാണത്!
മാറിപ്പോയ് ഞാനിന്നേറെ,
                വ്യക്തിത്വമില്ലാത്തൊരു
നാറിയാം 'വയൽ-ക്കര'
               എന്നൊരു രൂപത്തിലായ്

അന്നുഞാൻ നാട്ടാർക്കൊക്ക
               പൊന്നുവിളയും പാടം
അന്നദാതാവെന്നെന്നേ
              വിളിച്ചാദരവോടെ

വളവും വെള്ളോമേകി
             പരിരക്ഷിച്ചൂ നിങ്ങൾ
വിഷംതീണ്ടാത്ത വളം
             പരിശുദ്ധമാം വെള്ളം!

വിത്തിട്ടു,  കാവൽ നിന്നു,
             തുരത്തീ പക്ഷികളെ
ചന്തത്തിൽ ചെറുമികൾ
            നട്ടു ഞാർ പാട്ടുംപാടി

ഞാനേറ്റിയവയെന്റെ
             നെഞ്ചിലായ് മോദത്തോടെ
ഞാറൊക്കെ  വേരിറക്കി,
             വിത്തു മുളച്ചുപൊങ്ങി

ചന്തത്തിലവമെല്ലെ
             വളർന്നു വലുതായി
ചേലുറ്റപച്ചപ്പോടെ
            തലയാട്ടിനിന്നു  ഞാൻ
.
*****                     *****                  *****

ആശ്രയംകൊടുത്തൂ  ഞാൻ
            എൻമാറിൽ പലയിനം
മൽസ്യങ്ങൾ, തവളകൾ, 
            മാക്രികൾ, നീർക്കോലികൾ

കൊക്കുകൾ,  കുളക്കോഴി,
            ഞണ്ടുകൾ ഇത്യാദിക്ക്
കാത്തു ഞാനവരെയെൻ
            മക്കളെപ്പോലേയെന്നും

വളർത്തീ ഞാനെന്നതിർ
            വരമ്പിൽ പലയിനം
വിളകളാകും തെങ്ങും
           കമുകും വാഴേം പിന്നെ 

കുടങ്ങൽ കാക്കപ്പൂവീ 
           ഔഷധച്ചെടികളും,
കൊടുക്കാൻ പശുക്കൾക്ക്
           പുല്ലുകൾ പലയിനം

ചുരുളി,തഴക്കൈത,
           കാട്ടുചേമ്പുമൊക്കെയും;
അരികെയുള്ള തൊടു
           ക്രമീകരിച്ചൂ വെള്ളം

പ്രകൃതീ  സന്തൂലനം
           നന്നായിപ്പാലിച്ചു  ഞാൻ
പറയട്ടെയില്ലെന്നു
           പഴയ  തലമുറ!
.
*****                     *****             .   *****

കാർത്തിക വിളക്കുകൾ
            നിരത്തിക്കത്തിച്ചിട്ട്
'പൂർത്തിയായ് നിൻവളർച്ച',
            ഓർമിപ്പിച്ചെന്നേ നിങ്ങൾ

കതിരിട്ടുടനേ ഞാൻ
            പാകമായ് പഴുത്തുഞാൻ
കാഞ്ചന നിറമാർന്നു
             മോഹിപ്പിച്ചു നിങ്ങളെ

മോഹ,മോദങ്ങളോടെ
             കൊയ്തു കറ്റയാക്കീട്ടു,
മെതിച്ചുണക്കി, ഇട്ടൂ 
             പത്തായത്തിലായ്  നിങ്ങൾ!

കൊയ്തുകഴിഞ്ഞ പാടം
             നിറഞ്ഞൂ പശുക്കളാൽ
കൂത്താടിച്ചാടി,മേഞ്ഞൂ
             സന്തോഷത്തോടെയവ

കുട്ടികൾ മേളത്തോടെ
             കളിച്ചൂ പലതരം
കളികൾ, എല്ലാം കണ്ടു
             നിങ്ങളും സന്തോഷിച്ചു.

ഇത്രമേൽ നിങ്ങൾക്കു ഞാൻ
             സന്തോഷം പകർന്നിട്ടും
തത്രപ്പാടോടേ നിങ്ങളൾ 
             എന്നെക്ക്രൂശിച്ചതില്ലേ?

എന്നുള്ളിൽകല്ലുംമണ്ണും
             മാലിന്യക്കൂമ്പാരവും
കുന്നോളം നിറച്ചിട്ടു 
            വൈരൂപ്യമാക്കിയില്ലേ?
  
ഇന്നെൻ്റെ  നെഞ്ചിൻ കൂട്ടിൽ
             കമ്പിത്തൂണുകളേറെ
ഇടിച്ചങ്ങിറക്കുന്നു
             പിടഞ്ഞുകേഴുന്നു ഞാൻ

ഭാരവും പേറിനിൽപ്പൂ
             മന്ദിരങ്ങളേറെയെൻ
കരണത്തിലാകെയും
            എങ്ങിനെതാങ്ങീടും ഞാൻ?

പേരറിയാ വൃക്ഷങ്ങൾ
            തങ്ങൾതൻ കൂർത്തുമൂർത്ത
വേരുകളേറെയെൻ്റെ 
            ഹൃത്തിലേക്കിറക്കീട്ട്

കുത്തിനോവിക്കുന്നെന്നെ,
           രക്തമൂറ്റിടുന്നെൻ്റെ
ഇത്തിരി ശ്വാസത്തിനായ്
           വീർപ്പുമുട്ടീടുന്നു ഞാൻ

ആരെന്നേ ശപിച്ചെന്നു
           അറിയില്ല തെല്ലുമേ
അഹല്ല്യാമോക്ഷംപോലെ
           ശാപമോക്ഷമുണ്ടാമോ?

ശാപമോക്ഷത്തിന്നായി
          കാത്തു ഞാൻ കിടക്കുന്നൂ
പാപമായൊന്നും തന്നെ
          ചെയ്തിട്ടില്ലെന്നാകിലും!

ആവില്ലേ  മർത്യാ നിങ്ങൾ-
          ക്കെന്നെ മോചിപ്പിച്ചീടാൻ
ആ നല്ല നാളേക്കായി  
          മോഹിക്കുന്നില്ലേ നിങ്ങൾ?

മോഹമുണ്ടാകും നിങ്ങൾ-
           ക്കറിയാമെനിക്കതും
മോഹം നിങ്ങൾ മറയ്ക്കും
           ദുരഭിമാനം മൂലം!
            

മോഹമുണ്ടെനിക്കേറെ 
          ഒന്നുയിർത്തെഴുന്നേൽക്കാൻ
മോഹമുണ്ടന്നത്തേപ്പോൽ
          വയലേലയായ് മാറാൻ!!!

(കരണം = ശരീരം)
















           18.    നിർവൃതിച്ചെപ്പ് 

       
അമ്മയുടെ പൊക്കിൾക്കൊടിയുടെ ബന്ധം
അടരും വേദനാ രോദനമമ്മയ്ക്ക്
ആഹ്‌ളാദ,നിർവൃതീ പുളകങ്ങളേകി
അവനിയിൽ വന്നുണ്ണി  കണ്ണുമടച്ചിട്ട്  

മാനവ ശാപമാം പശിയുടൻ   തന്നെ
വിനയായവനേക്കരയിച്ചുറക്കെ
"എവിടെ, പയോധര, മമ്മേ പറയൂ
എവിടെ?", കൈ വായുവിൽ പരതീയവൻ

നിർവൃതിയിൽ നിന്നുമുണർന്നിട്ടു, വീണ്ടും
നിർവൃതി കൊണ്ടമ്മ,യമ്മിഞ്ഞപ്പാലേകി-
യവനേയണച്ചു പിടിച്ച്  തുരുതുരെ-
യേകീ മധുരമാമുമ്മ നെറുകയിൽ

ആദ്യമായ് കണ്ണു തുറക്കവേ നിർവൃതി,
ആദ്യമായുണ്ണി തന്നമ്മയ്ക്കായേകിയ
പിഞ്ചിളം ചുണ്ടിലെ പാലൂറും പുഞ്ചിരി
പഞ്ചാമൃത, മമ്മയ്ക്കു നിർവൃതി വീണ്ടും.

ഉണ്ണികമഴ്ന്നാലും നീന്തിത്തുടിച്ചാലും
ഉണ്ണിക്കാൽമുട്ടിലിഴഞ്ഞാലും നിർവൃതി
പിച്ചവച്ചുണ്ണി  നടന്നാലതി നിർവൃതി
അച്ഛനുമമ്മയ്ക്കുമൊന്നിച്ചു നിർവൃതി

ഉണ്ണിയേയമ്മ തലയ്ക്കുമീതേ പൊക്കി
കിണ്ണാരം ചൊല്ലിച്ചിരിച്ചു  രസിയ്ക്കവേ
പുണ്യാഹമമ്മേടെ വായിൽത്തളിച്ചുണ്ണി
കണ്ണിറുക്ക്യാലതുമമ്മയ്ക്കു നിർവൃതി!

കയ്യു വളർന്നാലും കാലു വളർന്നാലും
കാലാകാലത്തെ വളർച്ചകൾ കണ്ടാലും
ഉണ്ണി വളർന്നേറെപ്പൊങ്ങിയാലും തൻ്റെ
ഉണ്ണിയൊരു നിർവൃതിച്ചെപ്പു തന്നമ്മക്ക് 

ഇത്രമേൽ നിർവൃതി നെഞ്ചിലേറ്റി അമ്മ
മാതൃത്വ മാഹാത്മ്യമെന്തെന്നു കാട്ടവേ
ആണ്മക്കളേറെയുമറിയാതെ പോകും
അമ്മയുടെ പൊന്നുണ്ണിയെന്നെന്നും താനെന്ന്

അമ്മയമ്മൂമ്മയായ് മാറവേ, താനൊരു
അച്ഛനായ് മാറവേ അമ്മതൻ പൊന്നുണ്ണി-
ക്കമ്മയൊരന്യയായമ്മയെ വേണ്ടാതായ്
അമ്മയെയെത്തിക്കുമഭയകേന്ദ്രത്തില് 

അമ്മയ്ക്ക്  പരിഭവമില്ല തെല്ലും തൻ്റെ
പൊന്മുത്ത്  സുഖമായി വാഴട്ടെ, തന്നുടെ
നിർവൃതിചെപ്പു പതുക്കേയൊരു ചെറു
നിർവികാരച്ചെപ്പായ് മാറുമെന്നാകിലും!




















     19.    വർഷത്തിൻ്റെ    ഹർഷം

വാനത്തു പാറിക്കളിച്ചു നടന്നോരു
വെൺമേഘ മാലാഖമാർക്കൊരു തോന്നൽ
നനവുള്ളതെന്തോ നുഴഞ്ഞു കേറുന്നൂ
നിനയാത്ത നേരത്തിടയിലേയ്ക്കായ് 

നീരാവിയാണതെന്നറിയേയവർക്ക്
കരയേണ്ടി വരുമെന്നുറപ്പുമായി,
കറുപ്പ്  മേലങ്കിയും  കദനവും പേറി
കാർമേഘമാം പായോധരമായി മാറി

മയിലിന്ന് ഉന്മാദമേറീട്ടു തന്നുടെ
മയിൽ‌പ്പീലി വിരിയിച്ചു  നൃത്തമാടി
ഇണയെ മയക്കാനവസരമേകി,
ഉണങ്ങും ധരണിക്ക് പ്രത്യാശയുമേകി.
   
തുള്ളിയായ് കണ്ണുനീരാദ്യമുതിർത്തിട്ടു
തുരുതുരെ പെയ്തിട്ട്  മഴയായി  മാറി
വീഴുന്ന വേളയിൽ കണ്ടൂ വഴി മദ്ധ്യേ
മഴവില്ലിൻ മാദക വർണ്ണത്തിൻ ചന്തം

കദനം വെടിഞ്ഞിട്ട് ഹർഷമോടെ പിന്നെ
കിന്നാരം ചൊല്ലീട്ടു  തകർത്താടിപ്പെയ്തും
കുളിരിൻ   തരികളെറിഞ്ഞു കളിച്ചും,
തളരാതെ താഴേയ്ക്കു ചാടിപ്പതിച്ചു 

പുഴയിലായ്  വീണിട്ടു തുള്ളിക്കളിച്ചും
ആഴക്കിണറ്റിൽ വീണവിടെയൊളിച്ചും
ചേമ്പിലേൽ വീണിട്ടതിലാടിക്കളിച്ചും
ചോലയിൽ   വീണിട്ടഥ   തട്ടിത്തെറിച്ചും

പാറമേൽ വീഴവേ  ചിന്നിച്ചിതറീട്ടു
പാഞ്ഞും  താഴേയ്‌ക്കൊരു കൂസലുമില്ലാതെ
വയലേലയിൽ വീണു തളം കെട്ടിനിന്നും
പൊയ്കയിൽ   വീണിട്ടു ലയിച്ചങ്ങു  ചേർന്നും

വേഴാമ്പൽ തന്നുടെ ദാഹവും തീർത്തിട്ടു ,
കേഴുന്ന ഭൂമിയ്ക്കൊരാശ്വാസവുമേകി,
പുഴയിലൊഴുക്കിൻ്റെയാക്കവും കൂട്ടി
വഴിയോരയഴുക്കു  കഴുകി മാറ്റീം

വറ്റിയ കൂപത്തിൻ വയറു നിറച്ചിട്ടും ,
വറ്റിയോരണക്കെട്ടിൻ പള്ള  നിറച്ചിട്ടും
വിയർക്കുന്ന പ്രകൃതിക്ക് കുളിരേകിയിട്ടും  
വാടുന്ന ചെടികൾക്കു  ജീവൻ  പകർന്നിട്ടും

വിണ്ടോരു പാടത്തെ വിള്ളലു നികത്തീട്ട്
വിത്തിടാൻ പാകത്തിൽ പാടം വെടിപ്പാക്കീം   
വായുവിൽ ലയിച്ച മാലിന്യമകറ്റീം        
വർഷമതിയായ ഹർഷമോടെ പെയ്തു !!!


  














20.   എൻ്റെ  ഗ്രാമം അന്നും ഇന്നും

മലയോര സുന്ദര ഗ്രാമമന്നെൻ ഗ്രാമം
മലദേവത കാത്തോരു ശാലീന ഗ്രാമം
മലവെട്ടി നിരത്തീട്ട്  മലയൊന്നുമില്ലിന്ന്
മലയെന്തെന്നറിയാത്തൊരു ഗ്രാമമതിന്ന്  !

മൊത്തവും പച്ച വിരിച്ച വയലേലയിൽ
കാർത്തികവിളക്കുകൾ  നിരയായി നിന്നന്ന്
മകരവും ചിങ്ങവും സ്വർണക്കതിരുകൾ
പോക്കുവെയിൽ തട്ടിയൊരു കാഞ്ചനപ്പാടം

കൊയ്തുകഴിഞ്ഞാലാ വയലേലയാകവേ
കാലികൾ  പശിതീരവെ മേഞ്ഞുനടന്നന്ന്,
പയലുകൾ  തലപ്പന്തു കളിച്ചിരുന്നന്ന്,
വയലേല വലിയോരു ദേവാലയമന്ന്  

മലവെള്ളം കയറീട്ട് പിറകേയാ പാടം
കലി തുള്ളാതൊഴുകുന്ന പുഴപോലെയന്ന്
വയല് കരയായിന്ന്  പുഴയാകില്ലിനിയത്
വയലെന്ത് പുഴയെന്തെന്നറിയാത്ത ഗ്രാമം!

നുരയും പതയുമായ്  പൊട്ടിച്ചിരിച്ചുകൊ-
ണ്ടിരമ്പിക്കുതിച്ചിട്ടൊരു   ജലപാതമന്ന്
ജലമില്ലാതായിന്ന് പാറ തെളിഞ്ഞിട്ടിന്നാ
ജലപാതമൊരു കരിമ്പാറ തൻ പ്രേതം!

വിദ്യ പഠിക്കുവാനന്നില്ല വിദ്യാലയ-
മാദ്യമായോലയിലായ് വിദ്യപകർന്നാശാൻ
പനയോലത്താളിലായക്ഷരമാലകൾ
കനിവോടെ നാരായത്തുമ്പിനാലെഴുതീട്ട്.

പ്രൈമറി മാദ്ധ്യമ ഹൈസ്കൂളുകളിന്നുണ്ട്
കമനീയമന്ദിരമോലപ്പുര നിന്നേടം
ടെലിഫോണും വൈദ്യുതീമന്നന്യമാരുന്നേൽ
ഇല്ലിപ്പോൾ  വീടൊന്നുമവ രണ്ടുമില്ലാതെ

ഓലപ്പന്തും  വെറും നഗ്നപാദങ്ങളുമായ്
കാല്പന്തു തട്ടിക്കളിച്ചൊരാ മൺപാതയിൽ
മണിയും കിലുക്കിയിട്ടയവുമിറക്കീട്ട്
മണിയനും മാടയും വലിച്ചന്നു വണ്ടി 

ടാറിട്ടു പൊള്ളുന്ന റോഡിന്മേൽ പുകതുപ്പി
ചീറിപ്പാഞ്ഞോടുന്നൊരു  'കരി'ശകടമിന്ന്
തുരുതുരെ മണിയടി  പോരാഞ്ഞ് ഹോണടി
മരണപ്പാച്ചിലിലിന്നു  മത്സരയോട്ടം

ചിരിക്കും മുഖവുമായെതിരേ വരുമന്ന്‌
പരിചയമുള്ളൊരുമില്ലാത്തവർ പോലും !
കണ്ടാലുമറിയില്ലാ ഭാവത്തിൽ നോക്കാതെ
മിണ്ടാതെയകലുന്നോരയൽവാസിയാണിന്ന്

വന്നൂ പുരോഗതിയേറെയെൻ ഗ്രാമത്തിനു
എന്നാലോയിന്നില്ലാ ശാലീനതയന്നത്തെ
തിരികേയത്  വരുമെന്നുറപ്പില്ല തെല്ലും
വരണമേയെന്നു ഞാനേറെക്കൊതിച്ചാലും!



























21.  എൻ്റെ  മറവി രോഗം -    
        ഒരനുഗ്രഹം 
.           
      (എൻ്റെ  ആത്മകഥയ്ക്കും 
കവിതാരചനയ്ക്കും ആധാരം!) 

   
                     *******

സപ്തതിയായീടവേ 
              ചൊല്ലീ സഹധർമിണി
സഖീയേ,  നിങ്ങൾക്കുണ്ടു    
              മറവിയുടെ  രോഗം!

അറിയാതെ ഞാനൊന്നു
              ഞെട്ടിയെന്നതു  സത്യം
അറിയാഴികയല്ലത് 
              എന്നതുമൊരു സത്യം!    

"പീടികയിൽ പോയാലോ
              പകുതിയും വാങ്ങില്ല
പച്ചക്കറി മേടിച്ചാൽ 
              പറയാനുമില്ലൊട്ടും  

"പലപല കാര്യങ്ങൾ 
             പലവട്ടം ചൊല്ല്യാലും
പറയും 'മറന്നു പോയ്‌
              ഇനിയതു ചെയ്തീടാം'

എന്നാലോ ചെയ്യില്ലതു
              പിന്നെയും പറയാതെ!
എന്തായിത്, ഓഫീസ്സിലു 
               മിതുപോലെയോ നിങ്ങൾ ?"

എനിക്കെൻ്റെ  മൊഴിമുട്ടി, 
              ശരിയാണ്  ചൊല്ലിയത്
എന്നാലെന്നോഫീസ്സിൽ
               എനിക്കില്ലൊരു പ്രശ്നവും! 

മറവിയും കൊണ്ടു  ലോകാ-
               രോഗ്യ സംഘടനേൽ
മരുവിടാനാകുമോ
               അവിവേകമാവില്ലേ!

ഓഫീസ്സു ജോലികളിൽ 
               കൂടുതലായ് ചിന്തിച്ചാൽ
ഓർത്തെന്നുവരില്ലെന്നേ
               വീട്ടിലെക്കാര്യങ്ങൾ 
                
ചിന്തിച്ചൊട്ടേറെ ഞാ, 
              നെൻ തലപുകയും വിധം, 
എന്താണുണ്ടായതെ
              ന്നറിയേണമല്ലോ

അടുത്ത കാലത്തായി 
             ടിവിയിൽ കണ്ടവയും
അതുപോലെ കേട്ടതും 
             ഓർമ്മയിൽ പരതീട്ടും    
  
പകുതിയും കിട്ടീല്ല
             തലച്ചോറിൽ പതിഞ്ഞില്ലേ? 
പതിഞ്ഞിട്ടുറച്ചില്ലേ? 
             പതിയാനിടമില്ലേ?

അറിയുന്നു ഞാനിപ്പോൾ
              വയസ്സായ ബുദ്ധിയിൽ
അധികമൊന്നുമിനി
               പതിയുവാനില്ലിടം 

അധികം വയസ്സായാൽ
                സ്ഥിരമായ് പതിഞ്ഞതും
അറിയാതെ മാഞ്ഞുപോം
                അറിയുന്നൂ ഞാനതും!

 മറന്നുപോയോ ഞാനെൻ
               ബാല്യത്തിൻ കഥകളും!?
പിറകോട്ടു  പോയിട്ടെൻ 
              തലച്ചോർ ചികഞ്ഞു ഞാൻ 

പതിയെ, പതിയേ ഞാൻ
              പരതി നോക്കീയെൻ്റെ  
പത്തേഴു വയസ്സുള്ളൊരു
              പാവം തലച്ചോറിൽ

ഇല്ലില്ലാ, ചതിച്ചിട്ടി-
              ല്ലെന്നേ, യെൻ തലച്ചോറ്  
മെല്ലെ മെല്ലേയെല്ലാ 
               മിഴഞ്ഞിഴഞ്ഞു വന്നു!

എത്ര നിസ്സാരമായ് 
               അടുക്കോടും ചിട്ടയുമായ്!
എഴുപതു വർഷത്തെ
               അനുഭവപാഠങ്ങൾ!
എൻ ബുദ്ധിയൊരു നല്ല
                ഡയറിക്കുറിപ്പായി!
എനിക്കുതന്നെത്രയോ
                അത്ഭുതമുളവായി!
               
എഴുതിയെടുത്തവ, 
               എന്നാത്മ കഥയായി!
എന്നാലിനി ചിന്തയായ്
               അച്ചടിച്ചീടണമത് 

അറിയപ്പെടാത്തോരു
               ആളെന്ന നിലയിലെൻ
ആത്മകഥയെത്രപേർ
               വായിക്കും? സംശയമായ്

പുതുപുത്തൻ ശൈലിയിൽ
                അവതരിപ്പിച്ചെന്നാൽ
പലരും വായിച്ചീടാം, 
                ചിന്തിച്ചു ഞാനങ്ങിനെ

ആത്മകഥ പോയിട്ടു  
                നോവലിൽ, ചെറുകഥയിൽ 
ആരുമിതേവരെ
                കവിതയും ചേർത്തിട്ടൊരു

പുസ്തകമിറക്കിയി-
                ട്ടില്ലെന്ന കാര്യമുടൻ
പുതിയ ശൈലിക്കെനി-
                 ക്കാധാരമായ് മാറി!

താമസ്സിച്ചില്ലൊട്ടും
                 കവിതയിലും കൈവച്ചു
തോന്നിയെനിക്കത്ഭുതം
                 കവിതയും വഴങ്ങുന്നു!

എല്ലായദ്ധ്യായത്തിനു-
                 മന്ത്യമതിൻ സാരാംശം  
എഴുതിച്ചേർത്തൂ നല്ല
                 ശ്ലോകങ്ങൾ, മേമ്പൊടിയായ് 
"ദണ്ഡകാരണ്യം മുതൽ
              ഇന്ദ്രപ്രസ്ഥം വരെ"
എന്നാത്മകഥയുണ്ടായ്‌ , 
              'മറവിരോഗം' മൂലം!   

ബാല്യത്തിൻ കഥകളിൽ
              തുടങ്ങിവച്ചെങ്കിലും
വലിയ പ്രാധാന്യവും
              ഔദ്യോഗിക കാലത്തിന് 

അഴിമതിയ്‌ക്കെതിരേ,
              അനീതികൾക്കെതിരേ
അനുസ്യൂതമൊറ്റയാൾ
              പടപൊരുതി ജയിച്ചത്!                 
                   
ആത്മകഥ വായിച്ച-
                 വരെല്ലാരുമൊന്നുപോൽ
അനുമോദിച്ചൂ, ചിലർ 
                 ചൊല്ലീയിത് വെറുമൊരു

ആത്മകഥ മാത്രമ-
                 ല്ലുണ്ടിതിലൊരു നല്ല
ബാലസാഹിത്യവും
                ഡിക്ടറ്റീവ്  നോവലും

യാത്രാവിവരണോം  
                 കവിതസമാഹാരവും
സാധാരണ നോവലും
                 ഒഴുക്കുള്ള ശൈലിയും!

മുഖപുസ്തക താളിലെ 
                 നേരിൽക്കാണാത്തോരു 
സഖിയൊരു പടികട-
                   ന്നെഴുതീയാ പുസ്തകേ  
           
"അടൂരിൻ്റെ  നല്ലയൊരു 
                 ചിത്രം കാണും പോലെ
അത്യന്തമൊഴുക്കോടെ
                 വായിച്ചുപോകാമിതു!

"വേണേലിതിൽ നിന്നൊരു
                 ഉഗ്രൻ തിരക്കഥയും
വേർതിരിച്ചെഴുതീടാം
                 സംശയമെനിക്കില്ല!"

'എഴുതാ'നൊരിക്കലും
                 ചിന്തിച്ചില്ലാ,  കവിത
എഴുതാൻ, രചിക്കുവാൻ
                  ഒട്ടുമേയതു പോലെ

എന്നിട്ടും രണ്ടിന്നും 
                  മറവിയൊരു കാരണമായ്
എന്താണിതിങ്ങനെ,   
                  'മറവിയൊരനുഗ്രഹമോ'!?




















        22.   എൻ്റെ   വിദ്യാരംഭം

കുളിയും കഴിഞ്ഞു കുറിയുമിട്ട് 
തെളിയും വദനവുമായ് മെല്ലേ 
അച്ഛനും ചേച്ചിയ്ക്കുമൊപ്പം പോയി
ആശാൻ പള്ളിക്കൂടമമ്പലത്തിൽ

ഒരു തളിർവെറ്റിലയിൽ നൽകീ   
ഗുരുദക്ഷിണയാശാനു പിന്നെ    
ഗുരുവെൻ്റെ തലയിൽ കൈവയ്ക്കേ  
ഒരു കുളിര്  തനുവെപ്പുണർന്നു

ഗുരുവിന്നനുഗ്രഹമാണതെന്ന്
ഒരു മാത്രയന്ന് നിനച്ചില്ല ഞാൻ
ഗുരു  പിടിച്ചെന്നേയിരുത്തീ 
ഒരോലത്തടുക്കിലായ് മെല്ലേ 

വലതുകൈച്ചൂണ്ടു വിരൽ പിടിച്ച്
വളയാതതു നേരേ നിവർത്തീട്ട് 
എഴുതിച്ചെന്നേ 'ഹരിശ്രീ'യാശാൻ  
പൂഴി മണ്ണിലനേകം  തവണ

ചൊല്ലിച്ചദ്ദേഹം 'ഹരിശ്രീ'യെന്നു
എല്ലായ്പ്പോഴുമെഴുതിച്ചീടവേ
ചൊല്ലാതെചൊല്ലി, രഹസ്യമായി
ചൊല്ലിപ്പഠിച്ചതു ഞാനെന്നുള്ളിൽ

ആദ്യാക്ഷരങ്ങളെഴുതിച്ചെന്നെ
ആശാനൊരാനന്ദത്തേരിലേറ്റി
അക്ഷരമുറ്റത്ത് പിച്ചവയ്ക്കാനും   
അറിവിൻ തേൻ നുകരാനുമായി

നാരായത്തുമ്പാൽ പനയോലേല-
ക്ഷരമാലയെഴുതിയെനിക്ക് തന്നു
വേനപ്പച്ചേടെയില ഞെരുടി 
ഞാനാ അക്ഷരത്തിന്മേല്  തേച്ചു 

കറുപ്പിൻ നറുനിറം വന്നപ്പോൾ
നിറഞ്ഞുതുളുമ്പിയെൻ സന്തോഷം
അറിയാതൊരുമ്മ കൊടുത്തതിന്ന് 
പറയല്ലേ ആരോടും നിങ്ങളത്

ആശാൻ പള്ളിക്കൂടമിന്നില്ലല്ലോ
ആശാനുമന്നത്തേപ്പോലിന്നില്ല
പനയോലപ്പുസ്തകോമിന്നില്ല
പനയോല പോലും കാണ്മാനില്ല
  
ആശയുണ്ടിന്നെനിക്കൊന്നുകൂടി
ആശാൻ്റെ ശാലയിലൊന്നുപോയി
ആശാൻ്റെയനുഗ്രഹം വാങ്ങിയിട്ട് 
ആ പൂഴിമണ്ണിലായൊന്നെഴുതാൻ!

ഗുരുവിനെയോർത്തൊന്നു ധ്യാനിക്കൂ 
ഒരു പുത്തൻ കാരിയം ചെയ്യുമ്പോൾ   
ഗുരുവിന്നനുഗ്രഹമില്ലെങ്കിൽ
ഗുരുത്വമില്ലാത്തവനായിപ്പോം!







 ..














         23.    പ്രണയചാപല്യങ്ങൾ

തിമിരം കടക്കണ്ണിലൊളിപ്പിച്ച്  ഞാനൊരു
തരുണിയെ പതിയേ പ്രണയിച്ചു നോക്കി
പ്രണയചാപല്യങ്ങളധികമായിട്ടാ
പ്രണയം വിഫലമായെന്നറിഞ്ഞീടവേ
    
അടവ് മാറ്റീട്ടൊരു കവിയുടെ വേഷത്തിൽ
അവളെ സമീപിച്ചിട്ടെന്റെ കവിതകൾ
അനുരാഗമൂറീടുമീണത്തിൽ പാടിയത്
വാനത്തുനോക്കിനിന്നവൾ കേട്ടുനിന്നല്ലോ!

അവളെന്റെ വലയിലാകുന്നതിൻ  തെളിവ്
അവളെയെൻ  പാട്ടിലാക്കാനില്ല വിഷമം!
പതിയേ വശീകരിച്ചരികത്താക്കേണം
അതിനായി ഞാൻ നടന്നവളുടെ നേർക്ക്

കണ്ടു ഞാനപ്പോളവൾ നമ്രമുഖിയായി
കാൽവിരലാലേ രചിക്കുന്നതു പൂഴിയിൽ
ചിത്രങ്ങൾ നാണമോടത് തന്നെയവളുടെ
തത്രപ്പാടല്ലേയെൻ  സാമിപ്യമറിയുവാൻ?

മിടിക്കും മനമോടെയെത്തീയടുത്തായി
മിഴിമാറ്റിയില്ല ഞാനവളിൽ നിന്നെന്നാൽ
തിരിഞ്ഞു നോക്കാതെ നടന്നവളകലേയ്ക്ക്
തരമോടെയിനിയും മാറ്റേണമെന്നടവ്

വരികൾക്കുമദ്ധ്യേയവൾക്കുവായിക്കുവാൻ
വേണ്ടും മസാലകൾ കുറയാതെ ചേർത്തിട്ട്
മോഹത്തിൻമേമ്പൊടിയും പൂശീയൊരു നല്ല
സ്നേഹക്കൂട്ടാം പ്രേമലേഖനമെഴുതീ ഞാൻ

ഇനിയതവളുടെ കയ്യിലെത്തിക്കുവാൻ
കനിവു കാട്ടേണമാരെങ്കിലുമത്  ത 
അനിയത്തിക്കുട്ടിയായാലതും നന്നല്ലേ
അനിയത്തി നിർവഹിച്ചാ ജോലി നന്നായി

പ്രതികരണമെന്താകുമോ അവളുടേത് ?
പ്രതിദിനം ദ്രുതതരം  ഹൃത്തിൻ്റെ താളം   
മറുപടി കിട്ടിയില്ലിതുവരെയെന്നത്
മനസ്സിൻ്റെ താളത്തെ തെറ്റിക്കുമെന്നായി

ഇനിയും പ്രതീക്ഷിച്ചിരിക്കുവാനാകില്ല
പതിയേ നടന്നവൾക്കരികിലേക്കായി
മുഖപടമൊക്കെയഴിച്ചു ഞാൻ നോക്കവേ
നഖവും കടിച്ചവൾ കുനിഞ്ഞതാ നിൽപ്പൂ

അവൾ തൻ്റെ വലയിലായെന്നു തോന്നുന്നു
അല്ലേലവൾ വ്രീളാവിവശയാകില്ലല്ലോ!
അരികത്തണഞ്ഞ് തൻ വിരലാലവളുടെ
അരുമയാം താടിയുയർത്താൻ ശ്രമിക്കവേ

അറിയില്ലയെന്താണ് കവിളിൽ പതിച്ചതെ-
ന്നറിയുന്നതിന്നു മുൻപുണർന്നുപോയല്ലോ!
തൻവലം കൈപ്പത്തി തന്നിടതു കവിളിൽ
തടവുന്നുണ്ടെന്നതറിഞ്ഞുതാനുടനേ

പ്രണയചാപല്യങ്ങൾ കാട്ടിയാലുണ്ടാകും
പ്രതികരണമെന്താകാമെന്നത് നല്ലപോൽ
പ്രായോഗികമായിട്ടല്ലാതെയറിഞ്ഞു ഞാൻ
പ്രായോഗികമായെന്നാൽ അറിയുന്നനേകർ!










             24.'മധുര'ക്കുരുക്കുകൾ


ആരും വെറുക്കുവാനാഗ്രഹിക്കാത്തൊരു
അരുമയാം വാക്കാണ് 'മധുര'മെന്നുള്ളത്
ആവാക്കുകേൾക്കേമനസ്സിനുംനാക്കിനും
ആഗ്രഹത്തിൻ ചെറു ലാഞ്ചനയേറ്റിടും

മധുര വസ്തുക്കൾ കാണുകിലാരുടേ-
മധരത്തിലൂറും മധുവുള്ള നീര് ആ   
മധു കുടിച്ചാവസ്തുവകത്താക്കിയെന്ന്  
മധുരമായ് ചിന്തിച്ച് സംതൃപ്തിയടയും 

'മധുരം' നാവിന്നു  രുചിയെന്നപോലെ 
മധുരിക്കുമോർമ്മയാം, പ്രേമവുമാകാം
മധുര സ്‌മരണേലും വാക്കിലു പോലും
മധുരമൊളിച്ചിരിപ്പുണ്ടെന്നതറിയൂ 

മധുരപ്പതിനേഴിൽ മനസ്സ്  നിറച്ചും 
മധുരതരമാകും ചിന്തകൾ മാത്രം!
മധുരക്കള്ളിത്തിരിയുള്ളില് ചെന്നാലോ
മധുര വാക്കല്ലയുതിരുന്നതെന്നാൽ !

മധുരഭാഷിണി വായ തുറന്നെന്നാൽ      
മധുരമാം മൊഴിയുതിരുന്നത് നോക്കി
മധുപനൊരു നൂറ്  യാഥാർഥ്യമായിടാ
മധുര സ്വപ്നങ്ങളുമായ് കാത്തിരിക്കും

മധുരപ്പുഞ്ചിരി തൂകുന്ന തരുണി  
മധുരാലാപന കുതുകിയുമെന്നാൽ
മയക്കിയെടുക്കും മനക്കട്ടിയുള്ള
മനോജ്ഞനേയുമതിൽ സംശയമില്ല!   
  
മധുവിധുവാഘോഷിക്കുന്നവർക്കൊക്കെ
മധുരാനുഭൂതിയയവിറക്കാനായ് 
മധുരസപ്തതീമഷ്ടദശകവും
മറക്കുവാനാകാത്ത, കാലത്തിൻ ദാനം 

മധുവേറെയകത്താക്കി   മത്തു കേറി
മധുകരനായ് മാറി വെളിവില്ലാതെ 
മധുപനോടേറ്റാൽ പകരമായ് കിട്ടും
മധുരമില്ലാക്കുത്ത്  മധുപാത്രമല്ല!

മധുകണം മൃദുല ദളത്തിലൊളിപ്പിച്ച്
മധുരമാം സ്വപ്നവും കണ്ടു മയങ്ങി   
മധുവിധുവാഘോഷിക്കുന്നതിന്നായി 
പധുപനെ കാത്തിരിക്കുന്നു സൂനങ്ങൾ

മധുരം വഴിവിട്ട് കഴിച്ചിട്ട് രക്തത്തിൽ
മധുരം ക്രമാതീതമായ്മാറിയെന്നാൽ
'മധുരപ്പനി' വന്നു ഗതികെട്ട് പോകും 
മധുരം കഴിക്കേണ്ടി വന്നിടാ മേലിൽ!   

















                 25. മധുരമുള്ള  കയ്പ്പ് 

       
കയ് പ്പൊരു  രസമാണാരസമൊരു രുചിയാണ്
കയ് പ്പെന്നു കേട്ടാലോ  രസമില്ല,  രുചിയില്ല
കയ് പ്പിൻ്റെ ഗുണങ്ങളെന്തെന്നറിയണമെങ്കിൽ
കൈവിരലാലെണ്ണാമവ നന്നായിക്കേട്ടോളൂ   

നെല്ലിക്കാതാൻ  ഗുണമറിയാത്തവരില്ലല്ലോ
വല്ലാതതു കൈച്ചീടും ചവയ്ക്കുമ്പോഴാദ്യമായ്
പിറകേയറിഞ്ഞീടും പുളിയും മധുരവും
പറയേണ്ടതില്ലല്ലോ മധുരത്തിനു കൈപ്പുണ്ട്

കൈപ്പയ്ക്കാ തന്നുടെയും രുചി കൈപ്പു തന്നല്ലോ
കൈപ്പെന്ന് കരുതിയത് കഴിക്കാത്തവർ വിരളം
കൈപ്പയ്ക്കാ പഴുത്തെന്നാൽ ചുവപ്പുള്ള കുരുവ്‌
കൈപ്പല്ല മധുരമാം  കുരുവിൻ  പുറംതൊലി! 

വേപ്പിൻ്റെയിലയ് ക്കെന്തു കൈപ്പിൻ രസമാണെന്നോ
കൈപ്പിൻരസമാണേലും മരുന്നിൻ്റെ ഗുണമാണ്
കൈക്കുന്നൊരു വേപ്പെണ്ണയും നല്ലോരു മരുന്നാണ്
വേപ്പിൻതളിർ സ്വാദുള്ളൊരു തോരനായ് വച്ചീടാം

കൈപ്പാണു കഷായത്തിനെന്നറിയാത്തോരില്ല
കൈപ്പെന്നു പറഞ്ഞിട്ടതു കുടിച്ചില്ലെന്നാകിൽ
മാറില്ലസുഖമെന്നറിയാത്തവരുമില്ല
മൂക്കു പൊത്തിയാണേലും കുടിക്കും കഷായങ്ങൾ

കൈപ്പൊരു രസമാണത് രുചിയുമാണെങ്കിലും
കൈപ്പൊരു വികാരവുമനുഭവവുമാകാം
ജീവിതാനുഭവം  നിരാശാ നിർഭരമെങ്കിൽ
ജീവിതം മനുജന്നു കൈപ്പുള്ളോരനുഭവം

പ്രേമനൈരാശ്യത്തിലുഴറുന്ന കമിതാവിന്
പ്രേമമൊരു കയ്ക്കുന്ന  വികാരമായ് മാറിടാം
കൈപ്പിനെച്ചൊല്ലിയിനി വിലപിക്കൊല്ലാ മനം
കൈപ്പുണ്ട് ഉപ്പിനുമെന്നോർക്കുകിലോ ശുഭമെല്ലാം

ഉപ്പൊഴിവാക്കീടുവാനാകില്ലെന്നറിയുക
ഉപ്പും കൈപ്പുമൊരുപോലാസ്വദിക്കേണ്ടുന്നവ
ചേരുംപടി മധുരവും കയ്പ്പും പുളീമുപ്പും
ചേർത്താലീ   ജീവിതമൊരു വൻവിജയമാക്കാം !


















26.  ഞാൻ കവളപ്പാറയുടെ ദുഃഖപുത്രൻ

കളിചിരിയില്ലെനിക്കിന്നൊട്ടുമേ
കരയുവാനോ കണ്ണുനീരുമില്ല
കരളിൽ കദനം കവിഞ്ഞു നിൽക്കേ
കരയുന്നതു  മരുന്നാണുപോലും!

കണ്ണീര് വറ്റിയാലെങ്ങിനെ കരയും?
കരയുന്നുണ്ടെങ്കിലുമെൻ ഹൃദയം
കരയാതെ കരയുകയാണതെന്ന്
കരുതുന്നതിൽ തെറ്റൊട്ടില്ല താനും

കവളപ്പാറയിലാരുന്നെൻ്റെ വീട്
കവളപ്പാറയിന്നു കാണ്മാനില്ല
ഉരുൾപൊട്ടി വീടും പോയ്‌ വീട്ടുകാരും
ഒരുദിനം ഞാനേകനായി മാറി!

കൂട്ടുകാർ ചിലരിന്നും മണ്ണിന്നടീൽ
നാട്ടുകാർ പലരിന്നും മണ്ണിന്നടീൽ
പ്രകൃതി ക്ഷോഭിച്ചാലുമിങ്ങനാമോ?
പ്രകൃതിയ്ക്ക് കണ്ണില്ലേ, ചോരയില്ലേ?

വന്നുപെട്ടീ അനാഥാലയത്തിൽ ഞാൻ
എന്നേപ്പോലുണ്ടനേകം പേരിവിടെ!
ജന്മനാ തന്നെയനാഥരായോരും
ജനിപ്പിച്ചിട്ടു  കളയപ്പെട്ടോരും!

പോറ്റുവാനാകാതെ മാതാപിതാക്കൾ
തെറ്റെന്നറിഞ്ഞോണ്ടു കൊണ്ടുവന്നോരും!
പാതകളിൽ തെണ്ടിത്തിരിഞ്ഞതിനാൽ
പോലീസ്സു പിടിച്ചോണ്ടു  വന്നവരും!

എന്നാലുമെല്ലാർക്കുമിവിടൊരുപോൽ
നന്നായിച്ചേരുന്ന പേരാ'ണനാഥൻ'!
കേൾക്കുവാൻ ചേലുള്ളോരോമനപ്പേരാ!
കേൾക്കുവാനിമ്പവും നോന്നുന്നതില്ലേ?

നെറ്റിയിൽ ഞങ്ങടെ ഒട്ടിച്ചുപോയി
മാറ്റുവാനാകുമോ ഇനിയുമാപ്പേര്!
വിധിയാണിതെന്നൊക്കെ നിങ്ങൾ ചൊല്ലും
വിധിയെപ്പഴിക്കുവാൻ ഞങ്ങളില്ല

ഓർക്കാതിരിക്കുവാനാകില്ലെനിക്ക്
ഓർമ്മച്ചെപ്പൊന്നു തുറന്നീടട്ടേ ഞാൻ
കവളപ്പാറേലെ പറമ്പിലൊക്കെ
കൂട്ടരോടൊപ്പം കറങ്ങി നടന്നു ഞാൻ

തമ്മിലടിച്ചും കളിച്ചു രസിച്ചും
തോമ്മനും ചെല്ലനും ഖാദറുമൊപ്പം
മാവിലും പിന്നെക്കശുമാവിലുമായ്
മാറിമാറിക്കേറീം കല്ലെറിഞ്ഞിട്ടും

കുട്ടിയും കോലും തലയോലപ്പന്തും
വട്ടും കിളിത്തട്ടുമണ്ടികളിയും
തീർന്നില്ല, കളികളുണ്ടേറെയിനീം
ഓർത്തെടുക്കേണ്ടുന്ന കാര്യമേയുള്ളു

കളം ചാടും കാളീടേം മീനുവിന്റേം
കളമൊക്കെയും തേച്ച് മാച്ചു കളഞ്ഞും
അവരെ ശരിക്കൊന്നു ശുണ്ഠികൂട്ടീട്ട്
അവരുടെ നിശ്ശബ്ദ പരിഭവങ്ങൾ
കണ്ടിട്ടു കൈകൊട്ടി ആർത്തുചിരിക്കും
കനിവു തോന്നിപ്പിന്നെയാക്കളങ്ങൾ
വരച്ചുകൊടുത്തിട്ടവരോടൊപ്പം
പരിഭവം തീർക്കാൻ  കളം കളിക്കും  

സ്കൂളിലേയ് ക്കൊ രുമിച്ചെല്ലാരും പോകും 
സ്‌കെയ് ലു കൊണ്ടന്യോന്യമടികൂടീടും
വൈകിട്ടു  കുളത്തിലേക്കൂളിയിട്ടിട്ട്
വെള്ളം തെറ്റിച്ചു കളിച്ച്  രസിച്ചീടും!

അങ്ങിനെയെത്രയോ കളികൾ  കളിച്ച്
ഞങ്ങൾ സന്തോഷമായ് കാലം കഴിച്ചു
അന്നൊക്കെ ഞങ്ങളൊരുമിച്ചാരുന്നേൽ
ഇന്നില്ലവരാരും ഞാനേകനായി!

അച്ഛനുമമ്മയും മീനുവെന്നയെൻ
കൊച്ചനുജത്തിയുമൊത്തുചേരുമ്പോൾ
എന്തർഥമാരുന്നു ജീവിതമെന്നാൽ
എന്തോരു വ്യർത്ഥതയിന്നെൻ്റെ ജീവന്ന്

പ്രകൃതിയെയാര്  പ്രകോപിപ്പിച്ചാലും
പ്രതികാരമുണ്ടാം  പകരമായിട്ട്
പ്രകൃതിക്ക് ഹൃദയമില്ലെന്നുവന്നാൽ
പാവങ്ങളാണോ പിഴയൊടുക്കേണ്ടൂ? 
  
ജീവിച്ചിരുന്നിട്ടിനിക്കാര്യമില്ലെന്ന്
ജീവിച്ചിരിക്കുവാനായാശയില്ലെന്ന്
പറയുവാനെത്രയെളുപ്പമെന്നാൽ
അറിയുന്നു ഞാനതസാദ്ധ്യമെന്നും

ആശ കൈവിട്ട്  കളയുവാനാവില്ല
വാശിയോടെ തന്നെ മുന്നോട്ട് പോകേണം
കാലമെനിക്കായി  കാത്തുസൂക്ഷിക്കും
കാര്യമെന്താണേലും വേണമെനിയ്ക്കത്!!! 





















27.  ഓർമ്മയിലായ ഓണക്കളികൾ

സമചതുരം വലുതായ് വരച്ചിട്ട്
സമമായിട്ടാച്ചതുരം പകുത്തിട്ട്
കുറുകേയും മൂന്നു വര വരച്ചു
കിളിത്തട്ടിനായെട്ടു കളമാക്കി

ഓണമല്ലേ കളി കേമമാക്കേണം
കാണികളേറെ സന്തോഷിച്ചിടേണം
ടീമുരണ്ടും ബലാബലമുള്ളതും
കേമന്മാരാം നായകന്മാരും വേണം

കേമൻ'ഞാൻ' നായകനൊരു ടീമിന്
സമ്മാനംവേണം ജയിക്കുന്ന ടീമിന്
പഴക്കുലയൊന്നു വാങ്ങിച്ചു തൂക്കി
പണ്ടത്തെ തൂണിൽ കളത്തിന്നരികേ

കിളിത്തട്ടു കളി മൂന്നു മണിക്കാണ്
കളി തുടങ്ങാൻ രണ്ടു മണിക്കൂറും
മറ്റുള്ളകളികൾ പോയൊന്നുകാണാം
മാവിലെയൂഞ്ഞാലിൻ ചുവട്ടിലാദ്യം

മാവേലി നാടു വാഴും കാലോം പാടി
മാവിലെയൂഞ്ഞാലിൽ സ്ത്രീകളാടുന്നു
കുട്ടികൾ  കലപില കൂട്ടുന്നുണ്ട്
കൊച്ചൊരൂഞ്ഞാലിനായിത്തെല്ലകലെ
   
തരുണികൾ മുറ്റത്തു  കൂട്ടം കൂടി
തിരുവാതിരേം കുമ്മീമാടീടുന്നു
പിന്നൊരു കൂട്ടർക്കു  'ഒരുകുടുക്ക-
പ്പൊന്നിന്നു പകരമായ് പെണ്ണുവേണം'

തലയെടുപ്പുള്ള ചെറുപ്പക്കാരോ
തലപ്പന്തു കൊണ്ടു കളിക്കയാണ്
കുട്ടിയും കോലുമായ് കളിക്കുന്നുണ്ട്
കുട്ടനും കൂട്ടരും നടുറോഡിലായ്

കുട്ടിക്കുറുമ്പന്മാർ വഴിയോരത്തായ്
കുഴികുത്തി ഗോലികളിക്കുന്നുണ്ട്
പുതുപുത്തൻ പാവാടേമുടുപ്പുമിട്ട്
പൂമ്പാറ്റപ്പൈതങ്ങൾ കളംചാടുന്നു

കാരണവന്മാരു  കടത്തിണ്ണയിൽ
കളിക്കുന്നു വാശിയോടെ കളികൾ
ഒരുകൂട്ടർ അന്പത്തിയാറിലും മ-
റ്റൊരു കൂട്ടരിരുപത്തിയെട്ടിലായും
  
ചീട്ടുകളിച്ചേറെ രസിച്ചീടുമ്പോൾ
ചിലർ കളിക്കുന്നൂ കഴുതേം റമ്മീം
ചെറ്റുദൂരെ മാറി പകിട,  പിന്നെ
ചതുരംഗക്കളിയും തകർക്കുന്നുണ്ട്

കാര്യമായിട്ടിനിയൊരു കളിയുണ്ട്
കിളിത്തട്ടു കളിയൊന്നു കഴിഞ്ഞിട്ട്
രസമേറും  വടംവലിതന്നാണത്
രസിക്കുവാൻ കരമൊത്തമുണ്ടാകും

ഓണക്കളികൾ തിമിർക്കട്ടേ, തിരു-
വോണമല്ലേ തകർത്തീടേണമല്ലോ!
ഓർത്തപ്പോൾ  കിളിത്തട്ട്  കളിയെപ്പറ്റീ
ഓടീ ഞാൻ കിളിത്തട്ടു കളത്തിലേക്ക്

എത്തീഞാനവിടാകെനോക്കിയപ്പോൾ
എന്ത് പറയട്ടെ?  അവിടാരുമില്ല!
കളിക്കാരും കാഴ്ചക്കാരാരുമില്ല!
കുലതൂക്കിയിട്ടതും കാണ്മാനില്ല!

മാവിൻചുവട്ടിലും വീട്ടിൻ  മുറ്റത്തും
മാറിമാറി കടത്തിണ്ണേലും പിന്നെ
റോഡിലും മറ്റു കളങ്ങളിലും ഞാൻ
മിടിപ്പേറുംഹൃത്തോടെ നോക്കിനിന്നു !
  
കണ്ണുതിരുമ്മീട്ടു നോക്കി ഞാൻ വീണ്ടും
കണ്ടതില്ലൊന്നുമേ,   ശൂന്യത മാത്രം
കണ്ണുപെട്ടെന്നു തുറന്നുണർന്നൂ ഞാൻ
കണ്ണുമിഴിച്ചുപോയ്,  സ്വപ്നമാരുന്നോ!?

സ്വപ്നത്തിലാണേലുമൊരിക്കൽക്കൂടി
സംതൃപ്തിയോടാക്കളികൾഞാൻകണ്ടു
കണ്ടതൊക്കെയയവിറക്കിക്കൊണ്ട്
പണ്ടത്തേക്കഥകളുമോർത്തു നിൽക്കേ

കേട്ടു ഞാനൊരു ശബ്ദം ദൂരെനിന്നും
കൊട്ടുന്ന ചെണ്ടയുടെ ശബ്ദമല്ലേ?
വന്നടുത്തടുത്തായിട്ടാക്കാഴ്ച്ചയും
വലിയൊരാൾക്കൂട്ടം,പുലികൾ മുന്പിൽ

പുലിയെക്കുടവയറിലൊട്ടിച്ചിട്ട്
പൊണ്ണത്തടിയരാം മദ്ധ്യവയസ്ക്കർ
പുളുപുളായുള്ളോരാ പള്ളേം നെഞ്ചും
തുള്ളിക്കുലുക്കീട്ട്  ചാടി  നടക്കുന്നു

കൂട്ടത്തിലുള്ളോരെ സൂക്ഷിച്ചു നോക്കി
കുട്ടികൾ,  ചെറുപ്പക്കാർ, പ്രായമായോർ
കുത്തുന്നുണ്ടെല്ലാരും മൊബൈലിലായി
കാണുന്നൊപ്പം ഗയ്മും പുലി കളിയും

കുഴയുന്ന  നാവോടേ  കൂട്ടത്തിലെ
മുഴുക്കുടിയന്മാർ ലവലില്ലാതെ
ഇടറുന്നകാലിന്മേൽ  പതറിയിട്ട്.
റോഡുവക്കത്തായ് കുഴഞ്ഞുവീഴുന്നു

ഇന്നുകാണുമോണക്കളികളിതാ-
ണൊന്നാന്തരമാം  പ്രഹസനമല്ലേ !
ചായോം തേച്ചോണ്ടു  കുംഭ കുലുക്കിയാൽ
വ്യായാമമാകുമോ?  കളിയാകുമോ?

അന്നുകളിച്ചോരാ  കളികളെത്രേം
ആനന്ദദായകമായിരുന്നെന്നോ!
കായത്തിനും പിന്നെ  ബുദ്ധിക്കുമതു
വ്യായാമോം വികസനോമേകീരുന്നു!

അന്നത്തെക്കളികൾ പഴമക്കാർക്ക്
ഇന്നു ഗൃഹാതുരത്വത്തിൻ്റെ   നോവും
ഇന്നത്തെ പുത്തൻതലമുറക്കാർക്ക്
അന്യം നിൽക്കും കളിക്കലവറയും!!!   






















28.   മാവേലി ഇന്ന് ഓണം കാണാൻ             വന്നാൽ!
        

മാവേലിയിന്നോണം കാണാൻ വന്നാൽ
മാനുഷരെല്ലാരുമല്ലലുള്ളോർ  

കാണം വിറ്റോണമുണ്ണുന്നോരേയും
കാണം പോലുമില്ലാത്തോരേം കാണാം

ക്യാമ്പിലായ്‌ കാണാം പ്രളയത്തിൻ്റെ
വമ്പൻ ദുരന്തത്തിൻ ബാക്കിപത്രം

വീട്ടുവസ്തുക്കളും വീടും പോയി  
ഉടുതുണി മാത്രമായ്  വന്നവരേം

ആഹാരം പോലും ശരിക്കില്ലാതെ
മോഹങ്ങളെല്ലാം മരവിച്ചോരേം

കുട്ടികൾ പട്ടിണിക്കോലമായി,
കുട്ടിക്കളിയും  മറന്നുപോയി

പൂത്തുമലേലും  കവളപ്പാറേം
പോയൊന്നു കാണൂ മാവേലിമന്നാ

മലയൊന്നാകേയുരുൾപൊട്ടിയിട്ട്
മണ്ണിന്നടിയിലായ് ആളും വീടും

ആഴ്ചകളേറെക്കഴിഞ്ഞെന്നാലും
ആളുകളിപ്പോഴും മണ്ണിൻകീഴിൽ

ഉടയോരേക്കണ്ടുകിട്ടാതായിട്ട്
ഇടനെഞ്ച് പൊട്ടിക്കരയുന്നോരേം

ബന്ധുക്കളുടെ  ശരീരങ്ങളെ
ബദ്ധപ്പാടോടെ തിരയുന്നോരേം

വാസസ്ഥലം വിട്ടുപോകാനാകാ-
തസ്വസ്ഥരായിക്കറങ്ങുന്നോരേം 

മാതാപിതാക്കളെ നഷ്ട്ടമായി
ഭീതി നിറഞ്ഞ മുഖവുമായി

ഭാവിയെപ്പറ്റിയോർത്താകുലപ്പെട്ട്
ഭാരിച്ച നെഞ്ചുമായ് പൈതങ്ങളേം

മണ്ണിന്നടിയിലെ യജമാനന്നായ്
മണ്ണു  മാന്തും വാലുമാട്ടി ക്കൊണ്ടു  

നന്ദിതൻ പര്യായമായിടുന്ന
നായയേയും കാണാം തമ്പുരാനേ

എന്നാലും നിന്നെബോധിപ്പിക്കുവാ-
നൊന്നായി ഞങ്ങളാഘിക്കുമോണം

പതിവ്  തെറ്റിയ്ക്കുവാനാവില്ലല്ലോ
പ്രകൃതിയതിന്ന്   ശ്രമിച്ചെന്നാലും  !

മാവേലി പണ്ടു വാണോരു കാല-
മനുഭവിക്കാനൊരു മോഹമുണ്ട്

എന്നിലെ  മോഹങ്ങളൊന്നു നേടാൻ
നിന്നോടായ്,  മാവേലീ ചോദിച്ചോട്ടേ ?

മാനുഷരെല്ലാരുമൊന്നുപോലെ
മോദമായ് ജീവിച്ചിരുന്ന കാലം

കണ്ടുമടങ്ങുവാനില്ലേ മോഹം?
ഉണ്ടെങ്കിലങ്ങിവ ചെയ്തേപോകൂ

ഭരിക്കുമോരിവിടുത്തെ
                ഭരണക്കാർക്കെല്ലാർക്കും    
ഭരണപാഠങ്ങളൊളും
                പഠിപ്പിച്ചു കൊടുത്തൂടേ ?

ഉരുൾപൊട്ടാതിരിക്കാനായ്
               പാതാളത്തിലിരുന്ന്
ധരണിയെ ബലമായി
               പൊക്കിനിറുത്തിക്കൂടേ?

പെരുമഴക്കാലത്തു
              പ്രളയത്തെത്തടയുവാൻ
പയസ്സിനെ ധരണിയിൽ
              വിലയിപ്പിക്കരുതോ ?

അസ്സാദ്ധ്യമാണിവയെ-
              ന്നവിടേയ്ക്കു തോന്നുന്നേൽ
അവതാരമൊരിക്കൽക്കൂ
             ടെടുത്തൊന്നു വന്നൂടേ?5
           
ബാലിശമാണെന്നുടെയീ
            ചോദ്യങ്ങളെങ്കിലൊരു  
ബാലനാണിവനെന്നു
              കരുതീട്ടു  ക്ഷമിച്ചൂടേ?













29.  പൂമ്പാറ്റയുടെ മനോഗതം  

ഒരുകൊച്ചുബിന്ദുവായ്‌                 
             തളിരിലയിലെന്നെ 
ഒരുദിവസമെന്നമ്മ 
              നിക്ഷേപിച്ചേ പോയി 
എന്നെപ്പോലുള്ളകുറേ
               ചെറിയ ബിന്ദുക്കളേം
പിന്നെത്തിരികെയൊന്നു
               നോക്കിയതേയില്ലമ്മ . 

ദിവസങ്ങളധികം
               കഴിയും മുൻപേ ഞങ്ങൾ
ജീവിതപ്പാതയിലെ
               രണ്ടാം ദശയും പൂകി
ഇഴയുന്ന പുഴുവായി
               മാറിയിട്ടു ഞങ്ങൾ 
ഇല കരണ്ടു തിന്നു 
              തടിച്ചു കൊഴുത്തേറെ 

അധികനാളങ്ങിനെ 
              കഴിഞ്ഞില്ലൊരു പക്ഷേ 
വിധിയുടെ കളിയാകാം
              മുജ്ജന്മ പാപമാം  കൂടപ്പിറപ്പുകളിൽ
              കൂടുതലുപേരുമെൻ 
കണ്മുൻപിൽ വച്ചുതന്നെ  
              പക്ഷികൾക്കിരയായി

ദൈവഹിതമായിടാം
              മുജ്ജന്മ സുകൃതമാം
അവനിയിലെനിക്കൊരു
              ജീവിതമുണ്ടായി
മൂന്നാം ദശ പൂകിയിട്ടു  
              പൂപ്പതൻ വേഷത്തിൽ
മതിയായുറങ്ങി ഞാൻ  
              കുംഭകർണനായ് മാറി   

ഉണരവേ ഞാനെന്റെ 
              കളേബരം കണ്ടിട്ടു 
ഉന്മാദവിവശയായ്
              അത്ഭുതസ്തബ്ധയുമായ്.
എത്രയോ നിറമെനിക്ക്
              എന്തു ഭംഗിയാണെന്നോ
എനിക്കെന്റെ നാലാം ദശ
              സൗകുമാര്യസാന്ദ്രമോ?

ഉല്ലാസമോടെ ഞാൻ
              പറന്നുയരത്തിലായ് 
വല്ലാത്തൊരാഹ്ലാദ
              ത്തിരതല്ലിലമർന്നുപോയ് 
ഉന്മാദമൊന്നു ശമിക്കവേ  
              വിശപ്പിൻ വിളി
ഉള്ളിൽനിന്നുയരവേ 
              തിരികെപ്പറന്നു ഞാൻ 

പറന്നുവന്നിരുന്നത്
              വർണപ്പകിട്ടുള്ള തേ-
നൂറുമൊരു പുഷ്പത്തിൽ  
              അതിശയം പൂണ്ടു ഞാൻ  
"ആവോളം മധുവുണ്ണൂ 
              മടി കൂടാതൊട്ടുമേ"
ആതിഥ്യ മര്യാദ 
              കാട്ടിയുടനാ കുസുമം! 

"പകരമെൻ പൂമ്പൊടി
              മറുപൂക്കളിലെത്തിച്ച്
പരാഗണത്തിനെന്നെ
              സഹായിക്കണം നീയും"
അതിഥി സൽക്കാരം ഞാൻ 
              സ്വീകരിച്ചെന്ന വിധം 
അതിമോദത്തോടെയാ
               മധു നിറയെ ഉണ്ടു          

കുസുമത്തിന്നാവശ്യം 
               ഞാനറിയാതെയെന്റെ 
കാലുകൾ നടത്തീടും
                പൂമ്പൊടി വഹിച്ചിട്ടു
തേൻകുടിക്കാനായി 
                മറുപൂക്കളിലെത്തുമ്പോൾ
തനിയെയാ പൂമ്പൊടി
                 അവയിൽ നിക്ഷേപിക്കും!

ചേതമില്ലാത്തൊരു  സഹായ-
                 മാണന്യോന്യമത് 
അതുതന്നെയാണല്ലോ
                 പ്രകൃതീ നിയമവും!
പ്രകൃതിയിലെ ജന്തുക്ക- 
                 ളെല്ലാമിതുപോലെ 
പക്വതയോടെ പെരു-
                 മാറിയിരുന്നെങ്കിലോ !

സന്തോഷമേറിടും   ദിനങ്ങൾ 
                 പിറകേ വന്നൂ  
സന്തോഷത്താലേ  മതി   
                മറക്കുന്നു കുഞ്ഞുങ്ങൾ!
എന്നെക്കാൺകേയവർ 
                 തുള്ളിച്ചാടീടുവതും
എന്നെപ്പിടിക്കുവാനാ
                യെന്റെ പിറകേയവർ  
                 

ഓടിനടക്കുവതും
                 ഞാനവരെ നന്നായി 
വെട്ടിച്ചു പറന്നിട്ടു
                 അകലെ മറയുന്നതും
ഒളിച്ചു കളിപോലെന്ത് 
                 രസമുള്ളതാണെന്നോ
ഓർത്തോർത്താനന്ദിക്കാ
                 നെനിക്കു  വകയായല്ലോ  
                 
ഇനിയെത്ര ദിവസം! 
                 ഈ നല്ല നാളുകളെ
അനുഭവിക്കുന്നതിനായീ  
                 യുള്ളവൾക്കിനി
സമയമില്ലല്ലോയെൻ 
                 ജീവിതം നൈമിഷികം!
സമയമായാലിനി
                 പോകാതെ തരമുണ്ടോ !!!

തരമില്ലെന്നറിയാം
                അതുകൊണ്ടു തന്നിനി
ഒരുനല്ലയിണയയെ
                കണ്ടുപിടിക്കേണം
വംശത്തിൻ നിലനിൽപ്പും 
                 ഉറപ്പാക്കുകവേണം 
വിടപറയും മുൻപീ നൽ
                 പ്രകൃതിയോടായി! 
                                                                     
(Copy Right :  Upagupthan  K. Ayilara )
                   







                  

                    




                  


  
               
               
                
                
              

               
            
                  
                 
                


                            
                 

         
                                   
        
                    
                    
                   


        
            




        30.  അക്കരപ്പച്ചയിൽ 
               പൊലിയുന്ന  സ്വപ്നം

     
അക്കരയ്‌ക്കൊന്നു പോകുവാനായിട്ടാ
അക്കരപ്പച്ചയാം ഗൾഫിലെത്താനായ്
എത്രയോ നാളായി കാത്തിരുന്നെങ്കിലും
ഇത്രനാളും  സ്വപ്നമായത്  ശേഷിച്ചു

മിത്രങ്ങൾ   ഖാദറും ചന്ദ്രനും ജോസും
എത്രയോമറ്റു കൂട്ടുകാർ നാട്ടുകാർ
അക്കരെയെത്തീട്ടൊരു കരയെത്തി
ഇക്കരെ വെറും സ്വപ്നവുമായി  താൻ
.
കാസ്സീമിക്കാ തന്നുറപ്പൊരു നാളിൽ
വിസ്സാ ശരിയാക്കിത്തന്നിടാമെന്നാൽ
ലക്ഷമൊന്നു കൊടുക്കേണ്ടി വന്നിടും
ലക്ഷ്യമെത്തീടാൻ  മാർഗ്ഗവും കാണണം!

അക്കരെയുള്ള ഏജന്റിനും പിന്നെ
ഇക്കരെയുള്ള യാത്രാ ദല്ലാളിനും
എമിഗ്രേഷൻ ക്ലിയറൻസിനായിട്ടും
വിമാനത്താവളപ്പോലീസ്സുകാർക്കും

ഒന്നുപോലതു  മൊത്തം ഭാഗിക്കേണം
പിന്നെയൊരു കൊച്ചു  പങ്കു തനിക്കും!
ചെറ്റും ദയ കാസ്സീമിക്ക കാട്ടീലാ
ഒറ്റവഴി മാത്രമേയിനി ബാക്കി 

അച്ഛനമ്മമാരേയൊന്നു  സമ്മതി-
പ്പിച്ചു  വിറ്റൂ കിടപ്പാടവും  കൂരേം
ഇക്കായിക്കു  കൊടുത്തൊരു  ലക്ഷവും
ബാക്കി  വേണംതനിക്ക്  ടിക്കറ്റിനായ് 
.
വിസ്സായിക്കായി  കാത്തിരിപ്പുമായി
കാസ്സിമു  ചൊല്ലിയുടനതു  കിട്ടും
കിട്ടിയില്ലേഴെട്ടു  മാസമായിട്ടും
'പെട്ടു'പോയെന്നൊരു  മട്ടിലായ്ക്കാര്യം

കാസിമിക്കായെ   കണ്ടുകിട്ടാതായി
മാസങ്ങൾ മൂന്നു നാലു കഴിഞ്ഞു പോയ്
കാസ്സീമിക്കായൊരു ദിനം വന്നിട്ടു
വിസ്സാക്കോപ്പി പൊക്കിക്കാട്ടിച്ചൊല്ലിനാൻ 

എത്തിയിട്ടുണ്ട്  വിസ്സായിതു  കണ്ടോ
യാത്രാദല്ലാളിനെ പോയിക്കണ്ടോളൂ
യാത്രാദല്ലാൾ ചൊല്ലീ  ജോലീടെ വിസ്സാ
മാത്രമേയുള്ളൂ ജോലിക്കരാറില്ല 

പോയില്ലേൽ പൈസാ തിരികെക്കിട്ടില്ല
പോയിക്കിട്ടും തുകേം വീടുമൊന്നായി
പോകയല്ലാതെ മാർഗ്ഗമില്ലെന്നായി
പോകാതിരിക്കുവാനാകില്ല താനും!

ഓർത്തുതാൻ നാട്ടിലെ കുട്ടൻ്റെ കാര്യം
ഒമാനിൽ  പോയിട്ടായവൻ ജയിലിൽ
ജോലിക്കരാറവനില്ലാതെ പോയോണ്ട്
ജോയിക്കുട്ടീടെ   കാര്യോമതുതന്നെ !

കരാറില്ലാതെയക്കരെയെത്തിയ
കരീമിന്  കിട്ടി  നല്ലയൊരു  ജോലി
ഭാഗ്യം തുണച്ചവനെയെന്നു  സാരം
ഭാഗ്യം പരീക്ഷിച്ചു നോക്കുക തന്നെ

ചിന്തിച്ചു നിന്നിട്ടിനിയെന്ത്  കാരിയം?
ചിന്തിച്ചുപോയാലവസാനമില്ല
വേഗമൊന്നക്കരെ എത്തിപ്പെടേണം
ഭാഗ്യമുണ്ടോ എന്നാലെല്ലാം നടക്കും!

അക്കരെയെത്തി, തനിക്കു സന്തോഷം
അവിടുത്തെയേജന്റു  ചൊല്ലീയിനി,
"ജോലിക്കായിക്കരാറില്ലാത്തതിന്നാൽ
ജോലി സ്വയം താൻ കണ്ടുപിടിക്കേണം

പോലീസ്സിൻ കയ്യിപ്പെടാതെ നോക്കേണം
പെട്ടുപോയാലോ ജയിലിലുമാകും
പിടിക്കപ്പെട്ടാൽ പിന്നെ  ജയ് ലിലുമാകും
ജോലിക്കായ് തെണ്ടി നടന്നനേകം നാൾ
കാലിയായ് പോക്കറ്റിതിനകം തൻ്റെ 

പട്ടിണിയായിട്ടും  തെണ്ടി ജോലിക്കായ്
കിട്ടിയത് കൂലിപ്പണിയവസാനം
കിട്ടുന്ന  പൈസാ  തികയില്ലയൊട്ടും
പട്ടിണി മാറ്റുവാനായിട്ടു  പോലും  

ചിന്തിച്ചു നാട്ടിലെ കൂലിപ്പണിക്കെന്ത്
അന്തസ്സുമഭിമാനവുമുള്ള താണ് ,
ഭാഗ്യം തേടിത്തങ്ങൾ കേരളം വിട്ടൂ
ബംഗാളി കണ്ടെത്തീ  ഭാഗ്യമവിടെ!

എന്തു ചൊല്ലാൻ, വിരോധാഭാസമല്ലേ
എന്തേ  വിദ്യാഭ്യാസമേറെ നടിക്കും
മലയാളി തൻ  മണ്ടേൽ മണ്ണാണെന്നോ?
മലർപ്പൊടിക്കാരൻ്റെ  സ്വപ്നമെന്നോ?

താമസിച്ചില്ലായധികനാൾ,  തൻ്റെ
താമസ സ്ഥലത്തെത്തി   പോലീസ്സുകാര് !
പൊക്കീയവരെല്ലാ  താമസ്സക്കാരേം
നീക്കീയവർ  ഞങ്ങളെ ജയിലിലേക്ക് 

പെട്ടുപോമേറെ നാളിനി ജയിലിൽ
പട്ടിണി കിടക്കേണ്ടിനി,യത്  ഭാഗ്യം !
പട്ടിണിയാകുമെന്നാലിനി തൻ്റെ
പെറ്റമ്മയുമച്ഛനും സോദരരും !

കേട്ടില്ല സർക്കാരിൻ മുന്നറിയിപ്പും
പഠിച്ചില്ല പാഠങ്ങൾ കണ്ടറിഞ്ഞും
കണ്ടതും കേട്ടതുമറിഞ്ഞതില്ലാ!
കൊണ്ടറിഞ്ഞിട്ടിന്നു പാഠം പഠിച്ചു.























  31.   ഉത്തരം പറയാമോ?

        ( സ്കൂൾ കുട്ടികളോട് )

മഹിയിലെ ജീവജാലങ്ങൾക്കശേഷവും
മനമറിഞ്ഞാരേ തുടിപ്പു നല്കീ?
മതങ്ങൾ  സൃഷ്ടിച്ചോരു ഈശ്വരനാണോ?
മനുജൻ്റെ  തിയറിയാം 'ഇവലൂഷ'നാണോ?

മാരിവില്ലിന്നേഴു നിറമാരു നല്കീ?
മാരിക്കാറോ  രവികിരണമോ,  രണ്ടുമോ?
മാമലയ്ക്കു മഞ്ഞിൻ പുടവയാരേ നല്കീ?
മാലാഖമാരാണോ,  നീരാവിയാണോ?

മിന്നാമിനുങ്ങിന്നു   വെട്ടം പകർന്നത്
മിന്നുന്ന താരകളാണോ?  പറയുവിൻ
മിന്നിത്തിളങ്ങുന്ന പൂന്തിങ്കളാകുമോ?
മിന്നുന്ന കൊള്ളിമീനാണോ?  പറയുവിൻ
.
മീനിൻ്റെയാകൃതിക്കണ്ണുള്ള തരുണിക്കു 
'മീനാക്ഷി'യെന്നാര് പേരു നല്കീ?
മീനാക്ഷി തന്നുടെയമ്മയോ താതനോ?
മീമാംസകന്മാരോ കവിശ്രേഷ്ഠരോ?

മുകിലിന്നു തൂവെള്ള നിറമേകിയതാര്?
മുകളിലെ വാനമോ ഭാസ്ക്കര കിരണമോ?
മുകിലിന്നു കൃഷ്‌ണത നിറമാരു നല്കീ?
മുകളിലെ ഭൗമമോ കടലിലെയാവിയോ?

മൂളുന്ന വണ്ടിന്ന് സ്വരമേകിയതാര്?
മൂങ്ങയ്ക്കു മൂളുവാൻ ലയമേകിയതാര്?
മൂവന്തി നേരത്തീയാകാശ വീഥിയിൽ
മൂശേന്നു തീക്കനലുകളാരേ വിതറി?

മൃത്യുവിൻ രൂപത്തിലെത്തുന്ന കാലന്ന്
മൃഗമാമൊരു വാഹനം നൽകിയതാര്?
മൃതനായ ദശരഥ പുത്രനെ രക്ഷിക്കാൻ
മൃതജീവനി മലയോടെയെത്തിച്ചതാര്?

മ്ലാവിൻ്റെ രൂപത്തിലെത്തി ശ്രീരാമനെ
മ്ലാനതയിലാഴ്ത്തിയോരസുരനാര്?
മ്ലാനാംഗി മന്ദിരേ ധ്യാനിക്കാൻ പോയാലത്
മ്ലേച്ഛമായ് കരുതുന്ന മാമലയേത്? 

മെത്തേക്കിടത്തിയാൽ  താഴേയ്ക്കിഴയുന്ന
മെരുകാത്ത ജന്തുവിൻ പേരെന്താണ്?
മെലിഞാലെരുത്തിലീ കെട്ടുവാനാകാത്ത
മെയ്യൊതുങ്ങാത്തോരു ജന്തുവേത് ?

മേചകപ്പീലിക്കിരീടം ധരിക്കുന്ന
മേനി കറുത്തോരു യാദവനാര്?
മേനകത്തനയയെ പ്രണയിച്ച രാജന്ന്
മേൽക്കുമേൽ മറവി കൊടുത്തതെന്ത്?

മൈഥിലൻ സ്ഥാപിച്ച വൻ വില്ലൊടിച്ചിട്ട്
മൈഥിലിയെ വേട്ടോരു രാജനാര്?
മൈത്രൻകുചേലൻ്റെ കാൽ കഴുകിയിട്ട്
മൈത്രി പുതുക്കിയ ശ്രേഷ്ഠനാര്?

മൊട്ടാകുമാമ്പലിനെ തൊട്ടുണർത്തീടുന്ന
മൊഞ്ചുള്ളൊരു താരക രാജാവാര്?
മൊഞ്ചുള്ള താജ്മഹൽ പണികഴിപ്പിച്ചൊരാ
മൊഗൾവംശ രാജാധിരാജനാര് ?

മോരിൻ്റെ പുളി പോയാൽ ചാകേണ്ടതാര്?
മോഹിപ്പിച്ചീടും മരീചികയെവിടെ?
മോഹിപ്പിക്കാനായിട്ടാടിത്തകർക്കുവാൻ
മോഹിനീ വേഷമണിഞ്ഞതാര്?

മൗനവ്രതം പൂണ്ട വിശ്വാമിത്രന്നുടെ
മൗനം ഭേദിക്കുവാൻ നടനമാരാടി?
മൗക്തികം തന്നുടെ ഉള്ളിലൊളിപ്പിച്ചു
മൗനിയായ് വാഴുന്ന ജീവിയേത്?

മംഗല്യസൂത്രമില്ലാതെ നടക്കുന്ന
മംഗല്യത്തിന്നെന്താ പേര്?  ചൊല്ലൂ.
മംഗല കർമ്മം നടക്കും മുഹൂർത്തത്തിൽ
മംഗള ശബ്ദം മുഴക്കുന്നതെന്ത് ?

'മകാര'ത്തിലുള്ളയീ ചോദ്യങ്ങൾക്കാകെയും
മറുപടി തെറ്റാതെ നൽകുന്ന ബാലകർ
മടയരുമാവില്ല,  മടിയരുമാവില്ല,
മനീഷികളാകുമെന്നെന്മനം മന്ത്രിപ്പൂ!!!






















32.  എൻ്റെ  മട്ടുപ്പാവ് കൃഷി ചരിതം


പച്ചക്കറി കൃഷി എൻ വിനോദം
കൊച്ചായിരിക്കുന്ന കാലം തൊട്ടേ
അച്ഛനെക്കണ്ടു പഠിച്ച ശീലം
മെച്ചത്തിലച്ഛൻ ചെയ്തോരു കാര്യം

പച്ചവിരിച്ച കൃഷിയിടത്തിൽ
പച്ചക്കറി വിള  മെച്ചത്തിലന്ന്
നോക്കിനിന്നാൽ കൊതി തീരുകില്ല
നാക്കിലുമൂറിടും വെള്ളമേറെ

ജോലിക്കായ്‌ നാടുവിട്ടേറെക്കാലം
കാലമൊരൻപതു വർഷം  പോയി
താമസിക്കാനായ് തെരഞ്ഞെടുത്തു
തിരികെവന്നപ്പോഴനന്തപുരി "

പോക്കുവതെങ്ങിനെ സമയമെന്ന്
പേർത്തും ചിന്തിക്കേണ്ടി വന്നതില്ല
മട്ടുപ്പാവില്ലേ വീടിൻ മുകളിൽ ?
മൊത്തവും പച്ചക്കറി കൃഷിക്കായ്?

വാങ്ങാനാവില്ലിനി പച്ചക്കറി
വിഷമയമായവ ചന്തേൽ നിന്ന്
കൃഷിചെയ്യുകയാണു  നല്ലതെന്ന്
കരുതീട്ടു ഞാനതുറപ്പാക്കി
     
മണ്ണില്ല കൃഷിയിറക്കാനായിട്ട്
മണ്ണില്ലൊട്ടും വീട്ടിൻ ചുറ്റുപാടും
കൊണ്ടുവന്നൂ മണ്ണു ദൂരെനിന്നും
കാറിൻ്റെ  ഡിക്കിയിൽ ചാക്കിലാക്കി

വാങ്ങീ ഗ്രോബാഗു കടയിൽ നിന്നും
വാങ്ങീയൊപ്പം പയറിൻ്റെ  വിത്തും
വെണ്ടവിത്തും ചാണകപ്പൊടിയും
വിത്തുകൾ  നട്ടു തളിച്ചു വെള്ളം 

വിത്തു മുളച്ചിട്ടിലകൾ വന്നു
പൂത്തു കായ്ക്കുന്നതു കാണുവതും
സ്വന്തം കയ്യാൽ കായ് പറിക്കുന്നതും
എത്രയോ നിർവൃതി തന്നീടുന്നു!

പിന്നെത്തിരിഞ്ഞൊന്നു നോക്കിയില്ല
തന്നൂ കൃഷിഭവൻ സബ്സിഡിയായ്
അൻപതു ഗ്രോബാഗും മണ്ണും വിത്തും
അതിനായ്  വളവും പിന്നെന്ത് വേണം?

പാവല്  തക്കാളീം  പടവലവും
പാലക്ക് കാബേജും വഴുതനയും
പച്ചമുളകും   കാരറ്റും ചീരേം
കാച്ചിലും ചേനയും ചേമ്പും പിന്നെ

ബീറ്റ്‌റൂട്ടും  ചെറുവള്ളിക്കിഴങ്ങും
ബീൻസും  മരച്ചീനി, ഇഞ്ചി, കൈതേം
മാറി മാറി കാലാകാലങ്ങളിൽ
നൂറോളം ഗ്രോബാഗിൽ ഞാൻ വളർത്തി

ജാറിലായ്‌ നട്ടു സപ്പോട്ടേം പിന്നെ
കറിവേപ്പ്  വാഴയും  മുന്തിരിയും
കോവൽ തൈ വാങ്ങീട്ടു താഴെ നട്ടു
കാര്യമായ്  നോക്കാതതു വളർന്നു

മട്ടുപ്പാവിൻ  ചുറ്റൂം കമ്പിത്തൂണു
നാട്ടിട്ടു  കമ്പി വലിച്ചുകെട്ടി
പന്തലിട്ടിട്ടതിലായ് പടർത്തി
പടവലം, പാവല്,  പയറ്, കോവൽ

എന്തുരസമവ പൂത്തു കായ്ച്ചു
പന്തലിൽ ഞാന്നു കിടപ്പത് കാണ്മാൻ
പാവല് പടവലം കായകൾക്ക്
കവറിട്ട് കീടത്തിൻ ശല്യം  മാറ്റി
      
സന്തോഷിക്കാനിനി എന്തു വേണം?
സന്തോഷിക്കട്ടെ ഞാൻ വേണ്ടുവോളം!
വായിച്ചസൂയപ്പെട്ടിട്ടെന്ത് കാര്യം?
വേണോങ്കിൽ കായ്ക്കും! വേരിലും ചക്ക. 

മട്ടുപ്പാവിൽ പണി ചെയ്തീടവേ
പെട്ടെന്ന് ദാഹമോ പശിയോ വന്നാൽ
തിന്നിടും കോവയ്ക്കാ,  പച്ചപ്പയർ
എന്നിവ പോരെങ്കിൽ വെണ്ടയ്ക്കയും

മുള്ളാത്തേം നാട്ടാത്തേം താഴെ നട്ടു
മുരിങ്ങയും പേരയും തെങ്ങുമുണ്ട്
പപ്പായ ശിഖരങ്ങളോടെയുണ്ട്
പഴത്തിന്  ചെങ്കലതി വാഴേമുണ്ട് 

മനസ്സൊന്നു  നിങ്ങളും കാട്ടിയിട്ട്
തനതായി  ജൈവ കൃഷി ചെയ്യൂ
പച്ചക്കറികൾ വിഷം തീണ്ടാതെ
രുചിയോട് ഭക്ഷിക്കാനാകുമല്ലോ!






















            33.   കുടചരിതം

   
കുടയെന്നു കേൾക്കുമ്പോൾ 
                 ആദ്യമായെൻ മനസ്സിൽ 
കയറിവരുമച്ഛൻ്റെ 
                  ഓലത്തൊപ്പിക്കുട

വെയിലത്തും മഴയത്തും
                   ജോലിചെയ്യാനായി
വയലിലും പറമ്പിലും
                   പോകുമ്പോൾ തലയിൽ  

ഓലത്തൊപ്പിക്കുട തൻ 
                    തനുവിൻ ഭാഗംപോൽ
തലയിലുറപ്പിച്ചു 
                    വയ്ക്കുമച്ഛൻ പതിയേ

ഇടവപ്പാതി മഴ
                    തുടങ്ങിയാലച്ഛൻ്റെ  
കുടയുടെ കോലവും
                    നിറവും മാറിപ്പോകും

ചൂരലിൽ  തീർത്തോരു 
                     വളവുള്ള പിടിയോടെ 
നരച്ചു കീറാറായ 
                     ശീലതൻ കാലൻകുട!

മഴയത്തു ഞാനെന്റെ 
                     സ്വന്തം കുടയായിട്ടു
വാഴത്തണ്ടിന്റെ പിടി 
                     യുള്ളൊരു നീണ്ട കുട

വാഴയുടെ കയ്യീന്നു
                     കടമായി വാങ്ങീട്ടു 
വഴിയിലെ  മഴവെള്ളം
                     തട്ടിത്തെറിപ്പിച്ചു

പോയീടും ദിവസേന 
                     പാഠശാലയിലേയ്ക്ക്.
പലപ്പോഴും കുടയുടെ
                      നീളം കുറഞ്ഞിട്ടു

വട്ടത്തിൽ  ചേമ്പില 
                      ക്കുടയായതു  മാറീടും!
വഴിയിലെറിയാമവ
                       മഴ കഴിഞ്ഞെന്നാൽ!

നാളുകൾ കഴിയവേ  
                       കുടയുടെ നീളവും
നിറവും വലിപ്പവും
                       തുണിയുടെ ഗുണവും  

മാറി മറിഞ്ഞു  വന്നിട്ടത് ,
                      പോയ് വന്നതുപോലെ   
മാറിയില്ലെന്നാൽ ഗതി
                       മഴയുടേം വെയിലിന്റേം 

കാലൻകുട മാറീ,  
                       മുറികാലൻ  കുട വന്നു  
നീലക്കുട, പിങ്കുകുട
                       പച്ച, മഞ്ഞക്കുട,

മാറൂൺകുട, യങ്ങിനെ
                       യെത്രനിറത്തിൽ കുട
മഴവില്ലുപോലെ
                       പലവർണ്ണത്തിൽ കുടകൾ! 

നിറമില്ലാക്കുട മാത്രം
                       വന്നില്ലിതുവരെ!
അറിയില്ലതു വരുമോ? 
                       വന്നെന്നും വന്നീടാം!

ശീലക്കുട പോയിട്ടു
                        പ്ലാസ്റ്റിക്കിൻ കുടവന്നൂ
നൈലോണും  അക്രിലിക്കും  
                        ഫെൽറ്റിന്റേം റയോണിന്റേം 

തുണിതൻ കുടകളിൽ
                        ഭ്രമമായി മനുജന്ന് 
തുണിയില്ലാക്കുടയിനി
                        വന്നെന്നും വന്നീടാം

മുറിക്കാൽക്കുടപോയിട്ട് 
                        ഇരുമടക്കൻ വന്നു
പിറകേ വന്നൂ മൂന്ന്  
                         മടക്കുള്ള കുടകളും

പുതുതായിതാ വന്നല്ലോ 
                          വെള്ളിപൂശീട്ടുള്ള
പഞ്ചമടക്കുള്ളോരു 
                          ഭാരമില്ലാത്ത കുട!
                        
തരുണികളതു സ്വന്തം
                         കൈസഞ്ചിയിൽ വച്ചിട്ട്
തഞ്ചത്തിൽ ഗമിച്ചീടും 
                         ഗമയോടെ  നാടാകെ!

ഇപ്പോഴിതാ വന്നല്ലോ 
                         കുട്ടിപ്പട്ടാളത്തിനു
തൊപ്പിക്കുട നൈലോണിൻ,
                         കാലില്ലാക്കുടയാണത്!

കുടയുടെ കമ്പിക്കും
                         വ്യതിയാനം വന്നേറെ 
കറുത്തതും, വെളുത്തതും 
                         പരന്ന, തുരുണ്ടത്
              
പണ്ടുകമ്പിയില്ലാക്കമ്പി
                           വന്നതുപോലിനി
പിറകേ വന്നെന്നു വരാം
                            കമ്പിയില്ലാക്കുട!!!
















34. ഒരു പക്ഷി - വൃക്ഷ സംവാദം
         
മരമൊന്നുലഞ്ഞു, കിളിചൊല്ലി  "ഉലയല്ലേ! 
മനമെന്റേതുലയും, മമമുട്ട കണ്ടീലേ?
എന്റേതിതു  പൊന്മുട്ട  വീണിട്ടുടഞ്ഞാലതു
എന്നേ വൻ കദനത്തിൽ  ആഴ്ത്തുമെന്നറിയീലേ?

"മുട്ടകൾ വിരിഞ്ഞിട്ടെൻ അരുമ, പൊന്നോമന
മക്കളെ കൊതിതീരെ  കണ്ടു  ലാളിക്കുവാൻ
എന്മനമുഴറുന്നതു നീയറിയുന്നുണ്ടോ
നിന്മനമതിലൊരു മാതാവിൻ മനമുണ്ടോ? "

"അറിയാഞ്ഞിട്ടല്ല, ഞാനറിയാതെ മാരുതൻ
അലിവുകാട്ടാതെന്നെ പിടിച്ചൊന്നു കുലുക്കി
പിടിച്ചുഞാൻ നിന്നീലയോ നിന്മുട്ട വീഴാതെ
പരിഭവിയ്‌ക്കേണ്ട നീ"  മരമോതിയുടനേ

"അഭയം നിനക്കു ഞാൻ തന്നെങ്കിലതു നിന്നെ
അലിവുള്ള മനമോടെ കാത്തീടുവാനല്ലേ?
"എന്നിൽ നീ വിശ്വാസം അർപ്പിച്ചിതെന്നാകിൽ
എന്നേക്കുമതു നില നിർത്തുകയെൻ കടമ

"എന്നിലെ സ്വാദേറിയ പഴങ്ങൾ ഭക്ഷിച്ചു നീ
നന്നായി നിൻ പശി അടക്കീടുവതുണ്ടല്ലോ
"എൻവിത്തുകൾ പകരമായ് ദൂരേയ്‌ക്കായെത്തിച്ചു
എൻ വംശ വർധനവിനു നീ ഹേതുവാകുന്നു

എൻവിത്തുകൾ എൻ കീഴിൽ വീണു കിളിർത്താലവ
ഏറെനാൾ ജീവിക്കുക സാധ്യമല്ലെന്നറിക
ദൂരേയ്ക്കവ പോയെന്നാൽ വീണവ കിളിർത്തെന്നാൽ
കരുതൂ അവ വളർന്നിട്ട് വലുതാകുമെന്നത്

"നിന്മുട്ട വിരിഞ്ഞുള്ള ഓമനകളെ  കാൺകേ
എന്മനമലിയുന്നതു നീയറിയുന്നീല!
"അകലെക്കിളിർത്തു വളർന്നു വലുതാകുമെൻ
തൈകളാം ഓമനകളെ ഒന്നു തലോടുവാൻ

എൻകൈ തരിക്കുന്നതും ഒരുനോക്കു കാണുവാൻ 
എന്മനമുഴറുന്നതും നീയറിയുന്നീല!
"നിൻ്റെ യോമനകളെ പകരമായ് ഞാനെൻ്റെ
നീണ്ടോരു  ശാഖകളാം കൈകളിൽ കനിവോടെ

ലാളിച്ചു നിർവൃതി കൊൾവതുണ്ടറിയുക നീ
കളിവാക്കല്ലിതു തെല്ലും, കാര്യമായ് ചൊൽവൂ ഞാൻ"
പക്ഷിക്കു ജാള്യമായ് മനതാരിലലിവൂറി
വൃക്ഷത്തിന്നാത്മാർത്ഥത ഉൾക്കൊണ്ടിട്ടവൾ ചൊല്ലി:

"നമിപ്പൂ ഞാൻ  നിങ്ങളെ പൊറുത്തീടെൻ നെറികേട്
നന്ദിയില്ലാതെ ഞാൻ ചൊല്ലിയവ ക്ഷമിച്ചീടൂ
പരോപകാരത്തിനായ് വേണം തനുവെന്നുള്ള
പൊതു പരമാർത്ഥമതു ഞാൻ  മറന്നേ പോയി

"മറക്കുവാനാകില്ല എനിക്കിനി ആ സത്യം
മരിക്കുവോളവും എന്നു ഞാനുറപ്പേകുന്നു
"ഇനി നമ്മളൊന്നാണ് പിരിയാ സഹോദരിമാർ
കനിവോടെയന്യോന്യം മരുവേണമെന്നെന്നും"!






















35. വീണ്ടും ഒരു പക്ഷി  - വൃക്ഷ      .               സംവാദം 

എൻറെ   "ഒരു പക്ഷി-വൃക്ഷ" സംവാദം  എന്ന കവിതയ്ക്ക് ആധാരം എൻറെവീടിന്നെതിരെയുള്ള ഒരു മാവും അതിൽ കൂടുകൂട്ടിയ കാക്ക ദമ്പതികളുമാണ്.   ഒരു കൊടുങ്കാറ്റു സമയത്ത് ഞാൻ എൻറെ മട്ടുപ്പാവിൽ നിന്നുകൊണ്ട് ആടിയുലയുന്ന മാവിനെയും,  തൻറെ കൂടും മുട്ടകളും താഴെപ്പോകുമോ എന്ന  വെപ്രാളത്തിൽ കാക്ക  കാട്ടുന്ന ചേഷ്ടകളും കാക്കയും മാവും തമ്മിലുള്ള സംവാദവുമാണ് കവിതയിലുള്ളത്.  മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറന്നു പോയ ശേഷവും , കാക്ക ദമ്പതികൾ മാവിൽ തുടർന്നും താമസമാക്കിയിരുന്നു. കവിത   face book ൽ പോസ്റ്റ് ചെയ്തു.  അതിശയമെന്നു പറയട്ടെ,  അറം പറ്റും വിധം,  അന്നേ ദിവസം  തന്നെ  ആ മാവ് മുറിച്ചു മാറ്റപ്പെട്ടു.   കാക്ക ദമ്പതികൾ ധാരാളം കാക്കകളെ വിളിച്ചുകൂട്ടി വലിയ പ്രതിഷേധ പ്രകടനം നടത്തുകയും     മാവു വെട്ടുന്നവരെ  ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തു. . ആ സംഭവം,  "വീണ്ടുമൊരു പക്ഷി-വൃക്ഷ സംവാദം" എന്ന തലക്കെട്ടിൽ ഒരു കവിത എഴുതുവാൻ എന്നേ പ്രേരിപ്പിക്കുകയുണ്ടായി. അതാണ് ഈ കവിത. (ആ കാക്ക ദമ്പതികൾ ഇപ്പോൾ എൻറെ തെങ്ങിൽ കൂടു  കൂട്ടി വസിക്കുന്നു!)

വീണ്ടും ഒരു പക്ഷി -വൃക്ഷ സംവാദം

         
മരമൊന്നുലഞ്ഞൊരു  വിറയലോടുലഞ്ഞു
മനമൊന്നുലഞ്ഞിട്ടു കിളി ചോദിച്ചുറക്കെ
"എന്താണിതു സോദരീ പേടിപ്പിക്കുവതെന്നെ? 
എന്താണിതിങ്ങനെ?  കാറ്റില്ലാതുലയുവത്?"

ഒരു വൻ വിറയലാൽ വീണ്ടുമുലഞ്ഞൂ മരം
തുരുതുരെ ഉലയവേ കിളിയോടു ചൊല്ലി
"താഴെയെൻ ശിഖരത്തിൽ നീയൊന്നു നോക്കീടുക
വീഴുന്നതു നീ കണ്ടോ മഴുവിനാൽ വെട്ടുകൾ

"ഇനിയോരോ ശിഖരവും വെട്ടേറ്റു വീണീടും 
പിന്നെയെൻ തായ്ത്തടിയും കടയോടെ വീഴ്ത്തിടും!
"മരണം  ഉറപ്പായെനിക്കില്ലിനി  ജീവിതം 
ഒരു സമാധാനമുണ്ടെൻ വംശ വർധനവു

"നീ വിത്തുകൾ എൻ്റെതു അങ്ങകലെ എത്തിച്ചു
അവ മുളച്ചിട്ടേറെ വളർന്നെന്നുറപ്പാക്കി
"സോദരീ അകലെപ്പോയ് അവയിൽ ചേക്കേറുക
സുഖമായി വാണീടുക കൂടവയിൽ  കൂട്ടീട്ട്  

"നമ്മൾ തൻ കഥകൾ നീ അവരോടു ചൊല്ലുക
നാമെത്ര കഥകളോ അന്യോന്യം ചൊല്ലിയവ 
"വിലപിച്ചിടട്ടെ ഞാൻ  എന്നിട്ടു പ്രകൃതിയിൽ 
വിലയിച്ചീടട്ടെ ഞാൻ സമയമായ് വിടചൊല്ലാൻ"

വൃക്ഷത്തിൻ ഖേദമതു തന്റേതായ് കരുതീടും 
പക്ഷിയ്ക്കു തൻ തോഴിയെ ആവില്ല കൈവിടുവാൻ!
ആപത്തിൽ അകപ്പെട്ടൊരു തോഴിയെ രക്ഷിക്കാൻ
ഉപകാരി ആവേണം, കിളി ചൊല്ലിയുടനെ  
      
"തളരാതെ സോദരീ ഞാനെന്നുടെ കൂട്ടരേ
തഞ്ചത്തിൽ കൂട്ടീട്ട്  തടയുമീ വഞ്ചകരെ
"ഫലമെത്ര നീയേകീ തണലെത്ര നീയേകീ
ഫലമെന്തീ   മനുഷ്യന്നു നന്ദിയില്ലാതെ പോയ്‌

"പൊരിയുന്ന വെയിലത്ത്‌ ചൂടേറ്റു വലയുമ്പോൾ
പെരിയ ദാഹത്താലേ നാവു വരണ്ടീടുമ്പോൾ
"ഓർക്കുമവർ നിൻ തണലും  പഴമാങ്ങാ സ്വാദും
പേർത്തും പശ്ചാത്താപം നിശ്ചയ, മവരെച്ചൂഴും!" 

കിളി പറന്നകലേയ്ക്ക്, തിരിച്ചെത്തീ കൂട്ടരുമായ്
കൂട്ടമായ് പറന്നിട്ട്  ഉറക്കെ പ്രതിഷേധിച്ചു
താഴേയ്ക്കും മേലേയ്ക്കും പറന്നൂളിയുമിട്ടവർ 
മഴുവേന്തിയ കൈകളെ ആക്രമിച്ചൊന്നായി 

ഫലമെന്ത് മലയോടെലി പൊരുതും പോലല്ലേ
വിലപിക്ക മാത്രമേ തരുവിന്നു കഴിയൂ
മുറിവിലെ കറയാലവൾ കണ്ണീരൊഴുക്കീ
പറയാതെ  പലതും പറഞ്ഞവൾ കണ്ണാലെ

ശിഖരങ്ങളൊന്നൊന്നായ്  താഴേക്കു  വീണീടവേ
ദുഖത്തിലാണ്ടവൾ കിളിയോടു വിടചൊല്ലി 
പക്ഷിക്കു സങ്കടം ഏറീട്ടവൾ  സഹിയാതെ 
വൃക്ഷത്തിൻ പക്ഷങ്ങൾ വേർപെട്ടു കിടന്നവയിൽ

ഓരോന്നിലുമായ് മാറി മാറിച്ചാടിക്കൊണ്ടവൾ  
ഓതുകയായ് തന്നുടെ ഉറച്ചോരു നിശ്ചയം
"പോകില്ല സോദരീ ഇവിടം വിട്ടിനിയെങ്ങും
പോകുവാനാവില്ലെനിക്കെന്നതറിയില്ലേ

"അടുത്തുള്ളൊരാ  കല്പ വൃക്ഷത്തിൽ ഇനിമേലിൽ
കൂടുകൂട്ടീടും ഞാൻ കഴിയും നിന്നോർമ്മയുമായ്
"കദനമെന്റേതെന്നു തീരുമെന്നറിയില്ല
വേദനയോ, ടെങ്കിലും ഞാനും വിടചൊല്ലുന്നു!


36. .  ഓണത്തിന്റെ ഓർമ്മയിൽ .  

ബാല്യകാലത്തെയാ ഓണമെത്ര  
കാലം കടന്നങ്ങു പോയെന്നാലും, 
പോകില്ല മാഞ്ഞെൻ മനസ്സിൽ നിന്നും
ആകില്ലെനിക്കു മറന്നീടുവാൻ!

പുത്തനുടുപ്പുകൾ തൈപ്പിച്ചീടും 
അത്തത്തിനും തൊട്ടു മുൻപു തന്നെ
പുത്തനുടുപ്പിൻ മണം നുകരാൻ
മുത്തമിടുമെന്നുമോണം വരേം ! 

അത്തം തുടങ്ങിടും മുൻപുതന്നെ
ചെത്തിമിനുക്കി വഴിയും മുറ്റോം
ചാണകവെള്ളം തളിച്ചു ശുദ്ധി
ചെയ്തിടും മാവേലി വന്നുകേറാൻ!

അത്തപ്പൂക്കളിറുക്കുവാനായി
എത്രയും രാവിലെ പോകയായി 
അല്ലെങ്കിൽ കിട്ടില്ല പൂക്കളൊന്നും
അങ്ങേലേകുട്ടികൾ കൊണ്ടുപോകും!

തുമ്പപ്പൂ, മുക്കുറ്റി, കാർത്തികപ്പൂ,
ചെമ്പരത്തി, കാക്കപ്പൂ, ജമന്തി, 
ചെത്തിപ്പൂ, ഓണപ്പൂവെന്നിങ്ങനെ
എത്രേമിനം പൂക്കൾ ശേഖരിക്കും!    
   
വട്ടം വരച്ചിട്ടു  പൂക്കൾ ഞങ്ങൾ 
വൃത്തതിനുള്ളിലായ് ചന്തമോടെ
നിറവും വലിപ്പോമനുസരിച്ച്
നല്ലോരത്തപ്പൂക്കളം രചിക്കും! 
  
അത്തം തുടങ്ങും ദിവസം തന്നെ
അച്ഛൻ ഞങ്ങൾക്കൂഞ്ഞാലിട്ടു തരും
ഒന്നല്ല, മൂന്നാണ്, വനിതകൾക്കും, 
ഓരോന്നാങ്കുട്ട്യോക്കും പെങ്കുട്ട്യോക്കും!

പ്ലാവിന്റെ കൊമ്പിലെയിലകടിച്ച്  
പറിക്കാനൂഞ്ഞാലിൽ മത്സരിച്ചു
ആയത്തി, ലായത്തിലാടിയാടി   
വായുവിൽ പൊങ്ങിപ്പറന്ന കാലം!

ഓണക്കളികളന്നെത്രയെന്നോ!
ഓരോന്നും മാറിമാറിക്കളിക്കും
മത്സരത്തിന്നിടേൽ വഴക്കുമുണ്ട്, 
മനസ്സില് തങ്ങാത്ത പിണക്കമാണ്!

ആണ്ടിലൊരിക്കലടുക്കളയിൽ
അച്ഛൻ കയറുമുത്രാട നാളിൽ     
ഉപ്പുള്ളയച്ചാറും ഇഞ്ചിക്കറീം
ഉപ്പേരീമുണ്ടാക്കും മൂന്നുവിധം 

ചൂടു മാറാത്തോരുപ്പേരി ഞങ്ങൾ 
ചടുലമായിട്ടങ്ങു മോട്ടിച്ചോണ്ട് 
ഓടിപ്പോമൂഞ്ഞാലിൻ ചോട്ടിലേക്കായ്
ഓണനിലാവത്തൂഞ്ഞാലിലാടാൻ!    

തിരുവോണത്തിന്റന്നച്ഛൻ തന്നെ  
ഉരുളീലുണ്ടാക്കുമടയുംകൊണ്ട്  
പ്രഥമനും പാലിൻ പായസ്സവും
പറയേണ്ടരണ്ടിന്റേം സ്വാദെന്തെന്ന്  ! 

തിരുവോണ രാവിലേ ഞങ്ങളങ്ങ് 
ഒരുവട്ടമൂഞ്ഞാലിലാടിയിട്ട് 
പ്രാതലിനായി  തട്ടീടും ചൂടു 
പുട്ടും കടലയും പപ്പടവും!
 
കാലത്ത് കറുമ്പിപ്പശുവിനേയും
കുട്ടി, മണിയനേം കുളിപ്പിച്ചിട്ട്  
ചന്ദനം ചാർത്തീടും നെറ്റിയിലായ്
ചന്തമവർക്കപ്പോഴെത്രയെന്നോ!

ആട്ടുകല്ലുമരിയും  കഴുകും
കാടിയിൽ പഴഞ്ചോറുമുപ്പുമിട്ട് 
കുടിക്കാൻ കൊടു‌ക്കുമവയ്ക്കെന്നിട്ട് 
കൊടുക്കു'മോണ'പ്പുല്ല് തിന്നുവാനായ്

കുളിയും കഴിഞ്ഞോണക്കോടീമിട്ട്
കളികൾ കളിക്കുവാനോട്ടമാണ്
കിളിത്തട്ട്  തലപ്പന്ത് കുട്ടീം കോലും
കളികൾ കളിക്കുമോരോന്ന് മാറി   

പപ്പടം കാച്ചും മണമടിക്കേ
പാഞ്ഞിടും വീട്ടിലേക്കോണമുണ്ണാൻ
വിട്ടീലെത്തേ കാണാമമ്മയാദ്യം  
ഊട്ടുവത് 'പിതൃക്കന്മാരെ'യൊക്കെ 

നിരത്തിയ തൂശനിലകളിലായ്
നിറയെ കറികൾ വിളമ്പിയിട്ട്,  
പുത്തരിച്ചോറു  വിളമ്പുമച്ഛൻ 
വിസ്‌തരിച്ചങ്ങോട്ടിരിക്കും ഞാനും 

പിന്നെയെല്ലാരുമൊരുമിച്ചങ്ങു 
നന്നായുണ്ണുമോണം സന്തോഷമായ് 
ഓണമുണ്ണാനായോ'രോർഡറു'ണ്ട്
ഓർമ്മപ്പെടുത്താം മറന്നെന്നാകിൽ!

നെയ്യും പരിപ്പും പപ്പടോം ചേർത്തു 
നന്നായിട്ടാദ്യം കുഴച്ചുണ്ണേണം   
പിന്നെ സാമ്പറുമൊഴിച്ചുണ്ണേണം  
പുളിശ്ശേരി ചേർത്തിട്ടടുത്തയൂണ്

ഓരോയുരുളയും വായിലായാൽ 
ഓരോരോകൂട്ടുകറി കൂട്ടേണം
പച്ചടിയും തോരനും അവിയൽ 
ഇഞ്ചിയും, ഓലൻ, നാരങ്ങയച്ചാർ, 

മപ്പാസ്സ്, സ്ട്യൂ, ഇനി കറികളെത്ര!
ഉപ്പേരികൾ മൂന്നും  മാറിമാറീ 
തട്ടേണം കടുമുടാ വായിലിട്ട്
ഇടക്ക് ഒരോ കവിൾ വെള്ളോമാകാം

പൂവൻ പഴം നന്നായ് ഞെവിടിയിട്ട് 
പ്രഥമൻ കുടിക്കേണം സ്വാദായിട്ട്
കയ്യിലൂടേയൊഴുകുന്നുണ്ടെങ്കിൽ   
കയ്യോടെ നക്കിക്കൂടിച്ചിടേണം

പ്രഥമനും പായസ്സോം കഴിക്കേ
പറയേണോ, നാരങ്ങേടച്ചാറും  ഇഞ്ചിപ്പുളിയും തൊട്ടുനക്കാനായ്? 
ഇവയില്ലാതാക്കും ദഹനക്കേട് 

ഒരുപിടിച്ചോറ് കഴിക്കവേണം
മോരുമൊഴിച്ചു,  ദഹിക്കാനായി    
കിട്ടില്ലിതുപോലെ സമ്പൂർണമാ-
യിട്ടുള്ള സദ്യയീ ലോകത്തെങ്ങും!

സദ്യകഴിഞ്ഞു  ചേച്ചിമാർക്കൊപ്പം
ആദ്യമായ് പോയിടും കാണുവാനായ്
കയ്യ്കൊട്ടിക്കളീം, തിരുവാതിരേം, 
കളിക്കുന്നത് പ്രായമായ സ്ത്രീകൾ!

'ഒരുകുടുക്ക, പ്പൊന്നി'ൻ കഥയും,
ഒരു 'ചെമ്പഴുക്കേ'ടെ കഥയും  
"കൊച്ചുകുഞ്ഞിന്റെച്ഛന്റെ'കഥയും  
കളിക്കും മൂന്ന് കഥേo മാറി മാറി!

കുറച്ചുനേരമതു കണ്ടിട്ട് ഞാൻ
കൂട്ടുകാർക്കൊപ്പം പലകളികൾ 
കളിക്കുവാനായിട്ട് പായുമല്ലോ, 
കളിക്കുമിരുട്ട് തുടങ്ങും വരെ ! 

പടിക്കലെ തോട്ടിൽ കുളികഴിഞ്ഞ് 
പടിയും നിലവിളക്കിന്ന് മുന്നിൽ
നാമവും ചൊല്ലിയത്താഴവുമുണ്ട്  
നന്നായുറങ്ങിടും സ്വപ്നോം  കണ്ട്!
           *******      *******
വന്നവ,രെത്രപേരെന്നോടൊപ്പം? 
അന്നത്തെ ഓണക്കാലത്തിലേക്കും
അന്നത്തെ ഓണത്തിൻ സദ്യേമുണ്ണാൻ?  
അന്നത്തെ ഓണക്കളികളിക്കാൻ? 

ഒന്നു ചൊല്ലീടാമോ കൂട്ടുകാരേ? !!! 
ഒന്നും മറന്നു ഞാൻ പോയില്ലല്ലോ!!!
ഒറ്റ 'ലയിക്കി'ലൊതുക്കാമല്ലേൽ
ഒന്നു പരത്തിപ്പറകേമാകാം!!!  

            *******      *******
എന്നെപ്പോലിന്നത്തെയപ്പൂപ്പന്മാർ 
ഇന്നു ഗൃഹാതുരത്വമറിയേ  
ഇന്നത്തെ കുട്ടികൾക്കൊക്കെയത്
അന്യമാ, ണറിയില്ല, തെല്ലുപോലും!!! 
   
 

37.  കേരളതീരം അന്നും ഇന്നും 

ഉപഗുപ്തൻ കെ. അയിലറ 

പച്ചഛായയിൽ രമിച്ച്  
     നിൽക്കും കേരളതീരം 
പച്ചപ്പീലിക്കൈകൾ വീശി
     പടിഞ്ഞാറു നോക്കി 
പീലിവിരിച്ചാടി നിന്നിടും
      കേരമരങ്ങൾ 
പശ്ചിമ ചക്രവാളത്തിൽ       
     പായക്കപ്പലുകൾ

പായക്കപ്പലിൽ നിന്നുകൊണ്ട്
      കപ്പിത്താനത് കണ്ടു
പീലിക്കയ്കൾ വീശിവിളിപ്പ-
       തെന്നെയാണ് തീർച്ച!
"ഇങ്ങുപോരൂ ഇങ്ങു പോരൂ ഇങ്ങു
       പോരൂ നിങ്ങൾ
"ഇവിടെയുള്ളോരെത്ര
       നല്ല ആതിഥേയരെന്ന്!"

'പോയിട്ടൊന്ന് നോക്കിയാലോ 
      വല്ലതും തടഞ്ഞാലോ!'
പിന്നെയൊട്ട് വൈകിയില്ലാ,     
       കപ്പലിൻ ഗതി മാറ്റി !
പായക്കപ്പലേൽ പാഞ്ഞിങ്ങെത്തി    
      വാസ്കോ ഡാ ഗാമേം
പരിവാരോം പറങ്കികളുടെ
      നാട്ടില്  നിന്നും

കോഴിക്കോട്ടേ സാമൂതിരിയെ  
        കയ്യിലെടുത്തിട്ട് 
കയറിപ്പറ്റീട്ടയാളൊരു 
         കരാറുണ്ടാക്കി
"ഇവിടെയുണ്ട് നല്ലനല്ല    
    സുഗന്ധദ്രവ്യങ്ങൾ,   
ഇളം കള്ള്   തരും ഞങ്ങൾ
    തണുപ്പുള്ള തണലും!

പോരൂ താങ്ങാമിവിടെത്ര
      നാളു വേണമേലും" 
പറഞ്ഞല്ലോ സാമൂതിരി 
      നിഷ്ക്കളങ്കതയോട്       
നമ്മുടെയാതിഥ്യമര്യാദ
      മുതലെടുത്തിട്ട്
നമ്മുടെ തനതായീടും     
     സുഗന്ധദ്രവ്യങ്ങൾ

നാട്ടിലേക്കു കടത്തിയവർ       
      വേണ്ടുവോളവും!
നമുക്കായ് പകരമവർ
      കൊണ്ടുവന്നതാട്ടെ
നക്കാപ്പിച്ച സോപ്പും ചീപ്പും 
      അത്തറും തുണിയും 
നമ്മളെയവർ നന്നായിട്ട്
      വിഡ്ഢികളുമാക്കി!
-
മണം പിടിച്ച്  പിറകേ  
       വന്നല്ലോ ഡച്ചുകാരു-
മാംഗലേയരും കഥപിന്നെ
       മാറിപ്പോയില്ലേ!
എന്തെല്ലാം പുകിലുകൾ 
        ഇവിടുണ്ടായിപിന്നെ!
എത്രയെത്ര യുദ്ധങ്ങൾ
        പിന്നരങ്ങേറിയെന്നോ

പറങ്കികളും സാമൂതിരീം
         തമ്മിലുള്ളതൊന്ന്
പറങ്കികള്   കൊച്ചിയിലെ
         രാജാവുമായ് ചേർന്നു 
സാമൂതിരിയെ യുദ്ധത്തില്
          തോൽപ്പിച്ചതു വേറേ

തിരുവിതാം കൂറിന്റെ മഹാ-
         രാജാവ് മാർത്താണ്ഡൻ
തോൽപ്പിച്ചില്ലേ ഡച്ചുകാരെ 
          കൊളച്ചൽ യുദ്ധത്തിൽ
തീർന്നിട്ടില്ല ഇനിയുമുണ്ട്
          ചരിത്രമൊന്ന് നോക്കൂ
തോറ്റതും ജയിച്ചതും  
           ചരിത്രത്തിന്റെ ഭാഗം 

പശ്ചിമകേരളതീര-
       ത്തിന്നും തെങ്ങുകളുണ്ട് 
പച്ചപ്പീലി കൈകൾ വീശി
       നിഷ്ക്കളങ്കരായി 
ഒന്നുമറിയാത്തപോലെ 
       ഇന്നും നില  കൊൾവൂ
ഇന്ന്  പക്ഷേ കാണ്മതില്ല
       പായ കെട്ടിയ കപ്പൽ

പകരമിന്ന് കാണുവതോ    
        ആഡംബരക്കപ്പൽ
പറങ്കികളും ഡച്ചുകാരു-
        മാംഗലേയരും
ഒന്നിച്ചതിലുണ്ടായാലും  
        ചങ്കുറപ്പില്ലാർക്കും  
ഇന്നു കേരളത്തെയൊന്നു
        ദുഷ്ടലാക്കാൽ നോക്കാൻ! 

(Copy Right :  Upagupthan K. Ayilara)    
  
 
 
   
49.  മാവേലി ഇന്നോണം കാണാൻ                വന്നാൽ

മാവേലി ഇന്നോണം കാണാൻ വന്നാൽ
മാനുഷരെക്കാണാമല്ലലോടെ

കാണം വിറ്റോണമുണ്ണുന്നോരേയും
കാണം പോലുമില്ലാത്തോരേം കാണാം

ക്യാമ്പിലായ്‌ കാണാം പ്രളയത്തിൻ്റെ
വമ്പൻ ദുരന്തത്തിൻ ബാക്കിപത്രം

വീട്ടുവസ്തുക്കളും വീടും പോയി  
ഉടുതുണി മാത്രമായ്  വന്നവരേം

ആഹാരം പോലും ശരിക്കില്ലാതെ
മോഹങ്ങളെല്ലാം മരവിച്ചോരേം

കുട്ടികൾ പട്ടിണിക്കോലമായി, 
കുട്ടിക്കളിയും  മറന്നുപോയി

പൂത്തുമലേലും  കവളപ്പാറേം
പോയൊന്നു കാണൂ മാവേലിമന്നാ

മലയൊന്നാകേയുരുൾപൊട്ടിയിട്ട്
മണ്ണിന്നടിയിലായ് ആളും വീടും

ആഴ്ചകളേറെക്കഴിഞ്ഞെന്നാലും
ആളുകളിപ്പോഴും മണ്ണിൻകീഴിൽ

ഉടയോരേക്കണ്ടുകിട്ടാതായിട്ട്
ഇടനെഞ്ച് പൊട്ടിക്കരയുന്നോരേം

ബന്ധുക്കളുടെ  ശരീരങ്ങളെ 
ബദ്ധപ്പാടോടെ തിരയുന്നോരേം

വാസസ്ഥലം വിട്ടുപോകാനാകാ-
തസ്വസ്ഥരായിക്കറങ്ങുന്നോരേം 

മാതാപിതാക്കളെ നഷ്ട്ടമായി
ഭീതി നിറഞ്ഞ മുഖവുമായി

ഭാവിയെപ്പറ്റിയോർത്താകുലപ്പെട്ട്
ഭാരിച്ച നെഞ്ചുമായ് പൈതങ്ങളേം

വാലുമാട്ടിക്കൊണ്ടു മണ്ണും മാന്തി 
മണ്ണിന്നടിയിലെ യജമാനനായ്

നന്ദിതൻ പര്യായമായിടുന്ന 
നായയേയും കാണാം തമ്പുരാനേ

എന്നാലും നിന്നെബോധിപ്പിക്കുവാ-
നൊന്നായി ഞങ്ങളാഘിക്കുമോണം

പതിവ്  തെറ്റിയ്ക്കുവാനാവില്ലല്ലോ
പ്രകൃതി തെറ്റിക്കാൻ ശ്രമിച്ചാലും !

മാവേലി വാണോരു കാലമനു-
ഭവിക്കാനെനിക്കോരു മോഹമുണ്ട്

എന്നിലെ  മോഹളൊന്നു നേടാൻ 
നിന്നോട് മാവേലീ ചോദ്യമഞ്ചുണ്ടേ  

മാനുഷരെല്ലാരുമൊന്നുപോലെ
മോദമായ് ജീവിച്ചിരുന്ന കാലം

കണ്ടുമടങ്ങുവാനില്ലേ മോഹം?
ഉണ്ടെങ്കിലങ്ങിവ ചെയ്തേപോകൂ

ഭരിക്കുമോരിവിടുത്തെ 
                ഭരണക്കാർക്കെല്ലാർക്കും      
ഭരണപാഠങ്ങളൊൾ
                പഠിപ്പിച്ചു കൊടുത്തൂടേ ?

ഉരുൾപൊട്ടാതിരിക്കാനായ് 
               പാതാളത്തിലിരുന്ന്
ധരണിയെ ബലമായി
               പൊക്കിനിറുത്തിക്കൂടേ?

പെരുമഴക്കാലത്തു
              പ്രളയത്തെത്തടയുവാൻ
പയസ്സിനെ ധരണിയിൽ 
              വിലയിപ്പിക്കരുതോ ?

അസ്സാദ്ധ്യമാണിവയെ-
              ന്നവിടേയ്ക്കു തോന്നുന്നേൽ
അവതാരമൊരിക്കൽക്കൂ
             ടെടുത്തൊന്നു വന്നൂടേ?5
             
ബാലിശമാണെൻ്റെയനു  
              യോഗങ്ങളെങ്കിലൊരു  
ബാലനാണിവനെന്നു
              കരുതീട്ടു ക്ഷമിച്ചൂടേ?

(Copy Right :  Upaguprhan K Ayilara) 
 
   
    
  
   
         
.