2020 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

29. ഓർമ്മയിലായ ഓണക്കളികൾ.

29.  ഓർമ്മയിലായ ഓണക്കളികൾ

സമചതുരം വലുതായ് വരച്ചിട്ട്
സമമായിട്ടാച്ചതുരം പകുത്തിട്ട്  
കുറുകേയും മൂന്നു വര വരച്ചു 
കിളിത്തട്ടിനായെട്ടു കളമാക്കി

ഓണമല്ലേ കളി കേമമാക്കേണം
കാണികളേറെ സന്തോഷിച്ചിടേണം
ടീമുരണ്ടും ബലാബലമുള്ളതും
കേമന്മാരാം നായകന്മാരും വേണം

നായകനായീടും ഞാനൊരു ടീമിന്
ജയിക്കുന്ന ടീമിന് സമ്മാനം വേണം  
പഴക്കുലയൊന്നു വാങ്ങിച്ചു തൂക്കി
പണ്ടത്തെ തൂണിൽ, കളത്തിന്നരികേ

കിളിത്തട്ടു കളി മൂന്നു മണിക്കാണ്
കളി തുടങ്ങാൻ രണ്ടു മണിക്കൂറും
മാറിമാറി കളികൾ പോയിക്കാണാം
മാവിലെയൂഞ്ഞാലിൻ ചുവട്ടിലാദ്യം

മാവേലി നാടു വാഴും കാലോം പാടി
മാവിലെയൂഞ്ഞാലിൽ സ്ത്രീകളാടുന്നു
കുട്ടികൾ  കലപില കൂട്ടുന്നുണ്ട്
കുറച്ചകലെയൊരൂഞ്ഞാലിനായി
   
തരുണികൾ മുറ്റത്തു  കൂട്ടം കൂടി
തിരുവാതിരേം കുമ്മീമാടീടുന്നു
പിന്നൊരു കൂട്ടർക്കു  'ഒരുകുടുക്ക-
പ്പൊന്നിന്നു പകരമായ് പെണ്ണുവേണം'

തലയെടുപ്പുള്ള ചെറുപ്പക്കാരോ
തലപ്പന്തു കൊണ്ടു കളിക്കയാണ്
കുട്ടിയും കോലുമായ് കളിക്കുന്നുണ്ട്
കുട്ടനും കൂട്ടരും നടുറോഡിലായ്

കുട്ടിക്കുറുമ്പന്മാർ വഴിയോരത്തായ് 
കുഴികുത്തി ഗോലികളിക്കുന്നുണ്ട്
പൂവുംചൂടി പുത്തനുടുപ്പുമിട്ടു  
പൂമ്പാറ്റപ്പൈതങ്ങൾ കളംചാടുന്നു

കടകൾതൻ തിണ്ണയിൽ പ്രായമായോർ 
കളിക്കുന്നു ചീട്ടുകളി വാശിയോട്     
ഒരുകൂട്ടർ അൻപത്തിയാറിലും മ-
റ്റൊരു കൂട്ടരിരുപത്തിയെട്ടിലായും
  
കളിച്ചു രസിക്കുമ്പോൾ മറ്റുചിലർ 
കളിക്കുന്നതോ കഴുതേം റമ്മിയും  
ചെറ്റുദൂരെ മാറി പകിട,  പിന്നെ 
ചതുരംഗക്കളിയും തകർക്കുന്നുണ്ട്

കാര്യമായിട്ടിനിയൊരു കളിയുണ്ട്  
കിളിത്തട്ടു കളിയൊന്നു കഴിഞ്ഞിട്ട്
രസമേറും വടംവലിതന്നാണത്
രസിക്കാൻ കരമൊത്തവുമുണ്ടാകും

ഓണക്കളികൾ തിമിർക്കട്ടേ, തിരു-
വോണമല്ലേ തകർത്തീടേണമല്ലോ,!
ഓർത്തൂ,  കിളിത്തട്ടു കളിയെപ്പറ്റീ
ഓടീ ഞാൻ കിളിത്തട്ടു കളത്തിലേക്ക്

എത്തീ,ഞാനവിടാകെനോക്കിയപ്പോൾ
എന്ത് പറയട്ടെ?  അവിടാരുമില്ല!
കളിക്കാരും കാഴ്ചക്കാരാരുമില്ല!
കുലതൂക്കിയിട്ടതും കാണ്മാനില്ല!

മാവിൻചുവട്ടിലും വീട്ടിൻ മുറ്റത്തും
മാറിമാറി കടത്തിണ്ണേലും പിന്നെ
റോഡിലും മറ്റു കളങ്ങളിലും ഞാൻ
മിടിപ്പേറുംഹൃത്തോടെ നോക്കിനിന്നു !
  
കണ്ണുതിരുമ്മീട്ടു വീണ്ടും ഞാൻ നോക്കി
കണ്ടതില്ലൊന്നുമേ,   ശൂന്യത മാത്രം
കണ്ണുപെട്ടെന്നു തുറന്നുണർന്നൂ ഞാൻ
കണ്ണുമിഴിച്ചുപോയ്,  സ്വപ്നമാരുന്നോ!?

സ്വപ്നത്തിലാണേലുമൊരിക്കൽക്കൂടി
സംതൃപ്തിയോടാക്കളികൾഞാൻകണ്ടു
കണ്ടതൊക്കെയയവിറക്കിക്കൊണ്ട്
പണ്ടത്തേക്കഥകളുമോർത്തു നിൽക്കേ
 
കേട്ടു ഞാനൊരു ശബ്ദം ദൂരെനിന്നും
കൊട്ടുന്ന ചെണ്ടയുടെ ശബ്ദമല്ലേ?
വന്നടുത്തടുത്തായിട്ടാക്കാഴ്ച്ചയും
വലിയൊരാൾക്കൂട്ടം,പുലികൾ മുന്പിൽ
 
പുലിയെക്കുടവയറിലൊട്ടിച്ചിട്ട്
പൊണ്ണത്തടിയരാം മദ്ധ്യവയസ്ക്കർ
പുളുപുളായുള്ളോരാ പള്ളേം നെഞ്ചും
തുള്ളിക്കുലുക്കിച്ചാടി നടക്കുന്നു

കൂട്ടത്തിലുള്ളോരെ സൂക്ഷിച്ചു നോക്കി
കുട്ടികൾ,  ചെറുപ്പക്കാർ, പ്രായമായോർ
പുലികളികാണുന്നതോടൊപ്പം മൊ- ബൈലിലായിട്ടവർ ഗയ്മും കാണുന്നു

കുഴയുന്ന  നാവോടേ  കൂട്ടത്തിലെ 
മുഴുക്കുടിയന്മാർ ലവലില്ലാതെ
ഇടറുന്നകാലിന്മേൽ പതറിയിട്ട്.
റോഡിൻവക്കത്തു കുഴഞ്ഞുവീഴുന്നു
 
ഇന്നുനിങ്ങൾകാണുമോണക്കളികൾ  
ഒന്നാന്തരമാം പ്രഹസനമല്ലേ ! 
ചായോംതേച്ചോണ്ടു കുംഭകുലുക്കിയാൽ
വ്യായാമമാകുമോ? കളിയാകുമോ?
 
അന്നുകളിച്ചൊരാ കളികളെത്രേം 
അത്യന്തമാനന്ദമേകിയിരുന്നു
കായത്തിനും പിന്നെ  ബുദ്ധിക്കുമതു 
വ്യായാമോം വികസനോമേകീരുന്നു!

അന്നത്തെക്കളികൾ പഴമക്കാർക്ക്
ഇന്നു ഗൃഹാതുരത്വത്തിൻ്റെ നോവാം.
ഇന്നത്തെ പുത്തൻതലമുറക്കാർക്ക്
എന്നത്തേക്കുമന്യംനിൽക്കും കളികൾ!!!  
 
 
 
 
 
     
            
   
  
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ