ഉപൻ മോന് പൂവൻ കോഴി സമ്മാനിച്ച തിരിച്ചറിയൽ കാർഡ്
ഉപൻ മോനും നേരെ മൂത്ത ചേച്ചി വാഗമ്മയും (ശരിയായ പേര് വാഗീശ്വരി) ഇനിയും വിദ്യാരംഭം കുറിച്ചിട്ടില്ല. അടുത്ത് സ്കൂൾ ഇല്ല. ഏറ്റവും മൂത്ത ചേച്ചി വിലാസിനി മൂന്നു മൈൽ ( ഇന്നത്തെ നാലര കിലോമീറ്റർ) അകലെയുള്ള ഏരൂർ ഗവ. സ്കൂളിൽ രണ്ടാം ക്ളാസ്സിൽ പഠിക്കുന്നുണ്ട്. അവർ രണ്ടുപേർക്കും പകൽസമയം മുഴുവൻ കളിച്ചു 'പഠി'ക്കുന്നതു തന്നെ ജോലി. പല കളികളും മാറി മാറി കളിക്കും. എങ്കിലും അനുജനെ തോൽപ്പിക്കാൻ എളുപ്പമുള്ളതിനാൽ ചേച്ചിക്ക് കൂടുതൽ താൽപ്പര്യം 'കളംചാടി' ക്കളിയിലാണ്. ചേച്ചി തന്നെ മനഃപൂർവം കളങ്ങൾ അകത്തി വരയ്ക്കുന്നതിനാൽ കൊച്ചു കാലുകൾ കൊണ്ട് അവനു കളങ്ങൾ വേണ്ടവിധം ചാടിക്കടക്കുവാൻ പറ്റില്ലെന്നുള്ളത് തന്നെ കാരണം.
പതിവുപോലെ അന്നും അവർ മുറ്റത്തു 'കളംചാടി' കളിക്കുമ്പോൾ അമ്മച്ചി നെല്ലു പുഴുങ്ങിയത് കൊണ്ടുവന്നു ഉണക്കുവാനായി പരമ്പിൽ നിരത്തിയിട്ടിട്ടു പറഞ്ഞു
"കളിക്കുന്നതൊക്കെ കൊള്ളാം, കോഴി നെല്ലു തിന്നാതെ നോക്കിക്കോണം. കോഴി പരമ്പിൽ കേറുന്നത് ഞാൻ കണ്ടാൽ രണ്ടിനേം വച്ചേക്കില്ല, പറഞ്ഞേക്കാം."
അവർ കളി തുടർന്നു. അധികം താമസ്സിച്ചില്ല, വീട്ടിലെ പൂവൻ കോഴി പതിവുപോലെ മൂന്നുനാലു പിടകളേയും നയിച്ച് പരമ്പിൽക്കയറി നെല്ലൊന്നു ചികഞ്ഞിട്ടു പ്രത്യേക ശബ്ദമുണ്ടാക്കി മറ്റു നാലഞ്ച് പിടകളെക്കൂടി വിളിച്ചുവരുത്തി കുശാലായി കൊത്തിപ്പെറുക്കുവാൻ തുടങ്ങിയപ്പോഴാണ് അവർ അറിഞ്ഞത്. രണ്ടുപേരും കൂടി കല്ലും ചരലും വാരിയെറിഞ്ഞു കോഴികളെ കുറച്ചു ദൂരത്തേക്ക് ഓടിച്ചു വിട്ടിട്ടു വീണ്ടും കളിയിൽ മുഴുകി. ഈ പരിപാടി പലപ്രാവശ്യം തുടർന്നു. പിടക്കോഴികൾ, വേണ്ടിവന്നാൽ ഓടാൻ തയ്യാറായി, പരമ്പിനു വെളിയിൽ നിന്നുകൊണ്ട് വേഗം വേഗം കൊത്തിപ്പെറുക്കുമ്പോൾ പൂവൻ പരമ്പിനകത്തു തന്നെ കയറി നെല്ലുചികഞ്ഞു തെറിപ്പിച്ചിട്ടു പിടകളോട് "നിങ്ങളൊട്ടും പേടിക്കേണ്ടാ, ഞാനില്ലേ, വേഗം നിറയെ കൊത്തിക്കൊത്തി തിന്നോ" എന്ന് പറയും പോലെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും; ഇടയ്ക്കിടയ്ക്ക് അവനും കൊത്തിപ്പെറുക്കും. ആ പ്രക്രിയയിൽ കുറെ നെല്ലു പരമ്പിന് വെളിയിൽ പോകുകയും ചെയ്തു. അതു കണ്ട് ഉപൻമോൻ ചേച്ചിയോടായി പറഞ്ഞു :
"നെല്ലൊക്കെ വേളീപ്പോയി. ചേച്ചിക്കിന്നു അമ്മച്ചീടേന്നു നല്ല കിയുക്കു കിട്ടിയത് തന്നെ".
"എന്നാ നെനക്കും കിട്ടും. രണ്ടുപേരോടും കൂടാ കോഴിയെ നോക്കാൻ അമ്മച്ചി പറഞ്ഞേ."
ചേച്ചിയും വിട്ടില്ല.
"ചേച്ചിയല്ല്യോ വല്യേത്. ഞാൻ കൊച്ചായോണ്ട് എന്നേ തല്ലൂല്ലല്ലോ!" അവൻ ആശ്വാസം കൊള്ളുവാൻ നോക്കി.
"അതിനു നീയിപ്പം കൊച്ചല്ലല്ലോ, കുഞ്ഞുവാവ വന്നേപ്പിന്നെ നീയും വല്യതായി. അപ്പപ്പിന്നെ നിനക്കും കിട്ടിയത് തന്നെ " ചേച്ചിയും വിടാൻ ഭാവമില്ല.
അപ്പോ അടിയോ ഞെരിടോ തനിക്കും കിട്ടിയെന്നിരിക്കും. അടുത്ത പ്രാവശ്യ്യം കോഴികൾ വന്നപ്പോൾ അവനു ശരിക്കും ദേഷ്യം വന്നു. അവൻ മാത്രം ഓടി പെട്ടെന്ന് പിറകേ ചെല്ലുന്നതു കണ്ടപ്പോൾ പിടക്കോഴികൾ പറമ്പിലേക്ക് ഓടിയെങ്കിലും അൽപ്പ ദൂരം പതുക്കെ ഓടിയിട്ടു പൂവൻ പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് അവനു നേരേ കൊത്തുവാനായി ആഞ്ഞു ചെന്നു. അവൻ പേടിച്ചു പിറകോട്ടോടി ചേച്ചിയുടെ അടുത്തെത്തിയപ്പോൾ പൂവൻ നിന്നിട്ടു "ഹും, എന്നോടാ കളി; പേടിച്ചുതൂറി !" എന്ന വിധം ശബ്ദമുണ്ടാക്കികൊണ്ടു തിരിഞ്ഞു നടക്കുവാൻ തുടങ്ങി. അവനു കൂടുതൽ ദേഷ്യം വന്നിട്ട് അടുത്തു കണ്ട ഒരു കമ്പും കൈക്കലാക്കി അവന്റെ പിറകേ ഓടുവാൻ തുടങ്ങി. പറമ്പിലേക്ക് പോകാതെ പൂവൻ വീടിനു വലം വച്ച് ഓടുവാൻ തുടങ്ങി. ഉപൻ കമ്പുമായി പിറകേയും. രണ്ടാമത്തെ വലംവയ്പ്പിൽ ചേച്ചി ഇടയ്ക്കു വന്നത് കണ്ടപ്പോൾ കോഴി വീട്ടിനുള്ളിലേക്ക് ചാടിക്കയറി. അത് സൗകര്യമായിട്ടാണ് അവനു തോന്നിയത്. അവനും ഓടി വീടിന്റെ നട ചാടിക്കയറുവാൻ ശ്രമിക്കവേ കാൽ വഴുതി കമിഴ്ന്നു സ്റ്റെപ്പിൽ മൂക്കിടിച്ചു വീണു: "ധോം...". മൂക്കിന്റെ പാലം ചതഞ്ഞു തകർന്നു വലിയ മുറിവുമായി രക്തം വാർന്നൊഴുകുവാൻ തുടങ്ങി; അവൻ അലറി വിളിക്കുവാനും. ശബ്ദം കേട്ട് അമ്മച്ചി വന്നു കോരിയെടുത്തു നാട്ടുവൈദ്യന്റെ അടുത്തേക്കോടി. വൈദ്യൻ എന്തൊക്കെയോ മരുന്നുവച്ചു കെട്ടിക്കൊടുത്തു. നാലു കുത്തിക്കെട്ടിന്റെയെങ്കിലും ആവശ്യം വേണ്ടിയിരുന്നെങ്കിലും അന്ന് അടുത്തെങ്ങും ഒരു ഡോക്ടർ ഇല്ലാതിരുന്നതിനാൽ അത് സാധ്യമായിരുന്നില്ല. മാസങ്ങളെടുത്തു മുറിവുണങ്ങിക്കഴിഞ്ഞപ്പോൾ നീണ്ട വലിയ ഒരു മുറിപ്പാടു കൂടാതെ മൂക്കൊന്ന് പതിഞ്ഞു താഴുകയും ചെയ്തിരുന്നു. പിന്നീട് മലയാലപ്പുഴ (പത്തനംതിട്ട) യിലുള്ള അമ്മച്ചിയുടെ തറവാട്ടിലെത്തുമ്പോഴൊക്കെ കുഞ്ഞുമ്മമാരും മറ്റു ബന്ധുക്കളും സ്നേഹത്തോടെ അവനേ 'മുറിമൂക്കൻ മോനേ', 'പതിമൂക്കൻ മോനേ' എന്നൊക്കെ വിളിക്കുമ്പോൾ അവനു നാണം വരുമായിരുന്നു. ആശാൻ പള്ളിക്കൂടത്തിൽ വച്ച് ആദ്യമൊന്നും ആരും, ആ പ്രായത്തിലെ നിഷ്കളങ്കത കൊണ്ടാകാം, അതിൽ പ്രത്യേകത ഒന്നും കണ്ടില്ലെന്നു തോന്നുന്നു. എന്നാൽ ആദ്യ ബാച്ച് കുട്ടികൾക്ക് , അക്ഷരമാലയെല്ലാം പഠിച്ചുതീർന്നുകഴിഞ്ഞു ഒന്നാം ക്ലാസ് പുസ്തകം പഠിക്കുവാനായി പൂഴിമണ്ണെഴുത്തിൽ നിന്നും സ്ലേറ്റിലേക്കു പ്രൊമോഷൻ കിട്ടിയപ്പോൾ, ആശാൻ അവനു കേട്ടെഴുത്തിൽ പത്തിൽ പത്തു മാർക്കും കൊടുത്തത് സ്ലേറ്റുയർത്തി അവൻ കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട് 'വെളിക്കു' വിട്ടപ്പോൾ മോഹനൻ ഓടി അവന്റെയടുത്തു വന്നിട്ട് പറഞ്ഞു :
"ഉപനേ, ദേ നിന്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലൊഴിച്ചിട്ടു മായ്ച്ചു കളേന്നു." ക്ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും. അവനു ആ കേട്ടെഴുത്തിനു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന് സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവന്റെ കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു. ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻമോൻ കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി. ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ തങ്കപ്പനെ വിളിച്ചു അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവന്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തി ഒറ്റക്കാലിൽ കുതിരച്ചാട്ടം ചാടിയത് പിന്നീട് അവിടെ ആരും ഉപൻമോനെ ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു.
എന്നാൽ പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ കാര്യം ഗൗരവതരമായി, മൂന്നാമത്തെ ഇരട്ടപ്പേരുമായി - 'മൂക്കു ചപ്പൻ'. ആദ്യമൊക്കെ കളിക്കിടയിലും മറ്റും വഴക്കും പിണക്കവുമുണ്ടായാൽ ഉടൻ "നീ പോടാ മുറിമൂക്കാ" അല്ലെങ്കിൽ "പതിമൂക്കാ" അതുമല്ലെങ്കിൽ "ഒരു മൂക്ക് ചപ്പൻ വന്നേക്കുന്നു " എന്നൊക്കെ വിളിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു. പിന്നീടത് തമ്മിലടിയായി മാറി. സ്ഥലത്തെ സ്കൂളിലുണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് വരെ ഈ സ്ഥിതി തുടർന്നു. മൂന്ന് മൈൽ അകലെയുള്ള മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നതിനു ശേഷമാണു ഇതിനൊരാശ്വാസം ഉണ്ടായതു.
ക്രമേണ മൂക്കിന്റെ പതിയൽ കുറഞ്ഞു കുറഞ്ഞു വരികയും ഇനി മൂക്കൊരു പ്രശ്നമാവില്ലെന്നു ആശ്വാസം കൊണ്ട്, അക്കാര്യം പാടേ മറന്നിരിക്കുമ്പോഴാണ്, SSLC ക്ലാസ്സ് അവസാനിക്കാറായപ്പോൾ, അശനിപാതം പോലെ മൂക്ക് കാര്യം വീണ്ടും തലപൊക്കിയത്. SSLC ബുക്കിൽ പല വ്യക്തിഗത വിവരങ്ങളും എഴുതി ചേർക്കുവാനായി അതതു ക്ലാസ്സ് ടീച്ചർമാർ കുട്ടികളെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു. ഉപന്റെ സമയമായി. ക്ലാസ്സ് ടീച്ചർ പ്രഭാകരൻ സാർ അവനോടു ഓരോരോ കാര്യങ്ങൾ ചോദിച്ചു ബുക്കിലെഴുതുവാൻ തുടങ്ങി. 'Identification Mark' എന്ന കോളം വന്നപ്പോൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ടീച്ചർ എന്തോ എഴുതുവാൻ തുടങ്ങിക്കൊണ്ടു പറഞ്ഞു :
"ഇതിനെനിക്ക് നിന്റെ ദേഹമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല; നിന്റെ മുഖത്ത് തന്നെ വെണ്ടയ്ക്കാ അക്ഷരത്തിൽ അതെഴുതി വച്ചിട്ടുണ്ട്."
അന്നൊക്കെ രണ്ടു ഐഡന്റിഫിക്കേഷൻ മാർക്കാണെഴുതി റെക്കോർ ഡാക്കിയിരുന്നതു. ആദ്യത്തേതെഴുതിക്കഴിഞ്ഞിട്ടു റ്റീച്ചർ ചോദിച്ചു :
"ഇനി നിന്റെ മുഖത്തല്ലാതെ ദേഹത്തെവിടെയെങ്കിലും വല്ല ഗുളികനോ (മറുക്) മുറിപ്പാടുകളോ മറ്റോ ഉണ്ടോ?"
അങ്ങനെയെന്തെങ്കിലും ഉള്ളതായി അവന് റിയില്ലായിരുന്നു. 'ഗുളികൻ' എന്താണെന്നു മനസ്സിലായതുമില്ല.
"അറിയില്ല", അവൻ പറഞ്ഞു.
ഉപൻ നിക്കറും അരക്കയ്യൻ ഷർട്ടുമായിരുന്നു ഇട്ടിരുന്നത്. (നിക്കറിടുവാനുള്ള വലിപ്പവും ഉയരവും ഭാരവുമേ അന്നവന് ഉണ്ടായിരുന്നുള്ളു. SSLC ബുക്കിലെ സ്ഥിതി വിവരം : ഉയരം : 4' 4 1/2" (അതായതു 137 cm) തൂക്കം : 58 പൗണ്ട് (27 kilogram). റ്റീച്ചർ കുനിഞ്ഞു രണ്ടു കാലുകളുടെയും മുട്ടിനു താഴെ പരിശോധിച്ചു. ഒന്നും കണ്ടു കിട്ടിയില്ല. വലതു കൈയ്യുടെ ഷിർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി പരിശോധിച്ചു. ഒന്നും കണ്ടില്ല. അതുപോലെ ഇടതു കൈയ്യും പരിശോധിച്ചിട്ടു പെട്ടെന്ന് പറഞ്ഞു
"ങ്ങാ, കിട്ടിപ്പോയി."
റ്റീച്ചർ നോക്കുന്നിടത്തേയ്ക്കു അവനും നോക്കി. അവിടെ, കൈമുട്ടിന് രണ്ടിഞ്ച് മുകളിലായി, തെളിച്ചം കുറഞ്ഞ കറുപ്പോടു കൂടിയ ഒരു മറുകുണ്ടായിരുന്നു. (അതു പോലൊരു മറുക് അവന്റെ വയറ്റിലുമുണ്ടായിരുന്നു). റ്റീച്ചർ അവന്റെ കാലുകൾ പരിശോധിക്കുന്നതിനിടെ അവൻ ഒളിഞ്ഞു, റ്റീച്ചർ എന്താണ് ആദ്യം എഴുതിയിരിക്കുന്നതെന്നറിയുവാനായി, ബുക്കിലേക്ക് നോക്കി; കാണുകയും ചെയ്തു.
"A linear scar on the nose."
പെട്ടെന്ന്, വർഷങ്ങളായി മറന്നുകിടന്ന ആ സംഭവവും ആ പൂവൻ കോഴിയും അവന്റെ മനസ്സിലേക്ക് ഓടിവന്നു. ഇതാ, ഈ നിമിഷം മുതൽ ആ 'കുക്കുടൻ"തനിക്കു മൂക്കിന്മേൽ തന്ന സമ്മാനം തന്റെ സ്ഥിരം 'തിരിച്ചറിയൽ കാർഡാ"യി മാറിയിരിക്കുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ID കാർഡോ ആധാർ കാർഡോ ഇല്ലാതിരുന്നതിനാൽ പലകാര്യങ്ങൾക്കും തിരിച്ചറിയാലിനായി SSLC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള 'Identification Mark' ആയിരുന്നു പ്രയോജനപ്പെട്ടിരുന്നത്. കൈമുട്ടിനു മുകളിലും വയറ്റിലുമുള്ള, അത്ര വ്യക്തമല്ലാതിരുന്ന, ആ മറുകുകൾ കുറച്ചു വർഷങ്ങള്ക്കു ശേഷം മാഞ്ഞു പോയിരുന്നു. ഒരു പക്ഷേ മൂക്കിന്മേൽ ഉണ്ടായ മുറിവിന്റെ പാടില്ലായിരുന്നെങ്കിൽ സ്വാഭാവികമായും വയറ്റിലെ ആ മറുക് രണ്ടാമത്തെ identification mark ആകുമായിരുന്നു. അപ്പോൾ ആ പാവം കോഴി സമ്മാനമായിത്തന്ന ആ 'identity' ക്കു, രണ്ടു മറുകുകളും മാഞ്ഞു പോയ അവസ്ഥയിൽ, എത്ര പ്രാധാന്യം വന്നുവെന്നു നോക്കൂ. അതേ സമയം മൂക്കിലെ അടയാളത്തിന്റെ അഭാവത്തിൽ, രണ്ടു മറുകുകളും മാഞ്ഞുപോയ നിലയ്ക്ക് താനൊരു identity ഇല്ലാത്ത വ്യക്തി ആയി മാറിയേനേ എന്നോർക്കുമ്പോൾ........
'കുക്കുട' നു നമോവാകം!!!
മേമ്പൊടി
***
'കുക്കുടൻ' തന്നോരു സമ്മാനം ഞാനെന്റെ
മൂക്കിന്റ തുമ്പത്തായൊട്ടിച്ചു വച്ചിട്ട-
തെക്കാലത്തേക്കുമെ 'ന്നൈഡെന്റിറ്റി' ക്കുള്ള
മാർക്കായി മാറ്റിയെടുത്തറിയാതെ ഞാൻ.
എപ്പോഴും കൂട്ടുകാർ കളിയാക്കി ഞാനൊരു
ചപ്പിയ മൂക്കനാ, മുറിമൂക്കൻ എന്നൊക്കെ
അപ്പോഴെൻ മനതാരിലൂറിയ വേദന
ഇപ്പോഴെനിക്കില്ല, കാരണം കേൾക്കണോ ?
വേഗത്തിലോടുന്ന കാലം മുറിവുള്ള
ഭാഗമുണക്കിടും,നിശ്ച്ചയമെന്നപോൽ,
ഭാഗ്യമെനിക്കനുകൂലമാണെൻ വാമ -
ഭാഗത്തിൻ മൂക്കിന്നുനീ ളമുണ്ടേറെയായ്.
*******
ഏറെ ഇഷ്ടപ്പെട്ടു. ഉള്ളില് ഒരു ബാലസാഹിത്യകാരന് ഉണ്ടാേ എന്നു സംശയം.
മറുപടിഇല്ലാതാക്കൂ