2019 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

എന്റെ മട്ടുപ്പാവ് കൃഷിക്കാഴ്ച്ചകൾ

എൻ്റെ  മട്ടുപ്പാവ് കൃഷി ചരിതം

ഉപഗുപ്തൻ കെ.  അയിലറ

പച്ചക്കറി കൃഷി എൻ വിനോദം
കൊച്ചായിരിക്കുന്ന കാലം തൊട്ടേ
അച്ഛനെക്കണ്ടു പഠിച്ച ശീലം
മെച്ചത്തിലച്ഛൻ ചെയ്തോരു കാര്യം

പച്ചവിരിച്ച കൃഷിയിടത്തിൽ
പച്ചക്കറി വിള  മെച്ചത്തിലന്ന്
നോക്കിനിന്നാൽ കൊതി തീരുകില്ല
നാക്കിലുമൂറിടും വെള്ളമേറെ

ജോലിക്കായ്‌ നാടുവിട്ടേറെക്കാലം
കാലമൊരൻപതു വർഷം  പോയി
താമസിക്കാനായ് തെരഞ്ഞെടുത്തു 
തിരികെവന്നപ്പോഴനന്തപുരി "

പോക്കുവതെങ്ങിനെ സമയമെന്ന്
പേർത്തും ചിന്തിക്കേണ്ടി വന്നതില്ല
മട്ടുപ്പാവില്ലേ മുകളിലായി,
മൊത്തവും പച്ചക്കറി കൃഷിക്കായ്?

വാങ്ങാനാവില്ലിനി പച്ചക്കറി
വിഷമയമായവ ചന്തേൽ നിന്ന്
കൃഷിചെയ്യുകയല്ലേ നല്ലതെന്ന്
കരുതീട്ടു ഞാനതുറപ്പാക്കി
     
മണ്ണില്ല കൃഷിയിറക്കാനായിട്ട്
മണ്ണില്ലൊട്ടും വീട്ടിൻ ചുറ്റുപാടും
കൊണ്ടുവന്നൂ മണ്ണു ദൂരെനിന്നും
കാറിൻ്റെ  ഡിക്കിയിൽ ചാക്കിലാക്കി

വാങ്ങീ ഗ്രോബാഗു കടയിൽ നിന്നും
വാങ്ങീയൊപ്പം പയറിൻ്റെ  വിത്തും
വെണ്ടവിത്തും ചാണകപ്പൊടിയും
വിത്തുകൾ  നട്ടു തളിച്ചു വെള്ളം 

വിത്തു മുളച്ചിട്ടിലകൾ വന്നു
പൂത്തു കായ്ക്കുന്നതു കാണുവതും
സ്വന്തം കയ്യാൽ കായ് പറിക്കുന്നതും
എത്രയോ നിർവൃതി തന്നീടുന്നു!

പിന്നെത്തിരിഞ്ഞൊന്നു നോക്കിയില്ല
തന്നൂ കൃഷിഭവൻ സബ്സിഡിയായ്
അൻപതു ഗ്രോബാഗും മണ്ണും വിത്തും
അതിനായ്  വളവും പിന്നെന്ത് വേണം?

പാവല്  തക്കാളീം  പടവലവും
പാലക്ക് കാബേജും വഴുതനയും
പച്ചമുളകും   കാരറ്റും ചീരേം
കാച്ചിലും ചേനയും ചേമ്പും പിന്നെ

ബീറ്റ്‌റൂട്ടും  ചെറുവള്ളിക്കിഴങ്ങും
ബീൻസും  മരച്ചീനി, ഇഞ്ചി, കൈതേം
മാറി മാറി കാലാകാലങ്ങളിൽ
നൂറോളം ഗ്രോബാഗിൽ ഞാൻ വളർത്തി

ജാറിലായ്‌ നട്ടു സപ്പോട്ടേം പിന്നെ  
കറിവേപ്പ്  വാഴയും  മുന്തിരിയും    
കോവൽ തൈ വാങ്ങീട്ടു താഴെ നട്ടു
കാര്യമായ്  നോക്കാതതു വളർന്നു

മട്ടുപ്പാവിൻ  ചുറ്റൂം കമ്പിത്തൂണു
നാട്ടിട്ടു  കമ്പി വലിച്ചുകെട്ടി
പന്തലിട്ടിട്ടതിലായ് പടർത്തി
പടവലം, പാവല്,  പയറ്, കോവൽ

എന്തുരസമവ പൂത്തു കായ്ച്ചു
പന്തലിൽ ഞാന്നു കിടപ്പത് കാണ്മാൻ
പാവല് പടവലം കായകൾക്ക്  
കവറിട്ട് കീടത്തിൻ ശല്യം  മാറ്റി
      
സന്തോഷിക്കാനിനി എന്തു വേണം?
സന്തോഷിക്കട്ടെ ഞാൻ വേണ്ടുവോളം!
വായിച്ചസൂയപ്പെട്ടിട്ടെന്ത് കാര്യം?
വേണോങ്കിൽ കായ്ക്കും! വേരിലും ചക്ക. 

മട്ടുപ്പാവിൽ പണി ചെയ്തീടവേ
പെട്ടെന്ന് ദാഹമോ പശിയോ വന്നാൽ
തിന്നിടും കോവയ്ക്കാ,  പച്ചപ്പയർ
എന്നിവ പോരെങ്കിൽ വെണ്ടയ്ക്കയും
 
മുള്ളാത്തേം നാട്ടാത്തേം താഴെ നട്ടു
മുരിങ്ങയും പേരയും തെങ്ങുമുണ്ട്
പപ്പായ ശിഖരങ്ങളോടെയുണ്ട്
പഴത്തിന്  ചെങ്കലതി വാഴേമുണ്ട് 

മനസ്സൊന്നു  നിങ്ങളും കാട്ടിയിട്ട്  
തനതായി  ജൈവ കൃഷി ചെയ്യൂ
പച്ചക്കറികൾ വിഷം തീണ്ടാതെ 
രുചിയോട് ഭക്ഷിക്കാനാകുമല്ലോ!


(Copy Right :  Upagupthan K Ayilara)
 
    
 

 
  
      

2019 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

വീണ്ടും ഒരു പക്ഷി - വൃക്ഷ സംവാദം

               പ്രണയചാപല്യങ്ങൾ

തിമിരം കടക്കണ്ണിലൊളിപ്പിച്ച്  ഞാനൊരു
തരുണിയെ പതിയേ പ്രണയിച്ചു നോക്കി
പ്രണയചാപല്യങ്ങളധികമായിട്ടാ
പ്രണയം വിഫലമായെന്നറിഞ്ഞീടവേ
    
അടവ് മാറ്റീട്ടൊരു കവിയുടെ വേഷത്തിൽ
അവളെ സമീപിച്ചിട്ടെന്റെ കവിതകൾ
അനുരാഗമൂറീടുമീണത്തിൽ പാടിയത്
വാനത്തുനോക്കിനിന്നവൾ കേട്ടുനിന്നല്ലോ!

അവളെന്റെ വലയിലാകുന്നതിൻ  തെളിവ്
അവളെയെൻ  പാട്ടിലാക്കാനില്ല വിഷമം!
പതിയേ വശീകരിച്ചരികത്താക്കേണം
അതിനായി ഞാൻ നടന്നവളുടെ നേർക്ക്

കണ്ടു ഞാനപ്പോളവൾ നമ്രമുഖിയായി
കാൽവിരലാലേ രചിക്കുന്നതു പൂഴിയിൽ
ചിത്രങ്ങൾ നാണമോടത് തന്നെയവളുടെ
തത്രപ്പാടല്ലേയെൻ  സാമിപ്യമറിയുവാൻ?

മിടിക്കും മനമോടെയെത്തീയടുത്തായി
മിഴിമാറ്റിയില്ല ഞാനവളിൽ നിന്നെന്നാൽ
തിരിഞ്ഞു നോക്കാതെ നടന്നവളകലേയ്ക്ക്
തരമോടെയിനിയും മാറ്റേണമെന്നടവ്

വരികൾക്കുമദ്ധ്യേയവൾക്കുവായിക്കുവാൻ
വേണ്ടും മസാലകൾ കുറയാതെ ചേർത്തിട്ട്
മോഹത്തിൻമേമ്പൊടിയും പൂശീയൊരു നല്ല
സ്നേഹക്കൂട്ടാം പ്രേമലേഖനമെഴുതീ ഞാൻ

ഇനിയതവളുടെ കയ്യിലെത്തിക്കുവാൻ
കനിവു കാട്ടേണമാരെങ്കിലുമത്  ത 
അനിയത്തിക്കുട്ടിയായാലതും നന്നല്ലേ
അനിയത്തി നിർവഹിച്ചാ ജോലി നന്നായി

പ്രതികരണമെന്താകുമോ അവളുടേത് ?
പ്രതിദിനം ദ്രുതതരം  ഹൃത്തിൻ്റെ താളം   
മറുപടി കിട്ടിയില്ലിതുവരെയെന്നത്
മനസ്സിൻ്റെ താളത്തെ തെറ്റിക്കുമെന്നായി

ഇനിയും പ്രതീക്ഷിച്ചിരിക്കുവാനാകില്ല
പതിയേ നടന്നവൾക്കരികിലേക്കായി
മുഖപടമൊക്കെയഴിച്ചു ഞാൻ നോക്കവേ
നഖവും കടിച്ചവൾ കുനിഞ്ഞതാ നിൽപ്പൂ

അവൾ തൻ്റെ വലയിലായെന്നു തോന്നുന്നു
അല്ലേലവൾ വ്രീളാവിവശയാകില്ലല്ലോ!
അരികത്തണഞ്ഞ് തൻ വിരലാലവളുടെ
അരുമയാം താടിയുയർത്താൻ ശ്രമിക്കവേ

അറിയില്ലയെന്താണ് കവിളിൽ പതിച്ചതെ-
ന്നറിയുന്നതിന്നു മുൻപുണർന്നുപോയല്ലോ!
തൻവലം കൈപ്പത്തി തന്നിടതു കവിളിൽ
തടവുന്നുണ്ടെന്നതറിഞ്ഞുതാനുടനേ

പ്രണയചാപല്യങ്ങൾ കാട്ടിയാലുണ്ടാകും
പ്രതികരണമെന്താകാമെന്നത് നല്ലപോൽ
പ്രായോഗികമായിട്ടല്ലാതെയറിഞ്ഞു ഞാൻ
പ്രായോഗികമായെന്നാൽ അറിയുന്നനേകർ!

   (Copy Right :  Upagupthan K. Ayilara)
   
  
 

  
 
  

2019 സെപ്റ്റംബർ 15, ഞായറാഴ്‌ച

44. ഒരു പക്ഷി - വൃക്ഷ സംവാദം.

  44.  ഒരു പക്ഷി  - വൃക്ഷ സംവാദം.
      
മരമൊന്നുലഞ്ഞു, കിളിചൊല്ലി  "ഉലയല്ലേ! 
മനമെന്റേതുലയും, മമമുട്ട കണ്ടീലേ?
എന്റേതിതു പൊന്മുട്ട വീണിട്ടുടഞ്ഞാലതു 
എന്നേ വൻ കദനത്തിൽ  ആഴ്ത്തുമെന്നറിയീലേ?

"മുട്ടകൾ വിരിഞ്ഞിട്ടെൻ അരുമ, പൊന്നോമന
മക്കളെ കൊതിതീരെ കണ്ടു  ലാളിക്കുവാൻ
എന്മനമുഴറുന്നതു നീയറിയുന്നുണ്ടോ
നിന്മനമതിലൊരു മാതാവിൻ മനമുണ്ടോ? "

"അറിയാഞ്ഞിട്ടല്ല, ഞാനറിയാതെ മാരുതൻ
അലിവുകാട്ടാതെന്നെ പിടിച്ചൊന്നു കുലുക്കി
പിടിച്ചുഞാൻ നിന്നീലയോ നിന്മുട്ട വീഴാതെ
പരിഭവിയ്‌ക്കേണ്ട നീ"  മരമോതിയുടനേ

"അഭയം നിനക്കു ഞാൻ തന്നെങ്കിലതു നിന്നെ
അലിവുള്ള മനമോടെ കാത്തീടുവാനല്ലേ?
എന്നിൽ നീ വിശ്വാസം അർപ്പിച്ചിതെന്നാകിൽ
എന്നേക്കുമതു നില നിർത്തുകയെൻ കടമ

"എന്നിലെ സ്വാദേറിയ പഴങ്ങൾ ഭക്ഷിച്ചു നീ
നന്നായി നിൻ പശി അടക്കീടുവതുണ്ടല്ലോ
എൻവിത്തുകൾ പകരമായ് ദൂരേയ്‌ക്കായെത്തിച്ചു
എൻ വംശ വർധനവിനു നീ ഹേതുവാകുന്നു

"എൻവിത്തുകൾ എൻ കീഴിൽ വീണു കിളിർത്താലവ
ഏറെനാൾ ജീവിക്കുക സാധ്യമല്ലെന്നറിക
ദൂരേയ്ക്കവ പോയെന്നാൽ വീണവ കിളിർത്തെന്നാൽ
കരുതൂ അവ വളർന്നിട്ട് വലുതാകുമെന്നത്

"നിന്മുട്ട വിരിഞ്ഞുള്ള ഓമനകളെ  കാൺകേ
എന്മനമലിയുന്നതു നീയറിയുന്നീല!
അകലെക്കിളിർത്തു വളർന്നു വലുതാകുമെൻ
തൈകളാം ഓമനകളെ ഒന്നു തലോടുവാൻ

"എൻകൈ തരിക്കുന്നതും ഒരുനോക്കു കാണുവാൻ 
എന്മനമുഴറുന്നതും നീയറിയുന്നീല!
നിൻ്റെ യോമനകളെ പകരമായ് ഞാനെൻ്റെ
നീണ്ടോരു  ശാഖകളാം കൈകളിൽ കനിവോടെ

"ലാളിച്ചു നിർവൃതി കൊൾവതുണ്ടറിയുക നീ
കളിവാക്കല്ലിതു തെല്ലും, കാര്യമായ് ചൊൽവൂ ഞാൻ"
പക്ഷിക്കു ജാള്യമായ് മനതാരിലലിവൂറി
വൃക്ഷത്തിന്നാത്മാർത്ഥത ഉൾക്കൊണ്ടിട്ടവൾ ചൊല്ലി:

"നമിപ്പൂ ഞാൻ  നിങ്ങളെ പൊറുത്തീടെൻ നെറികേട്
നന്ദിയില്ലാതെ ഞാൻ ചൊല്ലിയവ ക്ഷമിച്ചീടൂ
പരോപകാരത്തിനായ് വേണം തനുവെന്നുള്ള
പൊതു പരമാർത്ഥമതു ഞാൻ  മറന്നേ പോയി

"മറക്കുവാനാകില്ല എനിക്കിനി ആ സത്യം
മരിക്കുവോളവും എന്നു ഞാനുറപ്പേകുന്നു
ഇനി നമ്മളൊന്നാണ് പിരിയാ സഹോദരിമാർ
കനിവോടെയന്യോന്യം മരുവേണമെന്നെന്നും"!