2017 ഏപ്രിൽ 27, വ്യാഴാഴ്‌ച
Blog post No.5 :: ഉപന്റെ കഥകളി അരങ്ങേറ്റം
2017 ഏപ്രിൽ 19, ബുധനാഴ്‌ച
Blog Post No.4 : ഉപൻമോന്റെ കുടിപ്പള്ളിക്കൂട ജീവിതം : ഒരു കുള അട്ട ആക്രമണം.
Post No.4
ഉപൻമോന്റെ കുടിപ്പള്ളിക്കൂട ജീവിതം :
ഒരു കുള അട്ട ആക്രമണം. .
*******
കുടിപ്പള്ളിക്കൂടത്തിൽ ഇരുപത്തഞ്ചോളം കുട്ടികളുണ്ടായിരുന്നു. ഏറ്റവും പ്രായക്കുറവും വലിപ്പക്കുറവും സ്വാഭാവികമായും ഉപൻമൊനു തന്നെയായിരുന്നു. മൂന്ന് മൈലുകൾക്കുള്ളിൽ സ്കൂളോ മറ്റു കുടിപ്പള്ളിക്കൂടമോ ഇല്ലാതിരുന്നതിനാൽ എട്ടും ഒൻപതും അതിൽ കൂടുതലും വയസ്സ് പ്രായമുള്ള കുറെ കുട്ടികൾ ഗ്രാമത്തിൽ വിദ്യാഭ്യാസം കിട്ടാതെ നിൽപ്പുണ്ടായിരുന്നു. കുടിപ്പള്ളിക്കൂടം തുടങ്ങിയിട്ടും അവരിൽ പലരും അവിടെ ചേർന്നു പഠിക്കുകയുണ്ടായില്ല.
ആശാൻ ഓലപ്പുസ്തകം തയ്യാറാക്കുന്നത് വളരെ കലാപരമായാണ്. ഓലയുടെ തുമ്പ് അറ്റത്തു നിന്നും ഒന്നര ഇഞ്ചോളം മുറിച്ചുമാറ്റിയിട്ടു വീണ്ടും അറ്റത്തുള്ള ഈർക്കിൽമാത്രം രണ്ടിഞ്ചോളം ഓലയിൽ നിന്നും വേർപെടുത്തി മുറിച്ചു മാറ്റും. എന്നിട്ടു വേർപെട്ടുകിടക്കുന്ന രണ്ടു തുമ്പുകളും പിറകോട്ടെടുത്തു മൊത്തം ചുറ്റി അറ്റം മടക്കിനകത്തുകൂടി തിരുകിക്കയറ്റി വെളിയിൽ കൊണ്ടുവന്നു മുറുക്കിയിട്ട് മുറിച്ചു കളയും. അപ്പോഴേയ്ക്കും അവിടെ നല്ല ഒരു 'തലേക്കെട്ട്' ' രൂപപ്പെട്ടിരിക്കും. ചുവടെ ഒരു അർദ്ധവൃത്താകൃതിൽ മുറിച്ചെടുക്കും. ഒന്നിലധികം ഓലയായാൽ എല്ലാ ഓലകൾക്കും ഒരേ നീളം വരത്തക്കവിധം തലേല്ക്കെട്ടു കെട്ടും. . ഓരോ ഓലയുടെയും ചുവട്ടിൽ നിന്നും അരയടി മുകളിലായി, എല്ലാ ഓലയിലും ഒരേ സ്ഥലത്തു വരത്തക്കവ വിധം ഒരു സ്ലേറ്റു പെൻസിൽ കടക്കത്തക്ക വലിപ്പത്തിൽ വട്ടത്തിലുള്ള ഒരു സുഷിരമിടും. ഒരു ചരടിൽ എല്ലാ ഓലകളും ആ സുഷിരത്തിൽ കൂടി കോർത്ത് കെട്ടിയാൽ നല്ല ഭംഗിയുള്ള ഒരു ഓലപ്പുസ്തക കെട്ടായി. ഈ ഓലക്കെട്ടു കൊണ്ട് ഞങ്ങൾക്ക് വേറേ രണ്ടു പ്രയോജനങ്ങൾ കൂടി ഉണ്ടായിരുന്നു. തെരുവ് നായ അടുത്തു കൂടിയെങ്ങാനും വന്നാൽ അതൊന്നുയർത്തി വീശിയാൽ മതി, വടിയാണെന്നു കണ്ടു അതു ഓടിപ്പൊയ്ക്കൊള്ളും. ഇനി അതു ഒന്നാംതരമൊരു വാദ്യോപകരണമായി മാറ്റമെന്നതാണ്. ഓലകൾ തമ്മിൽ കെട്ടിയിരിക്കുന്ന ഭാഗത്തു മുറുകെ പിടിച്ചു ആഞ്ഞു താളാൽമകമായി കുലുക്കിയാൽ തലക്കെട്ടുകൾ തമ്മിൽ അടിച്ചു താളാൽമകമായ ശബ്ദമുണ്ടാക്കും. ഇനിയും ഒരുകൈകൊണ്ടു കെട്ടിന് മുകളിലായും മറുകൈ കൊണ്ട് അരയടി മുകളിലായും പിടിച്ചിട്ടു അതിനു മദ്ധ്യത്തായി ഓലയുടെ തുറന്ന ഭാഗത്തു ഉള്ളിലേയ്ക്ക് ശ്വാസം ആഞ്ഞെടുത്തു ഊതിയാൽ നല്ല " പീ.... പീ... " ശബ്ദമുണ്ടാകും. അല്പം ട്യൂൺ കൂടി കൊടുത്തൂതിയാൽ സംഗീതവും. ഇവയൊക്കെ അന്നത്തെ കുട്ടികളുടെ കലാപരിപാടികളുടെ ഭാഗമായിരുന്നു; ഇപ്പോൾ അവരുടെ ഗൃഹാതുരത്വവും !!! ഇന്നത്തെ കുട്ടികൾക്കു അതൊക്കെ അന്യം നിന്നുപോയി എന്ന് പറഞ്ഞാൽ മതി.
ഉപന്റെയും ചേച്ചിയുടെയും അടുത്ത കൂട്ടുകാർ വട്ടാംകുഴിയിലെ മോഹനനും മംഗലത്തെ ഓമനയും ആയിരുന്നു. മോഹനനും ഓമനയും ചേച്ചിയുടെ പ്രായക്കാരായിരുന്നു. മോഹനന്റെ കുടുംബവും, അമ്മച്ചിയുടെ സ്ഥലമായ, മലയാലപ്പുഴയിൽ നിന്നും വന്നവരായിരുന്നതിനാൽ അവനുമായി, അവർക്ക് കൂടുതൽ അടുപ്പ മുണ്ടായിരുന്നു. അവർ നാലുപേരും ഒരുമിച്ചായിരുന്നു പള്ളിക്കൂടത്തിലേക്കു പോകുന്നതും തിരികെ വരുന്നതും. ഉച്ച വരെ മാത്രമേ പഠിത്തമുള്ളു. സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ അവർ മൂന്നു താവളങ്ങളിൽ കുറച്ചു സമയം ചെലവാക്കുക പതിവായിരുന്നു. ആദ്യത്തെ താവളം സ്കൂളിന്റെ കുറച്ചടുത്തു റോഡരികിൽ നിന്നിരുന്ന ഒരു വലിയ കുളമാവിൻ ചുവടായിരുന്നു. രണ്ടാമത്തെ താവളം വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള വഴിയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള വെള്ളച്ചാട്ടവും അതിനടുത്തു റോഡരികിൽ നിന്നിരുന്ന ഒരു കൂറ്റൻ ഇലവുമരത്തിന്റെ ചുവടുമായിരുന്നു. മൂന്നാമത്തേത് റോഡിന്റെയും അവരുടെ വീടുനിൽക്കുന്ന പുര യിടത്തിന്റെയും ഇടയിൽക്കൂടി, വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകിയെത്തുന്ന, തോട്ടിലെ കുളിക്കടവാണ്. അവിടെ ഒരു ചെറിയ കുളത്തിന്റെ വലുപ്പത്തിൽ വെള്ളം കെട്ടിനിൽക്കത്തക്ക വിധം കുഴിയുണ്ട്. അയൽ വക്കങ്ങളിലുള്ള സ്ത്രീകൾ കുളിക്കുന്നതും തുണി കഴുകുന്നതും അവിടെയാണ്.
കുളത്തിനു തൊട്ടു താഴെയുള്ള തോടിന്റെ ഭാഗത്തിന് നല്ല വീതിയുള്ളതിനാലും കുളത്തിൽ നിന്ന് ഒഴുകി വരുന്ന വെള്ളം അവിടെയെത്തുമ്പോൾ പരന്നൊഴുകുന്നതിനാലും മഴക്കാലമല്ലാത്ത സമയങ്ങളിൽ അവിടെ കണങ്കാൽ വരെ മാത്റമേ വെള്ളത്തിന് ആഴമുണ്ടാകുകയുള്ളു. അതുകൊണ്ടുതന്നെ അവർ ആ ഭാഗത്തു കൂടി ഇറങ്ങി തോട് കട
ന്നാണ് വീട്ടിലേയ്ക്കു കയറിപ്പോകുന്നത്.
കുളമാവ് കായ്ക്കുന്ന കാലമായാൽ സ്കൂൾ വിട്ടാൽ ഉടൻ അതിന്റെ ചുവട്ടിലേക്ക് ഓടിയെത്തും. ധാരാളം കുളമാവിൻ കായ്കൾ വീണു കിടപ്പുണ്ടാവും. കുളമാവിന്റെ ഇലയും തടിയും മാവിന്റേത് പോലെ ആണെങ്കിലും മാങ്ങയുടെ അടുത്തു രൂപമുള്ള കായ്ക്കു ഒരു മഞ്ചാടിക്കുരുവിനേക്കാൾ അല്പം കൂടി വലിപ്പമേയുള്ളു. പുറത്തെ കനം കുറഞ്ഞ തൊലിക്കകത്തു ചിരട്ട പോലെ കനമുള്ള തോടും അതിനുമകത്ത് നല്ല വെള്ള നിറത്തിലുള്ള, രുചിയുള്ള പരിപ്പുമാണുള്ളത്.
ആദ്യം നിക്കറിന്റെ രണ്ടു പോക്കറ്റുകളിലും അവ പെറുക്കി നിറയ്ക്കും. പിന്നീടു പെറുക്കുന്നവയെല്ലാം അവിടെത്തന്നെയുള്ള പാറക്കല്ലിൽ വച്ചു ഇളകിക്കിടക്കുന്ന മെറ്റലെടുത്തു ഇടിച്ചു പൊട്ടിച്ചു പരിപ്പെടുത്തു മതിയാവോളം തിന്നും. പോക്കറ്റിൽ കിടക്കുന്നവ വീട്ടലെത്തിയാൽ സൗകര്യം കിട്ടുമ്പോൾ തല്ലിപ്പൊട്ടിച്ചു തിന്നും.
കുളമാവിൻ ചുവട്ടിൽ നിന്നും വെള്ളച്ചാട്ടത്തിനടുത്തെത്തിയാൽ ഇലവിൻ ചുവട്ടിൽ നിന്നുകൊണ്ട്, നുരയും പതയുമായി ഇരുപതു അടിയോളം താഴ്ചയിലേക്ക് കുതിച്ചു ചാടുന്ന, വെള്ളച്ചാട്ടത്തിന്റെ ഭംഗിയും അതിനുപരിയായി, വെള്ളച്ചാട്ടത്തിനു താഴെയുള്ള കുഴിയിൽ നിന്നും വെള്ളച്ചാട്ടത്തിന് മുകളിൽ എത്തുവാനായി ചാടിച്ചാടി അശ്രാന്തം പരിശ്രമിക്കുന്ന പരൽമീനുകളുടെ വ്യഗ്രതയും നോക്കി ആസ്വദിച്ചു നിൽക്കും. എന്നാൽ അത്ഭുതമെന്നും അവിശ്വസനീയമെന്നും തോന്നുന്ന കാര്യം, അവയിൽ അപൂർവം ചില മീനുകൾ അത്രയും ഉയരമുള്ള ആ വെള്ളച്ചാട്ടം ചാടിക്കടന്നു മുകളിൽ എത്തുന്നുണ്ട് എന്നുള്ളതാണ്. വെള്ളച്ചാട്ടം ശരിയ്ക്കും കുത്തനെയല്ല, കരിങ്കൽപ്പാറ പൊട്ടിച്ചുണ്ടായതിനാൽ അൽപ്പം ചരിവോടു കൂടിയതാണ്. അതുകൊണ്ടു തന്നെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ പാറക്കുഴികൾ താഴെ നിന്നും മുകൾഭാഗം വരെയുണ്ട്. ചിലവ വെള്ളമൊഴുക്കിന്റ അരികിലായി, കുതിച്ചു ചാടുന്ന വെള്ളക്കെട്ടിൽ നിന്നും തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളാൽ നിറഞ്ഞുകിടക്കും. താഴെ നിന്നും മുകളിലേയ്ക്കു ചാടുന്ന മീനുകളിൽ ചിലവ കുത്തൊഴുക്കിൽ തെറിച്ചു ഈ കുഴികളിൽ വീഴും. അവയിൽ ചിലവ വീണ്ടും മുകളിലേയ്ക്കു ചാടുമ്പോൾ അതുപോലെയുള്ള മുകളിലത്തെ കുഴിയിൽ വീണെന്നിരിക്കും. ഈവിധം അശ്രാന്ത പരിശ്രമത്തിന്റെ ഫലം വിജയമായി ആഘോഷിക്കുന്നത് മുകളിലെത്തിയ മീനുകൾ അതിവേഗം, ഇനി താഴേയ്ക്ക് വീഴുമോ എന്ന ഭയത്താലെന്ന വിധം, മുകളിലത്തെ ചെറിയ ഒഴുക്കിൽ സസന്തോഷം നീന്തിത്തുടിച്ചു മുന്നോട്ടു പോയിട്ടാണ്. അവയുടെ ആ ശ്രമവും വിജയാഘോഷവും ഞങ്ങൾ നോക്കിനിന്നു, അവയോടൊപ്പം, ആസ്വദിക്കാറുണ്ട്.
അവിടെ നിന്നും കുളിക്കടവിൽ എത്തിയാൽ ഉടുപ്പുകളൂരി, അവയും ഓലപ്പുസ്തകക്കെട്ടും കൂടി കരയിൽ വച്ചിട്ട്, നാലുപേരും ദിഗംബരരായിട്ടു തോട്ടിൽ അര മണിക്കൂറോളം ചാടിമറിഞ്ഞിട്ടേ വീട്ടിലെത്തൂ.
ഇലവ് പൂക്കുന്ന കാലമായാൽ (അപ്പോൾ കുളമാങ്ങാ ഉണ്ടാകില്ല) ഇലവിൻ ചുവടാണ് ആദ്യ താവളം. അവിടെ എത്തിയാൽ വെള്ളച്ചാട്ടത്തിൽ പരൽ മീനുകൾ മുകളിലെത്തുവാൻ വൃഥാ ഉയർന്നു ചാടി വീണു ഒഴുക്കിൽ വീണ്ടും കൂടുതൽ താഴേയ്ക്ക് പോകുന്നതും വീണ്ടും ശ്രമം തുടരുന്നതും നോക്കി
രസിച്ചു നിൽക്കും. പിന്നെ ഇലവിൻ പൂവുകൾ പെറുക്കിയെടുത്തു അവയുടെ വെൽവെറ്റ് നിറത്തിൽ, നീണ്ട കട്ടിയുള്ള ദളങ്ങൾ ഇറുത്ത് മാറ്റി, നീണ്ട ഷേവിങ്ങ് ബ്രഷ്ന്റെ ആകൃതിയിലുള്ള പിടിയും കേസരങ്ങളും ചേർന്ന ഭാഗം ശേഖരിച്ചു അവ കുളിക്കടവിലെ വെള്ളത്തിലെറിഞ്ഞു ഒഴുകി വരുമ്പോൾ പിടിച്ചെടുത്തു കളിച്ചു രസിക്കും. ഇലവുമരത്തിലെ പൂക്കളെല്ലാം കൊഴിഞ്ഞു കായ്ക്കളായി ഉണങ്ങി പൊട്ടിത്തെറിച്ചു നാലുപാടും സിൽക്കുപോലെയുള്ള പഞ്ഞിക്കൂടുകൾ പറന്നുനടക്കുന്ന കാലമാകുമ്പോൾ, റോഡിന്റെ ഇരുവശത്തുമുള്ള കാട്ടു ചെടികളിൽ അവ പറ്റിപ്പിടിച്ചു വെള്ളപ്പൂക്കളുടെ നീണ്ട നിരകളുടെ മനോഹര ദൃശ്യം ഉളവാകുകയായി. ഞങ്ങൾ മത്സരിച്ചു ഓടിനടന്നു അവ പെറുക്കി വായുവിലേക്ക് വീണ്ടും വീണ്ടും ഊതിപ്പറത്തി രസിക്കുകയായി. ഇലവിന്റെ പൂവോ കായോ ഇല്ലാത്ത സമയത്തു വീട്ടു പുരയിടത്തിലെ വയസ്സൻ റബ്ബർ മരങ്ങളിൽ നിന്നു പൊട്ടിത്തെറിച്ചു വീണുകിടക്കുന്ന റബ്ബർ കുരുക്കളാണ് വെള്ളത്തിലെറിഞ്ഞു കളിക്കുവാനുള്ള കളിപ്പാട്ടമായി ഞങ്ങൾ കരുതുക.
കുള അട്ടയുമായുള്ള ഏറ്റുമുട്ടൽ :
ഓലപ്പള്ളിക്കൂടത്തിൽ ചേർന്നിട്ടു ആറേഴു മാസം കഴിഞ്ഞ ഒരു ദിവസം. അന്നു പനി കാരണം ചേച്ചിയില്ലാതെ ഉപൻമോൻ മാത്രം കൂട്ടുകാരുമൊത്തു സ്കൂളിലേക്ക് പോയി.
പതിവുപോലെ ഇലവിൻചുവട്ടിലെത്തി കുറേ പൂക്കൾ പെറുക്കിയെടുത്തു ദളങ്ങൾ ഇറുത്തു മാറ്റിയിട്ടു അവർ മൂവരും കുളിക്കടവിലെത്തി. ചേച്ചി കൂടില്ലാത്തതിനാൽ ഓമന വീട്ടിലേയ്ക്കു പോയി. ഉപൻമോനും , മോഹനനും ദിഗംബരരായി, പൂക്കളുമെടുത്തു, തോട്ടിലേക്ക് ചാടി കളി തുടങ്ങി. കളിക്കു ഹരം കൂടിത്തുടങ്ങിയപ്പോൾ പതുക്കെപ്പതുക്കെ മുകളിലേയ്ക്കു, ആഴക്കൂടുതൽ ഉള്ളിടത്തേയ്ക്കു, നീങ്ങി നീങ്ങി അരയ്ക്കു മുകളിൽ വെള്ളമുള്ളിടത്തായി കളി. പതിവിലും കൂടുതൽ സമയമെടുത്തെന്നുള്ള തോന്നലുണ്ടായപ്പോൾ മോഹനൻ പറഞ്ഞു :
"ഒത്തിരി സമേമായി. നമ്മക്കിനി വീട്ടിപ്പോവാം. ഒരുപാടു താമസ്സിച്ചാ അച്ചനടിക്കും".
അപ്പോഴാണ് ഉപൻമോനും സ്ഥലകാലബോധമുണ്ടായത്. ധൃതിയിൽ രണ്ടുപേരും കരയ്ക്കു കയറി. മോഹനൻ ആദ്യം കയറിയിട്ട് പിറകേ കയറിച്ചെന്ന ഉപനേ തിരിഞ്ഞു നോക്കിയതും ഭയത്തോടെ അവന്റെ അരയ്ക്കു ചൂണ്ടി വിളിച്ചു പറഞ്ഞു :
"ഉപനേ ദേ അട്ട കടിച്ചു തൂങ്ങിക്കെടക്കുന്നു"
അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് ഉപൻമോൻ ഭയപ്പാടോടെ പെട്ടെന്ന് കുനിഞ്ഞു നോക്കിയതും, ഉച്ചത്തിൽ അലറിയതും ഒരുമിച്ചായിരുന്നു. ഒരു വലിയ കുള അട്ട രക്‌തം കുടിച്ചു വീർത്തുരുണ്ട് അവന്റെ അടിവയറ്റിൽ തൂങ്ങിക്കിടക്കുന്നു ! അവൻ തുള്ളിച്ചാടി, നിർത്താതെ, അലറിവിളിക്കുന്നതു കണ്ടപ്പോൾ മോഹനൻ ഭയന്ന് വശായി കരച്ചിലോളമെത്തിയിട്ട്, കാര്യം പന്തിയല്ലെന്ന് തോന്നിയിട്ടാവണം, അവന്റെ തുണികളും ഓലക്കെട്ടും ധൃതിയിൽ വലിച്ചു വാരിയെടുത്തുകൊണ്ടു ഒറ്റ ഓട്ടം വച്ചുകൊടുത്തു. അതുകൂടി കണ്ടപ്പോൾ, തനിച്ചായത്തിന്റെ ഭയം കൂടിയായപ്പോൾ, അവന്റെ അലർച്ചയുടെ ആക്കം പതിന്മടങ്ങായി. അലർച്ചയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട് :
"അമ്മച്ചിയേ....... ഓടിവായോ... ഉപമ്മോനെ അട്ടകടിച്ചേ...... ഞാം ചത്തുപൊമേ....ഓടിവായോ.... " എന്ന്.
ആ സമയം വീട്ടിൽ ഭവാനി ആലോചിക്കുകയായിരുന്നു : 'ഉപൻമോൻ തനിയെയാണല്ലോ ഇന്ന് പോയിരിക്കുന്നത്. വരേണ്ട സമയവും കഴിഞ്ഞെന്നു തോന്നുന്നു. എന്തായാലും ഒന്ന് തോടുവരെ പോയിനോക്കാം. ചേച്ചിയില്ലാതെ തോട്ടിൽ ചാടരുതെന്നു പറഞ്ഞിട്ടുള്ളതാണ്. മറ്റു പിള്ളേര് കൂടെയുള്ളതിനാൽ പറഞ്ഞതൊക്കെ മറന്നു പോയിട്ടുണ്ടാകും.' ഭവാനി ഉടൻതന്നെ വഴിയിലേക്കിറങ്ങി.
കുറച്ചു നേരം എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഉപൻമോൻ പകച്ചു നിന്നുപോയി. അല്പം കഴിഞ്ഞപ്പോൾ തുണിയും ഓലക്കെട്ടുമെടുക്കാതെ, അലറിവിളിച്ചുകൊണ്ടു തന്നെ, വീട്ടിലേയ്ക്കുള്ള വഴിയേ മേലോട്ടൊടുവാൻ തുടങ്ങി.
പകുതി വഴിയ്ക്കു എത്തിയതും ഭവാനി ഉപൻമോന്റെ അലർച്ച കേട്ടു. ഏന്തോ കാര്യമായി നടന്നിരിക്കുന്നു ; ഭവാനി ഉറപ്പിച്ചുകൊണ്ട് ഓടിയിറങ്ങി ചെന്നപ്പോൾ കണ്ടത് പറക്കുന്നവിധം കൈകൾ രണ്ടു വശങ്ങളിലും അടിച്ചുകൊണ്ട് നഗ്നനായി ഓടിവരുന്ന ഉപൻമോനെയാണ്. അമ്മച്ചിയെ കണ്ടതും അവന് സങ്കടം കൂടുതലായി. ശബ്ദവും ഒപ്പം കൈകളും ഒന്നുകൂടി ഉയർത്തി, ഓട്ടത്തിന്റെ വേഗത കൂട്ടിക്കൊണ്ടു അവൻ അടുത്തെത്തി ഏങ്ങി ഏങ്ങി പറഞ്ഞൊപ്പിച്ചു : "മ്മചീ, അട്ട കടിച്ചു, മോൻ ചത്തുപോം"
അപ്പോഴാണ് അതു ഭവാനിയുടെ ശ്രദ്ധയിൽപ്പെടുന്നത് : ഒരു കുള അട്ട അവന്റെ അടിവയറ്റിൽ രക്തം കുടിച്ചു വീർത്തുരുണ്ട് കടിച്ചു തൂങ്ങിക്കിടക്കുന്നു. ഭവാനി പെട്ടെന്ന് അവനേ പിടിച്ചു നിർത്തിയിട്ടു കുനിഞ്ഞു അട്ടയെ അടർത്തിയെടുത്തു ദൂരേക്കെറിഞ്ഞിട്ട് സമാധാനിപ്പിച്ചു :
"അട്ട പോയില്ലേ? ഇനി കരച്ചില് നിർത്ത്. മോൻ ചത്തു പോത്തോന്നുമില്ല"
എന്നിട്ടു ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പുകൊണ്ടു അവന്റെ നനഞ്ഞിരുന്നു തലയും ദേഹവും തുവർത്തിക്കൊടുത്തു. അപ്പോൾ കണ്ടൂ അട്ട കടിച്ചിരുന്ന സ്ഥലത്തു നിന്നും രക്തം ഇറ്റു വീഴുന്നു. അവൻ കണ്ടാൽ കുഴപ്പമാവും ; ഭവാനി അവന്റെ ദേഹം തുവർത്തുന്ന ഭാവത്തിൽ രണ്ടുമൂന്നു പ്രാവശ്യം തുടച്ചു കഴിഞ്ഞപ്പോൾ രക്തത്തിന്റെ വരവ് കുറഞ്ഞു കുറഞ്ഞു വന്നു. ഒരുമ്മ അവന്റെ കവിളിൽ കൊടുത്തിട്ട്, ആശ്വസിപ്പിക്കാനും വിഷയം മാറ്റാനുമെന്ന വിധം ഒരു പുഞ്ചിരിയോട്, അവന്റെ പുറം തുടയ്ക്കു ഒരു കൊച്ചടി പാസ്സാക്കിക്കൊണ്ടു ഭവാനി അവനേ ശാസിച്ചു, :
"തനിയെ തൊട്ടിൽ ഇറങ്ങരുതെന്നു ഞാൻ പറഞ്ഞിട്ടില്ലേ ? അതനുരിക്കാഞ്ഞിട്ടല്ലേ അട്ട കടിച്ചത് ? ഇനി എന്നേലും തനിയേ നീ തോട്ടിലിറങ്ങുവോ ?"
"ഇല്ല", തന്റെ തെറ്റ് മനസ്സിലായവണ്ണം അവൻ ജാള്യതയോടെ പറഞ്ഞു. അപ്പോഴാണ് അവന്റെ തുണിയുടെയും ഓലക്കെട്ടിന്റെയും കാര്യം ഓർമ വന്നത്. ഭവാനി ചോദിച്ചു :
"മോന്റെ ഉടുപ്പും ഓലേമൊക്കെ എവിടെ?"
"തോട്ടുകരേലൊണ്ട് "
"എന്നാ മോനിവിടെ നിക്ക്; അമ്മച്ചി അതെടുത്തോണ്ടു വരാം "
"വേണ്ടാ, എനിച്ചു പേടിയാ, ഞാനും വരും " : അവൻ ചിണുങ്ങി.
ഭവാനി അവനെയും എടുത്തു താഴെച്ചെന്നു തുണികളും മറ്റും എടുത്തുകൊണ്ടു വീട്ടിലേക്കു മടങ്ങി.
*******
മേമ്പൊടി
***
പനയോലപ്പുസ്തകത്താളിലാശാൻ കനിവോടെ നാരായത്തുമ്പിനാലേ
വിരചിക്കുമക്ഷര മാലകൾ ഞാനൊരു വരമായ്ക്കരുതിപ്പഠിച്ച കാലം
കുളമാവിൻ ചോട്ടിൽ കഴിച്ച കാലം കുളയട്ട തൻ കടി ഏറ്റ കാലം
ആ കടി മൂലം താനങ്ങു പരലോകം പൂകുമെ- ന്നകതാര് നൊന്തു കരഞ്ഞകാലം
നുരയും പതയുമായ്ച്ചാടിടും വെള്ളത്തിൽ പരൽമീൻ കുതിപ്പിൽ രസിച്ച കാലം
ഇലവിലെ പൂക്കളും കായ്കളു മൊരുപോലെ നിലവിൽ കളിക്കൂട്ടരായ കാലം
കഥകളിയാദ്യമായ് കണ്ടകാലം ഞാൻ കഥയറിയാതാട്ടം കണ്ട കാലം
ഇവയൊക്കെയാണെന്റെയാശാൻ പള്ളിക്കൂട ജീവിത കാലത്തെയോർമ്മപ്പൂക്കൾ
*******
2017 ഏപ്രിൽ 8, ശനിയാഴ്‌ച
Blog Post No.2 : പൂവൻ കോഴി സമ്മാനിച്ച Identity Card.
ഉപൻ മോന് പൂവൻ കോഴി സമ്മാനിച്ച തിരിച്ചറിയൽ കാർഡ്
ഉപൻ മോനും നേരെ മൂത്ത ചേച്ചി വാഗമ്മയും (ശരിയായ പേര് വാഗീശ്വരി) ഇനിയും വിദ്യാരംഭം കുറിച്ചിട്ടില്ല. അടുത്ത് സ്കൂൾ ഇല്ല. ഏറ്റവും മൂത്ത ചേച്ചി വിലാസിനി മൂന്നു മൈൽ ( ഇന്നത്തെ നാലര കിലോമീറ്റർ) അകലെയുള്ള ഏരൂർ ഗവ. സ്കൂളിൽ രണ്ടാം ക്‌ളാസ്സിൽ പഠിക്കുന്നുണ്ട്. അവർ രണ്ടുപേർക്കും പകൽസമയം മുഴുവൻ കളിച്ചു 'പഠി'ക്കുന്നതു തന്നെ ജോലി. പല കളികളും മാറി മാറി കളിക്കും. എങ്കിലും അനുജനെ തോൽപ്പിക്കാൻ എളുപ്പമുള്ളതിനാൽ ചേച്ചിക്ക് കൂടുതൽ താൽപ്പര്യം 'കളംചാടി' ക്കളിയിലാണ്. ചേച്ചി തന്നെ മനഃപൂർവം കളങ്ങൾ അകത്തി വരയ്ക്കുന്നതിനാൽ കൊച്ചു കാലുകൾ കൊണ്ട് അവനു കളങ്ങൾ വേണ്ടവിധം ചാടിക്കടക്കുവാൻ പറ്റില്ലെന്നുള്ളത് തന്നെ കാരണം.
പതിവുപോലെ അന്നും അവർ മുറ്റത്തു 'കളംചാടി' കളിക്കുമ്പോൾ അമ്മച്ചി നെല്ലു പുഴുങ്ങിയത് കൊണ്ടുവന്നു ഉണക്കുവാനായി പരമ്പിൽ നിരത്തിയിട്ടിട്ടു പറഞ്ഞു
"കളിക്കുന്നതൊക്കെ കൊള്ളാം, കോഴി നെല്ലു തിന്നാതെ നോക്കിക്കോണം. കോഴി പരമ്പിൽ കേറുന്നത് ഞാൻ കണ്ടാൽ രണ്ടിനേം വച്ചേക്കില്ല, പറഞ്ഞേക്കാം."
അവർ കളി തുടർന്നു. അധികം താമസ്സിച്ചില്ല, വീട്ടിലെ പൂവൻ കോഴി പതിവുപോലെ മൂന്നുനാലു പിടകളേയും നയിച്ച് പരമ്പിൽക്കയറി നെല്ലൊന്നു ചികഞ്ഞിട്ടു പ്രത്യേക ശബ്ദമുണ്ടാക്കി മറ്റു നാലഞ്ച് പിടകളെക്കൂടി വിളിച്ചുവരുത്തി കുശാലായി കൊത്തിപ്പെറുക്കുവാൻ തുടങ്ങിയപ്പോഴാണ് അവർ അറിഞ്ഞത്. രണ്ടുപേരും കൂടി കല്ലും ചരലും വാരിയെറിഞ്ഞു കോഴികളെ കുറച്ചു ദൂരത്തേക്ക് ഓടിച്ചു വിട്ടിട്ടു വീണ്ടും കളിയിൽ മുഴുകി. ഈ പരിപാടി പലപ്രാവശ്യം തുടർന്നു. പിടക്കോഴികൾ, വേണ്ടിവന്നാൽ ഓടാൻ തയ്യാറായി, പരമ്പിനു വെളിയിൽ നിന്നുകൊണ്ട് വേഗം വേഗം കൊത്തിപ്പെറുക്കുമ്പോൾ പൂവൻ പരമ്പിനകത്തു തന്നെ കയറി നെല്ലുചികഞ്ഞു തെറിപ്പിച്ചിട്ടു പിടകളോട് "നിങ്ങളൊട്ടും പേടിക്കേണ്ടാ, ഞാനില്ലേ, വേഗം നിറയെ കൊത്തിക്കൊത്തി തിന്നോ" എന്ന് പറയും പോലെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും; ഇടയ്ക്കിടയ്ക്ക് അവനും കൊത്തിപ്പെറുക്കും. ആ പ്രക്രിയയിൽ കുറെ നെല്ലു പരമ്പിന് വെളിയിൽ പോകുകയും ചെയ്തു. അതു കണ്ട് ഉപൻമോൻ ചേച്ചിയോടായി പറഞ്ഞു :
"നെല്ലൊക്കെ വേളീപ്പോയി. ചേച്ചിക്കിന്നു അമ്മച്ചീടേന്നു നല്ല കിയുക്കു കിട്ടിയത് തന്നെ".
"എന്നാ നെനക്കും കിട്ടും. രണ്ടുപേരോടും കൂടാ കോഴിയെ നോക്കാൻ അമ്മച്ചി പറഞ്ഞേ."
ചേച്ചിയും വിട്ടില്ല.
"ചേച്ചിയല്ല്യോ വല്യേത്. ഞാൻ കൊച്ചായോണ്ട് എന്നേ തല്ലൂല്ലല്ലോ!" അവൻ ആശ്വാസം കൊള്ളുവാൻ നോക്കി.
"അതിനു നീയിപ്പം കൊച്ചല്ലല്ലോ, കുഞ്ഞുവാവ വന്നേപ്പിന്നെ നീയും വല്യതായി. അപ്പപ്പിന്നെ നിനക്കും കിട്ടിയത് തന്നെ " ചേച്ചിയും വിടാൻ ഭാവമില്ല.
അപ്പോ അടിയോ ഞെരിടോ തനിക്കും കിട്ടിയെന്നിരിക്കും. അടുത്ത പ്രാവശ്യ്യം കോഴികൾ വന്നപ്പോൾ അവനു ശരിക്കും ദേഷ്യം വന്നു. അവൻ മാത്രം ഓടി പെട്ടെന്ന് പിറകേ ചെല്ലുന്നതു കണ്ടപ്പോൾ പിടക്കോഴികൾ പറമ്പിലേക്ക് ഓടിയെങ്കിലും അൽപ്പ ദൂരം പതുക്കെ ഓടിയിട്ടു പൂവൻ പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് അവനു നേരേ കൊത്തുവാനായി ആഞ്ഞു ചെന്നു. അവൻ പേടിച്ചു പിറകോട്ടോടി ചേച്ചിയുടെ അടുത്തെത്തിയപ്പോൾ പൂവൻ നിന്നിട്ടു "ഹും, എന്നോടാ കളി; പേടിച്ചുതൂറി !" എന്ന വിധം ശബ്‌ദമുണ്ടാക്കികൊണ്ടു തിരിഞ്ഞു നടക്കുവാൻ തുടങ്ങി. അവനു കൂടുതൽ ദേഷ്യം വന്നിട്ട് അടുത്തു കണ്ട ഒരു കമ്പും കൈക്കലാക്കി അവന്റെ പിറകേ ഓടുവാൻ തുടങ്ങി. പറമ്പിലേക്ക് പോകാതെ പൂവൻ വീടിനു വലം വച്ച് ഓടുവാൻ തുടങ്ങി. ഉപൻ കമ്പുമായി പിറകേയും. രണ്ടാമത്തെ വലംവയ്‌പ്പിൽ ചേച്ചി ഇടയ്ക്കു വന്നത് കണ്ടപ്പോൾ കോഴി വീട്ടിനുള്ളിലേക്ക് ചാടിക്കയറി. അത് സൗകര്യമായിട്ടാണ് അവനു തോന്നിയത്. അവനും ഓടി വീടിന്റെ നട ചാടിക്കയറുവാൻ ശ്രമിക്കവേ കാൽ വഴുതി കമിഴ്ന്നു സ്റ്റെപ്പിൽ മൂക്കിടിച്ചു വീണു: "ധോം...". മൂക്കിന്റെ പാലം ചതഞ്ഞു തകർന്നു വലിയ മുറിവുമായി രക്തം വാർന്നൊഴുകുവാൻ തുടങ്ങി; അവൻ അലറി വിളിക്കുവാനും. ശബ്ദം കേട്ട് അമ്മച്ചി വന്നു കോരിയെടുത്തു നാട്ടുവൈദ്യന്റെ അടുത്തേക്കോടി. വൈദ്യൻ എന്തൊക്കെയോ മരുന്നുവച്ചു കെട്ടിക്കൊടുത്തു. നാലു കുത്തിക്കെട്ടിന്റെയെങ്കിലും ആവശ്യം വേണ്ടിയിരുന്നെങ്കിലും അന്ന് അടുത്തെങ്ങും ഒരു ഡോക്ടർ ഇല്ലാതിരുന്നതിനാൽ അത് സാധ്യമായിരുന്നില്ല. മാസങ്ങളെടുത്തു മുറിവുണങ്ങിക്കഴിഞ്ഞപ്പോൾ നീണ്ട വലിയ ഒരു മുറിപ്പാടു കൂടാതെ മൂക്കൊന്ന് പതിഞ്ഞു താഴുകയും ചെയ്തിരുന്നു. പിന്നീട് മലയാലപ്പുഴ (പത്തനംതിട്ട) യിലുള്ള അമ്മച്ചിയുടെ തറവാട്ടിലെത്തുമ്പോഴൊക്കെ കുഞ്ഞുമ്മമാരും മറ്റു ബന്ധുക്കളും സ്നേഹത്തോടെ അവനേ 'മുറിമൂക്കൻ മോനേ', 'പതിമൂക്കൻ മോനേ' എന്നൊക്കെ വിളിക്കുമ്പോൾ അവനു നാണം വരുമായിരുന്നു. ആശാൻ പള്ളിക്കൂടത്തിൽ വച്ച് ആദ്യമൊന്നും ആരും, ആ പ്രായത്തിലെ നിഷ്കളങ്കത കൊണ്ടാകാം, അതിൽ പ്രത്യേകത ഒന്നും കണ്ടില്ലെന്നു തോന്നുന്നു. എന്നാൽ ആദ്യ ബാച്ച് കുട്ടികൾക്ക് , അക്ഷരമാലയെല്ലാം പഠിച്ചുതീർന്നുകഴിഞ്ഞു ഒന്നാം ക്ലാസ് പുസ്തകം പഠിക്കുവാനായി പൂഴിമണ്ണെഴുത്തിൽ നിന്നും സ്ലേറ്റിലേക്കു പ്രൊമോഷൻ കിട്ടിയപ്പോൾ, ആശാൻ അവനു കേട്ടെഴുത്തിൽ പത്തിൽ പത്തു മാർക്കും കൊടുത്തത് സ്ലേറ്റുയർത്തി അവൻ കുട്ടികളെയൊക്കെ കാണിച്ചു അഭിമാനം കൊള്ളുകയുണ്ടായി. പിന്നീട് 'വെളിക്കു' വിട്ടപ്പോൾ മോഹനൻ ഓടി അവന്റെയടുത്തു വന്നിട്ട് പറഞ്ഞു :
"ഉപനേ, ദേ നിന്റെ സ്ലേറ്റിലെ മാർക്ക് തങ്കപ്പൻ തുപ്പലൊഴിച്ചിട്ടു മായ്ച്ചു കളേന്നു." ക്‌ളാസ്സിലെ ഏറ്റവും പ്രായവും നല്ല ഉയരവുമുള്ള 'ചട്ടമ്പി ' കുട്ടിയായിരുന്നു തങ്കപ്പൻ; പഠിക്കുവാൻ പിന്നോട്ടും. അവനു ആ കേട്ടെഴുത്തിനു അഞ്ചോ ആറോ മാർക്കേ കിട്ടിയിരുന്നുള്ളു. ഉപന് സങ്കടവും ദേഷ്യവും വന്നിട്ട് ഓടി ചെന്ന് അവന്റെ കയ്ക്കിട്ടു രണ്ടുമൂന്നു അടി വച്ചുകൊടുത്തു. ഉടനെ അവൻ ഉപനേക്കേറി "മുറിമൂക്കൻ" എന്നൊരു വിളിയും വിളിച്ചു. ഉപൻമോൻ കരഞ്ഞുകൊണ്ട് പരാതിയുമായി ചേച്ചിയുടെ അടുത്തേക്കോടി. ചേച്ചി ആശാനോട് വിവരം പറഞ്ഞു. ആശാൻ തങ്കപ്പനെ വിളിച്ചു അടുത്ത് നിർത്തിയിട്ടു തിരിഞ്ഞു നിൽക്കാൻ പറഞ്ഞു. അവൻ തിരിഞ്ഞു നിന്നതും ആശാൻ അവന്റെ തുടയ്ക്കു പിറകുവശത്തു കാര്യമായിത്തന്നെ ഞെരുടിത്തുടങ്ങി. വേദനകൊണ്ടു പുളഞ്ഞിട്ടു അവൻ ആ കാലുയർത്തി ഒറ്റക്കാലിൽ കുതിരച്ചാട്ടം ചാടിയത് പിന്നീട് അവിടെ ആരും ഉപൻമോനെ ആ ഇരട്ടപ്പേര് വിളിക്കുന്നതിൽ നിന്നും രക്ഷിച്ചു.
എന്നാൽ പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ കാര്യം ഗൗരവതരമായി, മൂന്നാമത്തെ ഇരട്ടപ്പേരുമായി - 'മൂക്കു ചപ്പൻ'. ആദ്യമൊക്കെ കളിക്കിടയിലും മറ്റും വഴക്കും പിണക്കവുമുണ്ടായാൽ ഉടൻ "നീ പോടാ മുറിമൂക്കാ" അല്ലെങ്കിൽ "പതിമൂക്കാ" അതുമല്ലെങ്കിൽ "ഒരു മൂക്ക് ചപ്പൻ വന്നേക്കുന്നു " എന്നൊക്കെ വിളിക്കുമ്പോൾ കരച്ചിൽ വരുമായിരുന്നു. പിന്നീടത് തമ്മിലടിയായി മാറി. സ്ഥലത്തെ സ്കൂളിലുണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് വരെ ഈ സ്ഥിതി തുടർന്നു. മൂന്ന് മൈൽ അകലെയുള്ള മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിൽ ചേർന്നതിനു ശേഷമാണു ഇതിനൊരാശ്വാസം ഉണ്ടായതു.
ക്രമേണ മൂക്കിന്റെ പതിയൽ കുറഞ്ഞു കുറഞ്ഞു വരികയും ഇനി മൂക്കൊരു പ്രശ്നമാവില്ലെന്നു ആശ്വാസം കൊണ്ട്, അക്കാര്യം പാടേ മറന്നിരിക്കുമ്പോഴാണ്, SSLC ക്ലാസ്സ് അവസാനിക്കാറായപ്പോൾ, അശനിപാതം പോലെ മൂക്ക് കാര്യം വീണ്ടും തലപൊക്കിയത്. SSLC ബുക്കിൽ പല വ്യക്തിഗത വിവരങ്ങളും എഴുതി ചേർക്കുവാനായി അതതു ക്ലാസ്സ് ടീച്ചർമാർ കുട്ടികളെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ചു. ഉപന്റെ സമയമായി. ക്ലാസ്സ് ടീച്ചർ പ്രഭാകരൻ സാർ അവനോടു ഓരോരോ കാര്യങ്ങൾ ചോദിച്ചു ബുക്കിലെഴുതുവാൻ തുടങ്ങി. 'Identification Mark' എന്ന കോളം വന്നപ്പോൾ അവന്റെ മുഖത്ത് നോക്കാതെ തന്നെ ടീച്ചർ എന്തോ എഴുതുവാൻ തുടങ്ങിക്കൊണ്ടു പറഞ്ഞു :
"ഇതിനെനിക്ക് നിന്റെ ദേഹമൊന്നും പരിശോധിക്കേണ്ട ആവശ്യമില്ല; നിന്റെ മുഖത്ത് തന്നെ വെണ്ടയ്ക്കാ അക്ഷരത്തിൽ അതെഴുതി വച്ചിട്ടുണ്ട്."
അന്നൊക്കെ രണ്ടു ഐഡന്റിഫിക്കേഷൻ മാർക്കാണെഴുതി റെക്കോർ ഡാക്കിയിരുന്നതു. ആദ്യത്തേതെഴുതിക്കഴിഞ്ഞിട്ടു റ്റീച്ചർ ചോദിച്ചു :
"ഇനി നിന്റെ മുഖത്തല്ലാതെ ദേഹത്തെവിടെയെങ്കിലും വല്ല ഗുളികനോ (മറുക്) മുറിപ്പാടുകളോ മറ്റോ ഉണ്ടോ?"
അങ്ങനെയെന്തെങ്കിലും ഉള്ളതായി അവന് റിയില്ലായിരുന്നു. 'ഗുളികൻ' എന്താണെന്നു മനസ്സിലായതുമില്ല.
"അറിയില്ല", അവൻ പറഞ്ഞു.
ഉപൻ നിക്കറും അരക്കയ്യൻ ഷർട്ടുമായിരുന്നു ഇട്ടിരുന്നത്. (നിക്കറിടുവാനുള്ള വലിപ്പവും ഉയരവും ഭാരവുമേ അന്നവന് ഉണ്ടായിരുന്നുള്ളു. SSLC ബുക്കിലെ സ്ഥിതി വിവരം : ഉയരം : 4' 4 1/2" (അതായതു 137 cm) തൂക്കം : 58 പൗണ്ട് (27 kilogram). റ്റീച്ചർ കുനിഞ്ഞു രണ്ടു കാലുകളുടെയും മുട്ടിനു താഴെ പരിശോധിച്ചു. ഒന്നും കണ്ടു കിട്ടിയില്ല. വലതു കൈയ്യുടെ ഷിർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കയറ്റി പരിശോധിച്ചു. ഒന്നും കണ്ടില്ല. അതുപോലെ ഇടതു കൈയ്യും പരിശോധിച്ചിട്ടു പെട്ടെന്ന് പറഞ്ഞു
"ങ്ങാ, കിട്ടിപ്പോയി."
റ്റീച്ചർ നോക്കുന്നിടത്തേയ്ക്കു അവനും നോക്കി. അവിടെ, കൈമുട്ടിന് രണ്ടിഞ്ച് മുകളിലായി, തെളിച്ചം കുറഞ്ഞ കറുപ്പോടു കൂടിയ ഒരു മറുകുണ്ടായിരുന്നു. (അതു പോലൊരു മറുക് അവന്റെ വയറ്റിലുമുണ്ടായിരുന്നു). റ്റീച്ചർ അവന്റെ കാലുകൾ പരിശോധിക്കുന്നതിനിടെ അവൻ ഒളിഞ്ഞു, റ്റീച്ചർ എന്താണ് ആദ്യം എഴുതിയിരിക്കുന്നതെന്നറിയുവാനായി, ബുക്കിലേക്ക് നോക്കി; കാണുകയും ചെയ്തു.
"A linear scar on the nose."
പെട്ടെന്ന്, വർഷങ്ങളായി മറന്നുകിടന്ന ആ സംഭവവും ആ പൂവൻ കോഴിയും അവന്റെ മനസ്സിലേക്ക് ഓടിവന്നു. ഇതാ, ഈ നിമിഷം മുതൽ ആ 'കുക്കുടൻ"തനിക്കു മൂക്കിന്മേൽ തന്ന സമ്മാനം തന്റെ സ്ഥിരം 'തിരിച്ചറിയൽ കാർഡാ"യി മാറിയിരിക്കുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ ID കാർഡോ ആധാർ കാർഡോ ഇല്ലാതിരുന്നതിനാൽ പലകാര്യങ്ങൾക്കും തിരിച്ചറിയാലിനായി SSLC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള 'Identification Mark' ആയിരുന്നു പ്രയോജനപ്പെട്ടിരുന്നത്. കൈമുട്ടിനു മുകളിലും വയറ്റിലുമുള്ള, അത്ര വ്യക്തമല്ലാതിരുന്ന, ആ മറുകുകൾ കുറച്ചു വർഷങ്ങള്ക്കു ശേഷം മാഞ്ഞു പോയിരുന്നു. ഒരു പക്ഷേ മൂക്കിന്മേൽ ഉണ്ടായ മുറിവിന്റെ പാടില്ലായിരുന്നെങ്കിൽ സ്വാഭാവികമായും വയറ്റിലെ ആ മറുക് രണ്ടാമത്തെ identification mark ആകുമായിരുന്നു. അപ്പോൾ ആ പാവം കോഴി സമ്മാനമായിത്തന്ന ആ 'identity' ക്കു, രണ്ടു മറുകുകളും മാഞ്ഞു പോയ അവസ്ഥയിൽ, എത്ര പ്രാധാന്യം വന്നുവെന്നു നോക്കൂ. അതേ സമയം മൂക്കിലെ അടയാളത്തിന്റെ അഭാവത്തിൽ, രണ്ടു മറുകുകളും മാഞ്ഞുപോയ നിലയ്ക്ക് താനൊരു identity ഇല്ലാത്ത വ്യക്തി ആയി മാറിയേനേ എന്നോർക്കുമ്പോൾ........
'കുക്കുട' നു നമോവാകം!!!
മേമ്പൊടി
***
'കുക്കുടൻ' തന്നോരു സമ്മാനം ഞാനെന്റെ
മൂക്കിന്റ തുമ്പത്തായൊട്ടിച്ചു വച്ചിട്ട-
തെക്കാലത്തേക്കുമെ 'ന്നൈഡെന്റിറ്റി' ക്കുള്ള
മാർക്കായി മാറ്റിയെടുത്തറിയാതെ ഞാൻ.
എപ്പോഴും കൂട്ടുകാർ കളിയാക്കി ഞാനൊരു
ചപ്പിയ മൂക്കനാ, മുറിമൂക്കൻ എന്നൊക്കെ
അപ്പോഴെൻ മനതാരിലൂറിയ വേദന
ഇപ്പോഴെനിക്കില്ല, കാരണം കേൾക്കണോ ?
വേഗത്തിലോടുന്ന കാലം മുറിവുള്ള
ഭാഗമുണക്കിടും,നിശ്ച്ചയമെന്നപോൽ,
ഭാഗ്യമെനിക്കനുകൂലമാണെൻ വാമ -
ഭാഗത്തിൻ മൂക്കിന്നുനീ ളമുണ്ടേറെയായ്.
*******
2017 ഏപ്രിൽ 2, ഞായറാഴ്‌ച
Blog Post No.1 : ഒരു കൊച്ചു കല്യാണ (അധിക) പ്രസംഗം -- ഉപൻ മോന്റെ ആദ്യത്തെ പൊതുവേദി പ്രസംഗം
നമ്മടെ കറമ്പമ്പട്ടിയെ കേട്ടീടുന്നപോലെ ?"
വിവാഹകർമങ്ങൾ കഴിഞ്ഞയുടൻ ഉപൻമോന്റെ മംഗളാശംസചൊല്ലലും ഭംഗിയായിത്തന്നെ നടന്നു. പ്രതീക്ഷിച്ചപോലെ ആളുകളുടെ അഭിനനന്ദനങ്ങളും സ്നേഹപ്രകടനങ്ങളും അവനു വേണ്ടുവോളം കിട്ടുകയുമുണ്ടായി. സദ്യയൂണും കഴിഞ്ഞു അവർ തിരികെ യാത്രയായി. ഉപൻമോന്റെ ഇരിപ്പു ഇപ്പോൾ അച്ഛന്റെ വലതു തൊളിലായി. വഴി വിജനമാണ്, അന്തരീക്ഷം നിശ്ചലവും.ആയാസപ്പെട്ട് തിരികെ കുന്നുകയറുന്ന അച്ഛന്റെ നെഞ്ചിൽ മുട്ടിക്കിടക്കുന്ന അവന്റെ വലതുകാൽ അച്ഛന്റെ ഹൃദയമിടിപ്പ് ഏറ്റുവാങ്ങി സ്വന്തം ഹൃദയമിടിപ്പുമായി സമ്മിശ്രപ്പെട്ടു, താളാൽമകമായ ഒരു മുഴക്കമായി അവന്റെ സ്വന്തം ചെവിയിൽ പ്രതിധ്വനിച്ചു. പക്ഷേ അവനു തോന്നിയത് അത് ദൂരെയെവിടെയോനിന്ന് അതിവേഗം തങ്ങളെ ലക്‌ഷ്യം വച്ച് വരുന്ന ഏതോ അജ്ഞാതശക്തിയുടെ കാലടിശബ്ദമായിട്ടാണ്. അങ്ങിനെ ചിന്തിച്ചതും അവനു നേരിയെ ഭയം തോന്നി.
"എന്താ മോനേ?"


