. ഭൗമദിനചിന്തകൾ
ജീവജാലങ്ങൾക്കശേഷമൊരുപോലെ
ജീവിക്കുവാനുണ്ടവകാശം ഭൂമിയിൽ
സ്വാർത്ഥതയെന്നാൽ മനുജനെ ഭൂമിത-
ന്നസ്ഥിവാരംവരെതോണ്ടുവാൻ പ്രേരിപ്പൂ
മലിനമാക്കുന്നു ജലാശയമൊക്കെ
വലയുന്നു ജീവികൾ ജീവജലത്തിന്
മലകൾ കുന്നുകൾ വെട്ടിനിരത്തുന്നു
മഴയെയകറ്റിക്ഷണിപ്പു താപത്തെ
വയലുകൾ തൊടുകളെല്ലാം നികത്തി
വരിവരിയായിട്ട് വീടുകൾ കെട്ടുന്നു
കയ്യേറിടുന്നു നദിയുടെതീരങ്ങൾ
കായലുപോലും നികത്താൻ മടിച്ചിടാ.
നേർത്തോരുനദികളും കായലുമൊക്കെ
വീർപ്പുമുട്ടിഗ്ഗതികെട്ടൊടുവിൽ വര-
വേറ്റിടുന്നു പ്രളയത്തെപ്പെരുംമഴ-
വെള്ളമൊഴുകിപ്പോകാനിടമില്ലാതെ
കൊള്ളചെയ്‌തീടുന്നു സ്വന്തംതനയയെ,
പൊള്ളലാഭംനോക്കിച്ചെയ്യുന്നിതൊക്കെ.
അന്യമായ്ത്തീരവേ സ്വന്തമിടങ്ങളെ വന്യജന്തുക്കളെത്തീടുന്നു നാട്ടിലും!
ആഗോളതലത്തിൽനാമൊരോവർഷവും ആഘോഷമാക്കുന്നു പലദിനങ്ങളും
പാരിസ്ഥിതികം ജലം വനമിത്യാദി,
പോരെങ്കിലോ ഭൗമദിനം മുന്നിലെന്നും!
വേണ്ടത്രയവബോധമെന്നിട്ടുമെന്തേ ഉണ്ടായിടുന്നില്ല മനുജന്റെയുള്ളിൽ?
പരിസ്ഥിതിപ്രശ്‌നങ്ങളേറുന്നെന്നിട്ടും
പരിതപിച്ചിട്ടിനിയില്ലോരു കാര്യം.
ആരംഭിക്കേണ്ടിയിരിക്കുന്നവബോധം
ഒരോരോ വീട്ടിലുംനിന്നുതന്നാദ്യമായ്
പ്രകൃതിയിലേക്ക് മടങ്ങെന്നതേയൊരു
പ്രതിവിധിയെന്നതറിയൂ മനുജാ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ